മഴ അതിന്‍റെ രൌദ്രഭാവം കാണിച്ചുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇടയ്ക്കു പെയ്യുന്ന മഴയില്‍, നല്ല ഏ ക്ളാസ്സ് മത്തങ്ങാപ്പായസം രണ്ടു ലോഡ് വീതം എല്ലാ പത്തു മീറ്റര്‍ ഗാപ്പിലും തട്ടിമറിച്ചിട്ടപോലെ അളിപിളിയായി കിടക്കുന്ന കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡ് നവയുഗ ശാസ്ത്രകുതുകികളെന്ന അവകാശവാദവുമായി അന്ത മണ്ണില്‍ കാലുകുത്തിയ ഞങ്ങളെ വരവേറ്റു. ഫസ്റ്റ് ഇമ്പ്രഷന്‍ മഹാബോറായിരുന്നു. കുറ്റിക്കാട്ടൂര്‍ "ടൌണി"ല്‍ നിന്നും ഇരുപത്തഞ്ചു രൂപക്കു പിടിച്ച ഓട്ടോയില്‍, നായികയുടെ പിന്നാലെ പായുന്ന വില്ലന്‍റെ വില്ലീസ് ജീപ്പു പോലെ, വളഞ്ഞു പുളഞ്ഞ്, അന്ത ചെളിക്കുണ്ടിലൂടെയുള്ള യാത്രക്കു ശേഷം, പട്ടയില്‍കുന്നിന്‍റെ ഉച്ചിയിലേക്ക് ഒരു ട്രെക്കിങ്ങും നടത്തി ഞാനെന്‍റെ പുതിയ കളിസ്ഥലത്തെത്തിച്ചേര്‍ന്നു.
കാട്ടുപോത്തിനെക്കാണാന്‍ മൃഗശാലയില്‍ച്ചെന്നിട്ട്, പോത്ത് തിരിഞ്ഞു നിന്നു തന്നാലുണ്ടാവുന്ന അവസ്ഥയായിരുന്നു കുന്നിന്‍മുകളിലെ കാഴ്ച. പുറം തിരിഞ്ഞു നില്‍ക്കുന്ന പോലെ ഒരു മൂന്നു നില കെട്ടിടം. ഇതെന്തു കൂത്ത്, ഇതിന്‍റെ മുന്‍ഭാഗം എവടെ, അപ്രത്തെ കൊക്കയുടെ സൈഡിലൂടെ ഊഞ്ഞാലില്‍ തൂങ്ങിയാണോ കേറണ്ടി വരിക എന്നൊക്കെ വെറുതെ ചിന്തിച്ച് ബോറടിച്ച് ഞനതിന്‍റെ ഉള്ളിലേക്ക് കയറി.
ഇനിയൊരു നാലു വര്‍ഷത്തേക്ക് ഞാന്‍ ചുമ്മാ അലഞ്ഞു തിരിഞ്ഞു നടക്കേണ്ട ക്ളാസ്സ്മുറികളും ക്യാമ്പസും (അവിടെ പഠിച്ചവര്‍ ക്ഷമിക്കുക, കോളേജിന്‍റെ ചുറ്റുപാടുമുള്ള ഭൂപ്രദേശത്തെ അങ്ങനെ വിളിക്കുന്നത് ക്യാമ്പസുകള്‍ക്കൊരു നാണക്കേടാണെന്നറിയാം, പക്ഷേ, കൊതുകിനുമില്ലേ ഇഷ്ടാ മറ്റേപ്രശ്നം... ;) ) ഒക്കെ ചുറ്റിനടന്നു. വൈകീട്ടായപ്പോളേക്കും പട്ടയില്‍ക്കുന്നിന്‍റെ താഴെയുള്ള മാളിയേക്കല്‍ ഹോസ്റ്റലിലേക്ക് അവിടെ വന്നു ചേര്‍ന്ന കുഞ്ഞാടുകളെയെല്ലാം അഡ്മിറ്റ് ചെയ്തു.
അവിടെ നിന്നുമാണ് ചരിത്രം തുടങ്ങുന്നത്. വന്നു ചേര്‍ന്ന ആട്ടിന്‍കുട്ടികളെയും കാളക്കൂറ്റന്‍മാരെയും കുറുക്കന്‍മാരെയും കടുവകളെയുമെല്ലാം അവിടെ നിന്നിരുന്ന ശിങ്കിടികള്‍ കൊക്കയുടെ സൈഡിലുണ്ടാക്കിയ വര്‍ക്ക് ഷോപ്പില്‍ തയ്യാറാക്കിയ വേദിയിലേക്കാനയിച്ചു. അവിടെ വച്ച് ഒരു പാട് വലിയ ആത്മാക്കളുടെ ഇടയീല്‍ വെച്ച് ആരൊല്ലെയോ എന്തൊക്കെയോ പ്രഖ്യാപനങ്ങളും നടത്തി. ശരി, എല്ലാം കേട്ടപ്പൊ ഹയര്‍ ഓപ്ഷനും കട്ടു ചെയ്യാന്‍ ഞാനങ്ങോട്ട് ഡിസൈഡഡ്‌ഡ്‌ഡ്‌ഡ്‌ഡ്. (പതുക്കെപ്പറയട്ടെ, ഓന്തോടിയാല്‍ വേലി വരെ എന്നറിയാവുന്നതോണ്ട് "ഓടണ്ട" എന്നൊരു തീരുമാനമെടുത്തെന്നേയുള്ളൂ) ;)
വൈകീട്ടു മലയിറങ്ങി, താഴ്വാരത്തെ ഹോസ്റ്റലില്‍ എല്ലാ കന്നുകളും മുളഞ്ഞു. അവിടെ വച്ച് തഫു എന്ന, ഭാവിയില്‍ വലിയ ഇനമാണെന്ന് ഞാന്‍ മനസ്സിലാക്കിയ, ഒരു സീധാ സാധാ ആദ്മിയെക്കണ്ടു. "ഓരങ്ങനെ പലതും പറയും. പഷേ, ഇങ്ങളതൊന്നും കാര്യാക്കണ്ടാ. അതൊന്നും നടക്കൂലാന്ന്" എന്നൊക്കെ ചില അഡ്മിഷന്‍ കിട്ടാത്തോരോടു പറയണ കേട്ടു. ഇടപെട്ട് അടിവാങ്ങുന്ന ശീലം കുറച്ചു നാളേക്കു മാറ്റി വെച്ചിരുന്നതിനാല്‍ കൂടുതല്‍ അലമ്പിനു പോവാതെ രണ്ടു നില ഹോസ്റ്റലിന്‍റെ മോളിലെ മൂലയിലെ ഫ്ളാറ്റില്‍ (തെറ്റിദ്ധരിക്കല്ലേ, രണ്ടു റൂമിലും ഒരു വരാന്ത പോലത്തെ കിച്ചണിലും കൂടി ഏഴാളാണു താമസം തുടങ്ങിയത്) കിട്ടിയ കട്ടിലിന്‍റെ മോളിലേക്ക് പെട്ടിയും കുണ്ടാമണ്ടികളും വലിച്ചെറിഞ്ഞ് കുത്തിയിരുന്നപ്പൊ, കൊന്നത്തെങ്ങിന്‍റെ പൊക്കത്തിലുള്ളൊരുത്തന്‍ വന്നു കൈ തന്നു,
"എന്താ പേര്?"
"പ്രേമന്‍, നമ്മടെയോ?"
പേരും അച്ഛന്‍റെ പേരും വീട്ടുപേരും ചേര്‍ത്ത് നീട്ടിപ്പറഞ്ഞ് അവനെ കണ്‍ഫ്യൂഷന്‍റെ പരമാനന്ദത്തിലേക്ക് പറഞ്ഞയച്ച ശേഷം മുറിയുടെ ജനലു തുറന്നു നോക്കി. ഹോസ്റ്റല്‍കെട്ടിടത്തോടു ചേര്‍ന്നു നില്‍ക്കുന്ന അപ്പുറത്തെ വീട്ടിലെ ഉമ്മറത്തെ പടികളില്‍ നല്ല നയനാനന്തകരമായ കാഴ്ചകള്‍. കോഴിക്കോടിനെപ്പറ്റി കേട്ടപ്പോള്‍ ലിമ്പുവും പടുവും രാമഡുവുമൊക്കെ തന്ന മറ്റേ ഉപദേശങ്ങളെ തല്‍ക്കാലം ഞാന്‍ മാറ്റി വെച്ചു. കോഴിക്കോട് ഈസ് ബ്യൂട്ടിഫുള്‍ മോനേ, എന്ന് മനസ്സില്‍പ്പറഞ്ഞു. അതു കേട്ടീട്ടാവൂല്ലെന്നെനിക്കൊറപ്പാണ്, പടികളിരുന്ന പഞ്ചവര്‍ണ്ണക്കിളികളെപ്പിന്നെക്കണ്ടില്ല. ആ, നമ്മളിവിടൊക്കെത്തന്നെക്കാണുമെന്ന ഒരു അഹങ്കാരത്തോടെ, ലാലു അലക്സ് സ്റ്റൈലിലൊന്നു ചിരിച്ച് ഞാന്‍ ജനലടച്ചു. മിട്ടായിത്തെരുവിലെ മൊയ്തീന്‍പള്ളിയോടു തൊട്ടു നിക്കുന്ന കടയില്‍ നിന്നും വാങ്ങിയ കോസടിയും തലയിണയും കട്ടിലില്‍ നിവര്‍ത്തി വെച്ചു. സാധനങ്ങളൊക്കെ ആവുമ്പോലെയൊക്കെ അടുക്കി വെച്ചു. വിറ്റ്കോ-യില്‍ നിന്നും വാങ്ങിയ വി.ഐ.പി-യുടെ പെട്ടി അടി ഉരഞ്ഞ് ആനവണ്ടീടെ സൈഡ് പോലെ ആവാതിരിക്കാന്‍, അവിടെ നിന്നു തന്നെ വാങ്ങിയ, പട്ടാളക്കാര്ടെ പോലത്തെ പെട്ടിക്കവറിട്ടു കൊടുത്ത്, ഒരടി പൊക്കമുള്ള ഉരുക്കുകട്ടിലിന്‍റെ അടിയിലേക്കു തള്ളി വെച്ചു. ബക്കറ്റും കപ്പുമൊക്കെ റൂമില്‍തന്നെ വെച്ചു. "ആ, ഇനിയൊക്കെ എനിക്ക് തോന്നുമ്പൊ ചെയ്യു"മെന്ന് സ്വയം പറഞ്ഞ് ഞാനെന്‍റെ കോസടിയിലേക്കു ചെരിഞ്ഞു. അപ്പൊ മൂന്നാമത്തെ അന്തേവാസിയായ രണ്ടാമത്തെ കൊന്നത്തടിക്കാരന്‍ അവിടെ വന്നു. ലവനെ ഞാന്‍ വന്നപ്പഴേ പരിചയപ്പെട്ടതാണ്. ഇവറ്റോള്‍ക്കൊക്കെ എന്താ ഈ പൊക്കംന്ന് വെച്ച് എനിക്ക് അസൂയ വന്നു. അപ്പഴേ പറഞ്ഞതാ എനിക്ക് ഹോര്‍ലിക്സ് വാങ്ങിത്തരാന്‍. ഇനിപ്പൊ പറഞ്ഞിട്ടെന്താ എന്നാലോചിച്ച് അവമ്മാര്ടെ പൊക്കമൊക്കെ ചോദിച്ച് നിര്‍വൃതിയടഞ്ഞു. "എനിക്കും വെക്കൂടാ പൊക്കം, എന്‍റെ മുന്നില് മൂന്നു കൊല്ലണ്ട്. ഒരു മൂന്നിഞ്ചൊക്കെ എന്തായാലും കൂടും"ന്ന് മനസ്സില്‍പ്പറഞ്ഞ്, അടുത്ത രണ്ടു ദിവസമായ ശനീം ഞായറും അതു കഴിഞ്ഞാ കോളേജില് പൂവലുമൊക്കെ ആലോചിച്ച്, ഞാന്‍ പുറത്തു പോയി ഒരു കസേരയില്‍ ഇരുന്നു. ആറരയോടെ മഗ്‌രിബിനുള്ള ബാങ്കു വിളി കേട്ടപ്പോളാണ് തൊട്ടടുത്തൊരു പള്ളിയുണ്ടെന്നറീഞ്ഞത്. ലോറിയില്‍ നിന്ന് ബേബിമെറ്റലിറക്കുന്ന പോലത്തെ ശബ്ദത്തില്‍ ഒരു അപ്പൂപ്പന്‍റെ ശബ്ദം. പാവം.
ഏഴരയോടേ അത്താഴത്തിന് മേലോട്ട് പോയി, തെറ്റിദ്ധരിക്കണ്ട. ടെറസ്സില്‍, ഷീറ്റിട്ടു മറച്ച മെസ്സ്. കൊള്ളാം. ചുറ്റും നെറ്റ് മാത്രമേ അടിച്ചിട്ടുള്ളൂ, റോഡ് മൊത്തമായി കാണാം. അതെനിക്കു വളരേ വളരേ ഇഷ്ടമായി. കഴിമ്പ്രത്ത്, ശാന്തേട്ടന്‍റെ പൂട്ടിപ്പോയ പഴയ ഐസുകടയുടെ മുന്നിലും, സ്കൂള്‍കുട്ടികള്‍ ലേഡി ബേഡ് കൊണ്ടു വെക്കുന്ന പടുവിന്‍റെ പറമ്പിലും, ഒരു നാലു നാലര നേരത്ത് റോഡിലേക്കും നോക്കി കുത്തിയിരുന്നിരുന്നതും മനസ്സിലോര്‍ത്ത്, മലബാറിന്‍റെ തനതായ (പേരറിയാഞ്ഞിട്ടല്ല, തോരന്‍, അല്ല, കാളന്‍, അല്ല സാമ്പാറ്, ശ്ശൊ, ഇപ്പത്തന്നെ ഓര്‍മ്മേണ്ടാര്‍ന്ന്) ഒന്നു രണ്ട് കറികളും കൂട്ടി അത്താഴിച്ച ശേഷം, മുറിയിലേക്ക് തിരിച്ചു വന്നു. അതിന്‍റെ ഇടയില്‍ കുറെപ്പേരെ പരിചയപ്പെട്ടു.
മുറിയില്‍ വന്ന്, വീട്ടില്‍ നിന്ന് കൊണ്ടു വന്ന കണസകുണുസകളെല്ലാം കൂടി, എനിക്കായി കൊണ്ടുവരപ്പെട്ട പച്ചക്കളര്‍ സ്റ്റീല്‍മേശയുടെ വലിപ്പില്‍ ഫില്‍ ചെയ്ത്, "കളേഴ്സ് കളേഴ്സ്" എന്ന് ഒച്ചയിടുന്ന മനസ്സിനെ "മിണ്ടാണ്ടിരിക്ക്‌റാ" എന്ന് പറഞ്ഞ് പേടിപ്പിച്ച്, എന്‍റെ കോഴിക്കോട്ടെ ആദ്യരാത്രിയുടെ മനോഹാരിതയിലേക്ക് ഞാന്‍ ഊളാക്കു കുത്തിയിറങ്ങി... ങുര്‍ര്‍ര്‍..ങുര്‍ര്‍ര്‍...
(തുടരുമായിരിക്കും...)
Subscribe to:
Post Comments (Atom)
ഡങ്ക് സിനിമാറ്റിക് അപ്രോച്ച്
ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...
-
"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന് തോന്നണ് ", കൈ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് ഷമ്മു പറഞ്ഞു. ചെമ്പന്‍ വൈദ്യര്...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന് ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...
6 comments:
കാട്ടുപോത്തിനെക്കാണാന്‍ മൃഗശാലയില്‍ച്ചെന്നിട്ട്, പോത്ത് തിരിഞ്ഞു നിന്നു തന്നാലുണ്ടാവുന്ന അവസ്ഥയായിരുന്നു കുന്നിന്‍മുകളിലെ കാഴ്ച. പുറം തിരിഞ്ഞു നില്‍ക്കുന്ന പോലെ ഒരു മൂന്നു നില കെട്ടിടം. ഇതെന്തു കൂത്ത്, ഇതന്‍റെ മുന്‍ഭാഗം എവടെ, അപ്രത്തെ കൊക്കയുടെ സൈഡിലൂടെ ഊഞ്ഞാലില്‍ തൂങ്ങിയാണോ കേറണ്ടി വരിക എന്നൊക്കെ വെറുതെ ചിന്തിച്ച് ബോറടിച്ച് ഞനതിന്‍റെ ഉള്ളിലേക്ക് കയറി.
ആര്‍ക്കൈവ്സ് തുടരുന്നു...
(ഇതിനിയെത്ര നാള്‍...:) )
Thanks for you work and have a good day
vayichu bodhyapetu ...:)
ആ മനോഹര തീരത്ത് തരുമോ.. ഇനിയൊരു ജനമം കൂടി..........
;)
അലോ... ഇങ്ങള് പച്ചജീവനോടെ ണ്ടാ? ആര്‍ക്കൈവ്സ് 3 എവടെ?
Post a Comment