Showing posts with label സ്വപ്നം. Show all posts
Showing posts with label സ്വപ്നം. Show all posts

Thursday, 14 February 2019

നെല്ലിയാമ്പതി

ക്ഷീണിതനായ ഒരു വൃദ്ധൻ ചുമട് താങ്ങി വേച്ചുവേച്ചു വരുന്നത് പോലെ പോലെ എസ്.ആർ.ടി. ബസ് മലയിലെ വളവും തിരിഞ്ഞു കയറി സ്റ്റോപ്പിൽ വന്നു. ബോർഡിലെ 'നെല്ലിയാമ്പതി' എന്ന വാക്കിനടുത്ത് ഓഫാക്കാൻ മറന്നു പോയ ഒരു കുഞ്ഞുബൾബ് നിന്നു കത്തുന്നുണ്ട്.

ബസ്സിൽ കൊള്ളാവുന്നത്രയും ആളുകൾ തിങ്ങി നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. നെല്ലിയാമ്പതിയിലേക്ക് ദൂരം ഇനിയും ഏറെയുണ്ട്. അടുത്ത വണ്ടിയാണെങ്കിൽ ഇനി രണ്ടു മണിക്കൂറെങ്കിലും കഴിയും, അതും വന്നാൽ വന്നു എന്ന് പറയാം. രണ്ടും കല്പിച്ച് മുത്തശ്ശനോട് ചോദിച്ചു, "മുത്തശ്ശന് ഇരുന്നു തന്നെ പോണംന്നുണ്ടോ?"

"നീ പോയേന്റെ കുട്ട്യേ. നെന്റെ കൂട്ടത്തിലെ കുട്ട്യോൾടെ പോലത്തെ പിണ്ണത്തടി അല്ലിത്, ഉരുക്കാണ് ഉരുക്ക്. നീ വേണെങ്കി സീറ്റു കിട്ടുന്ന വണ്ടിക്ക് പിന്നെ വന്നോളൂ, ഞാനും മുത്തശ്ശീം വടി പോലെ നിന്ന് ഇതിൽത്തന്നെ പോക്കോളാം"

ചോദിച്ചത് വേണ്ടാരുന്നൂന്ന് തോന്നി. വയസ്സ് എഴുപത്തഞ്ചാണ് മുത്തശ്ശന്, മുത്തശ്ശിക്ക് തൊണ്ണൂറ്റഞ്ചും, പക്ഷേ അതും പറഞ്ഞങ്ങോട്ട് പോയാ വെറുതെ തോറ്റു മടങ്ങുകയേ പിന്നെ നിവർത്തിയുള്ളൂ.

കിട്ടിയ ഇടയിൽ മൂന്നു പേരും പടികളിൽ നിന്ന്, വാതിൽ ഭദ്രമായി ചേർത്തടച്ചതും കിളി പുറകിൽ നിന്നും അലറുന്നതു കേട്ടു,

"പൂവാ... പൂവാ"

കഠിനാധ്വാനത്തോടെ ഡ്രൈവർ ഗിയർ വീഴ്ത്തുന്ന ശബ്ദം ആർത്തു വന്നു. മനസ്സില്ലാമനസ്സോടെ ബസ് മുരടനക്കി മുന്നോട്ടു നീങ്ങി.

വഴിയിൽ പുകമഞ്ഞു കനം വെച്ചു വരുന്നുണ്ട്. പോത്തുണ്ടി ഡാമിലെ വെള്ളപ്പരപ്പിൽ തട്ടി വെളിച്ചം ചിതറിത്തെറിക്കുന്നുണ്ട്. ടൂറിനു വന്ന ഏതോ സ്‌കൂളിലെ കുട്ടികൾ ഡാമിന്റെ മുകളിൽ നിരന്നു നിന്ന് പടമെടുക്കുന്നു. ആകാശത്തിന്റെ നിറം കരിനീലയോ അതോ ചാരനിറമോ എന്നറിയാൻ കഴിയുന്നില്ല, ദൂരെ മലനിരകൾ കറുപ്പു മൂടിക്കഴിഞ്ഞു. മഴ വരാതിരുന്നാൽ മതിയായിരുന്നു.

ബസിനു വേഗം കുറവെങ്കിലും കാറ്റിന്റെ ശക്തി അല്പം കൂടുതലായി തോന്നുന്നുണ്ട്. മഴക്കാറുള്ളതുകൊണ്ട് തണുപ്പും നല്ല പോലെ അടിക്കുന്നു. ചെറുതായി വിറക്കുന്നുണ്ടെന്നു മനസിലായി. ആധിയോടെ മുത്തശ്ശിയെ നോക്കി. അവർ ഒരു ചെറിയ മുഷിപ്പുപോലുമില്ലാതെ മുത്തശ്ശനോടെന്തോക്കെയോ കാര്യമായി സംസാരിച്ചുകൊണ്ടിരുന്നു. ഒന്ന് മയങ്ങണമെന്നുണ്ട്, പക്ഷെ ഈ നിൽപ്പിൽ എങ്ങനെ....

മണിക്കൂർ ഒന്ന് കഴിഞ്ഞു, ഒരു വലിയ വളവിന്റെ അരികിൽ വണ്ടി നിന്നു. "കാപ്പി കുടിക്കാൻ പത്തുമിനിറ്റ് സമയമുണ്ട്", വണ്ടി നിർത്തുന്നതിനു മുൻപേ  ചാടിയിറങ്ങിയ കിളി ബസിനകത്തേക്ക് വിളിച്ചു പറഞ്ഞു.

വാതിൽ തുറക്കാൻ ഇത്തിരി പ്രയാസപ്പെട്ടു. അതുകണ്ട്, മുഖത്തു കാർമേഘം ഉരുണ്ടുകൂടിവന്ന  കിളി വന്ന് വാതിൽ വലിച്ചു തുറന്നു. മുഖത്തു പോലും നോക്കാതെ അയാൾ പിറുപിറുത്തുകൊണ്ട് മൂലയിലുള്ള ചെറിയ ചായക്കടയിലേക്ക് ധൃതിയിൽ നടന്നുപോയി.

മുത്തശ്ശനു നേരെ കൈ നീട്ടിയെങ്കിലും നീരസം ഘനീഭവിച്ച ഒരു നോട്ടത്തോടെ അദ്ദേഹം ആ വാഗ്ദാനം നിരസിച്ചു കൊണ്ട് സ്വയം ഇറങ്ങി വന്നു. പിന്നാലെ മുത്തശ്ശിയും ഇറങ്ങി. ഇരുവർക്കുമുള്ള ചായ പറയാൻ ഞാൻ മുന്നോട്ടു നീങ്ങി.

കടയിൽ എല്ലാവരും ആദ്യത്തെ ചായ തനിക്കു കിട്ടണമെന്ന ആഗ്രഹത്തിൽ തിക്കിത്തിരക്കുന്നുണ്ട്. ഇന്റർവെൽ സമയത്ത് സ്‌കൂളിനു പുറത്തെ മിഠായിക്കടകളെ പൊതിഞ്ഞുനിൽക്കുന്ന കുട്ടികളുടെ മുഖത്തെ ആശങ്കയാണ് പലർക്കും. കഴുത്തിൽ ഒരു നീല തൂവാല കെട്ടിയ ഡ്രൈവർക്കുള്ള സ്‌പെഷൽ ചായ അതിനകം വന്നു കഴിഞ്ഞിരുന്നു. ആദരവോടെ അയാളെ നോക്കിക്കൊണ്ടു നിൽക്കുന്ന ബസ് യാത്രക്കാരായ രണ്ടുകുട്ടികളെ നോക്കി കുസൃതിയോടെ കണ്ണിറുക്കിക്കാണിച്ച ശേഷം, അയാൾ കൊക്കക്കരികിലുള്ള ഒരു മൈൽക്കുറ്റിയിയിലിരുന്ന് തന്റെ ചായ ഊതിയൂതി ആസ്വദിക്കാൻ തുടങ്ങി.

സമോവറിന്റെ അരികിൽ ഒരു ഇരുപതുപേരെങ്കിലുമുണ്ട്. മുഷിവോടെ ഞാൻ മുത്തശ്ശന്റെ നേരെ നോക്കി.

"ചായ ഒന്നും വേണ്ട, കുറച്ചു മുൻപേ ആഹാരം കഴിച്ചതല്ലേ ഉള്ളൂ, പ്രസാദിങ്ങു പോന്നോളൂ", മുത്തശ്ശിയാണ് പറഞ്ഞത്. ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നെങ്കിലും ആ ചിന്ത നാലായി മടക്കി കീശയിൽ വെച്ച് അവരുടെ അടുത്തേക്ക് നടന്നു.

പെട്ടെന്ന് കൊക്കയുടെ അരികിലൂടെയുള്ള നടവഴിയിലൂടെ കുറച്ചു പേർ കയറി വന്നു. തലയിൽ കെട്ടും, കണ്ണാടിയും, തോളിൽ ബാഗുകളുമൊക്കെയുണ്ട്, മലകയറ്റക്കാരാവണം. ഇനിയും പകുതിയോളം മല കയറാൻ ബാക്കിയുണ്ട്. സംഗതി എളുപ്പമല്ല. ദിനവും ഒരു കുന്നു നടന്നു കയറി പോയിരുന്ന കോളേജ് ദിനങ്ങൾ ഓർത്തു. അന്നതൊക്കെ എത്ര എളുപ്പമായിരുന്നു. ഇന്നാണെങ്കിൽ പത്തടി നടക്കാനുള്ള ത്വര പോലും കെട്ടു പോയിരിക്കുന്നു. ലജ്ജ തോന്നി.

മലകയറ്റക്കാരുടെ സംഘം ചായ കുടിക്കാൻ നിൽക്കാതെ നീങ്ങി കഴിഞ്ഞപ്പോൾ കുറച്ചു പുറകിലായി നല്ല ഉയരമുള്ള ഒരാൾ ഒറ്റക്ക് കയറി വന്നു. ഒറ്റനോട്ടത്തിൽ ആളെ മനസിലായി. ഋത്വിക് റോഷനെ മുൻപും ടിവിയിൽ കണ്ട പരിചയമുണ്ട്, ഒന്നു മുന്നോട്ടു നീങ്ങി അയാൾക്ക് കൈ വാഗ്ദാനം ചെയ്തു.

"പ്രസാദെന്താ ഇവിടെ, ഇന്ന് ഓഫീസില്ലെ?" ഋത്വിക് ചോദിച്ചു.

"ഇല്ല, മുത്തശ്ശനേം മുത്തശ്ശിയേം കൊണ്ടൊന്ന് നെല്ലിയാമ്പതിക്ക് പോവാണ്."

അവൻ അവരെ നോക്കി കൈകൂപ്പി. മുത്തശ്ശൻ മുഖം തിരിച്ചു, ആൾക്ക് സിനിമാക്കാരെ ഇഷ്ടമല്ല. മുത്തശ്ശി ചിരിച്ചു.

അവൻ പുറകിലേക്കൊന്ന് വലിഞ്ഞ് എന്റെ ചെവിയിൽ ചോദിച്ചു, "നിനക്ക് നാണമില്ലെടെ, ബസ്സിൽ മല കയറാൻ...! നിന്നെ പോലുള്ള ചെറുപ്പക്കാരൊക്കെ ഇങ്ങനെ മടി പിടിക്കാൻ തുടങ്ങിയാലോ? അയ്യേ, ഛെ..."

അവന്റെ ചോദ്യം കേട്ട് ചൂളിപ്പോയി. എത്ര മല കയറിയവനാ എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു, അവൻ കേൾക്കണ്ടെന്നോർത്തു മനസ്സിൽ പറഞ്ഞാശ്വസിച്ചു.

എന്റെ വാടിയ ചിരി കണ്ടിട്ടാവണം, ഋത്വിക് ഒന്നയഞ്ഞു. പതിയെ മാറ്റി നിർത്തി ചോദിച്ചു, "നീ വരുന്നോ എന്റെ കൂടെ കയറാൻ? എനിക്കീ ബോറു കമ്പനി ഇഷ്ടപ്പെട്ടില്ല. അതാ അവരെ വിട്ട് ഒറ്റക്ക് നടക്കുന്നത്. നീയാവുമ്പോ ബെസ്റ്റാണ്... നമുക്ക് എസ്.പി.വെങ്കിടേഷിന്റെ പാട്ടുകളൊക്കെ പാടി ജോളിയായി കയറാം. മുത്തശ്ശനും മുത്തശ്ശീം ബസിൽ വന്നോട്ടെ..."

അതൊരു നല്ല പദ്ധതിയാണ്. മനസ് മുരടിച്ചിരിക്കുകയാണ്. ഒന്ന് ഫ്രെഷാവാം, നല്ല ഉന്മേഷം തോന്നി.

മുത്തശ്ശനോട് കാര്യം പറയാൻ തുടങ്ങിയപ്പോഴേ അദ്ദേഹം കൈ കാണിച്ചു പറഞ്ഞു,"കുട്ടി അവന്റെ കൂടെ നടന്നു പോരെ, ഞങ്ങൾ ബസിൽ പൊയ്‌ക്കോളാ"

ഡ്രൈവർ ആ സമയത്ത് കയറി ഇരുന്ന് കഴിഞ്ഞിരുന്നു. സ്റ്റിയറിങ്ങിൽ കൈ കുത്തി പിന്നോട്ട് തിരിഞ്ഞിരുന്ന്, കൂടെക്കൂടെ വാച്ചിൽ നോക്കി അക്ഷമ കാണിക്കുന്നുണ്ട് അയാൾ. കിളി എല്ലാവരെയും കുത്തിക്കയറ്റുകയാണ്. മുന്നോട്ടു നീങ്ങി നിൽക്കാനുള്ള ആജ്ഞക്ക് ആക്കം പോരെന്നു തോന്നുമ്പോഴൊക്കെ അയാൾ ബസ്സിന്റെ വശത്ത് ആഞ്ഞടിച്ചു കൊണ്ടിരുന്നു. സീറ്റുകൾ കിട്ടണമെന്ന് എല്ലാവർക്കുമുണ്ടെങ്കിലും പല നിറത്തിലുള്ള തൂവാലകളും പുസ്തകങ്ങളും ഉടമസ്ഥരല്ലാത്തവരെ സീറ്റുകളിൽ നിന്നുമകറ്റി നിർത്തി.

ഒടുവിൽ, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഊഴമായി. അവരെ ഫുട്‍ബോർഡിൽ കയറ്റി ഞാൻ വാതിലടച്ചു. കിളിയുടെ അലർച്ചയിൽ ഡ്രൈവർ കടിഞ്ഞാൺ ഇളക്കി. നീങ്ങി നിരങ്ങി അകലുന്ന ബസ്സിന്റെ നേരെ വെറുതെ ഞാൻ കൈ വീശി. മുത്തശ്ശന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛച്ചിരി ഉണ്ടായിരുന്നത് പോലെ തോന്നി.

"ഡേയ്.. വാഡേയ്, ബസ് പോയില്ലേ...!" ഋത്വിക്കിന്റെ വിളി ചിന്തയിൽ നിന്നുണർത്തി.

"യാ, പോവാം." നീണ്ട കാലുകൾ വലിച്ചു വെച്ച് റോഡ് മുറിച്ചു കടന്ന് അപ്പുറത്തേക്കെത്തി നിൽക്കുന്ന അവന്റെ അരികിലേക്ക്, കീശയിലെ നോട്ടുകൾ താഴെ പോവാതെ പൊത്തിപ്പിടിച്ചു ഞാൻ ധൃതിയിൽ ഓടി. മലയുടെ മുകളിലേക്ക് ഒരു മണ്ണിരയെപ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലേക്ക് ഞങ്ങൾ ഊർന്നു കയറി.

* * *

"ഹെന്താ മനുഷ്യാ ഈ വെളുപ്പാൻ കാലത്തു മേലേക്ക് പൊത്തിപ്പിടിച്ചു കേറുന്നേ" ന്നൊരു അലർച്ചയും വെള്ളിടി വെട്ടുന്ന പോലെ മുതുകത്തൊരു ചവിട്ടുമാണ് സ്ഥലകാലബോധത്തിലേക്ക് ടിക്കറ്റു തന്നത്. കണ്ണു മിഴിച്ചപ്പോൾ തറയിലാണ് കിടപ്പ്. പതിയെ എഴുന്നേറ്റ് കർട്ടൻ മാറ്റി നോക്കിയപ്പോൾ, രണ്ടു നാളായി കിഴക്കൻതീരത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്ന മഞ്ഞുകാറ്റ് ഒട്ടും തീവ്രത കുറയാതെ  അവിടെ തന്നെ ഉണ്ട്, എങ്ങും പോയിട്ടില്ല. ഇന്നും വീട്ടിൽത്തന്നെ അടച്ചുപൂട്ടിയിരുന്നു മുഷിയേണ്ടി വരും.

ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ കടന്നൽ കുത്തിയ മുഖശ്രീയോടെ മയങ്ങാൻ ശ്രമിക്കുന്ന നല്ലപാതിയെ പതിയെ ഉന്തിനീക്കിക്കിടത്തി പുതപ്പുവലിച്ചുകേറ്റി ഒന്നൂടെ കിടന്നു. ഇടയ്ക്കു മുറിഞ്ഞു പോയ ആ കാട്ടുവഴിയിലേക്ക് ഒന്നുകൂടി ഏന്തിയെത്താൻ പറ്റുമോന്നു നോക്കാം. നെല്ലിയാമ്പതിക്ക് മുകളിലേക്കു നടന്നു കയറാൻ വെമ്പുന്ന മനസ്സു മാത്രം പക്ഷേ സംശയിച്ചു നിന്നു, "ഋത്വിക് പോയിക്കാണുമോ..."

* * *
പ്രകോപനം: കെപി കണ്ട സ്വപ്നം

Friday, 3 May 2013

നടക്ക്വാവോ...

ഒരു BMW X6 വാങ്ങണം...വലിയൊരു സ്വപ്നമാണ്..

ന്നിട്ട്, അതിന്‍റെ മുന്നിലെ ചില്ലിന്റെ മേലെ "ശ്രീ കാടാമ്പുഴഭഗവതി ഈ വാഹനത്തിന്‍റെ ഐശ്വര്യം" -ന്നും താഴെ "അമ്മേ നാരായണ"-ന്നും സ്റ്റിക്കര്‍ അടിക്കണം. ബേക്കിലെ ബംപറില്‍ "കരിങ്കണ്ണാ നോക്കല്ലറാ", "SOUND HORN", "I LOVE INDIA", "VOLVO" എന്നിങ്ങനെ മൂന്നാല് ഐറ്റം നമ്പര്‍ മേമ്പൊടികളും...

നടക്ക്വാവോ...!

Wednesday, 28 December 2011

കമാന്റോ ഓപറേഷൻ

സ്പെഷൽ ഫോഴ്സിലെ അംഗങ്ങൾ ആ കൊച്ചുമേശക്കു ചുറ്റും വട്ടം കൂടി നിന്നു. നിവർത്തി വെച്ചിരുന്ന കൊച്ചു മാപ്പിലെ പൊസിഷനുകൾ വിവരിച്ച ശേഷം എല്ലാവരുടെ മുഖത്തേക്കും ഒന്നു കണ്ണോടിച്ച മേജർ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു,

"നമ്മൾ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു. ഒരു പാട് നാളത്തെ പരിശ്രമത്തിനൊടുവിൽ മൗലാനാ മസൂദ് അസ്ഹറിന്റെ കൃത്യമായ സങ്കേതം നമ്മൾ കണ്ടെത്തിക്കഴിഞ്ഞു. അവിടെ നിന്നും മാറി രക്ഷപെടുവാൻ ഇനിയൊരവസരം നാം കൊടുത്തു കൂടാ. സ്ട്രൈക്കിനുള്ള അനുമതി കിട്ടിക്കഴിഞ്ഞു. വിതിൻ ടൂ അവേഴ്സ്, അതായത് കൃത്യം എട്ടു മണിക്ക് നമ്മൾ അവരുടെ താവളം അറ്റാക്ക് ചെയ്യുന്നു. ജീവനോടെ പിടിക്കുക എന്നതാണ് ലക്്ഷ്യമെങ്കിലും നിവൃത്തിയില്ലെങ്കിൽ ഷൂട്ട് ഹിം ഡെഡ്. കോയീ ഷക്ക്ക്ക്???"

"നഹീ സാബ്.."

പച്ചക്കളർ കേമോഫ്ലാജ് യൂണിഫോം ധരിച്ച നേവി സീൽസ് ഞൊടിയിടയിൽ ഗിയർ ധരിച്ചു റെഡിയായി. പെട്ടെന്ന് ഒരു മൊബൈൽ ഫോൺ ശബ്ദം. എന്റെ ഫോണായിരുന്നു. പോക്കറ്റിൽ നിന്ന് ഫോണേടുത്തു നോക്കുമ്പൊ വീട്ടിൽ നിന്നും അച്ഛനാണ് വിളിക്കുന്നത്.

"ഡാ, കൊല്ലത്ത്-ന്ന് അളിയന്റെ അച്ഛനുമമ്മേമൊക്കെ വന്നിട്ടുണ്ട്. നീ ഇവ്ടം വരെ ഒന്നു വന്നിട്ട് പൊക്കോ.."

"ശരി..ദേ വരുന്നു"

"സാബ്, ഞാനൊന്ന് വീടു വരെ പോയിട്ട് വരാം. എന്നെ കണ്ടില്ലെങ്കിൽ നിങ്ങൾ വിട്ടോ.. ഞാൻ ഏഴരേടെ ബസ്സിന് അങ്ങെത്തിയേക്കാം.."

"ഓക്കേ.. ഗിയർ അപ് എന്റ് ഗെറ്റ് റെഡി ഗയ്സ്... "

"വീ ആർ ഗുഡ് ടു ഗോ സർർർർർ.."

കഴിമ്പ്രം സ്കൂളിൽ സെറ്റ് ചെയ്ത താൽക്കാലിക പട്ടാളക്യാമ്പിൽ നിന്നും വീട്ടിലേക്ക് ഞാൻ വേഗം ഓടി.

--

വീട്ടിൽ പോയി വേറെന്തൊക്കെയോ ആയി ബിസിയായതിനാൽ കമാന്റോ ഓപറേഷന്റെ അപ്ഡേറ്റ് കിട്ടിയില്ല.. എന്തായാവോ...

Monday, 10 December 2007

സ്വപ്നത്തില്‍ കലിപ്പ് 2

ബങ്കളുരുവില്‍ നിന്ന് ഉരുണ്ട് വന്ന ബസ്, വെളുപ്പിന്‌ 5 മണിക്ക് വടപളനി സ്റ്റാന്‍റിന്‍റെ മുന്നിലാണ്‌ നിര്‍ത്തിയത്. ഭാഗ്യം, ആ ഡാഷ് നാഷണല്‍ ട്രാവല്‍സ്കാരെപ്പോലെ കോയമ്പേട് ബസ്സ്റ്റാന്‍റിന്‍റെ പത്തറുനൂറു മീറ്ററപ്പ്രത്ത് നിര്‍ത്തീട്ട് എറക്കി വിടുന്ന ഏര്‍പ്പാട് ഇവരു കാണിച്ചില്ല. "ജയ് ഭാരതി" എന്നു മൂന്നു വട്ടം മനസ്സില്‍ ഭേരി മുഴക്കി 5E ചടാക്കു വണ്ടിയില്‍ക്കേറി നാലു രൂപേടെ റ്റിക്കറ്റും എടുത്ത് ശടശടേന്നു വീട്ടിലെത്തി. മൂന്നാലു വട്ടം മണി മുഴക്കിയപ്പൊ ഉറക്കച്ചടവില്‍ തടിയന്‍ വന്നു വാതില്‍ തുറന്നു തന്നു. അവനോടൊരു താങ്ക്സ് പറയണമെന്നുണ്ടായിരുന്നെങ്കിലും വാതില്‍ തുറക്കലും അവന്‍ കിടക്കയിലേക്കു മറിയലും കൂര്‍ക്കംവലി സ്റ്റാര്‍ട്ട് ചെയ്യലും ഒറ്റ സെക്കന്‍റില്‍ കഴിഞ്ഞതിനാല്‍ അതു നടന്നില്ല. എന്തായാലും സമയം കളയാതെ ഉടുപ്പൂരി വലിച്ചെറിഞ്ഞ് ജോക്കിമാമന്‍ ഉണ്ടാക്കിത്തന്ന കളസവുമിട്ട്, അനൂപിന്‍റെ ചുരുണ്ടു കിടന്നിരുന്ന കോസടിയിലേക്കു ചെരിഞ്ഞു വീണതിനും 8 മണിക്കു തപ്പിപ്പിടഞ്ഞു ചാടിയെണീറ്റതിന്‍റെയുമുള്ള രണ്ടു മണിക്കൂര്‍ അഞ്ചു മിനിറ്റ് മുപ്പത്തിമൂന്നു സെക്കന്‍റുകള്‍ക്കിടയിലെവിടെയോ ഞാനിന്നൊരു സ്വപ്നം കണ്ടു.

ഞാനേതോ കോളേജിലാണ്‌ പഠിക്കുന്നതെന്നു തോന്നുന്നു. എന്തായാലം സത്യം കോംപ്ളക്സിലെ സീസണ്‍സ് തിയ്യറ്ററിന്‍റെ വാതില്‍ തുറന്നാണ്‌ ഞാന്‍ ക്ളാസ്സിലേക്കു കയറിയത്. ക്ളാസ്സ് തുടങ്ങാറായതു കാരണം ഞാന്‍ ഓടിച്ചെല്ലുമ്പോളതാ വാതിലിന്‍റെ അരൂത്തായി ഏതോ കണ്‍ട്രി ക്ളബ്ബിന്‍റെയോ മറ്റോ പരസ്യവും അതിന്‍റെ മുത്തുക്കുടയും കിടുതാപ്പുകളുമായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. അല്ലാ, ഇതു നമ്മടെ സാനിയാ മിര്‍സയല്ലേ, ഇവള്‍ടെ ടെന്നിസ് പണി അപ്പൊ പോയോ എന്നോര്‍ത്തും, `കഷ്ടം ഇത്രേ ഉള്ളൂ ഇന്ത്യയിലെ കായികതാരങ്ങളുടെ അവസ്ഥ` എന്നോര്‍ത്തു രോഷം കൊണ്ടും(സന്തോഷിച്ച്..അവള്‍ക്കതു തന്നെ വേണം. അവള്‍ക്കു ജനിക്കാന്‍ വേറെ ഒരു സ്ഥലോം കണ്ടില്ല, കഴിമ്പ്രത്തിനെന്തായിരുന്നു ഒരു കൊറവ്?!!) ഞാന്‍ ക്ളാസ്സിലേക്കു കേറി. അവിടെ 'റാബ്റി കെ ഹസ്ബന്‍റ്' ലാല്ലുജിയും നസ്സറുദ്ദീന്‍ ഷായുമടക്കം സഹപാഠികളെല്ലാം എത്തിയിട്ടുണ്ട്. മേശകളൊക്കെ "റ" ആകൃതിയിലാണിട്ടിരിക്കുന്നത്, ലോക്സഭയുടെ ഒരു മിനിയേച്ചര്‍ പോലെ.

പെട്ടെന്ന് സീനാകെ മാറി മറിഞ്ഞു. ഇപ്പൊ എല്ലാരും ഒരു വോള്‍വോ ബസ്സില്‍ തണുത്തു വെറുങ്ങലിച്ച് എവിടെക്കോ പോവുകയാണ്‌. "മാലിനിനദിയില്‍ കണ്ണാടി നോക്കും" എന്ന പാട്ടിനു താളമിട്ടു കൊണ്ടിരുന്ന ലല്ലുജിയെ മാത്രമേ എനിക്കു പരിചയം കാണുന്നുള്ളൂ. എല്ലാര്‍ക്കും ഞാന്‍ പഴം വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്‌. 'സ്വപ്നക്കൂടി'ല്‍ കുഞ്ചാക്കോ ബോബന്‍ മീര ജാസ്മിന്‍റെ കയ്യീന്ന് പൂ വാങ്ങുന്ന ആ സ്ഥലത്തെ വളവിലെത്തിയപ്പൊ വണ്ടി പെട്ടെന്നു നിന്നു. "എന്തു പറ്റി ശിവേട്ടാ" എന്ന് ഞാന്‍ വിളിച്ചു ചോദിച്ചു. ഡ്രൈവര്‍ടെ പേരെങ്ങനെ കിട്ടീന്ന് ഒരു ഐഡിയേം ഇല്ല. ആ ചുള്ളനെ ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടേയില്ല. വിവരമറിയാന്‍ ഞാന്‍ വണ്ടീന്നിറങ്ങി ചെന്നപ്പൊ ഗെഡ്ഡി അവിടെ അരൂത്ത് നിന്ന് മഴവില്‍ക്കാവടീലെ വേഷമിട്ട് നില്‍ക്കുന്ന പറവൂര്‍ ഭരതനോട് കത്തി വെക്കുന്നു. നേരം പോണ നേരത്താണോ ഇങ്ങേര്‍ ഇത്രേം പേരെ വഴീല്‌ നിര്‍ത്തി സൊറ പറയുന്നതെന്നോര്‍ത്ത് ഞാന്‍ ചൂടാവാന്‍ തുടങ്ങുമ്പൊ തലയ്ക്കല്‌ വെച്ചിരുന്ന 'അറുപതേ മുപ്പത്' കരയാന്‍ തുടങ്ങി. എഴുന്നേറ്റ് നോക്കിയപ്പൊ 8 മണി.
ചാടിയെണീറ്റ് 1-2-3 കഴിച്ചെന്നു വരുത്തി, ഇന്നലത്തെ ടെസ്റ്റ്മാച്ചിന്‍റെ ഹൈലൈറ്റ്സും കണ്ട് ജീവിതത്തിലെ ആയിരത്തി ഇരുനൂറ്റിഎണ്‍പത്തിമൂന്നാമത്തെ ആഴ്ചക്ക് ഞാന്‍ തുടക്കം കുറിച്ചു.

Thursday, 7 June 2007

സ്വപ്നത്തില്‍ കലിപ്പ്

രണ്ടു ദിവസം മുമ്പാണ്‌.
കാലത്ത് ഓഫീസില്‍ ചെന്നപ്പോള്‍ എല്ലാരും എന്നെ ഒരു തരം ദയനീയ ഭാവത്തോടെ നോക്കുന്നു. എല്ലാര്‍ക്കും എന്താവോ പറ്റിയേതാവോന്നാലോചിച്ച് ഞാന്‍ എന്‍റെ ബേയില്‍ പോയി ഇരുന്നു. സിസ്റ്റം ഓണാക്കി. ലോഗിന്‍ ചെയ്യാന്‍ നോക്കി.
"പാസ്സ്‌വേഡ് ഇന്‍കറക്റ്റ്" എന്ന് ലവന്‍ സൌമ്യമായി പറഞ്ഞു.
"എന്‍റെ ഒരു കാര്യം" എന്നാലോചിച്ച് ഞാന്‍ പിന്നേം ടൈപ്പ് ചെയ്തു. പിന്നേം ലവന്‍ സമ്മതിക്കുന്നില്ല. ഇതെന്തു കൂത്ത് എന്നാലോചിച്ച് ഞാന്‍ ചുറ്റും നോക്കി. ദേ, സകല ജനങ്ങളും എന്നേം നോക്കി നിക്കണു. എല്ലാരുടെം മുഖത്ത് ഒരു തരം മറ്റേ ഭാവം... എനിക്കാകെ പ്രാന്തു വന്നു.
"ആരെങ്കിലും ഒന്നു മിണ്ട്വോ".. ഞാന്‍ ആകെ കലിപ്പിട്ട് ഒരു ഡയലോഗടിച്ചു.
അപ്പൊ ഒരു ഓഫീസ് ബോയ്(പ്യൂണെന്നു മലയാളത്തില്‍ പറയുന്ന അതേ കക്ഷി) ഒരു ദൂതുമായി എന്റെ അടുത്തെത്തി(മറ്റേ, പുരാണപടത്തിലൊക്കെ കാണുന്ന അതേ ദൂത്!). കലി പൂണ്ടു നിന്നിരുന്ന ഞാന്‍ അന്ത ദൂതെടുത്ത് നിവര്‍ത്തി വായിച്ചു.
എന്‍റീശ്വരാ.... എന്‍റെ തല കറങ്ങിപ്പോയി..
"നിന്നെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരിക്കുന്നു..ഇനി നീ ഇവടെ നിക്കണ്ട" എന്ന് ശുദ്ധമലയാളത്തില്‍ അതില്‍ അടിച്ചു വെച്ചിരിക്കുന്നു...!!
എന്‍റെ കണ്ണു തള്ളി..എനിക്കാകെ റ്റെന്‍ഷനായി. എന്തൂട്ടപരാധത്തിനാ ദൈവേ എനിക്കിപ്പൊ ഇങ്ങനെ ഒരു പണി എന്നാലോചിച്ച് എന്‍റെ മണ്ട പുകഞ്ഞു. ഞാന്‍ നേരെ HR-ന്‍റെ അടുത്തേക്കോടി. ഇനി ആളു തെറ്റിയങ്ങാനും പറ്റിയതാണെങ്കിലോ. ഓടുമ്പൊ വഴിയിലതാ ഓഫീസിലെ മൂത്ത ചില മാനേജര്‍മ്മാരിരിക്കുന്നു. ഒരാള്‍ടെ കൂടെ ഞാന്‍ രണ്ടൂസം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഹാവൂ.. എനിക്കു സമാധാനായി. ഞാന്‍ മൊഴിഞ്ഞു,
"ബാലാജീ, എന്തൂട്ടാ ഈ ലെറ്റര്‍ ? ദേ, നിങ്ങള്‍ക്കാളു തെറ്റീട്ടാ.."
ബാലാജി എന്നെ കടുപ്പിച്ചൊന്നു നോക്കീട്ട് അടുത്തിരുന്നിരുന്ന നീലപ്രിയയെ നോക്കി. നീലപ്രിയയും ഭയങ്കര കലിപ്പ്.
ഓ മിസ്റ്റര്‍ കടവുള്‍ഭഗവാനേ, ഇനി ഇതെനിക്കു തന്നെ ഒള്ളതാണോ, എന്‍റെ ഹാര്‍ട്ട് ബീറ്റ് പല പ്രാവശ്യം മിസ്സായി. കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും നോക്കി കണ്ണും കണ്ണും കൊള്ളയടിച്ച ശേഷം, ഒന്നും പറയാതെ അവരെനിക്ക് വേറൊരു കടലാസ്സു തന്നു. ചങ്കിടിപ്പോടെ ഞാനതു തുറന്നു നോക്കി.

"പോയന്‍റ് 1: ഹോഴ്സ്റേസ് ശരിയാംവണ്ണം കണ്ടക്റ്റ് ചെയ്തില്ല.
പോയന്‍റ് 2: പോലീസ് ട്രെയിനിങ്ങ് അക്കാദമിയിലെ പരിശീലനം മുഴുവനാക്കിയില്ല..."

അങ്ങനെ തുടങ്ങി മുഴുവനാക്കാത്ത കാര്യങ്ങളുടെ ഒരു വലിയ ലിസ്റ്റായിരുന്നു അത്. പണ്ട് ബീഡി ആദ്യമായി വലിച്ചപ്പോ തല കറങ്ങിയ പോലെ ഭൂമി എനിക്കു ചുട്ടും വട്ടപ്പാലം ചുറ്റി. ഹോഴ്സ് റേസ്, പോലീസ് ട്രെയിനിങ്ങ്..ങ്ഹേ..എന്തൂട്ടാ ഇത്.... ഒരു സ്വിച്ചിന്‍റെയോ റൌട്ടറിന്‍റെയോ SMB-യുടെയൊ ഒക്കെ സോഫ്റ്റ്വെയറെഴുതുന്ന ( പോലെ അഭിനയിക്കുന്ന..;) ) ഞാനെന്തിന്‌ ഇപ്പറഞ്ഞതൊക്കെ ചെയ്യണം? ഉച്ചയ്ക്ക് ന്യൂ കേരളാ മെസ്സില്‍ നിന്നു പാഴ്സല്‍ വരുന്ന, മട്ടയരിയുടെ ചോറും, സാമ്പാറും അച്ചാറും ഉപ്പേരിയും പപ്പടവുമൊക്കെ ഒക്കെ കൂട്ടിക്കുഴച്ച് ആക്രാന്തത്തോടെ ഉള്ളിലാക്കിക്കഴിഞ്ഞ്, സംതൃപ്തിയോടെ ഒമ്പതാം നിലയില്‍ നിന്ന് ചെന്നൈ നഗരത്തെ നോക്കിക്കാണുമ്പോള്‍ അകലെ മൌണ്ട്റോഡിനപ്പുറത്ത് മദ്രാസ് റേസ്ക്ളബ് കണ്ടിട്ടുണ്ടെന്നല്ലാതെ.... പണ്ട് ചേട്ടന്‍റെ പാസ്സിങ്ങൌട്ട് പരേഡിനു വേണ്ടി പാലക്കാട് പോലീസ് ട്രെയിനിങ്ങ് ക്യാമ്പില്‍ പോയിട്ടുണ്ടെന്നല്ലാതെ.... ഈപ്പറഞ്ഞവയുമായൊന്നും എനിക്ക് മറ്റൊരു ബന്ധവുമില്ലെന്നും ജോലി തരുമ്പോള്‍ ഇതൊന്നും ഷ്രെഡ്സിലെ പുലികളോ ഇവിടെ ഓഫീസിലെ കടുവകളോ പറഞ്ഞിട്ടില്ലെന്നും ഞാന്‍ കുറേ പറഞ്ഞു നോക്കി. ആരു കേള്‍ക്കാന്‍!!! ആ ഇതൊക്കെ ചെലപ്പൊ പറഞ്ഞിട്ടുണ്ടായിരുന്നിരിക്കണം എന്നു കരുതി പിന്നെ ഞാന്‍ കുറേ ന്യായവും പറയാന്‍ ശ്രമിച്ചു തുടങ്ങി. "അതു പിന്നെ ഹോഴ്സ് റേസിനിടെ എനിക്ക് വേറെ പണി കിട്ടിയതു കൊണ്ടാണ്‌...പിന്നെ മറ്റേ ട്രെയിനിങ്ങ് ഞാന്‍ പൂര്‍ത്തിയാക്കീട്ടുണ്ട്... അതിന്റെ കടലാസൊക്കെ കൊടുത്തിരുന്നു. എന്തോ ക്ളെരിക്കല്‍ മിസ്റ്റേക്കാണ്‌" അങ്ങനെയൊക്കെ ഞാന്‍ കാലു പിടിച്ചു പറഞ്ഞു... ങേഹെ.. ബാലാജിയും നീലപ്രിയയും ഒരു ദയവും കാണിക്കുന്നില്ല.
എന്‍റെ തല പെരുത്തു വരുന്നു.. ദൈവൂ... എന്തു ചെയ്യും എഡ്യുക്കേഷന്‍ ലോണ്‌, ഹോം ലോണ്‌, ബൈക്ക് ലോണ്‌, പെഴ്സണല്‍ ലോണ്‌ എന്നിങ്ങനെയൊക്കെ എഴുതിയ പ്ളക്കാര്‍ഡുകളും പിടിച്ച് ആരൊക്കെയോ അതിലൂടെ നടന്നു പോവുന്നു.. കയ്യില്‍ തന്ന ആ കടലാസും ചുരുട്ടിപ്പിടിച്ച് ഞാന്‍ പുറത്തിറങ്ങി. ഫോണെടുത്ത് ബാംഗ്ലൂരിലേക്ക് വിളിയോട് വിളി... ആലാ, പ്രേമേ..റെനിലേ... എനിക്കു പറ്റിയ ജോലി വല്ലതും അവടെ ഉണ്ട്രാ... എന്നെ ഇവരു പിരിച്ചു വിട്ടെടാ...ഞാന്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി.... ആകെപ്പാടെ റ്റെന്‍ഷനടിച്ച് വിയര്‍ത്തു കുളിച്ച് ഞാന്‍ ഞെട്ടിയെണീക്കുമ്പൊ സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു.
കണ്ണു മിഴിച്ചു നോക്കുമ്പൊ അടുത്ത് "എന്നെ ഒറങ്ങിത്തോല്‍പ്പിക്കാനാരുണ്ടെടാ" എന്ന ഭാവത്തില്‍ വാ പകുതി തുറന്ന് തടിയന്‍ മലച്ചു കിടക്കുന്നു. "നെഞ്ചത്തൊരു പന്തം കുത്തി നില്‍പ്പൂ കാട്ടാളന്‍.." പണ്ടു പഠിച്ച ഏതോ കവിത ഓര്‍മ്മ വന്നു... കുറച്ചു നേരം ആ ഇരുപ്പിരുന്ന ഞാന്‍ പിന്നെ എണീറ്റുപോയി കുറച്ചു വെള്ളമൊക്കെ കുടിച്ച് വന്ന് കിടന്നു...ഒറക്കം വന്നില്ലാന്നിനി പറയണ്ടല്ലൊ...ല്ലേ?

ഹോ...സ്വപ്നത്തിലാണെങ്കില്‍പ്പോലും ഈശ്വരാ...ഇങ്ങനെയൊന്നും നീ പരീക്ഷിക്കല്ലേ... ചെറിയൊരു മിസ്‌അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ഉണ്ടാക്കിയെങ്കിലും സംഭവം ഒരു സ്വപ്നത്തിലൊതുക്കിത്തന്നതിന്‌ ഞാന്‍ പിന്നെ മൂപ്പരോട് നന്ദി പറഞ്ഞു...

ഇതൊക്കെയാണെങ്കിലും പിറ്റേന്ന് കാലത്ത് പതിവിലും നേരത്തേ ഓഫീസില്‍ പോയി ലോഗിന്‍ നേമും പാസ്സ്‌വേഡും കൊടുത്ത് ശരിയാവുന്ന നിമിഷം വരെയും എന്‍റെ ഉള്ളിലൊരു ആളലുണ്ടായിരുന്നൂ...

ചെറിയ ഹൈക്കും വലിയ നടത്തവും

2022 നടത്തങ്ങളുടെ കൊല്ലമായിരുന്നു. കൊറോണ കെട്ടിവീട്ടിലിരുത്തിയതിന്റെ ബോറടിയും, കഴിഞ്ഞ കോഴിദിനത്തിനു  ഭാര്യ  സമ്മാനിച്ച വാച്ചിലെ എക്സർസൈസ് ചല...