Showing posts with label ആത്മാംശം. Show all posts
Showing posts with label ആത്മാംശം. Show all posts

Friday, 29 July 2022

ചായയും കത്തിയും മഴയും

 ഇവിടെ ചായ ഇല്ലേ?!

തൃപ്രയാറിന്റെ ഹൃദയത്തിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന വൈ-മാളിന്റെ കഫറ്റീരിയയിൽ ചായ കിട്ടില്ലത്രേ!

ശ്രീത്തും അളിയനും ഞാനും പരസ്പരം നോക്കി ഇരിപ്പാണ്. ചായയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയാണ് മുഖാമുഖത്തിന്റെ വിഷയം. വൈകുന്നേരം നാലുമണിക്ക് ചൈനീസ് ഫുഡോ, പിസയോ, ഒക്കെ കഴിക്കാൻ മാത്രം ഓളംവെട്ടൊന്നും ആയിട്ടില്ല. പിന്നെ ആകെ കാണുന്ന ഓപ്ഷൻ ഫലൂദയാണ്. പുറത്താണെങ്കിൽ മഴക്കാറിന്റെ ഇരുളിച്ചയും, നേരിയ തണുപ്പും, ചാറ്റൽമഴയുമൊക്കെയായി നല്ല സ്റ്റൈലൻ ശീതളിപ്പ്. അതിനാൽ, ഫലൂദയെന്നത് അലുവയിലെ മീഞ്ചാറായിരിക്കും. ചൂടൻ ചായയ്ക്ക് ചൂടൻ ചായ തന്നെ വേണം.

അങ്ങനെ ചായയുടെ സാക്ഷാത്ക്കാരം സ്വപ്നം കണ്ടിരിക്കുമ്പോ ഗെഡിയും ദേവിയും പ്രത്യക്ഷപ്പെട്ടു. രണ്ടിനും ലുക്കിൽപ്പോലും ഒരു മാറ്റവുമില്ല. അതേ മുഖങ്ങൾ, അതേ ചിരി, അതേ വർത്തമാനം, അതേ രസം!

ഒഴിവാക്കാനാവാത്തതെന്തോ വന്നു കയറിയതുകൊണ്ട് റെനീഷിന് വരാൻ പറ്റില്ലെന്നു മെസേജ് വന്നു, അതൊരു നഷ്ടമായി. അഞ്ചാംക്ലാസ്സിൽ വെച്ച് അവന്റെ ചോറുംപാത്രത്തിൽ നിന്ന് ദിവസേന കഴിച്ചിരിരുന്ന പുട്ടിന്റേം പഴത്തിന്റേം ഇഡ്ലിടേം ചമ്മന്തിയുടേം കഥ അയവിറക്കി ഒന്നൂകൂടി ചിരിക്കാമായിരുന്നു.

നാട്ടിലെ കൂട്ടുകാരുമായി ഒന്നു കൂടണം, ഓരോ ചായ കുടിക്കണം, കുറേ കത്തി വെക്കണം. ദിത്രേം മോഹമേ ഉണ്ടാരുന്നുള്ളൂ. ഗെഡിയുടെ കൂടെ ഇത്തിരി നേരം പഴേ പത്താം ക്ലാസ്സുകാരനാവാമെന്നുള്ളതാണ് ആ മോഹലഡുവിലെ മുന്തിരി. അങ്ങനെ മൊത്തത്തിൽ വിരിഞ്ഞുവിടർന്നു നിൽക്കുന്ന നൊസ്റ്റി അന്തരീക്ഷം, ആവി പാറുന്ന അടിച്ച ചായയെയും മൊരിഞ്ഞ പരിപ്പുവടയേയും കഠിനമായി ആഗ്രഹിക്കുന്നു. സോ, സമയം കളയാതെ യൂസഫലിച്ചേട്ടനോടുള്ള പരിഭവത്തോടെ പുറത്തിറങ്ങി.

അഞ്ചുപേരെ ഗർഭം ധരിച്ച ശ്രീത്തിന്റെ ശകടം ഹൈവേയിൽക്കേറി ചായ തപ്പി നീങ്ങി. "അജീടെ ചായക്കട", "ന്റുമ്മൂമ്മാന്റെ ചായക്കട", "ചായപ്പീട്യ"...  നാട്ടിൽ ചായക്കട കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടില്ല. നാട്ടികയെത്തും മുന്നേ വലതുവശം കണ്ട "ചായക്ലബ്ബി"ലെ നില്പനടിക്കാനുള്ള സെറ്റപ്പിൽ, ചോദിക്കാതെ ചേർത്ത ഏലക്കായ ഇത്തിരി നിരാശപ്പെടുത്തിയ രണ്ടു ചായയും, മോശമില്ലാത്ത ഓരോ പരിപ്പുവടയും സവാളവടയും, കുറേ ചിരികളും ഉള്ളിൽ കുതിർന്നമർന്നു. കോടതിക്കഥകളും, ക്ഷീരവികസനവും, വീടുപണിയുടെ ആവലാതികളും, എണ്ണയൂറ്റും, ട്രാഫിക്ക് പരിഭവങ്ങളും, അമേരിക്കയും അവിടെ ചിതറിവീണുകൊണ്ടിരുന്നു.

ഉള്ളിൽ ഇരുട്ടുകുത്തിയ അവസ്ഥയിൽ നിന്നും കുതറിയെണീറ്റ്, വാശിക്ക് സ്വന്തം കാലിൽ കുതിച്ചുനീങ്ങുന്നവളുടെ സ്വപ്നഗൃഹമായിരുന്നു ഹൈലൈറ്റ്. നേരെ അങ്ങോട്ടു വെച്ചുപിടിച്ചു. അവസാനവട്ട മിനുക്കുപണികൾ തകൃതിയിൽ നടന്നുകൊണ്ടിരിക്കുന്ന നല്ല അസ്സൽ വീട്. ശൗചാലയത്തിന്റെ വാതിലിന്മേൽ ലെമൺ പീസുകൾ വീണു മുങ്ങിത്താഴുന്ന മാർട്ടീനി ഗ്ലാസ്സിന്റെ പടത്തിന്റെ ഡിസൈൻ വെച്ച ബുദ്ധിയെ അഭിനന്ദിച്ച വകയിൽ കിട്ടിയതെല്ലാം വാങ്ങിക്കൂട്ടി അവിടുന്നിറങ്ങുമ്പോൾ, ദേവിയുടെ സ്ഥിരം ഐറ്റമായ രസികൻ റവലഡു ഒരു പൊതി മുടക്കമില്ലാതെ വന്നെത്തി. വീടുപാർക്കൽ കൂടാൻ പറ്റില്ല, ലീവ് തീരും. തിരിച്ചു  പോവുന്നതിനു മുന്നേ തിലകത്തിനേയും കൂട്ടി  ഒന്നൂടെ വരണമെന്ന് ഉള്ളിലുറപ്പിച്ചു.

നേരെ ഗെഡിയുടെ വീട്ടിലേയ്ക്കായിരുന്നു. അകത്തേതു പോരാതെ, യാത്ര പറഞ്ഞിറങ്ങി പടിക്കൽ നിന്ന് വീണ്ടും തുടങ്ങിയ കത്തിയടിയിൽ മണിക്കൂർ ഒന്നര പോയതറിഞ്ഞില്ല. നാട്ടുവർത്തമാനവും, ലോകവർത്തമാനവും, ഇടയിലൂടെ പറയാതെ പറയുന്ന ഇത്തിരി കഥകളും നൂലുപോലെ പെയ്തുകൊണ്ടിരുന്നു. 

മഴയ്ക്ക് കടുപ്പത്തിലൊന്നു ശാസിക്കേണ്ടി വന്നു, പടിയ്ക്കൽ പാതിവഴിയിൽ ഇറങ്ങാൻ കൂട്ടാക്കാതിരുന്ന മനസ്സിനെ കൺവിൻസ് ചെയ്ത് ഒടുവിൽ പുറപ്പെടുവിയ്ക്കാൻ. വരണ്ട തടാകത്തിന്റെ ഹൃദയത്തിലേക്ക് പതിക്കുന്ന പുതുവർഷം പോലെയുള്ള ഒരു സായാഹ്നം വീണലിഞ്ഞു താഴ്ന്നു. ആദ്യമൊന്ന് പൊള്ളിച്ച്, പിന്നെ ആസ്വദിപ്പിച്ച്, പതിയെ ഉള്ളിലേയ്ക്കാഴ്ന്ന നനുത്ത അനുഭൂതികൾ. ഒരു ചാറ്റിനും പകർന്നു തരാൻ കഴിയാത്ത പൊട്ടിച്ചിരികൾ, കളിയാക്കലുകൾ, കുറിയ നനുത്ത നോട്ടങ്ങൾ. ഇനിയൊരു കാഴ്ചയുണ്ടാവും വരെ ചേതനയെ റീച്ചാർജ്ജു ചെയ്തു തരുന്നതുപോലെ. ഒരു മെസേജിനപ്പുറമെങ്കിലും, മുഖദാവിലിനിയെന്ന് എന്ന ചോദ്യം മുറ്റിനിൽക്കുന്ന, പരസ്പരം കൊളുത്തിവലിക്കുന്ന യാത്ര പറച്ചിലുകൾ... 

അഞ്ചു പഴയ പത്താംക്ലാസ്സുകാർക്കിടയിൽ ഒരു മഴ കൂടി പെയ്തിറങ്ങി.

Saturday, 30 May 2020

യതി വാർത്താ:

ഡാ അറിഞ്ഞടാ…?”

മൂലക്ക് ഒരു കുഞ്ഞിസ്റ്റാന്റടിച്ച് പ്രതിഷ്ഠിച്ചിരുന്ന ഐടിഐ മുദ്രയുള്ള ലൈറ്റ് പച്ചക്കളർ ഫോണിന്റങ്ങേപ്രത്ത് നിന്ന് ലുലൂന്റെ ശ്വാസംകിട്ടാതെയുള്ള കെതപ്പ്.

“എന്തൂട്ട്…?”

“കുംബ്ലേ പത്ത് വിക്കറ്റെടുത്തൂടാ! ഇന്ത്യ ജയിച്ചു!”

“ഏ... കളി കഴിഞ്ഞാ? കാലത്ത് നോക്കീപ്പോ അവമ്മാര് നല്ല കളിയാരുന്നൂലോ…”

“പിന്നല്ലാ, കുംബ്ലേ കേറി മേഞ്ഞുടാ.. പത്ത് വിക്കറ്റ് മൂപ്പർക്ക്ണ്”

“ഹമ്മേ, കലക്ക്യേലാ.. ബാക്കി ആർക്കൊക്കെയാടാ കിട്ടിയേ..?”

“എന്തൂട്ട്?”

“വിക്കറ്റോള്”

“നിനക്ക് വട്ടായാ..! ഡാ, പത്തും കുംബ്ലേക്കാന്ന്”

“ആടാ.. ബാക്കി നാലെണ്ണം ഇല്ലേ എന്നാലും?”

“ഡാ പൊട്ടാ, മൊത്തം ടെസ്റ്റിലല്ല, അവമ്മാര്ടെ സെക്കന്റ് ഇന്നിങ്സിലെ പത്തില് പത്തു വിക്കറ്റും 
കുംബ്ലേക്കാടാ കിട്ടീത്. ലോകറെക്കോർഡാടാ!”

“ഉവ്വാ...?! ശരിക്കും...?” മേല് മൊത്തം ഒരു തരിപ്പാ കേറി.

“സത്യം. നീ വേം പോയി ടീവി വെച്ച് നോക്ക്…”

പറന്നു ചെന്ന് ടീവി ഓണാക്കുമ്പോ, ക്രിക്കറ്റ് ശ്വസിച്ചു ജീവിച്ചിരുന്ന അന്നത്തെ മാനസികാവസ്ഥയിൽ ഒരു നിലക്കും മാപ്പുനൽകാൻ കഴിയാത്ത തരത്തിലുള്ള എന്തോ മാരകപ്രോഗ്രാം ദൂരദർശനിൽ ഓടിക്കൊണ്ടിരിക്കുന്നു.

“കോപ്പ്, ന്യൂസൊക്കെ ഇനി ഏത് നേരത്താണാവോ.. ഇവമ്മാർക്കിതൊക്കെ ഒന്നെഴുതിക്കാണിച്ചൂടെ" ന്ന് പ്രാവി തിരിയുമ്പോ അച്ഛമ്മ ഉമ്മറത്തിരുന്ന് 'കടലാസ്' വായിക്കുന്നു.

"അല്ലച്ഛമ്മേ, ഇപ്പ റേഡിയോല് ന്യൂസ്ണ്ടാ?"

"ആ, ഇപ്പ തൊടങ്ങും. എന്തേ?"

മറുപടിക്കുപോലും ഒരു നിമിഷം കളയാണ്ടെ പാഞ്ഞുചെന്ന് റേഡിയോ ഓണാക്കി.

“സമ്പ്രതി വാർത്താഹ ശുയന്താം..പ്രവാചകാഹ..”

“ഓഹോ.. കറക്റ്റ് ടൈമിൽ സംസ്കൃതം വാർത്ത തന്നെ ല്ലേ... വെൽഡൺ യൂണിവേഴ്സ്, വെൽ ഡൺ" ന്നും നിരാശപ്പെട്ട്, എന്നാലും തോൽക്കാൻ തയ്യാറാവാതെ വല്ല തുമ്പോ തുരുമ്പോ കിട്ട്വോന്ന് നോക്കാം ന്ന് ആശ്വസിച്ച്, കാതുകൂർപ്പിച്ച് അന്നാ ന്യൂസിലെ ഓരോരോ അരിമണികളും പെറുക്കിപ്പെറുക്കി ചുമരിൽ ചാരി നിന്നതിന്റെ ഒടുവിൽ, നമുക്കാവശ്യമുള്ള വാക്കുകൾ മാത്രം ഒരു മായാജാലം പോലെ ചെവി ഫിൽട്ടർ ചെയ്തെടുത്തു തന്നു.

“ഭാരതാ ഹ പാകിസ്താന ഹ ക്രിക്കറ്റ് ക്രീഡാ ഹ കുംബ്ലേ ഹ ദശമ ഹ…”

“അടിച്ചു മോനേ!!!” ന്നും അലറി പടൂന്റെ വീട്ടിലേക്ക് ഇറങ്ങി ഓടീതും, അടുത്ത ന്യൂസ് ടെലികാസ്റ്റിൽ ഹൈലൈറ്റ്സ് കാണും വരേം, പിന്നെയുള്ള ഓരോ ന്യൂസിലും അതിന്റെ റിപീറ്റേഷൻ കണ്ടോണ്ടിരിക്കുമ്പോഴും ഉണ്ടായ ആ ആ, ഇത്..

ഓർക്കുമ്പോ തന്നെ… ദേ .. !

ബൈസിക്കിൾ ഡയറി


എഞ്ചിനീയറിങിന്റെ കൗൺസിലിങ്ങൊക്കെ കഴിഞ്ഞ് ഇടുക്കീലെ കോളേജിന്റെ പ്രണയലേഖനവും കാത്തിരിക്കുന്ന പരമബോറടിയുടെ മൂർദ്ധന്യാവസ്ഥയിലെ ദിനങ്ങളിലൊന്നിൽ...
 
അന്നൊക്കെ രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി, ശേഖരശാന്തീടവിടന്ന് വാങ്ങി വെച്ച രക്തചന്ദനത്തിന്റെ മുട്ടി അമ്മീമെലൊരച്ചെടുത്തതീന്ന് കൊറച്ചെടുത്ത് നെറ്റീമെ ഇരിഞ്ച് നീളത്തിൽ ചാർത്തി, ഡിസ്കോ ലൈറ്റിട്ട സെറ്റപ്പിന്റെ ഉള്ളിലിരിക്കുന്ന ഗണപതിയുടെ മുന്നിലിരിക്കുന്ന വിളക്കിന്റെ തിരി കരിഞ്ഞതിൽ നിന്ന് ലേശെടുത്ത് രക്തചന്ദനക്കുറീടെ താഴെ ഇത്തിരി നീളം കുറവിൽ കടുകുമണി ലെങ്തിൽ അപ്രത്തേക്കും ഇപ്രത്തേക്കും അളവു മാറാതെ കൃത്യം സെന്ററിൽത്തന്നെ അപ്ലൈ ചെയ്ത്, സൈക്കിളുമെടുത്തിറങ്ങി വിനൂന്റെ ഉമ്മറത്ത് കുറേനേരത്തേക്ക് കുറ്റിയടിക്കുന്ന പതിവുണ്ടായിരുന്നു. ആയിടെ മൊത്തം അലൈന്മെന്റു പൊളിച്ചുപണിത് പുതുപുത്തൻ മോടിയിൽ സെറ്റപ്പാക്കി ഇറങ്ങിത്തുടങ്ങിയ മനോരമയിലെ സ്പോർട്സ് പേജ് ഒരക്ഷരം വിടാതെ വായിച്ചുതീർക്കുകയും, കഴിഞ്ഞ ക്രിക്കറ്റ് കളികളെ ഇഴകീറി പരിശോധിക്കുകയും അടുത്ത് വരാൻ പോവുന്ന കളിയെപ്പറ്റി കൂലങ്കുഷമായി ചർച്ചിക്കുകയും, സത്യം പറഞ്ഞാ സ്കൂളിലേക്ക് പോവുന്ന ചില തല്പരകക്ഷികളെ കാണുകയും, ആർക്കും പരാതിയില്ലാത്ത "ഒരു ചെറുചിരി അങ്ങോട്ട്, ഒരു പുഞ്ചിരി ഇങ്ങോട്ട്" സ്കീമിൽ പങ്കെടുക്കുകയുമൊക്കെയാണ് ഉദ്ദേശ്യം.
 
മൂവായിരത്തിച്ചില്ലാനം കുട്ടികൾ പഠിക്കുന്ന കഴിമ്പ്രം സ്കൂളിലന്ന് കഷ്ടിച്ചൊരഞ്ഞൂറ് സൈക്കിള് തികച്ച് വെക്കാനുള്ള സ്ഥലം ഇല്ലാത്തോണ്ട് ഒരു പത്തുനൂറ് സൈക്കിളൊക്കെ എല്ലാ ദിവസോം, സ്കൂളിന്റെ അയല്പക്കത്തുള്ള സഹൃദയരായ നാട്ടുകാരുടെ പറമ്പിലെന്ന പോലെ, വിനൂന്റെ വീടും തറവാടുമൊക്കെ ഇരിക്കുന്ന, തുറന്നു കിടന്നിരുന്ന മ്മടെ അയലൊക്കപ്പറമ്പിലും കാണുമായിരുന്നു. അങ്ങനെ ഒരുമാതിരി ടൈമിലൊക്കെ ഞങ്ങടെ താവളമായിരുന്ന ആ പറമ്പിൽ സൈക്കിൾ വെക്കാൻ വരുന്ന സ്കൂൾകുട്ടികളോട്, വിശിഷ്യാ ലേഡിബേഡ് ഉടമകളോട്, “ദവടെ വെക്കല്ലടിവളേ, ആളേൾക്ക് പോണ്ടേ”, “ഹെയ് അവടെ വെച്ചാ മറ്റേ സൈക്കിളെട്ക്കാൻ പറ്റോ, നീയങ്ട് ലേശാ നീക്കി വെച്ചേ” ന്നൊക്കെ പറഞ്ഞ് പട്ടിഷോ കാണിക്കാറുള്ള ടൈം.
 
ഒരൂസം ഇങ്ങനെ പിള്ളേരൊക്കെ സ്കൂളീപ്പോയി, ബെല്ലൊക്കെ അടിച്ചുകഴിഞ്ഞ് കുറേനേരം കത്തിയടി കഴിഞ്ഞപ്പോ ഒരു തോറ്റം, 

“അല്ല വിന്വോ, മ്മക്കീ സൈക്കൊളൊക്കെ ഒന്ന് അറേഞ്ച് ചെയ്ത് വെച്ച് പിള്ളേരെ ഞെട്ടിച്ചാലോ?”. 

അഞ്ചിന്റെ പൈസക്ക് ഗുണമില്ലാത്ത ആ ഐഡിയ പക്ഷേ സംഘത്തെ ഉഷാറായി. സൈക്കിളുകൾ ബ്രാന്റനുസരിച്ച് പല ഭാഗങ്ങളിലേക്ക് മാറ്റി ലൈനപ്പാക്കി വെക്കപ്പെട്ടു. ലേഡീബേഡുകൾ പുളിമരത്തിന്റെ അടീല് വട്ടത്തില്, ബീഎസ്സേകൾ അയ്നീടെ താഴെ നീളത്തില്, വേറെ ചിലത് വരിവരിയായി നടവഴീടെ രണ്ടു സൈഡില്, അതിൽത്തന്നെ ആമ്പിള്ളെർടേം പെമ്പിള്ളേർടേം വേറെവേറെ സെക്ഷനുകൾ, അങ്ങനങ്ങനെ മൊത്തത്തിൽ പൊരിഞ്ഞ പരിപാടി. ലേഡീബേഡിന്റേം, ബീഎസ്സേടേം അതിപ്രസരത്തിൽ ലൈംലൈറ്റ് കിട്ടാത്ത ചെല ഹീറോ ഇമ്പാക്റ്റുകളും ഫോട്ടോണുകളും അപൂർവം ചെല അറ്റ്ലസുകളും, മറ്റു പല ഓർമ്മയില്ലാബ്രാന്റുകളും അടിച്ചുകൂട്ടി ഒരു മൂലക്ക് കൊണ്ടു വെച്ചു. അതിന്റെടക്ക് “മ്മക്ക് കളറു നോക്കി ഒന്നുങ്കൂടി അറെഞ്ച് ചെയ്താലാ?” ന്നൊരു രണ്ടാംതോറ്റത്തിന്റെ പുറത്ത് ബ്രാന്റിന്റെ സെക്ഷനുകൾ കളറിന്റെ അടിസ്ഥാനത്തിൽ സബ്സെക്ഷനുകളാക്കി മാറ്റി ഒരു റീഅറേഞ്ച്മെന്റ് കൂടി നടത്തിക്കഴിഞ്ഞപ്പോ പറമ്പൊരുമാതിരി സൈക്കിളുകളുടെ മെഗാമേള നടക്കുന്ന ഏതോ മൈതാനത്തിന്റെ ലുക്കായി. മനോഹരായിരുന്നു സീൻ!
 
വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ഗ്രാമത്തെ മൊത്തം രക്ഷിച്ച പട്ടാളക്കാർ വൈന്നേരം ബാരക്കിൽ രണ്ടെണ്ണമടിച്ച് ക്ഷീണം മാറ്റാനിരിക്കുന്ന ഫീലിൽ, അവിടെ ഒരു തെങ്ങുംചോട്ടിൽ ഞങ്ങൾ കയ്യും ബേക്കിൽ കുത്തി മലന്നു കിടന്ന് അന്നത്തെ അധ്വാനത്തിന്റെ ഫലം ആസ്വദിച്ചിരുന്നു.
വൈന്നേരം സ്കൂള് വിടാറായപ്പോ അന്തംവിടുന്ന പിള്ളേരെ കാണാൻ പട മൂന്നു മണിയോടെ തന്നെ സെറ്റായി റെഡിയായിരുന്നു.
 
നാലുമണിക്ക് കൂട്ടബെല്ലടിച്ച് രണ്ടുമിനിറ്റ് തികയും മുന്നേ പിള്ളേര് വന്നു തുടങ്ങി. വരുന്നവർ വരുന്നവർ “ഇതെന്ത് കൂത്ത്, എന്റെ സൈക്കിളെവടെ” എന്നമ്പരന്നും ലേശം പരിഭ്രമിച്ചും പരതിനടക്കുന്ന കണ്ടപ്പോ “ഞങ്ങളാട്ടാ ഈ കർമ്മം ചെയ്തത്, നന്ദിയൊന്നും പറയണ്ട ഒരാവശ്യോം ഇല്ല” എന്ന ഭാവത്തിൽ ഞങ്ങളവടെ ചായേം കുടിച്ചിങ്ങനെ സിരിച്ചിരുന്നു.
 
“ദേ നിങ്ങളിങ്ങനെ തോന്ന്യേ പോലെ സൈക്കിളൊക്കെ വെച്ച് പോയാ പറമ്പൊക്കെ കാണാൻ മോശല്ലേ?" 
"നാളെത്തൊട്ട് ഇന്ന് വെച്ച പോലെ അറേഞ്ച് ചെയ്ത് വെച്ചോളോട്ടാ.." 
"ഇന്ന് ഞങ്ങള് ഹെല്പ് ചെയ്തു. ഞങ്ങൾ എല്ലാ ദിവസോം ഇവിടെ തന്നെ കാണും, നിങ്ങളെ ഹെല്പാനായിട്ട്” 

എന്നിങ്ങനെ ഓരോ പത്ത് മിനിറ്റിലും ഓരോ അനൗൺസ്മെന്റും നടത്തി ആ ദിവസവും അതിന്റടുത്ത ദിവസവും ഞങ്ങൾ ടൈം കില്ലി. പിള്ളേർക്കാണെങ്കിൽ “ഇവമ്മാരിത് സീരിയസായിട്ടാണോ, അതോ പിരി പോയിട്ടാണോ” ന്ന് കൺഫ്യൂഷനുമുണ്ട്, എന്നാ പറഞ്ഞ പോലെ ചെയ്തില്ലെങ്കി ഇവമ്മാർടെ ഏരിയയിൽ ധൈര്യായിട്ടെങ്ങനെയാ സൈക്കിളും വെച്ച് പോവാൻ പറ്റാന്ന് നല്ല ഡൗട്ടുമുണ്ട്. ഞങ്ങക്കാണെങ്കിൽ അവർടെ ആ കൺഫ്യൂഷനൊക്കെ ഒന്നുരണ്ടു ദിവസം അത്യാവശ്യം നല്ല എന്റർടെയിന്റ്മെന്റ് ആയിരുന്നു.
 
ഇപ്പോ ആലോചിക്കുമ്പോ, എന്തിന്റെ കേടായിരുന്നോ ആവോ, ആ പെമ്പിള്ളേരൊക്കെ എന്ത് വിചാരിച്ചു കാണോ ആവോ! ഹൗ...

Saturday, 28 March 2009

കലികാലം

മുറിയിലെ ഫാനും ലൈറ്റുമെല്ലാം ഓഫായി. വലിച്ചു വാരിയിട്ടിരിക്കുന്ന ഷെല്‍ഫില്‍ നിന്നും താക്കോല്‍ക്കൂട്ടമെടുത്ത് അയാള്‍ പുറത്തേക്കിറങ്ങി.

"ക്ടക്...", വാതിലിലെ താക്കോല്‍ദ്വാരത്തില്‍, ഒരാളെ തല്ലിക്കൊല്ലാന്‍ വലിപ്പമുള്ള താക്കോല്‍ തിരിഞ്ഞു വൃത്തികെട്ട ശബ്ദമുണ്ടാക്കി.

ഷൂസിന്‍റെ ശബ്ദം രണ്ടാം നിലയില്‍ നിന്നും താഴേക്കിറങ്ങി അകന്നകന്നു പോയി

മുറിയിലാകെ നിശ്ശബ്ദത പരന്നു.

പെട്ടെന്ന് മുക്കിലിരുന്ന ഡസ്റ്റ്ബിന്‍ ചാടിയെണീറ്റ് വായിട്ടലച്ചു

"ആ കോപ്പന്‍ പോയല്ലേ?..ഹൊ! മനസ്സമാധാനമായി. അങ്ങോട്ട് പോവുമ്പോ ഒരു തട്ട്, ഇങ്ങോട്ട് പോവുമ്പോ ഒരു തട്ട്, എന്നിട്ട് ഞാന്‍ നേരെ ഇരിക്കാത്തതിന്‌ ആ പെണ്ണുമ്പിള്ളക്കിട്ട് തെറിയും! നേരെ വെച്ചാലല്ലേ നേരെ ഇരിക്കൂ...! ഉള്ളിലെ കവറിലാണെങ്കില്‍ വേസ്റ്റ് നിറഞ്ഞ് നാറിയിട്ട് വയ്യാ... എന്‍റെ ഒരു വിധി!"

"അതു താന്‍ പറഞ്ഞതു ശരിയാ", ഉള്ളില്‍ മുഴുവന്‍ അലക്കാത്ത തുണി നിറഞ്ഞു കവിഞ്ഞിരിക്കുന്ന പൊണ്ണത്തടിയന്‍ തുണിസഞ്ചി ചിരിച്ചു കൊണ്ടു പറഞ്ഞു. "ഞാന്‍ തന്നെ ഇതിപ്പൊ മൂന്നുനാലു ദിവസമായി ഇതേ ഇരിപ്പിരിക്കുന്നു. ഒന്നെടുത്ത് ആ വാഷിങ്മെഷീനിലിടാന്‍ ഇത്രപ്പെരുത്ത് സമയം വേണോ, എവടെ!! മടി തന്നെ, അല്ലാണ്ടെന്താ!

"വന്നാലുടനെ ആ ലാപ്കോപ്പെടുത്ത് കുത്തിക്കൊണ്ടിരിക്കും. ആ പെണ്ണുമ്പിള്ള പറയുന്ന കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കില്ല. അവരടുത്തു തന്നെ ഇങ്ങോരെ ഇട്ടിട്ടു പൊടീം തട്ടിപ്പോവും", കാലിളകിത്തുടങ്ങിയ മരക്കസേര ആരോടെന്നില്ലാതെ പറഞ്ഞു. 

"ആ സ്ക്രൂഡ്രൈവറൊന്നെടുത്ത് രണ്ടേ രണ്ടു മിനിറ്റ് പണിയെടുത്താല്‍ എന്‍റെ ഈ ചാഞ്ചാട്ടം നിന്നോളും, എനിക്ക് വേണ്ടിയല്ലല്ലോ, സ്വന്തം തണ്ടലിന്‌ സെഗ്‌മെന്‍റേഷന്‍ ഫോള്‍ട്ട് വരാണ്ടിരിക്കാന്‍ വേണ്ടിയല്ലേ, അവസാനം നടൂം കുത്തി വീണാല്‍ എന്നെയും എന്‍റെ അപ്പനപ്പൂമ്മരെയും മൊത്തം തെറി വിളി നടത്തുകേം ചെയ്യും.  കണ്ട്രിപ്പയല്"!

"ഡേ ഡേ, പേടിക്കണ്ട, എയര്‍ടെലിന്‍റെ ഈ മാസത്തെ ബില്ലടച്ചിട്ടില്ല, കക്ഷി അതു മറന്നു പോയിരിക്കുകയാ. കണക്ഷന്‍ കട്ടായിക്കഴിയുമ്പൊ താനെ ലാപ്കോപ്പിലെ കുത്തലു നിന്നോളും", സ്റ്റൂളിന്മേലിരുന്ന മോഡം ചിരിച്ചു കൊണ്ട് പറഞ്ഞു.

"അതു തന്ന്യഷ്ടാ ഇവട്ത്തെ അവസ്ഥയും..ഹിഹി", സ്റ്റാന്‍ഡിലിരുന്ന സെറ്റ് ടോപ് ബോക്സ് ഏറ്റുപിടിച്ചു,

"അവസാനം സര്‍വ്വീസു കട്ടാവുമ്പോ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടം കാണാം... ഹായ് ഹായ്! ശ്വാസം കിട്ടാണ്ടായാപ്പോലും മന്ഷമ്മാര്ക്കിത്ര വെപ്രാളം കാണില്ല. പക്ഷേ ടീവി...ഹൊ!!!

"ബുഹു ബുഹു ബുഹാ", ഹാളിലാകെ തുമ്മലിന്‍റെ ഒച്ച മുഴങ്ങി. 

"എന്‍റെ പൊന്നു പെങ്ങളേ, ഇങ്ങനെ തുമ്മിയാ നിന്‍റെ കട്ടേം പടോം അടുത്തു തന്നെ മടങ്ങും", അടുത്ത തുമ്മലിന്‌ മൂക്കുതിരുമ്മിക്കൊണ്ടിരുന്ന കാര്‍പെറ്റിനോട് ടീപോയ് പറഞ്ഞു.

"പ്ഫ ചെറ്റേ!!എടുത്തൊരു അലക്കാ അലക്കീട്ട്‌ണ്ടെങ്കില്‌ണ്ടല്ലാ!! ദെവസം മുഴേനും എന്‍റെ നെഞ്ചത്തിരുന്ന് സുഖിക്കണതും പോരാ, കഷ്ടപ്പെട്ട് തുമ്മുമ്പോ ഡയലോഗ് വീശണാ? ഒരു ചാമ്പാ ചാമ്പ്യാലേ കയ്യും കാലും കണ്ടിച്ച് ആ മുക്കീപ്പോയ്ക്കെടക്കും", കാര്‍പെറ്റിന്‌ ടീപോയെ പണ്ടേ പിടിക്കില്ല. കൊണ്ടുവന്ന അന്നു മുതല്‍ കേറ്റി വെച്ചിരിക്കയല്ലേ തന്‍റെ നെഞ്ചത്ത് ആ കുരിശിനെ...

"ആദ്യൊക്കെ ആഴ്ചേലൊരിക്കലെങ്കിലും ഈ പണ്ടാരത്തിനെ നെഞ്ചത്ത്‌ന്നെറക്കി ഈ പൊടിയൊക്കെ ഒന്നു തട്ടിക്കളഞ്ഞിരുന്നു. ഇപ്പ കൊറച്ച് നാളായി അതൂല്യ. യെവനൊക്കെ ക്ഷയം പിടിച്ചു ചാവാനാണാ നോക്കണേ...", കാര്‍പെറ്റിന്‍റെ അരിശം തീരുന്നില്ലായിരുന്നു. "എന്തു പണ്ടാരംവേണേലും ആയിക്കോട്ടെ, എനിക്കിത്തിരി സൌന്ദര്യബോധം ഉണ്ടായിപ്പോയി, ഒന്നു മെനയായിക്കെടക്കാന്‍ ആ കോപ്പനതിന്‌ സമ്മതിക്കണ്ടേ, ഈ ആഴ്ചയെങ്കിലും ഒന്നെടുത്ത് വൃത്തിയാക്കിയാ മത്യായിര്ന്നു.

"പിന്നേ, കാത്തിരുന്നോ, ശനിയാഴ്ച വെളുപ്പിനേ അലാറം വെച്ചെണീറ്റ് വൃത്തിയാക്കും", ടി.വിയുടെ പ്രതികരണവും പൊട്ടിച്ചിരിയും ഒന്നിച്ചായിരുന്നു. "ഇക്കണ്ട കാലമായിട്ട് ഒരൊറ്റത്തവണയാണ് ഇപ്പറയണ മനുഷ്യന്‍ എന്നെയൊന്ന് തുടച്ചിട്ടുള്ളത്, ആ ആളാണ്‌ നെലത്ത് കെടക്കണ തന്നെ എടുത്തിനി തൂത്തുവൃത്ത്യാക്കാന്‍ പോണേ, ഒന്നു പോടാപ്പാ..."

"ഇഹപരശാപം തീര്‍ക്കാനമ്മേ ഇനിയൊരു ജന്മം കൂടി തരുമോ", അടുക്കളയില്‍ നിന്നും ഗ്യാസടുപ്പിന്‍റെ കരകരശബ്ദം അരിച്ചരിച്ചു വന്നു.

"അമ്മാവോ, ഇന്നു നേരത്തേ തുടങ്ങിയല്ലോ?"

"വേണ്ട്റാ വേണ്ട്റാ... എനിക്കത്ര പ്രായൊന്നും ആയിട്ടില്ലടാ. ഈ കുഷ്ഠം പിടിച്ച പോലത്തെ ലുക്ക് നീ നോക്കണ്ടാട്ടാ... പക്ഷേ, പറഞ്ഞിട്ട് കാര്യല്ല. ഒക്കേത്തിനുമൊരു യോഗം വേണം. ഈ കരീം കറേമൊക്കെ ഒന്നു തുടച്ച് വൃത്തിയായി നല്ല കുട്ടപ്പനായി ഒന്നു തിളങ്ങാമെന്നുള്ള എന്‍റെ പ്രതീക്ഷ ഞാനിപ്പൊ അട്ടത്തു വെച്ചു. ഇനിയിപ്പൊ പ്രാര്‍ഥിച്ച് ശിഷ്ടകാലം കഴിക്കന്നെ. ആ സീലിങ്ങ് ഫാന്‍മണികളെത്തന്നെ കണ്ടില്ലേ, നല്ല ചോക്ളേറ്റ് ചോക്ളേറ്റു പോലെയായിരുന്നില്ലേ കൊണ്ടു വന്ന് തൂക്കിയിട്ടപ്പൊ. ഇപ്പഴോ, ഒരു മാതിരി മഡ്റേസ് കഴിഞ്ഞു വന്ന ബൈക്കിന്‍റെ എഞ്ചിന്‍ഗാര്‍ഡു പോലെയായി. ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര...

"തറ ഡെയ്‌ലി തുടക്കാന്‍ ആ തമിഴത്തിയെ ഏര്‍പ്പാടാക്ക്‌ണ കണ്ടപ്പൊ ഞാന്‍ വിചാരിച്ചു നല്ലകാലം തുടങ്ങീന്ന്. യെവടെ! ആ പെണ്ണുമ്പിള്ളയുടെ പരാക്രമം കണ്ടാല്‍ രൊറ്റ പൂശാ പൂശാനാ തോന്ന്വ. നെലത്തിരുന്ന് നനഞ്ഞ തുണി വെച്ച് അങ്ങോട്ടൊരു വീശ്, ഇങ്ങോട്ടൊരു വീശ്, പോണ വഴിയിലെങ്ങാനും തറയിലൊന്നു തൊട്ടായായി! ഇതിലും ഭേദം മാസത്തിലൊരു പ്രാവശ്യെങ്കിലും മര്യാദക്കു തൊടക്കലായിര്‌ന്നു. ടോയ്‌ലെറ്റില്‍പ്പോണവര്‍ക്ക് പോലും ആ അമ്മച്ചീടത്ര തിക്കും തെരക്കും ഞാന്‍ കണ്ടിട്ടില്ല", അഴുക്കു പിടിച്ച തറ അരിശത്തോടെ പറഞ്ഞു.

ഞെട്ടിയെണീറ്റപ്പൊ നോട്ടം നേരെ മേലേയ്ക്കാണ്‌ പോയത്. അതാ അഴുക്കു കട്ട പിടിച്ച ഫാന്‍ മുരണ്ടുകൊണ്ട് കറങ്ങിക്കൊണ്ടിരിക്കുന്നു. മൂലയിലെ പൂര്‍ണ്ണഗര്‍ഭിണിയായ തുണിസഞ്ചിയും അഴുക്കു പിടിച്ച ടിവിയും ആടിയിളകുന്ന കസേരയുമെല്ലാം അതു പോലെ തന്നെ ഇരിപ്പുണ്ട്. മുന്‍വാതിലിനടുത്ത് ചെരിപ്പുകളും ഷൂസുകളും നിറകൊട്ടയിലെ ചാളകളെന്ന പോലെ കിടക്കുന്നു. ദൈവമേ, വാട്ട് അ മെസ്സ്! ഉച്ചമയക്കം വിടാതെ ശയിക്കുന്ന നല്ലപകുതിയെ ഉണര്‍ത്താന്‍ പതിവു പോലെ ഒരു വിഫലശ്രമം നടത്തി നേരെ കസേരയുടെ അടുത്തേക്കു ചെന്നു. കഴിഞ്ഞ ദിവസം വാങ്ങിയ സ്ക്രൂഡ്രൈവറെടുത്ത് അളിയന്‍റെ ഇളക്കം ശരിയാക്കി. ടിവിയുടെ മേല്‍ മിസ്റ്റര്‍ മസില്‍ വെച്ച് തുടച്ചു ക്ളീന്‍ ക്ളീനാക്കി. തുണിസഞ്ചിയിലെ തുണികളെടുത്ത് മെഷീനിലിട്ട് സൂപ്പര്‍വാഷ് തന്നെ കൊടുത്തു. അലമ്പായി കിടക്കുന്ന സ്വീകരണ-കം-ഡൈനിങ്ങ് മുറിയെ അടക്കിയൊതുക്കി. ഗ്യാസടുപ്പിനെ ഈസി-ഓ-ബാങ്ങ് വെച്ച് കലക്കനാക്കി.

കാര്‍പെറ്റിന്‍റെ മേലെന്ന് ടീപ്പോയെ എടുത്ത് മാറ്റിവെച്ച് അതിനെ പുറത്തു കൊണ്ടു പോയി തട്ടിക്കുടഞ്ഞു വൃത്തിയാക്കി. നിസ്കാരപ്പള്ളി പോലെ കിടന്നിരുന്ന സോഫാസെറ്റിയെല്ലാം വലിച്ചിട്ട് നേരെയാക്കി. എല്ലാം കഴിഞ്ഞപ്പൊ കണ്ണും തിരുമ്മി എണീറ്റു വന്ന നല്ല പകുതി ഏതോ വിചിത്രലോകത്തെത്തിയെന്നോണം കണ്ണു മിഴിച്ചു നിന്നു. ഞാനാരെന്നു നീ കരുതി എന്ന മട്ടില്‍ വിജയീഭാവത്തോടെ ഞാനവളെ നോക്കി ഒരു അഹങ്കാരച്ചിരി ചിരിച്ചു... ഹൊ!
"അഭിട്ടാ...എണീക്ക്, ഞാന്‍ കുളിക്കാന്‍ പോവ്വാ, ആ അമ്മച്ചി വന്നിട്ടുണ്ട്, ഒന്നു നോക്കിക്കോണേ..."
"ഏ? എന്താന്ന്? അയ്യോ, തൃപ്രയാറപ്പാ... അപ്പദ് സ്വപ്നായിര്ന്നോ?"
"നാന്‍ വറേന്‍ അമ്മാ..." തമിഴ്പ്പൊണ്ണിന്‍റെ കളമൊഴി വാസലില്‍ മുഴങ്ങി.
"ഓ ഓ, അങ്ങനെയാവട്ടമ്മച്ചീ..." എന്നും പറഞ്ഞ് പല്ലു തേക്കാനായി നടന്നപ്പൊ നിറഞ്ഞുകവിഞ്ഞ തുണിസഞ്ചിയില്‍ തട്ടി വീഴാന്‍ പോയി.
നാശം, ഇവള്‍ടൊരു കാര്യം!
"ഡീ, നീയ്യീ തുണി ഇതു വരെ അലക്കീലേ...????"

Thursday, 17 July 2008

പുതിയ വെളിച്ചം

"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..."

ദാസേട്ടന്‍ ഉറക്കെപ്പറഞ്ഞു.

"ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ദെം റിയലി ഡോണ്ട് മീന്‍ വാട്ട് ദേ സേ..."

ദാസേട്ടന്‍റെ മുഖത്തുണ്ടായിരുന്ന നിര്‍വ്വികാരതയെ പുച്ഛഭാവം കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ തോന്നി. സാം ഒന്നും മിണ്ടുന്നില്ല. കുമ്പിട്ടിരിക്കുന്ന അവന്‍റെ മുഖത്ത് കണ്ട നിരാശ എന്നില്‍ പേടിയുളവാക്കി. ഞാന്‍ രാമ്വേട്ടനെ നോക്കി. രാമ്വേട്ടന്‍ സാമിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

"ദാസേട്ടന്‍ പറഞ്ഞതു ശരിയല്ല."

പപ്പന്‍റെ മറുപടി നിശ്ശബ്ദത ഭേദിച്ചു.

"അങ്ങനെ പറയാനൊന്നും പറ്റ്ല്ല. സാം അവളെ ശരിക്കും ആഗ്രഹിച്ചിരുന്നു. അവള്‍ പറയുന്നതല്ലേ വിശ്വസിക്കാന്‍ പറ്റൂ. അല്ലാതെ അവളുടെ ഉള്ളില്‍ മറ്റെന്തെങ്കിലുമുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഇവനവസരം കിട്ടിയിട്ടുണ്ടോ?", പപ്പനു ദേഷ്യം വരുന്നുണ്ടായിരുന്നു.

"അതാ ഞാന്‍ പറഞ്ഞത്, ഒന്നും സിന്‍സിയറല്ലെന്ന്..."

"അപ്പോ ദാസേട്ടന്‍ പറയുന്നത് ഇവന്‍ സിന്‍സിയറല്ലെന്നാണോ?"

"അതു കൊണ്ടെന്തു കാര്യം? പ്രണയം സിന്‍സിയറിറ്റിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണോ?", ദാസേട്ടന്‍ പപ്പനു നേരെ തിരിഞ്ഞു.

"പക്ഷേ, ഇതിപ്പോ ഇങ്ങനെ ഒരു സാഹചര്യത്തില്‍ അവളെയും പൂര്‍ണ്ണമായി കുറ്റം പറയുന്നത് ശരിയല്ല. അവള്‍ അവളുടെ സാഹചര്യം മനസ്സിലാക്കിയില്ല. പക്വതയില്ലാതെ പെരുമാറി. ഇവനു വാക്കും കൊടുത്തു. ഇവനു വേണമെങ്കില്‍ കുറേക്കൂടി ചിന്തിച്ചു പെരുമാറാമായിരുന്നു.", രാമ്വേട്ടന്‍റെ വാക്കുകള്‍ എന്നെ അത്‍ഭുതപ്പെടുത്തി. രാമ്വേട്ടന്‍ സാമിനെ സപ്പോര്‍ട്ട് ചെയ്യുമെന്നാണ്‌ ഞാന്‍ കരുതിയത്.

"യെസ്, യൂ സെഡ് ഇറ്റ് റാം, അതാ ഞാന്‍ പറഞ്ഞത്. പപ്പാ, ഇവന്‍റെ അവസ്ഥയില്‍ നീയാണെങ്കിലും ഇങ്ങനെയേ പെരുമാറൂ. അതേ നമ്മളൊക്കെ ശീലിച്ചിട്ടുള്ളൂ. ഒരിക്കലും ഒന്നിനെയും പൂര്‍ണ്ണമായി മനസ്സിലാക്കില്ല."

ദാസേട്ടന്‍ തുടര്‍ന്നു.

"എന്തു വന്നാലും എതിര്‍ത്ത് ഒരുമിച്ചു ജീവിക്കാമെന്നാണ്‌ ആദ്യം വരുന്ന മനോവിചാരം. അതിലെന്തു കാര്യം? അറിഞ്ഞുകൊണ്ട് പ്രശ്നങ്ങളെ വരുത്തിവെച്ച് പിന്നെ അവയെ നേരിട്ട് മിക്കവാറും കേസുകളില്‍ കീഴടങ്ങിക്കൊടുക്കുന്നതാണോ സോ-കോള്‍ഡ് ലൈഫ് ഫോര്‍ ദ ലവ്? ഇവന്‍റെ കാര്യം തന്നെ എടുക്ക്. അവളെ കണ്ടപ്പോളേ ഇവന്‌ ഇഷ്ടമായി. അത് അവളോട് പറഞ്ഞു. അവള്‍ക്കും ഇവനെ ഇഷ്ടമായി. അവള്‍ ഇവന്‍റെ പ്രണയത്തെ അംഗീകരിച്ചു. എന്‍റെ ചോദ്യം ഇത്രയേ ഉള്ളൂ, നീ എന്തു കണ്ടിട്ടാണവള്‍ക്കു വാക്കു കൊടുത്തത്? അവള്‍ എന്തു കണ്ടിട്ടാണ്‌ നിന്‍റെ വാക്കു വിശ്വസിച്ചത്? നിനക്ക് ജോലിയില്ലായിരുന്നു, നീ പഠിച്ചു കൊണ്ടിരിക്കയായിരുന്നു, അവളും. ബട്ട്, നിങ്ങളുടെ ബന്ധം തുടങ്ങിയ ശേഷം നിന്‍റെ ലക്‌ഷ്യങ്ങള്‍ മാറിപ്പോയി. യൂ ഷുഡ് ഹാവ് ട്രൈഡ് ഫോര്‍ IAS, അതായിരുന്നില്ലേ നിന്‍റെ ലക്‌ഷ്യം? പക്ഷേ, നീ പെട്ടെന്നു മറ്റേതെങ്കിലും ജോലിയില്‍ കയറി സെറ്റിലാവാന്‍ ശ്രമിച്ചു. അവളുടെ പഠനവും അവതാളത്തിലായി. എന്തിനു നിങ്ങള്‍ നിങ്ങളുടെ ജീവിതലക്‌ഷ്യങ്ങളെ മാറ്റിമറിച്ചു എന്നാണ്‌ ഞാന്‍ ചോദിക്കുന്നത്. അവളും നിന്‍റെ IAS ലക്‌ഷ്യത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. ദെന്‍ വാട്ട്‌സ് സോ സ്പെഷ്യല്‍ അബൌട്ട് യുവര്‍ ഡാം ലവ്?"

"നോക്കൂ സാം. നമ്മുടെ ജീവിതത്തിന്‍റെ ലക്‌ഷ്യം, ഇറ്റീസ് ടു മേക് എ ഡിഫ്രന്‍സ്. വിദ്യാഭ്യാസം കൊണ്ട് മാത്രമേ നമ്മെപ്പോലുള്ളവര്‍ക്ക് അതു സാധിക്കൂ. അവളുടെ പാരന്‍റ്സിനു അവളെ പീ.ജി എടുപ്പിക്കണമെന്നുണ്ടായിരുന്നു. അവള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് അവര്‍ക്കാഗ്രഹമുണ്ടായിരുന്നു. ബട്ട്, ഷീ ഫെയില്‍ഡ് റ്റു മെയ്ക് ഇറ്റ്, ജസ്റ്റ് ബിക്കോസ് ഓഫ് ദിസ് റിലേഷന്‍."

"അവളാണ്‌ തെറ്റുകാരിയെന്ന് പപ്പന്‍ പറയുന്നു. പക്ഷേ, നിങ്ങള്‍ രണ്ടു പേരും ഇക്കാര്യത്തില്‍ ഒരു പോലെ തെറ്റുകാരാണ്‌. നിങ്ങള്‍ തമ്മിലുള്ള റിലേഷന്‍ ശരിയാംവണ്ണം നിങ്ങളെ സ്നേഹിക്കുന്ന മറ്റുള്ളവര്‍ക്ക്, നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക്, മനസ്സിലാക്കിക്കൊടുക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല. അല്ലെങ്കില്‍ അവരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ കഴിയാത്തവണ്ണം ഒരു വെറും "ഊതിയാല്‍പ്പറക്കുന്ന" റിലേഷന്‍ മാത്രമായിരുന്നു അത്. ശരിയല്ലെന്നു തോന്നുന്നുണ്ടോ? ഈ ബന്ധം തുടങ്ങിയ ശേഷം നിന്‍റെ ജോലിയന്വേഷണത്തെ ആശ്രയിച്ചു മാത്രമായി അവളുടെ ജീവിതം. അവളറിയാതെത്തന്നെ അവള്‍ അവളുടെ കുടുംബത്തില്‍ നിന്നകലുകയായിരുന്നു. അതില്‍ നിനക്കും ഒരു വലിയ പങ്കുണ്ട്. അവളുടെ പഠനത്തിലുള്ള ശ്രദ്ധ കുറയുന്നതും മറ്റും നീ ശ്രദ്ധിക്കണമായിരുന്നു. അവളെ മോട്ടിവേറ്റ് ചെയ്യണമായിരുന്നു. പക്ഷേ, നിന്‍റെയും അവളുടെയും ഈ റിലേഷനില്‍ അത്തരം കാര്യങ്ങളൊന്നും കടന്നു വരാതിരുന്നതു തന്നെ ആ ബന്ധത്തിന്‍റെ കെട്ടുറപ്പില്ലായ്മയെ കാണിക്കുന്നു. ഐ ഡൌട്ട്, ഇഫ് ബോത്ത് ഓഫ് യൂ ഹാഡ് ഗോട്ട് എ ചാന്‍സ് ടു ഹാവ് സെക്‌ഷ്വല്‍ റിലേഷന്‍, നിങ്ങളുടെ ബന്ധം കുറേക്കൂടെ എളുപ്പത്തില്‍ തകരുമായിരുന്നു. കാരണം, പരസ്പരമുള്ള വെറുമൊരു അട്രാക്ഷനാണ്‌ നിങ്ങളുടെ ബന്ധത്തിന്‍റെ അടിത്തറ. അതിന്‍റെ പുതുമ മാറിക്കഴിഞ്ഞാല്‍ ദേറിസ്‌ നത്തിങ്ങ് ലെഫ്റ്റ് ഇന്‍ ഇറ്റ്."

"ദാസേട്ടാ, ഒന്നു നിര്‍ത്തുന്നുണ്ടോ? ഇവനൊരു അബദ്ധം പറ്റിയെന്നു വെച്ച് ദാസേട്ടന്‍ ഇവന്‍റെ ബന്ധത്തെ ഇത്രക്കങ്ങോട്ട് കളിയാക്കുന്നതെന്തിനാ? ഇവനൊരു വാക്കു പറഞ്ഞാല്‍ ഞാനിപ്പൊ അവളെ ഇവന്‍റടുത്തെത്തിക്കും. ഇവരുടെ വിവാഹവും നടത്തിക്കൊടുക്കും. കാണണോ?", പപ്പന്‍ പൊട്ടിത്തെറിച്ചു.

"ഹഹഹഹഹഹാ...", അതു കേട്ടപാടെ ദാസേട്ടന്‍ ഉറക്കെയുറക്കെ ചിരിച്ചു.

"ദിസ് ഈസ് ദ പ്രോബ്ലം. ഇതാണ്‌ ഏറ്റവും വലിയ പ്രശ്നം. എടാ പപ്പാ, നിന്നെപ്പോലെ ഇടംവലം നോക്കാത്ത കൂട്ടുകാരാണ്‌ പലപ്പോഴും സ്വാഭാവികമായി അറ്റു പോയേക്കാവുന്ന പല കേവലബന്ധങ്ങളെയും അനാവശ്യമായി വീട്ടുകാരെ എതിര്‍ക്കുന്നതിലേയ്ക്കും വിവാഹത്തിലേയ്ക്കും തുടര്‍ന്നുള്ള ദുരിതങ്ങളിലേയ്ക്കും നയിക്കുന്നത്. സ്റ്റുപ്പിഡ്, വാട്ട് ഡൂ യൂ തിങ്ക് ഓഫ് ഫാമിലി ലൈഫ്? ഒരു വിവാഹം നടത്തിക്കൊടുത്താല്‍ ഇവരുടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നെന്നാണോ നീ കരുതുന്നത്? അതോടെ ഇവര്‍ ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കുമോ? എടാ ഏറ്റവും പ്രധാനം മനഃപൊരുത്തമാണ്‌. പരസ്പരം അറിഞ്ഞുകൊണ്ടുള്ള സുഖകരമായ ജീവിതം. തന്‍റെ പങ്കാളിയുടെ എല്ലാ കഴിവുകളെയും കഴിവുകേടുകളെയും അറിഞ്ഞുകൊണ്ടും ബഹുമാനിച്ചുകൊണ്ടും ഉള്ള ലൈഫ്. അതാണ്‌ ദാമ്പത്യം."

"പിന്നെ, ഞാനും കുറെ കണ്ടതാ ദാസേട്ടാ. ഇത്രേം കൊണ്ടെത്തിച്ചിട്ട് ഇനി വേണ്ടെന്നു വെച്ചാല്‍, ഇവന്‍ വാക്കു കൊടുത്തതല്ലേ? ഇവനൊരു ആണല്ലേ?", പപ്പന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.

"ബുള്‍ഷിറ്റ്!!! എന്താടാ ആണത്തം, പറ, എന്താ ആണത്തം??? കണ്ടവന്‍റെയൊക്കെ വാക്കും കേട്ട് എന്തിനുമേതിനും ഇറങ്ങിപ്പുറപ്പെടുന്നതോ? ഡാം ഇറ്റ്!! നീയൊക്കെ ഇതു വഷളാക്കിയേ അടങ്ങൂ അല്ലേ? സ്വന്തമായി നിലനില്‍പ്പില്ലാത്തവന്‌ വാക്കുകൊടുക്കാന്‍ എന്താണവകാശം? ഇനി അങ്ങനെ വാക്കു കൊടുത്താല്‍ക്കൂടെ അതു വിശ്വസിക്കാന്‍ മാത്രം പക്വതയുള്ള ആ കുട്ടിയില്‍ നിന്നും സാം കൂടുതലൊക്കെ പ്രതീക്ഷിക്കാന്‍ പോയതു തന്നെ തെറ്റ്! സാം നീ പറ, നീ എന്തിനാണ്‌ അവളെത്തന്നെ വേണമെന്നു കരുതുന്നത്? കമോണ്‍ ടെല്‍ മീ...", ദാസേട്ടനെ ക്ഷുഭിതനായി ഞാനാദ്യമായി കാണുകയായിരുന്നു.

ദാസേട്ടന്‍റെ ഭാവമാറ്റം കണ്ട് പരിഭ്രമിച്ച സാം ഒരു നിമിഷം എന്‍റെ മുഖത്തു നോക്കി. എന്നിട്ട് നിരാശയോടെ നിലത്തു നോക്കിപ്പറഞ്ഞു.

"എനിക്കവളെ മറക്കാന്‍ പറ്റണില്ല ദാസേട്ടാ... കഴിഞ്ഞ രണ്ടു വര്‍ഷമായി അവളാണെന്‍റെ മനസ്സില്‍, അവള്‍ മാത്രം. അവളെനിക്ക് വാക്കു തന്നിരുന്നു, മറ്റൊരു വിവാഹം അവളുടെ ജീവിതത്തിലില്ലെന്ന്. എനിക്കും അങ്ങനെ തന്നെയായിരുന്നു. എന്നിട്ടിപ്പൊ, അവളുടെ ചേട്ടന്മാര്‍ ഇങ്ങനെ അവളെ ബ്രെയിന്‍വാഷ് ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. അവളെന്‍റെ മുഖത്തു നോക്കിപ്പറഞ്ഞു, ഇതു നടക്കില്ലെന്ന്."

സാമിന്‍റെ മറുപടി കേട്ട് ദാസേട്ടന്‍ രാമ്വേട്ടനെ ഒരു നിമിഷം നോക്കി. എന്നിട്ട് സാമിനോട് പറഞ്ഞു.

"അവള്‍ക്ക് നിന്നേക്കാള്‍ വിവരമുണ്ടെന്ന് ഞാന്‍ പറയും. അവളുടെ ചേട്ടന്മാര്‍ അവള്‍ക്കു കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്തു. ഇന്‍റര്‍നെറ്റു വഴി പരിചയപ്പെട്ട ഒരു പെണ്ണിനോടു തോന്നിയ കേവലമൊരു ഇന്‍ഫാക്ച്വേഷന്‍റെ പേരില്‍ സ്വന്തം ജീവിതലക്‌ഷ്യങ്ങളെ മറന്ന നിന്നോടവര്‍ക്ക് പുച്ഛം തോന്നിക്കാണും. അവളും തെറ്റുകാരിയാണ്‌, സമ്മതിച്ചു. ബട്ട് ഷീ റിയലൈസ്ഡ് ഇറ്റ് ബിഫോര്‍ ഇറ്റ് ബിക്കംസ് ടൂ ലേറ്റ്. പറയ്, ടെലിഫോണിലൂടെയും ചാറ്റിങ്ങിലൂടെയും നടത്തിയ മധുരം പുരട്ടിയ സംഭാഷണങ്ങളില്‍കൂടെ അറിഞ്ഞതല്ലാതെ നിങ്ങള്‍ക്ക് പരസ്പരം എന്തറിയാം? അവളെയോ അവളുടെ കുടുംബത്തെയോ അവള്‍ പറഞ്ഞ അറിവു മാത്രം വെച്ച് കണ്ട നിന്നോട് അവളുടെ വീട്ടുകാര്‍ക്ക് എന്ത് അഭിപ്രായമുണ്ടാവാനാടാ? അവളുടെ എഡ്യൂക്കേഷന്‍ ഇത്രയും പ്രാധാന്യത്തോടെ അവളുടെ പാരന്‍റ്‌സ് കാണുന്നു എന്നറിഞ്ഞിട്ടു കൂടെ അവളോ നീയോ അതിന്‌ പ്രാധാന്യം കൊടുത്തില്ല. വൈ? നോ വണ്ടര്‍ ദേ റിജെക്ടഡ് യുവര്‍ പ്രൊപ്പോസല്‍!"

"ദാസേട്ടാ, ഇങ്ങനെയൊക്കെപ്പറഞ്ഞാല്‍...ഇതിങ്ങനെയൊക്കെയല്ലേ ദാസേട്ടാ നടക്കൂ", പപ്പന്‍റെ ശബ്ദത്തിന്‌ ഇത്തവണ നല്ല ഒതുക്കമുണ്ടായിരുന്നു.

ദാസേട്ടനൊരു ദീര്‍ഘനിശ്വാസമെടുത്തു, എന്നിട്ട് പപ്പനോടായിപറഞ്ഞു.

"പൊതുവെയുള്ള പ്രശ്നമാണ്‌. പെണ്ണായാലും ആണായാലും സ്വന്തം വീട്ടുകാരെ ഒന്നും അറിയിക്കില്ല. അവസാനംവരെ രഹസ്യമായി കൊണ്ടു നടക്കും. സാം, നിന്‍റെ കാര്യത്തില്‍ത്തന്നെ, അവളുടെ അച്ഛനുമമ്മയുമൊക്കെ അവളോടെത്ര അടുപ്പമുള്ളവരായിരുന്നു, സ്റ്റില്‍ ഷീ ചോസ് നോട്ട് ടു ടെല്‍ ദിസ് ടു ദെം. ഞാന്‍ പറയും ഇതൊരു തരം ചീറ്റിങ്ങാണെന്ന്. പാരന്‍റ്‌സറിഞ്ഞാലെന്താടാ പ്രശ്നം? നല്ല ബന്ധമാണെന്നു തോന്നിയാല്‍ അവര്‍ സമ്മതിക്കില്ലെന്നാണോ നീ കരുതുന്നത്? നമ്മുടെ സൊസൈറ്റി പണ്ടത്തെപ്പോലെയല്ല സാം, മാറിക്കൊണ്ടിരിക്കുന്ന ഒന്നാണത്. ആ മാറ്റം നമ്മളിലൂടെ ആവണോ വേണ്ടയോ എന്നത് നമ്മുടെ ചോയ്സാണ്‌. നിങ്ങള്‍ അതു തെരെഞ്ഞെടുത്തില്ല. ഐ വുഡ് സേ, അതാണ്‌ നിങ്ങളിവിടെ ചെയ്ത ഏറ്റവും വലിയ മിസ്റ്റേക്ക്."

ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും മുഖം കുമ്പിട്ടിരിക്കുകയായിരുന്നു, ദാസേട്ടനൊഴികെ.

"എനിക്ക് തെറ്റുപറ്റിയിട്ടുണ്ട് ദാസേട്ടാ, ഞാന്‍ കുറേക്കൂടി പക്വത കാണിക്കേണ്ടതായിരുന്നു. ഇറ്റ്സ് മൈ മിസ്റ്റേക്ക്. പക്ഷേ, എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു. ഇല്ലെന്ന് ദാസേട്ടന്‍ പറയരുത്", സാമിന്‍റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.

"നോ സാം. ഞാനങ്ങനെയല്ല ഉദ്ദേശിച്ചത്. ഒരു പാട് നന്മകളുള്ളതാണെങ്കിലും, നാമുള്‍പ്പെടെയുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ ചില പ്രശ്നങ്ങളാണിത്. പ്രേമിച്ചാല്‍ കല്യാണം കഴിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ ഇടയ്ക്കു വെച്ച് താളപ്പിഴകളുണ്ടായി പിരിയേണ്ടി വന്നാല്‍, ഇതിനെയൊക്കെ നാം നല്ല രീതിയില്‍ക്കൂടി എടുക്കാന്‍ പഠിക്കണം. ഒരു പ്രണയം അതിന്‍റെ പൂര്‍ണ്ണതയിലെത്തുന്നത് വിവാഹം കഴിക്കുമ്പോളല്ല, പരസ്പരം പൂര്‍ണ്ണമായി അറിയുമ്പോളാണ്‌. ആ തിരിച്ചറിവുണ്ടാക്കുന്ന ആനന്ദമാണ്‌ ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതും. സാം, നീ നല്ല ഒരു ചെറുപ്പക്കാരനാണ്‌, നിനക്ക് സ്നേഹിക്കാനറിയാം. നിന്‍റെ ജീവിതത്തില്‍ നല്ല പ്രണയം ഇനിയുമുണ്ടാവാം. ജസ്റ്റ് വെയ്റ്റ് ഫോര്‍ ഇറ്റ്. നൌ മേക്ക് യുവര്‍സെല്‍ഫ് ബിലീവ് ദാറ്റ് ഷീ വാസ് നോട്ട് ദ വണ്‍. പക്ഷേ അടുത്ത തവണ നീ കുറേക്കൂടി മച്യൂരിറ്റി കാണിക്കണം. പ്രായം കൂടുന്നതോടൊപ്പം നീ കൊടുക്കുന്ന വാക്കിനും വിലയേറുമെന്ന് നീ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു."

"ഉവ്വ് ദാസേട്ടാ, എനിക്ക് കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ട്",

ഒന്നു നിര്‍ത്തിയ ശേഷം സാം ഉറച്ച ശബ്ദത്തില്‍ തുടര്‍ന്നു.

"പിന്നെ, ദാസേട്ടാ, ഞാന്‍ IAS വിട്ടിട്ടൊന്നുമില്ല. അടുത്ത തവണ ഞാന്‍ എഴുതിയെടുക്കും, യൂ ബെറ്റ് ഓണ്‍ ദാറ്റ്..."

ദാസേട്ടന്‍ സാമിനെ ചേര്‍ത്തു പിടിച്ചു,

"നന്നായി സാം, യൂ വില്‍ മേക്ക് ഇറ്റ്. ഐം ഷുവര്‍. ഇതൊന്നും നിന്‍റെ ലക്‌ഷ്യങ്ങളെ ബാധിക്കാന്‍ പാടില്ല സാം. ഐം ദേര്‍ വിത് യൂ..."

***

കുറച്ചു ദിവസമായി മനസ്സിനെ മൂടിക്കെട്ടി നിന്ന അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ പെയ്തൊഴിയുകയായിരുന്നു അന്നവിടെ. അടുത്ത കട്ടിലില്‍, വളരേ നാളുകള്‍ക്കു ശേഷം അന്ന് ശാന്തമായി കിടന്നുറങ്ങിയിരുന്ന സാമിനെ നോക്കി മനസ്സു മന്ത്രിച്ചു, "സാം, നീ ഇതിനെ അതിജീവിക്കും, ഇതൊരു അവസാനമല്ലടാ, എ മച്ച് ബെറ്റര്‍ ലൈഫ് ഈസ് വെയ്റ്റിങ്ങ് ഫോര്‍ യൂ."

അവന്‍റെ മുഖത്ത് ദാസേട്ടന്‍ കനലൂതി ജ്വലിപ്പിച്ചു വിട്ട ഒരു പുതിയ വെളിച്ചം തെളിഞ്ഞു കാണാമായിരുന്നു. ചിലപ്പോഴൊക്കെ കയ്പുള്ള സത്യങ്ങള്‍ ഒളിച്ചു വെക്കുന്നതിനേക്കാള്‍ പറഞ്ഞുതീര്‍ക്കുന്നതു തന്നെയാണ്‌ നല്ലതെന്ന് ഞാനന്ന് മനസ്സിലാക്കുകയായിരുന്നു.

Wednesday, 9 July 2008

ബാലചരിതം

രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്‍റെ മുഖഭാവത്തോടെയാണ്‌ അന്ന് വൈകീട്ട് ബാലന്‍ ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യിലെ ഡയറി കാണിച്ചു കൊണ്ട് ബാലന്‍ പറഞ്ഞു.

"എടാ, അവള്‍ സാധാരണക്കാരിയല്ല, അസ്സലായി എഴുതും, അപാരഭാവന! അവള്‍ടെ കുറേ എഴുത്തുകുത്തുകളാണ്‌ ഇതില്. കുറേ കവിതകളും മറ്റും. എന്നോട് വായിച്ചു നോക്കാന്‍ പറഞ്ഞു".

ഓഹോ, അതാണു കാര്യം. കുറച്ചു നാളായി ബാലനീ അസുഖം തുടങ്ങിയിട്ട്. CS-ലെ ആ നീണ്ട മുടിയുള്ള പെങ്കൊച്ചിനെക്കാണുമ്പോളുള്ള മിസ്സിങ്ങ് കണ്ടപ്പോഴേ തോന്നിയതാണ്‌ ഇതിവിടെയൊക്കെ എത്തിപ്പെടുമെന്ന്. ശരി, അപ്പൊ അവളോട് സൊള്ളി ഡയറിയും വാങ്ങി വന്നിരിക്കുകയാണ് ചുള്ളന്‍. കൊള്ളാമല്ലോ, കാര്യങ്ങള്‍ക്ക് നല്ല വേഗതയുണ്ട്.

മെസ്സിലെ ചൂടുചായ-മുഷ്ബീര്‍ പഴംപൊരി സെഷന്‍ തീരുന്നതിനു മുമ്പേ, കുട്ടകം പോലുള്ള ഗ്ളാസ്സിലെ പാതിയോളം ചായയെ ബേസിനിലേക്കൊഴിച്ച്, പകുതി പഴംപൊരി മേശപ്പുറത്തുപേക്ഷിച്ച്, പഹയന്‍ മാളത്തിലേയ്ക്ക് ഓടിപ്പോയി.

"ഡാ ഡാ, ആ ഡയറി അവിടെത്തന്നെ കാണൂല്ലേ, കുറച്ചു കഴിഞ്ഞ് നോക്കിയാല്‍ എഴുതിയതൊന്നും മാഞ്ഞുപോവത്തില്ലല്ലോ..." കെ.പി. വിളിച്ചു പറഞ്ഞു. പക്ഷേ, F4-ലെ ബെഡ്റൂമിന്‍റെ കതകടഞ്ഞു കഴിഞ്ഞിരുന്നു.

ഈയ്യിടെയുള്ള ബാലന്‍റെ ചുറ്റിക്കളികളെക്കുറിച്ചും, സോഫ്റ്റ്കോര്‍ണറുകളെക്കുറിച്ചും, തുളസിക്കതിരിനോടും നീണ്ട മുടിയോടും മലയാളത്തനിമയോടുമൊക്കെ അവനു വര്‍ദ്ധിച്ചു വരുന്ന താല്‍പര്യത്തെക്കുറിച്ചും, അവിടെ സംഘത്തിന്‍റെ ചര്‍ച്ച നടന്നു.

"എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട്...ഹും...", ആലന്‍ ആത്മഗതം ചെയ്തു.

"എന്തോന്ന് സംശയം? ഇവനവളെ വളച്ചെടുക്കാനുള്ള പരിപാടിയാണ്‌, വേറൊന്നുമല്ല", ഖാന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

കുറ്റിക്കാട്ടൂരിന്‍റെ ഭാവിവികസനപദ്ധതികളെക്കുറിച്ചും കോളേജ് മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയെക്കുറിച്ചും പണക്കൊതിയെക്കുറിച്ചും രോഷപൂര്‍വ്വം നടത്താറുള്ള സ്ഥിരം ചര്‍ച്ച കൂടി കഴിഞ്ഞ ശേഷം സംഘം അടിയിലെത്തിയപ്പോള്‍, ബാലന്‍റെ മുറിയില്‍ നിന്നും വയലിന്‍ നാദം ഉയരുന്നതു കേട്ടു! ശ്ശെടാ, ഈ നേരത്ത് ഇവനിതു പതിവില്ലല്ലൊ, മുറിയില്‍ച്ചെന്ന് കതകുതട്ടിയപ്പോള്‍ തുറക്കാനൊരു താമസമുണ്ടായിരുന്നു. അകത്തു കേറിയപ്പോള്‍ തുറന്നു വെച്ച ഡയറിയുടെ താളില്‍ ഒരു കവിത കുറിച്ചിട്ടിരിക്കുന്നു. കവിത വായിച്ച യുവകവി പ്രേം അത്ഭുതത്തോടെ മൊഴിഞ്ഞു, "ഏ, അപ്പോ ഇവള്‍ മാധവിക്കുട്ടിയുടെ ആളാണോ?"

"അതേടാ, സൂപ്പര്‍ കവിത! കാമുകനെ കാത്തിരിക്കുന്ന കാമുകിയുടെ മനോവിചാരങ്ങളുടെ അത്യുഗ്രന്‍ ആവിഷ്കാരം! ഇത്ര മനോഹരമായ ഒരു കവിത അടുത്തൊന്നും ഞാന്‍ കണ്ടിട്ടില്ല. ചരണത്തിലെ ആ പ്രയോഗങ്ങളോക്കെക്കണ്ടോ? ഇങ്ങനെയൊക്കെ എഴുതാനവള്‍ക്കു കഴിയുമെന്ന് ഞാനൊരിക്കലും കരുതിയില്ല. അവളുടെ ഈ കവിതയെ എങ്ങനെ ഒന്നു അഭിനന്ദിക്കുമെന്നു കരുതിയപ്പോളാണ്‌ ഇങ്ങനൊരു ഐഡിയ തോന്നിയത്", ബാലന്‍ ആവേശത്തിന്‍റെ മുള്‍മുനയിലായിരുന്നു.

"എന്ത് ഐഡിയ?", സംഘത്തിന്‌ താല്‍പര്യമുണര്‍ന്നു.

"ഞാനിതിനു ട്യൂണ്‍ കൊടുക്കും, എന്നിട്ട് നാളെ അവളെ കേള്‍പ്പിക്കും, സ്വന്തം കവിതയ്ക്ക് മറ്റൊരാള്‍ ട്യൂണ്‍ കൊടുത്ത് അതു കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ഒരു സന്തോഷമുണ്ടാകില്ലേ, യേത്?".

"ഓ, അപ്പോ ആ ട്യൂണ്‍ ജനിപ്പിച്ച സന്തോഷം വഴി നിനക്ക് മറ്റു പാതകള്‍ വെട്ടിത്തുറക്കാമെന്ന്... ഗൊള്ളാം, നല്ല ഐഡിയ", പ്രേമിന്‍റെ ഇടംകാലനടി പോസ്റ്റിന്‍റെ വലതുമൂലയിലേയ്ക്ക് പതിച്ചു. ബാലന്‍ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.

കൂട്ടത്തില്‍ സംഗീതബോധമുള്ള ഒരെയൊരുവന്‍ ബാലനാണ്‌; കുറേക്കാലം ഒരു പാവം തിമിലയുടെ ഇരുകരണവും പുകച്ച കേ.പിയും ഇടയ്ക്ക് രാഗം, താളം, ബോധം എന്നൊക്കെപ്പറയാറുണ്ടെങ്കിലും. അതു കൊണ്ട് ബാലന്‍റെ ഈ ഉദ്യമത്തിന്‌ ആദ്യമേ തന്നെ കെ.പി. പിന്തുണ പ്രഖ്യാപിച്ചു. വഴിയേ എല്ലാവരും. അന്ന് അത്താഴത്തിന്‌ മുകളിലേക്ക് പോവുമ്പോഴും ബാലന്‍റെ മുറി തുറന്നിരുന്നില്ല. അകത്ത് വയലിന്‍ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു. മുറിയില്‍ കയറാന്‍ പറ്റാതെ ബാലന്‍റെ സഹവാസി ദീപക് ഫ്ളാറ്റുകള്‍ തോറും അലഞ്ഞു നടക്കുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ "ഞാന്‍ വന്നേക്കാം" എന്ന മറുപടി കിട്ടിയതു കൊണ്ട് സംഘം ജീവിതലക്‌ഷ്യം നിറവേറ്റാന്‍ മുകളിലേയ്ക്ക് നടന്നു. രാത്രി ഏറെ വൈകിയിട്ടും ബാലന്‍റെ വയലിന്‍ കരച്ചില്‍ തുടരുന്നുണ്ടായിരുന്നു.

പിറ്റേന്ന് അതിരാവിലെത്തന്നെ ബാലന്‍ ഉറക്കമുണര്‍ന്നു. എട്ടരയുടെ ബസ്സില്‍ വരുന്ന കാമുകിയെക്കാണാന്‍ ബദ്ധപ്പെട്ട് ഒരുങ്ങുന്നതിനിടെ ഞാന്‍ ബാലനെക്കണ്ടപ്പോള്‍ ഊക്കനൊരു ട്യൂണ്‍ കിട്ടിയതിന്‍റെ സര്‍വ്വലക്ഷണങ്ങളും ആ മുഖത്തു മിന്നിമായുന്നുണ്ടായിരുന്നു. കുളിച്ച് കുട്ടപ്പനായി നേരത്തേ ഒരുങ്ങി നില്‍പ്പാണ്‌ കക്ഷി. കൊള്ളാം.

"ഡാ, ഇന്നു നിന്നെ വെറുതെ വിട്ടിരിക്കുന്നു, നീ അവള്‍ടെ അടുത്ത് ട്യൂണ്‍ കേള്‍പ്പിക്കുമ്പൊ ശല്യപ്പെടുത്തേണ്ട എന്ന് സംഘം തീരുമാനിച്ചിട്ടുണ്ട്", ബാലന്‍റെ മുഖത്ത് ആശ്വാസത്തിന്‍റെ ചെമ്പരത്തിപ്പൂക്കള്‍ പൂത്തുലഞ്ഞു.

വൈകീട്ട് ബാലന്‍റെ ഉദ്യമത്തിന്‍റെ ഫലമറിയാനുള്ള തിടുക്കത്തിലായിരുന്നു എല്ലാരും. കോളേജില്‍ വെച്ച് അവന്‍റെ ഭാവത്തില്‍ പ്രത്യേകിച്ചൊരു മാറ്റം കണ്ടതായി തോന്നിയില്ല, ആരും അങ്ങനെയൊന്നും പറഞ്ഞതുമില്ല.

"ഇനിയിപ്പൊ അവള്‍ക്കത് കേള്‍പ്പിച്ചു കൊടുക്കാന്‍ അവസരം കിട്ടിക്കാണില്ലേ, അതോ അവളെങ്ങാനും 'ഇയാളുടെ കോപ്പിലെ ഒരു ട്യൂണ്‍, കൊണ്ട് പോടാ' എന്നെങ്ങാനും താങ്ങിയിരിക്കുമോ, ഏയ്... അവളൊരു മിണ്ടാപ്പൂച്ചയല്ലേ, അങ്ങനൊന്നും പറയത്തില്ല..." ആലന്‍ പിറുപിറുത്തുകൊണ്ടേ ഇരുന്നു.

നേരം സന്ധ്യയാവാറായപ്പോള്‍, ബാലന്‍ കയറി വന്നു. മുഖത്താകെ ഒരു തരം കരിഞ്ഞ ഭാവം, വിഷാദത്തിന്‍റെ നൂലാമാലകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന ആ മുഖത്ത് നിരാശയുടെ ചിലന്തിക്കുഞ്ഞുക്കള്‍ ഓടിക്കളിക്കുന്നു. "ബാലാ, എന്തു പറ്റി? ട്യൂണ്‍ തന്ത്രം ഏറ്റില്ലേ?", എല്ലാവരും ആകാംക്ഷയോടെ ആ മുഖത്ത് കണ്ണും നട്ടിരിപ്പാണ്‌. പത്തുവര്‍ഷം പഴക്കമുള്ള പച്ച ജാന്‍സ്പോര്‍ട്ട് ബാഗ് കസേരയിലേയ്ക്ക് വലിച്ചറിഞ്ഞ് ബാലന്‍ എല്ലാവരെയും ഒന്നു നോക്കി. എന്നിട്ട് വിഷണ്ണഭാവത്തോടെ പറഞ്ഞു.

"ഉച്ചക്ക് അവളെ ഒതുക്കത്തിലൊന്നു കിട്ടിയപ്പോ ഞാന്‍ കരുതി ഇതു തന്നെ ടൈം എന്ന്. പക്ഷേ, ഞാനാകെ നെര്‍വസ്സ് ആയിരുന്നു. ഒരു തുടക്കം കിട്ടാന്‍ വേണ്ടി ആ കവിതയെ ഞാന്‍ കുറേ പൊക്കിപ്പറഞ്ഞു. അവള്‍ ചിരിച്ചു. എനിക്ക് ആവേശമായി. റൂട്ട് ഒന്നൂടൊന്നു ക്ളിയറാക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു, 'ഇയ്യാളാണ്‌ ഇതെഴുതിയതെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. സത്യം പറ, ഇതെങ്ങനെ ഒപ്പിച്ചു?' എന്ന് ..." ബാലന്‍ ഒന്നു നിര്‍ത്തി, നിരാശയുടെ മുകുളങ്ങള്‍ കുറേയെണ്ണം കൂടി ആ മുഖത്ത് മുളച്ച്, വിരിഞ്ഞ്, പൊഴിഞ്ഞു വീണു.

"അപ്പോ...?", സംഘത്തിന്‌ ആകാംക്ഷ സഹിക്കാനായില്ല.

"അവളുടെ മറുപടി എന്‍റെ ചങ്കിലാണ്‌ കൊണ്ടത്, 'അയ്യോ, അത് പുതിയ ഒരു സിനിമയിലെയാ, കണ്ണകി. വരികള്‍ക്കൊക്കെ നല്ല ഭാവം, കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള ട്യൂണ്‍. എനിക്ക് വളരേ ഇഷ്ടായി, അതാ ഡയറിയില്‍ അത് എഴുതി വെച്ചേ...'"

ഒരു നിമിഷം അന്തം വിട്ടു നിന്ന സംഘത്തില്‍ നിന്നും മാലപ്പടക്കം പൊട്ടിയ കണക്കെ പൊട്ടിച്ചിരി ഉയര്‍ന്നു. തലേന്ന് മെസ്സില്‍ പകുതി ബാക്കി വെച്ച പഴംപൊരിയെയും, രാത്രി നഷ്ടപ്പെടുത്തിയ പൊറോട്ട-ചിക്കനെയും, ഉറക്കത്തെയും, അതിലുപരി, യുഗയുഗാന്തരങ്ങളോളം നില നിന്നേക്കാവുന്ന സംഘം വക പീഢകളേയും മനസ്സിലോര്‍ത്ത് സ്വയം പ്‌രാകിക്കൊണ്ട് ബാലന്‍ ദൂരെ തെങ്ങിന്‍തലപ്പുകള്‍ക്കു മുകളിലൂടെ മറയുന്ന പ്രത്യാശയുടെ പകല്‍വെളിച്ചത്തെ നോക്കിനിന്നു. അവന്‍റെ ഉള്ളില്‍, തലേന്നു രാത്രി മോഹനകല്യാണിയില്‍ താന്‍ ചിട്ടപ്പെടുത്തിയ ആ വരികള്‍ അപ്പോള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

"എന്നു വരും നീ... എന്നു വരും നീ...
എന്‍റെ കിനാപ്പന്തലില്‍...വെറുതേ...
എന്‍റെ കിനാപ്പന്തലില്‍..."

* * *
വാല്‍:
ബാലന്‍റെ കല്യാണം അടുത്ത മാസമാണ്‌. വധു ആരാണെന്നിനി പ്രത്യേകം പറയണ്ടല്ലോ, ല്ലേ? ;)

Monday, 7 July 2008

പെരുമഴക്കാലം

മഴ അതിശക്തിയായി പെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡിനെ തോടാക്കിക്കൊണ്ട് വെള്ളച്ചാലുകള്‍ കുത്തിപ്പാഞ്ഞൊഴുകുന്നു. ഇടയ്ക്ക് വീശുന്ന ശക്തിയായ കാറ്റിലുലഞ്ഞ് കാവടിയാടുന്ന മാവുകളും ഇടയ്ക്കിടെ വീഴുന്ന ഓലപ്പട്ടകളുടെ ശബ്ദവും ഇരുണ്ട മാനത്ത് പെരുമ്പറ കൊട്ടുന്ന ഇടിമുഴക്കവുമൊക്കെച്ചേര്‍ന്ന് പ്രകൃതി അതിന്‍റെ വശ്യതയാര്‍ന്ന ഒരു ദൃശ്യാവിഷ്കാരം അവിടെ മാളിയേക്കല്‍ ഹോസ്റ്റലിനു പുറത്ത് നടമാടിക്കൊണ്ടിരിക്കുന്നു.

എത്ര കണ്ടാലും മതിവരാത്തതെന്തെന്നു ചോദിച്ചാല്‍, ആനയെയും കടലിനെയും കൂടാതെ മഴ എന്നു കൂടി ഒരു ഉത്തരം എന്നും മനസ്സിലുണ്ടായിരുന്നു. പുറത്ത് മഴ തകൃതിയായി പെയ്യുമ്പോള്‍, ശരീരത്തെ ചൂഴ്ന്നു കയറാന്‍ ശ്രമിക്കുന്ന തണുപ്പിന്‍റെ സൂചിക്കുത്തുകളെ വക വെക്കാതെ ഒരു ബര്‍മുഡയോ മുണ്ടോ മാത്രം ധരിച്ച്, വരാന്തയില്‍ "F6-ന്‍റെ സ്വന്തം കസേര" എന്നെഴുതിയ പ്ളാസ്റ്റിക് കസേരയും വലിച്ചിട്ട്, കാലു രണ്ടും പാരപെറ്റില്‍ വെച്ച് ചടഞ്ഞു കൂടിയിരിക്കുകയെന്നത് ഹോസ്റ്റല്‍ജീവിതത്തിലെ ഏറ്റവും നനുത്ത സുഖങ്ങളിലൊന്നായിരുന്നു. ടാര്‍ ചെയ്യാത്ത റോഡിലൂടെ പാഞ്ഞു പോകുന്ന "ന്യൂ ഇന്‍ഡ്യ"യും "ഫിഫാ പാലസു"മെല്ലാം ചേര്‍ന്ന് ചെമ്മണ്ണു പുതപ്പിച്ച് മൂടിവെക്കുന്ന തങ്ങളുടെ സൌന്ദര്യം, മഴവെള്ളം ഒഴുകിയിറങ്ങുന്നതോടെ പുറത്ത് വന്നു തുടങ്ങുമ്പോള്‍, വഴിവക്കിലെയും മറ്റും ശീമക്കൊന്നകളും, കശുമാവുകളും, തെങ്ങുകളുമെല്ലാം ആഹ്ളാദത്തില്‍ മതിമറന്ന് നീരാടാന്‍ തുടങ്ങും. പുറമെയുള്ള ചെമപ്പുനിറം മാഞ്ഞുപോയിത്തുടങ്ങുന്നതോടെ പച്ചപ്പിന്‍റെ സൌന്ദര്യമെന്തെന്ന് വിളിച്ചോതിക്കൊണ്ട് അവ ഊര്‍ജ്ജസ്വലതയോടെ ആടിയുലയും.

വിരിഞ്ഞാടുന്ന തെങ്ങിന്‍തലപ്പുകളുടെ കരിംപച്ചയും, അവയ്ക്കു പുറകില്‍, സൂര്യനെ മൂടിവെച്ച് സമയബോധത്തെ ദിശതെറ്റിക്കുന്ന ഇരുണ്ട മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആകാശവും ചേര്‍ന്നു സൃഷ്ടിച്ചിരുന്ന ആ നിഗൂഢസൌന്ദര്യം എത്ര കണ്ടാലും മതിവരാത്ത ഒരു വിസ്മയമായിരുന്നു. മഴ കനത്തു തുടങ്ങുമ്പോള്‍, മുന്‍വശത്തെ പാടം വെള്ളം കൊണ്ട് നിറയും. പുഴയിലെ ചെറുദ്വീപുകളെന്ന വണ്ണം, ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന വരമ്പുകളില്‍ നട്ടിട്ടുള്ള തെങ്ങുകളും അവയുടെ പുറത്തുകാണുന്ന വേരുകള്‍ തീര്‍ക്കുന്ന പൊല്ലകളും മാത്രം അപ്പോള്‍ ആ പാടത്ത് പൊന്തി നില്‍ക്കുന്നതു കാണാം. പാടം നിറഞ്ഞൊഴുകുന്ന വെള്ളം മുന്‍വശത്തെ റോഡിനെ പുണര്‍ന്നു കൊണ്ട് ഹോസ്റ്റലിന്‍റെ പടിവാതില്‍ വരെ കയറി വരും. എന്നാല്‍ ഉയര്‍ന്നു നില്‍ക്കുന്ന വളപ്പിലേയ്ക്ക് കയറാന്‍ കഴിയാതെ വെള്ളച്ചാലുകള്‍ നിരാശയോടെ പിന്‍വാങ്ങുന്നതും വീണ്ടും അതിനായി ശ്രമിക്കുന്നതും കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു.

മഴയുടെ ഹുങ്കാരം കൂടിവരുന്നതിനൊപ്പം ഹോസ്റ്റലില്‍ ആവേശത്തിന്‍റെ അലയടികളും ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. ഓരോരുത്തരായി പുറത്തേയ്ക്കു വന്ന് തോളില്‍ കയ്യിട്ട് നിരനിരയായി നിന്ന് മഴത്തുള്ളികളെ കയ്യിലെടുത്ത് അമ്മാനമാടി നോക്കുന്നുണ്ട്. ഒരു കയ്യില്‍ സോമര്‍വില്ലിയെയും താങ്ങിപ്പിടിച്ച് പുറത്തേക്ക് വന്ന നിഖില്‍ തന്‍റെ സ്വതസിദ്ധവും നിഷ്കളങ്കവുമായ മുറി-മലയാളത്തില്‍ മഴയെപ്പറ്റി എന്തോ ആവേശത്തോടെ പറയുന്നുണ്ട്. വരാന്തയുടെ അങ്ങേയറ്റത്ത് മടിയിലിരിക്കുന്ന "ജാവ അണ്‍ലീഷ്ഡ്"-നെ മുണ്ടു കൊണ്ട് മഴ നനയാതെ മൂടിവെച്ച്, പുട്ട് മാനം നോക്കിയിരിക്കുന്നു. അവിടെ F4-യില്‍ പിന്‍റോയുടെ കൂക്കുവിളി കേള്‍ക്കുന്നുണ്ട്. അടിയില്‍, കാടനെ ആരൊക്കെയോ ചേര്‍ന്ന് ചൊറിയുന്നുണ്ടെന്നു തോന്നുന്നു. ഇപ്പൊ തെറിവിളി കേള്‍ക്കാം.

ഈ ആലന്‍ ഇതു വരെ എണീറ്റില്ലേ?

"എടാ ആലാ.. മ*$&%#..." ...

"എന്താടാ %^$#$%"...

"ഇവടെ വാടാ.."

F5-ന്‍റെ കവാടത്തില്‍ പുള്ളിനിക്കറിട്ട ആലന്‍റെ ദിവ്യരൂപം തെളിഞ്ഞു വന്നു. ഉറക്കം നഷ്ടപ്പെട്ട അവന്‍റെ പകുതിയടഞ്ഞ കണ്ണുകളില്‍ കളിപ്പാട്ടം കളഞ്ഞു പോയ ഒരു കുഞ്ഞിന്‍റെ ദൈന്യതയായിരുന്നു. പ്രേം അവനെ വലിച്ചു കൊണ്ട് വന്ന് കസേരയിലിരുത്തി.

"നീ മഴ കണ്ടില്ലേ?"

ആലന്‍ എന്നെ രൂക്ഷമായൊന്നു നോക്കി. ഇതു പറയാനാണോ പുന്നാരമോനേ നീ എന്നെ വിളിച്ചു വരുത്തിയതെന്ന ഭാവത്തില്‍. ഞാനതു കണ്ടില്ലെന്നു നടിച്ചു. ആലനെ ചൊറിയുക എന്നത് പണ്ടും ഒരു വിനോദമായിരുന്നല്ലോ.

തോരാനൊരു ഭാവവുമില്ലാതെ പെയ്തു കൊണ്ടിരിക്കുന്ന മഴയെ നോക്കിയിരുന്ന ആലന്‍റെ ഭാവം പതിയെ മാറുന്നുണ്ടായിരുന്നു. അലസതയില്‍ തുടങ്ങി, ആശങ്കയുടെ സങ്കീര്‍ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്ച്, നിസ്സംഗതയുടെ ഒരു പ്രത്യേക അവസ്ഥയിലെത്തി ആ ഭാവമാറ്റം അവസാനിച്ചു.

ഇടയ്ക്കിടെ ആഞ്ഞടിക്കുന്ന കാറ്റില്‍ "ശീതന്‍" മുഖത്ത് തട്ടിയുടയുന്നുണ്ടായിരുനു. പക്ഷേ, തുടച്ചുകളയാന്‍‍ മനസ്സു വരുന്നില്ല. മുഖത്ത് കൂടിനില്‍ക്കുന്ന വെള്ളത്തുള്ളികളെല്ലാം ചേര്‍ന്ന് ഇരുപുരികങ്ങള്‍ക്കുമിടയിലൂടെ ഒരു നീര്‍ച്ചാലായി രൂപം കൊണ്ട്, മുഖത്തുകൂടെ ഒഴുകി ചുണ്ടിലെത്തിച്ചേരുമ്പോള്‍, ശുദ്ധമായ മഴവെള്ളത്തിന്‍റെ നനുത്ത സ്വാദ് ബോധമണ്ഡലത്തെ തൊട്ടുണര്‍ത്തുന്നത് വല്ലാത്തൊരു സുഖമായിരുന്നു.

മഴയത്ത് കുടയുമെടുത്ത്, നനഞ്ഞു കൊണ്ട് പുറത്തേയ്ക്ക് പോയവരാരോ അടിയിലെത്തി വിളിച്ചു പറഞ്ഞു. "കുറ്റിക്കാട്ടൂരാകെ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. റോഡില്‍ അരപ്പൊക്കത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്നു."

രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ദൂരെയെവിടെയോ ഏതോ ബണ്ട് പൊട്ടിയിട്ടുണ്ട്. അതാണത്രെ കുറ്റിക്കാട്ടൂരില്‍ വെള്ളംകയറാന്‍ കാരണം. ഏതായാലുമൊന്നു പോയി നോക്കാന്‍ നിശ്ചയിച്ച് ആലനേം കുത്തിപ്പൊക്കി പുറത്തേക്കിറങ്ങി. മഴയ്ക്കൊരു കുറവുമില്ല. എന്നാലും മനുഷ്യന്‍റെ കൌതുകത്തെ തടയാന്‍ കഴിവില്ലാത്ത മഴയെ ഗൌനിക്കാതെ പുറത്തിറങ്ങിയപ്പോള്‍, റോഡിലൂടെ മുണ്ടും പോക്കിപ്പിടിച്ച് കാലുകള്‍ വലിച്ചു വലിച്ച് നടന്നു നീങ്ങുന്ന കുറേപ്പേരെ കണ്ടു. അവരുടെ പാത പിന്തുടര്‍ന്ന് നീങ്ങുമ്പോള്‍ ലേശം പേടിയും ഉള്ളിലുണ്ടായിരുന്നു. റോഡിന്‍റെ വശത്തുള്ള പാടത്തൊക്കെ പാമ്പിനേം കീരിയെയുമൊക്കെ കാണുന്നത് സര്‍വ്വസാധാരണമായ സമയത്ത്, അരയ്ക്കു കീഴെ "എക്സ്പോസ്ഡ്" ആയി ഇങ്ങനെ വെള്ളത്തില്‍ നീങ്ങുന്നത് അത്ര പന്തിയല്ല. പ്രത്യേകിച്ച് അവയുടെ ആവാസസ്ഥാനങ്ങളാകെ മഴ തകര്‍ത്തിരിക്കുന്ന അവസ്ഥയില്‍. എന്തായാലും അതൊന്നും ഇപ്പൊ ഓര്‍ക്കാത്തിരിക്കുന്നതാണ്‌ നല്ലതെന്നു തോന്നി.

കുറ്റിക്കാട്ടൂരെത്തിയപ്പോള്‍ കണ്ട കാഴ്ച വല്ലാത്തതായിരുന്നു. ടൌണാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. മൂന്നും നാലും തവണ മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്ത മാവൂര്‍റോഡിന്‍റെ തരി പോലും പുറത്തു കാണാനില്ല. കടകളൊന്നും തുറന്നിട്ടില്ല, തുറന്നിട്ട് കാര്യവുമില്ലെന്നു തോന്നുന്നു, സാധനങ്ങളൊക്കെ വെള്ളം കയറി നശിച്ചു കാണണം. ഒന്നു രണ്ട് കടകളൊക്കെ തുറന്നിട്ടുണ്ട്. നശിച്ചുപോയ സാധനങ്ങള്‍ നോക്കി നിരാശയോടെ നില്‍ക്കുന്ന കടക്കാരെക്കണ്ടപ്പോള്‍ വിഷമം തോന്നാതിരുന്നില്ല. സെന്‍ററിനടുത്ത് കുടില്‍കെട്ടി താമസിച്ചിരുന്ന തമിഴന്മാരുടെ കൂരകള്‍ മുഴുവനും വെള്ളത്തില്‍ നാശമായിപ്പോയിരിക്കുന്നു. അവിടെ കളക്ടറോ മറ്റോ വന്നിട്ടുണ്ടെന്നോ നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയാണെന്നോ ഒക്കെ പറയുന്നതു കേട്ടു.കുറച്ചു നേരം അവിടെ ചുറ്റിയ ശേഷം തിരിച്ചു ഹോസ്റ്റലിലേയ്ക്ക് പോന്നു. അപ്പോഴേയ്ക്കും മഴ കൊണ്ട് ദേഹമാസകലം നനഞ്ഞു കുതിര്‍ന്നിരുന്നു. ഒട്ടിയിരിക്കുന്ന ഷര്‍ട്ടില്‍ വീണ്ടും മഴവെള്ളം വീഴുമ്പോഴുണ്ടാകുന്ന സുഖമുള്ള ആ അസ്വസ്ഥതയെ ആസ്വദിച്ചു കൊണ്ട് തിരിച്ച് പോരവേ മഴയുടെ ശക്തി കുറഞ്ഞു വരുന്നതായി തോന്നി.

വൈകുന്നേരമായപ്പോഴേക്കും മഴ ശമിച്ചു. രൌദ്രഭാവത്തില്‍ ആടിയുറഞ്ഞ് താണ്ഡവമാടിയ വൃക്ഷങ്ങള്‍ ശാന്തമായി നില കൊണ്ടു. ഒടിഞ്ഞു വീണ മരക്കൊമ്പുകളും ഓലപ്പട്ടകളും കടപ്ളാവിന്‍റെ വലിയ ഇലകളും ചേര്‍ന്ന് ചുറ്റുപാടുമുള്ള തൊടികള്‍ക്ക് അപൂര്‍വ്വമായ ഒരു ഭീകരതയും അപരിചിതത്വവും സൃഷ്ടിച്ചു. കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്ന ചില കശുമാവുകള്‍ ചെരിഞ്ഞ് നിലംപറ്റാറായി നില്‍പ്പുണ്ട്. ശീമക്കൊന്നകളുടെയും മറ്റു ചെറുമരങ്ങളുടെയും കൊമ്പുകള്‍ക്ക് കാറ്റിന്‍റെ സംഹാരശക്തിയില്‍ കാര്യമായ രൂപമാറ്റം സംഭവിച്ചിരിക്കുന്നു. നനഞ്ഞുകുതിര്‍ന്ന ചിറകുകള്‍ കുടഞ്ഞുണക്കിക്കൊണ്ട് കാക്കകളും ചെമ്പോത്തുകളും മരക്കൊമ്പുകളില്‍ ചേക്കേറിക്കഴിഞ്ഞു.

പൊഴിഞ്ഞു വീണ ഇലകള്‍ക്കിടയില്‍ നിന്നും മാങ്ങകള്‍ പെറുക്കാന്‍ ഓടി നടക്കുന്ന കുട്ടികളെ ജനലിലൂടെ നോക്കിക്കൊണ്ട് വസ്ത്രം മാറുമ്പോളാണ്‌ രണ്ടുമൂന്നു ദിവസത്തേയ്ക്ക് ക്ളാസ്സുണ്ടാവില്ലെന്ന അപ്ഡേറ്റുമായി പ്രേം വന്നത്. "നന്നായി, ഈ ക്ളൈമറ്റില്‍ ക്ളാസ്സിലിരിക്കുന്നതിലും സുഖം ഈ വരാന്ത തന്നെയാസ്റ്റാ.." എന്ന് ഉരുവിട്ട്, കുളിമുറിയില്‍ക്കേറി തണുത്തുറഞ്ഞ വെള്ളത്തില്‍ ഞാനൊരു നീണ്ട ഒരു കുളി പാസ്സാക്കി.

അത്താഴത്തിനു ശേഷം, കിടക്ക വിരിച്ച് തലചായ്ച്ചപ്പോള്‍, പുറത്ത് വീണ്ടും മഴ ചാറുന്നതിന്‍റെ ലക്ഷണങ്ങള്‍ കേട്ടു തുടങ്ങി. "ഇതൊരു നടയ്ക്ക് പോവുന്ന ലക്ഷണമില്ലാ..." എന്ന് പിറുപിറുത്ത് പ്രേം പുതപ്പിനടിയിലേയ്ക്ക് പിന്‍വാങ്ങിയതും, ശക്തിയായ ഒരു ഇടിമുഴക്കത്തോടെ മഴ കോരിച്ചൊരിഞ്ഞതും ഒന്നിച്ചായിരുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും ഇരുട്ടില്‍ നിന്ന് മഴയുടെ നാദത്തെ മാത്രം ശ്രവിച്ചു കൊണ്ടിരിക്കുമ്പോഴുള്ള ആ സുഖത്തെ ഓര്‍ത്ത് ഒരു ബര്‍മുഡയും വലിച്ചു കേറ്റി വരാന്തയിലെത്തിയപ്പോള്‍, മങ്ങിയ വെളിച്ചത്തില്‍, അട്ടറവെള്ളത്തിന്‍റെ ശബ്ദത്തെ കാതോര്‍ത്ത്, ട്രേഡ്മാര്‍ക്ക് നിസ്സംഗതയോടെ, പുറത്തേയ്ക്കും നോക്കിക്കൊണ്ട് ആലന്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.


Thursday, 26 June 2008

റോക്ക് ഷോക്ക്

ഏഴാംക്ളാസ്സില്‍ പഠിക്കുമ്പോഴായിരുന്നു എന്‍റെ സൈക്കിള്‍ മോഹം പതിന്മടങ്ങു വര്‍ധിച്ചത്. ഭക്ഷണം പോലും ബഹിഷ്കരിച്ച് ഒരു സൈക്കിളിനു വേണ്ടി സമരം ചെയ്യാനെന്നെ പ്രേരിപ്പിച്ച കാലഘട്ടം. സഹോദരലോബിയില്‍ എല്ലാര്‍ക്കും സൈക്കിളായിരിക്കുന്നു, ഹീറോ റേഞ്ചര്‍, അന്നത്തെ മോസ്റ്റ് മോഡേണ്‍ പുലി വണ്ടി രണ്ടെണ്ണം, പിന്നെ സ്ട്രീറ്റ് കാറ്റ്. അങ്ങനെ ആ ടീമില്‍ ഇപ്പൊ വണ്ടി മൂന്നെണ്ണമായി, അതു പോട്ടെ, മൂത്തവരല്ലേ, സഹിക്കാന്നു വെക്കാം. ഇതിപ്പൊ നമ്മുടെ സോള്‍ ഗെഡി ശ്രീജിത്തിനു അവന്‍റെ അച്ഛന്‍ വാങ്ങിക്കൊടുത്തിരിക്കുന്നു, പുത്തന്‍ പുതിയ മോഡല്‍ ഒരു ഹെര്‍ക്കുലീസ് MTB. oversized 9000 എന്ന് നെഞ്ചത്തെഴുതിയ ഒരു ചൊങ്കന്‍ സാധനം. എനിക്കും കൊതിയായി, മോഹമായി, സൈക്കിള്‍ മോഹം സിരകളില്‍ പടര്‍ന്നു കേറി. അതു മാതാപിതാക്കളുടെ ചെവിയില്‍ മൂട്ട പോയ അവസ്ഥയിലേക്കവരെ തള്ളിയിടുന്ന അവസ്ഥയിലേക്കെത്തിച്ചു. ഒടുവില്‍, ആ മാസത്തെ ശമ്പളത്തില്‍ നിന്നും മകന്‍റെ ആഗ്രഹനിവൃത്തിക്കായി ഒരു ഭീമന്‍ ഷെയര്‍ നീക്കി വെക്കാന്‍ എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ നിര്‍ബന്ധിതനായി...

ഒടുവിലൊരു ശനിയാഴ്ച ദിവസം രാവിലെ, അച്ഛന്‍റെ കയ്യില്‍ത്തൂങ്ങി ഞാന്‍ സൈക്കിളു വാങ്ങാന്‍ പുറപ്പെട്ടു, ലോകം കീഴടക്കാന്‍ പോകുന്നവന്‍റെ സന്തോഷമായിരുന്നു അന്നെനിക്ക്. പുതിയ സൈക്കിളും ചവിട്ടി വരുമ്പൊ എല്ലാരും എന്നെ അത്ഭുതത്തോടേ നോക്കുന്നതും, പുത്തന്‍ സൈക്കിളില്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുന്നതും ശ്രീമോളേയും മുന്നിലിരുത്തി സ്കൂളില്‍ പോവുന്നതുമെല്ലാം സ്വപ്നം കണ്ട് ഞാനിങ്ങനെ യാത്ര തുടര്‍ന്നു.

ശ്രീജിത്ത് വാങ്ങിയ ഹെര്‍ക്കുലീസിന്‍റെ അതേ മോഡല്‍ തന്നെ വേണമെന്നായിരുന്നു എന്‍റെ ആവശ്യം. അന്നാണെങ്കില്‍ എടമുട്ടത്തൊന്നും അത്തരം സൈക്കിളു കിട്ടില്ല, ഓണ്‍ലി ഹീറോ ജെറ്റ്. അതു കൊണ്ട് മൂന്നുപീടികയിലേക്ക് പോവാന്‍ നിശ്ചയിച്ചു, അച്ഛന്‍റെ പരിചയക്കാരനായിരുന്ന സൈക്കിള്‍ഷോപ്പിലെ വല്‍സേട്ടനേം കൂടെ കൂട്ടി. മൂന്നുപീടികയിലെ സൈക്കിള്‍ എമ്പോറിയത്തില്‍ (അതാണു് രസം‌, കട വലുതാവുമ്പൊ പേരും മാറും, കഴിമ്പ്രത്ത് വെറും സൈക്കിള്‍ ഷാപ്പ്, എടമുട്ടത്ത് അതു പരിഷ്കരിച്ച് സൈക്കിള്‍ വര്‍ക്സ്, ഇവിടെയിതാ സൈക്കിള്‍ എമ്പോറിയം!!) അവിടെ ചെന്നപ്പോള്‍ സാധനം അവിടെ ഉണ്ട്. അതാ കാര്‍ഡ്ബോര്‍ഡ് കൊണ്ട് ശരീരം മറച്ച് വെച്ച് എന്നെ നോക്കി കള്ളച്ചിരി പൊഴിച്ചു കൊണ്ട് നില്‍ക്കുന്നു എന്‍റേതാവാന്‍ പോവുന്ന ഹെര്‍ക്കുലീസ് കുട്ടന്‍, oversaized 9000.... ജബ ജബാ...

അച്ഛാ, ദേ ഇത്...ഇതാണെന്‍റെ വണ്ടി എന്നു പറയാന്‍ തിരിഞ്ഞപ്പോള്‍ അച്ഛനവിടെ കടക്കാരനുമായി ചര്‍ച്ച നടത്തുന്നു. ശ്ശൊ, ഈ അച്ഛന്‍റെ ഒരു കാര്യം, ഇനി അവിടെ ഉള്ള സകല സൈക്കിളിന്‍റേം കംപ്ളീറ്റ് ഹിസ്റ്ററി ചോദിച്ചറിഞ്ഞിട്ടേ ഇന്നൊരു തീരുമാനത്തിലെത്തുള്ളൂ. അവിടെയാണെങ്കില്‍ നാനാവിധത്തിലുള്ള സൈക്കിളുകളുണ്ട്. ഇപ്പൊഴൊന്നും എന്‍റെ ഓവര്‍സൈസ്ഡ് കുട്ടനെ എനിക്ക് ചവിട്ടി നോക്കാന്‍ പറ്റുമെന്ന് തോന്നണില്ല. അതു കൊണ്ട് ഞാനിങ്ങനെ എന്‍റെ ഭാവിരഥത്തെ തൊട്ടും തലോടിയും അതിനെ പ്രദക്ഷിണം വെച്ചു കൊണ്ടേ ഇരുന്നു.

കുറേ നേരത്തെ ചര്‍ച്ചകള്‍ക്കു ശേഷം അച്ഛനും കടക്കാരനും കൂടെ സൈക്കിളുകളുടെ ഇടയിലേക്ക് വന്നു. "ആ, നീയിവിടെ നിക്ക്‌ണ്ണ്ടായിര്ന്നാ? ഏതാ വേണ്ടേന്നാ പറഞ്ഞേ?" അച്ഛന്‍ വളരെ സഹൃദയത്വത്തോടെ എന്നോടു ചോദിച്ചു. "ദേ..ദിദ്", 9000-ത്തിനെ ചൂണ്ടി ഞാന്‍ അനുസരണയോടെ പറഞ്ഞു. അച്ഛനൊന്നു അതിനെ നോക്കി, എന്നിട്ട് കടക്കാരനോട് ചോദിച്ചു, "ഇതിനു മറ്റേ സംഭവം കാണുന്നില്ലല്ലൊ?". ങേ, എന്തു സംഭവം, വല്യേ കാരിയറോ സീറ്റോ, അതൊ പഴയ മോഡലിന്‍റേതു പോലെയുള്ള ഹാന്ഡിലോ, ഡൈനാമോയോ, എന്താണീ അച്ഛന്‍ ഉദ്ദേശിക്കണതാവോ... അയ്യോ..അച്ഛാ, ഇതാണെന്‍റെ സ്വപ്നവണ്ടി..ഇതു മതി, ഞാന്‍ ഞീളാനുള്ള സംരഭങ്ങള്‍ സ്വരുക്കൂട്ടാന്‍ തുടങ്ങിയപ്പോഴാണ്‌ കടക്കാരന്‍റെ മറുപടി വരുന്നത്.

"അത് ഈ മോഡലിനില്ല മാഷേ, അത് ലേറ്റസ്റ്റല്ലേ, ദേ, ഈ മോഡലിനാണത് ഒള്ളേ..".

ഞാന്‍ കണ്ണു മിഴിച്ച് നോക്കുമ്പോളതാ ഒരു വെടിക്കെട്ട് സൈക്കിളവിടെ ഇരിക്കുന്നു. "ഷോക്ക് അബ്സോര്‍ബര്‍" എന്ന ഷോക്കപ്പ് ഉള്ള വണ്ടി..!!!!!!! ഹെര്‍ക്കുലീസിന്‍റെ തന്നെ "ടെറേന്‍ റ്റേമെര്‍" എന്ന വണ്ടി. "റോക്ക് ഷോക്" എന്ന് തണ്ടിലെഴുതിയിട്ടുള്ള വണ്ടി, അന്നാട്ടില്‍ സ്കൂള്‍ ലീഡര്‍ സ്വരാജിനു മാത്രം സ്വന്തമായുള്ള വണ്ടി...!!! എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. അച്ഛന്‍ സത്യമായിട്ടും ഇതെനിക്ക് വാങ്ങിത്തരാന്‍ പൂവ്വാണോ, അച്ഛാ, ഞാനൊരു പിഞ്ചുബാലനാണ്‌, എന്നെ വെറുതെ കൊതിപ്പിക്കരുത്, വിശന്നുറങ്ങുന്നവനെ വിളിച്ചെണീപ്പിച്ച് ഇലയിട്ടിട്ട് ഗ്യാസിന്‌ വില കൂടിയതു കൊണ്ട് ചോറില്ലെന്നു പറഞ്ഞു പറ്റിക്കരുത്... പക്ഷേ, അച്ഛനൊരു ഭാവമാറ്റവുമില്ല, എന്‍റെ 9000-ഇനെ ഒന്നു നോക്കുക പോലും ചെയ്യാതെ സിമ്പിളായി റോക്ക് ഷോക്കിനടുത്തേക്ക് പോയി.

"ഇത് പോരേടാ? ഇതല്ലേ കൊറച്ചുംകൂടി നല്ലത്?", എന്നൊരൊറ്റ ചോദ്യമാണ്‌ അച്ഛന്‍ !!!

"യീഹാ...!!!!!!" ജമ്പന്‍റെ ചാട്ടം പോലെ ഒരു ചാട്ടമായിരുന്നു എന്‍റെ പ്രതികരണം. എന്‍റെ തുള്ളല്‍ കണ്ട് കടക്കാരനും വല്‍സേട്ടനുമുള്‍പ്പെടെ അവിടെ ഉണ്ടായിരുന്നവര്‍ മുഴുവന്‍ പൊട്ടിച്ചിരിച്ചു. എനിക്കാണെങ്കില്‍ സന്തോഷം കൊണ്ട് കണ്ണു കാണുന്നില്ല. എന്‍റെ ഏറ്റവും വന്യമായ സൈക്കിള്‍ സ്വപ്നങ്ങളില്‍ പോലും ഞാനിതു പ്രതീക്ഷിച്ചതല്ല. ഷോക്കപ്പുള്ള സൈക്കിളുമായി സ്കൂളിലേക്ക് പോവുന്ന എന്നെക്കുറിച്ചാലോചിച്ച് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കണില്ല...!!!

ഒടുവില്‍ ബില്‍ സെറ്റില്‍മെന്‍റും സൈക്കിളിന്‍റെ അല്ലറ ചില്ലറ ഫിറ്റിംഗ്സുമെലാം കഴിഞ്ഞ് ഹെര്‍ക്കുലിമോന്‍ ഡെലിവെറിക്ക് തയ്യാറായി. മൂന്നുപീടിക മുതല്‍ കഴിമ്പ്രം വരെ ചവിട്ടി വന്നാല്‍ എന്‍റെ ഇളംപെടലിക്ക് പിന്നെ ഒരു വാഴപ്പിണ്ടിയുടെ യൂസ് പോലുമുണ്ടാവില്ലറിയാവുന്ന അച്ഛന്‍, അതു കൊണ്ട് സൈക്കി്‌ള്‍ വീട്ടിലെത്തിച്ചോളാം എന്ന് പറഞ്ഞ് എന്നെ വല്‍സേട്ടന്‍റെ കൂടെ ബസില്‍ പറഞ്ഞയച്ചു. ബസ്സ് സൈക്കിള്‍ കടയെ പാസ്സ് ചെയ്യുമ്പോളും ഞാനെന്‍റെ റോക്ക് ഷോക്കിന്‍റെ മേല്‍ നിന്ന് കണ്ണെടുത്തില്ല. "എന്നാലും അതിനെ കിട്ടിയപ്പൊ കഴിഞ്ഞ രണ്ടു മൂന്നു മാസം മുഴേനും മനസ്സില്‍ക്കൊണ്ടു നടന്ന എന്നെ നീ മറന്നില്ലേടാ ഡാഷേ" എന്ന മട്ടില്‍ അവിടെ കണ്ണീര്‍ വാര്‍ത്തു നിന്ന ഓവര്‍സൈസ്ഡ് പാവത്തിനെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു,അല്ലെങ്കിലും അതിനൊരു ഗുമ്മില്ല എന്നെനിക്ക് അപ്പോള്‍ ആദ്യമായി തോന്നി.

ജീവിതത്തിലെ ഏറ്റവും കഷ്ടപ്പെട്ട് തള്ളിനീക്കിയ സമയങ്ങളിലൊന്നായിരുന്നു ആ ബസ്സ് യാത്ര. മൂന്നുപീടികയും എടമുട്ടവും തമ്മിലുള്ള തുച്ഛമായ കിലോമീറ്ററുകള്‍ എനിക്ക് കിലോമീറ്റേഴ്സ് ആന്‍റ്‌ കിലോമീറ്റേഴ്സ് ആയി തോന്നി. ബസ്സിനു സ്പീഡ് പോര. ഛായ്!! അച്ഛന്‍റെ കൂടെ സൈക്കിളിന്‍റെ പിന്നില്‍ക്കേറി വന്നാ മത്യായിരുന്നു. ഒടുവില്‍ എടമുട്ടത്തു ചെന്ന് വീണ്ടും കുറേ നേരം കാത്തു നിന്ന ശേഷം അച്ഛന്‍ വന്നെത്തി. അച്ഛന്‍റെ പുറകിലിരുന്ന് കഴിമ്പ്രം വരെ യാത്ര. അവിടെ ചെന്ന് വീടിനു മുന്നിലെ ഇടവഴിയിലൂടെ ആദ്യമായി ആ സൈക്കിള്‍ ചവിട്ടിയപ്പോഴുണ്ടായ ആനന്ദം..!!! അന്നേ വരെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്. ഞായറാഴ്ച തള്ളിനീക്കാന്‍ എനിക്ക് കുറേ പാടു പെടേണ്ടി വന്നു. ഒടുവില്‍ തിങ്കളാഴ്ച സൈക്കിളില്‍ ശ്രീമോളേയും മുന്നിലിരുത്തി സ്കൂളിലേക്ക് പോയ യാത്ര ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു..

എല്ലാ ദിവസവും രാവിലെ ഹെര്‍ക്കുലിമോനെ ഞാന്‍ തേച്ചു കുളിപ്പിച്ചു, ജോയിന്‍റുകളില്‍ എണ്ണയിട്ടു കൊടുത്തു. റിമ്മിലും മഡ്ഗാഡിലും പോരാഞ്ഞ്, ടയറിന്‍റെ അരികില്‍ വരെ തിളക്കം കൂട്ടാന്‍ വെളിച്ചെണ്ണയിട്ട് തുടച്ചു. പിന്നീട് ഞാനും ഹെര്‍ക്കുലിയും നടത്തിയ ഒരു പാട് സഞ്ചാരങ്ങള്‍, കൊടും മഴയത്ത് വാവയും ഞാനും കൂടെ നടത്തിയ സാഹസികയാത്രകള്‍, തോട്ടിലൂടെയും പറമ്പിലൂടെയുമെല്ലാം നടത്തിയ പര്യവേക്ഷണങ്ങള്‍, ബീച്ചിലൂടെ തിരമാലകള്‍ക്കിടയിലൂടെ പാഞ്ഞു കളിച്ച ദിവസങ്ങള്‍, സഹോദരലോബിക്കൊപ്പം നടത്തിയ കഴിമ്പ്രം-നാട്ടിക, കഴിമ്പ്രം-പെരിഞ്ഞനം ബീച്ച് ട്രിപ്പുകള്‍...!

ആദ്യദിനങ്ങളിലൊരിക്കല്‍, വണ്ടി പഞ്ചറായതറിയാതെ, പത്തുകിലോ അരി കാരിയറില്‍ വെച്ച് വൈദ്യരുടെ കട മുതല്‍ വീടു വരെ ചവിട്ടിക്കൊണ്ടു വന്നതും, മാമന്‍റെ വീടിനപ്പുറത്തെ ഇത്തയുടെ മോളെ ഇടിച്ചിട്ട ആദ്യത്തെ ആക്സിഡന്‍റ്‌ കേസും, പിന്നീടതു പുറത്തു പറയുമെന്ന പേരില്‍ മാസങ്ങളോളം സഹോദരലോബിയുടെ ബ്ളാക്ക്‌മെയില്‍-കം-പീഢനങ്ങളേറ്റു വാങ്ങിയതും, മുന്നിലെ ടയറു പൊക്കി സര്‍ക്കസു കാണിക്കാന്‍ നോക്കിയപ്പൊ, ഷോക്കപ്പു രണ്ടും ഹാന്ഡിലിനൊപ്പം ഊരിപ്പോന്നതിന്‍റെ ഫലമായി, റോഡില്‍ നടുവും തല്ലി വീണതും പുറത്തും കാലിലുമൊക്കെ ഒരുപാടു പാച്ച്‌വര്‍ക്ക് നടത്തേണ്ടി വന്നതും, ഹിരേഷ് അവന്‍റെ ലൊടുക്ക് വണ്ടിയില്‍ നൂറേ നൂറില്‍ പാഞ്ഞു പോണതു കണ്ടപ്പോള്‍, അതു പോലെ എനിക്കെന്താ പോയാലെന്നു കരുതി, മില്ലിനു മുന്നിലെ ഇറക്കത്തിലൂടെ പാഞ്ഞു പോയതും, എഴുന്നേറ്റ് നിന്നുള്ള ആ ആഞ്ഞുചവിട്ടിനിടയ്ക്ക് ചങ്ങല പൊട്ടിയതും (എന്‍റമ്മേ....അയ്യോ..)...

അങ്ങനെ പിന്നീടൊരു അഞ്ചാറു വര്‍ഷം അന്ത ഹെര്‍ക്കുലിമോന്‍ എന്‍റെ സന്തത സഹചാരിയായിരുന്നു. തൊട്ടടുത്ത അമ്മായിയുടെ വീട്ടില്‍ പോവുമ്പോഴായാലും മാച്ചു കളിക്കാന്‍ അകലെ നാട്ടികയില്‍ പോവുമ്പോഴായാലും ഹെര്‍ക്കുലിമോന്‍റെ സീറ്റ് എന്‍റെ ചന്തിക്കടിയിലുണ്ടാവുമായിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും രൂപഭാവമാറ്റങ്ങളും അംഗവൈകല്യങ്ങളും ഏച്ചുകെട്ടലുകളുമെല്ലാം വന്നുകൊണ്ടേ ഇരുന്നെങ്കിലും ലവന്‍ എന്‍റെ ഫേവറിറ്റായിരുന്നു.


വര്‍ഷങ്ങള്‍ക്ക് ശേഷം ഒടുവില്‍, എഞ്ചിനീയറിങ്ങിനു കിട്ടി പോവുമ്പോള്‍ സോള്‍മേറ്റ് രാമഡുവിനെ ഞാന്‍ സൈക്കിള്‍ ഏല്‍പ്പിച്ചു കൊടുത്തു. അവന്‍ അന്ന് എടമുട്ടത്ത് ഓട്ടോമെക്കാനിക്കായി പണിക്ക് പോയിത്തുടങ്ങിയ കാലമാണ്‌. ഉപകാരം വരും എന്ന് അച്ഛന്‍ തന്നെയാണ്‌ പറഞ്ഞത്. പിന്നീട് വരുമ്പോഴൊക്കെ കളിക്കാന്‍ പോവാനും ചുറ്റിയടിക്കാനുമൊക്കെ ഇടക്കു കൂട്ടാറുണ്ടെങ്കിലും വെറുതെ ഒന്നു ചവിട്ടി നോക്കുക എന്നതില്‍ക്കവിഞ്ഞ ഉല്‍സാഹമൊക്കെ എനിക്ക് കൈമോശം വന്നിരുന്നു. ഇപ്പോള്‍ ഇടക്ക് നാട്ടില്‍ച്ചെല്ലുമ്പോളോ, രാമഡുവുമായി കത്തിയടിക്കുമ്പോഴൊ, ആ പഴയ ഹെര്‍ക്കുലിക്കുട്ടന്‍ ഒരു വിഷയമായി വരാറുമില്ല. പക്ഷേ, ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു നിധി തന്നെയായിരുന്നു എനിക്കെന്‍റെ "ഹെര്‍ക്കുലിമോന്‍" !!

റോക്കൂ... നിനക്കെന്‍റെ റോക്ക് സലാം!!!

Saturday, 7 June 2008

പ്രണയകലപിലകള്‍

പാത്തു സുന്ദരിയായിരുന്നു. ആദ്യം കണ്ടപ്പൊത്തന്നെ ഞാനൊന്നു മനസ്സില്‍ കുറിച്ചു, വെളുത്തു മെലിഞ്ഞ ഈ സുന്ദരിക്കുട്ടിയെ എങ്ങനേലും ലൈനാക്കണമെന്ന്.

പ്ളസ്ടുവിലെ ആദ്യത്തെ ദിവസങ്ങളാണ്‌. മര്യാദക്ക് എസ്സെന്‍ കോളേജില്‍പ്പോയി പഠിച്ചോളാന്ന് ഞാന്‍ താണുകേണു പറഞ്ഞതാണ്‌. പക്ഷേ, മകന്‍റെ ഭാവിയെക്കുറിച്ച് മകനേക്കാളും ആശങ്കയുണ്ടായിരുന്ന ബുദ്ധിമാനായ എന്‍റെ അച്ഛന്‍, നിന്നെ ഇനി പഠിപ്പിക്കുന്നെങ്കില്‍ അതു കഴിമ്പ്രത്തു തന്നെ എന്ന് ഭീഷ്മശപഥം എടുത്തതിന്‍റെ പശ്ചാത്തലത്തില്‍ എനിക്ക് അതിനു വഴങ്ങേണ്ടി വന്ന കാലം. യൂണിഫോമുമിട്ട് കഴിമ്പ്രം സ്കൂളിലേക്ക് പിന്നേം കാലെടുത്ത് വെച്ച നിമിഷം തുടങ്ങിയ നിരാശ അവസാനിച്ചത് പാത്തൂന്‍റെ മുഖം കണ്ടപ്പോളാണ്‌. സ്വിച്ചിട്ട പോലെ എന്‍റെ ഭാവം മാറിയത് അടുത്തിരുന്ന ശങ്കരന്‍ ശ്രദ്ധിച്ചു, "അപ്പ അവളെ അങ്ങ്‌ട് ഒറപ്പിക്കാ ല്ലേ?" കൂടുതല്‍ ഡയലോഗടിക്കൊന്നും നില്‍ക്കാതെ ശങ്കരന്‍ മൊഴിഞ്ഞു. "ഹും...നമുക്കു നോക്കാം"..എന്ന് ഞാനും.

പുതിയ ടീച്ചര്‍മാര്‍ മാറിമാറി വന്നു പരിചയപ്പെടുന്നുണ്ട്. ഞാന്‍ പാത്തൂനേം നോക്കി ഇരിപ്പാണ്‌, നല്ല ചെമ്പന്‍ കണ്ണുകള്‍, വെള്ളാരം കല്ലു പോലെ ഇരിക്കുന്നു, നല്ല പില്‍സ്ബറി ആട്ടയുടെ നിറം, മെലിഞ്ഞ കൈകള്‍, അതില്‍ ചുവന്ന കുപ്പിവളകള്‍, ചിരിക്കുമ്പോള്‍ പകുതി മാത്രം വിടര്‍ന്നു വരുന്ന നുണക്കുഴികള്‍.. ഒരു ആവറേജ് കഴിമ്പ്രത്തുകാരനെ ഇമ്പ്രസ്സ് ചെയ്യിപ്പിക്കാനും ഉറക്കം കളയിപ്പിക്കാനും വേണ്ട എല്ലാ ചേരുവകളുമൊത്തിണങ്ങിയ പ്രകൃതിയുടെ മിശ്രണം, എടമുട്ടത്തുള്ള ഏതോ ഒരു ഇക്കയുടെ പായ്ക്കിങ്ങ്. കൊള്ളാം..ഇവിടൊരു ഹിന്ദു-മുസ്ളീം ലഹള ഞാന്‍ നടത്തും. ഞാന്‍ കണക്കു കൂട്ടി.

കെമിസ്ട്രി എടുക്കാന്‍ വന്ന ഷീബടീച്ചര്‍ ഓര്‍ഗാനിക്കിന്‍റെ പാമ്പും കോണിയും വരച്ചു കളിക്കുമ്പോള്‍ ഞാനെന്‍റെ പാത്തുവിന്‍റെ മോന്തയുടെ സൈഡ് വ്യൂ നോക്കിയിരുന്നു. പാത്തുവിനെക്കുറിച്ച് കമന്‍റടിക്കാന്‍ തുടങ്ങിയ സിജുവിന്‍റെ ഉപ്പാപ്പക്കു വരെ തെറി വിളിച്ചു. ഉച്ചക്കുണ്ണാന്‍ ഇരിക്കുമ്പോഴും കൈ കഴുകാന്‍ പോവുമ്പോഴും പാത്തുവിനെ എന്‍റെ കണ്ണുകള്‍ പിന്തുടര്‍ന്നു. ആശടീച്ചര്‍, കണ്ട ചെടിയുടേം പൂവിന്‍റേം പുല്ലിന്‍റേമൊക്കെ ക്രോസ്സ്-സെക്ഷനെടുത്ത് തകര്‍ത്തപ്പോള്‍ ഞാന്‍ തട്ടത്തിനുള്ളില്‍ ഒളിഞ്ഞു കിടന്നിരുന്ന പാത്തുവിന്‍റെ തലമുടിയുടെ നീളം കണക്കു കൂട്ടിയിരുന്നു. എല്ലാത്തിനും ശങ്കരന്‍റെ ധാര്‍മിക പിന്തുണ എനിക്കുണ്ടായിരുന്നു, അതായിരുന്നു എന്‍റെ ഊര്‍ജ്ജവും... :)

അങ്ങനെയിരിക്കെ, രണ്ടു ബഞ്ചുകള്‍ക്ക് മുന്നില്‍ നിന്ന് അതിതീവ്രമായ ചില നോട്ടങ്ങള്‍ പാത്തുവിന്‍റെ നേരെ പോവാറുണ്ടെന്ന് ശങ്കരന്‍ എന്നെ അറിയിച്ചു. ഞാന്‍ ഞെട്ടി, എന്ത്?? ഈ കുഞ്ഞി ക്ളാസ്സില്‍ രണ്ട് ഉണ്ണിയോ...ആരെടാ അവന്‍...മറ്റാരുമല്ല...നമ്മുടെ നിര്‍ജ്ജീവന്‍ തന്നെ. ഞാന്‍ തളര്‍ന്നു പോയി. കാരണമുണ്ട്. എന്‍റെ അന്നത്തെ ഒരു ദേഹപ്രകൃതി വളരേ മോശമായിരുന്നു. എന്ന്വച്ചാ, ഒരു മാതിരി പേക്കോലം... ഒരു കുഞ്ഞിമോന്ത, ഷോള്‍ഡറില്‍ തൂക്കിയിട്ട പോലത്തെ മെലിഞ്ഞ കൈകള്‍, ഉയരവും കമ്മി... ആകെപ്പാടെ സല്‍പ്പേരു മാത്രമുണ്ട് കൈമുതലായി. അച്ഛനുമമ്മേം നാട്ടില്‍ നാലാളറിയുന്ന ടീച്ചര്‍മാരായിപ്പോയതു കൊണ്ട്, അവര്‍ടെ പേരു കളയണ്ടല്ലോന്നു വെച്ച്, ഞാനന്നൊക്കെ വളരെ അനുസരണയുള്ള ഒരു പിഞ്ചുബാലനായി ആക്ട് ചെയ്തിരുന്ന കാലം. പക്ഷേ, എന്നു കരുതി സംയമനം പാലിക്കേണ്ട സമയമാണോ ഇത്? നിര്‍ജ്ജീവനാണെങ്കില്‍ ചുള്ളനാണ്‌. 11 kv കമ്പിയില്‍ നിന്ന് നല്ലൊരു ഷോക്കു കിട്ടിയ കളറാണെങ്കിലും, ലവനു നല്ല കട്ടയാണ്‌, ഉയരം കുറവാണെങ്കിലും ലവന്‍ 1500 മീറ്ററിലെയും 3000 മീറ്ററിലെയും ലോക(ലോക്കല്‍) ചാമ്പ്യനാണ്‌. സര്‍വ്വോപരി, അവന്‍ ഇംഗ്ളീഷ് മീഡിയത്തില്‍ നിന്ന് വന്നവനാണ്‌. അതൊരു വല്ലാത്ത മുന്‍തൂക്കമായിരുന്നു അവന്‌. ഞങ്ങളെല്ലാരും പത്തു വരെ കഴിമ്പ്രത്ത് ചെരച്ചവരായതു കൊണ്ട് പ്ളസ്ടുവിലെ പെട്ടെന്നുള്ള ആ ഇംഗ്ളീഷുമാറ്റം ഞങ്ങളെ കുറേ ബുദ്ധിമുട്ടിച്ചിരുന്നു. അന്നത്തെ ക്ളാസ്സ്നോട്ടുകളൊക്കെ എഴുതിയിരുന്നത് വെറും ദൈവകൃപ കൊണ്ട് മാത്രമായിരുന്നു. ആദ്യമായി സുവോളജി എന്നെഴുതിയതിന്‍റെ സ്പെല്ലിങ്ങ് എനിക്കിവിടെ പറയാന്‍ പോലും മടിയാണ്‌. പ്ളീസ്, നിര്‍ബന്ധിക്കല്ലേ, ഞാന്‍ പറയില്ല. ;)

അങ്ങനെയുള്ള സാഹചര്യത്തില്‍ ഇവനൊരു കൊളുത്തിട്ടാല്‍ എടമുട്ടത്തിന്‍റെ നിഷ്കളങ്കത തുളുമ്പുന്ന എന്‍റെ പാവം പാത്തു അതില്‍ കുടുങ്ങും. അതിനു ശങ്കരന്‍ ഗാരണ്ടി. അവനെ ഞാന്‍ ഭീഷണിപ്പെടുത്താന്‍ നോക്കി. തെറി വിളിച്ചു നോക്കി. "പുറത്തു വെച്ചു കണ്ടോളാടാ" എന്നു പറഞ്ഞു പേടിപ്പിക്കാന്‍ നോക്കി. ലവന്‍ കുലുങ്ങുന്ന മട്ടില്ല. അതല്ലെങ്കിലും ഈ പ്രേമം ഒരു വല്ലാത്ത സാധനമാണ്‌. വീട് അകലെയായതിന്‍റെ ഒരു അഡ്വാന്‍റേജ് എനിക്കന്നാ കാലത്താണ്‌ മനസ്സിലായത്. അവനാണെങ്കില്‍ അവളുടെ കൂടെ റോഡിലൂടെ കത്തിയടിച്ചു നടക്കാം, ക്ളാസ്സ് കഴിഞ്ഞാലും ബസ്സു വരുന്ന വരെ കുറേ നേരം അവള്‍ടെ അടുത്ത് ചെലവഴിക്കാം. എനിക്കാണെങ്കില്‍ ബെല്ലടിച്ചു തുടങ്ങുമ്പോള്‍ ഇറങ്ങിയാല്‍ തീരുമ്പോളേക്കും നടന്നെത്താവുന്ന ദൂരമേയുള്ളൂ വീട്ടിലേക്ക്... ഞാനെന്‍റെ ദൌര്‍ഭാഗ്യത്തെ പ്രതി നിരാശനായി.

ഒടുവില്‍ ഞാന്‍ ഭയന്നതു തന്നെ സംഭവിച്ചു. ഒരു നാള്‍ ലാ പാപി ഓടിക്കിതച്ചെന്‍റെ അടുത്ത് വന്നു പറഞ്ഞു, "പാത്തു സമ്മതിച്ചെടാ...അവള്‍ക്കെന്നെ ഇഷ്ടമാണെന്ന്.."... അവനെ അരച്ചു കലക്കി കുടിക്കാനുള്ള അരിശം വന്നെങ്കിലും ഞാനടങ്ങി. ഈ നാട്ടില്‍ വേറേം പെമ്പിള്ളേരില്ലേ? നിനക്കെന്താ വേറെ പെണ്ണു കിട്ടില്ലെ.. ശങ്കരന്‍ എന്നെ ആശ്വസിപ്പിച്ചു, എന്നാലും ഞാന്‍ മോഹിച്ച പെണ്ണിനേം അവളു പ്രേമിച്ച ആ കാലമാടനേം ഞാന്‍ നിത്യവും കണ്ടോണ്ടിരിക്കണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കാകെ ചൊറിഞ്ഞു വന്നു. പക്ഷെ ആ ചൊറിച്ചില്‍ മാന്തിത്തരാമെന്നു ശങ്കരന്‍ ഏറ്റതിനാല്‍ തല്ക്കാലം ഞാന്‍ പാത്തുവിനെ മറക്കാന്‍ തീരുമാനിച്ചു. "എന്നാലും എടാ സാമദ്രോഹീ, നീ ഗുണം പിടിക്കില്ലറാ..." എന്ന് ഞാന്‍ നിര്‍ജ്ജീവനെ മനസ്സിലൊന്നു പ്രാകി..ചുമ്മാ..ഒരു സമാധാനത്തിന്‌.


കാലം കടന്നു പോയി. പാത്തുവിനെ ഞാന്‍ ഒഴിവാക്കി. അടിയില്‍ എട്ടാം ക്ളാസ്സിലെ വെളുമ്പത്തിയെയും പ്ളസ്സ്‌വണ്ണില്‍ പുതുതായി വന്ന ജൂനിയര്‍ പൈതങ്ങളെയും നോക്കി ഞാന്‍ ആശ തീര്‍ത്തു. ഇടക്ക് ശാസ്താവിന്‍റെ കൂടെ മാളികപ്പുറത്തു ബീവിയെ കാണാന്‍ കുട്ടമംഗലം വഴി സൈക്കിളില്‍ കറങ്ങുമ്പോഴെല്ലാം അവന്‍റെ ആവേശം കണ്ടു ഞാന്‍ സായൂജ്യമടഞ്ഞു. ഹാ, ഇതിനൊക്കെ ഒരു യോഗം വേണം... ശാസ്താവിനെപ്പോലെ ആറടി പൊക്കവും ഒത്ത വണ്ണവും തമിഴ്നടന്‍ അബ്ബാസിനെപ്പോലെ ഉള്ള ലുക്കുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഞാനുമൊരു കോരു കോരിയേനെ... പറഞ്ഞിട്ടെന്താ...
അക്കാലത്താണ്‌ നിര്‍ജ്ജീവനും പാത്തുവും തമ്മിലെന്തോ കശപിശ ഉണ്ടാവുന്നത്. സംഭവം മൂത്തുമൂത്ത് അവര്‍ തമ്മില്‍ തെറ്റിപിരിയുന്നതിലേക്ക് ചെന്നെത്തി. കഴിമ്പ്രം പ്ളസ്ടുവിലെ പാവപ്പെട്ട , അഥവാ അസൂയാലുക്കളായ കാമുകവൃന്ദത്തിന്‌, ഞാനുള്‍പ്പെടെയുള്ളവര്‍ക്ക്, അതൊരു ശുഭവാര്‍ത്തയായിരുന്നു. അല്ലെങ്കിലും അവരു തമ്മിലൊരു മാച്ചും ഇല്ല എന്നു ഞങള്‍ പരസ്പരം പറഞ്ഞു. അടുത്ത ഊഴം ആര്‍ക്കാണെന്നതിനെക്കുറിച്ചും തര്‍ക്കം തുടങ്ങി. ഹിഹി.. മനുഷ്യന്‍റെ ഓരോരോ സ്വഭാവങ്ങളേ... ചാവാന്‍ കാത്തിരിക്കുകയാണ്‌ കട്ടിലൊഴിക്കാന്‍..ഹിഹി...!

വാട്ടെവര്‍ ഇറ്റീസ്... അവര്‍ പിരിഞ്ഞു. എന്‍റെ കുഞ്ഞു കാമുകമനസ്സില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ വീണ്ടും മുള പൊട്ടി. പാത്തുവിന്‍റെ ചിരി അവയ്ക്ക് വളമേകി. പ്രതീക്ഷകള്‍ തഴച്ചു വളരാന്‍ തുടങ്ങി. അങ്ങനെ കനം വെച്ചു വരുന്ന ഈ ആഗ്രഹം താങ്ങാനെന്‍റെ ഇളം മനസ്സിന്‌ കഴിവില്ലെന്നു വന്ന ഒരു സന്ദര്‍ഭത്തില്‍ അവളോട് കാര്യം തുറന്നു പറയാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു പേപ്പറില്‍ കാര്യം രണ്ടു വാക്യത്തിലെഴുതി ഞന്‍ അവളുടെ ഒരു പുസ്തകത്തില്‍ വച്ചു കൊടുത്തു. വായിച്ചു നോക്കിയിട്ട് നാളെ മറുപടി തരണമെന്നൊരു ഡയലോഗും അടിച്ചു. എന്‍റമ്മേ... അന്നത്തെ എന്‍റെ ചങ്കിടിപ്പിന്‍റെ ഒച്ച എടമുട്ടം സെന്‍ററു വരെ കേട്ടിരിക്കണം. ഈ പ്രേമം പ്രേമം എന്നു പറയുന്ന സാധനം, അതനുഭവിച്ചു തന്നെ അറിയേണ്ട ഒന്നു തന്നെയാണേ...ഹൊ..

എനിവേയ്സ്, പിറ്റേന്ന് കാലത്ത് എങ്ങനെയോ ഓടിക്കിതച്ച് ഞാന്‍ ക്ളാസ്സിലെത്തി. ഒരു മറുപടി, അതെന്തായാലും (അങ്ങനെ ഒന്നും ഇല്ല. പറ്റില്ല എന്നു പറഞ്ഞാല്‍ ഞാനാകെ ചമ്മിപ്പോവും...അതെനിക്ക് സഹിക്കില്ല..എന്നാലും) കിട്ടാനുള്ള ആ ത്വര... അതിങ്ങനെ മനസ്സിന്‍റെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു കൊണ്ടേ ഇരുന്നു. ഒടുവില്‍ മഹീന്ദ്രയുടെ ചടാക്കു വണ്ടിയില്‍ അവളെത്തി. മൂന്നാം നിലയിലെത്താന്‍ ആവശ്യത്തിലധികം പടികളുണ്ടെന്നെനിക്കന്നു തോന്നി. വാതുക്കല്‍ത്തന്നെ നിന്നിരുന്ന എന്നെ ഒന്നു വെറുതെ നോക്കി അവള്‍ അകത്തേക്ക് പോയി. ശ്ശെടാ..ഇതെന്തു കൂത്ത്. മനുഷ്യനിങ്ങനെ വിറ കൊണ്ടു നില്‍ക്കുകയാണെന്നിവള്‍ക്കറിഞ്ഞൂടെ..അതോ ഇനി അവളതു വായിച്ചില്ലേ.... കൂടുതല്‍ ചിന്തിച്ചു കൂട്ടാതെ ഞാനകത്തേക്ക് ചെന്നു. നോ രക്ഷ. അവളാണെങ്കിലൊരു ഭാവമാറ്റവുമില്ലാതെ കൂട്ടുകാരികളോടു കല പില കൂട്ടുന്നു. ഞാനിവിടെ ഉണ്ടേ.. എന്ന മട്ടില്‍ ഞാന്‍ അതിലേ രണ്ടു ചാല്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എവടെ, അവളു കണ്ട ഭാവം നടിക്കുന്നില്ല...

മണി മുഴങ്ങി..ക്ളാസ്സ് തുടങ്ങി. കഷ്ടം.. കെമിസ്ട്രിയും മാത്തമാറ്റിക്സുമെല്ലാം തലക്കു ചുറ്റും ശനിവലയം തീര്‍ത്തു കൊണ്ടേ ഇരിക്കുന്നു എന്നല്ലാതെ ഒന്നും അങ്ങോട്ട് ലാന്‍ഡ് ചെയ്യുന്നില്ല. ഉച്ചയായി... ഭക്ഷണം കഴിഞ്ഞു. ഇടവേളയിലും ഒന്നും സംഭവിച്ചില്ല. വീണ്ടും മണി മുഴങ്ങി. ബോട്ടണി തുടങ്ങി. എന്‍റെ ക്ഷമ നശിച്ചു, ആശടീച്ചറുടെ ശ്രദ്ധ തിരിഞ്ഞ ഒരു സമയം നോക്കി, ഞാന്‍ പാത്തൂനോടു പറഞ്ഞു, "പാത്തൂ, ഒന്നും പറഞ്ഞില്ലല്ലോ.."....

ഒരു കുഞ്ഞ്യേ ഓലപ്പറ്റക്കം ചീറ്റിപ്പോയ ശബ്ദമാണ്‌ അതിനു മറുപറ്റിയായി പാത്തു ഉണ്ടാക്കിയത്.. "എന്തൂട്ട്‌ണ്ടാ അഭീ.. എന്തിനാ എന്നെ ഇനി പിന്നേം അതീല്ക്ക് കൊണ്ടു പോണ്‌..???" എന്നൊരു ഡയലോഗും.

എന്‍റെ പത്തി താണു, സന്ധ്യാസമയത്ത് ചക്രവാളത്തിലേക്ക് പറന്നകലുന്ന കടല്‍ക്കാക്കകളെപ്പോലെ ആശകള്‍ ചിറകടിച്ചു പറന്നകന്നു. ഭാരം കൊണ്ട് തളര്‍ന്ന ശിരസ്സുമായി ഞാന്‍ ഡസ്കില്‍ നോക്കിയിരുന്നു....ഭാഗ്യം, ആശടീച്ചര്‍ മറ്റെന്തോ ചെയ്തു കൊണ്ടിരിപ്പാണ്‌. ഈ അക്രമം ടീച്ചര്‍ കണ്ടിട്ടില്ല.
രണ്ടു വര്‍ഷം നീണ്ട പാത്തു സ്വയംവരശ്രമങ്ങള്‍ അന്നത്തോടെ അവസാനിച്ചു. :(
എട്ടാംക്ളാസ്സിലെ വെളുമ്പിയും അതിനു ശേഷം ജൂനിയറായി വന്ന പഴയ കളിക്കൂട്ടുകാരിയും വന്നതോടെ എന്‍റെ കാമുകഹൃദയം തരളിതമായി... ഓര്‍.. ഓര്‍ ക്യാ ഹുവാ...?

അഗ്‌ലേ ദിന്‍ അപ്നേ മൊഹല്ലേ മേം ... ഐശ്വര്യാ ആയീ.... "ജാനേ ക്യാ സൂരത്.....വൊ ക്യാ കെഹ്തി ഹേ....."

***
പൂട: നിര്‍ജ്ജീവന്‍ നല്ലവനായിരുന്നു. അതിനു ശേഷം എസ്സെന്‍ കോളേജിലും അവനു കിളികള്‍ക്ക് യാതൊരു പഞ്ഞവും ഉണ്ടായില്ല. പാത്തു കെട്ടി, കെട്ടിയവനുമായി എണ്ണപ്പാടങ്ങളില്‍ സ്വര്‍ണ്ണം കൊയ്യാന്‍ അരിവാളുമെടുത്ത് പറന്നു പോയി, ഇപ്പൊ ഒരു ജൂനിയര്‍ ആയെന്നു റിപ്പോര്‍ട്ട് കിട്ടി. ശാസ്താവു മാളികപ്പുറത്തു ബീവിയെ വിട്ടു, ഇപ്പൊ മാളികപ്പുറത്ത് തമ്പുരാട്ടിയെയും കെട്ടി ബങ്കളുരുവില്‍ സ്വസ്ഥം ജീവിതം. ശങ്കരന്‍റേ ഒരു വിവരവും ഇല്ല. ടോട്ടല്‍ അബ്സ്കോണ്ടിങ്ങ് !
ഞാന്‍...? ഞാന്‍ പെണ്ണു കെട്ടി ബങ്കളുരുവിലേക്ക് കണ്ണും നട്ട് കാത്തിരിക്കുന്നു, എന്‍റെ നല്ല പകുതിയുടെ അടുത്തേയ്ക്ക് ചേക്കേറുവാന്‍..... കാമുകകഥകള്‍ക്ക് അന്ത്യം കുറിച്ചു കൊണ്ട്...
***
ശുഭം.. :)

Friday, 11 January 2008

സച്ചിന്‍റെ വെള്ളംകുപ്പി

"ചേട്ടനറിഞ്ഞോ, സലിച്ചേട്ടന്‍ കൊച്ചീന്ന് വന്നപ്പൊ എന്തൂട്ടാ കോണ്ട് വന്നേന്ന്?"

"ഇനിക്കറിഞ്ഞൂട..ന്തൂട്ടാ?"

"ഒരു വെള്ളംകുപ്പി"

"വെള്ളംകുപ്പ്യാ? ഹിഹി.. ഒന്നു പോയേരാ. ആസ്സാക്കാ?"

"അല്ല ചേട്ടാ, സത്യായിട്ടും. സച്ചിന്‍ കുടിച്ച വെള്ളത്തിന്‍റെ ബാക്ക്യാണ്‌ന്നാ ല്ലാരും പറയണേ.."

"ന്തൂട്ട്??!!!"

"ആന്ന്, വേണെങ്ങെ വിശ്ശൊസിച്ചാ മതി. ഞാമ്പൂവ്വാ."

"നിക്കറാ, ശരിക്കും സച്ചിന്‍ കുടിച്ച വെള്ളാണോ?"

"അതേന്ന്, അവ്ടെ എല്ലാരൂണ്ട്. ചേട്ടന്‍ വര്ണ്ടാ??"

"ന്നാ വാടാ. വേഗം പൂവ്വാ"

* * *

"സലിച്ചേട്ടാ.."

"ഉം.."

"സലിച്ചേട്ടനെപ്പഴാ വന്നേ?"

"കൊറേ നേരായി..ന്തേ?"

"കള്യൊക്കെ എങ്ങനിണ്ടായിര്ന്നു?"

"കളിയൊക്കെ എപ്പഴായാലും കാണാല്ലോ. ഞാന്‍ കളിക്കാര്ടെ അട്ത്തായിര്ന്നു. സാറിനോട് പ്രത്യേകം പറഞ്ഞ് വാങ്ങിയതാ ഡ്രെസ്സിങ്ങ് റൂമിന്‍റെ അട്ത്ത് തന്നെ ഡ്യൂട്ടി"

ഇതില്‍പ്പരം ചിടുങ്ങുകള്‍ക്കൊന്നും വേണ്ടിയിരുന്നില്ല. ഞാനും വിശ്വസിച്ചു. ആരാധന, അസൂയ, ആകാംക്ഷ എല്ലാം കണ്ണുകളില്‍ തത്തിക്കളിച്ചു. സലിച്ചേട്ടന്‍ ഇടംകണ്ണിട്ട് നോക്കി. എല്ലാവരും ഭയഭക്തിബഹുമാനത്തോടെ തന്നെ നോക്കി നില്‍ക്കുന്നതു കണ്ട് ഒരു പുച്ഛച്ചിരി ചിരിച്ചു. നമുക്കുണ്ടോ അതില്‍ വല്ല ചേതവും.

"സലിച്ചേട്ടനൊരു കുപ്പി കൊണ്ടു വന്ന്‌ണ്ട്ന്ന്..."

"ഉം.."

"നിക്ക്യൊന്ന് കാണിച്ചര്വോ?"

പണ്ടാരം! ഇനീം കാത്തിരിക്കാന്‍ ക്ഷമയില്ല.സലിച്ചേട്ടനൊന്നു നോക്കി. വീണ്ടും പുച്ഛച്ചിരി ചിരിച്ചു. എന്നിട്ട് ഗൌരവത്തോടെ എണീറ്റ് അകത്തേക്കു പോയി. ഒരു കവറും കൊണ്ട് തിരിച്ചു വന്നു.

കീടങ്ങള്‍ ഇളകി.

"എല്ലാരും മിണ്ടാതെ നിക്ക്. വരി വര്യായിട്ട്.. കൈ കെട്ടി നിക്കണം. ഇല്ലെങ്കില്‍ കാണിച്ചു തരുന്ന പ്രശ്നല്യ."

ദുഷ്ടാ, ഒരിത്തിരി വെള്ളം കാണിച്ചു തരാന്‍ ഇത്രേം ജാടയോ... ഹും ഒരിക്കല്‍ ഞാനും പൂവും കളി കാണാന്‍. അന്ന് കാണിച്ചരാ.

പക്ഷേ, അത് പിന്നീട്, ഇപ്പൊ സച്ചിന്‍ കുടിച്ച വെള്ളംകുപ്പി കാണണം. പറ്റുകയാണെങ്കില്‍, അല്ല സലിച്ചേട്ടന്‍റെ കാലു പിടിച്ചിട്ടാണെങ്കിലും ഒരിത്തിരി അതീന്ന് കുടിക്കണം.ഹൊ!! ന്നിട്ട് വേണം നാളെ ക്ളാസ്സില്‌ പോയി നാല്‌ ഡയലോഗടിക്കാന്‍. ഹോ! ഓര്‍ക്കുമ്പൊ കുളിരു കോരുന്നു.

ആകാംക്ഷയും ആക്രാന്തവും ഇട കലര്‍ന്ന വികാരത്തോടെ ഒരുത്തനൊരുത്തന്‍റെ തോളില്‍ താങ്ങി നിന്നു കൊണ്ട്, കവറില്‍ നിന്ന് പുറത്തേക്കു വരുന്ന സലിച്ചേട്ടന്‍റെ കൈകളിലേക്ക് ഇമ വെട്ടാതെ നോക്കി നിന്നു. ആ കൈകള്‍ക്ക് ആവശ്യത്തിലേറെ നീളമുണ്ടെന്ന് അപ്പോള്‍ തോന്നി.

ഒടുവില്‍ ആ കുപ്പി വെളിയില്‍ പ്രത്യക്ഷപ്പെട്ടു. പകുതിയോളം വെള്ളമുള്ള ആ പ്ളാസ്റ്റിക് കുപ്പി.. സച്ചിന്‍ കുടിച്ച വെള്ളത്തിന്‍റെ ബാക്കി. വിശ്വസിക്കണോ വേണ്ടയോ എന്ന് ഉറപ്പിക്കാന്‍ പ്രയാസം. ന്നാലും സച്ചിനും സലിച്ചേട്ടനും തമ്മിലിങ്ങനെ വെള്ളം കൈ മാറാനുള്ള അവസരം എങ്ങനെ കിട്ടി??!!പക്ഷേ, ഇപ്പൊ അതൊന്നും ചിന്തിക്കേണ്ട സമയമല്ല. സച്ചിന്‍ കുടിച്ചതു തന്നെ. സലിച്ചേട്ടന്‍ ആ കുപ്പിയെ പരിചരിക്കുന്നതു കണ്ടാലറിയാം.

"ഡ്രെസ്സിങ്ങ് റൂമിന്‍റെ തൊട്ടടുത്താരുന്നു ഡ്യൂട്ടി. കളിക്കാര്‍ പുറത്തേക്കിറങ്ങുന്നതും തിരിച്ചു കേറുന്നതുമൊക്കെ ന്‍റെ മുന്നീക്കൂട്യായിരുന്നു. എല്ലാരും കളിക്കാരെ തൊടാന്‍ വേണ്ടി എന്തൊരു തിക്കും തെരക്ക്വായീര്ന്നു. ഞാനൊറ്റെണ്ണത്തിനേം മൈന്‍ഡ് ചെയ്തില്ല. ചെയ്താ അവമ്മാരു നമ്മടെ തലേക്കേറും. നമ്മളിവിടെ ക്രിക്കറ്റ് കളിക്കാത്തതൊന്ന്വല്ലല്ലൊ. എസ്സെന്‍ കോളേജിന്‍റെ ക്യാപ്റ്റനായിര്ന്നപ്പൊ ഞാന്‍ കളിച്ച കളി പോലൊന്നും ഇവമ്മാര്‍ കളിച്ചിട്ടുണ്ടോ..എവടെ?".

വാ പൊളിച്ചു വെച്ച്, സച്ചിന്‍റെ വെള്ളംകുപ്പിയിലേക്ക് കണ്ണും നട്ട് ഞങ്ങള്‍ കഥ കേട്ടിരുന്നു. നമ്മക്കെന്ത് എസ്സെന്‍ കോളേജ്, നമ്മക്കെന്ത് ക്യപ്റ്റന്‍സി? സച്ചിന്‍റെ വെള്ളംകുപ്പിയില്‍ നിന്നൊരു തുള്ളി..അതാണിപ്പൊ പരമമായ ലക്‌ഷ്യം.

"അങ്ങനെ ഇരിക്കുമ്പൊ ദേ സച്ചിന്‍ വരുന്നു. കയ്യില്‍ ഈ കുപ്പിയുമുണ്ട്. അങ്ങേരു പകുതിയേ കുടിച്ചിട്ടുണ്ടായിരുന്നുള്ളൂ." കുപ്പിയെ ശ്രദ്ധാപൂര്‍വ്വം കയ്യിലെടുത്തു കൊണ്ട് സലിച്ചേട്ടന്‍ തുടര്‍ന്നു.
ഞങ്ങള്‍ കാതു കൂര്‍പ്പിച്ചിരുന്നു. സച്ചിന്‍ രംഗത്തെത്തിക്കഴിഞ്ഞു.

"എനിക്ക് നല്ല ദാഹമുണ്ടായിരുന്നു, അങ്ങേരു ഡീസന്‍റായിരുന്നെന്നു തോന്നുന്നു, എന്‍റെ മുഖം കണ്ടപ്പൊ അങ്ങേര്‍ക്കു തോന്നിക്കാണും. അല്ലാ, കാലത്തു മുതല്‍ ആ രൊറ്റ നിപ്പു നിക്കണത് മൂപ്പരും കണ്ടതാണല്ലൊ.
ന്‍റട്ത്ത് രൊറ്റ ചോദ്യം, 'ഓഫീസര്‍, യൂ വാണ്ട് സം വാട്ടര്‍?'-ന്ന്"

"എന്‍റെയീ നിപ്പും ലുക്കുമൊക്കെ കണ്ടപ്പൊ മൂപ്പരു വിചാരിച്ചു കാണും ഞാന്‍ വല്ല ഓഫീസറുമായിരിക്കുമെന്നേ."
പിന്നെ പിന്നേ, കൊതി മൂത്ത് നോക്കി നിന്നപ്പൊ ചോദിച്ചതാവും, പ്രാക്ക് കിട്ടണ്ടാന്ന് വെച്ചിട്ട്, ഞാന്‍ മനസ്സിലോര്‍ത്തു. പക്ഷേ, സംയമനം പാലിച്ചേ പറ്റൂ, സച്ചിന്‍റെ വെള്ളംകുപ്പി മുന്നില്‍ത്തന്നെ ഇരിപ്പുണ്ട്.

"നല്ല ദാഹണ്ടായിരുന്നോണ്ട് മാത്രം, അല്ലെങ്കില്‍ ഞാനിങ്ങനെ വെള്ളൊന്നും വാങ്ങില്ലായിരുന്നു."
'യാ' ന്നു പറഞ്ഞപ്പൊ മൂപ്പരിതെന്‍റെ നേരെ നീട്ടി. വാങ്ങിയപ്പൊ ന്‍റെ കൈ മൂപ്പര്ടെ കയ്യിലൊന്നു തട്ടി.

അത്രേം പറഞ്ഞ് സലിച്ചേട്ടനൊന്ന് നിര്‍ത്തി. എന്നിട്ട് ഞങ്ങളെ പാളിയൊന്ന് നോക്കി. എല്ലാരും ഞെട്ടിയിരിക്ക്യാണ്‌. സലിച്ചേട്ടന്‍ സച്ചിനെ തൊട്ടിരിക്കുന്നു. ഭാഗ്യവാന്‍!! കണ്ണുകള്‍ കുപ്പിയില്‍ നിന്നു മാറി ഇപ്പൊ സലിച്ചേട്ടന്‍റെ കൈകളിലാണ്‌ ഫോക്കസ് ചെയ്തിരിക്കുന്നത്.
പഴയ പുച്ഛച്ചിരിയുടെ കൂടെ ലേശം ഗൂഢച്ചിരി കൂടെ മിക്സ് ചെയ്ത് സലിച്ചേട്ടന്‍ കൊച്ചിപുരാണം തുടര്‍ന്നു.

"കുറച്ച് കുടിച്ചിട്ട് ഞാന്‍ 'താങ്ക് യൂ വെരി മച്ച് സച്ചിന്‍' ന്നു പറഞ്ഞ് കുപ്പി തിരിച്ച് നീട്ടി. അപ്പൊ മൂപ്പരു പറയാ, 'നൊ. യൂ കീപ് ഇറ്റ്. ഐ ഹാവ് ഗോട്ട് സം മോര്‍ ബോട്ടില്‍സ് ഹിയര്‍'-ന്ന്. സച്ചിന്‍ പറഞ്ഞതല്ലേന്നു കരുതി ഞാന്‍ പിന്നെ അതു കയ്യില്‍തന്നെ വച്ചു."

ആരാധന കൊണ്ട് പാരവശ്യരായിപ്പോയ ചിടുങ്ങുകളെ നോക്കി സലിച്ചേട്ടന്‍ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ഒരു അടപ്പ് വെള്ളം വീതം തരുന്നതായിരിക്കും.
സന്തോഷം കൊണ്ട് ചിടുങ്ങുകള്‍ നൃത്തം ചെയ്തു. തിക്കും തിരക്കും കൂട്ടി. അമ്പലത്തിലെ പുണ്യാഹം വാങ്ങാനെന്ന പോലെ വലതു കൈ വീട്ടി ഞാനുള്‍പ്പെടെയുള്ള പാവങ്ങള്‍ നിന്നു. രാജാ സലിച്ചേട്ടന്‍ അവര്‍കള്‍ ശ്രദ്ധാപൂര്‍വ്വം കുപ്പിയുടെ മൂടിയിലേക്കു പകര്‍ന്ന ആ പുണ്യജലം ഓരോരുത്തര്‍ക്കായി വിതരണം ചെയ്തു.

ഒടുവില്‍ ബാക്കി വന്ന ലേശം വെള്ളം തിരിച്ച് കവറിലേക്ക് വെച്ച് ഒരു ജേതാവിനെപ്പോലെ സലിച്ചേട്ടന്‍ മന്ദഹസിച്ചു. സച്ചിന്‍ കുടിച്ചതിന്‍റെ ബാക്കി വെള്ളം, സച്ചിനെ തൊട്ട കൈകളില്‍ നിന്ന് ഏറ്റു വാങ്ങിക്കുടിച്ച നിര്‍വൃതിയോടെ, ചിടുങ്ങുകള്‍ നിറഞ്ഞ ഹൃദയവും കൂട്ടിപ്പിടിച്ച കൈകളുമായി പതിയെപ്പതിയെ പിരിഞ്ഞു പോയി.

* * *
ന്നാലും ന്‍റെ സലിച്ചേട്ടാ... ;)

Monday, 24 December 2007

ലാസ്റ്റ് പ്രണയം. ഇനി ഇല്യേ...!

അന്ന് രാവിലെ ഉറക്കച്ചടവോടെ ക്ളാസ്സിലെത്തി ബെഞ്ചില്‍ച്ചെന്ന് കുത്തിയിരുന്നപ്പോള്‍, തല വെച്ചുറങ്ങാനുപയോഗിച്ചിരുന്ന ഡെസ്കിന്‍മേലതാ ഒരു കുഞ്ഞി ആശംസാ കാര്‍ഡ്. ദേ കെടക്കണു... ഈ പട്ടണത്തില്‍പ്പിള്ളേരുടെ ഒരു കാര്യം.. ഒരു ഓണമോ വിഷുവോ ന്യൂ ഇയറോ വന്നാല്‍, അപ്പൊ ആര്‍ച്ചീസ് ഭഗവതിക്കു കാണിക്കയുമിട്ട് ശീട്ടും വാങ്ങി വരും. ഒരു കാര്‍ഡ് കിട്ടിയാല്‍ നമുക്ക് സ്വര്‍ഗ്ഗം കീഴടക്കിയ സന്തോഷമായിരുന്നെങ്കിലും, അതു പുറത്ത് കാണിച്ചാല്‍പ്പിന്നെ പിടിച്ചു നടന്ന ഗ്യാസെല്ലാം കൂടെ പൊട്ടി മാനം പോവില്ലേ..!
വാട്ടെവര്‍ ഇറ്റീസ്..കാര്‍ഡ് കിട്ടി.. എനിക്കു മാത്രല്ല. ക്ളാസ്സില്‍ ഞങ്ങള്‍ അഞ്ചു-പത്തു പേര്‍ ഒരു ഗാങ്ങായിരുന്നു. അതിലെ പെണ്‍കിടാങ്ങളുടെ വകയായിരുന്നു ആ കാര്‍ഡുകള്‍. ആര്‍ച്ചീസ് ഭഗവതി നമ്മുടെ പോക്കറ്റിനു ചേര്‍ന്ന കമ്പനിയല്ലാതിരുന്നതിനാല്‍ അവിടെ കാണിക്കയിടല്‍ വളരെ കുറവായിരുന്നു, പെണ്‍സുഹൃത്തുക്കള്‍ക്ക് അതിലൊട്ടു പരിഭവോം ഇല്ലായിരുന്നു. നല്ല കുട്ടികള്‍!

അങ്ങനെ, എനിക്കു കിട്ടിയ കാര്‍ഡ് ഞാന്‍ തുറന്നു. കയ്യക്ഷരം കണ്ടാലറിയാം, ഇതാ മുന്‍ബെഞ്ചിലിരിക്കുന്ന കുട്ടിപ്പിശാശിന്‍റെയാണ്‌. സംഗതി അവളൊരു നാലുനാലരയടി പൊക്കത്തില്‍ രൂപം പൂണ്ടിട്ടുള്ള, ഉണ്ടക്കണ്ണിയും, തോളറ്റം വരെ മാത്രം നീണ്ട് പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കാര്‍കൂന്തലിനുടമയും ആയിരുന്നെങ്കില്ലും...കാണാന്‍ അത്ര മോശൊന്ന്വല്ലായിരുന്നു. അറ്റ്ലീസ്റ്റ് എനിക്ക് കാര്‍ഡൊക്കെ തന്നതല്ലേ. കൂട്ടത്തിലെ കിലുക്കാംപെട്ടി, എന്തു വളിപ്പു പറഞ്ഞാലും ആദ്യം കുറേ നേരം ചിരിക്കുകയും പിന്നെ സ്വകാര്യമായി വന്ന് കാര്യകാരണസഹിതം അര്‍ഥം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ജന്‍മം. കോഴിക്കോടിന്‍റെ, സോറി, കോയിക്കോടിന്‍റെ തനിമലയാളത്തില്‌ "യ്യാ പേപ്പര്‍ കീറിക്കാള്‌..", "ങ്ങള്‌ ശെന്യാഴ്ച വന്നോള്‍ണ്ടീന്‍...", "ഓന്‌ തീരെ വയ്യേനു.." എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ പാവം ആലപ്പുഴക്കാരന്‍ ആലനെ കണ്‍ഫ്യൂസ് ചെയ്യിച്ചവള്‍...

കാര്‍ഡ് ഞാന്‍ തുറന്നു. കൊള്ളാം... അഞ്ചുറുപ്പ്യേടെയാണെങ്കിലും ചിത്രപ്പണിയൊക്കെയുണ്ട്. എന്തോ എഴുതീട്ടുമുണ്ടല്ലൊ... എന്താദ്. ഇംഗ്ളീഷ് കൂട്ടക്ഷരമൊക്കെ വായിക്കാന്‍ പഠിച്ചു വരുന്നേ ഉള്ളൂ. "my heart is the best gift that anyone could have. may it be urs and always...". ഉം. ഹാര്‍ട്ട്..ഹാര്‍ട്ട് കൊറേ കേട്ട്‌ട്ട്ണ്ട്.. ഗിഫ്റ്റ് ..ഉം.... ഗിഫ്റ്റ്.. പിന്നെന്തൂട്ടാദ്... എന്താ ഈ "urs"... (ഞാനന്ന് ചാറ്റിങ്ങില്‍ ശിശുക്കുട്ടി ആയിരുന്നു, sms യുഗം വരുന്നേ ഉണ്ടായിരുന്നുമുള്ളൂ..) .. പിന്നെ കുബുദ്ധി വെച്ച് ചിന്തിച്ചപ്പൊ ഞെട്ടിപ്പോയി... ഇതിന്‍റെ അര്‍ഥം, ലവളെന്നെ കാതലിക്കിറേന്‍ എന്നല്ലേ....പടച്ചോനേ... മനസ്സിലെവിടെയോ അവളോട് എനിക്ക് എപ്പൊഴോ ഉണ്ടായിപ്പോയിരുന്ന ഒരു ഇദ്... ഞങ്ങളെല്ലാരുടെയും സൌഹൃദത്തിന്‍റെ കെട്ടുറപ്പിലും ആ വലയത്തിലും ഞാനറിയാതെ മറന്നു കളയാന്‍ ശ്രമിച്ച ആ ഇദ്... ആ ഇദല്ലേ ഇന്നീ കാര്‍ഡില്‍, ചങ്ങലക്കണ്ണി പോലെയുള്ള അവളുടെ കയ്യക്ഷരത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതും?? ?!! അപ്പോ കുട്ടിപ്പിശാശിനും "അദ്" ഉണ്ടായിരുന്നോ....??

ഒരിക്കല്‍ക്കൂടി ആ വരികള്‍ വായിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല... തുറന്നു വായിക്കണംന്നുണ്ട്..എന്നാല്‍ തുറക്കാന്‍ പറ്റുന്നില്ല. അതു പോക്കറ്റില്‍ തന്നെ വെച്ച് ഞാനവളെ പാളിയൊന്നു നോക്കി. അവളാണെങ്കില്‍ ദേ യാതൊരു ഭാവമാറ്റവുമില്ലാതെ പതിവു പോലെ, ഇന്‍സൈഡ് ചെയ്തു വന്നവരുടെ ഷര്‍ട്ട് വലിച്ച് പുറത്തിട്ടും, കണ്ടവരെയൊക്കെ നുള്ളിയും പാഞ്ഞു നടക്കുന്നു. ഹൊ, ഈ പെണ്‍കുട്ടികളുടെ ഒരു കാര്യം. എന്തൊരു ആക്ടിങ്ങ്. മനുഷ്യനിവിടെ നെഞ്ചു പൊള്ളീട്ട് നിക്കാമ്മേല..ഹും..

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ക്രിസ്‌മസ് അവധിക്കു മുന്‍പുള്ള അവസാനദിവസം. വൈകീട്ട് കോളേജ് വിടാന്‍ നേരായി. എനിക്ക് അവളോട് എന്തെങ്കിലുമൊക്കെ ചോദിക്കണമെന്നുണ്ട്. "എങ്ങനെ എവിടെ വെച്ച് എപ്പൊ ആണ്‌ സ്മോളേ.. നിനക്കെന്നോട് ലവ്വായതെന്ന്..." പറ്റണില്ലാ... പ്ളസ് ടൂവില്‍ ജൂനിയര്‍ ക്ടാവ് മേഘയോട് മിണ്ടുമ്പോഴും, എക്സ്-ലവ് സുന്ദരിയോട് മിണ്ടുമ്പൊഴുമൊന്നും ഈ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലല്ലൊ... ഛെ.. എനിക്ക് നാണക്കേട് തോന്നി.

അങ്ങനെ അന്ന് വൈകീട്ട്, ഏതൊരു പ്രാവശ്യത്തെയും പോലെ, കൂട്ടുകാരോടൊത്ത് അഞ്ചര മണിയ്ക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റിയിലേറി ഞാന്‍ തൃശൂരിലേക്കു മടങ്ങി. പോകുന്ന പോക്കിലെല്ലാം പോക്കറ്റിലിരുന്ന് ഹൃദയത്തില്‍ തപ്പു കൊട്ടുന്ന കാര്‍ഡിലെ വരികളായിരുന്നു മനസ്സില്‍. അപ്പോഴും ഒന്നൂടെ എടുത്ത് വായിക്കാന്‍ ധൈര്യം പോര. ഛെ, അവളോടൊന്ന് കണ്‍ഫേം ചെയ്തിട്ട് പോന്നാ മതിയായിരുന്നു. ഇതിപ്പൊ ഫോണ്‍ ചെയ്തൊക്കെ ചോദിക്കുന്നതില്‍ ഒരു ത്രില്ലില്ല. പറഞ്ഞിട്ടെന്താ, പോയ ബുദ്ധി എലിഫന്റ് പുള്ളിങ്ങ് നോ കമിങ്ങ്...

രാത്രി ഒമ്പതരയ്ക്ക് വണ്ടി തൃശൂരിലെത്തി. തൃപ്രയാറേക്കുള്ള ലാസ്റ്റ് ബസ്സ് പിടിക്കാന്‍ ചെട്ടിയങ്ങാടിയിലേക്ക് ഞാന്‍ ഓടിക്കിതച്ചെത്തി. ഭാഗ്യം വണ്ടി വരുന്നേ ഉള്ളൂ. വണ്ടി ഫുള്ളായിരുന്നു. എന്നാലും പിടിച്ചു തൂങ്ങി നിന്നു. തിരക്കു കുറച്ചു നേരമേ കാണൂ. ഒടുവില്‍ ചേര്‍പ്പിലെത്താറായപ്പൊ സീറ്റ് കിട്ടി. ബാഗൊക്കെ അടീലേക്ക് വെച്ച് ഞാന്‍ ഒന്നു സ്വസ്ഥമായി ഇരുന്നു. വീണ്ടും ഹാര്‍ട്ടില്‍ തപ്പു കൊട്ടല്‍... ഞാന്‍ പോക്കറ്റില്‍ നിന്ന് കാര്‍ഡ് പതിയെ എടുത്തു. തുറന്നു. "my beat is the best gift that anyone could have. may it be urs and always.." എന്ത്...!!!!! ഞാന്‍ വീണ്ടും വായിച്ചു. അതെ, beat തനെ.. അപ്പൊ ഹാര്‍ട്ടെവിടെ? കോഴിക്കോട് നിന്ന് തൃശൂരെത്തിയപ്പോഴേക്കും heart മാറി beat ആയോ... എന്‍റെ സര്‍വ്വ നാഡീഞരമ്പുകളും തളര്‍ന്നു... ഈശ്വരാ... ഇതു വേണ്ടായിരുന്നു. ഇത്രേം നേരം മോഹിപ്പിച്ചിട്ട്, ഇതിപ്പൊ ഒരു മാതിരി ഡാഷ് പണിയായിപ്പോയി. ക്ളാസ്സില്‍ വെച്ച് ഒന്നൂടെ ഒന്നു വായിക്കാനുള്ള ബോധം നീ എനിക്കു തന്നില്ലല്ലൊ... പണ്ട് പ്രേമടീച്ചര്‍ കൂട്ടക്ഷരം എഴുതാന്‍ പഠിപ്പിച്ചപ്പോ മര്യാദയ്ക്ക് പഠിച്ചാ മത്യായിരുന്നു...! കഷ്ടം! ഒരു പകല്‍സമയം കൊണ്ട് എന്തൊക്കെ പ്രതീക്ഷിച്ചു കൂട്ടി...!! എന്നാലും ഭാഗ്യായി, അവളോടൊന്നും പോയി ചോദിക്കാഞ്ഞത്. എല്ലാരും കൂടി എന്നെ വറുത്തെടുത്ത് വിളമ്പിയേനെ. ഒന്നും സംഭവിക്കാത്തതു പോലെ, പുറത്തു നിന്നും വീശുന്ന തണുത്ത കാറ്റും കൊണ്ട് പോക്കറ്റിലിട്ട കാര്‍ഡിനെ വെറുതെ ഒരു കൈ കൊണ്ട് ചേര്‍ത്തുപിടിച്ച്, ചെറിയൊരു നഷ്ടബോധത്തോടെ ഞാന്‍ പുറത്തേക്കും നോക്കിയിരുന്നു...

***

ബീറ്റിന്‍റെ കഥ:

തലേ ദിവസം മറ്റൊരു സുഹൃത്ത്, വീട്ടിലുണ്ടാക്കിയ പാല്‍പേഡ കൊണ്ടു വന്നിരുന്നു. ആക്രാന്തം മൂത്ത് എല്ലാരും കൂടെ കയ്യിട്ടു വാരി അതെല്ലാം ശടശടേന്ന് ഫിനിഷ് ചെയ്തു. ഞാനല്‍പ്പം വൈകിപ്പോയിരുന്നു. വന്നപ്പോള്‍ പാത്രം കാലി. ഞാന്‍ ചുറ്റും നോക്കി. കുട്ടിപ്പിശാശിന്‍റെ കയ്യില്‍ സംഭവം ഉണ്ട്. സിമ്പിളായി ചെന്നു ഞാനതു തട്ടിപ്പറിച്ച് ഓടാന്‍ നോക്കി, എവടെ, അവളാരാ മോള്‌... ഞാന്‍ ഓടാന്‍ തിരിഞ്ഞതും, പുറം പള്ളിപ്പുറമാകുന്ന സൈസ് ഒരു വീക്കായിരുന്നു നടുമ്പുറത്തിന്‍റെ സെന്‍റര്‍ ഓഫ് അട്രാക്ഷനില്‍ത്തന്നെ എനിക്ക് കിട്ടിയത്... ഹോ!!! കോളേജ് മുഴുവനും ആ ശബ്ദം കേട്ടിട്ടുണ്ടാവും. ആ സംഭവമായിരുന്നു കാര്‍ഡെഴുതാന്‍ ലവള്‍ക്ക് പ്രചോദനമായത്... പക്ഷേ, ഉള്ളിലെപ്പൊഴോ എനിക്കുണ്ടായിരുന്നെന്നു മുമ്പ് പറഞ്ഞ ആ "ഇദി"ന്‍റെ ഫലമായായിരിക്കണം, എനിക്ക് beat-നു പകരം heart എന്ന് തോന്നാന്‍ കാരണം..ഹാ.. എന്തു ചെയ്യാന്‍.. പോയില്ലേ..!

***

വാല്‍:
ഒരു കുഞ്ഞി കാര്യം കൂടി... വരുന്ന മെയ്മാസത്തില്‍ ഞങ്ങളുടെ വിവാഹമാണ്‌. അനുഗ്രഹിക്കണം...! :)

Wednesday, 12 December 2007

വെല്ലിമാമന്‌ നന്ദി

ശാലിച്ചേച്ചീടെ കല്യാണമായിരുന്നു. എല്ലാരും എടമുട്ടത്തുള്ള രവിമാമന്‍റെ വീട്ടിലാണ്‌. അവിടെം ഇവിടെം കുറേ നേരം ചുറ്റി നടന്ന് ബോറടിച്ച് നില്‍ക്കുമ്പോഴാണ്‌ സഹോദരലോബി മാറി നിന്ന് അടക്കം പറയുന്നത് കണ്ടത്. ശ്ശെടാ, ഇവമ്മാരിതെന്തിനുള്ള പുറപ്പാടാണെന്നോര്‍ത്ത് "ഞാനും കൂടി" എന്ന ഭാവത്തില്‍ ആവശ്യത്തിനധികം വിധേയത്വം പുരട്ടി ഞാനും അക്കൂട്ടത്തിലേക്ക് ചെന്നു നിന്നു. പണ്ടു മുതലേ ആസ്ഥാനപഠിപ്പിസ്റ്റെന്ന ദുഷ്പേരുള്ളതിനാല്‍, പൊതുവേ വിദ്യാഭ്യാസപദ്ധതികളില്‍ വിശ്വാസമില്ലാത്തവരും പ്രാക്ടിക്കല്‍ വിജ്ഞാനസ്വാംശീകരണത്തിന്‍റെ വക്താക്കളുമായ സഹോദരര്‍ക്ക് ഞാനൊരു പൊന്നുരുക്കുന്നിടത്തെ പൂച്ചയാണെന്നു തോന്നുക സ്വാഭാവികം മാത്രം. അതു കൊണ്ടു തന്നെ എന്നെക്കണ്ടപ്പോള്‍ അവമ്മാരൊന്നു നിര്‍ത്തി. പക്ഷേ, കൂട്ടത്തില്‍ മനുഷ്യപ്പറ്റുള്ള ഷനുച്ചേട്ടന്‍ "അവന്‍ നിന്നോട്ട്രാ നീ പറ" എന്ന് പറഞ്ഞ് ശ്രദ്ധ എന്നിലേക്കു തിരിച്ചു വിടാതെ വിഷയം തുടരാന്‍ വിനോഷ്ഭായിയെ പ്രേരിപ്പിച്ചു.

സംഗതി പരമരഹസ്യമായിരുന്നു. കാറമാമന്‍റെ വീടിന്‍റെ താക്കോല്‍ വിനോഷ്ഭായിയുടെ കയ്യിലുണ്ട്. ഗള്‍ഫിലുള്ള മാമന്‍റെ, നാട്ടിലെ ആ വലിയ വീട്ടില്‍ മൂപ്പരാണ്‌ ഈയിടെയായി കിടക്കാന്‍ പോവുന്നത്. കല്യാണം പ്രമാണിച്ച് സകല ബന്ധുമിത്രാദികളും കഴിമ്പ്രം വിട്ട് എടമുട്ടത്തേക്കു ചേക്കേറിയിരിക്കുന്ന അവസരമാണ്‌. ഒളിച്ചിരുന്ന് കള്ളുകുടി തുടങ്ങിയ സമയമായതിനാല്‍ വിഷയത്തിന്‍റെ എണ്ണം പറഞ്ഞ ആശാന്മാരായ മാമന്‍മാരുടെയും പാപ്പന്മാരുടെയും വീരസാഹസികകഥകള്‍ ഞാനുള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ്സിനെ അന്നു വല്ലാതെ അങ്ങോട്ട് ആകര്‍ഷിച്ചിരുന്നു. അതിന്‍റെ ഫലമെന്നോണം അന്നു വൈകീട്ട് കാറമാമന്‍റെ വീട്ടില്‍ നമുക്കു കൂടണം എന്ന ഗൂഢപദ്ധതിയാണ്‌ അവിടെ ഇരുട്ടിന്‍റെ മറവില്‍ സഹോദരലോബി തയ്യാറാക്കിയിരുന്നത്.

പ്രശ്നങ്ങള്‍ പലതാണ്‌. ഒന്നാമതായി, അവിടെ കിടക്കാന്‍ എല്ലാവരും കൂടെയാണ്‌ പോവുന്നത് എന്ന വിവരം ആരും അറിയാന്‍ പാടില്ല. കല്യാണത്തലേന്നായാലും വയറു നിറയേ വാട്ടറടിച്ചു നില്‍ക്കുകയാണെങ്കിലും അങ്ങനെ ഒരു വിവരം മാമന്മാരറിയാനിടയായാല്‍, ഇതിവമ്മാരു കള്ളു കുടിയ്ക്കാനുള്ള പുറപ്പാടാണെന്നു മനസ്സിലാക്കാനും അതിനെ ടോര്‍പ്പിഡൊ വച്ചു തകര്‍ത്തു കളയുമെന്നും മനസ്സിലാക്കാനുള്ള ബുദ്ധി ഞങ്ങള്‍ക്ക് (ചുമ്മാ ക്രെഡിറ്റ് എനിക്കും കൂടെ ഇട്ടെന്നേ ഉള്ളൂ... ഇതൊക്കെ അവമ്മാരു പറഞ്ഞതാ. നേരേ പോയി അച്ഛനോടു പറയാന്‍ പോയതാ ഞാന്‍, "കാറമാമന്‍റോടെ കെട്ക്കാന്‍ പോട്ടേന്ന്" !!) അന്നേ ഉണ്ടായിരുന്നു, സത്യം. പിന്നേം ഉണ്ട് പ്രശ്നം. വിവരം അറിയാവുന്ന മറ്റു ചില സില്‍ബന്തികളെ കള്ളു കൊടുത്ത് വശത്താക്കണം. നോക്കാന്‍ തന്ന വീട്ടിലിരുന്നു കള്ളു കുടിച്ച് കൂത്താടി എന്ന ചീത്തപ്പേരുണ്ടായാല്‍ പിന്നെ കാറമാമന്‍റെ മുഖത്ത് നോക്കാന്‍ പറ്റില്ല.

പക്ഷേ, പ്രശ്നങ്ങളൊക്കെ നിസ്സാരമെന്നു തോന്നുക വെറും സ്വാഭാവികം മാത്രം. രാത്രി ഒരു മണിയോടടുപ്പിച്ച്, ഒരു മാതിരിപ്പെട്ടവരൊക്കെ പാമ്പുകളും പൂക്കുറ്റികളുമായിത്തുടങ്ങിയപ്പൊ, ഞങ്ങള്‍ പല വഴിക്കായി നീങ്ങി. സാധനം സംഘടിപ്പിച്ചതും അവിടെയെത്തിച്ചതുമെല്ലാം മുതിര്‍ന്നവരാണ്‌. ഷിജുവിനും എനിക്കുമൊക്കെ, കലവറയില്‍പ്പോയി കുറെ അച്ചാറും ഉപ്പേരിയുമൊക്കെ അടിച്ചു മാറ്റി പൊതിഞ്ഞ് കൊണ്ടു വരിക എന്ന സിമ്പിള്‍ ബട്ട് ഡേഞ്ചറസ്സ് (അര്‍ദ്ധരാത്രി ഉപ്പേരി കൊറിക്കാന്‍ മാത്രം ഞങ്ങളുടെ തലയ്ക്ക് സ്ഥിരത കൈമോശം വന്നിട്ടില്ലെന്ന് അമ്മായിമാര്‍ക്കറിയാമായിരുന്നല്ലോ..) പണിയേ ഉണ്ടായിരുന്നുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അന്നു സ്പെഷ്യലായിരുന്നു. കാരണം മറ്റൊന്നുമല്ല, ഞാന്‍ ഇക്കാര്യത്തില്‍ അന്നു വരെ കന്യകനായിരുന്നു. "വാട്ടര്‍ വാട്ടര്‍ എവരിവേര്‍ തുള്ളി കുടിപ്പാന്‍ ചാന്‍സില്ല" എന്ന അവസ്ഥയിലൂടെയായിരുന്നു അന്നു ഞാന്‍ കടന്നു പോയിക്കൊണ്ടിരുന്നത്. അതു കൊണ്ട് തന്നെ ഈ സന്ദര്‍ഭം മാക്സിമം മുതലാക്കണം, ലോബിക്കു മുന്നില്‍ എനിക്കും എന്‍റെ വീരശൂരപരാക്രമം കാണിക്കണമെന്നെല്ലാം മനസ്സിലുറച്ചാണ്‌, ഷിജുവിന്‍റെ കൂടെ ഇരുട്ടിന്‍റെ മറവു പറ്റി രണ്ടു കിലോമീറ്ററകലെയുള്ള കാറമാമന്‍റെ വീട്ടിലേക്ക് ആ പാതിര നേരത്ത് ഞാന്‍ ചെന്നെത്തിയത്.

സിന്‍ഡിക്കേറ്റിലെ മുതിര്‍ന്ന അംഗങ്ങളെല്ലാം നേരത്തെ അവിടെ എത്തിയിരുന്നു. എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഗ്‌ര്‍ര്‍ര്‍....എന്‍റെ ഉള്ളില്‍ ഒരു ഇടത്തരം പുലി ചീറി. നാലു കാലിന്‍റെ അറ്റത്തും സിംഹത്തലയുള്ള ടീപോയിമേല്‍ അതാ ഇരിക്കുന്നു എന്‍റെ നവവധു, നെഞ്ചത്ത് ഓള്‍ഡ് മോങ്ക് എന്നുമെഴുതിക്കൊണ്ട്. ഗൊള്ളാം, നല്ല എടുപ്പുള്ള ഗുപ്പി. കന്നിക്കുടി ആവുമ്പൊ ഇത്തിരി ഭംഗിയുള്ള കുപ്പീന്നാവണമെന്ന് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു, ആവശ്യല്ലാത്ത ഇംഗ്ളീഷ്പടൊക്കെ കാണാന്‍ പോയിട്ടുള്ള വകയില്‍ ഉണ്ടായിപ്പോയ ഒരു ആഗ്രഹമാണ്‌. എന്തായാലും അക്കാര്യം ഓക്കെ.

അങ്ങനെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ വിനോഷ്ഭായ് ഓള്‍ഡ്‍മോങ്കിയുടെ തലക്കടിച്ചു ബോധം കെടുത്തി. എന്നിട്ട് അസ്സനാരിക്ക കോഴിയെ കൊല്ലുന്ന പോലെ അവളുടെ കഴുത്തു പിടിച്ചു തിരിച്ച് തുറന്ന്, നിരത്തി വെച്ചിരുന്ന ഗ്ളാസ്സുകളിലേയ്ക്ക് ഒരു എക്സ്പീരിയന്‍സ്ഡ് ബെയററെപ്പോലെ ഭംഗിയായി ഒഴിച്ചു. ഇതെന്തിനാ അഞ്ചു ഗ്ളാസ്സ് എന്ന ഭാവത്തില്‍ എന്നെ നോക്കുകയും കല്യാണരാമന്‍ സ്റ്റൈലില്‍ "വേസ്റ്റ് ഗ്ളാസ്സാണ്‌ ബാക്കി വരുന്ന മദ്യമൊഴിക്കാന്‍" എന്ന ഭാവത്തില്‍ ഞാന്‍ വീണ്ടും വിധേയനായപ്പോള്‍, ലേശം ഗൌരവം കാണിച്ച് എനിക്കു കൂടെ ഒഴിക്കാന്‍ മൂപ്പരു സന്മനസ്സു കാട്ടി. കൂട്ടത്തില്‍ വെച്ചിരുന്ന തണുത്ത വെള്ളം കൂടി മിക്സ് ചെയ്ത് മോങ്കിയുടെ വിശുദ്ധരക്തത്തെ പാനം ചെയ്യാന്‍ എല്ലാവരും റെഡിയായി.

എന്നാല്‍....

വിനോഷ്ഭായ് ഗ്ളാസ്സ് എടുത്തു ചിയേഴ്സ് പറയലും പുറത്തൊരു കാറിന്‍റെ ഹോണ്‍ മുഴങ്ങിയതും ഒരുമിച്ചായിരുന്നു. പിന്നെ അവിടെ ഒരു വെപ്രാളമായിരുന്നു. മോങ്കിക്കുട്ടിയെ ഒളിപ്പിക്കുന്നൂ..ഗ്ളാസ്സുകള്‍ കട്ടിലിനടിയിലേക്കു തള്ളുന്നൂ.. തൊട്ടുകൂട്ടു സാമഗ്രികള്‍ പൊതിഞ്ഞെടുത്ത് സോഫക്കടിയിലിടുന്നൂ... അങ്ങനെ ആകെ ബഹളം. ടിവി-യിലെ ശബ്ദം കുറച്ച് വെച്ചിരുന്ന ഏതോ മലയാളം സിനിമാപ്പാട്ട് കുറച്ചു കൂടെ ഉച്ചത്തിലാക്കിയപ്പോഴേക്കും ബെല്‍ മുഴങ്ങി. പതിവു പോലെ വാതില്‍ തുറക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. എന്തെങ്കിലും അറിഞ്ഞുകൊണ്ട് ആരെങ്കിലും ചന്ദ്രഹാസമെടുത്തു വരികയാണെങ്കില്‍ "മുതല്‍മുതലാകെ എന്നെ അങ്ങോട്ട് പരവശമാക്കിക്കോട്ടേന്ന്" വെച്ചാണ്‌ ആ സാമദ്രോഹികള്‍ എനിക്ക് ആ പണി എപ്പോഴും തന്നിരുന്നത്.

വാതില്‍ തുറന്നപ്പോ ദേ വെല്ലിമാമന്‍!! താരാനാഥന്‍മാഷ് പദ്യംചൊല്ലിച്ചപ്പൊ, പച്ചവെള്ളം പോലെ പഠിച്ചു വെച്ചിരുന്ന "മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ളീപ്" പണ്ട് കൂളായി മറന്നു പോയതു പോലെ, ഓര്‍ത്തു വെച്ചിരുന്ന നുണകളൊക്കെ യാതൊരു മൈന്‍ഡുമില്ലാതെ പമ്പ കടന്നു. "എന്താടാ ഇവിടെ പരിപാടി" എന്ന് പെരിയ മാമാജി വളരെ ക്രൂരമായി ചോദിച്ചപ്പൊ "ബബ്ബബ്ബാ..." എന്നല്ലാതെ ഒരു മലയാളവാക്യം പോലും എനിക്കു കംപ്ളീറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. "ഇവ്ടെ വാടാ കഴ്തേ" എന്നും പറഞ്ഞ് മാമനെന്‍റെ കയ്യില്‍പിടിച്ച് വലിച്ചു കൊണ്ട് ഇറങ്ങി. "അയ്യോ മാമാ, ഞാനിവിടെ ഇവര്ടെ കൂടെ കെട്ക്കാന്നു വെച്ചിട്ട്.." എന്നൊക്കെ പറഞ്ഞ് സിറ്റ്വേഷന്‍ ഡീല്‍ ചെയ്യാന്‍ ഞാന്‍ കുറേ ട്രൈ ഔട്ട് ചെയ്തെങ്കിലും മാമന്‍റെ പിടി കൂടുതല്‍ മുറുകിയേ ഉള്ളൂ.

അങ്ങനെ പുറത്തു നിര്‍ത്തിയിരുന്ന കാറില്‍ എറിയപ്പെട്ട് മാമനോടൊന്നിച്ച് പോരുമ്പൊ "അതെന്തേ എന്നൊടിങ്ങനെ ഒരു വിവേചനം, അവിടെ ഇരിക്കുന്ന ബാക്കിയുള്ളവരും മാമന്‍റെ അനന്തിരവര്‍ തന്നെയല്ലേ" എന്ന അര്‍ഥം വരുന്ന ഒരു ഡയലോഗ്, നിരാശയുടെ ആ പീക്പോയന്‍റില്‍ ഞാന്‍ അടിച്ചതോ മറ്റോ ഓര്‍മയുണ്ട്. കണ്ണു തുറക്കുമ്പോള്‍ ഞാന്‍ വീട്ടിലായിരുന്നു. അച്ഛനും അമ്മയും അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പാവം ഞാന്‍! പഴി കേള്‍ക്കുകയും ചെയ്യുന്നു, എന്നാല്‍ ഒരു തുള്ളി അടിച്ച് ഈ "കെട്ടുമാറാപ്പ്" ഒന്നഴിച്ചു വെക്കാനും പറ്റീല. എനിക്കാകെ കലി വന്നു. വിഷുവിന്‌ ലോക്കല്‍ കടകളില്‍ നിന്ന് വാങ്ങുന്ന മാലപ്പടക്കം പൊട്ടുന്ന(?) പോലെ "ശട്പട്.റ്റ്ശൂ..ശ്ടെ" എന്നൊക്കെ എന്തൊക്കെയോ പറഞ്ഞ് പുലമ്പിക്കൊണ്ട് ഞാന്‍ ചവിട്ടിക്കേറി അകത്തു പോയി വിരി വെച്ചു. അവിടെ കാറമാമന്‍റെ വീട്ടില്‍ കട്ടിലിന്‍റെ അടിയിലേക്കു നീക്കി വെച്ച എന്‍റെ മോങ്കിയെയോര്‍ത്ത് എനിക്ക് സങ്കടം സഹിക്കാനായില്ല. അതിനേക്കാളുപരി നാളെ അവിടെ നടത്തിയ അങ്കങ്ങളെക്കുറിച്ച് സഹോദരലോബി വന്ന് അടിച്ചിറക്കാന്‍ പോകുന്ന വിശേഷങ്ങളോര്‍ത്ത് ഞാന്‍ വളരെ നിരാശനായി. ആ നിരാശയിന്‍റെ കൂടെ പതിവു ക്വോട്ടയായ രണ്ടു കൊതുകടി കൂടെ കിട്ടിയപ്പൊ ഞാന്‍ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കത്തില്‍, ഓള്‍ഡ് മോങ്കി കൊണ്ടു നിറച്ച ഒരു സ്വിമ്മിങ്ങ്‌പൂളില്‍ ഞാന്‍ നീന്തിത്തുടിക്കുന്നതും, ടച്ചിങ്ങ്‌സുമായി വെല്ലിമാമന്‍ എന്നേം കാത്ത് കരയ്ക്കല്‍ നില്‍ക്കുന്നതുമായി ഞാന്‍ സ്വപ്നം കണ്ടു.

***

വര്‍ഷങ്ങള്‍ക്കിപ്പുറത്തിരുന്ന് ഇന്നാ സംഭവം ആലോചിക്കുമ്പോള്‍ എനിക്ക് വെല്ലിമാമനോട് തോന്നുന്നത് അങ്ങേയറ്റം നന്ദിയാണ്‌. അന്നത്തെ ഒരു സംഭവത്തിന്‍റെ വാശിക്കെന്നോണം പിന്നീടു പല അവസരങ്ങളും വന്നെങ്കിലും ഞാന്‍ അതൊന്നും ഉപയോഗിച്ചില്ല. പിന്നീടതൊരു അനാവശ്യമായിക്കണ്ട് ഉപേക്ഷിക്കുകയും ചെയ്തു. ഒരു തുള്ളി പോലും അതിനു ശേഷം ഞാന്‍ കഴിച്ചില്ല. അഴിച്ചു വെക്കാന്‍ കഴിയാതിരുന്ന ആ "കെട്ടുമാറാപ്പ്" ഇന്നും ഒരു സുഖത്തോടെ ഞാന്‍ കൊണ്ടു നടക്കുന്നു... പ്രിയപ്പെട്ട വെല്ലിമാമന്‌ ഒരിക്കല്‍ക്കൂടി നന്ദി...

***

വാലിലെ പൂട:

അതിനിപ്പുറം, ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഞ്ഞിമാമന്‍റെ കല്യാണത്തിന്‌ വിനോഷ്ഭായി സ്വന്തം മുറിയിലിരുന്നു മൂന്നാലെണ്ണം കേറ്റിയതു കൂടാതെ, മാമന്മാരുടെ കൂട്ടത്തില്‍ച്ചെന്ന് വെല്ലിമാമനോട് ബെറ്റ് വെച്ച്, 10-7 എന്ന വന്‍ മാര്‍ജിനില്‍ മാമനെ തോല്‍പ്പിക്കുകയും, ജയിച്ച് കിട്ടിയ വകയായ ഒരു ഫുള്ളും കൊണ്ട് ഒറ്റക്ക് നടന്ന് തിരിച്ചു വരികയും ചെയ്തു...!!!

Tuesday, 4 December 2007

കൌബോയ്

തലയില്‍ അമേരിക്കന്‍ അടക്കാമരത്തിന്‍റെ പാളത്തൊപ്പിയും വെച്ച്, അങ്ങോട്ടുമിങ്ങോട്ടും ചങ്ങലകള്‍ തൂക്കിയിട്ട ഫേഡഡ് ജീന്‍സുമിട്ട്, ഒരു കയ്യില്‍ റിവോള്‍വറും മറുകയ്യില്‍ കടിഞ്ഞാണുമേന്തി, കൊടൈക്കനാലില്‍ കണ്ടതെല്ലാം കുതിരയാണോ, അതോ കുതിരക്കാഷ്ഠമാണോ എന്ന് സംശയിപ്പിക്കുന്ന തരത്തില്‍ പടര്‍ന്നു പന്തലിച്ചു വളര്‍ന്നു നില്‍ക്കുന്ന പടുകൂറ്റന്‍ അശ്വങ്ങളില്‍ക്കേറി, "ഗുഡ് ബാഡ് അഗ്ളി"-യുടെ ബാക്ഗ്രൌണ്ട് മ്യൂസിക്കുമിട്ട് കുതിച്ചു പായുന്ന, ഡികാപ്രിയോയുടെ മുഖഛായയുള്ള, ഷേവ് ചെയ്യാതെയും കുളിക്കാതെയും നടക്കുന്ന ലവന്മാരെയാണ്‌ ഞാന്‍ ഉദ്ദേശിച്ചതെന്നു കരുതിയോ..എങ്കില്‍ തെറ്റി...പാടെ തെറ്റി... ഇത് നമ്മടെ മറ്റേ കൌബോയ് ആണ്‌. കൌ-ന്‍റെ ബോയ്...പശൂന്‍റെ ആണ്‍കുട്ടി...കാള!

തറവാട്ടില്‍ താമസിക്കുന്ന സമയത്ത് അവിടെ ഒരു പശു ഉണ്ടായിരുന്നു, ലക്ഷ്മി. ഈ ലക്ഷ്മി അച്ഛമ്മയുടെ കണ്ണിലുണ്ണിയായിരുന്നു. കിഴക്കേലെ ശാന്തേട്ടന്‍റെ വീട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എല്ലും തോലുമായ, ചാകാറായ ഒരു പശുക്കുട്ടിയെ എടുത്തു കൊണ്ട് വന്ന് വെള്ളവും വൈക്കോലും പിണ്ണാക്കുമൊക്കെക്കൊടുത്ത് ഇന്നത്തെ ലക്ഷ്മിയാക്കി മാറ്റിയ കഥ, ഞാനൊരു ഒരു കൊച്ചുകീടമായിരുന്ന കാലം മുതലേ കേള്‍ക്കാറുണ്ടായിരുന്നു. ഈ ലക്ഷ്മിയെ ഒന്നു രണ്ടു വര്‍ഷം കൂടുമ്പോള്‍ "ചവിട്ടിക്കാന്‍" കൊണ്ടു പോകാറുള്ളതിന്‍റെ ഫലമായി പ്രസവങ്ങളും പതിവായിരുന്നു. അങ്ങനെ പ്രസവിക്കുന്ന അവസരങ്ങള്‍ എനിക്കും മറ്റു ചെറുതുകള്‍ക്കും ഉല്‍സവമായിരുന്നു. പ്രസവം എന്ന ആ മഹാസംഭവം മുഴുവനും കണ്ണിമ വെട്ടാതെയും, എന്തിനെന്നറിയാതെ ടെന്‍ഷനടിച്ചും ഞാന്‍ വായും പൊളിച്ച് കണ്ടു നില്‍ക്കുമായിരുന്നു.

അങ്ങനെ പ്രസവിച്ചു വീഴുന്ന പശുക്ക്‌ടാങ്ങളുടെ കൂടെ കുറച്ചു ദിവസം കളിച്ചു നടക്കുകയും, പിന്നീട് അവയ്ക്കു വിവരം വെക്കുമ്പോള്‍, നമ്മടെ പാവം അമ്മയെ നമ്മളെ കാട്ടി കൊതിപ്പിച്ച്, അമ്മയെക്കൊണ്ട് ചുരത്തിപ്പിച്ച്, ആ പാല്‍ മുഴുവനും കറന്നെടുത്തു വിറ്റ് പുട്ടടിക്കുന്ന ടീമിന്‍റെ ഈ പിള്ളേര്ടെ അടുത്ത് നമുക്കെന്ത് ബിസിനസ്സ് എന്നു അവര്‍ മനസ്സിലാക്കുമ്പോഴത്തെ പ്രതികരണമെന്നോണം തങ്ങളുടെ പ്രതിഷേധമുറകളായ ചവിട്ടും കുത്തും തുടങ്ങുമ്പോള്‍ ഡീസന്‍റായി പിന്‍വാങ്ങുകയും ചെയ്യുക എന്നത് രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചിട്ടുള്ള ഒരു ചരിത്രമായിരുന്നു.

അങ്ങനെയിരിക്കെ ലക്ഷ്മി പൂര്‍ണ്ണഗര്‍ഭിണിയായിരിക്കുന്ന ഒരു സമയം. വീട്ടില്‍ നിന്നെല്ലാരും പഴനിയിലേക്കൊരു യാത്ര നടത്താനൊരുങ്ങി. ലക്ഷ്മീടെ കുട്ടീനെ ആദ്യം കാണണോ, അതോ പഴനി കാണണോ..ലക്ഷ്മീടെ കുട്ടി-പഴനി, പഴനി-ലക്ഷ്മീടെ കുട്ടി എന്നിങ്ങനെയുള്ള ഡൈലമക്കൊടുവില്‍ യാത്ര ചെയ്യാനുള്ള മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ വോട്ടിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ പഴനിട്രിപ്പിന്‌ പോയി. അവിടെ ചെന്നു മലയൊക്കെ ഓടിക്കയറി അതിനേക്കാള്‍ സ്പീഡില്‍ ഇറങ്ങിയൊക്കെ പോരുന്ന വഴിക്ക്, ലക്ഷ്മീടെ കുട്ടിക്കു കഴുത്തില്‍ കെട്ടിക്കൊടുക്കാന്‍ ഒരു ചുവന്ന മാലയും, പിന്നൊരു മഞ്ഞ മാലയും വാങ്ങിപ്പിച്ച് ഞാന്‍ കയ്യില്‍ വെച്ചു, കെട്ക്കട്ടെ നമ്മടെ വക ഒരു മാല!

വീട്ടിലെത്തിയപ്പൊള്‍, യാത്രക്കു വരാതെ ലക്ഷ്മീടെ അടുത്തു നിന്നിരുന്ന ആരോ പറഞ്ഞു ലക്ഷ്മി പ്രസവിച്ചൂന്ന്. കേട്ട പാതി കേള്‍ക്കാത്ത പാതി വേറെ ചിടുങ്ങുകളൊന്നും കാണുന്നതിനു മുന്‍പ് അതിനെ കാണാനും (എന്നാലല്ലേ പിന്നീട് "ഞാനാദ്യം കണ്ട്റാ മൊനേ" എന്ന് മേനി പറയാന്‍ പറ്റുകയുള്ളൂ) മാല ഇട്ടു കൊടുക്കാനും വേണ്ടി ഞാന്‍ ഉടുപ്പു പോലും മാറാതെ തൊഴുത്തിലേക്കോടി. പുല്ലൂട്ടില്‍ നിന്നും ഡ്രൈ നൂഡില്‍സ് കഴിച്ചു കൊണ്ടിരുന്ന ലക്ഷ്മിയെയല്ലതെ അവിടെ മറ്റൊന്നിനേം കണ്ടില്ല. അപ്പോളാണ്‌ പറമ്പില്‍ നിന്നും ഒടപ്പെറന്നോള്‍ടേം മറ്റും ബഹളം കേള്‍ക്കുന്നത്. ഛെ, മോശായല്ലൊ. അവള്‍ നമ്മളേക്കാളും മുമ്പ് കണ്ടു, ഇനിപ്പൊ കുറേ നാളേക്ക് ചെവീല്‍ മൂട്ട പോയ പോലെ ഇതന്നെ പറഞ്ഞോണ്ട് നടക്കും എന്നൊക്കെ ഓര്‍ത്ത് നിരാശപ്പെട്ട് ഞാന്‍ ബഹളം കേട്ടിടത്തേക്ക് ഓടി.

അവിടെ ചെല്ലുമ്പോള്‍ നല്ല സുന്ദരിയായ ഒരു പശുക്കുട്ടി പറമ്പു മുഴുവനും ഓടി നടക്കുന്നതു കണ്ടു. ഹായ്. നല്ല ഭംഗിയുള്ള ക്‌ടാവ്. അതിന്‍റെ ഒപ്പം ഓടിയെത്താന്‍ ലേശം പണിപ്പെട്ടെങ്കിലും ഒടുവില്‍ ഒരു വിധം കഴുത്തില്‍ ഞാനാ മാലകള്‍ രണ്ടും കെട്ടിക്കൊടുത്തു. ഇളം തവിട്ടു നിറത്തിലുള്ള ശരീരവും , വെളുത്ത രോമമുള്ള കാലുകളും, അറ്റത്തു കറുത്ത രോമങ്ങളുള്ള കുഞ്ഞിവാലും ഒക്കെച്ചേര്‍ന്ന അവളൊരു കൊച്ചുസുന്ദരിയായിരുന്നു. "അച്ഛമ്മേ, നമ്മടെ പശുക്കുട്ടിക്ക് ഞാന്‍ പേരിടുംട്ടാ", ഒടപ്പെറന്നോള്‍ക്ക് ആ ബുദ്ധി തോന്നുന്നതിലും മുമ്പ് അവകാശം സ്ഥാപിക്കാന്‍ ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. തൊഴുത്തില്‍ ലക്ഷ്മിയുടെ പ്രസവത്തിന്‍റെ എന്തോ കോംപ്ളക്സിറ്റി ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന അച്ഛമ്മ ലേശം നിരാശയോടെ മറുപടി പറഞ്ഞു, "അത് മൂരിക്കുട്ട്യാണ്ടാ".
"മൂരിക്കുട്ട്യോ, അത് മൂരിക്കല്ലെ ഉണ്ടാവുക, ഇത് പശുക്കുട്ട്യല്ലേ" എന്നെനിക്ക് അപ്പൊത്തന്നെ സംശയം തോന്നുകയും അവരൊക്കെ മൂത്തവരല്ലേ, നമ്മളേക്കാള്‍ വിവരം കാണുമല്ലോ എന്ന് കരുതി ആ സംശയം എന്‍റെ ഉള്ളില്‍ത്തന്നെ കുഴിച്ചു മൂടുകയും ചെയ്തെങ്കിലും മൂരിക്കുട്ടിക്കെന്താപ്പൊ കൊഴപ്പം എന്നെനിക്ക് മനസ്സിലായില്ല.

കുറച്ചു നേരം അവിടെം ഇവിടെം ഒക്കെ ചുറ്റിനടക്കുകയും സംസാരങ്ങള്‍ ഡീകോഡ് ചെയ്തതിന്‍റെയും ഫലമായി മൂരിക്കുട്ടിയെ നമുക്കാവശ്യമില്ല എന്ന ഒരു നഗ്നസത്യം എനിക്കു മനസ്സിലായി. എന്ത്! മൂരിക്കുട്ടിയായാലിപ്പൊ ഇവര്‍ക്കെന്താ, എന്‍റെ വീട്ടില്‍ കാളേണ്ട് എന്ന് എനിക്ക് സ്കൂളില്‍ ഡയലോഗടിച്ചൂടെ, ഛെ, ഈ വല്യോരെന്താ ഇതൊന്നും ചിന്തിക്കാത്തതെന്നു വിചാരിച്ച് ഞാന്‍ ലജ്ജിച്ചു. ഇവര്‍ക്കു വേണ്ടെങ്കില്‍ വേണ്ട ചുമ്മാ ആ തൊഴുത്തില്‍ ഇതും കൂടെ നിന്നോട്ടെ എന്ന് ഞാന്‍ അച്ഛമ്മയോട് പറഞ്ഞു. പക്ഷേ, കാര്യങ്ങള്‍ കൈ വിട്ടു പോവുകയായിരുന്നു. മൂരിക്കുട്ടിയെ വില്‍ക്കാന്‍ അന്നു തന്നെ ആളെ ഏര്‍പ്പാടു ചെയ്തിരുന്നു.

ഒരു പാടമോ പറമ്പു കിളച്ച് നടത്തുന്ന കൃഷിയോ ഇല്ലാത്ത കഴിമ്പ്രത്ത് ഒരു കാളയെ വളര്‍ത്തുന്നതിന്‍റെ ഔചിത്യത്തെക്കുറിച്ച് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞെങ്കിലും, ലക്ഷ്മീടെ കുട്ടീനെ അങ്ങനെയങ്ങോട്ട് വിട്ടു കൊടുക്കാന്‍ എനിക്കന്ന് കഴിയുമായിരുന്നില്ല.
പക്ഷേ, ഒടുവില്‍ അന്നു തന്നെ വൈകീട്ട് ഒരു ചെറിയ കയറും കയ്യിലിട്ട്, ഒരു നീല ബനിയനും ഇട്ട് ഒരാള്‍ അതിനെ കൊണ്ടു പോവാനെത്തി. കച്ചവടം ഉറപ്പിച്ച് ആ കയറില്‍ കെട്ടി അയാള്‍ അതിനേം കൊണ്ടു വളവു തിരിഞ്ഞു പോവുമ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിയില്ല. അച്ഛമ്മയെ കെട്ടിപ്പിടിച്ച് ഞാന്‍ ഉറക്കെ കരഞ്ഞു. എന്നെ ചേര്‍ത്തു പിടിച്ച് തലയില്‍ തടവിക്കൊണ്ട് ആശ്വസിപ്പിക്കാനെന്നോണം അച്ഛമ്മ അപ്പോള്‍ പറയുന്നുണ്ടായിരുന്നു, "ലക്ഷ്മി ഇനീം പ്രസവിക്കൂടാ..നീ വെഷമിക്കല്ലെ.." പക്ഷെ, അച്ഛമ്മയുടെ തൊണ്ടയിലും വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.

***
എഴുതി വന്നപ്പൊ ‍ഓര്‍ത്ത് സങ്കടായി!

Thursday, 29 November 2007

ഒരു കുഞ്ഞിപ്രണയം

പ്ളസ്ടൂവില്‍ പഠിക്കുമ്പോളാണ്‌ എങ്ങനേലും ആരേലും പ്രേമിച്ചേ മതിയാവൂ എന്ന അടങ്ങാത്ത അഭിവാഞ്ച ഉണ്ടാകുന്നത്. ചുറ്റുമുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളെല്ലാം കംപ്ളീറ്റ് തെറ്റാണെന്ന് ആദ്യം തോന്നിത്തുടങ്ങിയ സമയമാണ്‌. അപ്പൊപ്പിന്നെ എനിക്കു തോന്നുന്നതു ശരി, എന്ന ഒരു കുടിലചിന്ത ഉണര്‍ന്നു വന്ന കാലം. ഓക്കേ, പ്രെമിച്ചേ പറ്റൂ, പക്ഷേ ആരെ!

ഒന്നു രണ്ടു പ്രണയങ്ങള്‍ തുടങ്ങി വച്ചു, പക്ഷേ, ക്ളച്ചു പിടിച്ചു പോകുന്നില്ല, ഒട്ടു മിക്ക ലവളുമാരും പൈങ്കിളിയടിച്ചു, അല്ലാത്ത ഒന്നുമായി ലൈനിട്ടപ്പോഴേക്കും പിതാവും ഏതോ ഒരു പരിശുദ്ധാത്മാവും കൂടി പിടിച്ചു. പൈങ്കിളി എനിക്കു പണ്ടേ ഇഷ്ടമല്ല. ഈ ലോകത്തെ മാനോം മര്യാദയുമായി പ്രേമിക്കുന്നവരെ നാണം കെടുത്താനാണ്‌ പൈങ്കിളികള്‍ ഉദയം ചെയ്തതെന്നാണ്‌ എന്‍റെ വിശ്വാസം. പ്ളസ്ടുവിലെ ജൂനിയര്‍പൈതങ്ങളിലൊന്നിനെ ഞാന്‍ ഞാന്‍ നോട്ടമിട്ടു. അതിനെ അവള്‍ടെ ക്ളാസില്‍ത്തന്നെയുള്ള ഒരുത്തന്‍ കൊത്തിയെടുത്തു. പ്രേമത്തില്‍ കലിപ്പു വന്നിട്ടു യാതൊരു കാര്യമില്ല. ഗോ ഫോര്‍ ദ നെക്സ്റ്റ് വണ്‍!

എന്തായാലും ഇങ്ങനെ പിതാവുമായി "പ്രത്യയശാസ്ത്രപരമായ" പ്രശ്നങ്ങളും, ഗോമ്പറ്റീഷനിലെ മറ്റു കാമുകസുഹൃത്തുക്കളുമായുള്ള മല്‍സത്തിലും കുരുങ്ങി എന്‍റെ പ്രണയമോഹങ്ങള്‍ കരിഞ്ഞു തുടങ്ങി. പയ്യെപ്പയ്യെ പ്ളസ്ടു കഴിഞ്ഞു. പട്ടി ചന്തക്കു പോവുന്ന പോലെ രണ്ടു കൊല്ലം തൃശ്ശൂരു പോയി എന്‍ട്രന്‍സു "പഠിച്ച" വകയില്‍ "സീതു"-വിന്‍റെ ഉടമ പുതിയൊരു ബസ്സു വാങ്ങി എന്നല്ലാതെ മറ്റൊരു പ്രയോജനവുമുണ്ടായില്ലെന്നതിനാല്‍, ഞാന്‍ പോളിയില്‍ ചേര്‍ന്ന് യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതി പഠിക്കാന്‍ കച്ച കെട്ടിയിറങ്ങിയ അന്ത കാലത്താണ്‌, പ്ളസ്ടു-വിലെ ജൂനിയറായിരുന്ന ഒരു സുന്ദരിയില്‍ എനിക്കും അവള്‍ക്കെന്നിലും താല്‍പര്യം ജനിക്കുന്നത്. അവളെന്‍റെ വളരെ വളരെ പഴയ ഒരു കളിക്കൂട്ടുകാരിയായിരുന്നു എന്നത് അവള്‍ പറഞ്ഞാണ്‌ ഞാനറിയുന്നത്. അല്ലെങ്കിലും രണ്ടാം ക്ളാസിലൊക്കെ പഠിക്കുമ്പൊ ആരെങ്കിലും കുഞ്ഞിപ്പെമ്പിള്ളേരെ ലൈനിടാന്‍ പൊവ്വോ...;)

വാട്ടെവെര്‍ ഇറ്റീസ്, സംഗതി കൊണ്ടു പിടിച്ച പ്രേമമായി വളര്‍ന്നു തുടങ്ങി. കാലത്ത് എട്ടരക്കുള്ള സുദേവ് എടമുട്ടത്തെത്തുമ്പോഴേക്കും, സൈക്കിളും ചവിട്ടി ഞാനവിടെ എത്തും. ഒരു നോട്ടം, ദാറ്റ്സ് ഓള്‍. അടുത്ത ബസ്സില്‍കേറി ഞാന്‍ തൃപ്രയാറേക്കും പോവും. ഇതു കുറേക്കാലം തുടര്‍ന്നു. എഴുത്തുകുത്തുകളോ താലം കൈമാറലുകളോ ഇല്ലാത്ത വെറും "കണ്ണും കണ്ണും കൊള്ളയടിക്കല്‍" മാത്രമായി കുറേ നാളുകള്‍. ഇടക്കു മാത്രമുള്ള ഫോണ്‍ വിളികള്‍. കാലം കടന്നു പോയി.

പോളീയില്‍ ഒന്നാം വര്‍ഷ പരീക്ഷ വന്ന സമയം. പഠിക്കാന്‍ ഒരു സൌകര്യത്തിനു വേണ്ടി അമ്മയുടെ വീട്ടിലേക്ക് ഞാന്‍ കൂടു വിട്ടു കൂടു മാറി. അച്ഛാച്ഛനും അമ്മാമയും മാത്രം താമസമുണ്ടായിരുന്ന ആ പഴയ മോഡല്‍ വീട്ടിലെ ഏകാന്തതയിലിരുന്നു ഒരു പാടൊക്കെ ചിന്തിച്ചതു കൊണ്ടോ എന്നറിഞ്ഞൂട, എന്‍റെ പ്രേമത്തില്‍ എനിക്കു തന്നെ വിശ്വാസം നഷ്ടപ്പെട്ടതു തുടങ്ങി. എന്നിരുന്നാലും, മുകളിലെ നിലയിലെ വടക്കേ മുറിയില്‍, തട്ടിന്‍മേലെ പാഞ്ഞു നടക്കുന്ന എലികളുടെ പാദസരക്കിലുക്കങ്ങള്‍ക്കു കീഴെ, ഷനുച്ചേട്ടന്‍ പഠിച്ചിരുന്ന കാലത്തുപയോഗിച്ചിരുന്ന നീല ഇരുമ്പുപെട്ടിയുടെ മുന്നിലിരുന്ന് തെരേജയുടെ ഇലക്ട്രിക്കല്‍ ടെക്സ്റ്റ് വായിച്ചു കൂമ്പു വാട്ടുമ്പോളും പ്രേമചിന്തകള്‍ മനസ്സിലേക്കു "ഈറന്‍മേഘവും" പാടി വന്നു കൊണ്ടേയിരുന്നു. ഇതിനൊരു തീരുമാനം എടുത്തേ പറ്റൂ, അല്ലെങ്കില്‍ പഠിപ്പും നടക്കില്ല, പ്രേമവും നടക്കില്ലെന്നെനിക്കു മനസ്സിലായി. കുറേ ചിന്തിച്ചപ്പൊ തോന്നി, നടക്കൂല മാഷ്‌ടെ മോനേ, ടിക്കറ്റില്ലാത്ത യാത്രക്കാരനെപ്പോലെ ജീവിതത്തിന്‍റെ ട്രെയിനില്‍പ്പോവുന്ന നമ്മളെ എവിടെ വെച്ചാണ്‌ ടി.ടി.ആര്‍ പൊക്കുന്നതെന്നറിയാത്തിടത്തോളം ഈ യാത്ര ഒറ്റക്കു തന്നെ ചെയ്യുന്നതാണ്‌ അതിന്‍റെ ശരി.

അങ്ങനെ ഒരു ദിവസം അവളെ വിളിച്ചു ഞാനിതൊക്കെ അങ്ങോട്ടു പറഞ്ഞു. "നിന്നെ കെട്ടാന്‍ പറ്റുമോ, അതോ കൂടെ നടക്കാന്‍ പറ്റുമോ എന്നൊന്നും എനിക്കിപ്പൊ പറയാന്‍ പറ്റൂല ഡാര്‍ലിങ്ങ്, നീങ്ക പോയി ലൈഫ് സെറ്റില്‍ പണ്ണുങ്കെ" എന്ന്.
വലിയ പൊട്ടിത്തെറികളോ, സെന്‍റിമെന്‍സോ കൂടാതെ അങ്ങനെ എന്‍റെ ആ പ്രേമവും അട്ടത്തു കേറി. അനാവശ്യ സെന്റിമെന്‍സുകളോ സീരിയല്‍ ഡയലോഗുകളോ അടിക്കാതെ, എന്നോട് പരിഭവം പറയാതെ, ഡീസന്‍റായി പ്രതികരിച്ച അവളോട് എനിക്കു ബഹുമാനം തോന്നി,
"നല്ല കുട്ടി, നിനക്കു ബുദ്ധിയുണ്ട്". :)

ചെറിയ ഹൈക്കും വലിയ നടത്തവും

2022 നടത്തങ്ങളുടെ കൊല്ലമായിരുന്നു. കൊറോണ കെട്ടിവീട്ടിലിരുത്തിയതിന്റെ ബോറടിയും, കഴിഞ്ഞ കോഴിദിനത്തിനു  ഭാര്യ  സമ്മാനിച്ച വാച്ചിലെ എക്സർസൈസ് ചല...