Wednesday, 2 September 2026

ബെയ്ർഗൻ

ഇരുട്ടുവീഴുന്നതിനു മുൻപ് ഞങ്ങൾ ബെയ്ർഗനിൽ എത്തി. ഡോക്കിനടുത്തുള്ള ഹോട്ടലിൽത്തന്നെയായിരുന്നു ബുക്കിംഗ്. ഒരു കുന്നിന്റെ ഒരു വശത്തായിരുന്ന ഹോട്ടലിന്റെ പാർക്കിംഗ് പക്ഷേ, ആ കുന്നിന്റെ മറുവശത്തു നിന്നും ഉള്ളിലേക്കു തുരന്നുണ്ടാക്കിയ ഗുഹയിലായിരുന്നു. ബെയ്ർഗൻ നല്ല തിരക്കുള്ള നഗരമാണ്. പഠിക്കാൻ വന്നുതങ്ങിയിട്ടുള്ള യുവാക്കളുടെ ത്രസിപ്പിക്കുന്ന കൂട്ടങ്ങളും, ടൂറിസ്റ്റുകളുടെ വൈവിധ്യവും, പോരാത്തതിനു ഞങ്ങളും ഒക്കെച്ചേർന്ന് നല്ല സ്റ്റൈലൻ വൈബ് അടിക്കുന്ന ഇടം.

ഡിന്നറിന് വെറൈറ്റി ആയി എന്തെങ്കിലും നോക്കണമെന്ന ആഗ്രഹത്തിൽ ഞങ്ങൾ ബ്ര്യൂഗസ്റ്റുവെൻ ബ്ര്യൂഗലോഫ്റ്ററ്റ് എന്ന, പറയാൻ ഏറ്റവും എളുപ്പമുള്ള പേരും, നല്ല റിവ്യൂവും  ഒക്കെ കണ്ട ഒരു നോർവീജിയൻ റെസ്റ്റോറന്റിലേക്ക് നടന്നു. ഡോക്കിന്റെ ഒരു വശത്തുകൂടി നടന്നുകറങ്ങി മറുവശത്താണ് ഹോട്ടൽ. അങ്ങോട്ടേക്ക് നടക്കുമ്പോൾ വെള്ളത്തിന്റെ മറുവശത്ത്, പല വർണ്ണങ്ങളിൽ നിരനിരയായി നിൽക്കുന്ന, നോർവേയുടെ പോസ്റ്റ്കാർഡുകളിൽ കാണുന്ന തരം, ചെരിഞ്ഞുകൂർത്ത മേൽക്കൂരകളുള്ള, ചെമപ്പും മഞ്ഞയും ഓറഞ്ചും വെള്ളയുമൊക്കെ  ചായമടിച്ച കെട്ടിടങ്ങൾ, മഞ്ഞയും വെളുപ്പും ഇടകലർന്ന രാത്രിവെളിച്ചം പൊഴിച്ചുകൊണ്ട് അതീവസുന്ദരമായി  കാണപ്പെട്ടു. ഒരു വശത്തെ കുന്നിനു മുകളിലേക്കുള്ള ലിഫ്റ്റ് റൈഡിന്റെ പാത ശക്തിയേറിയ ബൾബുകളുടെ പ്രഭയാൽ ജ്വലിച്ചുകൊണ്ടിരുന്നു.

പാതയോരത്ത്, അടുത്തടുത്ത കൂടാരങ്ങളിൽ പ്രവർത്തിക്കുന്ന താൽക്കാലികഭക്ഷണശാലകളുടെ ഒരു വലിയ നിരയ്ക്കുള്ളിലൂടെ ഞങ്ങൾ നടന്നു നീങ്ങി. തിമിംഗലവും റെയിഡിയറുമുൾപ്പെടെ കണ്ടതും കാണാത്തതുമായ പലവിധ മാംസ/മത്സ്യവിഭവങ്ങൾ അവിടെ ആളുകൾ ഇരുന്നു ആസ്വദിക്കുന്നുണ്ടായിരുന്നു. കടകളിൽ, വലിയ ചില്ലുകൂടുകളിൽ വമ്പൻ ഞണ്ടുകളും ഭീമൻ കൊഞ്ചുകളും തന്താങ്ങളുടെ നമ്പർ വരുന്നതും കാത്തു റെസ്റ്റെടുത്തു.

 

ബ്ര്യൂഗസ്റ്റുവെൻ ബ്ര്യൂഗലോഫ്റ്ററ്റിനു മുമ്പിൽ ഒരു വലിയ ക്യൂ കാണപ്പെട്ടു. ഞങ്ങളെപ്പോലെ റിവ്യൂ കണ്ട് ഇടിച്ചുകയറുന്ന ടൂറിസ്റ്റ് ജനതയാണ് ക്യൂവിൽ ഭൂരിഭാഗവും എന്ന് ഞങ്ങൾക്ക് തോന്നി. നടക്കുന്നതിന് മുൻപ് അവിടെ റിസർവേഷനു വേണ്ടി ശ്രമിച്ചെങ്കിലും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല. ആതുകൊണ്ട് ക്യൂവിൽ ഏകദേശം അരമണിക്കൂറിനടുത്ത് നിന്നു വേരു വന്നതിനു ശേഷമാണ് ഇരിക്കാൻ ക്ഷണം കിട്ടിയത്.


അകത്തുകയറിക്കഴിഞ്ഞപ്പോൾ, മാന്യരും ഉത്സാഹികളുമായ വെയിറ്റർ-ചേച്ചിമാർ ഞങ്ങളുടെ എല്ലാ ചടപ്പും മാറ്റി. ഒരു ചെറിയ കുട്ട നിറയെ കക്ക വേവിച്ചത്, നല്ല നാടൻ നോർവീജിയൻ ബിയറിനൊപ്പം ഞങ്ങൾ വേഗം തന്നെ തല്ലിപ്പൊട്ടിച്ച് അകത്താക്കി. പിന്നീട് റെയിൻഡിയർ സ്റ്റേക്ക് വേണോ അതോ തിമിംഗലബർഗർ  വേണോ എന്നതിന്റെ ടോസിടലിൽ റെയിണ്ടിയറിന് നറുക്കുവീണു. പക്ഷേ സംഗതി അത്ര ഉഷാറായില്ല. പ്രത്യേകിച്ച് യാതൊരു വികാരവും  തോന്നാഞ്ഞ ഒരു വിഭവമായി റെയിൻഡിയർ മീറ്റ് പ്ലേറ്റിൽ കിടന്നു തണുത്തു. എന്നാലും, അന്യോന്യം പ്ലേറ്റിൽ കയ്യിട്ടുവാരിയും, ആസ്വദിച്ചും ഞങ്ങൾ റെയിൻഡിയർ ദുഃഖത്തെ അതിജീവിച്ചു.

തീൻമേശകളിൽ കക്കത്തൊണ്ടുകൾക്കു പുറമെ, സാഹസികകഥകളും, ജീവിതവ്യഥകളും നീണ്ട ഗ്ലാസിലെ ബിയറുകൾക്കൊപ്പം പതഞ്ഞുയരുകയും അലിഞ്ഞുപോവുകയും ചെയ്തുകൊണ്ടിരുന്നു. കെട്ടിയിട്ട ആഗ്രഹങ്ങളും, കെട്ടുവിടാത്ത നൈരാശ്യങ്ങളും, കെട്ടുപൊട്ടിച്ചു പാഞ്ഞ തീവ്രാനുഭവങ്ങളും മേശമേൽ താളപ്പെരുക്ക് നടത്തിക്കൊണ്ടിരുന്നു. കുറച്ച് മണിക്കൂറുകൾക്കു ശേഷം, ജനമൊഴിഞ്ഞ്, കടകൾ അടഞ്ഞ വെളിച്ചമരണ്ട തെരുവിലൂടെ തിരികെ ഹോട്ടലിലേക്ക് നടക്കുമ്പോൾ, വഴിയിലൊരു കടയിലെ കണ്ണാടിക്കൂടിൽ നിന്നും ഫുൾസൈസിലുള്ള ഒരു ധ്രുവക്കരടിയുടെ പ്രതിമ ഞങ്ങളെ നോക്കി പല്ലിളിച്ചു. അവന്റെ തട്ടകത്തിൽവെച്ച് അവന്റെ മുന്നിൽപ്പെട്ടിരുന്നെങ്കിൽ എന്തൊരു കളറായേനെ എന്നോർത്ത് ഞാൻ ഉൾക്കിടിലം കൊണ്ടു. 

പിറ്റേന്നത്തെ ഞങ്ങളുടെ ലക്ഷ്യമായ ഗേയ്റേങ്ങറിലേക്ക് ഏഴു മണിക്കൂറോളം ഡ്രൈവ് ഉണ്ടായിരുന്നു. സോ, മൂന്നുപേരും നേരത്തെ തന്നെ എഴുന്നേറ്റു കുട്ടപ്പൻസ് ആയി ഹോട്ടലിലെ ബ്രേക്ക്ഫാസ്റ്റ് ഹാളിൽ പോയി. മേശകളിൽ ഭംഗിയായി നിരത്തിയ സോസേജും, മുട്ടപൊരിച്ചതും, ക്രോസാന്റും, ബീൻസും, ബ്രെഡും, പഴങ്ങളും, പേരോർമ്മയില്ലാത്ത പലതരം ബേക്കറി വിഭവങ്ങളും, ചായയും, കാപ്പിയും ജ്യൂസും എന്നിങ്ങനെ ഒന്നിനുമൊരു കുറവ് വരുത്താതെ ഞങ്ങൾ പ്രഭാതകത്തിയോടൊപ്പം  ആസ്വദിച്ചു. ബണൂപിന്റെ അടുത്ത ആൽബത്തിന്റെ വീഡിയോയിൽ എ.ഐ. ഉപയോഗിച്ച് എങ്ങനെ മാസ്മരികത സൃഷ്ടിക്കാമെന്നതിനെക്കുറിച്ചുള്ള ചിന്തയിൽ  ആലന്റെ തലച്ചോറ് പുകഞ്ഞുകൊണ്ടിരുന്നപ്പോൾ, അടുത്ത ടേബിളിലെ ഗേ കപ്പിളിൽ ഒരാൾ ബൈബിളും മറ്റേയാൾ ഏതോ സയൻസ് ഫിക്ഷനും ഏകാഗ്രതയോടെ വായിച്ചുകൊണ്ടിരുന്നു.


പത്തുമണിക്ക് പ്രാതലിന്റെ കർട്ടൻ ഇട്ട് “ഒന്ന് പോയിത്തരോ” എന്ന ഭാവത്തിൽ അവിടത്തെ ചേച്ചി നോക്കിപ്പേടിപ്പിച്ച് മൂഡ് നശിപ്പിച്ചില്ലായിരുന്നെങ്കിൽ, അടുത്ത ദിവസം തന്നെ ആലൻ വീഡിയോ ഇറക്കിയേനെ എന്ന് തോന്നിപ്പോയി. എന്ത് ചെയ്യാം, ബണൂപിനു ഭാഗ്യമില്ലാതെ പോയി!

പ്രാതലിനു ശേഷം, ഏതാണ്ട് പത്തുമണിയോടെ, കുന്നിൻചെരുവിലെ ഗുഹയിൽപ്പോയി വണ്ടി എടുത്ത് ഞങ്ങൾ ഹൈവേ പിടിച്ചു. ഇനി എന്നെങ്കിലും നോർവേ വരികയാണെങ്കിൽ, ബെയ്ർഗനിൽ ഒന്ന് രണ്ട് ദിവസം കറങ്ങി എല്ലാം ഒന്ന് വിശദമായി കാണണം എന്ന ആഗ്രഹം മനസ്സിലുറപ്പിച്ച ഞങ്ങളെയും കൊണ്ട് പോളേട്ടൻ ഗേയ്റേങ്ങറിനെ ലക്ഷ്യമാക്കി പറന്നു.




Tuesday, 1 September 2026

ഫ്ലോം

ഓസ്ലോയിലെ വിമാനത്താവളത്തിൽ ഇടിച്ചിറങ്ങി വെടിച്ചില്ലുപോലെ ലഗേജെടുക്കാൻ ഓടുമ്പോൾ കണ്ണിൽത്തടഞ്ഞ “ഓസ്ലോ ലുഫ്റ്റ്ഹൗൻ” ബോർഡിൽ നിന്നാണ് എനിക്കാ തിരിച്ചറിവുണ്ടാവുന്നത് - ലുഫ്താൻസയെന്നാൽ ലുഫ്താൻസയല്ല - ലുഫ്റ്റ് ഹൻസയാണ്. ലുഫ്റ്റ് എന്നാൽ വായു അല്ലെങ്കിൽ അന്തരീക്ഷം എന്നൊക്കെ അർത്ഥം. ഇനി എന്തൊക്കെ പഠിക്കാനും തിരുത്താനുമിരിക്കുന്നു എന്ന തിരിച്ചറിവോടെയാണ് നോർവേയിൽ കാലുകുത്തിയിരിക്കുന്നത്!

റെന്റലിൽ ചെന്നപ്പോൾ, ഇലക്ട്രിക് വണ്ടി ഓപ്ഷനുകളുടെ ധാരാളിത്തം കണ്ട് തെല്ല് ശങ്കിച്ചുനിന്ന ഞങ്ങളോട് റിസപ്ഷനിലെ സുന്ദരി, നോർവേയിലെ ബൃഹത്തായ കാർ-ചാർജിങ് നെറ്റ്വർക്കിനെ കുറിച്ച് ഒന്നരപുറത്തിൽ കവിയാതെ ഉപന്യസിച്ചു. ചേച്ചി തന്ന ആത്മവിശ്വാസത്തിൽ, ഇലക്ട്രിക് തന്നെ എടുക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു - നോർവേക്കാരുടെ ഗ്രീൻ ഇനിഷ്യേറ്റീവിൽ നമ്മളായിട്ട് ഒരു കറ ഉണ്ടാക്കേണ്ടല്ലോ. മൂന്നുകൊല്ലം ലീസിൽ കൊണ്ടുനടന്നു ഇഷ്ടപ്പെട്ടുപോയ പോൾസ്റ്റാർ മൂന്നാമനെ തിരിച്ചുകൊടുത്തതിന്റെ വേദന ഒരു സൈഡിൽ പേറി നടന്ന എനിക്ക്, അവർ വെച്ചുനീട്ടിയ പോളേട്ടൻ നാലാമൻ നൂറ്റൊന്നുവട്ടം സമ്മതമായിരുന്നു! കണ്ണാടി തിരിക്കാനുൾപ്പെടെയുള്ള ചെറിയ വലിയ കാര്യങ്ങൾക്കുപോലും സെന്റർ കൺസോളിലേക്ക് ഓടിപ്പോവണം എന്ന അതിഭീകര കോണോത്പ്ലേസിലെ ഡിസൈൻ ഒഴിച്ചാൽ നല്ല സ്റ്റൈലൻ വണ്ടി. സോ, ഫുൾചാർജിൽ 640 കിമീ ഓടാമെന്നു വാക്കുതന്ന പോളേട്ടനെ കൂട്ടി ഞങ്ങൾ അവിടുന്ന് ഇറങ്ങി നേരെ ഹോട്ടലിൽ പോയി സെറ്റിലായി.


ഓസ്ലോയിൽ നിന്നും മുന്നൂറ് കിമി വടക്കുപടിഞ്ഞാറുള്ള ഫ്ളോം ആയിരുന്നു ആദ്യദിവസത്തെ ലക്ഷ്യസ്ഥാനം. പരപരാ വെളുപ്പിന് ജോലിയോടുള്ള ആത്മാർത്ഥതയുടെ അസുഖമുള്ള ഏതോ പോലീസുകാരൻ വന്നു കണ്ട് ബോധ്യപ്പെട്ട് വൈപ്പറിൽ കുത്തിവെച്ചിരുന്ന, ഇല്ലീഗൽ പാർക്കിങ്ങിനുള്ള 60 യൂറോയുടെ ഫൈൻ ശിരസ്സാ ഏറ്റുവാങ്ങിക്കൊണ്ട് ഞങ്ങൾ ഫ്ലോമിലേക്ക് യാത്ര തിരിച്ചു. 


ഉച്ചഭക്ഷണത്തിന് നിർത്തിയ ഹാലിംഗ്പോർട്ടൻ എന്ന സ്ഥലത്തെ റസ്റ്റോറന്റിൽ,  വെടികൊണ്ട് പടമായി ചുമരിൽ കയറിയ കൂറ്റൻ പോത്തിന്റെയും, കാട്ടുപന്നിയുടേയും, മൂന്നാല് മാനുകളുടേയും സ്റ്റഫ്ഡ് തലകൾ “എന്താ ലേ ഇവനേ” എന്ന ഭാവത്തിൽ ഞങ്ങളെ നിർന്നിമേഷരായി നോക്കി. അതൊന്നും വകവെക്കാതെ ഞങ്ങൾ പിസയും സ്റ്റേക്കും പാസ്തയുമെല്ലാം അവിടെ നിന്നും ലോഡ് ചെയ്തു. ശേഷം, അയ്യപ്പൻ പാട്ടും, പഴയ ചിത്രഹാർ ഹിറ്റുകളും, ഹോസ്റ്റലിൽ ഓടിയിരുന്ന ആൽബങ്ങളും വെച്ചുതകർത്തുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. 


നോർവേയുടെ പടിഞ്ഞാറു മുതൽ വടക്ക് ഭാഗങ്ങൾ വരെയുടെ അതിർത്തിപ്രദേശങ്ങളിൽ മലകൾക്കിടയിലേക്ക് കിലോമീറ്ററുകളോളം കടൽ കയറിക്കിടക്കുന്ന ‘ഫ്യോഡ്’ എന്ന ജലസഞ്ചയങ്ങൾ ധാരാളമുണ്ട്. അത്തരത്തിലൊന്നിന്റെ കരയിലാണ് ഫ്ളോം എന്ന പീക്കിരി ടൗൺ. 


ഫ്ളോം എത്തുന്നതിനു തൊട്ടുമുമ്പ് ലെയ്ർഡാൽ എന്ന സ്ഥലത്തുതുടങ്ങുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ലാന്റ് ടണൽ - 24.5 കിമീ ദൂരമുണ്ട് അതിന്!! ഏകദേശം 17 മിനിറ്റെടുത്തു ഞങ്ങൾക്ക് ആ ദൂരം താണ്ടാൻ. നോർവേയിലെ യാത്രകളിൽ ഇത്തരം ടണലുകളാണ് ഏറ്റവും ശ്രദ്ധേയമായി തോന്നിയത്. എല്ലാ അരമണിക്കൂറിലും 3-4 കിമി ദൂരമുള്ള ഒരു ടണലെങ്കിലും ഞങ്ങൾ താണ്ടിയിരിക്കണം. എത്രയോ ദൂരം വളഞ്ഞും പുളഞ്ഞുമുള്ള ഹെയർപിൻ റോഡുകളും സമയനഷ്ടവും യാത്രാക്ലേശവും, ഈ അസംഖ്യം ടണലുകൾ വഴി അവർ ഒഴിവാക്കി എന്നതാലോചിച്ച് ഞങ്ങൾ അത്ഭുതപ്പെട്ടു. ബഹുമാനപൂർവ്വം, ഞങ്ങൾ നോർവീജിയൻ എഞ്ചിനീയർമാരെ “തൊരപ്പൻമാർ” എന്ന് വിളിച്ചു തലകുമ്പിട്ടു.

ഫ്യോഡിലൂടെയുള്ള ബോട്ട് യാത്രയും, ഹൈക്കിംഗും, വെള്ളച്ചാട്ടവും, മനോഹരമായ ഒരു ട്രെയിൻ യാത്രയുമൊക്കെ ഉള്ള, വൈന്നേരമായാൽ ‘ഇനി ഇന്ന് വേറൊന്നും ചോദിക്കരുത് കശ്മലാ’ എന്ന് പറഞ്ഞു കടപൂട്ടി ഉറങ്ങാൻ പോവുന്ന ഒരു ചെറിയ സ്ഥലം ആണ് ഫ്ളോം. ഫ്ലോമിൽ നിന്നും ഒരു കിലോമീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മിർഡൽ എന്ന സ്ഥലത്തേക്കുള്ള ടൂറിസ്റ്റ് ട്രെയിൻ യാത്ര അതിമനോഹരമാണ്. ഇടത്തും വലതുമായി നിൽക്കുന്ന മലകളുടെ വശത്തുകൂടി മാറി മാറി പണിതുണ്ടാക്കിയ റെയിൽപാതയും യാത്രയിലെ കാഴ്ചകളും അന്യായ റിഫ്രഷിംഗ് ആണ്. അതിരപ്പിള്ളി റൂട്ടിലെ ചാർപ്പ വെള്ളച്ചാട്ടത്തെ ഓർമ്മിപ്പിക്കുന്ന ഒരു വെള്ളച്ചാട്ടത്തിനരികിൽ ട്രെയിൽ കുറച്ച് സമയം നിർത്തിയിട്ടു. അവിടെ പ്ലാറ്റ്ഫോം ഒക്കെ അടിച്ച് ആളുകൾക്ക് നിന്നുകാണാനുള്ള സൗകര്യമുണ്ടാക്കിയിട്ടുണ്ട്.  നോർവേയുടെ തനതായ ടണലുകൾ ഈ പാതയിലുമുണ്ട്. മലയ്ക്കുള്ളിൽ 180 ഡിഗ്രി വളവിലുള്ള ടണൽ വരെ അവന്മാർ ഈ പാതയിൽ പണിതുവെച്ചിട്ടുണ്ട്! ഒരുമണിക്കൂറോളം ഓടി മുകളിൽ മിർഡലിൽ എത്തിയാൽ, അവിടെ നിന്നും ഒസ്ലോയിലേക്കു ട്രെയിൽ കിട്ടും.അതുകൊണ്ട് ഡ്രൈവ് ചെയ്യാത്ത ടൂറിസ്റ്റുകൾ ഫ്ലോമിലേക്ക് വരുന്നത് മിർഡൽ വഴിയായിരിക്കണം - കുറേപേര് അവിടെ നിന്നും ലഗേജുമായി കയറുന്നുണ്ടായിരുന്നു.


പോയ ട്രെനിയിൽത്തന്നെ ഞങ്ങൾ ഫ്ലോമിലേക്ക് തിരികെപ്പോന്നു. കുത്തനെയുള്ള മലകൾക്കിടയിൽ, ഫ്യോഡിനോട് ചേർന്നു നിർമ്മിച്ച റസ്റ്റോറന്റിന്റെ, ഡോക്കിലേക്ക് തുറക്കുന്ന ജനലുകളുള്ള വശത്തിരുന്ന് ഞങ്ങൾ രാത്രിയുടെ വശ്യസൗന്ദര്യം ആസ്വദിച്ചുകൊണ്ട് ആവോളം തിന്നുകയും കുടിക്കുകയും, ചിരിച്ചു വയറുളുക്കും വരെ പരസ്പരം കളിയാക്കുകയും ചെയ്തു.

 

രാത്രി അവിടെ അടുത്തുള്ള ഒരു ഹോസ്റ്റലിലായിരുന്നു സ്റ്റേ. ബെയർ മിനിമം രാത്രിസൌകര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും നമുക്ക് അത് മതിയായിരുന്നു. പക്ഷേ,ഏതോ മുജ്ജന്മസുകൃതക്ഷയത്താൽ അന്നെനിക്ക് തീരെ ഉറക്കം വന്നില്ല.ഒരു പോള കണ്ണടയ്ക്കാതെ ഒരു രാത്രി മുഴുവനും കഴിച്ചുകൂട്ടുക എന്നതൊരു ഭീകരാവസ്ഥയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. വെളുപ്പിന് ഒരു 5 മണി ഒക്കെ ആയപ്പോ ഞാൻ പതിയെ എഴുന്നേറ്റ് പുറത്തേക്കിറങ്ങി. സൂര്യൻ ഉദിക്കണോ അതോ ഇന്ന് ലീവെടുത്താലോ എന്ന് ആലോചിച്ചു തുടങ്ങിക്കാണുകയേ ഉള്ളു.


ദൂരെയുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ നേർത്ത ശബ്ദമൊഴിച്ചാൽ ഘനഗംഭീരമായ നിശബ്ദത തളം കെട്ടി നിൽക്കുന്ന ഒരു ഗംഭീര അന്തരീക്ഷമായിരുന്നു പുറത്ത് എന്നെ കാത്തിരുന്നത്. ഇരു വശത്തും കുത്തനെയർന്നു മാനംമുട്ടി നിൽക്കുന്ന കറുപ്പും കരിനീലയും ഇടകലർന്ന നിറത്തിലുള്ള മലകൾ. നേർത്ത ലിനൻ തുണികൾ വായുവിൽ  ഒഴുകുന്നതുപോലെ, മലകളിലെ പുണർന്നുനീങ്ങുന്ന മഞ്ഞുമേഘങ്ങൾ.  ഇടയിലെ താഴ്വരയിൽ അലക്ഷ്യമായി  ചിതറിക്കിടക്കുന്ന, മഞ്ഞയും വെള്ളയും ചെമപ്പും ചായമടിച്ച വീടുകളും തൊഴുത്തുകളും. കണ്ണെത്താദൂരത്തോളം  ഒരു മനുഷ്യജീവി പോലും ഇല്ല. ഒരു കരിനാഗത്തെപ്പോലെ വളഞ്ഞുപുളഞ്ഞുപോവുന്ന ഒറ്റവരിപ്പാത അവസാനിക്കുന്നയിടത്ത്, ഏതാനും പൈൻ മരങ്ങളും മരക്കാലുകൾ കൊണ്ടുണ്ടാക്കിയ വേലിയും ഏതാനും പാറകളും ഒരു ചെമപ്പൻ വീടും - മനോഹരയായൊരു പെയിന്റിംഗ് പോലെ!


വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ആ ദിശയിൽനിന്നായിരുന്നു. ഏതോ ആകർഷണത്താൽ ഞാൻ അവിടേയ്ക്കു  നടന്നു. വഴി വളഞ്ഞു തിരിഞ്ഞു പൊയ്ക്കൊണ്ടിരുന്നതിനൊപ്പം വെള്ളച്ചാട്ടത്തിന്റെ ശബ്ദവും കൂടിക്കൂടി വന്നു, ഒരു കിലോമീറ്ററോളം കഴിഞ്ഞപ്പോൾ അരികിലെ മലയിൽ അത് കാണാറായി വന്നു. മലയുടെ ഏറ്റവും മുകളിൽ നിന്നാണെന്ന് തോന്നുന്നു വെള്ളം ചാടുന്നത്. അതിന്റെ ഉയരം അതിശയിപ്പിക്കുന്നതായിരുന്നു. വെള്ളത്തിന്റെ അളവ് കുറവായിരുന്നില്ലെങ്കിൽ ഇതൊരു ഭീകരരൂപിയായ സംഗതി ആയേനെ എന്ന് ഞാനോർത്തു.

വെള്ളച്ചാട്ടത്തിൽ നിന്നും വീഴുന്ന വെള്ളം ഒരു ചെറിയ തോടായിമാറി, ഞാൻ നടന്നുകൊണ്ടിരിക്കുന്ന റോഡിനുമുകളിൽ കെട്ടിയ ചെറിയൊരു പാലത്തിനു  താഴെക്കൂടി, ഇടതുവശത്തെ ചെറിയ അരുവിയിലേക്ക് ചേരുന്നയിടത്ത് ഞാൻ നിന്നു. ചെറുതും വലുതുമായി നിരവധി പാറക്കല്ലുകൾ നിറഞ്ഞ ആ ഭാഗത്ത് അരുവി കുത്തനെ തിരിയുന്നുണ്ടായിരുന്നു. അത്രയും മനോഹരമായി, ശ്രദ്ധതെറ്റിക്കാൻ മറ്റൊന്നുമില്ലാതെ, അതിനുമുമ്പ് വെള്ളമൊഴുകുന്ന ശബ്ദം ആസ്വദിച്ചതെന്നെന്നു നിശ്ചയമില്ലാതെ ഞാൻ അവിടെ കുറെ നേരം അതിൽ ലയിച്ച് കണ്ണടച്ചു നിന്നു.


തോടിന്റെയും അരുവിയുടെയും ഇടയിൽ പുല്ലുവിരിച്ച ഒരു പറമ്പ് വേലി കെട്ടിത്തിരിച്ചിട്ടുണ്ട്. വശങ്ങളിലേക്ക് നീണ്ടുവളരുന്ന കൊമ്പുകളുള്ള, ഹൈലാന്റ് ഇനത്തിൽപ്പെട്ട കുറേ പശുക്കൾ അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ സാമീപ്യം അവയെ തെല്ലും അലോസരപ്പെടുത്തിയില്ലെന്നു തോന്നുന്നു. ചിലർ അയവെട്ടുകയും, ചിലർ തല ചെരിച്ച് മുൻകാലുകളിൽക്കിടയിൽ വെച്ച് സുഖസുഷുപ്തി തുടരുകയും ചെയ്തു. തൊട്ടടുത്തുള്ള പറമ്പിൽ നിർമിച്ചുവെച്ചിരുന്ന ഒരു വലിയ കോഴിക്കൂടിൽ നിന്നും മുന്തിയ ഒരു ചാത്തൻ അപ്പോൾ പുറത്തുവന്ന് നേരംവെളുക്കാൻ പോവുന്ന വിവരം വലിയവായിൽ വിളംബരം ചെയ്തു. അവന് പുറകെ തത്തിത്തത്തി ഇറങ്ങിയ ഏതാനും പിടകൾ, തലേന്നത്തെ കെട്ടുമാറാത്ത പോലെ, കുറെ നേരം അങ്ങോട്ടുമിങ്ങോട്ടും നോക്കി അന്തിച്ചുനിന്നു.

വെളിച്ചം പരന്നു തുടങ്ങിയപ്പോൾ, ഞാൻ തിരികെ ഹോസ്റ്റലിലേക്ക് നടന്നു. പങ്കാളികൾ രണ്ടും അപ്പോഴേക്കും എഴുന്നേറ്റ് കുളി പാസാക്കിയിരുന്നു. വേഷം മാറി കുട്ടപ്പൻമാരായ ശേഷം ഞങ്ങൾ മൂന്നും, ഗുഡ്വാൻഗൻ വരെ ഫ്യോഡിലൂടെയുള്ള ബോട്ടുയാത്രയ്ക്ക് വേണ്ടി ഡോക്കിലേക്ക് നീങ്ങി. ഡോക്കിൽ ആ സമയം ഒരു വലിയ ക്രൂസ് കപ്പൽ വന്നു കിടപ്പുണ്ടായിരുന്നു. കരയിൽ ഇത്രയും അടുത്തുവന്നു നങ്കൂരമിടണമെങ്കിൽ അവിടത്തെ ആഴം എത്രയായിരിക്കും എന്ന് ഞങ്ങൾ കൗതുകം പൂണ്ടു. ഫ്യോഡുകൾക്ക് “തീരം” എന്ന പരിപാടി ഇല്ലെന്നതും മലകളുടെ അരികുകൾ എത്ര താഴെ പോവുന്നോ അത്രയും ആഴം കരയോട് ചേർന്നു അവയ്ക്കുണ്ടാകും എന്ന് ഞങ്ങൾ മനസ്സിലാക്കി.


അതിമനോഹരമായിരുന്നു ഫ്യോഡിലൂടെയുള്ള യാത്ര. പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ടായിരുന്നതിനാൽ, വെള്ളം വകഞ്ഞുമാറ്റുന്ന ശബ്ദമൊഴിച്ചാൽ മറ്റൊന്നും നമ്മുടെ ആസ്വാദനത്തെ ബാധിക്കുന്നില്ല എന്നതൊരു വേറിട്ട അനുഭവമായിരുന്നു. “റ” ആകൃതിയിൽ മലയെ ചുറ്റി ഗുഡ്വാൻഗനിൽ എത്തിയ ശേഷം അവിടെനിന്നും അരമണിക്കൂർ ബസ് യാത്ര ചെയ്തു ഞങ്ങൾ തിരികെ ഫ്ലോമിലെത്തി. അവിടെയുള്ള ഒരു ടൂറിസ്റ്റ് ഷോപ്പിൽ നിന്നും ഏതാനും സുവനീറുകളും മറ്റും വാങ്ങി ഞങ്ങൾ രണ്ടരമണിക്കൂർ ദൂരെയുള്ള ബെയർഗൻ നഗരത്തിലേക്ക് വെച്ചുപിടിച്ചു.   


Saturday, 29 August 2026

ബാഴ്സ


ബാഴ്സലോണ നഗരത്തിലെ കാറ്റലോണിയൻ പ്ലാസക്കടുത്തുള്ള ഹോട്ടലിന്റെ റിസപ്ഷനിൽ ഒടുവിൽ മൂന്നുപേരും സന്ധിച്ചു.


ഇരുപത്തഞ്ചു കൊല്ലം മുൻപ്, ഹോസ്റ്റൽ റൂമിന്റെ വരാന്തകളിൽ വരിയിട്ട കസേരകളിലും, കോരിച്ചോരിയുന്ന മഴരാത്രികളിൽ ഇടംകിട്ടുന്ന കട്ടിലുകളിൽ, സാൻ ഫ്രാസിസ്കോയുടെ പിയറുകൾക്ക് താഴെ അട്ടിയിട്ട സീലുകളെപ്പോലെ കിടന്ന സമയങ്ങളിലും സ്വപ്നം കണ്ട, ഇന്നേവരെ നടക്കാതിരുന്ന യാത്രാസ്വപ്നങ്ങൾ ഒടുവിൽ യാഥാർഥ്യമായതിന്റെ ത്രില്ലിലായിരുന്നു ഞങ്ങൾ.

ബാഴ്സലോണയിലെ കഠിനമായ ചൂടിൽ വിയർത്തൊട്ടി നടക്കുമ്പോൾ, ഉത്തരേന്ത്യക്കാർ നടത്തുന്ന നിരവധിയായ കടകൾ കണ്ട് “ഇതെന്ത് കോക്കൊനട്ട്” എന്നു കൗതുകം പൂണ്ട്, ജനങ്ങൾ തിങ്ങി നിറഞ്ഞ ബീച്ചുകളിലൂടെ, തിരക്കിന്റെ ഭാഗമായി ഞങ്ങൾ നടന്നു. ബീച്ചിലെ തിരകളിൽ മൂന്നു മണൽത്തരികളായി അലിഞ്ഞിറങ്ങുകയും ചിതറിത്തെറിക്കുകയും ചെയ്തശേഷം, മാറ്റിയുടുക്കാൻ അടിവസ്ത്രമെടുക്കാൻ മറന്നുപോയവനെ കണക്കറ്റു കളിയാക്കുമ്പോൾ ഞങ്ങൾ ശ്വാസം പോകുമാറ് പൊട്ടിച്ചിരിച്ചു.


വഴിയരികിൽ മഡോണയെപ്പോലെ വേഷമിട്ടുനിന്ന ചേച്ചി കൈകാട്ടിവിളിച്ചു കയറ്റിയ സെക്സ് മ്യൂസിയത്തിലെ വിചിത്രകാഴ്ചകൾ ഞങ്ങളിൽ കൗതുകമുണർത്തി. പ്രണയത്തിന്റെയും പ്രേമപരവശവേഴ്ചകളുടെയും മേഖലയിൽ മനുഷ്യൻ ഇന്നത്തെപ്പോലെ പണ്ടും പുലി തന്നെ എന്ന സത്യം പിന്നെയും അംഗീകരിച്ചുകൊണ്ട് അവിടുന്നിറങ്ങി ഞങ്ങൾ നടപ്പുതുടർന്നു.


ലണ്ടനിലെ ബൊറോ മാർക്കറ്റിനെ ഓർമ്മിപ്പിക്കുന്ന, മർക്കറ്റ് ഡ ലാ ബൊക്കേറിയയിലെ നിരവധിയായ കുഞ്ഞിക്കടകളിൽ നിരത്തിവെച്ച വിവിധങ്ങളായ ഭോജ്യങ്ങളും, പുകയടിച്ചുണക്കിയയും അല്ലാത്തതുമായ മാംസവിഭവങ്ങളും കണ്ടാസ്വദിച്ചും, നാളികേരപ്പാലും വിവിധയിനം പഴങ്ങളും ചേർത്ത് നിർമ്മിച്ച പാനീയവും, ബദാം ചേർത്തുണ്ടാക്കിയ മധുരപലഹാരമായ ടൂറോണും, ചോക്കലേറ്റും വാങ്ങിയാസ്വദിച്ച് ഞങ്ങൾ ഉന്മേഷവാൻമാരായി നടന്നു.


ഒന്നിനു മീതെ ഒന്നായി പണിതുകയറ്റിയ കാറ്റലോണിയൻ സംസ്കൃതിയുടെ ഭൂമിക്കടിയിലെ തിരുശേഷിപ്പുകളും, സർവദിശകളിലേക്കും വളർന്ന നഗരം വിഴുങ്ങിയെങ്കിലും, ഇന്നും നിലനിർത്തിയിട്ടുള്ള, റോമൻ അധിനിവേശത്തിന്റെ ബാക്കിപത്രമായ കൂറ്റൻ തൂണുകളും, പള്ളികളും, അധികാരം അതില്ലാത്തവന്റെ തലവെട്ടിക്കളിച്ചിരുന്ന തളവും കണ്ടുനടന്നു ക്ഷീണിച്ചപ്പോൾ, പുറത്തെ ചത്വരത്തിൽ കണ്ട സ്റ്റാർബക്സിലെ ഐസ്കോഫിയിൽ ഞങ്ങൾ അഭയം കണ്ടു. ചത്വരത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളുടെ ബാൽക്കണികളിൽ പറന്നിരുന്ന ബാഴ്സലോണയുടെയും, യൂറോപ്പിന്റെയും, സ്പെയിനിന്റെയും കൊടികൾക്കിടയിലൂടെവിടെയോ കാറ്റലോണിയയുടെ ഒന്നുരണ്ടു കൊടികളും സ്വാതന്ത്ര്യം കാംക്ഷിച്ചു തലനീട്ടുന്നുണ്ടായിരുന്നു.


എഫ്.സി. ബാഴ്സലോണയുടെ കടയിൽക്കയറി, വീട്ടിലെ ഫുട്ബോൾ പ്രേമിയായ പുലിയ്ക്ക് ഒരു ബാനറും ചില്ലറ കിടുത്താപ്പ് സുവനീറുകളും വാങ്ങിയിറങ്ങി, ഉച്ചഭക്ഷണത്തിനുള്ള സ്ഥലം തേടുമ്പോൾ മുന്നിലതാ നിമിത്തം പോലെ ഒരു ശരവണഭവൻ! ഉടനെ കേറി പുരിമസാലയും, മസാലദോശയും മദ്രാസ് കോഫിയും നേർച്ചയിടാതെ ഞങ്ങളിലെ പഴയ ചെന്നൈവാസികൾക്ക് പോരാനാകുമായിരുന്നിരുന്നില്ല.


ചൂട് ഒട്ടൊന്നു ശമിച്ച വൈകുന്നേരത്ത്, റോണ്ട ഡ സാൻ പേറയിലെ ജോർജ് പെയ്ൻ ഐറിഷ് ബാറിന്റെ കൗണ്ടറിന്റെ വശത്തുള്ള വട്ടമേശയിൽ, പതഞ്ഞൊഴുകുന്ന ബിയർ ഗ്ലാസുകളും, പറയാൻ മറന്നതും അവസരം വരാതിരുന്നതുമായ കാര്യങ്ങളും, മോഹങ്ങളും മോഹഭംഗങ്ങളും കാലിയായിക്കൊണ്ടിരുന്നു. അടുത്തുള്ള മേശകളിൽ കൗമാരം ആസ്വദിച്ചുകൊണ്ട് ഉറക്കെയുറക്കെ ബഹളം വെച്ചുല്ലസിച്ചിരുന്നവരെ നോക്കി, മൂന്നാത്മാക്കൾ ഒട്ടും കുശുമ്പോടെയല്ലാതെ നെടുവീർപ്പിട്ടു.


അപ്രകാരം രണ്ടുദിവസം ബാഴ്സലോണയിൽ തെണ്ടിനടന്ന ശേഷം, യാത്രയിലെ ഹൈലറ്റ് പരിപാടിയായ റോഡ് ട്രിപ്പിനായി ഞങ്ങൾ ഓസ്ലോയിലേക്ക് ഫ്ലൈറ്റുപിടിച്ചു.

Friday, 3 April 2026

ചെറിയ ഹൈക്കും വലിയ നടത്തവും

2022 നടത്തങ്ങളുടെ കൊല്ലമായിരുന്നു.

കൊറോണ കെട്ടിവീട്ടിലിരുത്തിയതിന്റെ ബോറടിയും, കഴിഞ്ഞ കോഴിദിനത്തിനു ഭാര്യ സമ്മാനിച്ച വാച്ചിലെ എക്സർസൈസ് ചലഞ്ചുകൾ തീർക്കുകയെന്ന പുതിയ ഇന്ററസ്റ്റും കൂടിച്ചേർന്നാണ് ഈ നടത്തപ്പരിപാടി ഒരു ഹരമായി മാറിയത്. നടന്നും ഓടിയും, ഭക്ഷണത്തിൽ കാര്യമായ കോമ്പ്രമൈസുകൾ ചെയ്യാതെ അങ്ങനെ ഏഴെട്ടുകിലോ കുറയ്ക്കാൻ ഈ കാലയളവിൽ പറ്റിയിരുന്നു.

സോ, ഈ നടത്തപ്രാന്ത് അങ്ങനെ തിലകത്തിനും പകർന്നതിന്റെ ഭാഗമായി പുള്ളി ഒരു ഷൂ വാങ്ങാൻ തീരുമാനിച്ചു. ചെറിയൊരു ഡ്രൈവും ആവും എന്നുള്ള നിലക്ക് കുറച്ചുദൂരെ, കമ്പനി ഔറ്റ്ലെറ്റുകൾ നിറയെയുള്ള ഗിൽറോയിലേയ്ക്കൂ പോവാമെന്നു ഞങ്ങൾ തീരുമാനിച്ചൂ.

അങ്ങനെ ലഞ്ചുകഴിഞ്ഞ് അങ്ങോട്ടൊരു പെടപെടച്ച് അവിടുന്ന് ഷൂ ഒക്കെ വാങ്ങി തിരിച്ചുവരുമ്പോ ഒരു മൂന്നു മണിയായിക്കാണും. വരുന്ന വഴിയിലുള്ള ഏതെങ്കിലും ഹൈക്കിങ് ട്രെയിലിൽ കേറി ഒന്നു നടന്നിട്ട് പുതിയ ഷൂ ഉൽഘാടിച്ചിട്ടു പോവാമെന്നൊരു ആഗ്രഹം അപ്പോൾ ഉടലെടുത്തു. അതിന്റെ പുറത്ത് ഞങ്ങൾ റൂട്ടിലുള്ള പറ്റിയ സ്ഥലങ്ങൾ നോക്കി, ഒരു വലിയ തടാകത്തിന്റെ അരികിലുള്ള, രണ്ടുമൂന്നു കുന്നുകളെ ചുറ്റിയുള്ള ഒരു ട്രെയിൽ കണ്ട് ഉറപ്പിച്ചു.വിന്ററായതിനാൽ നാലരയോടെ സൂര്യമണി മുങ്ങും. സോ, മൊത്തം ട്രെയിൽ എടുക്കാൻ നമുക്ക് പറ്റില്ലാന്ന് ആദ്യമേ തീരുമാനിച്ചു. പാർക്കിങ്ങിൽ നിന്നും തടാകം വരെ പോയി തിരിച്ചു വരുന്ന, രണ്ടു മൈലിന്റെ ഒരു കുഞ്ഞുലൂപ്പ് ആണ് ഞങ്ങൾ തെരെഞ്ഞെടുത്തത്.

അങ്ങനെ ഞങ്ങൾ നടപ്പ് തുടങ്ങി. നല്ല അന്തരീക്ഷം, അധികം ജനത ഇല്ല. ആകെ ഉള്ളത് ഇടക്കുവരുന്ന സൈക്കിളുകാരാണ്. അവരോടിങ്ങനെ കൈയും കാണിച്ച് , വഴിയിലെ ഓക്കുമരങ്ങളുടെ ചാഞ്ഞകൊമ്പുക്കളിൽ ആടിത്തൂങ്ങി, പടമെടുപ്പുകളുമൊക്കെയായി, അസ്തമയത്തിന്റെ പുറപ്പാടുകളൊക്കെ കണ്ട് വർത്താനം പറഞ്ഞ് ഞങ്ങളിങ്ങനെ
ദൂരെ കാണുന്ന തടാകത്തെ ലക്ഷ്യമാക്കി നടന്നു.

ഇടക്കൊരു ഫോർക് വന്നു. അതാണെങ്കിൽ ഗൂഗിൽ മാപിൽ അടയാളപ്പെടുത്തിയിട്ടില്ല. ആൾട്രെയിൽസ് എന്ന ആപ്പാണ് സാധാരണ യൂസാറുള്ളത്. അതിലാണെങ്കിൽ റൂട്ട് കൃത്യമായി ലേക്കിലേക്ക് കാണിക്കുന്നുമുണ്ട്. രണ്ടും കല്പിച്ച് ഞങ്ങൾ ലേക്കിന്റെ ദിശയിലേക്ക് നടക്കാൻ തുടങ്ങി. ഏകദേശം ഒരു മണിക്കൂറോളം നടന്നു കഴിഞ്ഞ് ലേക്കിനടുത്ത് ചെന്ന് ഫോട്ടോയെടുപ്പൊക്കെ കഴിഞ്ഞപ്പോഴേക്കും, സൂര്യൻ സാന്താക്രൂസ് മലനിരകളുടെ ഉച്ചി തൊട്ടിരുന്നു. എന്നാലിനി തിരിച്ചുപോവാന്നു വിചാരിച്ചു മാപ് നോക്കിയപ്പോ ഞങ്ങളു വന്ന ലൂപ്പ് കറങ്ങിത്തിരിഞ്ഞ് പാർക്കിങ് ലോട്ടിൽ നിന്നു വന്ന വഴിയിലേക്കു തന്നെ തിരിച്ചെത്തുന്നതായിട്ടാണ് കണ്ടത്. സോ, അതേ വഴി ഒരു മൈൽ നടന്നാൽ വെളിച്ചം പോവുമ്പോഴെക്കും തിരിച്ചെത്താമെന്ന കണക്കുകൂട്ടലിൽ ഞങ്ങൾ മാപ്പ് ഫോളോ ചെയ്ത് നടപ്പുതുടർന്നു.

ഒരു ഇരുപതുമിനിറ്റൂടെ കഴിഞ്ഞപ്പോ എനിക്കെന്തോ പന്തികേടു തോന്നി. മാപിലെ ട്രെയിലും നമ്മുടെ നടപ്പും തമ്മിൽ അങ്ങോട്ട് കൃത്യമായി അലൈൻ ആവുന്നില്ല. ആ ഗാപ് കൂടിക്കൂടി വരുന്നു. ഒരഞ്ചുമിനിട്ട് കൂലങ്കുഷമായി നിന്നാലോചിച്ചപ്പോഴാണ് സംഗതി കത്തീത്. ഇടക്കെപ്പോഴോ നമ്മുടെ ട്രെയിലിൽ നിന്നുള്ള ഏതോ ടേൺ ഞങ്ങൾക്കു മിസ്സായിട്ടുണ്ട്. ഞങ്ങളിപ്പോ പാർക്കിങ്ങിൽ നിന്നും നാലുമൈൽ ദൂരെയാണ്. ഒരു വശത്ത് കുറ്റിക്കാടുപിടിച്ച കുന്നുകളും മറ്റേ സൈഡിൽ എമണ്ടനൊരു തടാകവും! ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും കാണാനില്ല. തണുപ്പും ഇരുട്ടും ഏറി വരുന്നുമുണ്ട്.

ഗൂഗിൾമാപ്പെടുത്ത് അട്ടത്തുവെച്ച് ആൾട്രെയിൽസ് ആപ്പ് ഓപ്പൺ ചെയ്തു. അതിൽ ഇപ്പോൾ നമ്മുടെ ട്രെയിൽ വൃത്തിയായി കാണുന്നുണ്ട്. വെറും എട്ടര മൈലുള്ള ഒരു ലൂപ്പിന്റെ ഏകദേശം മധ്യത്തിലായാണ് നുമ്മടെ അപ്ലത്തെ നിപ്പ്! അടിപൊളി! അധികം ആലോചിച്ച് കരിക്കാതെ തിലകത്തിനോട് കാര്യം പറഞ്ഞു. എന്താണ് ബെസ്റ്റ് പോംവഴിയെന്നാലോചിച്ചു, തിരിച്ചുനടന്നാൽ ഒരു മണിക്കൂറു കൊണ്ട് പാർക്കിങ്ങിലെത്താം. മുന്നോട്ടുപോയാൽ ഏകദേശം മൂന്നുമൂന്നര മൈൽ എടുക്കും, കുറച്ചു സമയം ലാഭിക്കാം. പക്ഷേ മുന്നിലുള്ള സ്ഥലത്തിന്റെ ഭൂമിശാസ്ത്രം എന്തായിരിക്കുമെന്ന് നമുക്കൊരു ധാരണയും ഇല്ല. വല്ല കാടും വരുമോ, അതോ മൃഗങ്ങൾ ഇറങ്ങുന്ന വല്ല സ്ഥലവുമാണോ, ഇരുട്ടിൽ പരിചയമില്ലാത്ത സ്ഥലത്തൂടെ പോവുന്നതാണോ അതോ വന്ന വഴി തിരിച്ചുപോവുന്നതാണോ ബെറ്റർ എന്നതൊക്കെയായിരുന്നു ചിന്ത.

ഒടുവിൽ നേരെ തന്നെ പോയി കിട്ടുന്ന സമയം ലാഭിക്കാമെന്ന ഓപ്ഷനാണ് നറുക്കുവീണത്. ചെറുതായി നമുക്ക് ഒരു ആധിയൊക്കെ വന്നു തുടങ്ങിയിരുന്നു. ഒരാഴ്ച മുൻപോ മറ്റോ ആയിരുന്നു അടുത്തുള്ള മറ്റൊരു ട്രെയിലിൽ മൗണ്ടൻ ലയൺ ഏലിയാസ് പ്യൂമ ഏലിയാസ് കൂഗർ ആരെയോ ആക്രമിച്ചൂന്നൊക്കെ പറഞ്ഞ് ആ പാർക്ക് പുള്ളിയെ പിടികൂടുന്ന വരെ പൂട്ടിയിട്ടത്. നമ്മളിപ്പോ നടക്കുന്ന ഏരിയയും ഏതാണ്ടൊരു കുറ്റിക്കാട് ഫീലായിക്കൊണ്ടിരിക്കുകയുമാണ്.

ഏതാണ്ടൊരു പത്തുമിനിറ്റ് കഴിഞ്ഞപ്പോഴെക്കും കർട്ടനിട്ട പോലെ വെളിച്ചം പോയതും കുറേ മരങ്ങളുള്ള ഒരു ഏരിയയിലേക്ക് ട്രെയിൽ തിരിഞ്ഞതും ഒന്നിച്ചായിരുന്നു. സൂര്യമണി സാന്താക്രൂസിലേക്കു താഴ്ന്നാൽപ്പിന്നെ അന്ധകാരം പരക്കുന്നത് ശടപടേ ശടപടേന്നായിരിക്കുമെന്നായിരുന്നു ശാസ്ത്രം! ഉള്ളിലെ കിളികൾ പറക്കണോ വേണ്ടയോ എന്ന ചിന്തയിൽ അസ്വസ്ഥത കാണിച്ചു തുടങ്ങുന്നുണ്ടായിരുന്നു. തിലകവും പുത്രക്കല്ലും ഓള്രെഡി നല്ല ടെൻഷനിലായിരുന്നു. മാപ്പിൽ നമ്മുടെ റൂട്ട് വളരേ വളരേ കറക്റ്റാണ് എന്നതുമാത്രമായിരുന്നു ആശ്വാസം. പക്ഷേ, ഞങ്ങൾ രണ്ടുപേരുടേയും ഫോണിൽ ബാറ്ററി ചാർജ് ചുവപ്പിലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. മാപ്പിട്ട് നടന്നാ ചാർജ്ജ് പെട്ടെന്ന് തീരുന്നതു കാരണം ഒരാളുടെ ഫോൺ ഓഫ് ഫ്ലൈറ്റ് മോഡിലാക്കി വെച്ചു. ഭാഗ്യത്തിന് അന്ന് ചെറുതായി നിലാവെളിച്ചമുള്ള ടൈമായിരുന്നു. ഇടക്ക് വരുന്ന മരക്കൂട്ടങ്ങളുടേം കുറ്റിക്കാടിന്റേം ഏരിയയിൽ മൂന്നുപേരുടേം കയ്യിലെ വാച്ചിലെ ഫ്ലാഷ് ലൈറ്റ് വെച്ച് വഴിനോക്കി നടക്കാൻ പറ്റുന്നുണ്ടായിരുന്നു.

അങ്ങനെ കുറേ നടന്നു കഴിഞ്ഞപ്പോ, ട്രെയിൽ മറ്റൊരു ഫോർക്കിലെത്തി. അവിടെ വെച്ച് പാഞ്ഞുവരുന്ന ഒരു സൈക്കിൾകാരനെ കണ്ടു. പുള്ളിക്ക് ഞങ്ങളെ ആ സമയത്ത് അവിടെ കണ്ടതിൽ ആകെ അത്ഭുതം. പുള്ളി ലേറ്റായ കാരണം പാഞ്ഞുപോയ്ക്കൊണ്ടിരിക്കാണ്, ഞങ്ങൾ വന്ന വഴിയിലൂടെ. ഞാൻ ഓൾട്രെയിൽസ് മാപ് കാണിച്ച് ഈ വഴി അറിയാമോന്ന് പുള്ളിയോട് ചോദിച്ചു. പുള്ളി അങ്ങനൊരു വഴി കണ്ടിട്ടില്ലെന്ന്! ഞങ്ങളാകെ ടെൻഷനിലായി. ഒരു അഞ്ചു മൈലോളം നമ്മൾ നടന്നു കഴിഞ്ഞു. ഇനി മൂന്നു മൈലൂടെ നടന്നാൽ എത്തുമെന്ന പ്രതീക്ഷയിലാണ് നടപ്പ്. അങ്ങനൊരു വഴി ഇല്ലെന്ന് പുള്ളി പറയുമ്പോ ഇനി തിരിച്ചു പോവുന്നതാണോ സുരക്ഷിതം എന്നതായിരുന്നു ചിന്ത. ഓൾട്രെയിൽസ് മാപ്പുകൾ ഹൈക്ക് ചെയ്യുന്നവർ അപ്ഡേറ്റ് ചെയ്യുന്നതാണെന്നാണറിവ്. അതെപ്പോഴും ഒഫീഷ്യൽ ആവണമെന്നില്ല. സോ, അതിലൊരു റിസ്ക് എലമെന്റുണ്ട്.

പുള്ളി നമുക്ക് ആൾടെ ഫ്ലാഷ്ലൈറ്റ് ഓഫർ ചെയ്തു, നേരെ നടന്നാൽ അഞ്ചാറു മൈലിൽ മറ്റൊരു പാർക്കിങ് ഉണ്ടെന്നു പറഞ്ഞു. പക്ഷേ അത് ഞങ്ങളുടേതല്ല എന്ന് നമുക്ക് മനസിലായി. എന്തായാലും പുള്ളിയോട് വിട്ടോളാൻ പറഞ്ഞ് ഞങ്ങൾ ആപ്പ് കാണിക്കുന്ന മാപ്പ് തന്നെ തുടരാൻ തീരുമാനിച്ചു.

ഏതാനും അടി നടന്നപ്പോത്തന്നെ ട്രെയിലിൽ നിന്നും, കാട്ടുതീ പിടിച്ചാൽ പടരാതിരിക്കാൻ ഇടക്ക് പുല്ലും ചെടികളുമൊക്കെ മാറ്റി ഉണ്ടാക്കിയിടുന്ന വലിയ വഴികൾ പോലെയുള്ള ഫയർ റോഡുകളിലൊന്നു കണ്ടു. അതിലേക്കു തിരിയാനാണ് മാപ് പറയുന്നത്. അതാണെങ്കിൽ കുത്തനെ ഒരു കുന്നിലേക്കുള്ള കയറ്റവുമായിരുന്നു. ഭാര്യേം മോനുമൊക്കെ അപ്പോഴേക്കും നല്ല പോലെ ടെൻഷനും ക്ഷീണവും അടിച്ച് ആകെ പരവശരായിരുന്നു. ഓരോ മരത്തിന്റെ അടുത്തെത്തുമ്പോഴും പ്രേതപടങ്ങളിലെ പോലുള്ള ഒരു മാതിരി കിളികളുടെ ഒച്ചയും, ഇടക്കിടക്ക് കേൾക്കുന്ന മൂങ്ങകളുടെ നല്ല ബാസിട്ട സൗണ്ടുമൊക്കെ ചേർന്ന് സീൻ ആകെ നല്ല ഡാർക്കായിരുന്നു. കയറ്റം കണ്ടതോടെ തിലകത്തിന്റെ നല്ല ജീവൻ പോയി. പുള്ളി ആകെ പരവശയായിക്കഴിഞ്ഞിരുന്നു.

രണ്ടോ മൂന്നോ നല്ല കയറ്റിറക്കങ്ങളും രണ്ടു കുന്നുകളും ഞങ്ങൾ താണ്ടിക്കഴിഞ്ഞിരുന്നു. കുന്നിന്റെ താഴെ ഫോണിനു റേഞ്ച് കിട്ടുന്നില്ലായിരുന്നു. സോ, മാപ്പിനെ വിശ്വസിക്കാൻ പറ്റാതായി. റേഞ്ച് കിട്ടുന്ന ടൈമിൽ മാക്സിമം മുന്നോട്ടുള്ള വളവുകളും തിരിവുകളും മന:പാഠമാക്കാനാണ് പിന്നെ നോക്കിയത്. ഇങ്ങനൊരു കുടുക്കിൽ ചാടുമെന്ന് ഒരു വിദൂരമായ ചിന്ത പോലുമില്ലാത്തതിനാൽ യാതൊരു പ്രിപ്പറേഷനുമില്ലാത്തതിന്റെ ഒരു ടെൻഷനും ഉള്ളിലിങ്ങനെ വളരുന്നുണ്ടായിരുന്നു. കുന്നിന്റെ മുകളിൽ ഫോണിനു റേഞ്ച് വരുമെന്ന പ്രതീക്ഷയിൽ ആദ്യം മുകളിലെത്തിയിട്ട് കുറച്ചുനേരം വിശ്രമിച്ചിട്ട് വീണ്ടും നടക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. തുടർച്ചയായ മൂന്നാമത്തെ കുന്നായിരുന്നു കയറേണ്ടിയിരിരുന്നത്. മുകളിലെത്തിയപ്പോഴേക്കും മൂന്നു പേരുടേയും പരിപ്പ് ലൂസായിരുന്നു.

ആ ഏരിയയിലൊന്നും മനുഷ്യവാസത്തിന്റെയോ സാന്നിധ്യത്തിന്റെയോ ഒരു ചെറിയ സാധ്യത പോലും കാണാഞ്ഞതിനാൽ, ഒരു മുൻകരുതലിന് പാർക്ക് റേഞ്ചറുടെ നമ്പർ (എന്തോ ഭാഗ്യത്തിന് റേഞ്ച് വ്ന്ന ടൈമിൽ അത് നോക്കി സേവ് ചെയ്തു വെച്ചിരുന്നു) ട്രൈ ചെയ്തു. ആ ഭീകരനാണെങ്കിൽ അന്നു ലീവെടുത്ത് പോയിരിക്കുന്നു. ഓഫീസ് സമയം കഴിഞ്ഞതിനാൽ ഓഫീസ് നമ്പറിലും വോയ്സ് മെസേജിലേക്കാണ് പോവുന്നത്. ആകെ പ്രാന്തു വന്നു. എന്തായാലും കുന്നിന്റെ മുകളിലെത്തി റേഞ്ച് വന്ന ടൈമിൽ ഒരു കൂട്ടുകാരിയെ വിളിച്ച്, കിട്ടിയ എട്ടിന്റെ പണിയുടെ വിശദാംശങ്ങൾ ധരിപ്പിച്ചു. രണ്ടു മൈലിൽ താഴെയേ ഇനി മാപ്പിൽ ദൂരം കാണിക്കുന്നുള്ളൂവെന്നതിനാൽ എന്തെങ്കിലും കാരണവശാൽ ഇനി ഒരു മണിക്കൂറിനുള്ളിൽ ഞങ്ങളെ കോണ്ടാക്റ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ 911 വിളിക്കാൻ പറഞ്ഞ് ഫോൺ വെച്ചു.

അടുത്തൊരു ചെറിയ കുന്നൂടെ കേറിക്കഴിഞ്ഞപ്പോഴാണ് ആശ്വാസം നൽകുന്ന കാഴ്ച കണ്ടത്. ആദ്യം ഞങ്ങൾ ചുറ്റിവന്ന തടാകവും അതിന്രപ്രത്തുള്ള വീടുകളുടെ വെളിച്ചവുമെല്ലാം ഒരു പൊട്ടുപൊലെ കാണുന്നു. സംഗതി നമ്മുടെ ദിശ കൃത്യമാണെന്ന് അത് തെളിയിച്ചല്ലോന്നുള്ള സമാധാനമായിരുന്നു അപ്പോ. പിന്നീട് മൊത്തം ഇറക്കമായിരുന്നു. കയറിയ കയറ്റങ്ങൾക്കെല്ലാം കൂടി കോമ്പൻസേറ്റ് ചെയ്യാൻ കിട്ടിയ ഇറക്കങ്ങൾ. പക്ഷേ തിടുക്കപ്പെട്ടുള്ള ഇറക്കത്തിൽ തിലകത്തിനു കാലുതെറ്റി ഒരു വീഴ്ച അനുഭവിക്കേണ്ടി വന്നു. പാവം ആകെ ഫ്രസ്റ്റ്രേറ്റഡ് ആയി അതോടു കൂടി. ആകെയുള്ള ആശ്വാസം അകലെ കാണുന്ന പാർക്കിങിലേതെന്ന് നമ്മൾ വിശ്വസിക്കുന്ന ഒരു ലൈറ്റായിരുന്നു. അതിനെ ലക്ഷ്യമാക്കി ഞങ്ങൾ ആഞ്ഞുനടന്നു.

ഏതാണ്ട് അവിടത്തെ സെറ്റപ്പുകളൊക്കെ കാണുന്ന ദൂരത്തിലായപ്പോ ഞങ്ങൾ നടത്തം തുടങ്ങിയ സ്ഥലമെത്തിയെന്നു ഞങ്ങൾക്കു മനസ്സിലായി. ഒരു വലിയ കട്ട മഞ്ഞെടുത്ത് ഉള്ളിൽ വെച്ച ഫീലായിരുന്നു അപ്പോ. ദൂരെ ഇരുട്ടിൽ കിടന്നിരുന്ന കാറിലേക്ക് ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു. 
സൂര്യാസ്തമയം വരെയേ അവിടെ പാർക്കിങ് പാടുള്ളൂ. ഇതിപ്പൊ അസ്തമയും കഴിഞ്ഞ് ഒന്നര മണിക്കൂറോ മറ്റോ ആയി. പക്ഷേ, ഭാഗ്യത്തിന് റേഞ്ചർമാർ ടിക്കറ്റൊന്നും അടിച്ചു വെച്ചിട്ടില്ലായിരുന്നു. ആകെ ഇരുട്ടത്ത് ആ വിജനപ്രദേശത്ത് ഞങ്ങടെ വണ്ടി മാത്രം കെടപ്പുണ്ട്. ഭാഗ്യത്തിന് അവർ മെയിൻ റോഡിൽ നിന്നും പാർക്കിലേക് തിരിയുന്ന ഇടത്തെ ഗേറ്റ് അടച്ചിട്ടില്ലായിരുന്നു. കൂട്ടുകാരിയെ വിളിച്ച് നമ്മുടെ സ്റ്റാറ്റസൊക്കെ കൊടുത്ത് ഞങ്ങളങ്ങനെ വണ്ടി തിരിച്ച് വീട്ടിലേക്കു വിട്ടു.

അങ്ങനെ, രണ്ടു മൈൽ നടക്കാൻ പോയി വഴി തെറ്റി, എട്ടുമൈൽ ഇരുട്ടിൽ വിജനതയിൽ കണ്ട കാട്ടിലും മേട്ടിലും അലഞ്ഞ ശേഷം വീടണഞ്ഞപ്പോ കിട്ടിയ ആശ്വാസം! എന്റമ്മോ!

വാൽ:
ശരിക്കും മുന്നോട്ടു നടക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നാണ് നമ്മൾ പിന്നെ മനസിലാക്കിയത്. ഇരുട്ടിൽ അറിയാത്ത വഴിയിലേക്ക് പോവുന്നതിനേക്കാൾ കുറച്ചെങ്കിലും പരിചയമുള്ള, വന്ന വഴി തന്നെ തിരിച്ചു നടക്കുന്നതായിരുന്നു ശരി. ഒപ്പം, ഇനി എപ്പോ നടക്കാൻ പോവുമ്പോഴും ആ ഏരിയയിലെ ട്രെയിലുകളെ കുറിച്ച് ഒരു മിനിമം ധാരണ ഉണ്ടാക്കി വെക്കുവാനും ശ്രദ്ധിക്കാൻ തീരുമാനിച്ചു.

Wednesday, 1 April 2026

ഒരു ഭാരതീയശകാരം

രാവിലെത്തന്നെ രോഷാകുലനായ ഒരു ഭാരതീയന്റെ ശകാരം കേൾക്കാനുള്ള സൗഭാഗ്യമുണ്ടായി.

പുത്രനെ സ്കൂളിൽ കൊണ്ടുവിടാൻ പോയതായിരുന്നു. സ്കൂളിന്റെ പുറകിലെ ചെറിയ സ്ട്രീറ്റിലാണ് വിടാറ്. അവിടെ ആ സമയത്ത്, പൊതുവേ ഒരു 5-10 കാറുകളുടെ ഒരു ചെറിയ നിര ഉണ്ടാവും. എല്ലാവരും സഹകരിച്ച് പെട്ടെന്നുപെട്ടെന്ന് ഡ്രോപ്പ് ചെയ്ത് പോവലാണ് പതിവ്.

പൊതുവേ, ഞാനായിട്ട് വണ്ടി റോഡിൽ നിർത്തി ഇറക്കാറില്ല, പകരം വലത്തോട്ട് ചേർത്ത് പാർക്ക് ചെയ്തിട്ടാണ് ഇറക്കാറ്. എന്നിരുന്നാലും, ആരെങ്കിലും മുന്നിൽ നിർത്തി ഇറക്കാൻ തുടങ്ങിയാൽ ഉടനെ പുത്രനോടും ഇറങ്ങിക്കൊള്ളാൻ പറയും. ആകെ 3 സെക്കന്റിൽ പരിപാടി കഴിയും - സമയവും ലാഭം. വളരെ ചെറിയ സ്ട്രീറ്റ് ആയതിനാലും, ഇറങ്ങുന്നത് വലതുവശത്തേക്കായതിനാലും റിസ്കൊന്നും ഇല്ല. സ്കൂൾ ഇടതുവശത്തായതിനാൽ, ഇറങ്ങുന്ന കുട്ടികൾ റോഡ് ക്രോസ് ചെയ്യാനായിട്ട് കൂടി ചിലപ്പോൾ ഒരു ഡിലേ ഉണ്ടാവാറുണ്ട്. അവിടെ ക്രോസ്-വാക്കും ഉണ്ട്. അവിടെയും ആരും അലമ്പുണ്ടാക്കാറില്ല - അവനോന്റെ പിള്ളേരാണല്ലോ.

ഇന്ന്, എന്റെ മുന്നിലെ വണ്ടി നിർത്തിയപ്പോ, പതിവുപോലെ ഞാൻ മകനോടും ഇറങ്ങിക്കോളാൻ പറഞ്ഞു, അവൻ പെട്ടെന്ന് തന്നെ ഇറങ്ങി. മുന്നിലെ കാർ നീങ്ങാത്തതിനാൽ ഞാൻ വെയിറ്റിങ്ങിലാണ്. ഇന്നധികം കാറുകൾ ഉണ്ടായിരുന്നില്ല. പിന്നിലൊരു ടെസ്ല പാഞ്ഞുവരുന്നതും ഫ്ലാഷ് ചെയ്യുന്നതുമൊക്കെ ഞാൻ കണ്ടു. ഇയാളിതെന്തോന്ന് എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. പുള്ളി പിന്നിൽ നിർത്തുന്നു, ചറപറാ ഹോണടിക്കുന്നു. എന്റെ മുന്നിലെ കാർ വിട്ടുപോയെങ്കിലും, വേറെയും കുട്ടികൾ ആ സമയത്ത് ക്രോസ് ചെയ്യാൻ എത്തിയതിനാൽ ഞാൻ വീണ്ടും വെയിറ്റിങ്. ക്ഷുഭിതൻ വീണ്ടും ഹോങ്കിങ്.

ഞാൻ വിൻഡോ താഴ്ത്തി “എന്തൊന്നേടെയ്” എന്ന വിരലുകൊണ്ടുള്ള മറ്റേ പ്രത്യേക ആക്ഷൻ (പ്ലക്യൂ അല്ല) കാണിച്ചു.

ക്ഷുഭിതനതു പിടിച്ചില്ല, ലവൻ എന്നെ ഓവർടേക്ക് ചെയ്തുവന്ന് സൈഡിൽ നിർത്തുന്നു. എന്നിട്ട് “എക്സ്ക്യൂസ് മീ എക്സ്ക്യൂസ് മി” എന്നലറുന്നു.

വലതുവശത്തു നിന്നും കുട്ടികൾ ക്രോസ് ചെയ്യുന്നതിൽ ശ്രദ്ധിക്കുന്ന ഞാൻ ഇടതുവശത്തെ ക്ഷുഭിതന്റെ ലീലകൾ ഏതാനും നിമിഷത്തേക്ക് അവഗണിക്കുന്നു.

കുട്ടികൾ എന്റെ കാറിന്റെ മുന്നിൽ നിന്നും മാറിക്കഴിഞ്ഞപ്പോ ഞാൻ അവനോട്, “എന്താ മാന്യ?” എന്നാരാഞ്ഞു.

അപ്പോൾ ക്ഷു: “ഇതൊരു ഡ്രോപ്പ് സോൺ ആണോ? ഏടോ ആണോ?”

ഞാൻ: “ആയാലും ഇല്ലെങ്കിലും മുന്നിലെ കാർ പോവാതെ എനിക്ക് പോവാൻ കഴിയില്ലല്ലോ പങ്കാളീ?”

ക്ഷു: “തനിക്ക് കുറച്ചൊക്കെ സിവിക് സെൻസ് കാണിച്ചുകൂടെ?”

പൊടുന്നനെ, പത്താം ക്ലാസിലെ 'ചരിത്രവും പൗരധർമ്മവും' ക്ലാസ്സും സേവ്യൻമാഷിന്റെ ചൂരൽ പ്രയോഗവും എന്റെ കണ്ണിൽ മിന്നിമാഞ്ഞു. ചന്തിയിലെവിടെയോ പഴയ പെരുപ്പ് അനുഭവപ്പെടുന്നത് പോലെ തോന്നി, ഞാൻ അറിയാതെ അവിടെയൊക്കെ ഒന്ന് തടവിപ്പോയി.

ടൈംട്രാവൽ കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ ചോദിച്ചു, “മുന്നിലെ വണ്ടി, കുട്ടികൾക്ക് ക്രോസ് ചെയ്യാനായി നിർത്തിയിട്ടിരിക്കുന്ന സാഹചര്യത്തിൽ, സിവിക് സെൻസിനേക്കാൾ സുരക്ഷയ്ക്കല്ലേ മുൻതൂക്കം, പങ്കാളീ? എന്നിരുന്നാലും, ഇനിയിപ്പോ സിവിക് സെൻസ് ഇവിടെ എങ്ങനെ ആയിരിക്കണമെന്നാണ് അങ്ങ് കരുതുന്നത്?“

ക്ഷു: “മുന്നിലെ വണ്ടി നീങ്ങുന്നില്ലെങ്കിൽ നിങ്ങൾ ഹോങ്കണം മിസ്റ്റർ. ഞാൻ ഹോങ്കിയത് കണ്ടില്ലേ?”

ഞാൻ: “അയ്ശരി. സോറി, ഹോങ്കിങ് ചെയ്യാൻ എനിക്ക് തൽക്കാലം സൗകര്യപ്പെടില്ല. പങ്കാളി തൽക്കാലം വിട്ടുപോവൂ.”

ക്ഷു: “നിങ്ങൾ എന്തായാലും അല്പമെങ്കിലും സിവിക് സെൻസ് കാണിക്കണം ഹേ”

ഞാൻ: “ഏടോ മാന്യാ, താൻ എന്നെ സിവിക് സെൻസ് പഠിപ്പിക്കാൻ നിർത്തിയിരിക്കുന്നത് റോങ് സൈഡിലാണ്, അതും പാസിങ് അനുവദിയ്ക്കാത്ത സ്ഥലത്ത്, അതും സ്കൂൾ സോണിൽ, അതും സ്വന്തം കാറിന്റെ കാൽ ഭാഗം കുട്ടികൾ നടക്കുന്ന ക്രോസ്-വാക്കിൽ കേറ്റി നിർത്തിയിട്ട്, അതും കുട്ടികൾ ക്രോസ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്. അതുകൊണ്ട്, കൂടുതൽ ക്ലാസെടുക്കാതെ ഇയ്യാളു പോയേ”

ക്ഷുഭിതന്റെ കുരു പൊട്ടിയെന്ന് തോന്നുന്നു. പുള്ളി മറ്റേ ക്ലാസിക്ക് സാധനം എടുത്ത് ഒറ്റ വീശാണ്.

“തന്നെപ്പോലുള്ള ഇന്ത്യക്കാര് കാരണമാണ് സകല ഇന്ത്യക്കാരും വിഡ്ഢികളാണെന്ന് ഇവിടെയുള്ളവർ വിചാരിക്കുന്നത്!”

എന്നിട്ട് ഇരുവശത്തും കുട്ടികളെ ഇറക്കാൻ നിർത്തിക്കൊണ്ടിരിക്കുന്ന കാറുകൾക്കും, പലയിടത്തായി ക്രോസ് ചെയ്യുന്ന കുട്ടികൾക്കും ഇടയിലൂടെ, ഒരു 35-40 മൈൽ സ്പീഡിൽ ഒറ്റ പോക്ക്!!

അങ്ങനെ, ആത്മാഭിമാനവും പൗരബോധവുമുള്ള ആ ക്ഷുഭിതഭാരതീയനുമായുള്ള സൗഹൃദസംഭാഷണം കഴിഞ്ഞപ്പോ, ദൂരദർശനിലേക്ക് ഫോൺ ചെയ്ത അഡ്വക്കേറ്റ് ശ്യാംപ്രകാശിനു കൈവന്ന അതേ വികാരമാണ് എന്നിലും തികട്ടിവന്നത്.

“ഹോ! രാവിലെത്തന്നെ ഒരുത്തന്റെ വായിലിരിക്കുന്നതു കേട്ടപ്പോ എന്തൊരാശ്വാസം!”

Wednesday, 12 March 2025

ഡങ്ക് സിനിമാറ്റിക് അപ്രോച്ച്

ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്ട്, പക്ഷേ എല്ലാരും രസികൻ മൂഡിലാണ്.

അപ്പോ ആശാൻ പതിയെ പറഞ്ഞു. "ഇതൊക്കെ കാണുമ്പോ എനിക്ക് വേറൊരു കാര്യമാണ് ഓർമ്മ വരുന്നത്; ഡങ്ക് (Dunk) സിനിമാറ്റിക് അപ്രോച്ച്."

"അതെന്താ സംഗതി", കീടങ്ങൾ എല്ലാം ഒന്നിച്ചു ചോദിച്ചു.

"പറയാം..", ആകെയൊന്ന് ഇളകി, ഇരുപ്പൊന്ന് ശരിയാക്കി ആശാൻ തുടർന്നു.

"Kill The Duck എന്ന സിനിമയിലാണ് പുള്ളി ഈ അപ്രോച്ച് കൊണ്ട് വന്നത്. പല വിധ ഡെമോഗ്രാഫിയിലുള്ള, പല രാജ്യത്തു നിന്നുമുള്ള, പല തരം വംശീയരായ 6-7 ആളുകളെ തെരഞ്ഞെടുത്ത് ഒന്നിച്ചൊരു സ്ഥലത്ത് പാർപ്പിക്കുന്നു. കറുമ്പനും, വെളുമ്പനും, ചൈനീസ് വംശജനും, ഇന്ത്യനും, അങ്ങനെ നാനാജാതി മനുഷ്യർ. ആകെയുള്ള സമാനത എന്നത് ഇവർക്കെല്ലാം ടൈഫോയിഡ് ഉണ്ട് എന്നതാണ്. പക്ഷേ അതവർക്കാർക്കും അറിയില്ല"

കീടങ്ങൾ ആകാംക്ഷാകുതൂഹലരായി കണ്ണിമവെട്ടാതെ നോക്കി നിൽക്കെ ആശാൻ തുടർന്നു,

"പിന്നീട് ഇവരിലൊരാൾക്ക് രോഗമുണ്ടെന്ന് അവരോട് പറയുന്നു; പക്ഷേ, അപ്പോഴും ആർക്കാണെന്ന് പറയില്ല. അവർ ഒരേ സമയം ദുഃഖിതരും കോപാകുലരുമാകുന്നു. രോഗം മറച്ചുവെച്ച് ആരാണ് ഇവിടേക്ക് വന്നതെന്നതായിരുന്നു അവരുടെ ദേഷ്യത്തിന്റെ കാരണം."

"പരസ്പരം കുറെ നേരം വഴക്കടിച്ചു ശേഷം അവർ ചേരി തിരിഞ്ഞ് ഒരാളെ രോഗത്തിന്റെ കാരണക്കാരനാക്കി മുദ്ര കുത്തി. അയാളെത്ര അപേക്ഷിച്ചുപറഞ്ഞിട്ടും ബാക്കിയുള്ളവർ അയാളെ ചെവിക്കൊണ്ടില്ല. ഒറ്റപ്പെട്ടുപോയ അയാൾ പിന്നീടൊരു പ്രത്യേകനിമിഷത്തിൽ ആ സീനിൽ നിന്നും അപ്രത്യക്ഷനായി!"

"എന്നിട്ട്???"

"മറ്റുള്ളവർ അയാൾ സ്വർഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ പോയത് എന്ന കാര്യത്തിൽ വാഗ്വാദമാരംഭിച്ചു. സ്വർഗ്ഗത്തിലേക്ക് ഒരു കാരണവശാലും അയാൾ പോകില്ലെന്ന് അവർ ആശ്വസിക്കാൻ ശ്രമിച്ചു. എന്നാൽ ആ സമയത്ത് മറ്റൊരു ഉജ്ജ്വലമായ സംഗതി അവിടെ നടന്നു..."

"എന്താ എന്താ???"

"കിടൂ.. പോണ്ടെ...? എണിക്ക് എനീക്ക്"

"ഏ..ആരാ എങ്ട് പോവാനാ...?"

"ദേ, ഇന്നെനിക്ക് പി.ടി. ഉള്ളതാണെ, ലേറ്റാവാൻ പറ്റില്ല ട്ടാ!!"

"എന്ത്...? അയ്യോ, അപ്പോ ഡങ്ക് അപ്രോച്ച്..? നോ!!!!!!! വൈ!! ഒരു മിനിറ്റ് കൂടി തരായിരുന്നില്ലേ ദുഷ്...!"

ഞാനിനി എന്ത് ചെയ്യും മല്ലയ്യാസ്?!... 

Tuesday, 12 December 2023

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കതിൽ പ്രത്യേകിച്ച് വേറേ മറുപടിയൊന്നും പറയേണ്ട കാര്യമില്ലല്ലോ.


പക്ഷേ, സംഗതി ഡിസമ്പറിലാണ്, അതു വരെ എല്ലാ ആഴ്ചയും രണ്ടു ദിവസം ഡാൻസ് പ്രാക്റ്റീസ് ചെയ്യണം ത്രേ! ശ്ശെടാ, അതെന്തു പരിപാടിയെന്നൊക്കെ അന്വേഷിച്ചുവന്നപ്പോഴാണ്, ഹിസ്പാനിക് കൾച്ചറിൽ “ക്വിൻസിയന്യേറ” (quinceañera) എന്നറിയപ്പെടുന്ന, പെൺകുട്ടികളുടെ പതിനഞ്ചാം പിറന്നാളിനെപ്പറ്റി മനസ്സിലാവുന്നത്. സംഗതി കളറാണ്, ന്നു വെച്ചാൽ ഒരു കല്യാണം പോലെ കളർ!


വീട്ടുകാരുടെ സാമ്പത്തികത്തിന്റെ മാക്സിമം ലെവലിൽ ഫോർമലായ ചടങ്ങു സംഘടിപ്പിക്കുന്നു, വിവാഹം പോലെത്തന്നെ. വിവാഹത്തേക്കാൾ കേമമായി നടത്തുന്നവരുമുണ്ടത്രേ! പെൺകുട്ടി ഒരു രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങുന്നു. കുട്ടിയുടെ ഏറ്റവുമടുത്ത കുറച്ചുകൂട്ടുകാർ ഒരുപോലെയുള്ള വേഷവിധാനങ്ങളിൽ മുഴുവൻ സമയവും കുട്ടിയെ അനുഗമിക്കുന്നുണ്ടാവും. അവരുടെ വക നൃത്തനൃത്യങ്ങൾ!


ഇതുവരെ അങ്ങനൊരു സംഗതി കൂടാൻ ചാൻസ് കിട്ടാത്തതിനാൽ, “ഞങ്ങളേം വിളിക്കുവോഡേയ്” ന്ന ആറ്റിറ്റ്യൂഡിൽ, എന്നാൽ “വേണെങ്കിൽ ഞാനും വരാം കേട്ടോ” എന്ന ആഗ്രഹത്തോടെ ചോദിച്ചപ്പോ “നിങ്ങളേം ക്ഷണിച്ചിട്ടുണ്ട്, പക്ഷേ വരണ്ടാ” എന്ന് സല്പുത്രൻ കട്ടായം പറഞ്ഞു, കാരണം അവന്റെ നൃത്തം തന്നെ! പക്ഷേ, കിട്ടിയ ചാൻസ് ഞങ്ങൾ വിടൂല്ലെന്നവനറിയാമായിരുന്നു. ഡാൻസ് പ്രാക്റ്റീസിന് അവനെ അവരോടെ കൊണ്ടാക്കുമ്പോ, ഒരു ക്ഷണക്കത്ത് ആ ക്ടാവിന്റെ അമ്മ നമുക്ക് തന്നു. “ഞങ്ങളെന്തായാലും ആദ്യത്തെ ബസ്സിന് തന്നെ എത്തും ചേച്ചീ” ന്ന് ഞാൻ ഉറപ്പുകൊടുത്തു.


അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ഇവിടെ അടുത്തൊരു റിസോർട്ടിലായിരുന്നു പരിപാടി. വാസു ഉൾപ്പെടെ നാലഞ്ച് ആൺകുട്ടികൾക്കും, മൂന്നാല് പെൺകുട്ടികൾക്കുമാണ് പിറന്നാൾക്ടാവിനെ അനുഗമിക്കാനുള്ള പ്രത്യേക ക്ഷണമുണ്ടായിരുന്നത്. അവർക്ക് പ്രത്യേക വേഷവിധാനങ്ങളുണ്ടായിരുന്നു; ഐവറി/നീല കോംബിയിലുള്ള ഫുൾസ്യൂട്ട് ആമ്പിള്ളേർക്കും, നീല/ഗ്രേ ഡ്രസ്സ് പെമ്പിള്ളേർക്കും. ചുള്ളമ്മാരും ചുള്ളികളും മ്യാരക ലുക്കിലായിരുന്നു.


കഥകളിക്കാരുടേതുപോലെ, അരയ്ക്കു താഴെ വിരിഞ്ഞു നിൽക്കുന്ന, അതിസുന്ദരമായ, വലിയ ല്വാവന്റർ ഉടുപ്പൊക്കെയിട്ട്, കിരീടമൊക്കെ വെച്ച്, പൂക്കളും പിടിച്ച്, ഒരു രാജകുമാരിയെയെപ്പോലെയുള്ള വേഷവിധാനത്തിൽ ജ്വലിച്ചു നിന്നിരുന്ന പിറന്നാൾകുട്ടിയുടെ കൂടെ നിന്ന് ഞങ്ങൾ ഓരോ പടമൊക്കെ ഏടുത്തു.


ഒരു 200-300 പേരുണ്ടായിരുന്നിരിക്കണം മൊത്തം. പടമെടുപ്പു കഴിഞ്ഞ് കോക്ക്ടെയിൽ പാർട്ടി. ഒരു അഞ്ചുപത്തു ടീനേജേഴ്സ് അടങ്ങിയ ബാന്റിന്റെ തകർപ്പൻ മ്യൂസിക് വിത്ത് പാട്ട്! സ്പാനിഷ് പാട്ടുകളായിരുന്നു മൊത്തം. മെക്സിക്കൻ/ഹിസ്പാനിക് വേഷവിധാനത്തിൽ, വയലിനും ഗിറ്റാറും, റ്റ്രമ്പറ്റും വെച്ച് അക്രമ പെരുക്ക്. ഒരു മൂന്ന് മണിക്കൂർ ലവരുടെ അഴിഞ്ഞാട്ടമായിരുന്നു! ഇവർക്ക് തൊണ്ട ഇനി ആവശ്യമില്ലേ എന്നു വരെ തോന്നിപ്പോയി! ട്രഡീഷനൽ എന്ന് കേട്ടാൽ തോന്നിപ്പിക്കുന്ന ഹൈപിച്ച് പാട്ടുകളൊക്കെ ചീളുകേസുകളെപ്പോലെ, ഒന്നിനുപുറകേ ഒന്നായി പിള്ളേരു തള്ളിമറിക്കുന്നു!


ഒരു മണിക്കൂർ കോക്ക്ടെയിൽ പരിപാടി കഴിഞ്ഞതും, ഡിന്നർ ഹാളിന്റെ വാതിൽ തുടക്കപ്പെട്ടു. മനോഹരമായി അലങ്കരിച്ച ഹാളിനകത്ത് അടുക്കോടെ ക്രമീകരിച്ച വട്ടമേശകളിൽ അതിഥികളെല്ലാരും ഇരുന്നു. നടുവിലെ തളത്തിൽ, പെൺകുട്ടിയ്ക്കൊപ്പം വാസു ആന്റ് പാർട്ടിയുടെ വക വാൾട്സ് ആയിരുന്നു അടുത്തത്. സൂപ്പർ പരിപാടി!


അതുകഴിഞ്ഞ്, ഭക്ഷണത്തിനിടെ, കുട്ടിയെ നടുവിൽ ഒരു സിംഹാസനത്തിലിരുത്തി ഗിഫ്റ്റ് തുറക്കൽ പരിപാടി നടന്നു. കുട്ടിയുടെ ഗോഡ്ഫാദറും മദറും, പിന്നെ അച്ഛനുമമ്മേം കൊടുത്ത ഗിഫ്റ്റുകൾ മാത്രമാണ് അവിടെ ഇരുന്നു തുറന്നത്. നല്ല മ്യാരക ബ്രാന്റുകളുടെ മ്യാരക പ്രോഡക്റ്റുകളൊക്കെയായിരുന്നുവെന്നൊക്കെ തിലകത്തിന്റെ ലൈവ് കമന്ററിയിൽ നിന്നും ഞാൻ മനസ്സിലാക്കി.


അപ്പോഴേയ്ക്കും ഡ്രസ്സ് മാറി വെള്ള ടീഷർട്ടും ജീൻസുമിട്ടു വന്ന വാസു ആന്റ് പാർട്ടി വക അടുത്ത ഡാൻസ് അരങ്ങേറി. പെൺകുട്ടിയെ എടുത്തുപൊക്കുന്നു, വട്ടം കറക്കുന്നു, അങ്ങനെ കുറേ ജഗപൊക!


പിന്നെ, അച്ഛന്റേം അമ്മേടെം കുട്ടീടെം വക നന്ദിപ്രകാശിപ്പിക്കൽ. എല്ലാരും വളരേ ഇമോഷണലായി സംസാരിച്ചു. കൂടുതലും സ്പാനിഷിലായതിനാൽ, ഞങ്ങൾക്ക് കാര്യമായി ഇമോഷണൽ കോണ്ട്രിബ്യൂഷൻ നടത്താൻ പറ്റിയില്ല. എന്നാലും കൂക്കിവിളിക്കേണ്ടിടത്ത് കൂക്കി വിളിച്ചും വിസിലടിച്ചും, കൈ കൊട്ടേണ്ടിടത്ത് ഓവറാക്കിയും നമ്മളാലാവുന്ന വിധം അലമ്പുകാണിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.


പിന്നീട്, അച്ഛനും മകളും കൂടി പതിഞ്ഞ ഈണത്തിലുള്ള ഗാനത്തിനൊപ്പം, സാവധാനം ചുവടുവെച്ചുകൊണ്ടുള്ള ഒരു നൃത്തമായിരുന്നു. പെൺകുട്ടി ആകെ വികാരാധീനയായി കരയുന്നതും, കണ്ണുതുടയ്ക്കുന്നതുമൊക്കെ കാണാമായിരുന്നു.


അതിനു ശേഷം സ്റ്റേജ് പബ്ലിക്കിനുവേണ്ടി തുറന്നു കൊടുത്തു. അടുത്ത രണ്ടുമണിക്കൂറോളം അവിടെ വെള്ളമടി ആന്റ് ഡാൻസായിരുന്നു അതിഥികളുടെ വക! അവിടെ എനിക്ക് കലാപ്രതിഭയ്ക്ക് ഒരു സാധ്യതയുണ്ടായിരുന്നെങ്കിലും, അത്യാവശ്യമായി വേറൊരിടാത്ത് ഫുഡ്ഡടി ഏറ്റിട്ടുണ്ടായിരുന്നതിനാൽ, മനസ്സിലാമനസ്സോടെ പോവേണ്ടി വന്നു. പുത്രനെ കുറേക്കഴിഞ്ഞ്, ഒരു 11 മണിയോടെ പോയി പിക്ക് ചെയ്തോണ്ടു വരികയായിരുന്നു.


നല്ലോരു അനുഭവായിരുന്നു! കുറേ നാളുകൂടി ഒരു കല്യാണത്തിനു പോയ ഫീലു കിട്ടി. 


ബെയ്ർഗൻ

ഇരുട്ടുവീഴുന്നതിനു മുൻപ് ഞങ്ങൾ ബെയ്ർഗനിൽ എത്തി. ഡോക്കിനടുത്തുള്ള ഹോട്ടലിൽത്തന്നെയായിരുന്നു ബുക്കിംഗ്. ഒരു കുന്നിന്റെ ഒരു വശത്തായിരുന്ന ഹോട്ട...