Tuesday 12 December 2023

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കതിൽ പ്രത്യേകിച്ച് വേറേ മറുപടിയൊന്നും പറയേണ്ട കാര്യമില്ലല്ലോ.


പക്ഷേ, സംഗതി ഡിസമ്പറിലാണ്, അതു വരെ എല്ലാ ആഴ്ചയും രണ്ടു ദിവസം ഡാൻസ് പ്രാക്റ്റീസ് ചെയ്യണം ത്രേ! ശ്ശെടാ, അതെന്തു പരിപാടിയെന്നൊക്കെ അന്വേഷിച്ചുവന്നപ്പോഴാണ്, ഹിസ്പാനിക് കൾച്ചറിൽ “ക്വിൻസിയന്യേറ” (quinceañera) എന്നറിയപ്പെടുന്ന, പെൺകുട്ടികളുടെ പതിനഞ്ചാം പിറന്നാളിനെപ്പറ്റി മനസ്സിലാവുന്നത്. സംഗതി കളറാണ്, ന്നു വെച്ചാൽ ഒരു കല്യാണം പോലെ കളർ!


വീട്ടുകാരുടെ സാമ്പത്തികത്തിന്റെ മാക്സിമം ലെവലിൽ ഫോർമലായ ചടങ്ങു സംഘടിപ്പിക്കുന്നു, വിവാഹം പോലെത്തന്നെ. വിവാഹത്തേക്കാൾ കേമമായി നടത്തുന്നവരുമുണ്ടത്രേ! പെൺകുട്ടി ഒരു രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങുന്നു. കുട്ടിയുടെ ഏറ്റവുമടുത്ത കുറച്ചുകൂട്ടുകാർ ഒരുപോലെയുള്ള വേഷവിധാനങ്ങളിൽ മുഴുവൻ സമയവും കുട്ടിയെ അനുഗമിക്കുന്നുണ്ടാവും. അവരുടെ വക നൃത്തനൃത്യങ്ങൾ!


ഇതുവരെ അങ്ങനൊരു സംഗതി കൂടാൻ ചാൻസ് കിട്ടാത്തതിനാൽ, “ഞങ്ങളേം വിളിക്കുവോഡേയ്” ന്ന ആറ്റിറ്റ്യൂഡിൽ, എന്നാൽ “വേണെങ്കിൽ ഞാനും വരാം കേട്ടോ” എന്ന ആഗ്രഹത്തോടെ ചോദിച്ചപ്പോ “നിങ്ങളേം ക്ഷണിച്ചിട്ടുണ്ട്, പക്ഷേ വരണ്ടാ” എന്ന് സല്പുത്രൻ കട്ടായം പറഞ്ഞു, കാരണം അവന്റെ നൃത്തം തന്നെ! പക്ഷേ, കിട്ടിയ ചാൻസ് ഞങ്ങൾ വിടൂല്ലെന്നവനറിയാമായിരുന്നു. ഡാൻസ് പ്രാക്റ്റീസിന് അവനെ അവരോടെ കൊണ്ടാക്കുമ്പോ, ഒരു ക്ഷണക്കത്ത് ആ ക്ടാവിന്റെ അമ്മ നമുക്ക് തന്നു. “ഞങ്ങളെന്തായാലും ആദ്യത്തെ ബസ്സിന് തന്നെ എത്തും ചേച്ചീ” ന്ന് ഞാൻ ഉറപ്പുകൊടുത്തു.


അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ഇവിടെ അടുത്തൊരു റിസോർട്ടിലായിരുന്നു പരിപാടി. വാസു ഉൾപ്പെടെ നാലഞ്ച് ആൺകുട്ടികൾക്കും, മൂന്നാല് പെൺകുട്ടികൾക്കുമാണ് പിറന്നാൾക്ടാവിനെ അനുഗമിക്കാനുള്ള പ്രത്യേക ക്ഷണമുണ്ടായിരുന്നത്. അവർക്ക് പ്രത്യേക വേഷവിധാനങ്ങളുണ്ടായിരുന്നു; ഐവറി/നീല കോംബിയിലുള്ള ഫുൾസ്യൂട്ട് ആമ്പിള്ളേർക്കും, നീല/ഗ്രേ ഡ്രസ്സ് പെമ്പിള്ളേർക്കും. ചുള്ളമ്മാരും ചുള്ളികളും മ്യാരക ലുക്കിലായിരുന്നു.


കഥകളിക്കാരുടേതുപോലെ, അരയ്ക്കു താഴെ വിരിഞ്ഞു നിൽക്കുന്ന, അതിസുന്ദരമായ, വലിയ ല്വാവന്റർ ഉടുപ്പൊക്കെയിട്ട്, കിരീടമൊക്കെ വെച്ച്, പൂക്കളും പിടിച്ച്, ഒരു രാജകുമാരിയെയെപ്പോലെയുള്ള വേഷവിധാനത്തിൽ ജ്വലിച്ചു നിന്നിരുന്ന പിറന്നാൾകുട്ടിയുടെ കൂടെ നിന്ന് ഞങ്ങൾ ഓരോ പടമൊക്കെ ഏടുത്തു.


ഒരു 200-300 പേരുണ്ടായിരുന്നിരിക്കണം മൊത്തം. പടമെടുപ്പു കഴിഞ്ഞ് കോക്ക്ടെയിൽ പാർട്ടി. ഒരു അഞ്ചുപത്തു ടീനേജേഴ്സ് അടങ്ങിയ ബാന്റിന്റെ തകർപ്പൻ മ്യൂസിക് വിത്ത് പാട്ട്! സ്പാനിഷ് പാട്ടുകളായിരുന്നു മൊത്തം. മെക്സിക്കൻ/ഹിസ്പാനിക് വേഷവിധാനത്തിൽ, വയലിനും ഗിറ്റാറും, റ്റ്രമ്പറ്റും വെച്ച് അക്രമ പെരുക്ക്. ഒരു മൂന്ന് മണിക്കൂർ ലവരുടെ അഴിഞ്ഞാട്ടമായിരുന്നു! ഇവർക്ക് തൊണ്ട ഇനി ആവശ്യമില്ലേ എന്നു വരെ തോന്നിപ്പോയി! ട്രഡീഷനൽ എന്ന് കേട്ടാൽ തോന്നിപ്പിക്കുന്ന ഹൈപിച്ച് പാട്ടുകളൊക്കെ ചീളുകേസുകളെപ്പോലെ, ഒന്നിനുപുറകേ ഒന്നായി പിള്ളേരു തള്ളിമറിക്കുന്നു!


ഒരു മണിക്കൂർ കോക്ക്ടെയിൽ പരിപാടി കഴിഞ്ഞതും, ഡിന്നർ ഹാളിന്റെ വാതിൽ തുടക്കപ്പെട്ടു. മനോഹരമായി അലങ്കരിച്ച ഹാളിനകത്ത് അടുക്കോടെ ക്രമീകരിച്ച വട്ടമേശകളിൽ അതിഥികളെല്ലാരും ഇരുന്നു. നടുവിലെ തളത്തിൽ, പെൺകുട്ടിയ്ക്കൊപ്പം വാസു ആന്റ് പാർട്ടിയുടെ വക വാൾട്സ് ആയിരുന്നു അടുത്തത്. സൂപ്പർ പരിപാടി!


അതുകഴിഞ്ഞ്, ഭക്ഷണത്തിനിടെ, കുട്ടിയെ നടുവിൽ ഒരു സിംഹാസനത്തിലിരുത്തി ഗിഫ്റ്റ് തുറക്കൽ പരിപാടി നടന്നു. കുട്ടിയുടെ ഗോഡ്ഫാദറും മദറും, പിന്നെ അച്ഛനുമമ്മേം കൊടുത്ത ഗിഫ്റ്റുകൾ മാത്രമാണ് അവിടെ ഇരുന്നു തുറന്നത്. നല്ല മ്യാരക ബ്രാന്റുകളുടെ മ്യാരക പ്രോഡക്റ്റുകളൊക്കെയായിരുന്നുവെന്നൊക്കെ തിലകത്തിന്റെ ലൈവ് കമന്ററിയിൽ നിന്നും ഞാൻ മനസ്സിലാക്കി.


അപ്പോഴേയ്ക്കും ഡ്രസ്സ് മാറി വെള്ള ടീഷർട്ടും ജീൻസുമിട്ടു വന്ന വാസു ആന്റ് പാർട്ടി വക അടുത്ത ഡാൻസ് അരങ്ങേറി. പെൺകുട്ടിയെ എടുത്തുപൊക്കുന്നു, വട്ടം കറക്കുന്നു, അങ്ങനെ കുറേ ജഗപൊക!


പിന്നെ, അച്ഛന്റേം അമ്മേടെം കുട്ടീടെം വക നന്ദിപ്രകാശിപ്പിക്കൽ. എല്ലാരും വളരേ ഇമോഷണലായി സംസാരിച്ചു. കൂടുതലും സ്പാനിഷിലായതിനാൽ, ഞങ്ങൾക്ക് കാര്യമായി ഇമോഷണൽ കോണ്ട്രിബ്യൂഷൻ നടത്താൻ പറ്റിയില്ല. എന്നാലും കൂക്കിവിളിക്കേണ്ടിടത്ത് കൂക്കി വിളിച്ചും വിസിലടിച്ചും, കൈ കൊട്ടേണ്ടിടത്ത് ഓവറാക്കിയും നമ്മളാലാവുന്ന വിധം അലമ്പുകാണിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.


പിന്നീട്, അച്ഛനും മകളും കൂടി പതിഞ്ഞ ഈണത്തിലുള്ള ഗാനത്തിനൊപ്പം, സാവധാനം ചുവടുവെച്ചുകൊണ്ടുള്ള ഒരു നൃത്തമായിരുന്നു. പെൺകുട്ടി ആകെ വികാരാധീനയായി കരയുന്നതും, കണ്ണുതുടയ്ക്കുന്നതുമൊക്കെ കാണാമായിരുന്നു.


അതിനു ശേഷം സ്റ്റേജ് പബ്ലിക്കിനുവേണ്ടി തുറന്നു കൊടുത്തു. അടുത്ത രണ്ടുമണിക്കൂറോളം അവിടെ വെള്ളമടി ആന്റ് ഡാൻസായിരുന്നു അതിഥികളുടെ വക! അവിടെ എനിക്ക് കലാപ്രതിഭയ്ക്ക് ഒരു സാധ്യതയുണ്ടായിരുന്നെങ്കിലും, അത്യാവശ്യമായി വേറൊരിടാത്ത് ഫുഡ്ഡടി ഏറ്റിട്ടുണ്ടായിരുന്നതിനാൽ, മനസ്സിലാമനസ്സോടെ പോവേണ്ടി വന്നു. പുത്രനെ കുറേക്കഴിഞ്ഞ്, ഒരു 11 മണിയോടെ പോയി പിക്ക് ചെയ്തോണ്ടു വരികയായിരുന്നു.


നല്ലോരു അനുഭവായിരുന്നു! കുറേ നാളുകൂടി ഒരു കല്യാണത്തിനു പോയ ഫീലു കിട്ടി. 


No comments:

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...