എഞ്ചിനീയറിങിന്റെ കൗൺസിലിങ്ങൊക്കെ കഴിഞ്ഞ് ഇടുക്കീലെ കോളേജിന്റെ പ്രണയലേഖനവും കാത്തിരിക്കുന്ന പരമബോറടിയുടെ മൂർദ്ധന്യാവസ്ഥയിലെ ദിനങ്ങളിലൊന്നിൽ...
അന്നൊക്കെ രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി, ശേഖരശാന്തീടവിടന്ന് വാങ്ങി വെച്ച രക്തചന്ദനത്തിന്റെ മുട്ടി അമ്മീമെലൊരച്ചെടുത്തതീന്ന് കൊറച്ചെടുത്ത് നെറ്റീമെ ഇരിഞ്ച് നീളത്തിൽ ചാർത്തി, ഡിസ്കോ ലൈറ്റിട്ട സെറ്റപ്പിന്റെ ഉള്ളിലിരിക്കുന്ന ഗണപതിയുടെ മുന്നിലിരിക്കുന്ന വിളക്കിന്റെ തിരി കരിഞ്ഞതിൽ നിന്ന് ലേശെടുത്ത് രക്തചന്ദനക്കുറീടെ താഴെ ഇത്തിരി നീളം കുറവിൽ കടുകുമണി ലെങ്തിൽ അപ്രത്തേക്കും ഇപ്രത്തേക്കും അളവു മാറാതെ കൃത്യം സെന്ററിൽത്തന്നെ അപ്ലൈ ചെയ്ത്, സൈക്കിളുമെടുത്തിറങ്ങി വിനൂന്റെ ഉമ്മറത്ത് കുറേനേരത്തേക്ക് കുറ്റിയടിക്കുന്ന പതിവുണ്ടായിരുന്നു. ആയിടെ മൊത്തം അലൈന്മെന്റു പൊളിച്ചുപണിത് പുതുപുത്തൻ മോടിയിൽ സെറ്റപ്പാക്കി ഇറങ്ങിത്തുടങ്ങിയ മനോരമയിലെ സ്പോർട്സ് പേജ് ഒരക്ഷരം വിടാതെ വായിച്ചുതീർക്കുകയും, കഴിഞ്ഞ ക്രിക്കറ്റ് കളികളെ ഇഴകീറി പരിശോധിക്കുകയും അടുത്ത് വരാൻ പോവുന്ന കളിയെപ്പറ്റി കൂലങ്കുഷമായി ചർച്ചിക്കുകയും, സത്യം പറഞ്ഞാ സ്കൂളിലേക്ക് പോവുന്ന ചില തല്പരകക്ഷികളെ കാണുകയും, ആർക്കും പരാതിയില്ലാത്ത "ഒരു ചെറുചിരി അങ്ങോട്ട്, ഒരു പുഞ്ചിരി ഇങ്ങോട്ട്" സ്കീമിൽ പങ്കെടുക്കുകയുമൊക്കെയാണ് ഉദ്ദേശ്യം.
മൂവായിരത്തിച്ചില്ലാനം കുട്ടികൾ പഠിക്കുന്ന കഴിമ്പ്രം സ്കൂളിലന്ന് കഷ്ടിച്ചൊരഞ്ഞൂറ് സൈക്കിള് തികച്ച് വെക്കാനുള്ള സ്ഥലം ഇല്ലാത്തോണ്ട് ഒരു പത്തുനൂറ് സൈക്കിളൊക്കെ എല്ലാ ദിവസോം, സ്കൂളിന്റെ അയല്പക്കത്തുള്ള സഹൃദയരായ നാട്ടുകാരുടെ പറമ്പിലെന്ന പോലെ, വിനൂന്റെ വീടും തറവാടുമൊക്കെ ഇരിക്കുന്ന, തുറന്നു കിടന്നിരുന്ന മ്മടെ അയലൊക്കപ്പറമ്പിലും കാണുമായിരുന്നു. അങ്ങനെ ഒരുമാതിരി ടൈമിലൊക്കെ ഞങ്ങടെ താവളമായിരുന്ന ആ പറമ്പിൽ സൈക്കിൾ വെക്കാൻ വരുന്ന സ്കൂൾകുട്ടികളോട്, വിശിഷ്യാ ലേഡിബേഡ് ഉടമകളോട്, “ദവടെ വെക്കല്ലടിവളേ, ആളേൾക്ക് പോണ്ടേ”, “ഹെയ് അവടെ വെച്ചാ മറ്റേ സൈക്കിളെട്ക്കാൻ പറ്റോ, നീയങ്ട് ലേശാ നീക്കി വെച്ചേ” ന്നൊക്കെ പറഞ്ഞ് പട്ടിഷോ കാണിക്കാറുള്ള ടൈം.
ഒരൂസം ഇങ്ങനെ പിള്ളേരൊക്കെ സ്കൂളീപ്പോയി, ബെല്ലൊക്കെ അടിച്ചുകഴിഞ്ഞ് കുറേനേരം കത്തിയടി കഴിഞ്ഞപ്പോ ഒരു തോറ്റം,
വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ഗ്രാമത്തെ മൊത്തം രക്ഷിച്ച പട്ടാളക്കാർ വൈന്നേരം ബാരക്കിൽ രണ്ടെണ്ണമടിച്ച് ക്ഷീണം മാറ്റാനിരിക്കുന്ന ഫീലിൽ, അവിടെ ഒരു തെങ്ങുംചോട്ടിൽ ഞങ്ങൾ കയ്യും ബേക്കിൽ കുത്തി മലന്നു കിടന്ന് അന്നത്തെ അധ്വാനത്തിന്റെ ഫലം ആസ്വദിച്ചിരുന്നു.
വൈന്നേരം സ്കൂള് വിടാറായപ്പോ അന്തംവിടുന്ന പിള്ളേരെ കാണാൻ പട മൂന്നു മണിയോടെ തന്നെ സെറ്റായി റെഡിയായിരുന്നു.
നാലുമണിക്ക് കൂട്ടബെല്ലടിച്ച് രണ്ടുമിനിറ്റ് തികയും മുന്നേ പിള്ളേര് വന്നു തുടങ്ങി. വരുന്നവർ വരുന്നവർ “ഇതെന്ത് കൂത്ത്, എന്റെ സൈക്കിളെവടെ” എന്നമ്പരന്നും ലേശം പരിഭ്രമിച്ചും പരതിനടക്കുന്ന കണ്ടപ്പോ “ഞങ്ങളാട്ടാ ഈ കർമ്മം ചെയ്തത്, നന്ദിയൊന്നും പറയണ്ട ഒരാവശ്യോം ഇല്ല” എന്ന ഭാവത്തിൽ ഞങ്ങളവടെ ചായേം കുടിച്ചിങ്ങനെ സിരിച്ചിരുന്നു.
“ദേ നിങ്ങളിങ്ങനെ തോന്ന്യേ പോലെ സൈക്കിളൊക്കെ വെച്ച് പോയാ പറമ്പൊക്കെ കാണാൻ മോശല്ലേ?"
ഇപ്പോ ആലോചിക്കുമ്പോ, എന്തിന്റെ കേടായിരുന്നോ ആവോ, ആ പെമ്പിള്ളേരൊക്കെ എന്ത് വിചാരിച്ചു കാണോ ആവോ! ഹൗ...