Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Wednesday, 5 June 2013

ഹൌ-ന്ന്???

ആന്ധ്രയിലെ ഏതോ കുഗ്രാമത്തില്‍ എലെക്ഷന്‍ ഡ്യൂട്ടിക്ക് പോയ കഥ പറയുകയായിരുന്നു പോലീസ് ചേട്ടായി:

പത്തു നൂറ് പോലീസുകാര്‍ ഉണ്ടായിരുന്നുത്രേ അന്ന് ഇവിടുന്ന് ആന്ധ്രയില്‍ പോയ ടീമില്‍. അവിടെ സ്റ്റേഷനീന്നു അവരെ ഡ്യൂട്ടി സ്ഥലത്തേക്ക് കൊണ്ട് പോകാന്‍ വന്നത് ആകെ ഒരു മിനി ബസ്സും ഒരു ജീപ്പില്‍ രണ്ട് ആന്ധ്രപോലീസുകാരും. അവമ്മാര്‍ക്കാണെങ്കില്‍ തെലുങ്ക് അല്ലാതെ മറ്റൊരു ഭാഷയും അറിയില്ല.

കുറെയൊക്കെ ഇവര് കാര്യം മനസ്സിലാക്കാന്‍ നോക്കി.
ഒടുവില്‍ ഇതൊരു നടക്ക് പോവില്ലെന്ന് മനസ്സിലായപ്പോ കലി കയറിയ നമ്മടെ ഒരു പോലീസുകാരന്‍ നിരന്നു നില്‍ക്കുന്ന പോലീസുകാരെയും കൂടിക്കിടക്കുന്ന അവരുടെ സാധന ജംഗമങ്ങളെയും ഒക്കെ ചൂണ്ടി കയ്യും കാലുമൊക്കെ ഇളക്കി മാക്സിമം ആക്ഷനില്‍ മുറി ഇംഗ്ലീഷില്‍ നീട്ടിയും കുറച്ചും ഒരു പെട,

"യൂ ലുക്ക് ഹിയര്‍... ഹണ്ട്റഡാആആആന്‍റ് ഫിഫ്ടി പോലീസ്മെന്‍.. ഇക്കണ്ട ലഗ്ഗേജ്... ജസ്റ്റ് വണ്‍ ബസ്??... ഹൌ?"

തെലങ്കന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി എന്നിട്ട് ആകെ അറിയാവുന്ന ഇംഗ്ലീഷ് സ്റ്റോക്കൊഴിച്ചു,

"വാട്ട് സാര്‍???"

കേരളാ പോലീസുകാരന്റെ ഒരു അലര്‍ച്ചയാണ് പിന്നെ കേട്ടതുത്രെ ,

"എടാ പുല്ലേ ഹൌന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്!!!!"

* * *

അന്ന് വൈകുന്നേരം ഒരു വിധേന പ്രസ്തുത കുഗ്രാമം പുല്‍കിയ ശേഷം, അവടത്തെ ഒരു ലോക്കല്‍ ചായക്കടയില്‍ ഇതേ പോലീസേട്ടനും മ്മടെ ചേട്ടായിയും കൂടെ ചെന്നു. അവടെ നില്‍ക്കുന്ന പയ്യന്‍ കൊണ്ട് വെച്ച തണുത്ത വെള്ളം പോലീസേട്ടന് ഇഷ്ടപ്പെട്ടില്ല. ചൂടുവെള്ളം വേണം, അതെങ്ങനെ തെലുങ്കില്‍ പറയുമെന്ന് ഒരു നിശ്ചയവുമില്ല താനും. ഒടുവില്‍ രണ്ടും കല്പിച്ച് മൂപ്പര്‍ പയ്യനെ കൈ കാട്ടി വിളിച്ചു. എന്നിട്ട് ചൂണ്ടുവിരല്‍ ഉയര്‍ത്തി കാണിച്ചു. അത് പതിയെ ഗ്ലാസ്സിലെ വെള്ളത്തില്‍ മുക്കി എടുത്തു. എന്നിട്ട് ആ വിരലില്‍ ഒന്ന് ഊതിയിട്ടു പ്രസന്നമായ മുഖഭാവം വരുത്തിയിട്ട് പറഞ്ഞു,

"നോ പ്രോബ്ലം"

ചുറ്റും ഇരുന്നവരൊക്കെ ഇയ്യാളെന്താ ഈ കാണിക്കുന്നതെന്ന ഭാവത്തില്‍ പരസ്പരം നോക്കി. അതൊന്നും മൈന്‍ഡ് ചെയ്യാതെ പോലീസേട്ടന്‍ തന്‍റെ ഭാവാഭിനയം തുടര്‍ന്നു. വിരല്‍ ഒന്നൂടെ വെള്ളത്തില്‍ മുക്കിയിട്ടു പൊള്ളിയ പോലെ വലിച്ചെടുത്തു കുടഞ്ഞു ഊതി "ഹൌ ഹൌ"-ന്നു ശബ്ദവും ഉണ്ടാക്കിയിട്ട് ആ ഗ്ലാസ് എടുത്തു കൊടുത്തിട്ടു അടുക്കളയിലേക്ക് ചൂണ്ടി ശുദ്ധമലയാളത്തില്‍ അലറി,

"പോയി കൊണ്ട് വാടാ"...

Friday, 3 May 2013

പ്രകാശേട്ടന്‍..

പ്രകാശേട്ടന്‍റെ ബൈക്ക് ഒരൂസം കുമാരേട്ടന്‍റെ കാറിന്‍റെ ബേക്കില്‍ കൊണ്ടന്നലക്കി. സാമാന്യം ശക്തിയായ ആ ഇടിയില്‍ പ്രകാശേട്ടന്‍റെ കൈയ്ക്കും മറ്റും സാരമായ പരിക്ക് പറ്റുകയും 800-ന്‍റെ ബേക്കിലെ ചില്ല് പൊട്ടുകയും മറ്റും ചെയ്തു. ഓടിക്കൂടിയ ആളുകളുടെ സഹായത്തോടെ രക്തം വാര്‍ന്നൊഴുകുന്ന കയ്യും താങ്ങി എണീറ്റ പ്രകാശേട്ടനോട് കുമാരേട്ടന്‍റെ പരിഭ്രമത്തോടെയുള്ള ചോദ്യം ഇതായിരുന്നു:

"അല്ല പ്രകാശാ, മ്മക്കീ ചില്ലിന്‍റെ കാര്യം ഇപ്പൊ എന്താ ചെയ്യണ്ടേ?"

=======

ഇക്കഴിഞ്ഞ വിഷുന്‍റന്ന് പ്രകാശേട്ടന്‍ സെന്‍ററില്‍ കത്തി വെച്ച് നിക്കുമ്പോ ദേ വരുന്നു സെയിം ഓള്‍ഡ്‌ കുമാരേട്ടന്‍ ഇന്‍ ഹിസ്‌ സെയിം ഓള്‍ഡ്‌ 800. സെന്‍ററിലെ കത്തിയടി കണ്ട് പതിയെ സ്ലോ ആക്കിയ മൂപ്പരോട് പ്രകാശേട്ടന്‍, "അല്ല കുമാരേട്ടാ, SAS വാഴെലേടെ കന്ന് കൃഷിഭവനില്‍ വന്നിട്ട് നിങ്ങള് ഇത് വരെ വാങ്ങാന്‍ പോയില്ലേ? അതിപ്പോ തീര്‍ന്നിണ്ടാവോലോ"
കേട്ട പാതി കേള്‍ക്കാത്ത പാതി കുമാരേട്ടന്‍റെ 800, കൃഷിഭവനിലേക്ക് നിലം തൊടാതെ പറക്കുകയായിരുന്നു എന്നാണു ദൃക്സാക്ഷികളായ ദോഷൈകദൃക്കുകളുടെ മൊഴി.

അതിന്‍റെ ആഫ്ടര്‍ ഇഫക്ട് എന്തായെന്ന് അറിയാതെ ഒരു സമാധാനോമില്ല! :)

Wednesday, 28 December 2011

കമാന്റോ ഓപറേഷൻ

സ്പെഷൽ ഫോഴ്സിലെ അംഗങ്ങൾ ആ കൊച്ചുമേശക്കു ചുറ്റും വട്ടം കൂടി നിന്നു. നിവർത്തി വെച്ചിരുന്ന കൊച്ചു മാപ്പിലെ പൊസിഷനുകൾ വിവരിച്ച ശേഷം എല്ലാവരുടെ മുഖത്തേക്കും ഒന്നു കണ്ണോടിച്ച മേജർ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു,

"നമ്മൾ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു. ഒരു പാട് നാളത്തെ പരിശ്രമത്തിനൊടുവിൽ മൗലാനാ മസൂദ് അസ്ഹറിന്റെ കൃത്യമായ സങ്കേതം നമ്മൾ കണ്ടെത്തിക്കഴിഞ്ഞു. അവിടെ നിന്നും മാറി രക്ഷപെടുവാൻ ഇനിയൊരവസരം നാം കൊടുത്തു കൂടാ. സ്ട്രൈക്കിനുള്ള അനുമതി കിട്ടിക്കഴിഞ്ഞു. വിതിൻ ടൂ അവേഴ്സ്, അതായത് കൃത്യം എട്ടു മണിക്ക് നമ്മൾ അവരുടെ താവളം അറ്റാക്ക് ചെയ്യുന്നു. ജീവനോടെ പിടിക്കുക എന്നതാണ് ലക്്ഷ്യമെങ്കിലും നിവൃത്തിയില്ലെങ്കിൽ ഷൂട്ട് ഹിം ഡെഡ്. കോയീ ഷക്ക്ക്ക്???"

"നഹീ സാബ്.."

പച്ചക്കളർ കേമോഫ്ലാജ് യൂണിഫോം ധരിച്ച നേവി സീൽസ് ഞൊടിയിടയിൽ ഗിയർ ധരിച്ചു റെഡിയായി. പെട്ടെന്ന് ഒരു മൊബൈൽ ഫോൺ ശബ്ദം. എന്റെ ഫോണായിരുന്നു. പോക്കറ്റിൽ നിന്ന് ഫോണേടുത്തു നോക്കുമ്പൊ വീട്ടിൽ നിന്നും അച്ഛനാണ് വിളിക്കുന്നത്.

"ഡാ, കൊല്ലത്ത്-ന്ന് അളിയന്റെ അച്ഛനുമമ്മേമൊക്കെ വന്നിട്ടുണ്ട്. നീ ഇവ്ടം വരെ ഒന്നു വന്നിട്ട് പൊക്കോ.."

"ശരി..ദേ വരുന്നു"

"സാബ്, ഞാനൊന്ന് വീടു വരെ പോയിട്ട് വരാം. എന്നെ കണ്ടില്ലെങ്കിൽ നിങ്ങൾ വിട്ടോ.. ഞാൻ ഏഴരേടെ ബസ്സിന് അങ്ങെത്തിയേക്കാം.."

"ഓക്കേ.. ഗിയർ അപ് എന്റ് ഗെറ്റ് റെഡി ഗയ്സ്... "

"വീ ആർ ഗുഡ് ടു ഗോ സർർർർർ.."

കഴിമ്പ്രം സ്കൂളിൽ സെറ്റ് ചെയ്ത താൽക്കാലിക പട്ടാളക്യാമ്പിൽ നിന്നും വീട്ടിലേക്ക് ഞാൻ വേഗം ഓടി.

--

വീട്ടിൽ പോയി വേറെന്തൊക്കെയോ ആയി ബിസിയായതിനാൽ കമാന്റോ ഓപറേഷന്റെ അപ്ഡേറ്റ് കിട്ടിയില്ല.. എന്തായാവോ...

Friday, 5 March 2010

കിളിക്കൊഞ്ചല്‍ 2.0

മൊബൈല്‍ഫോണ്‍ കാണാതെ അന്വേഷിച്ചു വിഷമിച്ചു നടക്കുന്ന ചെറിയ കിളിയോട് വലിയ കിളി: സാരമില്ലെടി, തല്‍ക്കാലം നീ എന്‍റെ ഫോണ്‍ ഉപയോഗിച്ചോ.

കുഞ്ഞിക്കിളി: അതിനു നമ്പറൊന്നും എനിക്കറിയില്ല, ഒക്കെ ആ സിമ്മിലല്ലേ?

വലിയ കിളി: അതിനെന്താടി? തല്‍ക്കാലം നിന്‍റെ സിം എന്‍റെ ഫോണില്‍ ഇട്ട് വിളിച്ചോന്നേ...

കുഞ്ഞിക്കിളി: ഓ.. ഞാനതോര്‍ത്തില്ല..

രണ്ടു കിളികളും ഹാപ്പി ആയി...

* * *

"ഇത് നോക്ക്യേടീ, ഫ്രീവേയിലെ റ്റ്രാഫിക്ക് കണ്ടാ? എത്ര മൈലാ ബ്ലോക്ക്! ഹെലികോപ്റ്റടീന്നുള്ള ഷോട്ടാ"

"എന്താ ലേ...! പക്ഷേ ഒരു സംശയം..."

"എന്തേ..?"

"അങ്ങോട്ട് പോവുന്ന ലൈനിലെ വണ്ടികളെല്ലാം എന്തിനാ ചൊമന്ന ലൈട്ടിട്ട് പോണേ?"

"എന്റീശ്വരാാ!!!!"

Friday, 19 February 2010

ലൈഫ് ഇന്‍ഷുറന്‍സ്

കൂട്ടുകാരന്‍റെ കൂട്ടുകാരന്‍: സോ, നിങ്ങളുടെ ഈ ഇന്‍ഷുറന്‍സ് എടുത്താല്‍ എനിക്ക് 5 വര്‍ഷത്തെ ലൈഫ് കവറേജ് കിട്ടുമെന്ന് ചുരുക്കം... ആം ഐ കറക്ട്?

ഫോണിന്റെ അങ്ങേതലയ്ക്കല്‍ ഇന്‍ഷുറന്‍സ് ഏജന്റ് ഡെസ്പരേറ്റ് കോമളാംഗി: അതേ സര്‍... 5 ലക്ഷം ഉറപ്പായും കിട്ടും...

കൂ. കൂ. : ഇനി, ഇന്‍ കേസ്, ഈ അഞ്ചു കൊല്ലം എനിക്കൊന്നും പറ്റിയില്ലെങ്കില്‍...?

കോമള്‍: സര്‍... വൈ ഡോണ്ട് യൂ തിങ്ക് പോസിറ്റിവ്‌ലി?.... യൂ വില്‍ ഡെഫിനിറ്റ്ലി.....

<പെട്ടെന്നു നിശ്ശബ്ദത... ഫോണ്‍ കട്ടായ ശബ്ദം..>

...

Wednesday, 9 July 2008

ബാലചരിതം

രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്‍റെ മുഖഭാവത്തോടെയാണ്‌ അന്ന് വൈകീട്ട് ബാലന്‍ ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യിലെ ഡയറി കാണിച്ചു കൊണ്ട് ബാലന്‍ പറഞ്ഞു.

"എടാ, അവള്‍ സാധാരണക്കാരിയല്ല, അസ്സലായി എഴുതും, അപാരഭാവന! അവള്‍ടെ കുറേ എഴുത്തുകുത്തുകളാണ്‌ ഇതില്. കുറേ കവിതകളും മറ്റും. എന്നോട് വായിച്ചു നോക്കാന്‍ പറഞ്ഞു".

ഓഹോ, അതാണു കാര്യം. കുറച്ചു നാളായി ബാലനീ അസുഖം തുടങ്ങിയിട്ട്. CS-ലെ ആ നീണ്ട മുടിയുള്ള പെങ്കൊച്ചിനെക്കാണുമ്പോളുള്ള മിസ്സിങ്ങ് കണ്ടപ്പോഴേ തോന്നിയതാണ്‌ ഇതിവിടെയൊക്കെ എത്തിപ്പെടുമെന്ന്. ശരി, അപ്പൊ അവളോട് സൊള്ളി ഡയറിയും വാങ്ങി വന്നിരിക്കുകയാണ് ചുള്ളന്‍. കൊള്ളാമല്ലോ, കാര്യങ്ങള്‍ക്ക് നല്ല വേഗതയുണ്ട്.

മെസ്സിലെ ചൂടുചായ-മുഷ്ബീര്‍ പഴംപൊരി സെഷന്‍ തീരുന്നതിനു മുമ്പേ, കുട്ടകം പോലുള്ള ഗ്ളാസ്സിലെ പാതിയോളം ചായയെ ബേസിനിലേക്കൊഴിച്ച്, പകുതി പഴംപൊരി മേശപ്പുറത്തുപേക്ഷിച്ച്, പഹയന്‍ മാളത്തിലേയ്ക്ക് ഓടിപ്പോയി.

"ഡാ ഡാ, ആ ഡയറി അവിടെത്തന്നെ കാണൂല്ലേ, കുറച്ചു കഴിഞ്ഞ് നോക്കിയാല്‍ എഴുതിയതൊന്നും മാഞ്ഞുപോവത്തില്ലല്ലോ..." കെ.പി. വിളിച്ചു പറഞ്ഞു. പക്ഷേ, F4-ലെ ബെഡ്റൂമിന്‍റെ കതകടഞ്ഞു കഴിഞ്ഞിരുന്നു.

ഈയ്യിടെയുള്ള ബാലന്‍റെ ചുറ്റിക്കളികളെക്കുറിച്ചും, സോഫ്റ്റ്കോര്‍ണറുകളെക്കുറിച്ചും, തുളസിക്കതിരിനോടും നീണ്ട മുടിയോടും മലയാളത്തനിമയോടുമൊക്കെ അവനു വര്‍ദ്ധിച്ചു വരുന്ന താല്‍പര്യത്തെക്കുറിച്ചും, അവിടെ സംഘത്തിന്‍റെ ചര്‍ച്ച നടന്നു.

"എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട്...ഹും...", ആലന്‍ ആത്മഗതം ചെയ്തു.

"എന്തോന്ന് സംശയം? ഇവനവളെ വളച്ചെടുക്കാനുള്ള പരിപാടിയാണ്‌, വേറൊന്നുമല്ല", ഖാന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

കുറ്റിക്കാട്ടൂരിന്‍റെ ഭാവിവികസനപദ്ധതികളെക്കുറിച്ചും കോളേജ് മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയെക്കുറിച്ചും പണക്കൊതിയെക്കുറിച്ചും രോഷപൂര്‍വ്വം നടത്താറുള്ള സ്ഥിരം ചര്‍ച്ച കൂടി കഴിഞ്ഞ ശേഷം സംഘം അടിയിലെത്തിയപ്പോള്‍, ബാലന്‍റെ മുറിയില്‍ നിന്നും വയലിന്‍ നാദം ഉയരുന്നതു കേട്ടു! ശ്ശെടാ, ഈ നേരത്ത് ഇവനിതു പതിവില്ലല്ലൊ, മുറിയില്‍ച്ചെന്ന് കതകുതട്ടിയപ്പോള്‍ തുറക്കാനൊരു താമസമുണ്ടായിരുന്നു. അകത്തു കേറിയപ്പോള്‍ തുറന്നു വെച്ച ഡയറിയുടെ താളില്‍ ഒരു കവിത കുറിച്ചിട്ടിരിക്കുന്നു. കവിത വായിച്ച യുവകവി പ്രേം അത്ഭുതത്തോടെ മൊഴിഞ്ഞു, "ഏ, അപ്പോ ഇവള്‍ മാധവിക്കുട്ടിയുടെ ആളാണോ?"

"അതേടാ, സൂപ്പര്‍ കവിത! കാമുകനെ കാത്തിരിക്കുന്ന കാമുകിയുടെ മനോവിചാരങ്ങളുടെ അത്യുഗ്രന്‍ ആവിഷ്കാരം! ഇത്ര മനോഹരമായ ഒരു കവിത അടുത്തൊന്നും ഞാന്‍ കണ്ടിട്ടില്ല. ചരണത്തിലെ ആ പ്രയോഗങ്ങളോക്കെക്കണ്ടോ? ഇങ്ങനെയൊക്കെ എഴുതാനവള്‍ക്കു കഴിയുമെന്ന് ഞാനൊരിക്കലും കരുതിയില്ല. അവളുടെ ഈ കവിതയെ എങ്ങനെ ഒന്നു അഭിനന്ദിക്കുമെന്നു കരുതിയപ്പോളാണ്‌ ഇങ്ങനൊരു ഐഡിയ തോന്നിയത്", ബാലന്‍ ആവേശത്തിന്‍റെ മുള്‍മുനയിലായിരുന്നു.

"എന്ത് ഐഡിയ?", സംഘത്തിന്‌ താല്‍പര്യമുണര്‍ന്നു.

"ഞാനിതിനു ട്യൂണ്‍ കൊടുക്കും, എന്നിട്ട് നാളെ അവളെ കേള്‍പ്പിക്കും, സ്വന്തം കവിതയ്ക്ക് മറ്റൊരാള്‍ ട്യൂണ്‍ കൊടുത്ത് അതു കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ഒരു സന്തോഷമുണ്ടാകില്ലേ, യേത്?".

"ഓ, അപ്പോ ആ ട്യൂണ്‍ ജനിപ്പിച്ച സന്തോഷം വഴി നിനക്ക് മറ്റു പാതകള്‍ വെട്ടിത്തുറക്കാമെന്ന്... ഗൊള്ളാം, നല്ല ഐഡിയ", പ്രേമിന്‍റെ ഇടംകാലനടി പോസ്റ്റിന്‍റെ വലതുമൂലയിലേയ്ക്ക് പതിച്ചു. ബാലന്‍ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.

കൂട്ടത്തില്‍ സംഗീതബോധമുള്ള ഒരെയൊരുവന്‍ ബാലനാണ്‌; കുറേക്കാലം ഒരു പാവം തിമിലയുടെ ഇരുകരണവും പുകച്ച കേ.പിയും ഇടയ്ക്ക് രാഗം, താളം, ബോധം എന്നൊക്കെപ്പറയാറുണ്ടെങ്കിലും. അതു കൊണ്ട് ബാലന്‍റെ ഈ ഉദ്യമത്തിന്‌ ആദ്യമേ തന്നെ കെ.പി. പിന്തുണ പ്രഖ്യാപിച്ചു. വഴിയേ എല്ലാവരും. അന്ന് അത്താഴത്തിന്‌ മുകളിലേക്ക് പോവുമ്പോഴും ബാലന്‍റെ മുറി തുറന്നിരുന്നില്ല. അകത്ത് വയലിന്‍ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു. മുറിയില്‍ കയറാന്‍ പറ്റാതെ ബാലന്‍റെ സഹവാസി ദീപക് ഫ്ളാറ്റുകള്‍ തോറും അലഞ്ഞു നടക്കുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ "ഞാന്‍ വന്നേക്കാം" എന്ന മറുപടി കിട്ടിയതു കൊണ്ട് സംഘം ജീവിതലക്‌ഷ്യം നിറവേറ്റാന്‍ മുകളിലേയ്ക്ക് നടന്നു. രാത്രി ഏറെ വൈകിയിട്ടും ബാലന്‍റെ വയലിന്‍ കരച്ചില്‍ തുടരുന്നുണ്ടായിരുന്നു.

പിറ്റേന്ന് അതിരാവിലെത്തന്നെ ബാലന്‍ ഉറക്കമുണര്‍ന്നു. എട്ടരയുടെ ബസ്സില്‍ വരുന്ന കാമുകിയെക്കാണാന്‍ ബദ്ധപ്പെട്ട് ഒരുങ്ങുന്നതിനിടെ ഞാന്‍ ബാലനെക്കണ്ടപ്പോള്‍ ഊക്കനൊരു ട്യൂണ്‍ കിട്ടിയതിന്‍റെ സര്‍വ്വലക്ഷണങ്ങളും ആ മുഖത്തു മിന്നിമായുന്നുണ്ടായിരുന്നു. കുളിച്ച് കുട്ടപ്പനായി നേരത്തേ ഒരുങ്ങി നില്‍പ്പാണ്‌ കക്ഷി. കൊള്ളാം.

"ഡാ, ഇന്നു നിന്നെ വെറുതെ വിട്ടിരിക്കുന്നു, നീ അവള്‍ടെ അടുത്ത് ട്യൂണ്‍ കേള്‍പ്പിക്കുമ്പൊ ശല്യപ്പെടുത്തേണ്ട എന്ന് സംഘം തീരുമാനിച്ചിട്ടുണ്ട്", ബാലന്‍റെ മുഖത്ത് ആശ്വാസത്തിന്‍റെ ചെമ്പരത്തിപ്പൂക്കള്‍ പൂത്തുലഞ്ഞു.

വൈകീട്ട് ബാലന്‍റെ ഉദ്യമത്തിന്‍റെ ഫലമറിയാനുള്ള തിടുക്കത്തിലായിരുന്നു എല്ലാരും. കോളേജില്‍ വെച്ച് അവന്‍റെ ഭാവത്തില്‍ പ്രത്യേകിച്ചൊരു മാറ്റം കണ്ടതായി തോന്നിയില്ല, ആരും അങ്ങനെയൊന്നും പറഞ്ഞതുമില്ല.

"ഇനിയിപ്പൊ അവള്‍ക്കത് കേള്‍പ്പിച്ചു കൊടുക്കാന്‍ അവസരം കിട്ടിക്കാണില്ലേ, അതോ അവളെങ്ങാനും 'ഇയാളുടെ കോപ്പിലെ ഒരു ട്യൂണ്‍, കൊണ്ട് പോടാ' എന്നെങ്ങാനും താങ്ങിയിരിക്കുമോ, ഏയ്... അവളൊരു മിണ്ടാപ്പൂച്ചയല്ലേ, അങ്ങനൊന്നും പറയത്തില്ല..." ആലന്‍ പിറുപിറുത്തുകൊണ്ടേ ഇരുന്നു.

നേരം സന്ധ്യയാവാറായപ്പോള്‍, ബാലന്‍ കയറി വന്നു. മുഖത്താകെ ഒരു തരം കരിഞ്ഞ ഭാവം, വിഷാദത്തിന്‍റെ നൂലാമാലകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന ആ മുഖത്ത് നിരാശയുടെ ചിലന്തിക്കുഞ്ഞുക്കള്‍ ഓടിക്കളിക്കുന്നു. "ബാലാ, എന്തു പറ്റി? ട്യൂണ്‍ തന്ത്രം ഏറ്റില്ലേ?", എല്ലാവരും ആകാംക്ഷയോടെ ആ മുഖത്ത് കണ്ണും നട്ടിരിപ്പാണ്‌. പത്തുവര്‍ഷം പഴക്കമുള്ള പച്ച ജാന്‍സ്പോര്‍ട്ട് ബാഗ് കസേരയിലേയ്ക്ക് വലിച്ചറിഞ്ഞ് ബാലന്‍ എല്ലാവരെയും ഒന്നു നോക്കി. എന്നിട്ട് വിഷണ്ണഭാവത്തോടെ പറഞ്ഞു.

"ഉച്ചക്ക് അവളെ ഒതുക്കത്തിലൊന്നു കിട്ടിയപ്പോ ഞാന്‍ കരുതി ഇതു തന്നെ ടൈം എന്ന്. പക്ഷേ, ഞാനാകെ നെര്‍വസ്സ് ആയിരുന്നു. ഒരു തുടക്കം കിട്ടാന്‍ വേണ്ടി ആ കവിതയെ ഞാന്‍ കുറേ പൊക്കിപ്പറഞ്ഞു. അവള്‍ ചിരിച്ചു. എനിക്ക് ആവേശമായി. റൂട്ട് ഒന്നൂടൊന്നു ക്ളിയറാക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു, 'ഇയ്യാളാണ്‌ ഇതെഴുതിയതെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. സത്യം പറ, ഇതെങ്ങനെ ഒപ്പിച്ചു?' എന്ന് ..." ബാലന്‍ ഒന്നു നിര്‍ത്തി, നിരാശയുടെ മുകുളങ്ങള്‍ കുറേയെണ്ണം കൂടി ആ മുഖത്ത് മുളച്ച്, വിരിഞ്ഞ്, പൊഴിഞ്ഞു വീണു.

"അപ്പോ...?", സംഘത്തിന്‌ ആകാംക്ഷ സഹിക്കാനായില്ല.

"അവളുടെ മറുപടി എന്‍റെ ചങ്കിലാണ്‌ കൊണ്ടത്, 'അയ്യോ, അത് പുതിയ ഒരു സിനിമയിലെയാ, കണ്ണകി. വരികള്‍ക്കൊക്കെ നല്ല ഭാവം, കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള ട്യൂണ്‍. എനിക്ക് വളരേ ഇഷ്ടായി, അതാ ഡയറിയില്‍ അത് എഴുതി വെച്ചേ...'"

ഒരു നിമിഷം അന്തം വിട്ടു നിന്ന സംഘത്തില്‍ നിന്നും മാലപ്പടക്കം പൊട്ടിയ കണക്കെ പൊട്ടിച്ചിരി ഉയര്‍ന്നു. തലേന്ന് മെസ്സില്‍ പകുതി ബാക്കി വെച്ച പഴംപൊരിയെയും, രാത്രി നഷ്ടപ്പെടുത്തിയ പൊറോട്ട-ചിക്കനെയും, ഉറക്കത്തെയും, അതിലുപരി, യുഗയുഗാന്തരങ്ങളോളം നില നിന്നേക്കാവുന്ന സംഘം വക പീഢകളേയും മനസ്സിലോര്‍ത്ത് സ്വയം പ്‌രാകിക്കൊണ്ട് ബാലന്‍ ദൂരെ തെങ്ങിന്‍തലപ്പുകള്‍ക്കു മുകളിലൂടെ മറയുന്ന പ്രത്യാശയുടെ പകല്‍വെളിച്ചത്തെ നോക്കിനിന്നു. അവന്‍റെ ഉള്ളില്‍, തലേന്നു രാത്രി മോഹനകല്യാണിയില്‍ താന്‍ ചിട്ടപ്പെടുത്തിയ ആ വരികള്‍ അപ്പോള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

"എന്നു വരും നീ... എന്നു വരും നീ...
എന്‍റെ കിനാപ്പന്തലില്‍...വെറുതേ...
എന്‍റെ കിനാപ്പന്തലില്‍..."

* * *
വാല്‍:
ബാലന്‍റെ കല്യാണം അടുത്ത മാസമാണ്‌. വധു ആരാണെന്നിനി പ്രത്യേകം പറയണ്ടല്ലോ, ല്ലേ? ;)

Saturday, 7 June 2008

പ്രണയകലപിലകള്‍

പാത്തു സുന്ദരിയായിരുന്നു. ആദ്യം കണ്ടപ്പൊത്തന്നെ ഞാനൊന്നു മനസ്സില്‍ കുറിച്ചു, വെളുത്തു മെലിഞ്ഞ ഈ സുന്ദരിക്കുട്ടിയെ എങ്ങനേലും ലൈനാക്കണമെന്ന്.

പ്ളസ്ടുവിലെ ആദ്യത്തെ ദിവസങ്ങളാണ്‌. മര്യാദക്ക് എസ്സെന്‍ കോളേജില്‍പ്പോയി പഠിച്ചോളാന്ന് ഞാന്‍ താണുകേണു പറഞ്ഞതാണ്‌. പക്ഷേ, മകന്‍റെ ഭാവിയെക്കുറിച്ച് മകനേക്കാളും ആശങ്കയുണ്ടായിരുന്ന ബുദ്ധിമാനായ എന്‍റെ അച്ഛന്‍, നിന്നെ ഇനി പഠിപ്പിക്കുന്നെങ്കില്‍ അതു കഴിമ്പ്രത്തു തന്നെ എന്ന് ഭീഷ്മശപഥം എടുത്തതിന്‍റെ പശ്ചാത്തലത്തില്‍ എനിക്ക് അതിനു വഴങ്ങേണ്ടി വന്ന കാലം. യൂണിഫോമുമിട്ട് കഴിമ്പ്രം സ്കൂളിലേക്ക് പിന്നേം കാലെടുത്ത് വെച്ച നിമിഷം തുടങ്ങിയ നിരാശ അവസാനിച്ചത് പാത്തൂന്‍റെ മുഖം കണ്ടപ്പോളാണ്‌. സ്വിച്ചിട്ട പോലെ എന്‍റെ ഭാവം മാറിയത് അടുത്തിരുന്ന ശങ്കരന്‍ ശ്രദ്ധിച്ചു, "അപ്പ അവളെ അങ്ങ്‌ട് ഒറപ്പിക്കാ ല്ലേ?" കൂടുതല്‍ ഡയലോഗടിക്കൊന്നും നില്‍ക്കാതെ ശങ്കരന്‍ മൊഴിഞ്ഞു. "ഹും...നമുക്കു നോക്കാം"..എന്ന് ഞാനും.

പുതിയ ടീച്ചര്‍മാര്‍ മാറിമാറി വന്നു പരിചയപ്പെടുന്നുണ്ട്. ഞാന്‍ പാത്തൂനേം നോക്കി ഇരിപ്പാണ്‌, നല്ല ചെമ്പന്‍ കണ്ണുകള്‍, വെള്ളാരം കല്ലു പോലെ ഇരിക്കുന്നു, നല്ല പില്‍സ്ബറി ആട്ടയുടെ നിറം, മെലിഞ്ഞ കൈകള്‍, അതില്‍ ചുവന്ന കുപ്പിവളകള്‍, ചിരിക്കുമ്പോള്‍ പകുതി മാത്രം വിടര്‍ന്നു വരുന്ന നുണക്കുഴികള്‍.. ഒരു ആവറേജ് കഴിമ്പ്രത്തുകാരനെ ഇമ്പ്രസ്സ് ചെയ്യിപ്പിക്കാനും ഉറക്കം കളയിപ്പിക്കാനും വേണ്ട എല്ലാ ചേരുവകളുമൊത്തിണങ്ങിയ പ്രകൃതിയുടെ മിശ്രണം, എടമുട്ടത്തുള്ള ഏതോ ഒരു ഇക്കയുടെ പായ്ക്കിങ്ങ്. കൊള്ളാം..ഇവിടൊരു ഹിന്ദു-മുസ്ളീം ലഹള ഞാന്‍ നടത്തും. ഞാന്‍ കണക്കു കൂട്ടി.

കെമിസ്ട്രി എടുക്കാന്‍ വന്ന ഷീബടീച്ചര്‍ ഓര്‍ഗാനിക്കിന്‍റെ പാമ്പും കോണിയും വരച്ചു കളിക്കുമ്പോള്‍ ഞാനെന്‍റെ പാത്തുവിന്‍റെ മോന്തയുടെ സൈഡ് വ്യൂ നോക്കിയിരുന്നു. പാത്തുവിനെക്കുറിച്ച് കമന്‍റടിക്കാന്‍ തുടങ്ങിയ സിജുവിന്‍റെ ഉപ്പാപ്പക്കു വരെ തെറി വിളിച്ചു. ഉച്ചക്കുണ്ണാന്‍ ഇരിക്കുമ്പോഴും കൈ കഴുകാന്‍ പോവുമ്പോഴും പാത്തുവിനെ എന്‍റെ കണ്ണുകള്‍ പിന്തുടര്‍ന്നു. ആശടീച്ചര്‍, കണ്ട ചെടിയുടേം പൂവിന്‍റേം പുല്ലിന്‍റേമൊക്കെ ക്രോസ്സ്-സെക്ഷനെടുത്ത് തകര്‍ത്തപ്പോള്‍ ഞാന്‍ തട്ടത്തിനുള്ളില്‍ ഒളിഞ്ഞു കിടന്നിരുന്ന പാത്തുവിന്‍റെ തലമുടിയുടെ നീളം കണക്കു കൂട്ടിയിരുന്നു. എല്ലാത്തിനും ശങ്കരന്‍റെ ധാര്‍മിക പിന്തുണ എനിക്കുണ്ടായിരുന്നു, അതായിരുന്നു എന്‍റെ ഊര്‍ജ്ജവും... :)

അങ്ങനെയിരിക്കെ, രണ്ടു ബഞ്ചുകള്‍ക്ക് മുന്നില്‍ നിന്ന് അതിതീവ്രമായ ചില നോട്ടങ്ങള്‍ പാത്തുവിന്‍റെ നേരെ പോവാറുണ്ടെന്ന് ശങ്കരന്‍ എന്നെ അറിയിച്ചു. ഞാന്‍ ഞെട്ടി, എന്ത്?? ഈ കുഞ്ഞി ക്ളാസ്സില്‍ രണ്ട് ഉണ്ണിയോ...ആരെടാ അവന്‍...മറ്റാരുമല്ല...നമ്മുടെ നിര്‍ജ്ജീവന്‍ തന്നെ. ഞാന്‍ തളര്‍ന്നു പോയി. കാരണമുണ്ട്. എന്‍റെ അന്നത്തെ ഒരു ദേഹപ്രകൃതി വളരേ മോശമായിരുന്നു. എന്ന്വച്ചാ, ഒരു മാതിരി പേക്കോലം... ഒരു കുഞ്ഞിമോന്ത, ഷോള്‍ഡറില്‍ തൂക്കിയിട്ട പോലത്തെ മെലിഞ്ഞ കൈകള്‍, ഉയരവും കമ്മി... ആകെപ്പാടെ സല്‍പ്പേരു മാത്രമുണ്ട് കൈമുതലായി. അച്ഛനുമമ്മേം നാട്ടില്‍ നാലാളറിയുന്ന ടീച്ചര്‍മാരായിപ്പോയതു കൊണ്ട്, അവര്‍ടെ പേരു കളയണ്ടല്ലോന്നു വെച്ച്, ഞാനന്നൊക്കെ വളരെ അനുസരണയുള്ള ഒരു പിഞ്ചുബാലനായി ആക്ട് ചെയ്തിരുന്ന കാലം. പക്ഷേ, എന്നു കരുതി സംയമനം പാലിക്കേണ്ട സമയമാണോ ഇത്? നിര്‍ജ്ജീവനാണെങ്കില്‍ ചുള്ളനാണ്‌. 11 kv കമ്പിയില്‍ നിന്ന് നല്ലൊരു ഷോക്കു കിട്ടിയ കളറാണെങ്കിലും, ലവനു നല്ല കട്ടയാണ്‌, ഉയരം കുറവാണെങ്കിലും ലവന്‍ 1500 മീറ്ററിലെയും 3000 മീറ്ററിലെയും ലോക(ലോക്കല്‍) ചാമ്പ്യനാണ്‌. സര്‍വ്വോപരി, അവന്‍ ഇംഗ്ളീഷ് മീഡിയത്തില്‍ നിന്ന് വന്നവനാണ്‌. അതൊരു വല്ലാത്ത മുന്‍തൂക്കമായിരുന്നു അവന്‌. ഞങ്ങളെല്ലാരും പത്തു വരെ കഴിമ്പ്രത്ത് ചെരച്ചവരായതു കൊണ്ട് പ്ളസ്ടുവിലെ പെട്ടെന്നുള്ള ആ ഇംഗ്ളീഷുമാറ്റം ഞങ്ങളെ കുറേ ബുദ്ധിമുട്ടിച്ചിരുന്നു. അന്നത്തെ ക്ളാസ്സ്നോട്ടുകളൊക്കെ എഴുതിയിരുന്നത് വെറും ദൈവകൃപ കൊണ്ട് മാത്രമായിരുന്നു. ആദ്യമായി സുവോളജി എന്നെഴുതിയതിന്‍റെ സ്പെല്ലിങ്ങ് എനിക്കിവിടെ പറയാന്‍ പോലും മടിയാണ്‌. പ്ളീസ്, നിര്‍ബന്ധിക്കല്ലേ, ഞാന്‍ പറയില്ല. ;)

അങ്ങനെയുള്ള സാഹചര്യത്തില്‍ ഇവനൊരു കൊളുത്തിട്ടാല്‍ എടമുട്ടത്തിന്‍റെ നിഷ്കളങ്കത തുളുമ്പുന്ന എന്‍റെ പാവം പാത്തു അതില്‍ കുടുങ്ങും. അതിനു ശങ്കരന്‍ ഗാരണ്ടി. അവനെ ഞാന്‍ ഭീഷണിപ്പെടുത്താന്‍ നോക്കി. തെറി വിളിച്ചു നോക്കി. "പുറത്തു വെച്ചു കണ്ടോളാടാ" എന്നു പറഞ്ഞു പേടിപ്പിക്കാന്‍ നോക്കി. ലവന്‍ കുലുങ്ങുന്ന മട്ടില്ല. അതല്ലെങ്കിലും ഈ പ്രേമം ഒരു വല്ലാത്ത സാധനമാണ്‌. വീട് അകലെയായതിന്‍റെ ഒരു അഡ്വാന്‍റേജ് എനിക്കന്നാ കാലത്താണ്‌ മനസ്സിലായത്. അവനാണെങ്കില്‍ അവളുടെ കൂടെ റോഡിലൂടെ കത്തിയടിച്ചു നടക്കാം, ക്ളാസ്സ് കഴിഞ്ഞാലും ബസ്സു വരുന്ന വരെ കുറേ നേരം അവള്‍ടെ അടുത്ത് ചെലവഴിക്കാം. എനിക്കാണെങ്കില്‍ ബെല്ലടിച്ചു തുടങ്ങുമ്പോള്‍ ഇറങ്ങിയാല്‍ തീരുമ്പോളേക്കും നടന്നെത്താവുന്ന ദൂരമേയുള്ളൂ വീട്ടിലേക്ക്... ഞാനെന്‍റെ ദൌര്‍ഭാഗ്യത്തെ പ്രതി നിരാശനായി.

ഒടുവില്‍ ഞാന്‍ ഭയന്നതു തന്നെ സംഭവിച്ചു. ഒരു നാള്‍ ലാ പാപി ഓടിക്കിതച്ചെന്‍റെ അടുത്ത് വന്നു പറഞ്ഞു, "പാത്തു സമ്മതിച്ചെടാ...അവള്‍ക്കെന്നെ ഇഷ്ടമാണെന്ന്.."... അവനെ അരച്ചു കലക്കി കുടിക്കാനുള്ള അരിശം വന്നെങ്കിലും ഞാനടങ്ങി. ഈ നാട്ടില്‍ വേറേം പെമ്പിള്ളേരില്ലേ? നിനക്കെന്താ വേറെ പെണ്ണു കിട്ടില്ലെ.. ശങ്കരന്‍ എന്നെ ആശ്വസിപ്പിച്ചു, എന്നാലും ഞാന്‍ മോഹിച്ച പെണ്ണിനേം അവളു പ്രേമിച്ച ആ കാലമാടനേം ഞാന്‍ നിത്യവും കണ്ടോണ്ടിരിക്കണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കാകെ ചൊറിഞ്ഞു വന്നു. പക്ഷെ ആ ചൊറിച്ചില്‍ മാന്തിത്തരാമെന്നു ശങ്കരന്‍ ഏറ്റതിനാല്‍ തല്ക്കാലം ഞാന്‍ പാത്തുവിനെ മറക്കാന്‍ തീരുമാനിച്ചു. "എന്നാലും എടാ സാമദ്രോഹീ, നീ ഗുണം പിടിക്കില്ലറാ..." എന്ന് ഞാന്‍ നിര്‍ജ്ജീവനെ മനസ്സിലൊന്നു പ്രാകി..ചുമ്മാ..ഒരു സമാധാനത്തിന്‌.


കാലം കടന്നു പോയി. പാത്തുവിനെ ഞാന്‍ ഒഴിവാക്കി. അടിയില്‍ എട്ടാം ക്ളാസ്സിലെ വെളുമ്പത്തിയെയും പ്ളസ്സ്‌വണ്ണില്‍ പുതുതായി വന്ന ജൂനിയര്‍ പൈതങ്ങളെയും നോക്കി ഞാന്‍ ആശ തീര്‍ത്തു. ഇടക്ക് ശാസ്താവിന്‍റെ കൂടെ മാളികപ്പുറത്തു ബീവിയെ കാണാന്‍ കുട്ടമംഗലം വഴി സൈക്കിളില്‍ കറങ്ങുമ്പോഴെല്ലാം അവന്‍റെ ആവേശം കണ്ടു ഞാന്‍ സായൂജ്യമടഞ്ഞു. ഹാ, ഇതിനൊക്കെ ഒരു യോഗം വേണം... ശാസ്താവിനെപ്പോലെ ആറടി പൊക്കവും ഒത്ത വണ്ണവും തമിഴ്നടന്‍ അബ്ബാസിനെപ്പോലെ ഉള്ള ലുക്കുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഞാനുമൊരു കോരു കോരിയേനെ... പറഞ്ഞിട്ടെന്താ...
അക്കാലത്താണ്‌ നിര്‍ജ്ജീവനും പാത്തുവും തമ്മിലെന്തോ കശപിശ ഉണ്ടാവുന്നത്. സംഭവം മൂത്തുമൂത്ത് അവര്‍ തമ്മില്‍ തെറ്റിപിരിയുന്നതിലേക്ക് ചെന്നെത്തി. കഴിമ്പ്രം പ്ളസ്ടുവിലെ പാവപ്പെട്ട , അഥവാ അസൂയാലുക്കളായ കാമുകവൃന്ദത്തിന്‌, ഞാനുള്‍പ്പെടെയുള്ളവര്‍ക്ക്, അതൊരു ശുഭവാര്‍ത്തയായിരുന്നു. അല്ലെങ്കിലും അവരു തമ്മിലൊരു മാച്ചും ഇല്ല എന്നു ഞങള്‍ പരസ്പരം പറഞ്ഞു. അടുത്ത ഊഴം ആര്‍ക്കാണെന്നതിനെക്കുറിച്ചും തര്‍ക്കം തുടങ്ങി. ഹിഹി.. മനുഷ്യന്‍റെ ഓരോരോ സ്വഭാവങ്ങളേ... ചാവാന്‍ കാത്തിരിക്കുകയാണ്‌ കട്ടിലൊഴിക്കാന്‍..ഹിഹി...!

വാട്ടെവര്‍ ഇറ്റീസ്... അവര്‍ പിരിഞ്ഞു. എന്‍റെ കുഞ്ഞു കാമുകമനസ്സില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ വീണ്ടും മുള പൊട്ടി. പാത്തുവിന്‍റെ ചിരി അവയ്ക്ക് വളമേകി. പ്രതീക്ഷകള്‍ തഴച്ചു വളരാന്‍ തുടങ്ങി. അങ്ങനെ കനം വെച്ചു വരുന്ന ഈ ആഗ്രഹം താങ്ങാനെന്‍റെ ഇളം മനസ്സിന്‌ കഴിവില്ലെന്നു വന്ന ഒരു സന്ദര്‍ഭത്തില്‍ അവളോട് കാര്യം തുറന്നു പറയാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു പേപ്പറില്‍ കാര്യം രണ്ടു വാക്യത്തിലെഴുതി ഞന്‍ അവളുടെ ഒരു പുസ്തകത്തില്‍ വച്ചു കൊടുത്തു. വായിച്ചു നോക്കിയിട്ട് നാളെ മറുപടി തരണമെന്നൊരു ഡയലോഗും അടിച്ചു. എന്‍റമ്മേ... അന്നത്തെ എന്‍റെ ചങ്കിടിപ്പിന്‍റെ ഒച്ച എടമുട്ടം സെന്‍ററു വരെ കേട്ടിരിക്കണം. ഈ പ്രേമം പ്രേമം എന്നു പറയുന്ന സാധനം, അതനുഭവിച്ചു തന്നെ അറിയേണ്ട ഒന്നു തന്നെയാണേ...ഹൊ..

എനിവേയ്സ്, പിറ്റേന്ന് കാലത്ത് എങ്ങനെയോ ഓടിക്കിതച്ച് ഞാന്‍ ക്ളാസ്സിലെത്തി. ഒരു മറുപടി, അതെന്തായാലും (അങ്ങനെ ഒന്നും ഇല്ല. പറ്റില്ല എന്നു പറഞ്ഞാല്‍ ഞാനാകെ ചമ്മിപ്പോവും...അതെനിക്ക് സഹിക്കില്ല..എന്നാലും) കിട്ടാനുള്ള ആ ത്വര... അതിങ്ങനെ മനസ്സിന്‍റെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു കൊണ്ടേ ഇരുന്നു. ഒടുവില്‍ മഹീന്ദ്രയുടെ ചടാക്കു വണ്ടിയില്‍ അവളെത്തി. മൂന്നാം നിലയിലെത്താന്‍ ആവശ്യത്തിലധികം പടികളുണ്ടെന്നെനിക്കന്നു തോന്നി. വാതുക്കല്‍ത്തന്നെ നിന്നിരുന്ന എന്നെ ഒന്നു വെറുതെ നോക്കി അവള്‍ അകത്തേക്ക് പോയി. ശ്ശെടാ..ഇതെന്തു കൂത്ത്. മനുഷ്യനിങ്ങനെ വിറ കൊണ്ടു നില്‍ക്കുകയാണെന്നിവള്‍ക്കറിഞ്ഞൂടെ..അതോ ഇനി അവളതു വായിച്ചില്ലേ.... കൂടുതല്‍ ചിന്തിച്ചു കൂട്ടാതെ ഞാനകത്തേക്ക് ചെന്നു. നോ രക്ഷ. അവളാണെങ്കിലൊരു ഭാവമാറ്റവുമില്ലാതെ കൂട്ടുകാരികളോടു കല പില കൂട്ടുന്നു. ഞാനിവിടെ ഉണ്ടേ.. എന്ന മട്ടില്‍ ഞാന്‍ അതിലേ രണ്ടു ചാല്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എവടെ, അവളു കണ്ട ഭാവം നടിക്കുന്നില്ല...

മണി മുഴങ്ങി..ക്ളാസ്സ് തുടങ്ങി. കഷ്ടം.. കെമിസ്ട്രിയും മാത്തമാറ്റിക്സുമെല്ലാം തലക്കു ചുറ്റും ശനിവലയം തീര്‍ത്തു കൊണ്ടേ ഇരിക്കുന്നു എന്നല്ലാതെ ഒന്നും അങ്ങോട്ട് ലാന്‍ഡ് ചെയ്യുന്നില്ല. ഉച്ചയായി... ഭക്ഷണം കഴിഞ്ഞു. ഇടവേളയിലും ഒന്നും സംഭവിച്ചില്ല. വീണ്ടും മണി മുഴങ്ങി. ബോട്ടണി തുടങ്ങി. എന്‍റെ ക്ഷമ നശിച്ചു, ആശടീച്ചറുടെ ശ്രദ്ധ തിരിഞ്ഞ ഒരു സമയം നോക്കി, ഞാന്‍ പാത്തൂനോടു പറഞ്ഞു, "പാത്തൂ, ഒന്നും പറഞ്ഞില്ലല്ലോ.."....

ഒരു കുഞ്ഞ്യേ ഓലപ്പറ്റക്കം ചീറ്റിപ്പോയ ശബ്ദമാണ്‌ അതിനു മറുപറ്റിയായി പാത്തു ഉണ്ടാക്കിയത്.. "എന്തൂട്ട്‌ണ്ടാ അഭീ.. എന്തിനാ എന്നെ ഇനി പിന്നേം അതീല്ക്ക് കൊണ്ടു പോണ്‌..???" എന്നൊരു ഡയലോഗും.

എന്‍റെ പത്തി താണു, സന്ധ്യാസമയത്ത് ചക്രവാളത്തിലേക്ക് പറന്നകലുന്ന കടല്‍ക്കാക്കകളെപ്പോലെ ആശകള്‍ ചിറകടിച്ചു പറന്നകന്നു. ഭാരം കൊണ്ട് തളര്‍ന്ന ശിരസ്സുമായി ഞാന്‍ ഡസ്കില്‍ നോക്കിയിരുന്നു....ഭാഗ്യം, ആശടീച്ചര്‍ മറ്റെന്തോ ചെയ്തു കൊണ്ടിരിപ്പാണ്‌. ഈ അക്രമം ടീച്ചര്‍ കണ്ടിട്ടില്ല.
രണ്ടു വര്‍ഷം നീണ്ട പാത്തു സ്വയംവരശ്രമങ്ങള്‍ അന്നത്തോടെ അവസാനിച്ചു. :(
എട്ടാംക്ളാസ്സിലെ വെളുമ്പിയും അതിനു ശേഷം ജൂനിയറായി വന്ന പഴയ കളിക്കൂട്ടുകാരിയും വന്നതോടെ എന്‍റെ കാമുകഹൃദയം തരളിതമായി... ഓര്‍.. ഓര്‍ ക്യാ ഹുവാ...?

അഗ്‌ലേ ദിന്‍ അപ്നേ മൊഹല്ലേ മേം ... ഐശ്വര്യാ ആയീ.... "ജാനേ ക്യാ സൂരത്.....വൊ ക്യാ കെഹ്തി ഹേ....."

***
പൂട: നിര്‍ജ്ജീവന്‍ നല്ലവനായിരുന്നു. അതിനു ശേഷം എസ്സെന്‍ കോളേജിലും അവനു കിളികള്‍ക്ക് യാതൊരു പഞ്ഞവും ഉണ്ടായില്ല. പാത്തു കെട്ടി, കെട്ടിയവനുമായി എണ്ണപ്പാടങ്ങളില്‍ സ്വര്‍ണ്ണം കൊയ്യാന്‍ അരിവാളുമെടുത്ത് പറന്നു പോയി, ഇപ്പൊ ഒരു ജൂനിയര്‍ ആയെന്നു റിപ്പോര്‍ട്ട് കിട്ടി. ശാസ്താവു മാളികപ്പുറത്തു ബീവിയെ വിട്ടു, ഇപ്പൊ മാളികപ്പുറത്ത് തമ്പുരാട്ടിയെയും കെട്ടി ബങ്കളുരുവില്‍ സ്വസ്ഥം ജീവിതം. ശങ്കരന്‍റേ ഒരു വിവരവും ഇല്ല. ടോട്ടല്‍ അബ്സ്കോണ്ടിങ്ങ് !
ഞാന്‍...? ഞാന്‍ പെണ്ണു കെട്ടി ബങ്കളുരുവിലേക്ക് കണ്ണും നട്ട് കാത്തിരിക്കുന്നു, എന്‍റെ നല്ല പകുതിയുടെ അടുത്തേയ്ക്ക് ചേക്കേറുവാന്‍..... കാമുകകഥകള്‍ക്ക് അന്ത്യം കുറിച്ചു കൊണ്ട്...
***
ശുഭം.. :)

Wednesday, 27 June 2007

കന്നിമോഷണം, കന്നിവാറന്‍റ്, കന്നിശിക്ഷ

കഴിമ്പ്രത്ത് സ്കൂളിന്‌ മതില്‌ പണിയുന്നതിനും മുമ്പ്, എന്നു വെച്ചാല്‍, എട്ടരയ്ക്ക് തൃശൂര്‍ക്ക് പതിവു തെറ്റാതെ ട്രിപ്പടിയ്ക്കുന്ന "വര്‍ഷ" യുടെ (ഇന്നത്തെ ഡീപ് ബ്ളൂ സീ) വരെ അടി മുട്ടുമാറാകും വണ്ണം, കഴിമ്പ്രം-എടമുട്ടം റോഡില്‍, എണ്ണം പറഞ്ഞ മൂന്നു ഹമ്പുകള്‍ പണിതുയര്‍ത്തുന്നതിനും വളരെ മുമ്പ്, ഗോപാലേട്ടന്‍ കട പുതുക്കിപ്പണിയുന്നതിനും റോയല്‍ സ്റ്റോഴ്സ് സ്കൂള്‍കുട്ടികളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്നതിനും വളരെ വളരെ മുമ്പ്, ഇന്‍റര്‍ബെല്ലിന്‌(അതെ, ഇന്‍റര്‍വെല്‍ തന്നെ) പുറത്തേയ്ക്ക് പായുന്ന കഴിമ്പ്രം സ്കൂളിലെ പിള്ളേരുടെ ആശ്രയമായിരുന്ന ശാന്തേട്ടന്‍റെയും ശേഖരശാന്തിയുടെയും ബൈജുച്ചേട്ടന്‍റെയും കടകള്‍ ഫുള്‍ ത്രോട്ടിലില്‍ ബിസിനസ്സ് നടത്തിക്കൊണ്ടിരുന്ന അന്ത സുവര്‍ണ്ണകാലം...

താരനാഥന്‍മാഷിന്‍റെ ഹിറ്റ്ലര്‍ ഭരണകാലമായിരുന്നു അന്ന്. വെള്ളയും വെള്ളയും ഇട്ട് കമ്പൌണ്ടര്‍മാരെപ്പോലെ നടന്നിരുന്ന ഞങ്ങളൊക്കെ അന്ന് മാഷിന്‍റെ ബുള്ളറ്റിന്‍റെ ശബ്ദം കേള്‍ക്കുമ്പൊത്തന്നെ ഓടിയൊളിക്കുമായിരുന്നു, എന്തിനാന്നറിഞ്ഞിട്ടല്ല, എല്ലാരും ചെയ്യുന്നു, അപ്പൊ ഞങ്ങളും ചെയ്തു പോന്നു. സ്കൂളിന്‍റെ പടിഞ്ഞാറേ ഭാഗത്തുള്ള കുഞ്ഞുഗേറ്റിലൂടെ പുറത്തു കടന്നാല്‍ മേല്‍പ്പറഞ്ഞ കടകള്‍ സ്ഥിതി ചെയ്യുന്ന, പ്രസിദ്ധമായ അന്നത്തെ കഴിമ്പ്രം സെന്‍ററിലെത്താം. പിന്നീട് സ്കൂളിന്‍റെ ഗേറ്റ് കിഴക്കോട്ടു മാറ്റിയപ്പൊ സെന്‍ററും കൂടെ അങ്ങോട്ടു മാറി. ചുരുക്കം പറഞ്ഞാല്‍ അത്രേ ഉള്ളൂ കഴിമ്പ്രംന്ന്...

അങ്ങനെ സെന്‍ററിലെത്തിയാപ്പിന്നെ പൊടിപൂരമല്ലേ... ശാന്തേട്ടന്‍റെ പെട്ടിക്കടയില്‍ നിന്ന് ഐസു കിട്ടും. 20 പൈസയായിരുന്നു അന്ന് വലിയ ഐസിന്‌. ഐസെന്നു പറഞ്ഞാല്‍, ശാന്തേട്ടന്‍റെ അന്നത്തെ ശിങ്കിടിയായിരുന്ന പാലക്കാട്ടുകാരന്‍ നാരായണേട്ടന്‍ കുറേ, മുന്തിരിയും പൈനാപ്പിളുമൊക്കെ ജൂസടിച്ചിട്ട് പ്ളാസ്റ്റിക് കവറിലാക്കി ഫ്രീസറില്‍ വെച്ച് ഷേപ്പാക്കി കൊടുക്കുന്നതായിരുന്നു ഞങ്ങടെ അന്നത്തെ ഐസ്. കഴിമ്പ്രത്തെ പാവപ്പെട്ട കൌമാരങ്ങളുടെ ബേബിവിറ്റയായിരുന്നു ആ "ശാന്തേട്ടന്‍ ബ്രാന്‍റഡ്, നാരായണന്‍ മെയ്ഡ് ഫ്രോസണ്‍ ജൂസ്". അങ്ങനെയുള്ള ഐസ് പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി ദയാപരനും ശുദ്ധനുമായ ശാന്തേട്ടന്‍ പൈന്‍റായും കൊടുത്തിരുന്നു. അതിനു പത്തു പൈസയായിരുന്നു വില. അതേ പരിപാടി തന്നെയായിരുന്നു ബൈജുച്ചേട്ടനും നടത്തിയിരുന്നതു. ഐസിന്‍റെ കൂടെ അന്നത്തെ ഫാസ്റ്റ്മൂവിങ്ങ് മുട്ടായി ഐറ്റംസായിരുന്ന ഡെക്കാണ്‍, തേന്‍നിലാവ്, പാരിസിന്‍റെ, നാരങ്ങേടെ ടേസ്റ്റുള്ള ചെമന്ന ഒരു തരം മുട്ടായി, പിന്നെ ജെനുവിന്‍ നാരങ്ങമുട്ടായി, ചുക്കുണ്ട, പൊരിയുണ്ട, കപ്പലണ്ടിമുട്ടായി എന്നിവയൊക്കെ വാങ്ങാന്‍ വേണ്ടി ഞാനുള്‍പ്പെടെയുള്ള പിള്ളേര്‍ക്കൂട്ടം അന്നൊക്കെ തള്ളിക്കയറുന്നതു കണ്ടിരുന്നെങ്കില്‍ സൊമാലിയയിലേയ്ക്ക് കൊണ്ടു പോകുന്ന ഭക്ഷണപ്പൊതികളെല്ലാം യു.എന്‍. ഹെലിക്കോപ്റ്ററുകള്‍ കഴിമ്പ്രത്തിട്ട് പോയേനെ.

ഒരു രൂപ ഉണ്ടെങ്കില്‍ അഞ്ചു ഡെക്കാണും ആറു്‌ നാരങ്ങമുട്ടായിയും രണ്ടുമൂന്ന് പൊരിയുണ്ടയുമായി സുഭിക്ഷം വാഴാമായിരുന്ന കാലം. എന്തു പറഞ്ഞിട്ടെന്താ, സ്കൂളിന്‍റെ തൊട്ടടുത്തായിരുന്നു വീട്‌ എന്നതിനാല്‍ എന്‍റെ കയ്യില്‍ പാഞ്ച് കാ നയാപൈസാ ഉണ്ടാവാറില്ലായിരുന്നു. ഭക്ഷണം ചോറുപാത്രത്തിലാക്കിക്കിട്ടും. പിന്നെ എന്തൂട്ടിനാണ്ടാ നീ പൊറത്തെറങ്ങണെ? എന്നായിരുന്നു ചോദ്യം. സംഭവം ശരിയായതു കൊണ്ട് ഞാനന്ന് തര്‍ക്കിക്കാനൊന്നും പോവാറില്ലായിരുന്നു. പക്ഷേ, എന്നു കരുതി നമുക്കു നമ്മുടെ വാസനകളെ നിയന്ത്രിക്കാന്‍ പറ്റുമോ, നല്ല കാര്യായി, ബാക്കി പിള്ളേരൊക്കെ ചുക്കുണ്ടയും തേന്‍നിലാവും ഐസുമൊക്കെ ചുമ്മാ വാങ്ങി അടിച്ചു കേറ്റുമ്പൊ ഞാനെന്തിനു വെറുതെയിരിക്കണം!! ഹും!
വീട്ടില്‍ ചോദിച്ചാല്‍ കാശു കിട്ടില്ല എന്ന്, ഏതൊരു നിഷ്കളങ്കന്‍റെയും പോലെ എനിക്കുമൊരു മുന്‍വിധി ഉണ്ടായിരുന്നു. അതു കൊണ്ട് അമ്മയുടെ ബാഗിന്‍റെ സൈഡില്‍ "അറിയാതെ" കയ്യിടുമ്പോള്‍ കിട്ടുന്ന ഇരുപതിന്‍റെയും അമ്പതിന്‍റെയും ഇടയ്ക്കൊക്കെ ഒറ്റക്കൊട്ടുറുപ്യേന്‍റേം നാണയങ്ങള്‍ ഞാന്‍ കൂട്ടി വെക്കാന്‍ തുടങ്ങി. ഈ ചില്ലറയെല്ലാം കൂടി താങ്ങിയെടുത്ത് വലപ്പാട് സ്കൂളു വരെ പോയി വരാന്‍ അമ്മയ്ക്കുണ്ടാവുന്ന ബുദ്ധിമുട്ടു കണ്ട് ഞാന്‍ ചെയ്യുന്ന ഒരു പുണ്യപ്രവൃത്തിയായി അവരതു കണ്ടോളുമെന്നു ഞാന്‍ സമാധാനിച്ചു. :(

അങ്ങനെ ഒരു മാസത്തോളമായപ്പോ എന്‍റെ കയ്യില്‍ ഏകദേശം ഇരുപത്തഞ്ചു രൂപയോളമായി. ഒരു കൊല്ലം മുഴുവനും എനിയ്ക്ക് ഐസുകടകളില്‍ പാറിപ്പറന്നു നടക്കാം. ഊണു കഴിച്ചെന്നു വരുത്തി പുറത്തിറങ്ങുമ്പോള്‍ കൂടെ കൂട്ടുകാരുടെ നീണ്ട നിര ഉണ്ടാവും. കടയില്‍ച്ചെന്ന് എല്ലാര്‍ക്കും ആവശ്യമുള്ളത് വാങ്ങിക്കോ എന്നു പറയുമ്പോളുണ്ടാവുന്ന വില, ഹൊ! എന്‍റെ ഉള്ളില്‍ ശിവമണി ഉടുക്കു കൊട്ടി ! ഞാനെന്‍റെ സമ്പാദ്യം ചെറിയ തോതില്‍ മാര്‍ക്കറ്റിലേക്കിറക്കിത്തുടങ്ങി. കച്ചവടം കൂടിയപ്പൊ ശാന്തേട്ടനും ബൈജുച്ചേട്ടനുമൊക്കെ എന്നോടു വലിയ ബഹുമാനം വന്നു തുടങ്ങി. കടയില്‍ ഞാന്‍ വരുമ്പോത്തന്നെ പിള്ളേരു വഴിമാറിത്തുടങ്ങി. ഹിഹി! അങ്ങനെ ഞാന്‍ അര്‍മാദിച്ചു നടന്നു.

പക്ഷേ, ആ അര്‍മ്മാദപ്രക്രിയക്ക് അധികം ആയുസ്സുണ്ടായില്ല, അമ്മേടെ ബന്ധുവായിരുന്ന ശേഖരശാന്തി എന്ന ശേഖരച്ഛാച്ഛന്‍റെ കണ്ണില്‍ വിപണിയിലെ എന്‍റെ ഈ ഇടപെടല്‍ കൃത്യമായി പതിഞ്ഞു. അടുത്ത ദിവസം അമ്മയെ കണ്ടപ്പോള്‍ മൂപ്പരത് വ്യക്തവും ശക്തവുമായ ഭാഷയില്‍ അമ്മയെ അറിയിക്കുകയും ചെയ്തു. "റാണ്യേ, ചെക്കനെ സൂക്ഷിച്ചോളോട്ടാ, എന്തോരം മുട്ടായ്‌യാ അവന്‍ വാങ്ങിത്തിന്ന്‌ണേ..നീയെന്തൂട്ട്‌ണാടീ അവനിങ്ങനെ കാശു കൊടുക്ക്‌ണേ..". അമ്മ കിടുങ്ങി. പാവപ്പെട്ട ഞാന്‍ ഈ സംഭവം അറിഞ്ഞില്ല. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍! പിറ്റേന്ന് വൈകീട്ട് പതിവുപോലെ സ്കൂളൊക്കെ വിട്ട് ജോളിയായി, സിങ്ങ്‌ച്ചേട്ടന്‍ വീടു പണിയുന്നതിനു മുമ്പ് ഒഴിഞ്ഞു കിടന്നിരുന്ന വടക്കേക്കാരുടെ വിശാലമായ പറമ്പിലൂടെ ആണിച്ചാലൊക്കെ ചാടിക്കടന്ന് ഞാന്‍ വീട്ടിലെത്തിയപ്പൊ അവിടെ ഒരു അസുഖകരമായ അന്തരീക്ഷം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. പക്ഷേ, കുടുംബപ്രശ്നങ്ങളില്‍ തലയിട്ട് അലമ്പാക്കാനുള്ള പ്രായമെനിക്കായിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നതിനാലും എനിക്കെന്‍റെ 'പോസ്റ്റ് സ്കൂള്‍ സെഷന്‍' ലീലാവിലാസങ്ങള്‍ക്കു പോവേണ്ടതിനാലും കിട്ടിയതൊക്കെ വലിച്ചു വാരിത്തിന്ന് ഞാനെന്‍റെ സങ്കല്പക്കുതിരയുടെ പുറത്ത് കേറി "ഹൊയ് ഹൊയ്" വിളിച്ച് കുളമ്പടി മ്യൂസിക്കുമിട്ട് പുറത്തേക്കു പാഞ്ഞു പോയി.

വൈകീട്ട് വന്നു കേറിയപ്പോഴെക്കും അന്തരീക്ഷം ആകെ കലുഷിതമായിരുന്നു. അച്ഛനും അപ്പോളേക്കും വിവരമറിഞ്ഞിരുന്നു. വല്യമ്മായീടെ മോന്‍ സജിച്ചേട്ടനുള്‍പ്പെടെ ഒരു മൂന്നുനാലംഗ കമ്മീഷന്‍ അവിടെ ചോദ്യം ചെയ്യലിനു തയ്യാറായി നില്‍പ്പുണ്ടായിരുന്നു. ഞാനെത്തുമ്പോളേക്കും അവര്‍ എന്‍റെ ബാഗ് പരിശോധിച്ച് നമ്പൂതിരീസ് പല്‍പ്പൊടിയുടെ ഒഴിഞ്ഞ ഒരു അളക്കില്‍ (ചെറിയ ഡബ്ബ) സൂക്ഷിച്ചു വച്ചിരുന്ന തൊണ്ടിമുതലെല്ലാം പിടിച്ചിരുന്നു. കഷ്ടം! തൊണ്ടി പിടിക്കുമ്പോള്‍ ഒരു കള്ളനുണ്ടാകുന്ന ആത്മനൊമ്പരം എനിയ്ക്കന്നാണ്‌ ആദ്യമായി മനസ്സിലായത്. തറവാട്ടിലെ ഇടുങ്ങിയ തെക്കേമുറിയീല്‍ വച്ച്, കമ്മീഷന്‍ മുന്‍പാകെ എന്‍റെ ക്രോസ്സ് വിസ്താരം നടന്നു. ഞാന്‍ തല കുമ്പിട്ടു നിന്നു. ഒരു വശത്ത് അമ്മ കണ്ണീരൊഴുക്കുന്നു. അച്ഛന്‍ കണ്ണു തുറിപ്പിക്കുന്നു. കിട്ടിയ ചാന്‍സില്‍ സജിച്ചേട്ടന്‍ ഒരു പീറ ബാലനായ എന്‍റെ മുന്നില്‍ ഷൈന്‍ ചെയ്യുന്നു... എന്‍റെ പിഴ, എന്‍റെ വലിയ പിഴ!
വിസ്താരത്തിനും കയ്യും കാലും തല്ലിയൊടിക്കുമെന്നു തുടങ്ങുന്ന ചെറുഭീഷണികള്‍ക്കുമൊടുവില്‍, പ്രതിയുടെ പ്രായം കണക്കിലെടുത്ത് അവരെല്ലാം കൂടി എന്നെ വെറുതെ വിട്ടു, ഇനി മേലാല്‍ അച്ഛന്‍റെയോ അമ്മയുടെയോ സമ്മതം കൂടാതെ കാശ് നോക്കുക പോലുമില്ലെന്നും എല്ലാ ദിവസവും വൈകീട്ട് ബാഗ് അമ്മയെ കാണിച്ച് ഒപ്പു വാങ്ങിക്കൊള്ളാമെന്നുമുള്ള ഉപാധികളിന്‍മേല്‍.... അവസാനം കോടതി പിരിഞ്ഞ് വായിട്ടലച്ച ക്ഷീണത്തോടെ എല്ലാരും മുറി വിട്ടു പോയപ്പൊ, നിലത്ത് ഒഴിഞ്ഞു കിടന്നിരുന്ന പല്‍പ്പൊടി അളക്കിന്‍റെ പുറത്തെ പടത്തിലിരുന്ന് നമ്പൂതിരി മാത്രം എന്നെ നോക്കി ചിരിച്ചു.

Thursday, 7 June 2007

സ്വപ്നത്തില്‍ കലിപ്പ്

രണ്ടു ദിവസം മുമ്പാണ്‌.
കാലത്ത് ഓഫീസില്‍ ചെന്നപ്പോള്‍ എല്ലാരും എന്നെ ഒരു തരം ദയനീയ ഭാവത്തോടെ നോക്കുന്നു. എല്ലാര്‍ക്കും എന്താവോ പറ്റിയേതാവോന്നാലോചിച്ച് ഞാന്‍ എന്‍റെ ബേയില്‍ പോയി ഇരുന്നു. സിസ്റ്റം ഓണാക്കി. ലോഗിന്‍ ചെയ്യാന്‍ നോക്കി.
"പാസ്സ്‌വേഡ് ഇന്‍കറക്റ്റ്" എന്ന് ലവന്‍ സൌമ്യമായി പറഞ്ഞു.
"എന്‍റെ ഒരു കാര്യം" എന്നാലോചിച്ച് ഞാന്‍ പിന്നേം ടൈപ്പ് ചെയ്തു. പിന്നേം ലവന്‍ സമ്മതിക്കുന്നില്ല. ഇതെന്തു കൂത്ത് എന്നാലോചിച്ച് ഞാന്‍ ചുറ്റും നോക്കി. ദേ, സകല ജനങ്ങളും എന്നേം നോക്കി നിക്കണു. എല്ലാരുടെം മുഖത്ത് ഒരു തരം മറ്റേ ഭാവം... എനിക്കാകെ പ്രാന്തു വന്നു.
"ആരെങ്കിലും ഒന്നു മിണ്ട്വോ".. ഞാന്‍ ആകെ കലിപ്പിട്ട് ഒരു ഡയലോഗടിച്ചു.
അപ്പൊ ഒരു ഓഫീസ് ബോയ്(പ്യൂണെന്നു മലയാളത്തില്‍ പറയുന്ന അതേ കക്ഷി) ഒരു ദൂതുമായി എന്റെ അടുത്തെത്തി(മറ്റേ, പുരാണപടത്തിലൊക്കെ കാണുന്ന അതേ ദൂത്!). കലി പൂണ്ടു നിന്നിരുന്ന ഞാന്‍ അന്ത ദൂതെടുത്ത് നിവര്‍ത്തി വായിച്ചു.
എന്‍റീശ്വരാ.... എന്‍റെ തല കറങ്ങിപ്പോയി..
"നിന്നെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരിക്കുന്നു..ഇനി നീ ഇവടെ നിക്കണ്ട" എന്ന് ശുദ്ധമലയാളത്തില്‍ അതില്‍ അടിച്ചു വെച്ചിരിക്കുന്നു...!!
എന്‍റെ കണ്ണു തള്ളി..എനിക്കാകെ റ്റെന്‍ഷനായി. എന്തൂട്ടപരാധത്തിനാ ദൈവേ എനിക്കിപ്പൊ ഇങ്ങനെ ഒരു പണി എന്നാലോചിച്ച് എന്‍റെ മണ്ട പുകഞ്ഞു. ഞാന്‍ നേരെ HR-ന്‍റെ അടുത്തേക്കോടി. ഇനി ആളു തെറ്റിയങ്ങാനും പറ്റിയതാണെങ്കിലോ. ഓടുമ്പൊ വഴിയിലതാ ഓഫീസിലെ മൂത്ത ചില മാനേജര്‍മ്മാരിരിക്കുന്നു. ഒരാള്‍ടെ കൂടെ ഞാന്‍ രണ്ടൂസം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഹാവൂ.. എനിക്കു സമാധാനായി. ഞാന്‍ മൊഴിഞ്ഞു,
"ബാലാജീ, എന്തൂട്ടാ ഈ ലെറ്റര്‍ ? ദേ, നിങ്ങള്‍ക്കാളു തെറ്റീട്ടാ.."
ബാലാജി എന്നെ കടുപ്പിച്ചൊന്നു നോക്കീട്ട് അടുത്തിരുന്നിരുന്ന നീലപ്രിയയെ നോക്കി. നീലപ്രിയയും ഭയങ്കര കലിപ്പ്.
ഓ മിസ്റ്റര്‍ കടവുള്‍ഭഗവാനേ, ഇനി ഇതെനിക്കു തന്നെ ഒള്ളതാണോ, എന്‍റെ ഹാര്‍ട്ട് ബീറ്റ് പല പ്രാവശ്യം മിസ്സായി. കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും നോക്കി കണ്ണും കണ്ണും കൊള്ളയടിച്ച ശേഷം, ഒന്നും പറയാതെ അവരെനിക്ക് വേറൊരു കടലാസ്സു തന്നു. ചങ്കിടിപ്പോടെ ഞാനതു തുറന്നു നോക്കി.

"പോയന്‍റ് 1: ഹോഴ്സ്റേസ് ശരിയാംവണ്ണം കണ്ടക്റ്റ് ചെയ്തില്ല.
പോയന്‍റ് 2: പോലീസ് ട്രെയിനിങ്ങ് അക്കാദമിയിലെ പരിശീലനം മുഴുവനാക്കിയില്ല..."

അങ്ങനെ തുടങ്ങി മുഴുവനാക്കാത്ത കാര്യങ്ങളുടെ ഒരു വലിയ ലിസ്റ്റായിരുന്നു അത്. പണ്ട് ബീഡി ആദ്യമായി വലിച്ചപ്പോ തല കറങ്ങിയ പോലെ ഭൂമി എനിക്കു ചുട്ടും വട്ടപ്പാലം ചുറ്റി. ഹോഴ്സ് റേസ്, പോലീസ് ട്രെയിനിങ്ങ്..ങ്ഹേ..എന്തൂട്ടാ ഇത്.... ഒരു സ്വിച്ചിന്‍റെയോ റൌട്ടറിന്‍റെയോ SMB-യുടെയൊ ഒക്കെ സോഫ്റ്റ്വെയറെഴുതുന്ന ( പോലെ അഭിനയിക്കുന്ന..;) ) ഞാനെന്തിന്‌ ഇപ്പറഞ്ഞതൊക്കെ ചെയ്യണം? ഉച്ചയ്ക്ക് ന്യൂ കേരളാ മെസ്സില്‍ നിന്നു പാഴ്സല്‍ വരുന്ന, മട്ടയരിയുടെ ചോറും, സാമ്പാറും അച്ചാറും ഉപ്പേരിയും പപ്പടവുമൊക്കെ ഒക്കെ കൂട്ടിക്കുഴച്ച് ആക്രാന്തത്തോടെ ഉള്ളിലാക്കിക്കഴിഞ്ഞ്, സംതൃപ്തിയോടെ ഒമ്പതാം നിലയില്‍ നിന്ന് ചെന്നൈ നഗരത്തെ നോക്കിക്കാണുമ്പോള്‍ അകലെ മൌണ്ട്റോഡിനപ്പുറത്ത് മദ്രാസ് റേസ്ക്ളബ് കണ്ടിട്ടുണ്ടെന്നല്ലാതെ.... പണ്ട് ചേട്ടന്‍റെ പാസ്സിങ്ങൌട്ട് പരേഡിനു വേണ്ടി പാലക്കാട് പോലീസ് ട്രെയിനിങ്ങ് ക്യാമ്പില്‍ പോയിട്ടുണ്ടെന്നല്ലാതെ.... ഈപ്പറഞ്ഞവയുമായൊന്നും എനിക്ക് മറ്റൊരു ബന്ധവുമില്ലെന്നും ജോലി തരുമ്പോള്‍ ഇതൊന്നും ഷ്രെഡ്സിലെ പുലികളോ ഇവിടെ ഓഫീസിലെ കടുവകളോ പറഞ്ഞിട്ടില്ലെന്നും ഞാന്‍ കുറേ പറഞ്ഞു നോക്കി. ആരു കേള്‍ക്കാന്‍!!! ആ ഇതൊക്കെ ചെലപ്പൊ പറഞ്ഞിട്ടുണ്ടായിരുന്നിരിക്കണം എന്നു കരുതി പിന്നെ ഞാന്‍ കുറേ ന്യായവും പറയാന്‍ ശ്രമിച്ചു തുടങ്ങി. "അതു പിന്നെ ഹോഴ്സ് റേസിനിടെ എനിക്ക് വേറെ പണി കിട്ടിയതു കൊണ്ടാണ്‌...പിന്നെ മറ്റേ ട്രെയിനിങ്ങ് ഞാന്‍ പൂര്‍ത്തിയാക്കീട്ടുണ്ട്... അതിന്റെ കടലാസൊക്കെ കൊടുത്തിരുന്നു. എന്തോ ക്ളെരിക്കല്‍ മിസ്റ്റേക്കാണ്‌" അങ്ങനെയൊക്കെ ഞാന്‍ കാലു പിടിച്ചു പറഞ്ഞു... ങേഹെ.. ബാലാജിയും നീലപ്രിയയും ഒരു ദയവും കാണിക്കുന്നില്ല.
എന്‍റെ തല പെരുത്തു വരുന്നു.. ദൈവൂ... എന്തു ചെയ്യും എഡ്യുക്കേഷന്‍ ലോണ്‌, ഹോം ലോണ്‌, ബൈക്ക് ലോണ്‌, പെഴ്സണല്‍ ലോണ്‌ എന്നിങ്ങനെയൊക്കെ എഴുതിയ പ്ളക്കാര്‍ഡുകളും പിടിച്ച് ആരൊക്കെയോ അതിലൂടെ നടന്നു പോവുന്നു.. കയ്യില്‍ തന്ന ആ കടലാസും ചുരുട്ടിപ്പിടിച്ച് ഞാന്‍ പുറത്തിറങ്ങി. ഫോണെടുത്ത് ബാംഗ്ലൂരിലേക്ക് വിളിയോട് വിളി... ആലാ, പ്രേമേ..റെനിലേ... എനിക്കു പറ്റിയ ജോലി വല്ലതും അവടെ ഉണ്ട്രാ... എന്നെ ഇവരു പിരിച്ചു വിട്ടെടാ...ഞാന്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി.... ആകെപ്പാടെ റ്റെന്‍ഷനടിച്ച് വിയര്‍ത്തു കുളിച്ച് ഞാന്‍ ഞെട്ടിയെണീക്കുമ്പൊ സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു.
കണ്ണു മിഴിച്ചു നോക്കുമ്പൊ അടുത്ത് "എന്നെ ഒറങ്ങിത്തോല്‍പ്പിക്കാനാരുണ്ടെടാ" എന്ന ഭാവത്തില്‍ വാ പകുതി തുറന്ന് തടിയന്‍ മലച്ചു കിടക്കുന്നു. "നെഞ്ചത്തൊരു പന്തം കുത്തി നില്‍പ്പൂ കാട്ടാളന്‍.." പണ്ടു പഠിച്ച ഏതോ കവിത ഓര്‍മ്മ വന്നു... കുറച്ചു നേരം ആ ഇരുപ്പിരുന്ന ഞാന്‍ പിന്നെ എണീറ്റുപോയി കുറച്ചു വെള്ളമൊക്കെ കുടിച്ച് വന്ന് കിടന്നു...ഒറക്കം വന്നില്ലാന്നിനി പറയണ്ടല്ലൊ...ല്ലേ?

ഹോ...സ്വപ്നത്തിലാണെങ്കില്‍പ്പോലും ഈശ്വരാ...ഇങ്ങനെയൊന്നും നീ പരീക്ഷിക്കല്ലേ... ചെറിയൊരു മിസ്‌അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ഉണ്ടാക്കിയെങ്കിലും സംഭവം ഒരു സ്വപ്നത്തിലൊതുക്കിത്തന്നതിന്‌ ഞാന്‍ പിന്നെ മൂപ്പരോട് നന്ദി പറഞ്ഞു...

ഇതൊക്കെയാണെങ്കിലും പിറ്റേന്ന് കാലത്ത് പതിവിലും നേരത്തേ ഓഫീസില്‍ പോയി ലോഗിന്‍ നേമും പാസ്സ്‌വേഡും കൊടുത്ത് ശരിയാവുന്ന നിമിഷം വരെയും എന്‍റെ ഉള്ളിലൊരു ആളലുണ്ടായിരുന്നൂ...

Thursday, 24 May 2007

തീച്ചാമുണ്ഡി

കുടുംബത്തു നടന്ന ഒട്ടുമിക്ക വിശേഷചടങ്ങുകളിലും എനിക്കു പൂര്‍ണ്ണാരോഗ്യത്തോടെ പങ്കെടുക്കാന്‍ പറ്റീട്ടില്ല, പ്രത്യേകിച്ച് കല്യാണങ്ങള്‍ക്ക്. എന്തെങ്കിലുമൊക്കെ കൊസ്രാംകൊള്ളികള്‍ കല്യാണത്തോടടുത്ത ദിവസങ്ങളില്‍ എനിക്കു പണി തരാറുണ്ട്. ആ സീരീസിലെ എന്‍റെ ആദ്യത്തെ പെര്‍ഫോമന്‍സാണ്‌ തീച്ചാമുണ്ഡി.

* * *

വെല്ലിമാമന്റെ കല്യാണമാണ്‌ ഓര്‍മ്മയിലെ ആദ്യത്തെ വലിയ ആഘോഷം. ഞങ്ങള്‍ സഹോദരന്മാര്‍ക്കെല്ലാം കൂടെ ഒരേ ഡിസൈനില്‍ പല കളറിലുള്ള ഷര്‍ട്ടും, പിന്നെ ബെല്‍റ്റും വിസിലുമൊക്കെ ഡിഫോള്‍ട്ടായി കൂടെയുള്ള പാന്റുമൊക്കെ ഇട്ട് ചെത്തി മിനുങ്ങി നടക്കാന്‍ ചാന്‍സ് കിട്ടിയ ആദ്യത്തെ സുരഭില സുന്ദര മൂഹൂര്‍ത്തം. അമ്മവീട്ടിലെ സഹോദരര്‍ക്കിടയില്‍ ഏറ്റവും ജൂനിയറായിപ്പോയതു കൊണ്ട് എനിക്കു വിധിയുടെ വിളയാട്ടത്തിന്റെ ക്വാട്ടയില്‍ കിട്ടുന്നതു കൂടാതെ സഹോദരപക്ഷത്തു നിന്നും കൂടി സാമാന്യം നല്ല രീതിയില്‍ പണികള്‍ കിട്ടിക്കൊണ്ടിരുന്ന കാലം.

കല്യാണത്തിനു വേണ്ടി രണ്ടു മൂന്നു ദിവസം മുമ്പ് പറമ്പു മുഴുവന്‍ വൃത്തിയാക്കി, അടിച്ചു കൂട്ടിയ ചവറെല്ലാം കൂടെ പറമ്പിന്‍റെ ഒരു മൂലയ്ക്ക്, ഇടയ്ക്കൂടെ ഒഴുകുന്ന തോടിന്‍റെ കരയിലായി തീയിട്ടിരുന്നു. ഏകദേശം പത്തടി നീളത്തിലും ആറടി വീതിയിലും ആ കത്തിതീര്‍ന്ന ചാരം കിടപ്പുണ്ടായിരുന്നു. കല്യാണത്തലേന്ന് സഹോദരന്മാരുടെ കൂടെ അര്‍മ്മാദിച്ച് അലമ്പാക്കി നടക്കുന്ന ഒരു ഏര്‍പ്പാടുണ്ടല്ലോ. സത്യം പറഞ്ഞാല്‍, അവരു കൂട്ടത്തില്‍ കൂട്ടീട്ടൊന്നുമല്ലെങ്കിലും, വ്യക്തിഹത്യയുടെ അങ്ങേയറ്റം വരെ ഏറ്റു വാങ്ങിയാലും നമ്മളു കൂടെപ്പോയല്ലേ പറ്റൂ. അല്ലെങ്കില്‍ കുറ്റിപ്പാടത്ത് കളിക്കാന്‍ പോവുമ്പഴും സ്കൂള്‍ വിട്ട് തിരിച്ച് വരുമ്പോഴും നൂറാംകോല്‍-കവടി-പുള്ളികുത്ത്-അമ്പസ്താനി തുടങ്ങിയ കര്‍മ്മപദ്ധതികളിലും നമ്മള്‍ സഹോദരരുടെ "സിന്‍ഡിക്കേറ്റ്" പ്രവര്‍ത്തനങ്ങള്‍ക്കിരയാകേണ്ടി വരുമായിരുന്ന കാലഘട്ടമായിരുന്നു. അതിപ്പൊ കാലാകാലങ്ങളായി അടിസ്ഥാനഅനിയന്‍സ് വര്‍ഗ്ഗം അനുഭവിച്ചു പോരുന്ന പീഢനമുറകളാണല്ലോ! എന്തായാലും അന്നു ആ കനല്‍ക്കൂമ്പാരത്തിനടുത്ത് ഞങ്ങള്‍ തമ്മില്‍ ഒരു വാദപ്രതിവാദം നടന്നു.

പരിചയമില്ലാത്തതോ കൌതുകമുണര്‍ത്തുന്നതോ എന്തെങ്കിലും നിലത്തു കണ്ടാല്‍ ഒന്നു ചവിട്ടി നോക്കുക എന്ന, പൊതുവെ മനുഷ്യസഹജമായ, ആ ആ ആ വാസന എനിക്കുമുണ്ടായി. കനലില്‍ ചവിട്ടി ധീരത തെളിയിക്കാന്‍ തുനിഞ്ഞ എന്നെ പതിവു പോലെ എന്നേക്കാള്‍ തൊട്ടു മൂത്തവന്‍ തടഞ്ഞു.
"വേണ്ട്ര കെഴങ്ങാ...അത് കത്തിത്തീര്‍ന്നിട്ട്‌ണ്ടാവുല്യ"...
എനിക്കങ്ങോട്ട് തരിച്ചു വന്നു. ഹല്ല പിന്നെ, രണ്ടൂസം മുമ്പ് ഇട്ട തീയാണ്‌. ഇതിപ്പൊ മൂന്നാംപൊക്കമായി.പോരാത്തതിന്‌ കാലത്ത് മഴേം ചാറിയിരിക്കുന്നു. അപ്പഴാണ്‌ ലവന്‍റെ ഒരു ഉപദേശം.സംഭവം, അന്ത സഹോദരനു ഇളയതായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. മൂത്തവരു പറയുന്നതുസഹിക്കാം, പക്ഷേ, ഇതിപ്പൊ നീര്‍ക്കോലികള്‍ വരെ വിടൂല്ലാന്നു വെച്ചാല്...
LSS-ഇലും USS-ഇലും യുറീക്കാപ്പരീക്ഷകളിലും അങ്ങനെ പങ്കെടുക്കാന്‍ പറ്റിയവയിലെല്ലാം തോറ്റുമടങ്ങാന്‍ എന്നെ പ്രാപ്തനാക്കിയ എന്റെ ശാസ്ത്രീയവിജ്ഞാനത്തിന്‍റെ പിന്‍ബലത്തെ സാക്ഷിയാക്കി ഞാന്‍ പ്രഖ്യാപിച്ചു.
"ഇതിലെ തീ കെട്ടിട്ടുണ്ടാവും. തീയൊന്നും രണ്ട് ദൂസത്തീക്കൂടല്‍ കത്തിനിക്കൂല്യ. ഞാന്‍ പുട്ടു പോലെ ഇതു ക്രോസ്സ് ചെയ്തു വരും.. കാണണാ?"
സഹോദരലോബി ചിരിച്ചു..പുച്ഛിച്ച് ചിരിച്ചു..
"ഡ ചെക്കാ, വെറ്തെ കാല്‌ പൊള്ളിക്കണ്ട്രാ..."
എനിക്കു വാശി കൂടുകയല്ലേ ഉള്ളൂ എന്നവരെന്താണവോ മനസ്സിലാക്കാഞ്ഞത്. അങ്ങനെ പുട്ടാലു ദേഹത്ത് കൂടിയ ആ നട്ടുച്ച നേരത്ത് ഞാന്‍ ആ ചാരക്കൂമ്പാരത്തിലേക്ക് വലതു കാലു വെച്ച് ജംപ്ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌... ആദ്യത്തെ രണ്ട് സ്റ്റെപ്പില്‍ എനിക്കൊന്നും തോന്നീല. ആ തോന്നല്‍ പകര്‍ന്നു തന്ന ധൈര്യത്തില്‍ ഞാന്‍ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു. "ഞാന്‍ പറഞ്ഞില്ലെറാ" . അതു പറഞ്ഞു തീര്‍ന്ന അതേ നിമിഷം തന്നെ പാദത്തിനടിയില്‍ ഒരുഗ്രന്‍ ഷോക്കടിച്ച പോലെ എനിക്കു തോന്നി. ഈശ്വരാ...അതെ പൊള്ളല്‍ തന്നെ..നല്ല എണ്ണം പറഞ്ഞ പൊള്ളല്‍. വലതുകാലാണോ ഇടതുകാലാണോ ആദ്യം എന്നോര്‍മ്മയില്ലെങ്കിലും രണ്ടും പൊള്ളി. നല്ല അസ്സലായി, വൃത്തിയായി പൊള്ളി. ഞാന്‍ അപ്രത്തേക്കും ഇപ്രത്തേക്കുമൊക്കെ ചാടി മറഞ്ഞു. ഏവടെ? കാലു വെക്കുന്നിടത്തൊക്കെ ഉഗ്രന്‍ ചൂട്. കളിയാട്ടത്തിലെ സുരേഷ്ഗോപിയെപ്പോലെ ഞാനാ കനല്‍ക്കൂനയില്‍ക്കൂടെ അങ്ങടുമിങ്ങടും പാഞ്ഞു നടന്നു. ഒപ്പം വലിയ വായില്‍ നിലവിളിച്ചും കൊണ്ടിരുന്നു. സംഭവം നമ്മടെ സ്വന്തം കയ്യിലിരുപ്പിന്‍റെ ഔട്ട്‌പുട്ടായിരുന്നെങ്കിലും പൊള്ളിക്കൊണ്ടിരുന്നത് എന്റെ സ്വന്തം കാലുകളായിരുന്നല്ലോ...:(

ഒരു പറമ്പപ്രത്ത് കല്യാണപ്പണികളിലായിരുന്ന എല്ലാരുടെയും ചെവികളിലേയ്ക്ക് എന്‍റെ കാറലിന്‍റെ ഒച്ച സൈറണ്‍ പോലെ അടിച്ചെത്തി. എല്ലാരും പാഞ്ഞെത്തുമ്പോ ഞാന്‍ ആ കനല്‍ക്കൂട്ടത്തില്‍ക്കിടന്ന് അങ്ങോട്ടുമിങ്ങോട്ടും ഓടുകയായിരുന്നു. ഒടുവിലെങ്ങനെയോ ഞാന്‍ പുറത്തെത്തി. സഹോദരലോബി ഐസൊക്കെയായി റെഡിയായി നില്‍പ്പുണ്ടായിരുന്നു. കാല്‍വിരലുകള്‍ക്കുള്ളിലേക്കൊക്കെ ഐസുകട്ടയൊക്കെ വച്ച് അന്നവിടെയൊരു കമുങ്ങിന്‍റെ ചോട്ടില്‍ ഞാന്‍ ബോധം കെട്ടു കിടന്നു...കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു...

പിറ്റേന്ന് കല്യാണത്തിന്‌, പ്രത്യേകം വാങ്ങിയ ഷൂവൊന്നും ഇടാന്‍ പറ്റാതെ, കാലില്‍ പൊള്ളലിലൊന്നും അനക്കം തട്ടാതിരിക്കാന്‍ ടാര്‍പണിക്കാരിടുന്ന പോലത്തെ ഒരു സാധനമൊക്കെ വലിച്ചു കേറ്റി, വികലാംഗരെപ്പോലെ മുടന്തിമുടന്തി, കല്യാണത്തിന്‌ കൂടാന്‍ വന്ന ചീള്പിള്ളേര്‍ വരെ ഓടിനടന്ന് ജോളിയടിക്കുമ്പോ ഗേറ്റുമ്മേല്‍ പിടിച്ചു നിന്ന്, "ഇതിലൊന്നും എനിക്ക് താല്‍പര്യമില്ല" എന്ന മട്ടില്‍ ചുമ്മാ സീരിയസ്സ്‌ചെക്കനായി അഭിനയിച്ച്....ഹാ! പാവം ഞാന്‍....

അന്ന് ആ തീയില്‍ച്ചാടാന്‍ എനിക്ക് തലക്ക് നല്ല സുഖമുണ്ടായിരുന്നില്ലേ എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്... അതിനു ശേഷവും പല തവണ ഇതേ രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പണികള്‍ കിട്ടാന്‍ തുടങ്ങിയപ്പൊഴാണ്‌ എനിക്ക് കാര്യം പിടികിട്ടിയത്, ഇത് നമ്മടെ കുഴപ്പമല്ല. മറ്റേതിന്‍റെ കൊഴപ്പാണ്‌, വരേടെ, നമ്മടെ ഗ്ളാമറിലും ജോളിലൈഫിലും അസൂയ മൂത്ത് മോളിലൊള്ള ആള്‍ മാറ്റിവരച്ച അതേ വരേടെ.

വാല്‍ :
വിശേഷദിവസങ്ങള്‍ക്ക് കൃത്യമായി പണി വാങ്ങുന്ന ഈ ശീലം ഞാന്‍ തുടങ്ങിയതെന്നാണെന്നു കൃത്യമായി പറയാന്‍ പറ്റില്ല, എന്തായാലും അങ്ങേ അറ്റത്ത് വെല്ലിമാമന്‍റെ കല്യാണത്തലേന്ന് നടത്തിയ തീച്ചാമുണ്ഡി മുതല്‍ ഇങ്ങേയറ്റത്ത് ധിരിമാമന്‍റെ ജാതകംവാങ്ങലിനു, കുളി കഴിഞ്ഞ് തോര്‍ത്തുമ്പൊ കഴുത്തുളുക്കി രണ്ടു ദിവസം "ലൌ ഇന്‍ സിങ്കപ്പൂര്‍"-ന്‍റെ പോസ്റ്ററില്‍ ജയന്‍ മുകളിലോട്ട് നോക്കി നിക്കുന്ന പോലെ കഴിഞ്ഞു കൂടിയതുള്‍പ്പെടെ .... ഓര്‍ക്കാപ്പുറത്തെ അടികളേറ്റു വാങ്ങാന്‍ അനിയന്‍റെ ജീവിതം ഇനിയും ബാക്കി....

Wednesday, 9 May 2007

പോലീസ്മാമന്‍റെ ബീഡിക്കുറ്റി

പോലീസ്മാമന്‍ അന്തസ്സുള്ള ഒരു ബീഡി വലിക്കാരനായിരുന്നു.
ആത്മാര്‍ത്ഥതയോടെയുള്ള മൂപ്പരുടെ ബീഡിവലി ഞാന്‍ ഒരു പാട് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ചെറുപ്പത്തില്.
മഞ്ഞക്കാജയുടെ മൂടൊന്നു പൊട്ടിച്ച്, അതിലൊരെണ്ണം മജീഷ്യന്‍ സാമ്രാട്ടിനെപ്പോലെ കയ്യിലെടുത്ത്, കയ്യിലെ തീപ്പെട്ടിയില്‍
നിന്നൊരു കൊള്ളി സ്റ്റൈലില്‍ പുറത്തെടുത്ത്, ബീഡി നല്ല ഉശിരന്‍ കട്ടിമീശയുടെ കീഴെയുള്ള ചുണ്ടുകള്‍ക്കിടയില്‍ വെച്ച്, രണ്ടു കൈ കൊണ്ടും തീയ്ക്കു മറ പിടിച്ചുള്ള ബീഡിവലിയുടെ ആ ട്രഡിഷണല്‍ സ്റ്റാര്‍ട്ട് ഒരു സെക്കന്‍റു പോലും മിസ്സ് ചെയ്യാതെ വാ പൊളിച്ച് ഞാന്‍ നോക്കി നിക്കുമായിരുന്നു.
കത്തിപ്പിടിച്ചു കഴിഞ്ഞാല്‍പ്പിന്നെ കൊള്ളിയെ കൈ കൊണ്ടൊരാട്ടാട്ടി മണ്ണിലേക്കൊരേറും...ഹൊ! അത്തരം വാ പൊളിച്ചു നില്‍ക്കലുകള്‍ക്കിടക്കെവിടെയോ ആണ്‌
എനിക്കും ബീഡി വലിക്കണമെന്ന് പൂതി വന്നു തുടങ്ങിയത്. കൊള്ളിത്തരത്തിനു മറുചിന്തയില്ലല്ലോ. എങ്ങനെയെങ്കിലും ബീഡി വലിച്ചേ പറ്റൂ...
എന്തു ചെയ്യും! ടെന്‍ഷന്‍...! ഹൊ! ബീഡിവലിയുടെ ഗുണങ്ങള്‍ മനസ്സില്‍ നോണ്-സ്റ്റോപ്പ് ട്രെയിലറുകളായി ഓടുന്നു....!
ബീഡി കിട്ടിയാ മാത്രം പോരല്ലോ. അതെവിടെയിരുന്നു വലിക്കും, കൂട്ടത്തിലെ ഏറ്റവും പ്രോബ്ളമാറ്റിക്കായ മിഷന്‍ അതാണല്ലോ.
അമ്മയുടെ പിച്ച് മട്റും തല്ലിനെയും അച്ഛന്‍റെ ചൂലുംകെട്ടു കൊണ്ടുള്ള ഔട്ട്-ഓഫ്-കണ്ട്രോള്‍ ചാമ്പുകളെയും അന്ധമായി പേടിച്ചിരുന്ന കാലം.
പക്ഷേ, ബീഡി വലിച്ചേ പറ്റൂ. ആരാണൊരു തുണ!
രക്ഷകന്‍റെ വേഷത്തിലാണ്‌ കിഴക്കേലേ ശാന്തേച്ചീടെ മോന്‍ രാമഡു(അതു ചുള്ളന്‌ പരമ്പരാഗതമായി കിട്ടിയ പേരാണ്‌) അവതരിച്ചത്. കക്ഷി നമ്മടെ കളിക്കൂട്ടുകാരനായിരുന്നു. പഠനപദ്ധതികളില്‍ വിശ്വാസം പോരാഞ്ഞിരുന്നതു കൊണ്ടും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടി ഒന്നില്‍ കൂടുതല്‍ വര്‍ഷം ഒട്ടു മിക്ക ക്ളാസ്സുകളിലും ചെലവഴിച്ചിരുന്നതു കൊണ്ടും കാഴ്ചക്കു ചെറുതാണെങ്കിലും ലവന്റെ പ്രായം എന്നേക്കാളും കുറച്ചു കൂടുതലായിരുന്നു. പക്ഷേ തല്ലുകൊള്ളിത്തരങ്ങള്‍ക്കു പ്രായഭേദമില്ലെന്നാണല്ലോ മഹദ്വചനം. എന്തായാലും സംഗതി രാമഡു ഏറ്റു.
പോലീസ്മാമന്‍റെ മഞ്ഞക്കാജ സെറ്റില്‍ നിന്നും ഒന്നു രണ്ട് മെംബേഴ്സിനെ ഞാന്‍ അടിച്ചു മാറ്റി. എവിടുന്നോ രാമഡുവും മൂന്നാലെണ്ണം കൊണ്ടു വന്നു.
തെക്കേലെ സിങ്ച്ചേട്ടന്‍റെ പറമ്പിലെ കുളക്കരയിലുള്ള കശുമാവിന്‍റെ ഉച്ചി...അതായിരുന്നു രാമഡു കണ്ടെത്തിയ സങ്കേതം. കൊള്ളാം..എനിക്കിഷ്ടായി.
അങ്ങനെ ഒരു ഞായറാഴ്ചദിവസം കഴിമ്പ്രം ഉച്ചയൂണു കഴിഞ്ഞു മയങ്ങുന്ന ആ ധന്യവേളയില്‍ ഞാനും രാമഡുവും പ്രസ്തുതകശുമാവിന്‍റെ ഉച്ചിയേക്കു വലിഞ്ഞു കേറി. പ്രതീക്ഷിച്ചതിലും കൂടുതല്‍ പുളിയുറുമ്പുകള്‍ അന്നാ മരത്തിലുണ്ടായിരുന്നെങ്കിലും അന്നത്തെ അവയുടെ കടികള്‍ കൊണ്ട് എനിക്കോ രാമഡുവിനോ തീരെ വേദന തോന്നിയില്ല...
അങ്ങനെ ടോപ്പിലെത്തിയ ഞങ്ങള്‍ പദ്ധതി തുടങ്ങി. ഒറിജിനലിലേക്കു കടക്കും മുന്‌പ് ഒരു ഡ്രസ്സ് റിഹേഴ്സലിനായി അയ്നിത്തിരി കടലാസ്സില്‍ ചുരുട്ടി വലിച്ചു ഞാന്‍ പ്രാക്ടീസ് ചെയ്തിരുന്നു. അതു കൊണ്ടു തന്നെ പുക വായില്‍ കയറുമ്പോളുണ്ടാകുന്ന അവസ്ഥയുടെ ഒരു ഏകദേശധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ സ്വതവേ വിഡ്ഢിയായ ഞാന്‍ പുക ഉള്ളിലേക്കെടുത്തിരുന്നില്ല. അതു രാമഡു കണ്ടു. "ഡാ, കന്നാലീ, പൊഗ ഉള്ളീല്‍ക്കിട്ത്ത് വിട്റാ." എന്നു സ്നേഹത്തോടെ അപ്പൊത്തന്നെ എന്നെ ശാസിക്കുകയും ചെയ്തു. വിദഗ്ദ്ധോപദേശം ശിരസ്സാ വഹിച്ച ഞാന്‍ അടുത്ത ഒന്നു രണ്ട് പുകകള്‍ അണ്ണാക്കിന്‍റെ അന്തരാളങ്ങളിലേക്കു വലിച്ചെടുത്തു.......
"ഖോ ഖോ ഖോ....ഖ്രോ ഖ്രോ ഖ്രോ...ബുഹുബുഹുഖ്രാ.." തുടങ്ങിയ സ്വരങ്ങളുടെ ഒരു വിസ്താരമായിരുന്നു അവിടെ പിന്നെ ഉയര്‍ന്നു കേട്ടത്. "ഡാ...മിണ്ടാണ്ടിരിക്കഡാ...ആരെങ്കിലും വരൂഡാ.." എന്നൊക്കെ ആരോ പറയുന്ന പോലെ എനിക്കു തോന്നി. പക്ഷേ, കറങ്ങിക്കൊണ്ടിരിക്കുന്ന കശുമാവിനെ രണ്ടു കൈ കൊണ്ടും കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്താന്‍ നോക്കുന്ന എനിക്ക് അതാരാണെന്നു നോക്കാന്‍ സമയമില്ലല്ലോ. ഇടയ്ക്ക് തലയൊന്നുയര്‍ത്താന്‍ ഞാന്‍ നോക്കി. അപ്പോഴാണ്‌ കശുമാവ് മാത്രല്ല, അടുത്തുള്ള മോട്ടോര്‍പ്പുരയും മയില്‍പ്പീരിയന്‍ മാവും ദൂരെയുള്ള തൊഴുത്തും ഉള്‍പ്പെടെ സിങ്ച്ചേട്ടന്‍റെ പറമ്പ് മൊത്തം കറങ്ങുന്നതായി എനിക്കു ബോദ്ധ്യപ്പെട്ടത്. രാമഡുവിന്റെ കരങ്ങളെന്നെ താങ്ങിയില്ലായിരുന്നെങ്കില്‍ ചുള്ളന്റെ ആജ്ഞ വഹിച്ച എന്‍റെ അന്ത ചള്ളു ശിരസ്സ് നിലത്തു കുത്തി വീണ്‌ ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്കു പോകുന്നതു കാണാനുള്ള അസുലഭാവസരം രാമഡുവിനു കൈ വന്നേനെ. വാട്ട് എ മിസ്സ്! കുറച്ചു നേരം പുളിയുറുമ്പിന്‍റെ കടി കൊണ്ടപ്പൊ സിങ്ച്ചേട്ടന്‍റെ പറമ്പ് റൊട്ടേഷന്‍ സ്റ്റോപ്പ് ചെയ്തു. സംഭവം, പ്രത്യേകിച്ച് തല കറങ്ങിയ കാര്യം ആരോടും പറയണ്ട എന്ന് രാമഡുവിനെ ചട്ടം കെട്ടി ആത്മനിര്‍വൃതിയോടെ ഞാന്‍ മരമിറങ്ങി. പുളിയുറുമ്പുകള്‍ എനിക്കു വഴി മാറിത്തന്നു.. അറബിക്കടലില്‍ നിന്നും ഒഴുകിയെത്തിയ ഇളംകാറ്റ് എനിക്ക് വെഞ്ചാമരം വീശി...ഞാന്‍ കൃതാവുള്ളവനായി...

വാല്‍ : അസമയത്ത് കശുമാവിന്‍റെ മുകളില്‍ നിന്നുള്ള പുകയും ഡ്രം ബീറ്റ്സുമെല്ലാം കേട്ട് സിങ്ച്ചേട്ടന്‍റെ മോള്‍ വന്നു നോക്കീര്‍ന്നൂന്നോ അവളു കണ്ടതെല്ലാം എന്‍റെ സ്വന്തം അമ്മയായ റാണിറ്റീച്ചറോടു പോയി പറഞ്ഞു കൊടുത്തൂന്നോ ഒക്കെ പാണന്‍മാര്‍ ഇപ്പോഴും കഴിമ്പ്രത്ത് പാടി നടക്കുന്നു... എന്തായാലും കിഴക്കേ വീട്ടിലും പടിഞ്ഞാറേ വീട്ടിലും അന്നു നല്ല അങ്കച്ചാര്‍ത്തായിരുന്നു.

Saturday, 28 April 2007

വലിയ ചോക്ളേറ്റ്

"ഗീതേ ഒരു പ്രധാനകാര്യം...ഇതാണു .."
"അമ്മായീ..."
"അവരും അറിയട്ടെ നമ്മളും മോഡേണാണെന്ന്.."

റ്റി വിയില്‍ പതിവു പോലെ അന്ത പരസ്യം വന്നു. കൂട്ടുകാരന്‍കുട്ടിയുടെ അമ്മ വേവലാതിയോടെ ചുറ്റും നോക്കി. ഇല്ല അവനിവിടെയൊന്നും ഇല്ല. ചെക്കന്‍ ആളു മാറിത്തുടങ്ങിയിട്ടുണ്ട്. വേണ്ടാത്ത കാര്യങ്ങളൊക്കെ അറിയാനാണിപ്പൊ താല്‍പര്യം. മൂത്ത മകളുടെ മുന്നില്‍ വെച്ചുള്ള അവന്‍റെ ചോദ്യങ്ങള്‍ കേട്ടു ചൂളിപ്പോയിട്ടുണ്ട്. അവനെന്തിനാണാവോ ഇതൊക്കെ അറിയുന്നത്. ഹും...

എന്നാല്‍ കൂട്ടുകാരന്‍കുട്ടി‍യാരാ മോന്‍... അമ്മായീ എന്ന വിളി കേട്ടതും കൂട്ടുകാരന്‍കുട്ടി ഹാളില്‍ ഹാജര്‍! അമ്മേ എന്തൂട്ടാ അദ്... അവന്‍ പതിവു ചോദ്യം പൊട്ടിച്ചു. അമ്മ മകളെ നോക്കി. ഒന്നുമറിയാത്ത പോലെ അവള്‍ റ്റി വിയിലും നോക്കി ഇരിപ്പാണ്‌. "ഇവനെക്കൊണ്ടു വല്യ ശല്യായല്ലോ തൃപ്രയാറപ്പാ" . പെട്ടെന്നൊരു ഐഡിയ!

"അതൊരു വലിയ ചോക്ളേറ്റാടാ. വലിയ കുട്ട്യോള്‍ക്കു മാത്രേ കഴിക്കാന്‍ പാടുള്ളൂ... മോന്‍ വല്‍താവുമ്പ അമ്മ വേടിച്ചു തരാട്ടാ..."

കൂട്ടുകാരന്‍കുട്ടി നിരാശനായി തിരിഞ്ഞു നടന്നു. അമ്മക്ക് സമാധാനമായി. ഹൊ. ഇനി കുറച്ചു നാളേക്ക് ശല്യമുണ്ടാവില്ലല്ലോ.

* * * * *

"ചേട്ടാ എനിക്കതെടുത്തു തര്വോ.."

കടയിലെ ഷെല്‍ഫുകള്‍ക്കു മുകളില്‍ അടുക്കി വെച്ചിട്ടുള്ള വെളുപ്പില്‍ പുള്ളികളുള്ള പായ്ക്കുകളിലേക്കു ചൂണ്ടി കൂട്ടുകാരന്‍കുട്ടി നിഷ്കളങ്കമായി ചോദിച്ചു. അത്ഭുതത്തോടെ അവനെ നോക്കിയ കടയിലെ ജോലിക്കാരനോട് കൂട്ടുകാരന്‍കുട്ടി ‍ പറഞ്ഞു. "വെല്യോര്ക്കൊള്ളതാണ്ന്നിനിക്കറിയാ ചേട്ടാ. അമ്മേ.. തരാന്‍ പറമ്മേ. അമ്മേ....നിക്ക്യ് വേടിച്ച് താ മ്മേ..
കൂട്ടുകാരന്‍കുട്ടി ബണ്ട് പൊട്ടിക്കാന്‍ തുടങ്ങി.. ഞാന്‍ വലുതാവുമ്പൊ കഴിച്ചോളാമ്മേ.."

നിന്ന നില്‍പ്പില്‍ ഉരുകിയൊലിച്ച അമ്മ അടക്കിപ്പിടിച്ച ചിരികളിക്കിടയില്‍ നിന്നും കാറിയലറുന്ന കൂട്ടുകാരന്‍കുട്ടിയെ റാഞ്ചിയെടുത്തു. നാണക്കേട് മുഴുവന്‍ കൂട്ടുകാരന്‍കുട്ടിയുടെ ചന്തിയില്‍ തീര്‍ത്ത് അവനേം വലിച്ച് പുറത്തിറങ്ങുമ്പോള്‍ അമ്മ ചിന്തിച്ചു.
"നാശം....എലിവെഷാണ്ന്ന് പറഞ്ഞാ മത്യായീര്ന്നു.."

* * * * *
വാലിലെ രോമം: കൂട്ടുകാരന്‍കുട്ടിയുടെ കല്യാണം കഴിഞ്ഞു.

Saturday, 21 April 2007

നാടകം കലക്കലല്ല എന്‍റെ ഹോബി..എന്നാലും..

പത്തില്‍ കളിക്കുന്ന സമയത്താണ്‌ അയല്‍പക്കത്തു താമസിക്കുന്ന ചേട്ടന്‍റെ റിക്വസ്റ്റ് സ്വീകരിച്ച് ഞാന്‍ 3 പേര്‍ മാത്രമുള്ള ഒരു നാടകത്തിനു ഡേറ്റ് കൊടുത്തത്. അദ്ദേഹം തന്നെയായിരുന്നു നാടകത്തിന്‍റെ അഭിനവസംവിധായകനും.

കഥ വന്ത്, നാരദന്‍റെ ബോധവല്‍കരണക്ളാസ് കേട്ട് ഫാമിലിയുമായി ഉടക്കിപ്പിരിഞ്ഞ് കാട്ടാളനായ വാല്‍മീകി രാമായണമെഴുതാന്‍ പോണതായിരുന്നു.. എന്‍റെ റോള്‍ നാരദന്റെയും. (വേണ്ടാ..എന്നെ നോക്കി ചിരിക്കണ്ടാ!)... റിഹേഴ്സലൊക്കെ തകൃതിയായി മുന്നേറി. 20 മിനുറ്റായിരുന്നു നാടകതിനനുവദിച്ചിട്ടുള്ള സമയം. അത്രേം നേരം സ്റ്റേജില്‍ നിന്നാല്‍ ശരിയാവില്ലെന്ന് എനിക്കു തോന്നിയതിനാലും (എനിക്കീ മുട്ടു കൂട്ടിയിടിക്കുന്ന അസുഖമുണ്ടായിരുന്നേ..) നിര്‍ത്തിയാല്‍ ശരിയാവില്ലെന്നു അങ്ങേര്‍ക്കു തോന്നിയതിനാലും റിഹേഴ്സല്‍ കഴിഞ്ഞപ്പോളെക്കും 25 മിനുറ്റുണ്ടായിരുന്ന നാടകത്തിന്റെ ദൈര്‍ഘ്യം 15 മിനുറ്റോളമായി മാറി...

എത്യോപ്യയിലെ പിള്ളേരു കണ്ടാല്‍ കയ്യില്‍ വല്ലതുമുണ്ടെങ്കില്‍ എനിക്കു വച്ചു നീട്ടുന്ന അവസ്ഥയിലായിരുന്നു എന്‍റെ അന്നത്തെ സ്റ്റീല്‍ബോഡി എങ്കിലും അടിയിലൊരു മുണ്ടും ക്രോസ്സ്ബെല്‍റ്റ് പോലൊരു തുണിയും ചുറ്റി സ്റ്റേജില്‍ വരാന്‍ എന്നിലെ അഭിനേതാവു അന്നു തയ്യാറായി. കഴിമ്പ്രംസ്കൂളിലെ ജാലിയന്‍വാലാബാഗില്‍ തന്നെയായിരുന്നു ഈ നാടകവും.

കാട്ടാളന്‍-റ്റേണ്ട്‌-വാല്‍മീകിയായി വരുന്ന ഷൈജിത്തിന്‌ നാടകത്തെ പറ്റി വളരെ വലിയ പ്രതീക്ഷകളായിരുന്നു. റിഹേഴ്സലിനൊക്കെ വളരെ ആത്മാര്‍ഥമായി ചങ്കു പൊട്ടി ഡയലോഗുകള്‍ പറഞ്ഞു കൊണ്ടുള്ള അവന്‍റെ അഭിനയം മികച്ച നടനുള്ള ആ കൊല്ലത്തെ പ്ളാസ്റ്റിക്ക് ഡബ്ബ അവനായിരിക്കുമെന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

ഒടുവില്‍ നാടകം തുടങ്ങി. കയ്യിലൊരു വീണയും (ശീമക്കൊന്നയുടെ അസ്സലൊരു പീസ് വച്ചുള്ള അഡ്ജസ്റ്റ്മെന്‍റ്) തത്ത പറയുന്ന പോലെ "നാരായണ നാരായണ" പറഞ്ഞും ഞാന്‍ സ്റ്റേജിലേക്കു കേറി വന്നു. വലതു വശത്തെ പത്താംക്ളാസ്സ്-റ്റീച്ചേഴ്സ് റൂം ബ്ളോക്കിന്റെ ആസ്പാസ് കൂടിയ തരുണീമണികള്‍ ഇളകിച്ചിരി തുടങ്ങി. ഒരു മേല്‍മുണ്ടെങ്കിലും ഇട്ടു ഞാന്‍ വരുമെന്നു പ്രതീക്ഷിച്ച എന്‍റെ സഹപാഠികൂട്ടം എന്‍റെ സൊമാലിയന്‍ ബോഡി-കം-ബോഡി ലാന്‍ഗ്വേജു കണ്ട് കുറുക്കന്‍കൂട്ടമായി. ഒരു വിധം ആദ്യഡയലോഗുകള്‍ ഞാന്‍‍ പിടിച്ചു നിന്നു. നോക്കുമ്പോ കാട്ടാളന്‍ തകര്‍പ്പന്‍ ഡയലോഗടി... എനിക്കാ സ്പീഡ് കിട്ടുന്നുമില്ല. പണ്ടാരം. പൊല്ലാപ്പായല്ലോ. നമുക്കിത് എങ്ങനേലും തീര്‍ന്നാ മതീന്നായി. സ്റ്റേജിന്‍റെ സൈഡില്‍ സംവിധായകന്‍റെ കഥകളി നടക്കുന്നു. കോപ്പന്‍! ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്‍റെ ശ്രദ്ധ മുഴുവനും കൂവുന്നവരിലും വലതു വശത്തെ തരുണീമണികളുടെ ഇളിഭ്യച്ചിരിയിലേക്കുമായിരുന്നു... പണ്ടാരങ്ങള്‍..ഇവര്‍ക്കെന്താ ഇതൊന്നും ഇല്ലേ എന്നെനിക്കു തോന്നാതിരുന്നില്ല. ഇടക്കൊക്കെ ഷൈജിത്തിന്‍റെ വെടി പൊട്ടുന്ന പോലത്തെ ഡയലോഗിനു "വല്‍സാ" "ആ" "ഹും" എന്നും പിന്നെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ "നാരായണ നാരായണ" കേറ്റിയും ഞാന്‍ കുറച്ചു നേരമൊക്കെ പിടിച്ചു നിന്നു.

ചുറ്റുമുള്ള ഈ ഡിസ്റ്റര്‍ബന്സ് കാരണം ഇടക്ക് നാടകത്തില്‍ നിന്നുള്ള എന്‍റെ ശ്രദ്ധ കംപ്ളീറ്റായി മിസ്സായി. ഷൈജിത്തിന്‍റെ ഉഗ്രനൊരു അട്ടഹാസം കേട്ടാണ്‌ എന്‍റെ ബോധം തിരിച്ചു വന്നത്. "പറയൂ നാരദാ പറയൂ.."
ഞാന്‍ ചുറ്റും നോക്കി..ആരു പറയാന്‍ എന്തു പറയാന്‍.. കയ്യിലുള്ള വീണ കൊണ്ടെന്‍റെ വാരിയെല്ലുകളെ ഞാന്‍ പരമാവധി മറച്ചു പിടിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ അവന്‍റെ ഒരു നാരദന്‍! അതിനുള്ള എന്‍റെ മറുപടിക്കു ശേഷം വാല്‍മീകിയുടെ രണ്ടു പേജു നീളുന്ന പ്രകടനമാണു വരേണ്ടിയിരുന്നത്. അതു മുഴുവനും അരച്ചു കലക്കി പണ്ടാരമടങ്ങിയിരുന്ന ഷൈജിത്തിന്‍റെ മുഖത്ത് വല്ലാത്തൊരു പ്രകാശം ഞാന്‍ കാണുന്നുണ്ടായിരുന്നു. ഭാഗ്യവാന്‍ എനിക്കസൂയ തോന്നി. പക്ഷേ, എന്തു ചെയ്യും ഞാന്‍ ! അടുത്ത ഡയലോഗ് പോയിട്ട് എന്‍റെ റോളെന്താണെന്നു പോലും ഒരു ഐഡിയ ഇല്ലാതെയാണ്‌ ഞാനവിടെ നില്ക്കുന്നതെന്നു പാവം അവനറിഞ്ഞിരുന്നോ ആവോ. കാണികളേക്കാള്‍ ഷൈജിത്തിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒന്നു രണ്ട് നിമിഷങ്ങള്‍ക്കു ശേഷം സ്ഥലകാലബോധം തിരിച്ചു കിട്ടിയ എനിക്ക് സംഭവത്തിന്റെ സീരിയസ്നെസ്സ് മനസ്സിലായി.

പെട്ടെന്നെനിക്കൊരു ഡയലോഗ് ഓര്‍മ്മ വന്നു. ഭാഗ്യം അതിതു വരെ പറഞ്ഞിട്ടുമില്ല. ഞാന്‍ പിന്നെ താമസിച്ചില്ല. കൊടുത്തു തിരി... മുട്ടു കൂട്ടിയിടിയുടെയും തുടരെയുള്ള വെള്ളികളുടെയും വന്‍ സാധ്യത കണ്ടറിഞ്ഞ ഞാന്‍ പെട്ടെന്ന് മലക്കം മറിച്ചില്‍ നടത്തിയത് അവസാനത്തെ പാരഗ്രാഫിലേക്കായിരുന്നെന്ന് തുടങ്ങി ഒരു ലെവലെത്തിക്കഴിഞ്ഞപ്പോഴാണെനിയ്ക്കു ബോധം വന്നത്. കൈ രണ്ടും ആകാശത്തേക്കു പൊക്കിപ്പിടിച്ച് കാണികള്‍ക്കഭിമുഖമായി നിന്ന്, കാണാപാഠം പഠിച്ച ലാസ്റ്റ് ഡയലോഗ് ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുന്ന എന്നെ, ഷൈജിത്ത് വാല്‍മീകിയും മകനും, രോഷവും വൈക്ളഭ്യവും സമാസമം ചേര്‍ത്ത ഒരു വികാരത്തോടെ നോക്കി നിന്നു. പതിവില്ലാതെ ഭയങ്കര കയ്യടി വരുന്നുണ്ടായിരുന്നതു കൊണ്ട് ഞാന്‍ പിന്നെ നിര്‍ത്താനും പോയില്ല. ഏതായാലും 15 മിനിറ്റിന്റെ കാര്യം വെറും അഞ്ചു മിനിറ്റില്‍ അവസാനിപ്പിച്ച് ഞാന്‍ രംഗം വിട്ടു.. എല്ലാം കഴിഞ്ഞ് സ്റ്റേജിന്‍റെ പിന്നില്‍ വെച്ച് "ഈ നാലു ഡയലോഗ് പറയണ കേക്കാന്ണ്ടാ നീയെന്നെ വിളിച്ചു വര്ത്യേത്" എന്നവന്‍റെ എതോ ഒരു ബന്ധു (അച്ഛനൊന്നുമല്ല സത്യം) ചോദിച്ചപ്പൊ അവനെന്നെ ഒരു നോട്ടം നോക്കീര്ന്നു.... എന്‍റീശ്വരാ..... ഞാന്‍ വീണേം കയ്യിലോതുക്കി മാക്സിമം സ്പീഡില്‍ തിരിഞ്ഞു നടന്നു പോയി. (അവടെ ഇട്ടാല്‍ അവനെന്നെ അതെടുത്തു അലക്കിയാലോ എന്നെനിക്കു ഭയമൊന്നും ഉണ്ടായിട്ടല്ല.. എന്നാലും നമ്മളു വെറുതെ റിസ്കെടുക്കണ്ടാല്ലോ...)

Sunday, 8 April 2007

ഒരു നോര്‍ത്തേണ്‍ വീരഗാഥ

നീണ്ട 11 വര്‍ഷത്തെ കുരുത്തക്കേടുകള്‍ക്കു ശേഷം കഴിമ്പ്രം സ്കൂളിനോട്‌ യാത്ര പറയുന്ന അവസരത്തിലാണ്‌ ഒരു നാടകം കളിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്...

ഞങ്ങളൊക്കെ അന്നേ വലിയ ഭാവാഭിനയം നടത്തുന്ന ഭയങ്കരനടന്മാരായിരുന്നെങ്കിലും സീരിയസ് ആയിട്ടുള്ള കഥയൊന്നും വേണ്ട, കോമഡി മതിയെന്നും അതു ഈസിയായിരിക്കുമെന്നും എതോ വിവരം കെട്ടവന്‍ (എന്നു വെച്ചാല്‍ ഞങ്ങളിലെ ഏക കലാകാരന്‍) അഭിപ്രായപ്പെട്ടതിന്‍ പ്രകാരമാണ്‌ അത്തരം ഒരു കഥക്കു
വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതും, ഒരു നോര്‍ത്തേണ്‍ വീരഗാഥ എന്ന പേരില്‍ ഞങ്ങള്‍ ഒരു സാധനം ഞങ്ങളുടെ കയ്യില്‍ വന്നു പെട്ടതും....

സംഭവം നമ്മുടെ ഉണ്ണിയാര്‍ച്ചേടേം ആരോമലുണ്ണീടേം സ്റ്റോറി തന്നെയായിരുന്നു...
അതിനെ വെറുതെ അവിടെം ഇവിടേം നമ്മുടെ സ്വന്തം ഐറ്റംസ് കേറ്റി പറ്റാവുന്നതിന്‍റെ മാക്സിമം അലമ്പാക്കി അവതരിപ്പിക്കുക എന്നതായിരുന്നു ഉദ്യമം.
റിഹേഴ്സല്‍വേളകളിലൊക്കെത്തന്നെ ഞങ്ങളുടെ തമാശകള്‍ കണ്ടും കേട്ടും ഞങ്ങള്‍ തന്നെ കുടുകുടാ പൊട്ടിപ്പൊട്ടിച്ചിരിച്ചു. സ്റ്റേജില്‍ ഇതൊക്കെ അലക്കുമ്പോള്‍ കാണികള്‍ ചിരിച്ചു കുടലു മറിയുന്നത് ആലോചിച്ച് ഞങ്ങള്‍ പുളകം കൊണ്ടു. അതിനൊക്കെ പുറമെ, ഏറ്റവും ഇംപോര്‍ട്ടന്‍റ് ആയിട്ട്, വരും കാലങ്ങളീല്‍ വരാന്തയിലൂടെ നടക്കുമ്പോള്‍, "ദേടി പോണ്‌ നമ്മടെ ആരോമല്‍ച്ചേകവര്...ദേ പോണ്ടി നമ്മടെ
കണ്ണപ്പച്ചേകവര്" എന്നിങ്ങനെയുള്ള കേള്‍ക്കാനിടയുള്ള സുഖമുള്ള കമന്‍റുകളെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ കൃതാവുള്ളവരായി...... ഹൊ!എന്തു വന്നാലും ഇതൊരു സംഭവമാക്കിയിട്ടു തന്നെ കാര്യം. ഞങ്ങള്‍ ഡിസൈഡെഡ്‌ഡ്‌ഡ്‌ഡ്‌ഡ്....

അങ്ങനെ ഞങ്ങളുടെ നോര്‍ത്തേണ്‍ വീരഗാഥയുടെ പരിശീലനമൊക്കെ തകൃതിയായി മുന്നേറി.
നാലു പേരേ ആകെ കഥാപാത്രങ്ങളായിട്ടുണ്ടായിരുന്നുള്ളൂ. ചന്തുവായി തടിയന്‍ അനൂപും, കണ്ണപ്പനുണ്ണിയായി നിര്‍ജ്ജീവനും, ആരോമലുണ്ണിയായി ഞാനും, പിന്നെ ചന്തൂന്റെ "കീപ്പ്" ആയി സിജുവും..കഴിഞ്ഞു. ഈ നിര്‍ജ്ജീവനെന്നു പറയുമ്പൊ, ഞങ്ങളുടെ ഇടയിലെ ആദ്യ ഇംഗ്ളീഷുമീഡിയംകാരനായിരുന്നു. പത്തു കഴിഞ്ഞിട്ട് വന്നു ചേര്‍ന്നവന്‍.
സ്വാഭാവികമായും അവന്‍ ഞങ്ങളുടെ ഒരു സ്ഥിരം ഗോള്‍ പോസ്റ്റായി മാറി. പല പ്രാവശ്യം എനിക്കു തന്നെ വിഷമം തോന്നീട്ടുണ്ട് ഞാന്‍ അവനിട്ടു കൊട്ടുന്നതു കണ്ടിട്ട്.
അല്ലാ, അവനതു വേണം അല്ലെങ്കില്‍ ഞാന്‍ പ്രേമിക്കാന്‍ വെച്ച പാത്തുമ്മയെ അവനു കേറി പ്രെമിക്കണ്ട വല്ല കാര്യവുമുണ്ടോ! അവളാണേങ്കില്‍ അവനെ തിരിച്ചും പ്രേമിച്ചു കളഞ്ഞില്ലേ...ഹും!
ചറപറാ ഇംഗ്ളീഷു പറയാനും 1500 മീറ്റര്‍ പുല്ലു പോലെ ഓടി വന്ന് കപ്പടിക്കാനുമൊന്നും അവനെപ്പോലെ എനിക്കു കഴിഞ്ഞില്ലെങ്കിലെന്താ... ഞാനൊരു നല്ല ഹൃദയത്തിന്റെ ഉടമയായിരുന്നില്ലേ...? (ഇല്ലേ?..ഉവ്വെന്നേ..സത്യം)? സ്കൂള്‍ ലീഡറായിരുന്നില്ലേ? ഹൌസ് ക്യാപ്റ്റനായിരുന്നില്ലേ... ഇല്ലേ? ഇല്ലേ? പക്ഷേ എന്തു പറഞ്ഞിട്ടെന്താ.. ആ മാമ്പഴം അവന്‍ കൊത്തിയെടുത്തു. സത്യമായിട്ടും അന്നു മുതല്‍ അവനു പണി കൊടുക്കണമെന്നു കരുതി ഞാന്‍ നടന്നിട്ടേ ഇല്ല. (ഇല്ലെന്നേ..)

ഒടുവില്‍ വിധിദിനം വന്നു. ഓര്‍മ്മ വെച്ച കാലം മുതല്‍ ഞാന്‍ കാണുന്ന, തിളങ്ങുന്ന മഞ്ഞയില്‍ വെള്ളനിറത്തില്‍ "ഷീഫെയര്‍ ടൈലേഴ്സ്" എന്നെഴുതിയ കര്‍ട്ടനും, 'സ്വാഗതം' എന്നെഴുതിയ അതിന്റെ കടുംനീല ബോര്‍ഡറും ഒക്കെ ചുറ്റി സ്കൂളിന്‍റെ സ്റ്റേജ് ഒരുങ്ങി. അല്ലാത്ത സമയത്തൊക്കെ ജയശ്രീടീച്ചറുടെ സംസ്കൃതം ക്ളാസ്സ് അരങ്ങു തകര്‍ക്കുന്ന പ്രസ്തുത സ്റ്റേജിന്‍റെ നാലു വശവും കെട്ടിടങ്ങളാണ്. കഴിമ്പ്രം സ്കൂളെന്നു പറയുമ്പോ, അതു കുറച്ചു വലുതാണ്‌. വടക്ക് തവളക്കുളവും തെക്കും തെക്കുകിഴക്കും കവര്‍ ചെയ്യുന്ന പ്രസിദ്ധമായ മേപ്പറവും ഒക്കെക്കൂടി ഒരു നൊസ്റ്റ-ഫീലിങ് തരുന്നതായിരുന്നു സ്കൂളിന്‍റെ ഒരു ഭൂപടം.
മേല്‍പറഞ്ഞ തവളക്കുളത്തിന്‍റെയും മേപ്പറത്തിന്‍റെയും നെഞ്ചത്തു കൂടിയാണ്‌ പില്‍ക്കാലത്ത് ഞങ്ങളുടെ പ്ലസ്‌റ്റു കെട്ടിപ്പൊക്കിയത്. നടുവില്‍ ഒരു ചെറിയ ഗ്രൌണ്ടും. ജാലിയന്‍ വാലാബാഗിനെ ഓര്‍മ്മിപ്പിക്കുന്ന ഈ കെട്ടിടങ്ങള്‍ക്കിടയിലായിരുന്നു വര്‍ഷാവര്‍ഷം ഞങ്ങള്‍ യൂത്ത് ഫെസ്റ്റിവല്‍ കൊണ്ടാടിയിരുന്നത്. ആ കെട്ടിടങ്ങളിലും ഗ്രൌണ്ടിലുമൊക്കെയായിട്ടാണ്‌ കാണികളുടെ ഇരിപ്പ്. കഴിമ്പ്രത്തെ ഏകപ്പെട്ട ഗ്ളാമര്‍ ഷോ ആയതിനാല്‍ അസംഖ്യം നാട്ടുകാരും സ്ഥിരം കാണികളായി എത്തുമായിരുന്നു

അങ്ങനെ നാടകം തുടങ്ങി. കോമഡി ഡയലോഗുകള്‍ അരങ്ങു തകര്‍ക്കുകയാണ്.
ബുള്ളറ്റില്‍ വന്നിറങ്ങിയ നിര്‍ജ്ജീവന്‍ എന്ന കണ്ണപ്പനുണ്ണിയും ഞാന്‍ എന്ന ആരോമലുണ്ണിയും കൂടി, കുംഭന്‍ അവതരിപ്പിക്കുന്ന ചന്തുവിനെ വെല്ലുവിളിക്കുന്നതാണു രംഗം. സ്റ്റേജിന്റെ വലതുവശത്തെ പത്താംക്ളാസ്സ് ബ്ളോക്കിന്‍റെ ആസ്പാസ് കൂടിയിരിക്കുന്ന തരുണീമണികളുടെ പൊട്ടിച്ചിരിയും കളകളാരവവും ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യവും പ്രചോദനവും. സ്ക്രിപ്റ്റിലില്ലാത്ത പല ഡയലോഗുകളും അടിച്ചും, ഇടക്കു റ്റീചര്‍മാരെയും മാഷ്മാരെയും ഓരോ കൊട്ടു കൊട്ടിയും ഞങ്ങള്‍ അടിച്ചു കേറുകയായിരുന്നു. ഒടുവില്‍ ചന്തുവിനെ പുറത്തേക്കു വിളിക്കുന്ന രംഗമായി.

"ഇറങ്ങി വരിനെടാ ചന്തൂ"..എന്ന് കണ്ണപ്പനുണ്ണി.

കാണികളില്‍ ആകാംക്ഷ...

ഇല്ലാത്ത മീശ പിരിച്ചു കോണ്ട് ആരോമലുണ്ണി അതേറ്റു പിടിക്കുന്നു.

"ആണാണെങ്കില്‍ ഇറങ്ങി വാടാ ചതിയന്‍ ചന്തൂ.."

പക്ഷേ, ഇല്ല. ചന്തു വരുന്നില്ല. പെട്ടെന്ന് ഉള്ളിലെവിടെയോ ഒരു തണ്ടര്‍ബോള്‍ട്ടടിച്ച പോലെ തോന്നി...

ഒന്നൂടെ വിളിച്ചു... "എടാ ചന്തൂ...ഇറങ്ങി വാടാ.."

നിര്‍ജ്ജീവന്‍റെ ആ വിളിയില്‍ അറിയാതെ ഒരു അപേക്ഷാ സ്വരം വന്നോന്നൊരു സംശയം.
അല്ല. സത്യമാണ്. ചന്തു വരുന്നില്ല. ബാക്ക് സ്റ്റേജില്‍ നിന്നും അനക്കമൊന്നും കേള്‍ക്കുന്നുമില്ല.
ഒന്നൊ രണ്ടോ ഡയലോഗ് അടിച്ചു പിടിച്ചു നിക്കാന്‍ ഞങ്ങളു നോക്കിത്തുടങ്ങി.
എവിടെയോ ഒരു കൂവല്‍ കേട്ട പോലെ എനിക്കു തോന്നി.
വലതുവശത്ത് തരുണീമണികള്‍ ഇളിഭ്യച്ചിരി തുടങ്ങി. ഇനിയതു പരിഹാസച്ചിരിയാകും.
ഈശ്വരാ..എന്റെ ഇമേജ്..

ഞാന്‍ ഒന്നൂടെ വിളിച്ചു. സാക്ഷാല്‍ ആരോമല്‍ച്ചേകവരു പോലും ഇത്ര ദേഷ്യത്തോടെ ചന്തൂനെ വിളിച്ചിട്ടുണ്ടാവില്ല.

"എടാ നാറീ..ചതിയാ..ചന്തൂ..ഏറങ്ങി വാടാ..."

"ചതിയാ" എന്ന ആ ലാസ്റ്റ് വിളിയില്‍ വല്ലാത്തൊരു ആത്മാര്‍ഥത ഉണ്ടായിരുന്നൂന്ന് പിന്നീടാരോ പറഞ്ഞു.
ഇല്ല. വീണ്ടും ചന്തു വരുന്നില്ല. ഞങ്ങള്‍ക്കു ബോധ്യപ്പെട്ടു. അനൂപിന്‌ എന്തോ പറ്റീട്ടുണ്ട്. അല്ലാതെ അവനീ മരണവിളി മുഴുവന്‍ കേട്ട് മിണ്ടാതെ നിക്കുമോ.

പെട്ടെന്നൊരു നിമിഷം എന്റെ കുടിലബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

"കണ്ണപ്പനുണ്ണീ..നീയിവിടെ നിക്ക്. ഞാന്‍ പോയി അവനെ പിടിച്ചിറക്കിക്കൊണ്ടു വരാം" എന്നൊരു ഡയലോഗ് ഞാന്‍ പൊട്ടിച്ചു.

അതു വരെ കോമഡികളടിച്ചു കൊണ്ടു കൂടെ നിന്ന, നിര്‍ജ്ജീവന്‍റെ പൊതുവെ കറുത്ത മുഖം സ്വിച്ചിട്ട പോലെ വെളുത്തു വന്നതു ഞാന്‍ കണ്ടു.

"ചതിക്കല്ലേ അളിയാ..." എന്ന ഭാവത്തില്‍ എന്നെ നോക്കിയ അവനെ "യൂ ആര്‍ റ്റെര്‍മിനേറ്റെഡ്" എന്ന ഭാവത്തില്‍ ലേശം നിസ്സഹായത പുരട്ടി ഒന്നു തിരിച്ചു നോക്കി ഞാന്‍ കഴിവതും വേഗത്തില്‍ ബാക്ക് സ്റ്റേജിലേക്കു പാഞ്ഞു പോയി.

കാണികള്‍ക്കു സംഭവം പിടികിട്ടിയിരുന്നു. അവരുടെ മുന്നില്‍ നിര്‍ജ്ജീവന്‍ പൂച്ചയുടെ മുന്നില്‍കിട്ടിയ എലിയെപ്പോലെയായി. അവരവനെ വാരാന്‍ തുടങ്ങി.
"ഞാനും വരുന്നു ആരോമലേ..." എന്നൊരു ഡയലോഗടിച്ച് അകത്തേക്കു വരാന്‍
അവനെന്തേ തോന്നാഞ്ഞേ എന്നെനിക്ക് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.

അകത്തു ചെന്ന ഞാന്‍ കണ്ടതു വല്ലാത്തൊരു കാഴ്ചയായിരുന്നു. അകത്തൊരു ഡസ്കില്‍ ചാരി നിക്കുന്ന ഞങ്ങടെ ചന്തു. തരിച്ചു കയറിയ ഞാന്‍ അവന്‍റെ വീട്ടിലുള്ളവര്‍ക്കു സുഖമാണോ എന്നു ചോദിക്കും മുന്‍പേ "അളിയാ...നീയിതു കാണുന്നില്ലേ" എന്നവന്‍ ചോദിച്ചു. സ്റ്റേജിലേക്കു വരാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന കുംഭനും എന്നാല്‍ അന്ത ഡസ്കിന്‍മേല്‍ മള്‍ട്ടിഡയമെന്‍ഷണല്‍ കുരുക്കില്‍പ്പെട്ട് "കമാന്‍റ് ഫെയില്‍ഡ്" എന്നു പറഞ്ഞു നില്‍ക്കുന്ന അവന്റെ ഉടുമുണ്ടും..സംഗതി ആരും അറിഞ്ഞിരുന്നില്ല. കുംഭനൊഴിച്ച്.

അന്ത കുടുക്കഴിച്ചെടുക്കാന്‍ നല്ല പോലെ കഷ്ടപ്പെടേണ്ടി വന്നു. ഇതിത്ര മനോഹരമായി കുടുക്കിയ ചന്തുവിന്‍റെ കഴിവില്‍ എനിക്ക് അത്യന്തം ആദരവു തോന്നി. അഴിക്കലും കാര്യങ്ങളും കഴിഞ്ഞപ്പോഴാണ്‌ സ്റ്റേജില്‍ വാര്‍ഷികപണി വാങ്ങിക്കൊണ്ടിരിക്കുന്ന കണ്ണപ്പനുണ്ണിയെപ്പറ്റി ഓര്‍മ്മ വന്നത്. ഉടന്‍ തന്നെ ഞാന്‍ സ്റ്റേജിലേക്ക് ഓടിക്കയറി വന്നിട്ടു പറഞ്ഞു..

"കണ്ണപ്പനുണ്ണീ..അവന്‍ വരുന്നുണ്ട്..തയ്യാറായിക്കോ.."

അപ്പൊ അവന്‍റെ മുഖഭാവം എന്തായിരുന്നെന്നു പല തവണ റീവൈന്‍റ് ചെയ്തു നോക്കീട്ടും എനിക്കു ഇതു വരെ മനസ്സിലാക്കാന്‍ പറ്റീട്ടില്ല.. സ്റ്റേജായതു കൊണ്ടായിരിക്കണം എനിക്ക് പ്രത്യേകിച്ച് അംഗവൈകല്യങ്ങളൊന്നും സംഭവിച്ചില്ല. ഏതായാലും ചന്തു വന്നതോടെ കാണികളും ഉഷാറായി. പിന്നീട് കൂടുതല്‍ ഉടക്കുകളൊന്നും വരാതെ എല്ലാം നന്നായി അവസാനിച്ചു. നാടകം കഴിഞ്ഞ് നിര്‍ജ്ജീവന്‍റെ കണ്ണില്‍പെടാതെ മതിലു ചാടി ഓടാന്‍ ഞാന്‍ മാത്രം ശ്ശി ബുദ്ധിമുട്ടീന്നു മാത്രം...

ചെറിയ ഹൈക്കും വലിയ നടത്തവും

2022 നടത്തങ്ങളുടെ കൊല്ലമായിരുന്നു. കൊറോണ കെട്ടിവീട്ടിലിരുത്തിയതിന്റെ ബോറടിയും, കഴിഞ്ഞ കോഴിദിനത്തിനു  ഭാര്യ  സമ്മാനിച്ച വാച്ചിലെ എക്സർസൈസ് ചല...