Monday 10 December 2007

സ്വപ്നത്തില്‍ കലിപ്പ് 2

ബങ്കളുരുവില്‍ നിന്ന് ഉരുണ്ട് വന്ന ബസ്, വെളുപ്പിന്‌ 5 മണിക്ക് വടപളനി സ്റ്റാന്‍റിന്‍റെ മുന്നിലാണ്‌ നിര്‍ത്തിയത്. ഭാഗ്യം, ആ ഡാഷ് നാഷണല്‍ ട്രാവല്‍സ്കാരെപ്പോലെ കോയമ്പേട് ബസ്സ്റ്റാന്‍റിന്‍റെ പത്തറുനൂറു മീറ്ററപ്പ്രത്ത് നിര്‍ത്തീട്ട് എറക്കി വിടുന്ന ഏര്‍പ്പാട് ഇവരു കാണിച്ചില്ല. "ജയ് ഭാരതി" എന്നു മൂന്നു വട്ടം മനസ്സില്‍ ഭേരി മുഴക്കി 5E ചടാക്കു വണ്ടിയില്‍ക്കേറി നാലു രൂപേടെ റ്റിക്കറ്റും എടുത്ത് ശടശടേന്നു വീട്ടിലെത്തി. മൂന്നാലു വട്ടം മണി മുഴക്കിയപ്പൊ ഉറക്കച്ചടവില്‍ തടിയന്‍ വന്നു വാതില്‍ തുറന്നു തന്നു. അവനോടൊരു താങ്ക്സ് പറയണമെന്നുണ്ടായിരുന്നെങ്കിലും വാതില്‍ തുറക്കലും അവന്‍ കിടക്കയിലേക്കു മറിയലും കൂര്‍ക്കംവലി സ്റ്റാര്‍ട്ട് ചെയ്യലും ഒറ്റ സെക്കന്‍റില്‍ കഴിഞ്ഞതിനാല്‍ അതു നടന്നില്ല. എന്തായാലും സമയം കളയാതെ ഉടുപ്പൂരി വലിച്ചെറിഞ്ഞ് ജോക്കിമാമന്‍ ഉണ്ടാക്കിത്തന്ന കളസവുമിട്ട്, അനൂപിന്‍റെ ചുരുണ്ടു കിടന്നിരുന്ന കോസടിയിലേക്കു ചെരിഞ്ഞു വീണതിനും 8 മണിക്കു തപ്പിപ്പിടഞ്ഞു ചാടിയെണീറ്റതിന്‍റെയുമുള്ള രണ്ടു മണിക്കൂര്‍ അഞ്ചു മിനിറ്റ് മുപ്പത്തിമൂന്നു സെക്കന്‍റുകള്‍ക്കിടയിലെവിടെയോ ഞാനിന്നൊരു സ്വപ്നം കണ്ടു.

ഞാനേതോ കോളേജിലാണ്‌ പഠിക്കുന്നതെന്നു തോന്നുന്നു. എന്തായാലം സത്യം കോംപ്ളക്സിലെ സീസണ്‍സ് തിയ്യറ്ററിന്‍റെ വാതില്‍ തുറന്നാണ്‌ ഞാന്‍ ക്ളാസ്സിലേക്കു കയറിയത്. ക്ളാസ്സ് തുടങ്ങാറായതു കാരണം ഞാന്‍ ഓടിച്ചെല്ലുമ്പോളതാ വാതിലിന്‍റെ അരൂത്തായി ഏതോ കണ്‍ട്രി ക്ളബ്ബിന്‍റെയോ മറ്റോ പരസ്യവും അതിന്‍റെ മുത്തുക്കുടയും കിടുതാപ്പുകളുമായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. അല്ലാ, ഇതു നമ്മടെ സാനിയാ മിര്‍സയല്ലേ, ഇവള്‍ടെ ടെന്നിസ് പണി അപ്പൊ പോയോ എന്നോര്‍ത്തും, `കഷ്ടം ഇത്രേ ഉള്ളൂ ഇന്ത്യയിലെ കായികതാരങ്ങളുടെ അവസ്ഥ` എന്നോര്‍ത്തു രോഷം കൊണ്ടും(സന്തോഷിച്ച്..അവള്‍ക്കതു തന്നെ വേണം. അവള്‍ക്കു ജനിക്കാന്‍ വേറെ ഒരു സ്ഥലോം കണ്ടില്ല, കഴിമ്പ്രത്തിനെന്തായിരുന്നു ഒരു കൊറവ്?!!) ഞാന്‍ ക്ളാസ്സിലേക്കു കേറി. അവിടെ 'റാബ്റി കെ ഹസ്ബന്‍റ്' ലാല്ലുജിയും നസ്സറുദ്ദീന്‍ ഷായുമടക്കം സഹപാഠികളെല്ലാം എത്തിയിട്ടുണ്ട്. മേശകളൊക്കെ "റ" ആകൃതിയിലാണിട്ടിരിക്കുന്നത്, ലോക്സഭയുടെ ഒരു മിനിയേച്ചര്‍ പോലെ.

പെട്ടെന്ന് സീനാകെ മാറി മറിഞ്ഞു. ഇപ്പൊ എല്ലാരും ഒരു വോള്‍വോ ബസ്സില്‍ തണുത്തു വെറുങ്ങലിച്ച് എവിടെക്കോ പോവുകയാണ്‌. "മാലിനിനദിയില്‍ കണ്ണാടി നോക്കും" എന്ന പാട്ടിനു താളമിട്ടു കൊണ്ടിരുന്ന ലല്ലുജിയെ മാത്രമേ എനിക്കു പരിചയം കാണുന്നുള്ളൂ. എല്ലാര്‍ക്കും ഞാന്‍ പഴം വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്‌. 'സ്വപ്നക്കൂടി'ല്‍ കുഞ്ചാക്കോ ബോബന്‍ മീര ജാസ്മിന്‍റെ കയ്യീന്ന് പൂ വാങ്ങുന്ന ആ സ്ഥലത്തെ വളവിലെത്തിയപ്പൊ വണ്ടി പെട്ടെന്നു നിന്നു. "എന്തു പറ്റി ശിവേട്ടാ" എന്ന് ഞാന്‍ വിളിച്ചു ചോദിച്ചു. ഡ്രൈവര്‍ടെ പേരെങ്ങനെ കിട്ടീന്ന് ഒരു ഐഡിയേം ഇല്ല. ആ ചുള്ളനെ ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടേയില്ല. വിവരമറിയാന്‍ ഞാന്‍ വണ്ടീന്നിറങ്ങി ചെന്നപ്പൊ ഗെഡ്ഡി അവിടെ അരൂത്ത് നിന്ന് മഴവില്‍ക്കാവടീലെ വേഷമിട്ട് നില്‍ക്കുന്ന പറവൂര്‍ ഭരതനോട് കത്തി വെക്കുന്നു. നേരം പോണ നേരത്താണോ ഇങ്ങേര്‍ ഇത്രേം പേരെ വഴീല്‌ നിര്‍ത്തി സൊറ പറയുന്നതെന്നോര്‍ത്ത് ഞാന്‍ ചൂടാവാന്‍ തുടങ്ങുമ്പൊ തലയ്ക്കല്‌ വെച്ചിരുന്ന 'അറുപതേ മുപ്പത്' കരയാന്‍ തുടങ്ങി. എഴുന്നേറ്റ് നോക്കിയപ്പൊ 8 മണി.
ചാടിയെണീറ്റ് 1-2-3 കഴിച്ചെന്നു വരുത്തി, ഇന്നലത്തെ ടെസ്റ്റ്മാച്ചിന്‍റെ ഹൈലൈറ്റ്സും കണ്ട് ജീവിതത്തിലെ ആയിരത്തി ഇരുനൂറ്റിഎണ്‍പത്തിമൂന്നാമത്തെ ആഴ്ചക്ക് ഞാന്‍ തുടക്കം കുറിച്ചു.

4 comments:

സാക്ഷരന്‍ said...

കൊള്ളാം :)

Eccentric said...

വിവരണം പതിവ് പോലെ രസമായിട്ടുന്ട്ട്. കുഡോസ്.
പക്ഷെ സംഗതികള്‍ക്ക് നീളം കുറഞ്ഞല്ലോ അനിയന്‍ കുട്ടി.
ഇനി മുതല്‍ പത്ത് മണിക്ക് എണീറ്റാല്‍ മതി. :)

Babu Kalyanam said...

nannayirunnu mone!!!!!!

"kazhimbrathinentharyirunnu
kuravau" enna sthalathe "sangathi" kalokke assalayittundu...

ശ്രീ said...

നല്ല വിവരണം.

:)

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...