Friday, 3 April 2026

ചെറിയ ഹൈക്കും വലിയ നടത്തവും

2022 നടത്തങ്ങളുടെ കൊല്ലമായിരുന്നു.

കൊറോണ കെട്ടിവീട്ടിലിരുത്തിയതിന്റെ ബോറടിയും, കഴിഞ്ഞ കോഴിദിനത്തിനു ഭാര്യ സമ്മാനിച്ച വാച്ചിലെ എക്സർസൈസ് ചലഞ്ചുകൾ തീർക്കുകയെന്ന പുതിയ ഇന്ററസ്റ്റും കൂടിച്ചേർന്നാണ് ഈ നടത്തപ്പരിപാടി ഒരു ഹരമായി മാറിയത്. നടന്നും ഓടിയും, ഭക്ഷണത്തിൽ കാര്യമായ കോമ്പ്രമൈസുകൾ ചെയ്യാതെ അങ്ങനെ ഏഴെട്ടുകിലോ കുറയ്ക്കാൻ ഈ കാലയളവിൽ പറ്റിയിരുന്നു.

സോ, ഈ നടത്തപ്രാന്ത് അങ്ങനെ തിലകത്തിനും പകർന്നതിന്റെ ഭാഗമായി പുള്ളി ഒരു ഷൂ വാങ്ങാൻ തീരുമാനിച്ചു. ചെറിയൊരു ഡ്രൈവും ആവും എന്നുള്ള നിലക്ക് കുറച്ചുദൂരെ, കമ്പനി ഔറ്റ്ലെറ്റുകൾ നിറയെയുള്ള ഗിൽറോയിലേയ്ക്കൂ പോവാമെന്നു ഞങ്ങൾ തീരുമാനിച്ചൂ.

അങ്ങനെ ലഞ്ചുകഴിഞ്ഞ് അങ്ങോട്ടൊരു പെടപെടച്ച് അവിടുന്ന് ഷൂ ഒക്കെ വാങ്ങി തിരിച്ചുവരുമ്പോ ഒരു മൂന്നു മണിയായിക്കാണും. വരുന്ന വഴിയിലുള്ള ഏതെങ്കിലും ഹൈക്കിങ് ട്രെയിലിൽ കേറി ഒന്നു നടന്നിട്ട് പുതിയ ഷൂ ഉൽഘാടിച്ചിട്ടു പോവാമെന്നൊരു ആഗ്രഹം അപ്പോൾ ഉടലെടുത്തു. അതിന്റെ പുറത്ത് ഞങ്ങൾ റൂട്ടിലുള്ള പറ്റിയ സ്ഥലങ്ങൾ നോക്കി, ഒരു വലിയ തടാകത്തിന്റെ അരികിലുള്ള, രണ്ടുമൂന്നു കുന്നുകളെ ചുറ്റിയുള്ള ഒരു ട്രെയിൽ കണ്ട് ഉറപ്പിച്ചു.വിന്ററായതിനാൽ നാലരയോടെ സൂര്യമണി മുങ്ങും. സോ, മൊത്തം ട്രെയിൽ എടുക്കാൻ നമുക്ക് പറ്റില്ലാന്ന് ആദ്യമേ തീരുമാനിച്ചു. പാർക്കിങ്ങിൽ നിന്നും തടാകം വരെ പോയി തിരിച്ചു വരുന്ന, രണ്ടു മൈലിന്റെ ഒരു കുഞ്ഞുലൂപ്പ് ആണ് ഞങ്ങൾ തെരെഞ്ഞെടുത്തത്.

അങ്ങനെ ഞങ്ങൾ നടപ്പ് തുടങ്ങി. നല്ല അന്തരീക്ഷം, അധികം ജനത ഇല്ല. ആകെ ഉള്ളത് ഇടക്കുവരുന്ന സൈക്കിളുകാരാണ്. അവരോടിങ്ങനെ കൈയും കാണിച്ച് , വഴിയിലെ ഓക്കുമരങ്ങളുടെ ചാഞ്ഞകൊമ്പുക്കളിൽ ആടിത്തൂങ്ങി, പടമെടുപ്പുകളുമൊക്കെയായി, അസ്തമയത്തിന്റെ പുറപ്പാടുകളൊക്കെ കണ്ട് വർത്താനം പറഞ്ഞ് ഞങ്ങളിങ്ങനെ
ദൂരെ കാണുന്ന തടാകത്തെ ലക്ഷ്യമാക്കി നടന്നു.

ഇടക്കൊരു ഫോർക് വന്നു. അതാണെങ്കിൽ ഗൂഗിൽ മാപിൽ അടയാളപ്പെടുത്തിയിട്ടില്ല. ആൾട്രെയിൽസ് എന്ന ആപ്പാണ് സാധാരണ യൂസാറുള്ളത്. അതിലാണെങ്കിൽ റൂട്ട് കൃത്യമായി ലേക്കിലേക്ക് കാണിക്കുന്നുമുണ്ട്. രണ്ടും കല്പിച്ച് ഞങ്ങൾ ലേക്കിന്റെ ദിശയിലേക്ക് നടക്കാൻ തുടങ്ങി. ഏകദേശം ഒരു മണിക്കൂറോളം നടന്നു കഴിഞ്ഞ് ലേക്കിനടുത്ത് ചെന്ന് ഫോട്ടോയെടുപ്പൊക്കെ കഴിഞ്ഞപ്പോഴേക്കും, സൂര്യൻ സാന്താക്രൂസ് മലനിരകളുടെ ഉച്ചി തൊട്ടിരുന്നു. എന്നാലിനി തിരിച്ചുപോവാന്നു വിചാരിച്ചു മാപ് നോക്കിയപ്പോ ഞങ്ങളു വന്ന ലൂപ്പ് കറങ്ങിത്തിരിഞ്ഞ് പാർക്കിങ് ലോട്ടിൽ നിന്നു വന്ന വഴിയിലേക്കു തന്നെ തിരിച്ചെത്തുന്നതായിട്ടാണ് കണ്ടത്. സോ, അതേ വഴി ഒരു മൈൽ നടന്നാൽ വെളിച്ചം പോവുമ്പോഴെക്കും തിരിച്ചെത്താമെന്ന കണക്കുകൂട്ടലിൽ ഞങ്ങൾ മാപ്പ് ഫോളോ ചെയ്ത് നടപ്പുതുടർന്നു.

ഒരു ഇരുപതുമിനിറ്റൂടെ കഴിഞ്ഞപ്പോ എനിക്കെന്തോ പന്തികേടു തോന്നി. മാപിലെ ട്രെയിലും നമ്മുടെ നടപ്പും തമ്മിൽ അങ്ങോട്ട് കൃത്യമായി അലൈൻ ആവുന്നില്ല. ആ ഗാപ് കൂടിക്കൂടി വരുന്നു. ഒരഞ്ചുമിനിട്ട് കൂലങ്കുഷമായി നിന്നാലോചിച്ചപ്പോഴാണ് സംഗതി കത്തീത്. ഇടക്കെപ്പോഴോ നമ്മുടെ ട്രെയിലിൽ നിന്നുള്ള ഏതോ ടേൺ ഞങ്ങൾക്കു മിസ്സായിട്ടുണ്ട്. ഞങ്ങളിപ്പോ പാർക്കിങ്ങിൽ നിന്നും നാലുമൈൽ ദൂരെയാണ്. ഒരു വശത്ത് കുറ്റിക്കാടുപിടിച്ച കുന്നുകളും മറ്റേ സൈഡിൽ എമണ്ടനൊരു തടാകവും! ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും കാണാനില്ല. തണുപ്പും ഇരുട്ടും ഏറി വരുന്നുമുണ്ട്.

ഗൂഗിൾമാപ്പെടുത്ത് അട്ടത്തുവെച്ച് ആൾട്രെയിൽസ് ആപ്പ് ഓപ്പൺ ചെയ്തു. അതിൽ ഇപ്പോൾ നമ്മുടെ ട്രെയിൽ വൃത്തിയായി കാണുന്നുണ്ട്. വെറും എട്ടര മൈലുള്ള ഒരു ലൂപ്പിന്റെ ഏകദേശം മധ്യത്തിലായാണ് നുമ്മടെ അപ്ലത്തെ നിപ്പ്! അടിപൊളി! അധികം ആലോചിച്ച് കരിക്കാതെ തിലകത്തിനോട് കാര്യം പറഞ്ഞു. എന്താണ് ബെസ്റ്റ് പോംവഴിയെന്നാലോചിച്ചു, തിരിച്ചുനടന്നാൽ ഒരു മണിക്കൂറു കൊണ്ട് പാർക്കിങ്ങിലെത്താം. മുന്നോട്ടുപോയാൽ ഏകദേശം മൂന്നുമൂന്നര മൈൽ എടുക്കും, കുറച്ചു സമയം ലാഭിക്കാം. പക്ഷേ മുന്നിലുള്ള സ്ഥലത്തിന്റെ ഭൂമിശാസ്ത്രം എന്തായിരിക്കുമെന്ന് നമുക്കൊരു ധാരണയും ഇല്ല. വല്ല കാടും വരുമോ, അതോ മൃഗങ്ങൾ ഇറങ്ങുന്ന വല്ല സ്ഥലവുമാണോ, ഇരുട്ടിൽ പരിചയമില്ലാത്ത സ്ഥലത്തൂടെ പോവുന്നതാണോ അതോ വന്ന വഴി തിരിച്ചുപോവുന്നതാണോ ബെറ്റർ എന്നതൊക്കെയായിരുന്നു ചിന്ത.

ഒടുവിൽ നേരെ തന്നെ പോയി കിട്ടുന്ന സമയം ലാഭിക്കാമെന്ന ഓപ്ഷനാണ് നറുക്കുവീണത്. ചെറുതായി നമുക്ക് ഒരു ആധിയൊക്കെ വന്നു തുടങ്ങിയിരുന്നു. ഒരാഴ്ച മുൻപോ മറ്റോ ആയിരുന്നു അടുത്തുള്ള മറ്റൊരു ട്രെയിലിൽ മൗണ്ടൻ ലയൺ ഏലിയാസ് പ്യൂമ ഏലിയാസ് കൂഗർ ആരെയോ ആക്രമിച്ചൂന്നൊക്കെ പറഞ്ഞ് ആ പാർക്ക് പുള്ളിയെ പിടികൂടുന്ന വരെ പൂട്ടിയിട്ടത്. നമ്മളിപ്പോ നടക്കുന്ന ഏരിയയും ഏതാണ്ടൊരു കുറ്റിക്കാട് ഫീലായിക്കൊണ്ടിരിക്കുകയുമാണ്.

ഏതാണ്ടൊരു പത്തുമിനിറ്റ് കഴിഞ്ഞപ്പോഴെക്കും കർട്ടനിട്ട പോലെ വെളിച്ചം പോയതും കുറേ മരങ്ങളുള്ള ഒരു ഏരിയയിലേക്ക് ട്രെയിൽ തിരിഞ്ഞതും ഒന്നിച്ചായിരുന്നു. സൂര്യമണി സാന്താക്രൂസിലേക്കു താഴ്ന്നാൽപ്പിന്നെ അന്ധകാരം പരക്കുന്നത് ശടപടേ ശടപടേന്നായിരിക്കുമെന്നായിരുന്നു ശാസ്ത്രം! ഉള്ളിലെ കിളികൾ പറക്കണോ വേണ്ടയോ എന്ന ചിന്തയിൽ അസ്വസ്ഥത കാണിച്ചു തുടങ്ങുന്നുണ്ടായിരുന്നു. തിലകവും പുത്രക്കല്ലും ഓള്രെഡി നല്ല ടെൻഷനിലായിരുന്നു. മാപ്പിൽ നമ്മുടെ റൂട്ട് വളരേ വളരേ കറക്റ്റാണ് എന്നതുമാത്രമായിരുന്നു ആശ്വാസം. പക്ഷേ, ഞങ്ങൾ രണ്ടുപേരുടേയും ഫോണിൽ ബാറ്ററി ചാർജ് ചുവപ്പിലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. മാപ്പിട്ട് നടന്നാ ചാർജ്ജ് പെട്ടെന്ന് തീരുന്നതു കാരണം ഒരാളുടെ ഫോൺ ഓഫ് ഫ്ലൈറ്റ് മോഡിലാക്കി വെച്ചു. ഭാഗ്യത്തിന് അന്ന് ചെറുതായി നിലാവെളിച്ചമുള്ള ടൈമായിരുന്നു. ഇടക്ക് വരുന്ന മരക്കൂട്ടങ്ങളുടേം കുറ്റിക്കാടിന്റേം ഏരിയയിൽ മൂന്നുപേരുടേം കയ്യിലെ വാച്ചിലെ ഫ്ലാഷ് ലൈറ്റ് വെച്ച് വഴിനോക്കി നടക്കാൻ പറ്റുന്നുണ്ടായിരുന്നു.

അങ്ങനെ കുറേ നടന്നു കഴിഞ്ഞപ്പോ, ട്രെയിൽ മറ്റൊരു ഫോർക്കിലെത്തി. അവിടെ വെച്ച് പാഞ്ഞുവരുന്ന ഒരു സൈക്കിൾകാരനെ കണ്ടു. പുള്ളിക്ക് ഞങ്ങളെ ആ സമയത്ത് അവിടെ കണ്ടതിൽ ആകെ അത്ഭുതം. പുള്ളി ലേറ്റായ കാരണം പാഞ്ഞുപോയ്ക്കൊണ്ടിരിക്കാണ്, ഞങ്ങൾ വന്ന വഴിയിലൂടെ. ഞാൻ ഓൾട്രെയിൽസ് മാപ് കാണിച്ച് ഈ വഴി അറിയാമോന്ന് പുള്ളിയോട് ചോദിച്ചു. പുള്ളി അങ്ങനൊരു വഴി കണ്ടിട്ടില്ലെന്ന്! ഞങ്ങളാകെ ടെൻഷനിലായി. ഒരു അഞ്ചു മൈലോളം നമ്മൾ നടന്നു കഴിഞ്ഞു. ഇനി മൂന്നു മൈലൂടെ നടന്നാൽ എത്തുമെന്ന പ്രതീക്ഷയിലാണ് നടപ്പ്. അങ്ങനൊരു വഴി ഇല്ലെന്ന് പുള്ളി പറയുമ്പോ ഇനി തിരിച്ചു പോവുന്നതാണോ സുരക്ഷിതം എന്നതായിരുന്നു ചിന്ത. ഓൾട്രെയിൽസ് മാപ്പുകൾ ഹൈക്ക് ചെയ്യുന്നവർ അപ്ഡേറ്റ് ചെയ്യുന്നതാണെന്നാണറിവ്. അതെപ്പോഴും ഒഫീഷ്യൽ ആവണമെന്നില്ല. സോ, അതിലൊരു റിസ്ക് എലമെന്റുണ്ട്.

പുള്ളി നമുക്ക് ആൾടെ ഫ്ലാഷ്ലൈറ്റ് ഓഫർ ചെയ്തു, നേരെ നടന്നാൽ അഞ്ചാറു മൈലിൽ മറ്റൊരു പാർക്കിങ് ഉണ്ടെന്നു പറഞ്ഞു. പക്ഷേ അത് ഞങ്ങളുടേതല്ല എന്ന് നമുക്ക് മനസിലായി. എന്തായാലും പുള്ളിയോട് വിട്ടോളാൻ പറഞ്ഞ് ഞങ്ങൾ ആപ്പ് കാണിക്കുന്ന മാപ്പ് തന്നെ തുടരാൻ തീരുമാനിച്ചു.

ഏതാനും അടി നടന്നപ്പോത്തന്നെ ട്രെയിലിൽ നിന്നും, കാട്ടുതീ പിടിച്ചാൽ പടരാതിരിക്കാൻ ഇടക്ക് പുല്ലും ചെടികളുമൊക്കെ മാറ്റി ഉണ്ടാക്കിയിടുന്ന വലിയ വഴികൾ പോലെയുള്ള ഫയർ റോഡുകളിലൊന്നു കണ്ടു. അതിലേക്കു തിരിയാനാണ് മാപ് പറയുന്നത്. അതാണെങ്കിൽ കുത്തനെ ഒരു കുന്നിലേക്കുള്ള കയറ്റവുമായിരുന്നു. ഭാര്യേം മോനുമൊക്കെ അപ്പോഴേക്കും നല്ല പോലെ ടെൻഷനും ക്ഷീണവും അടിച്ച് ആകെ പരവശരായിരുന്നു. ഓരോ മരത്തിന്റെ അടുത്തെത്തുമ്പോഴും പ്രേതപടങ്ങളിലെ പോലുള്ള ഒരു മാതിരി കിളികളുടെ ഒച്ചയും, ഇടക്കിടക്ക് കേൾക്കുന്ന മൂങ്ങകളുടെ നല്ല ബാസിട്ട സൗണ്ടുമൊക്കെ ചേർന്ന് സീൻ ആകെ നല്ല ഡാർക്കായിരുന്നു. കയറ്റം കണ്ടതോടെ തിലകത്തിന്റെ നല്ല ജീവൻ പോയി. പുള്ളി ആകെ പരവശയായിക്കഴിഞ്ഞിരുന്നു.

രണ്ടോ മൂന്നോ നല്ല കയറ്റിറക്കങ്ങളും രണ്ടു കുന്നുകളും ഞങ്ങൾ താണ്ടിക്കഴിഞ്ഞിരുന്നു. കുന്നിന്റെ താഴെ ഫോണിനു റേഞ്ച് കിട്ടുന്നില്ലായിരുന്നു. സോ, മാപ്പിനെ വിശ്വസിക്കാൻ പറ്റാതായി. റേഞ്ച് കിട്ടുന്ന ടൈമിൽ മാക്സിമം മുന്നോട്ടുള്ള വളവുകളും തിരിവുകളും മന:പാഠമാക്കാനാണ് പിന്നെ നോക്കിയത്. ഇങ്ങനൊരു കുടുക്കിൽ ചാടുമെന്ന് ഒരു വിദൂരമായ ചിന്ത പോലുമില്ലാത്തതിനാൽ യാതൊരു പ്രിപ്പറേഷനുമില്ലാത്തതിന്റെ ഒരു ടെൻഷനും ഉള്ളിലിങ്ങനെ വളരുന്നുണ്ടായിരുന്നു. കുന്നിന്റെ മുകളിൽ ഫോണിനു റേഞ്ച് വരുമെന്ന പ്രതീക്ഷയിൽ ആദ്യം മുകളിലെത്തിയിട്ട് കുറച്ചുനേരം വിശ്രമിച്ചിട്ട് വീണ്ടും നടക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. തുടർച്ചയായ മൂന്നാമത്തെ കുന്നായിരുന്നു കയറേണ്ടിയിരിരുന്നത്. മുകളിലെത്തിയപ്പോഴേക്കും മൂന്നു പേരുടേയും പരിപ്പ് ലൂസായിരുന്നു.

ആ ഏരിയയിലൊന്നും മനുഷ്യവാസത്തിന്റെയോ സാന്നിധ്യത്തിന്റെയോ ഒരു ചെറിയ സാധ്യത പോലും കാണാഞ്ഞതിനാൽ, ഒരു മുൻകരുതലിന് പാർക്ക് റേഞ്ചറുടെ നമ്പർ (എന്തോ ഭാഗ്യത്തിന് റേഞ്ച് വ്ന്ന ടൈമിൽ അത് നോക്കി സേവ് ചെയ്തു വെച്ചിരുന്നു) ട്രൈ ചെയ്തു. ആ ഭീകരനാണെങ്കിൽ അന്നു ലീവെടുത്ത് പോയിരിക്കുന്നു. ഓഫീസ് സമയം കഴിഞ്ഞതിനാൽ ഓഫീസ് നമ്പറിലും വോയ്സ് മെസേജിലേക്കാണ് പോവുന്നത്. ആകെ പ്രാന്തു വന്നു. എന്തായാലും കുന്നിന്റെ മുകളിലെത്തി റേഞ്ച് വന്ന ടൈമിൽ ഒരു കൂട്ടുകാരിയെ വിളിച്ച്, കിട്ടിയ എട്ടിന്റെ പണിയുടെ വിശദാംശങ്ങൾ ധരിപ്പിച്ചു. രണ്ടു മൈലിൽ താഴെയേ ഇനി മാപ്പിൽ ദൂരം കാണിക്കുന്നുള്ളൂവെന്നതിനാൽ എന്തെങ്കിലും കാരണവശാൽ ഇനി ഒരു മണിക്കൂറിനുള്ളിൽ ഞങ്ങളെ കോണ്ടാക്റ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ 911 വിളിക്കാൻ പറഞ്ഞ് ഫോൺ വെച്ചു.

അടുത്തൊരു ചെറിയ കുന്നൂടെ കേറിക്കഴിഞ്ഞപ്പോഴാണ് ആശ്വാസം നൽകുന്ന കാഴ്ച കണ്ടത്. ആദ്യം ഞങ്ങൾ ചുറ്റിവന്ന തടാകവും അതിന്രപ്രത്തുള്ള വീടുകളുടെ വെളിച്ചവുമെല്ലാം ഒരു പൊട്ടുപൊലെ കാണുന്നു. സംഗതി നമ്മുടെ ദിശ കൃത്യമാണെന്ന് അത് തെളിയിച്ചല്ലോന്നുള്ള സമാധാനമായിരുന്നു അപ്പോ. പിന്നീട് മൊത്തം ഇറക്കമായിരുന്നു. കയറിയ കയറ്റങ്ങൾക്കെല്ലാം കൂടി കോമ്പൻസേറ്റ് ചെയ്യാൻ കിട്ടിയ ഇറക്കങ്ങൾ. പക്ഷേ തിടുക്കപ്പെട്ടുള്ള ഇറക്കത്തിൽ തിലകത്തിനു കാലുതെറ്റി ഒരു വീഴ്ച അനുഭവിക്കേണ്ടി വന്നു. പാവം ആകെ ഫ്രസ്റ്റ്രേറ്റഡ് ആയി അതോടു കൂടി. ആകെയുള്ള ആശ്വാസം അകലെ കാണുന്ന പാർക്കിങിലേതെന്ന് നമ്മൾ വിശ്വസിക്കുന്ന ഒരു ലൈറ്റായിരുന്നു. അതിനെ ലക്ഷ്യമാക്കി ഞങ്ങൾ ആഞ്ഞുനടന്നു.

ഏതാണ്ട് അവിടത്തെ സെറ്റപ്പുകളൊക്കെ കാണുന്ന ദൂരത്തിലായപ്പോ ഞങ്ങൾ നടത്തം തുടങ്ങിയ സ്ഥലമെത്തിയെന്നു ഞങ്ങൾക്കു മനസ്സിലായി. ഒരു വലിയ കട്ട മഞ്ഞെടുത്ത് ഉള്ളിൽ വെച്ച ഫീലായിരുന്നു അപ്പോ. ദൂരെ ഇരുട്ടിൽ കിടന്നിരുന്ന കാറിലേക്ക് ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു. 
സൂര്യാസ്തമയം വരെയേ അവിടെ പാർക്കിങ് പാടുള്ളൂ. ഇതിപ്പൊ അസ്തമയും കഴിഞ്ഞ് ഒന്നര മണിക്കൂറോ മറ്റോ ആയി. പക്ഷേ, ഭാഗ്യത്തിന് റേഞ്ചർമാർ ടിക്കറ്റൊന്നും അടിച്ചു വെച്ചിട്ടില്ലായിരുന്നു. ആകെ ഇരുട്ടത്ത് ആ വിജനപ്രദേശത്ത് ഞങ്ങടെ വണ്ടി മാത്രം കെടപ്പുണ്ട്. ഭാഗ്യത്തിന് അവർ മെയിൻ റോഡിൽ നിന്നും പാർക്കിലേക് തിരിയുന്ന ഇടത്തെ ഗേറ്റ് അടച്ചിട്ടില്ലായിരുന്നു. കൂട്ടുകാരിയെ വിളിച്ച് നമ്മുടെ സ്റ്റാറ്റസൊക്കെ കൊടുത്ത് ഞങ്ങളങ്ങനെ വണ്ടി തിരിച്ച് വീട്ടിലേക്കു വിട്ടു.

അങ്ങനെ, രണ്ടു മൈൽ നടക്കാൻ പോയി വഴി തെറ്റി, എട്ടുമൈൽ ഇരുട്ടിൽ വിജനതയിൽ കണ്ട കാട്ടിലും മേട്ടിലും അലഞ്ഞ ശേഷം വീടണഞ്ഞപ്പോ കിട്ടിയ ആശ്വാസം! എന്റമ്മോ!

വാൽ:
ശരിക്കും മുന്നോട്ടു നടക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നാണ് നമ്മൾ പിന്നെ മനസിലാക്കിയത്. ഇരുട്ടിൽ അറിയാത്ത വഴിയിലേക്ക് പോവുന്നതിനേക്കാൾ കുറച്ചെങ്കിലും പരിചയമുള്ള, വന്ന വഴി തന്നെ തിരിച്ചു നടക്കുന്നതായിരുന്നു ശരി. ഒപ്പം, ഇനി എപ്പോ നടക്കാൻ പോവുമ്പോഴും ആ ഏരിയയിലെ ട്രെയിലുകളെ കുറിച്ച് ഒരു മിനിമം ധാരണ ഉണ്ടാക്കി വെക്കുവാനും ശ്രദ്ധിക്കാൻ തീരുമാനിച്ചു.

Wednesday, 1 April 2026

ഒരു ഭാരതീയശകാരം

രാവിലെത്തന്നെ രോഷാകുലനായ ഒരു ഭാരതീയന്റെ ശകാരം കേൾക്കാനുള്ള സൗഭാഗ്യമുണ്ടായി.

പുത്രനെ സ്കൂളിൽ കൊണ്ടുവിടാൻ പോയതായിരുന്നു. സ്കൂളിന്റെ പുറകിലെ ചെറിയ സ്ട്രീറ്റിലാണ് വിടാറ്. അവിടെ ആ സമയത്ത്, പൊതുവേ ഒരു 5-10 കാറുകളുടെ ഒരു ചെറിയ നിര ഉണ്ടാവും. എല്ലാവരും സഹകരിച്ച് പെട്ടെന്നുപെട്ടെന്ന് ഡ്രോപ്പ് ചെയ്ത് പോവലാണ് പതിവ്.

പൊതുവേ, ഞാനായിട്ട് വണ്ടി റോഡിൽ നിർത്തി ഇറക്കാറില്ല, പകരം വലത്തോട്ട് ചേർത്ത് പാർക്ക് ചെയ്തിട്ടാണ് ഇറക്കാറ്. എന്നിരുന്നാലും, ആരെങ്കിലും മുന്നിൽ നിർത്തി ഇറക്കാൻ തുടങ്ങിയാൽ ഉടനെ പുത്രനോടും ഇറങ്ങിക്കൊള്ളാൻ പറയും. ആകെ 3 സെക്കന്റിൽ പരിപാടി കഴിയും - സമയവും ലാഭം. വളരെ ചെറിയ സ്ട്രീറ്റ് ആയതിനാലും, ഇറങ്ങുന്നത് വലതുവശത്തേക്കായതിനാലും റിസ്കൊന്നും ഇല്ല. സ്കൂൾ ഇടതുവശത്തായതിനാൽ, ഇറങ്ങുന്ന കുട്ടികൾ റോഡ് ക്രോസ് ചെയ്യാനായിട്ട് കൂടി ചിലപ്പോൾ ഒരു ഡിലേ ഉണ്ടാവാറുണ്ട്. അവിടെ ക്രോസ്-വാക്കും ഉണ്ട്. അവിടെയും ആരും അലമ്പുണ്ടാക്കാറില്ല - അവനോന്റെ പിള്ളേരാണല്ലോ.

ഇന്ന്, എന്റെ മുന്നിലെ വണ്ടി നിർത്തിയപ്പോ, പതിവുപോലെ ഞാൻ മകനോടും ഇറങ്ങിക്കോളാൻ പറഞ്ഞു, അവൻ പെട്ടെന്ന് തന്നെ ഇറങ്ങി. മുന്നിലെ കാർ നീങ്ങാത്തതിനാൽ ഞാൻ വെയിറ്റിങ്ങിലാണ്. ഇന്നധികം കാറുകൾ ഉണ്ടായിരുന്നില്ല. പിന്നിലൊരു ടെസ്ല പാഞ്ഞുവരുന്നതും ഫ്ലാഷ് ചെയ്യുന്നതുമൊക്കെ ഞാൻ കണ്ടു. ഇയാളിതെന്തോന്ന് എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. പുള്ളി പിന്നിൽ നിർത്തുന്നു, ചറപറാ ഹോണടിക്കുന്നു. എന്റെ മുന്നിലെ കാർ വിട്ടുപോയെങ്കിലും, വേറെയും കുട്ടികൾ ആ സമയത്ത് ക്രോസ് ചെയ്യാൻ എത്തിയതിനാൽ ഞാൻ വീണ്ടും വെയിറ്റിങ്. ക്ഷുഭിതൻ വീണ്ടും ഹോങ്കിങ്.

ഞാൻ വിൻഡോ താഴ്ത്തി “എന്തൊന്നേടെയ്” എന്ന വിരലുകൊണ്ടുള്ള മറ്റേ പ്രത്യേക ആക്ഷൻ (പ്ലക്യൂ അല്ല) കാണിച്ചു.

ക്ഷുഭിതനതു പിടിച്ചില്ല, ലവൻ എന്നെ ഓവർടേക്ക് ചെയ്തുവന്ന് സൈഡിൽ നിർത്തുന്നു. എന്നിട്ട് “എക്സ്ക്യൂസ് മീ എക്സ്ക്യൂസ് മി” എന്നലറുന്നു.

വലതുവശത്തു നിന്നും കുട്ടികൾ ക്രോസ് ചെയ്യുന്നതിൽ ശ്രദ്ധിക്കുന്ന ഞാൻ ഇടതുവശത്തെ ക്ഷുഭിതന്റെ ലീലകൾ ഏതാനും നിമിഷത്തേക്ക് അവഗണിക്കുന്നു.

കുട്ടികൾ എന്റെ കാറിന്റെ മുന്നിൽ നിന്നും മാറിക്കഴിഞ്ഞപ്പോ ഞാൻ അവനോട്, “എന്താ മാന്യ?” എന്നാരാഞ്ഞു.

അപ്പോൾ ക്ഷു: “ഇതൊരു ഡ്രോപ്പ് സോൺ ആണോ? ഏടോ ആണോ?”

ഞാൻ: “ആയാലും ഇല്ലെങ്കിലും മുന്നിലെ കാർ പോവാതെ എനിക്ക് പോവാൻ കഴിയില്ലല്ലോ പങ്കാളീ?”

ക്ഷു: “തനിക്ക് കുറച്ചൊക്കെ സിവിക് സെൻസ് കാണിച്ചുകൂടെ?”

പൊടുന്നനെ, പത്താം ക്ലാസിലെ 'ചരിത്രവും പൗരധർമ്മവും' ക്ലാസ്സും സേവ്യൻമാഷിന്റെ ചൂരൽ പ്രയോഗവും എന്റെ കണ്ണിൽ മിന്നിമാഞ്ഞു. ചന്തിയിലെവിടെയോ പഴയ പെരുപ്പ് അനുഭവപ്പെടുന്നത് പോലെ തോന്നി, ഞാൻ അറിയാതെ അവിടെയൊക്കെ ഒന്ന് തടവിപ്പോയി.

ടൈംട്രാവൽ കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ ചോദിച്ചു, “മുന്നിലെ വണ്ടി, കുട്ടികൾക്ക് ക്രോസ് ചെയ്യാനായി നിർത്തിയിട്ടിരിക്കുന്ന സാഹചര്യത്തിൽ, സിവിക് സെൻസിനേക്കാൾ സുരക്ഷയ്ക്കല്ലേ മുൻതൂക്കം, പങ്കാളീ? എന്നിരുന്നാലും, ഇനിയിപ്പോ സിവിക് സെൻസ് ഇവിടെ എങ്ങനെ ആയിരിക്കണമെന്നാണ് അങ്ങ് കരുതുന്നത്?“

ക്ഷു: “മുന്നിലെ വണ്ടി നീങ്ങുന്നില്ലെങ്കിൽ നിങ്ങൾ ഹോങ്കണം മിസ്റ്റർ. ഞാൻ ഹോങ്കിയത് കണ്ടില്ലേ?”

ഞാൻ: “അയ്ശരി. സോറി, ഹോങ്കിങ് ചെയ്യാൻ എനിക്ക് തൽക്കാലം സൗകര്യപ്പെടില്ല. പങ്കാളി തൽക്കാലം വിട്ടുപോവൂ.”

ക്ഷു: “നിങ്ങൾ എന്തായാലും അല്പമെങ്കിലും സിവിക് സെൻസ് കാണിക്കണം ഹേ”

ഞാൻ: “ഏടോ മാന്യാ, താൻ എന്നെ സിവിക് സെൻസ് പഠിപ്പിക്കാൻ നിർത്തിയിരിക്കുന്നത് റോങ് സൈഡിലാണ്, അതും പാസിങ് അനുവദിയ്ക്കാത്ത സ്ഥലത്ത്, അതും സ്കൂൾ സോണിൽ, അതും സ്വന്തം കാറിന്റെ കാൽ ഭാഗം കുട്ടികൾ നടക്കുന്ന ക്രോസ്-വാക്കിൽ കേറ്റി നിർത്തിയിട്ട്, അതും കുട്ടികൾ ക്രോസ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്. അതുകൊണ്ട്, കൂടുതൽ ക്ലാസെടുക്കാതെ ഇയ്യാളു പോയേ”

ക്ഷുഭിതന്റെ കുരു പൊട്ടിയെന്ന് തോന്നുന്നു. പുള്ളി മറ്റേ ക്ലാസിക്ക് സാധനം എടുത്ത് ഒറ്റ വീശാണ്.

“തന്നെപ്പോലുള്ള ഇന്ത്യക്കാര് കാരണമാണ് സകല ഇന്ത്യക്കാരും വിഡ്ഢികളാണെന്ന് ഇവിടെയുള്ളവർ വിചാരിക്കുന്നത്!”

എന്നിട്ട് ഇരുവശത്തും കുട്ടികളെ ഇറക്കാൻ നിർത്തിക്കൊണ്ടിരിക്കുന്ന കാറുകൾക്കും, പലയിടത്തായി ക്രോസ് ചെയ്യുന്ന കുട്ടികൾക്കും ഇടയിലൂടെ, ഒരു 35-40 മൈൽ സ്പീഡിൽ ഒറ്റ പോക്ക്!!

അങ്ങനെ, ആത്മാഭിമാനവും പൗരബോധവുമുള്ള ആ ക്ഷുഭിതഭാരതീയനുമായുള്ള സൗഹൃദസംഭാഷണം കഴിഞ്ഞപ്പോ, ദൂരദർശനിലേക്ക് ഫോൺ ചെയ്ത അഡ്വക്കേറ്റ് ശ്യാംപ്രകാശിനു കൈവന്ന അതേ വികാരമാണ് എന്നിലും തികട്ടിവന്നത്.

“ഹോ! രാവിലെത്തന്നെ ഒരുത്തന്റെ വായിലിരിക്കുന്നതു കേട്ടപ്പോ എന്തൊരാശ്വാസം!”

Wednesday, 12 March 2025

ഡങ്ക് സിനിമാറ്റിക് അപ്രോച്ച്

ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്ട്, പക്ഷേ എല്ലാരും രസികൻ മൂഡിലാണ്.

അപ്പോ ആശാൻ പതിയെ പറഞ്ഞു. "ഇതൊക്കെ കാണുമ്പോ എനിക്ക് വേറൊരു കാര്യമാണ് ഓർമ്മ വരുന്നത്; ഡങ്ക് (Dunk) സിനിമാറ്റിക് അപ്രോച്ച്."

"അതെന്താ സംഗതി", കീടങ്ങൾ എല്ലാം ഒന്നിച്ചു ചോദിച്ചു.

"പറയാം..", ആകെയൊന്ന് ഇളകി, ഇരുപ്പൊന്ന് ശരിയാക്കി ആശാൻ തുടർന്നു.

"Kill The Duck എന്ന സിനിമയിലാണ് പുള്ളി ഈ അപ്രോച്ച് കൊണ്ട് വന്നത്. പല വിധ ഡെമോഗ്രാഫിയിലുള്ള, പല രാജ്യത്തു നിന്നുമുള്ള, പല തരം വംശീയരായ 6-7 ആളുകളെ തെരഞ്ഞെടുത്ത് ഒന്നിച്ചൊരു സ്ഥലത്ത് പാർപ്പിക്കുന്നു. കറുമ്പനും, വെളുമ്പനും, ചൈനീസ് വംശജനും, ഇന്ത്യനും, അങ്ങനെ നാനാജാതി മനുഷ്യർ. ആകെയുള്ള സമാനത എന്നത് ഇവർക്കെല്ലാം ടൈഫോയിഡ് ഉണ്ട് എന്നതാണ്. പക്ഷേ അതവർക്കാർക്കും അറിയില്ല"

കീടങ്ങൾ ആകാംക്ഷാകുതൂഹലരായി കണ്ണിമവെട്ടാതെ നോക്കി നിൽക്കെ ആശാൻ തുടർന്നു,

"പിന്നീട് ഇവരിലൊരാൾക്ക് രോഗമുണ്ടെന്ന് അവരോട് പറയുന്നു; പക്ഷേ, അപ്പോഴും ആർക്കാണെന്ന് പറയില്ല. അവർ ഒരേ സമയം ദുഃഖിതരും കോപാകുലരുമാകുന്നു. രോഗം മറച്ചുവെച്ച് ആരാണ് ഇവിടേക്ക് വന്നതെന്നതായിരുന്നു അവരുടെ ദേഷ്യത്തിന്റെ കാരണം."

"പരസ്പരം കുറെ നേരം വഴക്കടിച്ചു ശേഷം അവർ ചേരി തിരിഞ്ഞ് ഒരാളെ രോഗത്തിന്റെ കാരണക്കാരനാക്കി മുദ്ര കുത്തി. അയാളെത്ര അപേക്ഷിച്ചുപറഞ്ഞിട്ടും ബാക്കിയുള്ളവർ അയാളെ ചെവിക്കൊണ്ടില്ല. ഒറ്റപ്പെട്ടുപോയ അയാൾ പിന്നീടൊരു പ്രത്യേകനിമിഷത്തിൽ ആ സീനിൽ നിന്നും അപ്രത്യക്ഷനായി!"

"എന്നിട്ട്???"

"മറ്റുള്ളവർ അയാൾ സ്വർഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ പോയത് എന്ന കാര്യത്തിൽ വാഗ്വാദമാരംഭിച്ചു. സ്വർഗ്ഗത്തിലേക്ക് ഒരു കാരണവശാലും അയാൾ പോകില്ലെന്ന് അവർ ആശ്വസിക്കാൻ ശ്രമിച്ചു. എന്നാൽ ആ സമയത്ത് മറ്റൊരു ഉജ്ജ്വലമായ സംഗതി അവിടെ നടന്നു..."

"എന്താ എന്താ???"

"കിടൂ.. പോണ്ടെ...? എണിക്ക് എനീക്ക്"

"ഏ..ആരാ എങ്ട് പോവാനാ...?"

"ദേ, ഇന്നെനിക്ക് പി.ടി. ഉള്ളതാണെ, ലേറ്റാവാൻ പറ്റില്ല ട്ടാ!!"

"എന്ത്...? അയ്യോ, അപ്പോ ഡങ്ക് അപ്രോച്ച്..? നോ!!!!!!! വൈ!! ഒരു മിനിറ്റ് കൂടി തരായിരുന്നില്ലേ ദുഷ്...!"

ഞാനിനി എന്ത് ചെയ്യും മല്ലയ്യാസ്?!... 

Tuesday, 12 December 2023

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കതിൽ പ്രത്യേകിച്ച് വേറേ മറുപടിയൊന്നും പറയേണ്ട കാര്യമില്ലല്ലോ.


പക്ഷേ, സംഗതി ഡിസമ്പറിലാണ്, അതു വരെ എല്ലാ ആഴ്ചയും രണ്ടു ദിവസം ഡാൻസ് പ്രാക്റ്റീസ് ചെയ്യണം ത്രേ! ശ്ശെടാ, അതെന്തു പരിപാടിയെന്നൊക്കെ അന്വേഷിച്ചുവന്നപ്പോഴാണ്, ഹിസ്പാനിക് കൾച്ചറിൽ “ക്വിൻസിയന്യേറ” (quinceañera) എന്നറിയപ്പെടുന്ന, പെൺകുട്ടികളുടെ പതിനഞ്ചാം പിറന്നാളിനെപ്പറ്റി മനസ്സിലാവുന്നത്. സംഗതി കളറാണ്, ന്നു വെച്ചാൽ ഒരു കല്യാണം പോലെ കളർ!


വീട്ടുകാരുടെ സാമ്പത്തികത്തിന്റെ മാക്സിമം ലെവലിൽ ഫോർമലായ ചടങ്ങു സംഘടിപ്പിക്കുന്നു, വിവാഹം പോലെത്തന്നെ. വിവാഹത്തേക്കാൾ കേമമായി നടത്തുന്നവരുമുണ്ടത്രേ! പെൺകുട്ടി ഒരു രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങുന്നു. കുട്ടിയുടെ ഏറ്റവുമടുത്ത കുറച്ചുകൂട്ടുകാർ ഒരുപോലെയുള്ള വേഷവിധാനങ്ങളിൽ മുഴുവൻ സമയവും കുട്ടിയെ അനുഗമിക്കുന്നുണ്ടാവും. അവരുടെ വക നൃത്തനൃത്യങ്ങൾ!


ഇതുവരെ അങ്ങനൊരു സംഗതി കൂടാൻ ചാൻസ് കിട്ടാത്തതിനാൽ, “ഞങ്ങളേം വിളിക്കുവോഡേയ്” ന്ന ആറ്റിറ്റ്യൂഡിൽ, എന്നാൽ “വേണെങ്കിൽ ഞാനും വരാം കേട്ടോ” എന്ന ആഗ്രഹത്തോടെ ചോദിച്ചപ്പോ “നിങ്ങളേം ക്ഷണിച്ചിട്ടുണ്ട്, പക്ഷേ വരണ്ടാ” എന്ന് സല്പുത്രൻ കട്ടായം പറഞ്ഞു, കാരണം അവന്റെ നൃത്തം തന്നെ! പക്ഷേ, കിട്ടിയ ചാൻസ് ഞങ്ങൾ വിടൂല്ലെന്നവനറിയാമായിരുന്നു. ഡാൻസ് പ്രാക്റ്റീസിന് അവനെ അവരോടെ കൊണ്ടാക്കുമ്പോ, ഒരു ക്ഷണക്കത്ത് ആ ക്ടാവിന്റെ അമ്മ നമുക്ക് തന്നു. “ഞങ്ങളെന്തായാലും ആദ്യത്തെ ബസ്സിന് തന്നെ എത്തും ചേച്ചീ” ന്ന് ഞാൻ ഉറപ്പുകൊടുത്തു.


അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ഇവിടെ അടുത്തൊരു റിസോർട്ടിലായിരുന്നു പരിപാടി. വാസു ഉൾപ്പെടെ നാലഞ്ച് ആൺകുട്ടികൾക്കും, മൂന്നാല് പെൺകുട്ടികൾക്കുമാണ് പിറന്നാൾക്ടാവിനെ അനുഗമിക്കാനുള്ള പ്രത്യേക ക്ഷണമുണ്ടായിരുന്നത്. അവർക്ക് പ്രത്യേക വേഷവിധാനങ്ങളുണ്ടായിരുന്നു; ഐവറി/നീല കോംബിയിലുള്ള ഫുൾസ്യൂട്ട് ആമ്പിള്ളേർക്കും, നീല/ഗ്രേ ഡ്രസ്സ് പെമ്പിള്ളേർക്കും. ചുള്ളമ്മാരും ചുള്ളികളും മ്യാരക ലുക്കിലായിരുന്നു.


കഥകളിക്കാരുടേതുപോലെ, അരയ്ക്കു താഴെ വിരിഞ്ഞു നിൽക്കുന്ന, അതിസുന്ദരമായ, വലിയ ല്വാവന്റർ ഉടുപ്പൊക്കെയിട്ട്, കിരീടമൊക്കെ വെച്ച്, പൂക്കളും പിടിച്ച്, ഒരു രാജകുമാരിയെയെപ്പോലെയുള്ള വേഷവിധാനത്തിൽ ജ്വലിച്ചു നിന്നിരുന്ന പിറന്നാൾകുട്ടിയുടെ കൂടെ നിന്ന് ഞങ്ങൾ ഓരോ പടമൊക്കെ ഏടുത്തു.


ഒരു 200-300 പേരുണ്ടായിരുന്നിരിക്കണം മൊത്തം. പടമെടുപ്പു കഴിഞ്ഞ് കോക്ക്ടെയിൽ പാർട്ടി. ഒരു അഞ്ചുപത്തു ടീനേജേഴ്സ് അടങ്ങിയ ബാന്റിന്റെ തകർപ്പൻ മ്യൂസിക് വിത്ത് പാട്ട്! സ്പാനിഷ് പാട്ടുകളായിരുന്നു മൊത്തം. മെക്സിക്കൻ/ഹിസ്പാനിക് വേഷവിധാനത്തിൽ, വയലിനും ഗിറ്റാറും, റ്റ്രമ്പറ്റും വെച്ച് അക്രമ പെരുക്ക്. ഒരു മൂന്ന് മണിക്കൂർ ലവരുടെ അഴിഞ്ഞാട്ടമായിരുന്നു! ഇവർക്ക് തൊണ്ട ഇനി ആവശ്യമില്ലേ എന്നു വരെ തോന്നിപ്പോയി! ട്രഡീഷനൽ എന്ന് കേട്ടാൽ തോന്നിപ്പിക്കുന്ന ഹൈപിച്ച് പാട്ടുകളൊക്കെ ചീളുകേസുകളെപ്പോലെ, ഒന്നിനുപുറകേ ഒന്നായി പിള്ളേരു തള്ളിമറിക്കുന്നു!


ഒരു മണിക്കൂർ കോക്ക്ടെയിൽ പരിപാടി കഴിഞ്ഞതും, ഡിന്നർ ഹാളിന്റെ വാതിൽ തുടക്കപ്പെട്ടു. മനോഹരമായി അലങ്കരിച്ച ഹാളിനകത്ത് അടുക്കോടെ ക്രമീകരിച്ച വട്ടമേശകളിൽ അതിഥികളെല്ലാരും ഇരുന്നു. നടുവിലെ തളത്തിൽ, പെൺകുട്ടിയ്ക്കൊപ്പം വാസു ആന്റ് പാർട്ടിയുടെ വക വാൾട്സ് ആയിരുന്നു അടുത്തത്. സൂപ്പർ പരിപാടി!


അതുകഴിഞ്ഞ്, ഭക്ഷണത്തിനിടെ, കുട്ടിയെ നടുവിൽ ഒരു സിംഹാസനത്തിലിരുത്തി ഗിഫ്റ്റ് തുറക്കൽ പരിപാടി നടന്നു. കുട്ടിയുടെ ഗോഡ്ഫാദറും മദറും, പിന്നെ അച്ഛനുമമ്മേം കൊടുത്ത ഗിഫ്റ്റുകൾ മാത്രമാണ് അവിടെ ഇരുന്നു തുറന്നത്. നല്ല മ്യാരക ബ്രാന്റുകളുടെ മ്യാരക പ്രോഡക്റ്റുകളൊക്കെയായിരുന്നുവെന്നൊക്കെ തിലകത്തിന്റെ ലൈവ് കമന്ററിയിൽ നിന്നും ഞാൻ മനസ്സിലാക്കി.


അപ്പോഴേയ്ക്കും ഡ്രസ്സ് മാറി വെള്ള ടീഷർട്ടും ജീൻസുമിട്ടു വന്ന വാസു ആന്റ് പാർട്ടി വക അടുത്ത ഡാൻസ് അരങ്ങേറി. പെൺകുട്ടിയെ എടുത്തുപൊക്കുന്നു, വട്ടം കറക്കുന്നു, അങ്ങനെ കുറേ ജഗപൊക!


പിന്നെ, അച്ഛന്റേം അമ്മേടെം കുട്ടീടെം വക നന്ദിപ്രകാശിപ്പിക്കൽ. എല്ലാരും വളരേ ഇമോഷണലായി സംസാരിച്ചു. കൂടുതലും സ്പാനിഷിലായതിനാൽ, ഞങ്ങൾക്ക് കാര്യമായി ഇമോഷണൽ കോണ്ട്രിബ്യൂഷൻ നടത്താൻ പറ്റിയില്ല. എന്നാലും കൂക്കിവിളിക്കേണ്ടിടത്ത് കൂക്കി വിളിച്ചും വിസിലടിച്ചും, കൈ കൊട്ടേണ്ടിടത്ത് ഓവറാക്കിയും നമ്മളാലാവുന്ന വിധം അലമ്പുകാണിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.


പിന്നീട്, അച്ഛനും മകളും കൂടി പതിഞ്ഞ ഈണത്തിലുള്ള ഗാനത്തിനൊപ്പം, സാവധാനം ചുവടുവെച്ചുകൊണ്ടുള്ള ഒരു നൃത്തമായിരുന്നു. പെൺകുട്ടി ആകെ വികാരാധീനയായി കരയുന്നതും, കണ്ണുതുടയ്ക്കുന്നതുമൊക്കെ കാണാമായിരുന്നു.


അതിനു ശേഷം സ്റ്റേജ് പബ്ലിക്കിനുവേണ്ടി തുറന്നു കൊടുത്തു. അടുത്ത രണ്ടുമണിക്കൂറോളം അവിടെ വെള്ളമടി ആന്റ് ഡാൻസായിരുന്നു അതിഥികളുടെ വക! അവിടെ എനിക്ക് കലാപ്രതിഭയ്ക്ക് ഒരു സാധ്യതയുണ്ടായിരുന്നെങ്കിലും, അത്യാവശ്യമായി വേറൊരിടാത്ത് ഫുഡ്ഡടി ഏറ്റിട്ടുണ്ടായിരുന്നതിനാൽ, മനസ്സിലാമനസ്സോടെ പോവേണ്ടി വന്നു. പുത്രനെ കുറേക്കഴിഞ്ഞ്, ഒരു 11 മണിയോടെ പോയി പിക്ക് ചെയ്തോണ്ടു വരികയായിരുന്നു.


നല്ലോരു അനുഭവായിരുന്നു! കുറേ നാളുകൂടി ഒരു കല്യാണത്തിനു പോയ ഫീലു കിട്ടി. 


Wednesday, 22 November 2023

ഞാൻ കണ്ട ഫൈനൽ

 ഹൗസാറ്റ്!!!!!!!!!

ബുമ്രയ്ക്കൊപ്പം ഒരു ലക്ഷം പേർ അലറിവിളിച്ചു. അമ്പയറുടെ വലതുകയ്യിന്റെ ചൂണ്ടുവിരൽ മുകളിലേയ്ക്കുയർന്നു. 

സ്മിത്ത് വീണിരിക്കുന്നു! ഓസ്റ്റ്രേലിയയുടെ മൂന്നാം വിക്കറ്റും വീണിരിക്കുന്നു!

ബാറ്റിങ് കിതച്ചപ്പോൾ, ചുറ്റിലുമിരുന്ന, തളർന്ന് നിശബ്ദരായ ആ ഒരു ലക്ഷം പേർക്കുവേണ്ടിയും, ടീവിക്കും മൊബൈലിനും മുന്നിൽ ഹൃദയം പെരുമ്പറ കൊട്ടിയിരുന്ന കോടിക്കണക്കിനു ഇന്ത്യക്കാർക്കു വേണ്ടിയും, വിശ്വസ്തരായ ബുമ്രയും ഷമിയും ഒന്നിച്ച് കങ്കാരുക്കളുടെ മുൻനിരയിൽ തീവിതറുന്നു...

തകർത്തടിക്കാൻ വന്ന മാർഷും, നിലയുറപ്പിച്ച് കഥകഴിക്കുന്ന സ്മിത്തും പുറത്ത്!

ഇനി ഹെഡും ലബൂഷെയിനും മാക്സ്വെലും, പിന്നെ ഇങ്ലിസും തീർന്നാൽ പിൻനിരക്കാർ!

പത്താമോവറിൽ ഷമിയുടെ കത്തിപ്പാറി വന്ന തകർപ്പൻ പന്തിൽ ലബൂഷെയിനു പിഴയ്ക്കുന്നു, ഓഫ്സ്റ്റമ്പിൽ പിച്ച് ചെയ്ത് ലൈൻ ഹോൾഡ് ചെയ്ത് സീം ചെയ്തുവന്ന പന്തിനെ തെറ്റായ ലൈനിൽ കളിച്ച ലബുവിന്റെ വലതുകാലിലെപാഡിൽ മുട്ടുയരത്തിൽ പന്തുതട്ടുമ്പോഴേ ഉറപ്പായിരുന്നു, അവൻ വീണു! ഷമി, വീണ്ടും മാജിക്!

75 ആവുമ്പോഴേക്കും നാലു പേർ പുറത്ത്!

മാക്സ്വെവെല്ലും ഹെഡും ക്രീസിൽ. ഒരേ രീതിയിൽ പ്രതികരിക്കുന്ന രണ്ടു കളിക്കാർ!

അഞ്ചോവർ വീതമെറിഞ്ഞു കഴിഞ്ഞ ബുമ്രയും ഷമിയും; ഓരോ ഓവർ കൂടി എറിയാൻ അവർക്ക് കഴിയുമോ? അതിനു രോഹിത് തയ്യാറാവുമോ?

ഇല്ല, സിറാജ് വരുന്നു!

പക്ഷേ, പിന്നത്തെ നാലോവറുകളിൽ കാര്യമായ ഒന്നും സംഭവിക്കുന്നില്ല. ആദ്യ പതിനഞ്ച്-ഇരുപത് ഓവറുകൾ തീർന്നാൽ, പന്തിന്റെ പുതുമ നഷ്ടപ്പെട്ടു കഴിഞ്ഞാൽ, പിന്നെ ബാറ്റിങ് എത്രയോ അനായാസകരമായിരിക്കുമെന്ന തിരിച്ചറിവുണ്ടായ ഓസികൾ ബുദ്ധിപരമായി നീങ്ങുകയാണ്. ജനം മുൾമുനയിലാണ്, അവർ അക്ഷമരായിക്കൊണ്ടിരിക്കുന്നു.

തന്റെ മൂന്നാമോവറിനായി സിറാജ് തയ്യാറെടുത്തുകഴിഞ്ഞു. അസാധാരണമായ രീതിയിൽ കോലിയും ഷമിയും ബുംരയും രോഹിതും അവന്റെ ചുറ്റിലും നിന്ന് നിരന്തരമായ നിർദ്ദേശങ്ങൾ നൽകുന്നു. സിറാജിന്റെ കണ്ണുകളിൽ തീ ജ്വലിക്കുന്നതുപോലെ!

റണ്ണപ്പ് തുടങ്ങിയ സിറാജിന്റെ തടഞ്ഞുകൊണ്ട് രോഹിത്, ഒന്നാം സ്ലിപിനെ രണ്ടിലേക്കു മാറ്റുന്നു. സ്ക്വയർ ലെഗിനെ ബൗണ്ടറിയിലേക്ക് നീക്കി, ഡീപ് കവറിനെ തേഡ്മാനിലേക്ക്, വളരേ ഫൈനായി കൊണ്ടു വരുന്നു. സിറാജും ക്യാപ്റ്റനും തമ്മിൽ വാക്കുകളില്ലാത്ത എന്തോ ആശയവിനിമയം നടക്കുന്നു.

അനന്യസാധാരണമായ വേഗതയിൽ ഒട്ടും സ്ഥലം നൽകാതെ ഷോട്ട് പിച്ച് ചെയ്ത പന്ത്, പക്ഷേ നിർണ്ണയിക്കുന്നതിൽ പരാജയപ്പെട്ട മാക്സ്വെൽ സ്വിച്ച് ഹിറ്റിനു ശ്രമിക്കുന്നു. വിഡ്ത് ഒട്ടുമില്ലാത്ത ലൈനിൽ 144 കിമീയിൽ വന്ന പന്ത് ടോപ് എഡ്ജ് എടുത്ത് ആകാശത്തേയ്ക്ക്!!! തേഡ്മാനിൽ കൃത്യമായി ബുമ്രയുടെ കൈകൾ അതേറ്റു വാങ്ങുന്നു! സ്റ്റേഡിയം അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളുന്നു!

ജോഷ് ഇങ്ലിസ് എന്ന താരതമ്യേന പരിചയക്കുറവുള്ള ബാറ്റർ, തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും സമ്മർദ്ദം നിറഞ്ഞ പരിസരത്ത് എത്തിപ്പെടുകയാണ്. തീതുപ്പാൻ വെമ്പി നിൽക്കുന്ന സിറാജിനു വേണ്ടി രോഹിത്ത് ഒരു സ്ലിപ്പിനേയും ഗള്ളിയേയും കൂടി കൊണ്ടുവരുന്നു. ഷോർട്ട് ബോൾ പ്രതീക്ഷിച്ച് ഒരല്പം ബാക്ഫുട്ടിൽ മുങ്കൂട്ടി തയ്യാറായ ജോഷിനെ, പക്ഷേ സിറാജ് ബുദ്ധിപരമായി കബളിപ്പിക്കുന്നു. കുതിച്ചു വന്ന സിറാജിന്റെ വിരലുകൾ കാണിച്ച മന്ത്രവിദ്യയിൽ 120 കിമീയിൽ പെർഫെക്റ്റ് ലെങ്തിൽ വന്നു വീഴുന്ന മാസ്മരികമായ ഒരു യോർക്കർ! ബാറ്റു താഴ്ത്താനൊരല്പം വൈകിയ ഇടവേള മതിയായിരുന്നു ആ പന്തിന് ഓഫ്സ്റ്റമ്പിനേയും ജോഷിന്റെ വീര്യത്തേയും വീഴ്ത്താൻ! 

ഓസ്റ്റ്രേലിയ ആറിന് നൂറ്!!

തുടർന്ന് സിറാജും ജഡേജയും ഹൃദയം കൊണ്ടെറിഞ്ഞു കൊണ്ടിരുന്ന മൂന്നു നാലോവറുകൾ! ധൈര്യസമേതനായി ഒരു പോരാളിയെപ്പോലെ 4 ബൗണ്ടറികൾ നേടുന്ന ഹെഡ്! അഫ്ഘാനിസ്ഥാനെതിരെ പൊരുതിയ പോരാട്ടം കാഴ്ചവെക്കാനുറച്ചെന്ന വണ്ണം ക്ഷമയോടെ നിലയുറപ്പിക്കുന്ന കമ്മിൻസ്!

ടേൺ ഒട്ടും കിട്ടാത്ത നിരാശയിലും ലൈനും ലെങ്തിലും കടുകുമണി വിട്ടുകൊടുക്കാതെ ജഡേജയും പിന്നീട് കുൽദീപും എറിയുന്ന ആറോവറുകൾ കൂടി.

ഓസീസ് 150/6.

വിക്കറ്റുകൾ വേണം, അല്ലാതെ ഈ ഗെയിം ഇന്ത്യയ്ക്ക് ജയിക്കാനാവില്ല.

ബുമ്ര തിരിച്ചു വരുന്നു. ആദ്യപന്തിൽ കമ്മിൻസിന്റെ ബാറ്റിന്റെ ഇൻസൈഡ് എഡ്ജിൽ നിന്നും ബൗണ്ടറി! അടുത്ത പന്തിൽ സിംഗിൾ, ഹെഡ് അനായാസമായി നേരിടുന്ന മൂന്ന് പന്തുകൾ. പിച്ചിൽ നിന്നും യാതൊരു ആനുകൂല്യവും ഇല്ലെന്ന് ബുമ്ര തിരിച്ചറിയുന്നു. സ്റ്റേഡിയത്തിന്റെ ആരവം കുറഞ്ഞുവരുന്നുവോ? അവർ ഒരു അട്ടിമറി മണത്തു തുടങ്ങുന്നോ?!

എന്നാൽ, ബുമ്രയെ ബുമ്രയാക്കിയതെന്തോ, അതായിരുന്നു ഹെഡിനു കാത്തു വെച്ച അവസാന പന്ത്. 145 കിമീയിൽ ചീറിപ്പാഞ്ഞെത്തുന്ന യോർക്കർ തടയാൻ കഴിയാതെ ഹെഡ് ബാലൻസ് തെറ്റി വീഴുന്നു, മിഡിൽ സ്റ്റമ്പും ലെഗ്സ്റ്റമ്പും കടപുഴകിത്തെറിക്കുന്നു! കൈകളുയർത്തി മന്ദഹസിക്കുന്ന ബുമ്ര! അലറിയടുക്കുന്ന കോലിയും രോഹിത്തും! ഇരമ്പിയാർത്ത് ബുമ്രയെ വാരിപ്പുണരുന്ന മറ്റുള്ളവർ!

തുടർന്നുള്ള മൂന്നേ മൂന്നോവറുകളിൽ വാലറ്റത്തെ തുടച്ചു നീക്കുന്ന ബുമ്രയും ഷമിയും! വർദ്ധിതവീര്യത്തോടെ, മനസ്സും ശരീരവും സമ്പൂർണ്ണമായി സമർപ്പിച്ചുകൊണ്ട് പന്തെറിഞ്ഞ ഇരുവർക്കും ഒരു കാവ്യനീതിപോലെ നാലു വിക്കറ്റുകൾ വീതം!

ലോകകപ്പുയർത്തി, സംതൃപ്തിയോടെ, ആഹ്ലാദം മറച്ചുവെക്കാൻ കഴിയാതെ ചിരിച്ചും കളിച്ചും, നിറകണ്ണുകളോടെ ആഘോഷിക്കുന്ന ഇന്ത്യൻ ടീം!!

ഒന്നരമാസത്തോളം രാത്രി 1230 മുതൽ ഉറക്കമെന്തെന്നറിയാതെ ഇരുന്ന് കണ്ട ഒരു ടൂർണ്ണമെന്റിന്റെ ആവേശോജ്ജ്വലമായ അന്ത്യം!

അവിസ്മരണീയമായ, അജയ്യമായ, കരുത്താർന്ന ഒരു ലോകകപ്പ് വിജയത്തിന്റെ പരിസമാപ്തി!


Tuesday, 1 November 2022

കിങ് കോങ് പാർട്ട് 2

ചെറിയപ്രായത്തിൽ, എന്നു വെച്ചാൽ ഒരു ഏഴിലോ എട്ടിലോ ഒക്കെ ആയിരുന്നിരിക്കണം, അവധികളിൽ മാമന്റോടെ പോയി നിൽക്കാറുള്ള സമയത്തെ ഒരു സാധാ ദിവസം.

അന്നത്തെ എന്റെ റോൾമോഡലായിരുന്ന, ഞാൻ വാലുപോലെ കൂടെ നടന്നിരുന്ന, ഷനുച്ചേട്ടൻ എന്ന ഞങ്ങടെ ഏറ്റോം മൂത്ത കസിൻ ചേട്ടൻ, രാവിലെ ന്യൂസ്പേപ്പറിൽ സിനിമാപ്പരസ്യമൊക്കെ നോക്കുകയാണ്.

എന്നിട്ട് പതുക്കെ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി എന്നോട് ഒരു ചോദ്യം.

"ഡാ, മ്മക്ക് രണ്ടാൾക്കും ഒര് സിനിമ കാണാൻ പോയാലോ?"

"മ്മള് മാത്രോ?!" ആശ്ചര്യം, ആകാംക്ഷ, സാഹസികത, ഒടുവിൽ ഭയം!

"ആടാ, ആരും കൊറെ നേരത്തേക്കൊന്നും നമ്മളെ അന്നേഷിക്കാനൊന്നും പോണില്ല. എല്ലാരും നല്ല തിരക്കിലാ. മ്മക്ക് മിണ്ടാണ്ടെ പോയിവരാ."

സ്വരം താഴ്ത്തിപ്പറഞ്ഞ് മൂപ്പര്, പേപ്പറിന്റെ മൂലയിലെ ചെറുബോക്സിലേയ്ക്ക് ചൂണ്ടി.

'APE, The Great APE' ന്നു പറഞ്ഞ ഒരു ഇംഗ്ലീഷ് പടത്തിന്റെ പോസ്റ്റർ, നടുവിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന ഒരു ഗൊറില്ലയുടെ പടം.

"കിങ് കോങിന്റെ സെക്കന്റ് പാർട്ടാ ടാ"

"കിങ് കോങ്" എന്റെ ഉള്ളിൽ കത്തി നിക്കുന്ന പടമാണ്. അതിന്റെ സെക്കന്റ് പാർട്ട് കാണാൻ പോവാനാണ് ക്ഷണം. പക്ഷേ, ആരോടും പറയാതെ സിനിമയ്ക്ക് പോവാന്നു പറയുന്നതാണ് വലിയ വിഷയം. ടെൻഷൻ!

നോക്കുമ്പോ പടം തൃശ്ശൂർ രാഗത്തിൽ! നിരാശ!

"തൃശ്ശൂരോ?! നടക്കില്ല ഷനുച്ചേട്ടാ, ഞാൻ വിചാരിച്ചു ഇവിടെ അടുത്തെവിടെങ്കിലും ആവും ന്ന്. തൃശ്ശൂര് വരെ മ്മള് പറയാണ്ട് പോവേ? നമ്മളെ ഇവിടെ അന്വേഷിക്കില്ലേ? ആരെങ്കിലും അറിഞ്ഞാ തീർന്നു!"

"ടാ, ഇവിടെ ആണെങ്കിലല്ലേ മ്മളേ ആളോൾക്ക് അറിയുള്ളൂ. ഇത് തൃശ്ശൂര് ടൗണില്, അതും പകല്, അതും സിനിമാതിയറ്ററില് മ്മളെ ആര് അറിയാനാ?"

ഷനുച്ചേട്ടൻ ബുദ്ധിമാനാണ്. കാര്യം ശരിയാണ്. എന്നാലും, വീട്ടീന്ന് നടന്നോ സൈക്കിളിലോ എടമുട്ടത്തുപോയി, ബസ് കേറി തൃശ്ശൂര് ടൗണെത്താൻ മിനിമം ഒരൊന്നര മണിക്കൂറെട്ക്കും. പിന്നെ സിനിമ കണ്ട്, മ്മടോടയ്ക്കുള്ള ബസ് കേറി തിരിച്ചെത്താനുള്ള ടൈമൊക്കെപ്പാടെ എങ്ങനെ കൂട്ടിയാലും, അമ്മയുടെ രണ്ടു വിളികൾക്കിടയിലുള്ള സമയത്തേക്കാൾ വളരേ കൂടുതലായിരിക്കും.

പക്ഷേ, ഭയം തോറ്റു, ഹോർമോണുകൾ വിജയിച്ചു.

ഏതാണ് അരമുക്കാക്കിലോമീറ്റർ അകലെയുള്ള, 'കുറ്റിസ്റ്റേഡിയം' എന്നറിയപ്പെടുന്ന കുറ്റിപ്പാടത്ത് കളിക്കാൻ പോവാണ് എന്നൊരു സംഗതി ഒഴുക്കൻ മട്ടിൽ പലരോടായി പറഞ്ഞു വെയ്ക്കുന്നതായിരുന്നു ആദ്യപടി. "അതിനിപ്പ ഞാൻ തലേം കുത്തി നിക്കണാ?" ന്നുള്ള മട്ടിൽ പലരും പ്രതികരിച്ചെങ്കിലും, "ഞങ്ങൾ വിളിപ്പുറത്തില്ല" എന്ന സംഗതി അവരുടെ ഉള്ളിൽക്കേറി രെജിസ്റ്ററാവുക എന്നതായിരുന്നല്ലോ നമ്മൾടെ ലക്ഷ്യം. അതു മിക്കവാറും, 'വടക്കുനോക്കിയന്ത്ര'ത്തിൽ നിന്നും കിട്ടിയ ഐഡിയ ആയിരുന്നിരിക്കണം.

"കുറ്റിപ്പാടം വരെ പോവുന്നുണ്ടെങ്കിൽ മഞ്ചാടിപ്പറമ്പില് പോയിട്ട് തെങ്ങുംതടത്തില് വല്ല മടലും വീണുകിടക്കുന്നുണ്ടെങ്കിൽ വലിച്ചു മോട്ടോർപ്പുരേടെ അവിടേക്കിട്ടോളോ ട്ട്രാ" ന്ന് അച്ഛാച്ഛൻ പറഞ്ഞത് വലിയൊരു ഗുണായി. വൈകാനൊരു ന്യായം കൂടി കിട്ടീലോ!

സോ, അര മണിക്കൂറോളം സാഹചര്യങ്ങളെ സസൂക്ഷ്മം വിലയിരുത്തിയ ശേഷം, രണ്ടും കൽപ്പിച്ച് ഞങ്ങളിറങ്ങി. നല്ല ഉടുപ്പൊക്കെ ഇട്ട്, ആരും കാണാതെ സൈക്കിളെടുത്ത് നേരെ ഇടവഴി വെച്ച് എടമുട്ടത്തേക്ക്. അവിടുന്ന് ആദ്യം കണ്ട തൃശ്ശൂര് ബസ്സീക്കേറി ടൗണിലേയ്ക്ക്. "ചേട്ടാ രാഗത്തിന്റെ മുന്നില് നിർത്തോ" ന്ന് കണ്ടക്റ്ററോട് ചോദിച്ച പാടെ പുള്ളിയ്ക്ക് കത്തിക്കാണണം, ഇവമ്മാര് ബസ്സില് രാഗത്തിലേയ്ക്ക് ആദ്യായിട്ടാണ്ന്ന്. പക്ഷേ, പുള്ളി ചിരിച്ച് "എറങ്ങാറാവുമ്പ ഞാൻ പറയാ ട്ടാ" ന്ന് പറഞ്ഞു. ഞങ്ങള് ഹാപ്പിയായി.

അങ്ങനെ പഴേ സ്റ്റാന്റിലിറങ്ങി, ചോയ്ച്ച് ചോയ്ച്ച് നടന്ന് ഞങ്ങൾ സിനിമയ്ക്ക് മുന്നേ തന്നെ തിയറ്ററിലെത്തി. നല്ല തിരക്കുണ്ടാവുംന്ന് വിചാരിച്ചിട്ട് നോക്കുമ്പോ കൗണ്ടറിൽ ഒരു മനുഷ്യനില്ല. "ചേട്ടാ, ഗോറില്ലേരെ സിനിമയ്ക്ക് രണ്ട് ടിക്കറ്റ്" ന്ന് പറഞ്ഞു കൗണ്ടറിലെ അർദ്ധവൃത്താകൃതിയുള്ള ദ്വാരത്തിലേയ്ക്കു കാശുനീട്ടിയ ഷനുച്ചേട്ടന്റെ കൈകൾ റോസ്കളറിലുള്ള (പിങ്കൊക്കെ പിന്നെ വന്നതാണ്) രണ്ടു ടിക്കറ്റുകളുമായി പുറത്തേയ്ക്കു വന്നു. "പകലായോണ്ടാവും ആളില്ലാത്തേ" ന്നു സമാധാനിച്ച് ടിക്കറ്റുമെടുത്ത് ഞങ്ങൾ അകത്ത് കേറി. 

രാഗത്തിന്റെ അക്രമ സൗണ്ട് സിസ്റ്റത്തിൽ 'ദ് റോബോട്ട്സ്' മ്യൂസിക്കിന്റെ താളത്തിനൊപ്പം, കൂറ്റൻ സ്ക്രീനിന്റെ മുന്നിലെ, ഞൊറികൾക്കിടയിൽ കുഞ്ഞു ബൾബുകൾ തൂക്കിയ ചുവന്ന കർട്ടൻ പതിയെ ഉയർന്നു. രോമകൂപങ്ങൾ എഴുന്നേറ്റു നിന്നു. പതിയെ പടം തുടങ്ങി.

അങ്ങനെ, വെടികൊണ്ട് വീണിടത്തുനിന്നും ഉയിർത്തെഴുന്നേറ്റു വന്ന് പോലീസാരേം ഗുണ്ടകളേം തവിടുപൊടിയാക്കുന്ന ഭീമാകാരൻ "കിങ് കോങ്" നേം പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ കാണുന്നതെന്താ, ഗൊറില്ലകളെ കുറിച്ചുള്ള ഒരു നെരേറ്റഡ് ഡോക്യുമെന്ററി!! ഗോറില്ല, എങ്ങനെ ജനിക്കുന്നു, എങ്ങനെ വളരുന്നു, എന്തൊക്കെ തിന്നുന്നു, എങ്ങനെ ഡിംഗോൾഫിക്കേഷൻ നടത്തുന്നു, അതിന്റെ കുഞ്ഞുകുട്ടിപരാധീനതകൾ എന്തൊക്കെ, എന്നു തുടങ്ങി ഒരു ഒന്നര മണിക്കൂർ സ്റ്റഡിക്ലാസ്. 'കിങ് കോങ്' ദിപ്പ വരും ദിപ്പ വരും ന്ന് വിചാരിച്ച് ഞങ്ങളൊരു മുക്കാ മണിക്കൂറൊക്കെ ക്ഷമിച്ചു കാണണം.

"അല്ല ഷനുച്ചേട്ടാ, ഇത്... കിങ് കോങല്ലല്ലോ!"

"തെറ്റീന്നാട്ട്രാ തോന്ന്ണേ, ഇതതല്ല"

അങ്ങനെ പണി കിട്ടീന്ന് മനസ്സിയാലപ്പോ അന്യോന്യം നോക്കി, "നമ്മക്കിത് ആരോടും പറയണ്ടാ, ല്ലേ?" ന്ന് നിശ്ശബ്ദമായി അംഗീകരിച്ച്, ഞങ്ങൾ ദദു മുഴുവനും ദൈന്യതയോടെ ഇരുന്നു കണ്ടു; ഡയലോഗൊന്നും ഒരു വക മനസ്സിലാവുന്നില്ലെങ്കിലും കാശുമുടക്കീതല്ലേ!

'നാശം, ഇതിനാണെങ്കിൽ എടമുട്ടത്തെ 'ഏയ്ഞ്ചലീ' ന്ന് വൈൽഡ്ലൈഫ് കാസറ്റൊരെണ്ണം എടുത്ത് കണ്ടാ മതിയായിരുന്നു' എന്ന തോന്നലും ഇടയ്ക്ക് തലപൊക്കാതിരുന്നില്ല.

അങ്ങനെ ആദ്യത്തെ ഒറ്റയ്ക്കുള്ള സിനിമാപരിപാടി ഫൗളായതിന്റെ വെഷമത്തിൽ, 'പടം' തീർന്നതും ഞങ്ങൾ നേരെ ഇറങ്ങി ശക്തനിലേക്ക് ഓടി ആദ്യം കിട്ടിയ ബസ്സ് കേറി തിരിച്ചെത്തി. പോരുന്ന വഴിയ്ക്ക് മഞ്ചാടിപ്പറമ്പു വഴിയൊന്ന് തിരിഞ്ഞ്, അവിടെ കിടന്ന രണ്ടു മടലെടുത്ത് മോട്ടർപ്പുരേടേ അടുത്തേയ്ക്ക് മാറ്റിയിടാനും മറന്നില്ല.

ഒടുവിൽ വീടിന്റെ മതിലിന്റെ വെളിയിൽ കുറച്ചു നേരം നിന്ന്, അകത്തു നിന്നും നിലവിളീം നെഞ്ചത്തടീം ഒന്നും കേൾക്കുന്നില്ലാന്ന് ഉറപ്പു വരുത്തി പതിയെ ഞങ്ങൾ അകത്തുകേറി. "കൊറേ നേരായല്ലടാ നോക്ക്ണേ, എവ്ടെപ്പോയി കെടക്കായിരുന്നൂ?" ന്ന് അമ്മ ചോദിച്ചെങ്കിലും അതൊരു സാധാരണ ടോണിലായിരുന്നു. 'കുറ്റിപ്പാടത്തെ കളിയും മഞ്ചാടിപ്പറമ്പിലെ മടലും' പദ്ധതി വിജയിച്ചതിൽ ഞങ്ങൾ ഗൂഢമായി ആഹ്ലാദിച്ചു.

പടം അലമ്പായിരുന്നെങ്കിലും, ആദ്യത്തെ ഒറ്റയ്ക്കുള്ള ആ തൃശ്ശൂർ പോക്ക് ഇങ്ങനെ പച്ചയ്ക്ക് നിക്കുന്നുണ്ട് ഇപ്പോഴും!

Friday, 29 July 2022

ചായയും കത്തിയും മഴയും

 ഇവിടെ ചായ ഇല്ലേ?!

തൃപ്രയാറിന്റെ ഹൃദയത്തിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന വൈ-മാളിന്റെ കഫറ്റീരിയയിൽ ചായ കിട്ടില്ലത്രേ!

ശ്രീത്തും അളിയനും ഞാനും പരസ്പരം നോക്കി ഇരിപ്പാണ്. ചായയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയാണ് മുഖാമുഖത്തിന്റെ വിഷയം. വൈകുന്നേരം നാലുമണിക്ക് ചൈനീസ് ഫുഡോ, പിസയോ, ഒക്കെ കഴിക്കാൻ മാത്രം ഓളംവെട്ടൊന്നും ആയിട്ടില്ല. പിന്നെ ആകെ കാണുന്ന ഓപ്ഷൻ ഫലൂദയാണ്. പുറത്താണെങ്കിൽ മഴക്കാറിന്റെ ഇരുളിച്ചയും, നേരിയ തണുപ്പും, ചാറ്റൽമഴയുമൊക്കെയായി നല്ല സ്റ്റൈലൻ ശീതളിപ്പ്. അതിനാൽ, ഫലൂദയെന്നത് അലുവയിലെ മീഞ്ചാറായിരിക്കും. ചൂടൻ ചായയ്ക്ക് ചൂടൻ ചായ തന്നെ വേണം.

അങ്ങനെ ചായയുടെ സാക്ഷാത്ക്കാരം സ്വപ്നം കണ്ടിരിക്കുമ്പോ ഗെഡിയും ദേവിയും പ്രത്യക്ഷപ്പെട്ടു. രണ്ടിനും ലുക്കിൽപ്പോലും ഒരു മാറ്റവുമില്ല. അതേ മുഖങ്ങൾ, അതേ ചിരി, അതേ വർത്തമാനം, അതേ രസം!

ഒഴിവാക്കാനാവാത്തതെന്തോ വന്നു കയറിയതുകൊണ്ട് റെനീഷിന് വരാൻ പറ്റില്ലെന്നു മെസേജ് വന്നു, അതൊരു നഷ്ടമായി. അഞ്ചാംക്ലാസ്സിൽ വെച്ച് അവന്റെ ചോറുംപാത്രത്തിൽ നിന്ന് ദിവസേന കഴിച്ചിരിരുന്ന പുട്ടിന്റേം പഴത്തിന്റേം ഇഡ്ലിടേം ചമ്മന്തിയുടേം കഥ അയവിറക്കി ഒന്നൂകൂടി ചിരിക്കാമായിരുന്നു.

നാട്ടിലെ കൂട്ടുകാരുമായി ഒന്നു കൂടണം, ഓരോ ചായ കുടിക്കണം, കുറേ കത്തി വെക്കണം. ദിത്രേം മോഹമേ ഉണ്ടാരുന്നുള്ളൂ. ഗെഡിയുടെ കൂടെ ഇത്തിരി നേരം പഴേ പത്താം ക്ലാസ്സുകാരനാവാമെന്നുള്ളതാണ് ആ മോഹലഡുവിലെ മുന്തിരി. അങ്ങനെ മൊത്തത്തിൽ വിരിഞ്ഞുവിടർന്നു നിൽക്കുന്ന നൊസ്റ്റി അന്തരീക്ഷം, ആവി പാറുന്ന അടിച്ച ചായയെയും മൊരിഞ്ഞ പരിപ്പുവടയേയും കഠിനമായി ആഗ്രഹിക്കുന്നു. സോ, സമയം കളയാതെ യൂസഫലിച്ചേട്ടനോടുള്ള പരിഭവത്തോടെ പുറത്തിറങ്ങി.

അഞ്ചുപേരെ ഗർഭം ധരിച്ച ശ്രീത്തിന്റെ ശകടം ഹൈവേയിൽക്കേറി ചായ തപ്പി നീങ്ങി. "അജീടെ ചായക്കട", "ന്റുമ്മൂമ്മാന്റെ ചായക്കട", "ചായപ്പീട്യ"...  നാട്ടിൽ ചായക്കട കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടില്ല. നാട്ടികയെത്തും മുന്നേ വലതുവശം കണ്ട "ചായക്ലബ്ബി"ലെ നില്പനടിക്കാനുള്ള സെറ്റപ്പിൽ, ചോദിക്കാതെ ചേർത്ത ഏലക്കായ ഇത്തിരി നിരാശപ്പെടുത്തിയ രണ്ടു ചായയും, മോശമില്ലാത്ത ഓരോ പരിപ്പുവടയും സവാളവടയും, കുറേ ചിരികളും ഉള്ളിൽ കുതിർന്നമർന്നു. കോടതിക്കഥകളും, ക്ഷീരവികസനവും, വീടുപണിയുടെ ആവലാതികളും, എണ്ണയൂറ്റും, ട്രാഫിക്ക് പരിഭവങ്ങളും, അമേരിക്കയും അവിടെ ചിതറിവീണുകൊണ്ടിരുന്നു.

ഉള്ളിൽ ഇരുട്ടുകുത്തിയ അവസ്ഥയിൽ നിന്നും കുതറിയെണീറ്റ്, വാശിക്ക് സ്വന്തം കാലിൽ കുതിച്ചുനീങ്ങുന്നവളുടെ സ്വപ്നഗൃഹമായിരുന്നു ഹൈലൈറ്റ്. നേരെ അങ്ങോട്ടു വെച്ചുപിടിച്ചു. അവസാനവട്ട മിനുക്കുപണികൾ തകൃതിയിൽ നടന്നുകൊണ്ടിരിക്കുന്ന നല്ല അസ്സൽ വീട്. ശൗചാലയത്തിന്റെ വാതിലിന്മേൽ ലെമൺ പീസുകൾ വീണു മുങ്ങിത്താഴുന്ന മാർട്ടീനി ഗ്ലാസ്സിന്റെ പടത്തിന്റെ ഡിസൈൻ വെച്ച ബുദ്ധിയെ അഭിനന്ദിച്ച വകയിൽ കിട്ടിയതെല്ലാം വാങ്ങിക്കൂട്ടി അവിടുന്നിറങ്ങുമ്പോൾ, ദേവിയുടെ സ്ഥിരം ഐറ്റമായ രസികൻ റവലഡു ഒരു പൊതി മുടക്കമില്ലാതെ വന്നെത്തി. വീടുപാർക്കൽ കൂടാൻ പറ്റില്ല, ലീവ് തീരും. തിരിച്ചു  പോവുന്നതിനു മുന്നേ തിലകത്തിനേയും കൂട്ടി  ഒന്നൂടെ വരണമെന്ന് ഉള്ളിലുറപ്പിച്ചു.

നേരെ ഗെഡിയുടെ വീട്ടിലേയ്ക്കായിരുന്നു. അകത്തേതു പോരാതെ, യാത്ര പറഞ്ഞിറങ്ങി പടിക്കൽ നിന്ന് വീണ്ടും തുടങ്ങിയ കത്തിയടിയിൽ മണിക്കൂർ ഒന്നര പോയതറിഞ്ഞില്ല. നാട്ടുവർത്തമാനവും, ലോകവർത്തമാനവും, ഇടയിലൂടെ പറയാതെ പറയുന്ന ഇത്തിരി കഥകളും നൂലുപോലെ പെയ്തുകൊണ്ടിരുന്നു. 

മഴയ്ക്ക് കടുപ്പത്തിലൊന്നു ശാസിക്കേണ്ടി വന്നു, പടിയ്ക്കൽ പാതിവഴിയിൽ ഇറങ്ങാൻ കൂട്ടാക്കാതിരുന്ന മനസ്സിനെ കൺവിൻസ് ചെയ്ത് ഒടുവിൽ പുറപ്പെടുവിയ്ക്കാൻ. വരണ്ട തടാകത്തിന്റെ ഹൃദയത്തിലേക്ക് പതിക്കുന്ന പുതുവർഷം പോലെയുള്ള ഒരു സായാഹ്നം വീണലിഞ്ഞു താഴ്ന്നു. ആദ്യമൊന്ന് പൊള്ളിച്ച്, പിന്നെ ആസ്വദിപ്പിച്ച്, പതിയെ ഉള്ളിലേയ്ക്കാഴ്ന്ന നനുത്ത അനുഭൂതികൾ. ഒരു ചാറ്റിനും പകർന്നു തരാൻ കഴിയാത്ത പൊട്ടിച്ചിരികൾ, കളിയാക്കലുകൾ, കുറിയ നനുത്ത നോട്ടങ്ങൾ. ഇനിയൊരു കാഴ്ചയുണ്ടാവും വരെ ചേതനയെ റീച്ചാർജ്ജു ചെയ്തു തരുന്നതുപോലെ. ഒരു മെസേജിനപ്പുറമെങ്കിലും, മുഖദാവിലിനിയെന്ന് എന്ന ചോദ്യം മുറ്റിനിൽക്കുന്ന, പരസ്പരം കൊളുത്തിവലിക്കുന്ന യാത്ര പറച്ചിലുകൾ... 

അഞ്ചു പഴയ പത്താംക്ലാസ്സുകാർക്കിടയിൽ ഒരു മഴ കൂടി പെയ്തിറങ്ങി.

ചെറിയ ഹൈക്കും വലിയ നടത്തവും

2022 നടത്തങ്ങളുടെ കൊല്ലമായിരുന്നു. കൊറോണ കെട്ടിവീട്ടിലിരുത്തിയതിന്റെ ബോറടിയും, കഴിഞ്ഞ കോഴിദിനത്തിനു  ഭാര്യ  സമ്മാനിച്ച വാച്ചിലെ എക്സർസൈസ് ചല...