ഇരുട്ടുവീഴുന്നതിനു മുൻപ് ഞങ്ങൾ ബെയ്ർഗനിൽ എത്തി. ഡോക്കിനടുത്തുള്ള ഹോട്ടലിൽത്തന്നെയായിരുന്നു ബുക്കിംഗ്. ഒരു കുന്നിന്റെ ഒരു വശത്തായിരുന്ന ഹോട്ടലിന്റെ പാർക്കിംഗ് പക്ഷേ, ആ കുന്നിന്റെ മറുവശത്തു നിന്നും ഉള്ളിലേക്കു തുരന്നുണ്ടാക്കിയ ഗുഹയിലായിരുന്നു. ബെയ്ർഗൻ നല്ല തിരക്കുള്ള നഗരമാണ്. പഠിക്കാൻ വന്നുതങ്ങിയിട്ടുള്ള യുവാക്കളുടെ ത്രസിപ്പിക്കുന്ന കൂട്ടങ്ങളും, ടൂറിസ്റ്റുകളുടെ വൈവിധ്യവും, പോരാത്തതിനു ഞങ്ങളും ഒക്കെച്ചേർന്ന് നല്ല സ്റ്റൈലൻ വൈബ് അടിക്കുന്ന ഇടം.
ഡിന്നറിന് വെറൈറ്റി ആയി എന്തെങ്കിലും നോക്കണമെന്ന ആഗ്രഹത്തിൽ ഞങ്ങൾ ബ്ര്യൂഗസ്റ്റുവെൻ ബ്ര്യൂഗലോഫ്റ്ററ്റ് എന്ന, പറയാൻ ഏറ്റവും എളുപ്പമുള്ള പേരും, നല്ല റിവ്യൂവും ഒക്കെ കണ്ട ഒരു നോർവീജിയൻ റെസ്റ്റോറന്റിലേക്ക് നടന്നു. ഡോക്കിന്റെ ഒരു വശത്തുകൂടി നടന്നുകറങ്ങി മറുവശത്താണ് ഹോട്ടൽ. അങ്ങോട്ടേക്ക് നടക്കുമ്പോൾ വെള്ളത്തിന്റെ മറുവശത്ത്, പല വർണ്ണങ്ങളിൽ നിരനിരയായി നിൽക്കുന്ന, നോർവേയുടെ പോസ്റ്റ്കാർഡുകളിൽ കാണുന്ന തരം, ചെരിഞ്ഞുകൂർത്ത മേൽക്കൂരകളുള്ള, ചെമപ്പും മഞ്ഞയും ഓറഞ്ചും വെള്ളയുമൊക്കെ ചായമടിച്ച കെട്ടിടങ്ങൾ, മഞ്ഞയും വെളുപ്പും ഇടകലർന്ന രാത്രിവെളിച്ചം പൊഴിച്ചുകൊണ്ട് അതീവസുന്ദരമായി കാണപ്പെട്ടു. ഒരു വശത്തെ കുന്നിനു മുകളിലേക്കുള്ള ലിഫ്റ്റ് റൈഡിന്റെ പാത ശക്തിയേറിയ ബൾബുകളുടെ പ്രഭയാൽ ജ്വലിച്ചുകൊണ്ടിരുന്നു.പാതയോരത്ത്, അടുത്തടുത്ത കൂടാരങ്ങളിൽ പ്രവർത്തിക്കുന്ന താൽക്കാലികഭക്ഷണശാലകളുടെ ഒരു വലിയ നിരയ്ക്കുള്ളിലൂടെ ഞങ്ങൾ നടന്നു നീങ്ങി. തിമിംഗലവും റെയിഡിയറുമുൾപ്പെടെ കണ്ടതും കാണാത്തതുമായ പലവിധ മാംസ/മത്സ്യവിഭവങ്ങൾ അവിടെ ആളുകൾ ഇരുന്നു ആസ്വദിക്കുന്നുണ്ടായിരുന്നു. കടകളിൽ, വലിയ ചില്ലുകൂടുകളിൽ വമ്പൻ ഞണ്ടുകളും ഭീമൻ കൊഞ്ചുകളും തന്താങ്ങളുടെ നമ്പർ വരുന്നതും കാത്തു റെസ്റ്റെടുത്തു.
ബ്ര്യൂഗസ്റ്റുവെൻ ബ്ര്യൂഗലോഫ്റ്ററ്റിനു മുമ്പിൽ ഒരു വലിയ ക്യൂ കാണപ്പെട്ടു. ഞങ്ങളെപ്പോലെ റിവ്യൂ കണ്ട് ഇടിച്ചുകയറുന്ന ടൂറിസ്റ്റ് ജനതയാണ് ക്യൂവിൽ ഭൂരിഭാഗവും എന്ന് ഞങ്ങൾക്ക് തോന്നി. നടക്കുന്നതിന് മുൻപ് അവിടെ റിസർവേഷനു വേണ്ടി ശ്രമിച്ചെങ്കിലും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല. ആതുകൊണ്ട് ക്യൂവിൽ ഏകദേശം അരമണിക്കൂറിനടുത്ത് നിന്നു വേരു വന്നതിനു ശേഷമാണ് ഇരിക്കാൻ ക്ഷണം കിട്ടിയത്.
അകത്തുകയറിക്കഴിഞ്ഞപ്പോൾ, മാന്യരും ഉത്സാഹികളുമായ വെയിറ്റർ-ചേച്ചിമാർ ഞങ്ങളുടെ എല്ലാ ചടപ്പും മാറ്റി. ഒരു ചെറിയ കുട്ട നിറയെ കക്ക വേവിച്ചത്, നല്ല നാടൻ നോർവീജിയൻ ബിയറിനൊപ്പം ഞങ്ങൾ വേഗം തന്നെ തല്ലിപ്പൊട്ടിച്ച് അകത്താക്കി. പിന്നീട് റെയിൻഡിയർ സ്റ്റേക്ക് വേണോ അതോ തിമിംഗലബർഗർ വേണോ എന്നതിന്റെ ടോസിടലിൽ റെയിണ്ടിയറിന് നറുക്കുവീണു. പക്ഷേ സംഗതി അത്ര ഉഷാറായില്ല. പ്രത്യേകിച്ച് യാതൊരു വികാരവും തോന്നാഞ്ഞ ഒരു വിഭവമായി റെയിൻഡിയർ മീറ്റ് പ്ലേറ്റിൽ കിടന്നു തണുത്തു. എന്നാലും, അന്യോന്യം പ്ലേറ്റിൽ കയ്യിട്ടുവാരിയും, ആസ്വദിച്ചും ഞങ്ങൾ റെയിൻഡിയർ ദുഃഖത്തെ അതിജീവിച്ചു.
തീൻമേശകളിൽ കക്കത്തൊണ്ടുകൾക്കു പുറമെ, സാഹസികകഥകളും, ജീവിതവ്യഥകളും നീണ്ട ഗ്ലാസിലെ ബിയറുകൾക്കൊപ്പം പതഞ്ഞുയരുകയും അലിഞ്ഞുപോവുകയും ചെയ്തുകൊണ്ടിരുന്നു. കെട്ടിയിട്ട ആഗ്രഹങ്ങളും, കെട്ടുവിടാത്ത നൈരാശ്യങ്ങളും, കെട്ടുപൊട്ടിച്ചു പാഞ്ഞ തീവ്രാനുഭവങ്ങളും മേശമേൽ താളപ്പെരുക്ക് നടത്തിക്കൊണ്ടിരുന്നു. കുറച്ച് മണിക്കൂറുകൾക്കു ശേഷം, ജനമൊഴിഞ്ഞ്, കടകൾ അടഞ്ഞ വെളിച്ചമരണ്ട തെരുവിലൂടെ തിരികെ ഹോട്ടലിലേക്ക് നടക്കുമ്പോൾ, വഴിയിലൊരു കടയിലെ കണ്ണാടിക്കൂടിൽ നിന്നും ഫുൾസൈസിലുള്ള ഒരു ധ്രുവക്കരടിയുടെ പ്രതിമ ഞങ്ങളെ നോക്കി പല്ലിളിച്ചു. അവന്റെ തട്ടകത്തിൽവെച്ച് അവന്റെ മുന്നിൽപ്പെട്ടിരുന്നെങ്കിൽ എന്തൊരു കളറായേനെ എന്നോർത്ത് ഞാൻ ഉൾക്കിടിലം കൊണ്ടു.പിറ്റേന്നത്തെ ഞങ്ങളുടെ ലക്ഷ്യമായ ഗേയ്റേങ്ങറിലേക്ക് ഏഴു മണിക്കൂറോളം ഡ്രൈവ് ഉണ്ടായിരുന്നു. സോ, മൂന്നുപേരും നേരത്തെ തന്നെ എഴുന്നേറ്റു കുട്ടപ്പൻസ് ആയി ഹോട്ടലിലെ ബ്രേക്ക്ഫാസ്റ്റ് ഹാളിൽ പോയി. മേശകളിൽ ഭംഗിയായി നിരത്തിയ സോസേജും, മുട്ടപൊരിച്ചതും, ക്രോസാന്റും, ബീൻസും, ബ്രെഡും, പഴങ്ങളും, പേരോർമ്മയില്ലാത്ത പലതരം ബേക്കറി വിഭവങ്ങളും, ചായയും, കാപ്പിയും ജ്യൂസും എന്നിങ്ങനെ ഒന്നിനുമൊരു കുറവ് വരുത്താതെ ഞങ്ങൾ പ്രഭാതകത്തിയോടൊപ്പം ആസ്വദിച്ചു. ബണൂപിന്റെ അടുത്ത ആൽബത്തിന്റെ വീഡിയോയിൽ എ.ഐ. ഉപയോഗിച്ച് എങ്ങനെ മാസ്മരികത സൃഷ്ടിക്കാമെന്നതിനെക്കുറിച്ചുള്ള ചിന്തയിൽ ആലന്റെ തലച്ചോറ് പുകഞ്ഞുകൊണ്ടിരുന്നപ്പോൾ, അടുത്ത ടേബിളിലെ ഗേ കപ്പിളിൽ ഒരാൾ ബൈബിളും മറ്റേയാൾ ഏതോ സയൻസ് ഫിക്ഷനും ഏകാഗ്രതയോടെ വായിച്ചുകൊണ്ടിരുന്നു.
പത്തുമണിക്ക് പ്രാതലിന്റെ കർട്ടൻ ഇട്ട് “ഒന്ന് പോയിത്തരോ” എന്ന ഭാവത്തിൽ അവിടത്തെ ചേച്ചി നോക്കിപ്പേടിപ്പിച്ച് മൂഡ് നശിപ്പിച്ചില്ലായിരുന്നെങ്കിൽ, അടുത്ത ദിവസം തന്നെ ആലൻ വീഡിയോ ഇറക്കിയേനെ എന്ന് തോന്നിപ്പോയി. എന്ത് ചെയ്യാം, ബണൂപിനു ഭാഗ്യമില്ലാതെ പോയി!
പ്രാതലിനു ശേഷം, ഏതാണ്ട് പത്തുമണിയോടെ, കുന്നിൻചെരുവിലെ ഗുഹയിൽപ്പോയി വണ്ടി എടുത്ത് ഞങ്ങൾ ഹൈവേ പിടിച്ചു. ഇനി എന്നെങ്കിലും നോർവേ വരികയാണെങ്കിൽ, ബെയ്ർഗനിൽ ഒന്ന് രണ്ട് ദിവസം കറങ്ങി എല്ലാം ഒന്ന് വിശദമായി കാണണം എന്ന ആഗ്രഹം മനസ്സിലുറപ്പിച്ച ഞങ്ങളെയും കൊണ്ട് പോളേട്ടൻ ഗേയ്റേങ്ങറിനെ ലക്ഷ്യമാക്കി പറന്നു.