തലയില്‍ അമേരിക്കന്‍ അടക്കാമരത്തിന്‍റെ പാളത്തൊപ്പിയും വെച്ച്, അങ്ങോട്ടുമിങ്ങോട്ടും ചങ്ങലകള്‍ തൂക്കിയിട്ട ഫേഡഡ് ജീന്‍സുമിട്ട്, ഒരു കയ്യില്‍ റിവോള്‍വറും മറുകയ്യില്‍ കടിഞ്ഞാണുമേന്തി, കൊടൈക്കനാലില്‍ കണ്ടതെല്ലാം കുതിരയാണോ, അതോ കുതിരക്കാഷ്ഠമാണോ എന്ന് സംശയിപ്പിക്കുന്ന തരത്തില്‍ പടര്‍ന്നു പന്തലിച്ചു വളര്‍ന്നു നില്‍ക്കുന്ന പടുകൂറ്റന്‍ അശ്വങ്ങളില്‍ക്കേറി, "ഗുഡ് ബാഡ് അഗ്ളി"-യുടെ ബാക്ഗ്രൌണ്ട് മ്യൂസിക്കുമിട്ട് കുതിച്ചു പായുന്ന, ഡികാപ്രിയോയുടെ മുഖഛായയുള്ള, ഷേവ് ചെയ്യാതെയും കുളിക്കാതെയും നടക്കുന്ന ലവന്മാരെയാണ് ഞാന്‍ ഉദ്ദേശിച്ചതെന്നു കരുതിയോ..എങ്കില്‍ തെറ്റി...പാടെ തെറ്റി... ഇത് നമ്മടെ മറ്റേ കൌബോയ് ആണ്. കൌ-ന്‍റെ ബോയ്...പശൂന്‍റെ ആണ്‍കുട്ടി...കാള!
തറവാട്ടില്‍ താമസിക്കുന്ന സമയത്ത് അവിടെ ഒരു പശു ഉണ്ടായിരുന്നു, ലക്ഷ്മി. ഈ ലക്ഷ്മി അച്ഛമ്മയുടെ കണ്ണിലുണ്ണിയായിരുന്നു. കിഴക്കേലെ ശാന്തേട്ടന്‍റെ വീട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എല്ലും തോലുമായ, ചാകാറായ ഒരു പശുക്കുട്ടിയെ എടുത്തു കൊണ്ട് വന്ന് വെള്ളവും വൈക്കോലും പിണ്ണാക്കുമൊക്കെക്കൊടുത്ത് ഇന്നത്തെ ലക്ഷ്മിയാക്കി മാറ്റിയ കഥ, ഞാനൊരു ഒരു കൊച്ചുകീടമായിരുന്ന കാലം മുതലേ കേള്‍ക്കാറുണ്ടായിരുന്നു. ഈ ലക്ഷ്മിയെ ഒന്നു രണ്ടു വര്‍ഷം കൂടുമ്പോള്‍ "ചവിട്ടിക്കാന്‍" കൊണ്ടു പോകാറുള്ളതിന്‍റെ ഫലമായി പ്രസവങ്ങളും പതിവായിരുന്നു. അങ്ങനെ പ്രസവിക്കുന്ന അവസരങ്ങള്‍ എനിക്കും മറ്റു ചെറുതുകള്‍ക്കും ഉല്‍സവമായിരുന്നു. പ്രസവം എന്ന ആ മഹാസംഭവം മുഴുവനും കണ്ണിമ വെട്ടാതെയും, എന്തിനെന്നറിയാതെ ടെന്‍ഷനടിച്ചും ഞാന്‍ വായും പൊളിച്ച് കണ്ടു നില്‍ക്കുമായിരുന്നു.
അങ്ങനെ പ്രസവിച്ചു വീഴുന്ന പശുക്ക്‌ടാങ്ങളുടെ കൂടെ കുറച്ചു ദിവസം കളിച്ചു നടക്കുകയും, പിന്നീട് അവയ്ക്കു വിവരം വെക്കുമ്പോള്‍, നമ്മടെ പാവം അമ്മയെ നമ്മളെ കാട്ടി കൊതിപ്പിച്ച്, അമ്മയെക്കൊണ്ട് ചുരത്തിപ്പിച്ച്, ആ പാല്‍ മുഴുവനും കറന്നെടുത്തു വിറ്റ് പുട്ടടിക്കുന്ന ടീമിന്‍റെ ഈ പിള്ളേര്ടെ അടുത്ത് നമുക്കെന്ത് ബിസിനസ്സ് എന്നു അവര്‍ മനസ്സിലാക്കുമ്പോഴത്തെ പ്രതികരണമെന്നോണം തങ്ങളുടെ പ്രതിഷേധമുറകളായ ചവിട്ടും കുത്തും തുടങ്ങുമ്പോള്‍ ഡീസന്‍റായി പിന്‍വാങ്ങുകയും ചെയ്യുക എന്നത് രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചിട്ടുള്ള ഒരു ചരിത്രമായിരുന്നു.
അങ്ങനെയിരിക്കെ ലക്ഷ്മി പൂര്‍ണ്ണഗര്‍ഭിണിയായിരിക്കുന്ന ഒരു സമയം. വീട്ടില്‍ നിന്നെല്ലാരും പഴനിയിലേക്കൊരു യാത്ര നടത്താനൊരുങ്ങി. ലക്ഷ്മീടെ കുട്ടീനെ ആദ്യം കാണണോ, അതോ പഴനി കാണണോ..ലക്ഷ്മീടെ കുട്ടി-പഴനി, പഴനി-ലക്ഷ്മീടെ കുട്ടി എന്നിങ്ങനെയുള്ള ഡൈലമക്കൊടുവില്‍ യാത്ര ചെയ്യാനുള്ള മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ വോട്ടിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ പഴനിട്രിപ്പിന് പോയി. അവിടെ ചെന്നു മലയൊക്കെ ഓടിക്കയറി അതിനേക്കാള്‍ സ്പീഡില്‍ ഇറങ്ങിയൊക്കെ പോരുന്ന വഴിക്ക്, ലക്ഷ്മീടെ കുട്ടിക്കു കഴുത്തില്‍ കെട്ടിക്കൊടുക്കാന്‍ ഒരു ചുവന്ന മാലയും, പിന്നൊരു മഞ്ഞ മാലയും വാങ്ങിപ്പിച്ച് ഞാന്‍ കയ്യില്‍ വെച്ചു, കെട്ക്കട്ടെ നമ്മടെ വക ഒരു മാല!
വീട്ടിലെത്തിയപ്പൊള്‍, യാത്രക്കു വരാതെ ലക്ഷ്മീടെ അടുത്തു നിന്നിരുന്ന ആരോ പറഞ്ഞു ലക്ഷ്മി പ്രസവിച്ചൂന്ന്. കേട്ട പാതി കേള്‍ക്കാത്ത പാതി വേറെ ചിടുങ്ങുകളൊന്നും കാണുന്നതിനു മുന്‍പ് അതിനെ കാണാനും (എന്നാലല്ലേ പിന്നീട് "ഞാനാദ്യം കണ്ട്റാ മൊനേ" എന്ന് മേനി പറയാന്‍ പറ്റുകയുള്ളൂ) മാല ഇട്ടു കൊടുക്കാനും വേണ്ടി ഞാന്‍ ഉടുപ്പു പോലും മാറാതെ തൊഴുത്തിലേക്കോടി. പുല്ലൂട്ടില്‍ നിന്നും ഡ്രൈ നൂഡില്‍സ് കഴിച്ചു കൊണ്ടിരുന്ന ലക്ഷ്മിയെയല്ലതെ അവിടെ മറ്റൊന്നിനേം കണ്ടില്ല. അപ്പോളാണ് പറമ്പില്‍ നിന്നും ഒടപ്പെറന്നോള്‍ടേം മറ്റും ബഹളം കേള്‍ക്കുന്നത്. ഛെ, മോശായല്ലൊ. അവള്‍ നമ്മളേക്കാളും മുമ്പ് കണ്ടു, ഇനിപ്പൊ കുറേ നാളേക്ക് ചെവീല്‍ മൂട്ട പോയ പോലെ ഇതന്നെ പറഞ്ഞോണ്ട് നടക്കും എന്നൊക്കെ ഓര്‍ത്ത് നിരാശപ്പെട്ട് ഞാന്‍ ബഹളം കേട്ടിടത്തേക്ക് ഓടി.
അവിടെ ചെല്ലുമ്പോള്‍ നല്ല സുന്ദരിയായ ഒരു പശുക്കുട്ടി പറമ്പു മുഴുവനും ഓടി നടക്കുന്നതു കണ്ടു. ഹായ്. നല്ല ഭംഗിയുള്ള ക്‌ടാവ്. അതിന്‍റെ ഒപ്പം ഓടിയെത്താന്‍ ലേശം പണിപ്പെട്ടെങ്കിലും ഒടുവില്‍ ഒരു വിധം കഴുത്തില്‍ ഞാനാ മാലകള്‍ രണ്ടും കെട്ടിക്കൊടുത്തു. ഇളം തവിട്ടു നിറത്തിലുള്ള ശരീരവും , വെളുത്ത രോമമുള്ള കാലുകളും, അറ്റത്തു കറുത്ത രോമങ്ങളുള്ള കുഞ്ഞിവാലും ഒക്കെച്ചേര്‍ന്ന അവളൊരു കൊച്ചുസുന്ദരിയായിരുന്നു. "അച്ഛമ്മേ, നമ്മടെ പശുക്കുട്ടിക്ക് ഞാന്‍ പേരിടുംട്ടാ", ഒടപ്പെറന്നോള്‍ക്ക് ആ ബുദ്ധി തോന്നുന്നതിലും മുമ്പ് അവകാശം സ്ഥാപിക്കാന്‍ ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. തൊഴുത്തില്‍ ലക്ഷ്മിയുടെ പ്രസവത്തിന്‍റെ എന്തോ കോംപ്ളക്സിറ്റി ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന അച്ഛമ്മ ലേശം നിരാശയോടെ മറുപടി പറഞ്ഞു, "അത് മൂരിക്കുട്ട്യാണ്ടാ".
"മൂരിക്കുട്ട്യോ, അത് മൂരിക്കല്ലെ ഉണ്ടാവുക, ഇത് പശുക്കുട്ട്യല്ലേ" എന്നെനിക്ക് അപ്പൊത്തന്നെ സംശയം തോന്നുകയും അവരൊക്കെ മൂത്തവരല്ലേ, നമ്മളേക്കാള്‍ വിവരം കാണുമല്ലോ എന്ന് കരുതി ആ സംശയം എന്‍റെ ഉള്ളില്‍ത്തന്നെ കുഴിച്ചു മൂടുകയും ചെയ്തെങ്കിലും മൂരിക്കുട്ടിക്കെന്താപ്പൊ കൊഴപ്പം എന്നെനിക്ക് മനസ്സിലായില്ല.
കുറച്ചു നേരം അവിടെം ഇവിടെം ഒക്കെ ചുറ്റിനടക്കുകയും സംസാരങ്ങള്‍ ഡീകോഡ് ചെയ്തതിന്‍റെയും ഫലമായി മൂരിക്കുട്ടിയെ നമുക്കാവശ്യമില്ല എന്ന ഒരു നഗ്നസത്യം എനിക്കു മനസ്സിലായി. എന്ത്! മൂരിക്കുട്ടിയായാലിപ്പൊ ഇവര്‍ക്കെന്താ, എന്‍റെ വീട്ടില്‍ കാളേണ്ട് എന്ന് എനിക്ക് സ്കൂളില്‍ ഡയലോഗടിച്ചൂടെ, ഛെ, ഈ വല്യോരെന്താ ഇതൊന്നും ചിന്തിക്കാത്തതെന്നു വിചാരിച്ച് ഞാന്‍ ലജ്ജിച്ചു. ഇവര്‍ക്കു വേണ്ടെങ്കില്‍ വേണ്ട ചുമ്മാ ആ തൊഴുത്തില്‍ ഇതും കൂടെ നിന്നോട്ടെ എന്ന് ഞാന്‍ അച്ഛമ്മയോട് പറഞ്ഞു. പക്ഷേ, കാര്യങ്ങള്‍ കൈ വിട്ടു പോവുകയായിരുന്നു. മൂരിക്കുട്ടിയെ വില്‍ക്കാന്‍ അന്നു തന്നെ ആളെ ഏര്‍പ്പാടു ചെയ്തിരുന്നു.
ഒരു പാടമോ പറമ്പു കിളച്ച് നടത്തുന്ന കൃഷിയോ ഇല്ലാത്ത കഴിമ്പ്രത്ത് ഒരു കാളയെ വളര്‍ത്തുന്നതിന്‍റെ ഔചിത്യത്തെക്കുറിച്ച് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞെങ്കിലും, ലക്ഷ്മീടെ കുട്ടീനെ അങ്ങനെയങ്ങോട്ട് വിട്ടു കൊടുക്കാന്‍ എനിക്കന്ന് കഴിയുമായിരുന്നില്ല.
പക്ഷേ, ഒടുവില്‍ അന്നു തന്നെ വൈകീട്ട് ഒരു ചെറിയ കയറും കയ്യിലിട്ട്, ഒരു നീല ബനിയനും ഇട്ട് ഒരാള്‍ അതിനെ കൊണ്ടു പോവാനെത്തി. കച്ചവടം ഉറപ്പിച്ച് ആ കയറില്‍ കെട്ടി അയാള്‍ അതിനേം കൊണ്ടു വളവു തിരിഞ്ഞു പോവുമ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിയില്ല. അച്ഛമ്മയെ കെട്ടിപ്പിടിച്ച് ഞാന്‍ ഉറക്കെ കരഞ്ഞു. എന്നെ ചേര്‍ത്തു പിടിച്ച് തലയില്‍ തടവിക്കൊണ്ട് ആശ്വസിപ്പിക്കാനെന്നോണം അച്ഛമ്മ അപ്പോള്‍ പറയുന്നുണ്ടായിരുന്നു, "ലക്ഷ്മി ഇനീം പ്രസവിക്കൂടാ..നീ വെഷമിക്കല്ലെ.." പക്ഷെ, അച്ഛമ്മയുടെ തൊണ്ടയിലും വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.
***
എഴുതി വന്നപ്പൊ ഓര്‍ത്ത് സങ്കടായി!
Tuesday, 4 December 2007
Subscribe to:
Post Comments (Atom)
ഡങ്ക് സിനിമാറ്റിക് അപ്രോച്ച്
ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...
-
"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന് തോന്നണ് ", കൈ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് ഷമ്മു പറഞ്ഞു. ചെമ്പന്‍ വൈദ്യര്...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന് ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...
5 comments:
എഴുതി വന്നപ്പൊ ഓര്‍ത്ത് സങ്കടായി!
വളരെ നന്നായിരിക്കുന്നു എഴുത്ത്.
നന്നായി ഇഷ്ടപ്പെട്ടു.
പണ്ട് ഞാനും ചേട്ടനും കുഞ്ഞായിരുന്നപ്പോള്‍ വീട്ടിലുണ്ടായിരുന്ന മണിക്കുട്ടി എന്ന ഒരു ആട്ടിന്‍കുട്ടിയെ ഇതുപോലെ വിറ്റതിന്റെ വിഷമത്തില്‍ ഞങ്ങളും കുറച്ചു നാള്‍ വിഷമിച്ചു നടന്ന കാര്യം ഓര്‍ത്തു.
എനിക്ക് മൊത്തത്തില്‍ അത്ര പിടിച്ചില്ല. എങ്കിലും 'ലക്ഷ്മീടെ കുട്ടി-പഴനി, പഴനി-ലക്ഷ്മീടെ കുട്ടി എന്നിങ്ങനെയുള്ള ഡൈലമക്കൊടുവില്‍', 'കൌബോയ്' ഉടെ എക്ഷ്പാന്ഷന്‍് ഒക്കെ നന്നായി രസിച്ചു.
ശ്ശൊ! ഇങ്ങനെ സങ്കടപ്പെടല്ലെ..
കൌ-ന്‍റെ ബോയ്...പശൂന്‍റെ ആണ്‍കുട്ടി...കാള!
shivante aliyan...sarlede kettiyon...sarlaaa!!!!
hihi...ksha pidichu!!! :)
Post a Comment