Thursday 14 February 2019

നെല്ലിയാമ്പതി

ക്ഷീണിതനായ ഒരു വൃദ്ധൻ ചുമട് താങ്ങി വേച്ചുവേച്ചു വരുന്നത് പോലെ പോലെ എസ്.ആർ.ടി. ബസ് മലയിലെ വളവും തിരിഞ്ഞു കയറി സ്റ്റോപ്പിൽ വന്നു. ബോർഡിലെ 'നെല്ലിയാമ്പതി' എന്ന വാക്കിനടുത്ത് ഓഫാക്കാൻ മറന്നു പോയ ഒരു കുഞ്ഞുബൾബ് നിന്നു കത്തുന്നുണ്ട്.

ബസ്സിൽ കൊള്ളാവുന്നത്രയും ആളുകൾ തിങ്ങി നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. നെല്ലിയാമ്പതിയിലേക്ക് ദൂരം ഇനിയും ഏറെയുണ്ട്. അടുത്ത വണ്ടിയാണെങ്കിൽ ഇനി രണ്ടു മണിക്കൂറെങ്കിലും കഴിയും, അതും വന്നാൽ വന്നു എന്ന് പറയാം. രണ്ടും കല്പിച്ച് മുത്തശ്ശനോട് ചോദിച്ചു, "മുത്തശ്ശന് ഇരുന്നു തന്നെ പോണംന്നുണ്ടോ?"

"നീ പോയേന്റെ കുട്ട്യേ. നെന്റെ കൂട്ടത്തിലെ കുട്ട്യോൾടെ പോലത്തെ പിണ്ണത്തടി അല്ലിത്, ഉരുക്കാണ് ഉരുക്ക്. നീ വേണെങ്കി സീറ്റു കിട്ടുന്ന വണ്ടിക്ക് പിന്നെ വന്നോളൂ, ഞാനും മുത്തശ്ശീം വടി പോലെ നിന്ന് ഇതിൽത്തന്നെ പോക്കോളാം"

ചോദിച്ചത് വേണ്ടാരുന്നൂന്ന് തോന്നി. വയസ്സ് എഴുപത്തഞ്ചാണ് മുത്തശ്ശന്, മുത്തശ്ശിക്ക് തൊണ്ണൂറ്റഞ്ചും, പക്ഷേ അതും പറഞ്ഞങ്ങോട്ട് പോയാ വെറുതെ തോറ്റു മടങ്ങുകയേ പിന്നെ നിവർത്തിയുള്ളൂ.

കിട്ടിയ ഇടയിൽ മൂന്നു പേരും പടികളിൽ നിന്ന്, വാതിൽ ഭദ്രമായി ചേർത്തടച്ചതും കിളി പുറകിൽ നിന്നും അലറുന്നതു കേട്ടു,

"പൂവാ... പൂവാ"

കഠിനാധ്വാനത്തോടെ ഡ്രൈവർ ഗിയർ വീഴ്ത്തുന്ന ശബ്ദം ആർത്തു വന്നു. മനസ്സില്ലാമനസ്സോടെ ബസ് മുരടനക്കി മുന്നോട്ടു നീങ്ങി.

വഴിയിൽ പുകമഞ്ഞു കനം വെച്ചു വരുന്നുണ്ട്. പോത്തുണ്ടി ഡാമിലെ വെള്ളപ്പരപ്പിൽ തട്ടി വെളിച്ചം ചിതറിത്തെറിക്കുന്നുണ്ട്. ടൂറിനു വന്ന ഏതോ സ്‌കൂളിലെ കുട്ടികൾ ഡാമിന്റെ മുകളിൽ നിരന്നു നിന്ന് പടമെടുക്കുന്നു. ആകാശത്തിന്റെ നിറം കരിനീലയോ അതോ ചാരനിറമോ എന്നറിയാൻ കഴിയുന്നില്ല, ദൂരെ മലനിരകൾ കറുപ്പു മൂടിക്കഴിഞ്ഞു. മഴ വരാതിരുന്നാൽ മതിയായിരുന്നു.

ബസിനു വേഗം കുറവെങ്കിലും കാറ്റിന്റെ ശക്തി അല്പം കൂടുതലായി തോന്നുന്നുണ്ട്. മഴക്കാറുള്ളതുകൊണ്ട് തണുപ്പും നല്ല പോലെ അടിക്കുന്നു. ചെറുതായി വിറക്കുന്നുണ്ടെന്നു മനസിലായി. ആധിയോടെ മുത്തശ്ശിയെ നോക്കി. അവർ ഒരു ചെറിയ മുഷിപ്പുപോലുമില്ലാതെ മുത്തശ്ശനോടെന്തോക്കെയോ കാര്യമായി സംസാരിച്ചുകൊണ്ടിരുന്നു. ഒന്ന് മയങ്ങണമെന്നുണ്ട്, പക്ഷെ ഈ നിൽപ്പിൽ എങ്ങനെ....

മണിക്കൂർ ഒന്ന് കഴിഞ്ഞു, ഒരു വലിയ വളവിന്റെ അരികിൽ വണ്ടി നിന്നു. "കാപ്പി കുടിക്കാൻ പത്തുമിനിറ്റ് സമയമുണ്ട്", വണ്ടി നിർത്തുന്നതിനു മുൻപേ  ചാടിയിറങ്ങിയ കിളി ബസിനകത്തേക്ക് വിളിച്ചു പറഞ്ഞു.

വാതിൽ തുറക്കാൻ ഇത്തിരി പ്രയാസപ്പെട്ടു. അതുകണ്ട്, മുഖത്തു കാർമേഘം ഉരുണ്ടുകൂടിവന്ന  കിളി വന്ന് വാതിൽ വലിച്ചു തുറന്നു. മുഖത്തു പോലും നോക്കാതെ അയാൾ പിറുപിറുത്തുകൊണ്ട് മൂലയിലുള്ള ചെറിയ ചായക്കടയിലേക്ക് ധൃതിയിൽ നടന്നുപോയി.

മുത്തശ്ശനു നേരെ കൈ നീട്ടിയെങ്കിലും നീരസം ഘനീഭവിച്ച ഒരു നോട്ടത്തോടെ അദ്ദേഹം ആ വാഗ്ദാനം നിരസിച്ചു കൊണ്ട് സ്വയം ഇറങ്ങി വന്നു. പിന്നാലെ മുത്തശ്ശിയും ഇറങ്ങി. ഇരുവർക്കുമുള്ള ചായ പറയാൻ ഞാൻ മുന്നോട്ടു നീങ്ങി.

കടയിൽ എല്ലാവരും ആദ്യത്തെ ചായ തനിക്കു കിട്ടണമെന്ന ആഗ്രഹത്തിൽ തിക്കിത്തിരക്കുന്നുണ്ട്. ഇന്റർവെൽ സമയത്ത് സ്‌കൂളിനു പുറത്തെ മിഠായിക്കടകളെ പൊതിഞ്ഞുനിൽക്കുന്ന കുട്ടികളുടെ മുഖത്തെ ആശങ്കയാണ് പലർക്കും. കഴുത്തിൽ ഒരു നീല തൂവാല കെട്ടിയ ഡ്രൈവർക്കുള്ള സ്‌പെഷൽ ചായ അതിനകം വന്നു കഴിഞ്ഞിരുന്നു. ആദരവോടെ അയാളെ നോക്കിക്കൊണ്ടു നിൽക്കുന്ന ബസ് യാത്രക്കാരായ രണ്ടുകുട്ടികളെ നോക്കി കുസൃതിയോടെ കണ്ണിറുക്കിക്കാണിച്ച ശേഷം, അയാൾ കൊക്കക്കരികിലുള്ള ഒരു മൈൽക്കുറ്റിയിയിലിരുന്ന് തന്റെ ചായ ഊതിയൂതി ആസ്വദിക്കാൻ തുടങ്ങി.

സമോവറിന്റെ അരികിൽ ഒരു ഇരുപതുപേരെങ്കിലുമുണ്ട്. മുഷിവോടെ ഞാൻ മുത്തശ്ശന്റെ നേരെ നോക്കി.

"ചായ ഒന്നും വേണ്ട, കുറച്ചു മുൻപേ ആഹാരം കഴിച്ചതല്ലേ ഉള്ളൂ, പ്രസാദിങ്ങു പോന്നോളൂ", മുത്തശ്ശിയാണ് പറഞ്ഞത്. ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നെങ്കിലും ആ ചിന്ത നാലായി മടക്കി കീശയിൽ വെച്ച് അവരുടെ അടുത്തേക്ക് നടന്നു.

പെട്ടെന്ന് കൊക്കയുടെ അരികിലൂടെയുള്ള നടവഴിയിലൂടെ കുറച്ചു പേർ കയറി വന്നു. തലയിൽ കെട്ടും, കണ്ണാടിയും, തോളിൽ ബാഗുകളുമൊക്കെയുണ്ട്, മലകയറ്റക്കാരാവണം. ഇനിയും പകുതിയോളം മല കയറാൻ ബാക്കിയുണ്ട്. സംഗതി എളുപ്പമല്ല. ദിനവും ഒരു കുന്നു നടന്നു കയറി പോയിരുന്ന കോളേജ് ദിനങ്ങൾ ഓർത്തു. അന്നതൊക്കെ എത്ര എളുപ്പമായിരുന്നു. ഇന്നാണെങ്കിൽ പത്തടി നടക്കാനുള്ള ത്വര പോലും കെട്ടു പോയിരിക്കുന്നു. ലജ്ജ തോന്നി.

മലകയറ്റക്കാരുടെ സംഘം ചായ കുടിക്കാൻ നിൽക്കാതെ നീങ്ങി കഴിഞ്ഞപ്പോൾ കുറച്ചു പുറകിലായി നല്ല ഉയരമുള്ള ഒരാൾ ഒറ്റക്ക് കയറി വന്നു. ഒറ്റനോട്ടത്തിൽ ആളെ മനസിലായി. ഋത്വിക് റോഷനെ മുൻപും ടിവിയിൽ കണ്ട പരിചയമുണ്ട്, ഒന്നു മുന്നോട്ടു നീങ്ങി അയാൾക്ക് കൈ വാഗ്ദാനം ചെയ്തു.

"പ്രസാദെന്താ ഇവിടെ, ഇന്ന് ഓഫീസില്ലെ?" ഋത്വിക് ചോദിച്ചു.

"ഇല്ല, മുത്തശ്ശനേം മുത്തശ്ശിയേം കൊണ്ടൊന്ന് നെല്ലിയാമ്പതിക്ക് പോവാണ്."

അവൻ അവരെ നോക്കി കൈകൂപ്പി. മുത്തശ്ശൻ മുഖം തിരിച്ചു, ആൾക്ക് സിനിമാക്കാരെ ഇഷ്ടമല്ല. മുത്തശ്ശി ചിരിച്ചു.

അവൻ പുറകിലേക്കൊന്ന് വലിഞ്ഞ് എന്റെ ചെവിയിൽ ചോദിച്ചു, "നിനക്ക് നാണമില്ലെടെ, ബസ്സിൽ മല കയറാൻ...! നിന്നെ പോലുള്ള ചെറുപ്പക്കാരൊക്കെ ഇങ്ങനെ മടി പിടിക്കാൻ തുടങ്ങിയാലോ? അയ്യേ, ഛെ..."

അവന്റെ ചോദ്യം കേട്ട് ചൂളിപ്പോയി. എത്ര മല കയറിയവനാ എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു, അവൻ കേൾക്കണ്ടെന്നോർത്തു മനസ്സിൽ പറഞ്ഞാശ്വസിച്ചു.

എന്റെ വാടിയ ചിരി കണ്ടിട്ടാവണം, ഋത്വിക് ഒന്നയഞ്ഞു. പതിയെ മാറ്റി നിർത്തി ചോദിച്ചു, "നീ വരുന്നോ എന്റെ കൂടെ കയറാൻ? എനിക്കീ ബോറു കമ്പനി ഇഷ്ടപ്പെട്ടില്ല. അതാ അവരെ വിട്ട് ഒറ്റക്ക് നടക്കുന്നത്. നീയാവുമ്പോ ബെസ്റ്റാണ്... നമുക്ക് എസ്.പി.വെങ്കിടേഷിന്റെ പാട്ടുകളൊക്കെ പാടി ജോളിയായി കയറാം. മുത്തശ്ശനും മുത്തശ്ശീം ബസിൽ വന്നോട്ടെ..."

അതൊരു നല്ല പദ്ധതിയാണ്. മനസ് മുരടിച്ചിരിക്കുകയാണ്. ഒന്ന് ഫ്രെഷാവാം, നല്ല ഉന്മേഷം തോന്നി.

മുത്തശ്ശനോട് കാര്യം പറയാൻ തുടങ്ങിയപ്പോഴേ അദ്ദേഹം കൈ കാണിച്ചു പറഞ്ഞു,"കുട്ടി അവന്റെ കൂടെ നടന്നു പോരെ, ഞങ്ങൾ ബസിൽ പൊയ്‌ക്കോളാ"

ഡ്രൈവർ ആ സമയത്ത് കയറി ഇരുന്ന് കഴിഞ്ഞിരുന്നു. സ്റ്റിയറിങ്ങിൽ കൈ കുത്തി പിന്നോട്ട് തിരിഞ്ഞിരുന്ന്, കൂടെക്കൂടെ വാച്ചിൽ നോക്കി അക്ഷമ കാണിക്കുന്നുണ്ട് അയാൾ. കിളി എല്ലാവരെയും കുത്തിക്കയറ്റുകയാണ്. മുന്നോട്ടു നീങ്ങി നിൽക്കാനുള്ള ആജ്ഞക്ക് ആക്കം പോരെന്നു തോന്നുമ്പോഴൊക്കെ അയാൾ ബസ്സിന്റെ വശത്ത് ആഞ്ഞടിച്ചു കൊണ്ടിരുന്നു. സീറ്റുകൾ കിട്ടണമെന്ന് എല്ലാവർക്കുമുണ്ടെങ്കിലും പല നിറത്തിലുള്ള തൂവാലകളും പുസ്തകങ്ങളും ഉടമസ്ഥരല്ലാത്തവരെ സീറ്റുകളിൽ നിന്നുമകറ്റി നിർത്തി.

ഒടുവിൽ, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഊഴമായി. അവരെ ഫുട്‍ബോർഡിൽ കയറ്റി ഞാൻ വാതിലടച്ചു. കിളിയുടെ അലർച്ചയിൽ ഡ്രൈവർ കടിഞ്ഞാൺ ഇളക്കി. നീങ്ങി നിരങ്ങി അകലുന്ന ബസ്സിന്റെ നേരെ വെറുതെ ഞാൻ കൈ വീശി. മുത്തശ്ശന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛച്ചിരി ഉണ്ടായിരുന്നത് പോലെ തോന്നി.

"ഡേയ്.. വാഡേയ്, ബസ് പോയില്ലേ...!" ഋത്വിക്കിന്റെ വിളി ചിന്തയിൽ നിന്നുണർത്തി.

"യാ, പോവാം." നീണ്ട കാലുകൾ വലിച്ചു വെച്ച് റോഡ് മുറിച്ചു കടന്ന് അപ്പുറത്തേക്കെത്തി നിൽക്കുന്ന അവന്റെ അരികിലേക്ക്, കീശയിലെ നോട്ടുകൾ താഴെ പോവാതെ പൊത്തിപ്പിടിച്ചു ഞാൻ ധൃതിയിൽ ഓടി. മലയുടെ മുകളിലേക്ക് ഒരു മണ്ണിരയെപ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലേക്ക് ഞങ്ങൾ ഊർന്നു കയറി.

* * *

"ഹെന്താ മനുഷ്യാ ഈ വെളുപ്പാൻ കാലത്തു മേലേക്ക് പൊത്തിപ്പിടിച്ചു കേറുന്നേ" ന്നൊരു അലർച്ചയും വെള്ളിടി വെട്ടുന്ന പോലെ മുതുകത്തൊരു ചവിട്ടുമാണ് സ്ഥലകാലബോധത്തിലേക്ക് ടിക്കറ്റു തന്നത്. കണ്ണു മിഴിച്ചപ്പോൾ തറയിലാണ് കിടപ്പ്. പതിയെ എഴുന്നേറ്റ് കർട്ടൻ മാറ്റി നോക്കിയപ്പോൾ, രണ്ടു നാളായി കിഴക്കൻതീരത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്ന മഞ്ഞുകാറ്റ് ഒട്ടും തീവ്രത കുറയാതെ  അവിടെ തന്നെ ഉണ്ട്, എങ്ങും പോയിട്ടില്ല. ഇന്നും വീട്ടിൽത്തന്നെ അടച്ചുപൂട്ടിയിരുന്നു മുഷിയേണ്ടി വരും.

ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ കടന്നൽ കുത്തിയ മുഖശ്രീയോടെ മയങ്ങാൻ ശ്രമിക്കുന്ന നല്ലപാതിയെ പതിയെ ഉന്തിനീക്കിക്കിടത്തി പുതപ്പുവലിച്ചുകേറ്റി ഒന്നൂടെ കിടന്നു. ഇടയ്ക്കു മുറിഞ്ഞു പോയ ആ കാട്ടുവഴിയിലേക്ക് ഒന്നുകൂടി ഏന്തിയെത്താൻ പറ്റുമോന്നു നോക്കാം. നെല്ലിയാമ്പതിക്ക് മുകളിലേക്കു നടന്നു കയറാൻ വെമ്പുന്ന മനസ്സു മാത്രം പക്ഷേ സംശയിച്ചു നിന്നു, "ഋത്വിക് പോയിക്കാണുമോ..."

* * *
പ്രകോപനം: കെപി കണ്ട സ്വപ്നം

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...