Thursday, 5 July 2007

കോയിക്കോട്ടേയ്ക്ക്

തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ സന്തോഷം പകരുന്നതാണ്‌ എഞ്ചിനീറിങ്ങ് കോളേജ് ജീവിതം. അതെഴുതാനാണിരുന്നതും. പക്ഷേ, അതിലേക്കെത്തിയ വഴി പറയാതെ അങ്ങോട്ട് പോവാന്‍ മനസ്സു വരാത്തതിനാല്‍ ജീവിതത്തിന്‍റെ റ്റേണിങ്ങ് പോയിന്‍റെന്നു തോന്നുന്ന ഒരിടത്ത് നിന്നും തുടങ്ങാമെന്നു വെച്ചു, ഈ മനുഷ്യന്‍റെ ഒരു കാര്യം. ഇത്രയൊക്ക്യേ ഉള്ളൂന്ന്... :).

അച്ഛന്‍റെ സുഗ്രീവാജ്ഞയ്ക്കു മുമ്പില്‍ എന്‍റെ "മച്ച് എവൈറ്റെഡ്" പ്രീഡിഗി മോഹങ്ങള്‍, കരിമ്പന സിനിമയില്‍ ആദ്യരാത്രി കഴിഞ്ഞു വന്ന സീമയുടെ ബ്ളൌസു പോലെ ആയത് കുറച്ചൊന്നുമല്ല എനിക്ക് വിഷമമുണ്ടാക്കിയത്. ഒമ്പതു കൊല്ലത്തെ കഴിമ്പ്രം സ്കൂളിലെ പട്ടാളച്ചിട്ടക്കു കീഴിലെ ജീവിതത്തിനു ശേഷം, നാട്ടിക എസ്സെന്‍റെ ചൂടും ചൂരും അറിഞ്ഞു ഒന്നര്‍മ്മാദിക്കാനുള്ള എന്‍റെ മോഹങ്ങള്‍ കരിഞ്ഞുമലിഞ്ഞുമാശു ഇല്ലാതായ അന്ത തീരുമാനം മൂലം എസ്സെന്‍ കോളേജിന്‌ ഒരു കുട്ടിസഖാവിനെ നഷ്ടപ്പെട്ട കരിദിനങ്ങളായിരുന്നു അവ.

സ്കൂള്‍ ജീവിതവുമായി യൂണിഫോമില്‍ മാത്രം വ്യത്യാസമുണ്ടായിരുന്ന കഴിമ്പ്രത്തെ തന്നെ പ്ളസ്ടു ജീവിതം. ജീവപര്യന്തം കഴിഞ്ഞു പോണവനോട് "നിക്ക്‌ട്ടാ, ഒരു രണ്ടു കൊല്ലം കൂടെ കഴിഞ്ഞിട്ടു പോവാ.." എന്നു പറഞ്ഞാലുള്ള അവസ്ഥയായിരുന്നു അന്നെനിയ്ക്കും സമാനപീഢനത്തിനു പാത്രമായ ചുറ്റുവട്ടത്തെ മറ്റു പുലികള്‍ക്കും. എന്തായാലും "ഉള്ളതു കൊണ്ടോണം പോലെ, പ്ളസ്ടുവെങ്കില്‍ പ്ളസ്ടു" എന്നു കരുതി, പീജേ ജോസപ്പിനെ ശപിച്ച് ഞാനവിടെ പഠനം തുടങ്ങി.

ആ കാലത്ത്, പ്ളസ്ടു കഴിഞ്ഞാലെന്ത് എന്നൊന്നും യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണ്‌. പ്ളസ്ടു കഴിഞ്ഞാല്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റില്‍ ഡിഗ്രീ, പീജീ അങ്ങനെ വിദൂരങ്ങളിലെവിടെയോ ഉള്ള എന്തൊക്കെയോ ആയിരുന്നു കേട്ടറിവ്. അല്ലെങ്കിലും അതൊന്നും നമ്മളെ അലട്ടുന്ന പ്രശ്നമായിരുന്നില്ലല്ലോ അന്ന്, ഏത്! പക്ഷേ...
കഴിമ്പ്രത്തിന്‍റെ(എന്ന്വച്ചാ, കഴിമ്പ്രം സ്കൂളിന്‍റെ) ഗ്ളാമര്‍ കോമ്പറ്റീഷനിലെ അന്നാട്ടിലെ മുഖ്യ എതിരാളികളായിരുന്ന ചെന്ത്രാപ്പിന്നി എസ്സെന്‍ വിദ്യാഭവനില്‍ പഠിച്ചിരുന്ന നമ്മടെ സ്വന്തം കസിനാണ്‌ ഈ ലോകത്ത് "എന്‍ട്രന്‍സ്" എന്ന ഒരു കലാപരിപാടി വര്‍ഷാവര്‍ഷം കൊണ്ടാടപ്പെടുണ്ടെന്നും, സയന്‍സ് ഗ്രൂപ്പില്‍‍ പഠിക്കുന്ന എന്നെപ്പോലുള്ള ജീവികള്‍ ഇതൊക്കെ എഴുതുവാന്‍ വേണ്ടിയാണ്‌ ജനിച്ചതെന്നുമൊക്കെ എന്നെ ധരിപ്പിച്ചത്. ആ, പോട്ട് പുല്ലെന്നും പറഞ്ഞ്, അച്ഛനും ഞാനും കൂടെ ഒരു ദിവസം എട്ടരയുടെ സീതുവില്‍ കേറി വെച്ചു പിടിച്ചു. എവിടേക്കാ, തൃശ്ശൂരേക്ക്..എന്തിനാ, ജയറാംസാറിനെ കാണണം, എന്‍ട്രന്‍സു പഠിക്കണം. അങ്ങനെ പഠിച്ചിട്ടും പഠിച്ചിട്ടും വെടി തീരാതെ ബാക്കിയുണ്ടായിരുന്ന ഞാന്‍ ഏതോ ഒരു സുപ്രഭാതത്തില്‍ എന്‍റെ അന്ത പുതിയ അങ്കവും തുടങ്ങി.

കാലത്തിന്‍റെ വണ്ടി ഷൂമാക്കറും അലോന്‍സോയും മാറി മാറി ഓടിച്ചിരുന്ന കാലമായിരുന്നു അത്. ആഴ്ചയില്‍ ആറു ദിവസവും ഒടുക്കത്തെ പ്ളസ്ടു ക്ളാസുണ്ടാകുമായിരുന്നു. രണ്ടാം ശനിയാഴ്ച മാത്രം അതിനെ "സ്പെഷല്‍" എന്ന ഓമനപ്പേരില്‍ വിളിച്ചു. എന്നെങ്കിലും ഞാന്‍ വിദ്യാഭ്യാസമന്ത്രി ആവുകയാണെങ്കില്‍ അന്ത ശനിയാഴ്ചക്ളാസ്സുകളെയും കൂടെപ്പിറന്ത സ്പെഷലിനെയും എടുത്ത് അറബിക്കടലില്‍ തട്ടുമെന്നു കരുതി രോഷമടക്കിയിരുന്ന ആ കാലത്താണ്‌ ചൊറിച്ചിലു പോരാഞ്ഞിട്ട് ഞാന്‍ എല്ലാ ഞായറാഴ്ചയും ഏഴരയുടെ ശ്രീരാമിലേറി തൃശൂരു പോയി ജയറാംസാറിന്‍റെറ്റെയും മറ്റു സാറമ്മാരുടെയും (മാഷിനെ സാറെന്ന് ആദ്യമായി വിളിച്ചത് അവിടെയാണ്‌) വായിലിരിക്കുന്നത് കേള്‍ക്കാന്‍ തൃശ്ശൂര്-കോട്ടപ്പുറത്തെ ആ കടുവക്കൂട്ടിലേക്ക് കെട്ടിയെടുത്തിരുന്നത്.
എന്നാല്‍...

രണ്ടു വര്‍ഷത്തെ അതിഭീകര പ്രയത്നത്തിനു ശേഷം എന്‍ട്രന്‍സിന്‍റെ റിസല്‍റ്റു വന്നപ്പോള്‍ കഴിമ്പ്രം ഞെട്ടി. (വേളേക്കാട് തറവാട് ഞെട്ടി എന്നു തിരുത്തി വായിക്കാനപേക്ഷ). "നമ്മടെ ഫോണ്‍ നമ്പറെന്തൂട്ട്‌ണ്ടാ നിന്‍റെ നമ്പറിന്‍റെ നേരെ എഴ്ത്യേക്കണേ" എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ ഉണ്ടാക്കിയ ഞെട്ടലില്‍ നിന്നും വിമുക്തനാവാനും അച്ഛനടക്കമുള്ള എന്‍റെ അഭ്യുദയകാംക്ഷികളെ വിമുക്തരാക്കാനും, തറവാട്ടിലെ ആസ്ഥാനപഠിപ്പിസ്റ്റെന്ന ദുഷ്പേരു വഹിച്ചിരുന്ന ഞാന്‍ അന്ന് ആ പുലര്‍ച്ചയ്ക്ക് "ഞാന്‍ പോളീല്‌ ചേരാന്‍ പൂവാണ്‌" എന്നൊരു നയപ്രഖ്യാപനം നടത്തി. റ്റെക്നോളജിസ്റ്റും റ്റെക്നീഷ്യനും തമ്മില്‍ സ്പെല്ലിങ്ങില്‍ മാത്രമേ വ്യത്യാസമുണ്ടാവൂ എന്ന് അത്രയും കാലം തൃശൂരു പോയി വന്ന എന്‍റെ യാത്രാനുഭവജ്ഞാനം വെച്ച് ഞാന്‍ നിരൂപിച്ചു.

***

അങ്ങനെയൊരു ആഗസ്റ്റ് പുലരിയില്‍ തൃപ്രയാര്‍ ശ്രീരാമപോളിയില്‍ ഞാന്‍ കാലെടുത്തു വെച്ചു. നല്ല ക്യാമ്പസ്. കുറേ മരങ്ങള്‍, ഒടുക്കത്തെ വെയിലില്ല. പഴയ സ്റ്റൈലിലുള്ള കെട്ടിടങ്ങളും ക്ളാസ്സ്മുറികളും. സര്‍ക്കാര്‍സ്ഥാപനങ്ങളുടെ ഒരു തരം സുഖമുള്ള പേപ്പര്‍മണമുള്ള മുറികള്‍, അടക്കാനും തുറക്കാനും ശ്ശി കായികാധ്വാനമാവശ്യമുള്ള ഗമണ്ടന്‍ വാതിലുകളും ജനലുകളും..എന്തു കൊണ്ടും എനിക്കിഷ്ടമായി. ഇതു തന്നെ നമ്മുടെ ലോകം, ഞാന്‍ നിശ്ചയിച്ചു.

കാര്യങ്ങളെല്ലാം കുശാലായി മുന്നോട്ടു പോയി. റാഗിങ്ങും മറ്റുമെല്ലാം അതിന്‍റെ വഴിക്കു തകൃതിയായി നടന്നുകൊണ്ടിരുന്നു. പക്ഷേ, പൊതുവെ ഒരു സൌഹൃദാന്തരീക്ഷമായതിനാല്‍ ആകെപ്പാടെ മനസ്സിനു കുളിര്‍മ്മയുണ്ടായിരുന്ന ദിവസങ്ങളായിരുന്നു അവ. അതിനിടെ ഇലക്ഷന്‍ വന്നു. അന്നേ വരെ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ (ഇവനാരെടാ എന്നു വിചാരിക്കരുത്, എന്‍റെ തറവാട് പാര്‍ട്ടി ആപ്പീസു പോലെയായിരുന്നു..) വെല്ലുവിളിച്ച് ഞാന്‍ മറ്റൊന്നില്‍ കൂടുകൂട്ടാന്‍ നോക്കി. ക്ളാസ്സ്‌റെപ്പായി മല്‍സരിച്ചു, സ്വതന്ത്രനായിട്ട്. 24-ഓളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഹായ്...സന്തോഷായി. എന്നാല്‍ രാഷ്ട്രീയത്തിന്‍റെ അനവസരത്തിലുള്ള ഇടപെടലുകളില്‍ എനിക്ക് ഭാഗഭാക്കാവാന്‍ കഴിയുമായിരുന്നില്ല. ഞാനത് ശക്തമായി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അങ്ങനെ ഞാനെന്‍റെ പഴയ ചിന്താഗതിയിലേക്ക് തിരിച്ചു പോയി.

ഇത്തരം ചെറിയ ചെറിയ ഗുലുമാലുകള്‍ക്കിടെ ഒന്നാം വര്‍ഷപരീക്ഷ വന്നു. പക്ഷേ, ആ സമയത്ത് എനിക്ക് പിന്നേം എന്‍ട്രന്‍സെഴുതണമെന്നൊരു ആഗ്രഹം കയറിക്കൂടി. മടിച്ചുമടിച്ചാണ്‌ അന്ന് അച്ഛനോട് ആ ആഗ്രഹം പറഞ്ഞത്. പക്ഷേ അച്ഛന്‍ വളരെ നോര്‍മ്മലായി പ്രതികരിച്ചു. അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയാകരുതെന്നു മാത്രം ഒരു ഉപദേശം തന്നു. സൂപ്പര്‍...ഞാന്‍ വളരെ ഹാപ്പിയായി!

പിന്നെയുള്ള ഒരു മാസം അത്യുഗ്രന്‍ പഠിപ്പു പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുറേ നോട്ടെല്ലാം അവിടന്നും ഇവിടന്നുമൊക്കെ സമ്പാദിച്ചു. ചിരിച്ചു കൊണ്ട് നമ്പൂതിരിഭാഷയില്‍ ഫിസിക്സ് പഠിപ്പിച്ചിരുന്ന ജയറാംസാറിനെയും, ചുമരില്‍ ചാരി നിന്ന്, കൈ പിന്നില്‍കെട്ടി, കാലാട്ടിക്കൊണ്ട്, സൌമ്യമായി പിതാവിന്‍റെ സുഖസൌകര്യമന്വേഷിക്കുന്ന രാധാകൃഷ്ണന്‍ സാറിനെയും, പിന്നെ നല്ല അസ്സല്‍ തൃശ്ശൂര്‍ഭാഷയില്‍ വൃത്തിയായി പാട്ടും പാടി കണക്കുക്ളാസ്സെടുത്തിരുന്ന അജിത്ത്‌രാജ സാറിനെയുമൊക്കെ മനസ്സില്‍ ധ്യാനിച്ച് പഴയ തൃശൂര്‍ ചരിതങ്ങളുടെ ബാക്കിപത്രങ്ങളും മറിച്ചു നോക്കാന്‍ തുടങ്ങി. തൃശ്ശൂരെ എന്‍ട്രന്‍സ്‌ പുലി പീ.സി-യുടെ നോട്ടുകളും സംഘടിപ്പിച്ചു. വാഹ്, ക്യാ ബാത് ഥാ, എന്തൊരു ഒരുക്കമായിരുന്നു!!! അങ്ങനെ അന്ത വര്‍ഷത്തെ പരീക്ഷയില്‍ ഞാന്‍ ഒന്നൂടെ എന്‍റെ ഭാഗ്യം പരീക്ഷിച്ചു.

മാര്‍ക്കു വന്നപ്പോ, വിചാരിച്ചതിന്‍റെ ഏഴയലത്തെത്തിയില്ലെങ്കിലും ഒന്നു ഇടിച്ചു നിക്കാനുള്ള റാങ്ക് ഉണ്ടായിരുന്നതു കൊണ്ട് ഏതെങ്കിലുമൊരു കോളേജില്‍ അഡ്മിഷന്‍ കിട്ടുമെന്നൊരു വിശ്വാസം ബലപ്പെട്ടു കിട്ടി. ഇടുക്കി എഞ്ചിനീറിങ്ങ് കോളേജിലായിരുന്നു ആദ്യത്തെ അഡ്മിഷന്‍ കിട്ടിയത് (ഇപ്പൊ റാങ്കിനെപ്പറ്റി ഏകദേശധാരണ കിട്ടീലോ, ല്ലേ?). അതേത്തു രാജ്യത്താണെന്നൊക്കെ അന്വേഷിച്ചു പിടിച്ചു വന്നപ്പോത്തന്നെ ഊപ്പാടെളകിയിരുന്നു. ആരൊക്കെയോ പറഞ്ഞു, അവടത്തെ പഴയ ഒരു ആശുപത്രിയിലാണ്‌ കോളേജ് ഇപ്പൊ നടക്കുന്നത്. എന്ത്!! ഹോസ്പത്രിയിലും കോളേജോ, ഇനി മെഡിക്കല്‍ കോളേജാണോ അന്ത മഹാന്‍ ഉദ്ദേശിച്ചതെന്നൊക്കെ എനിക്കു ഡൌട്ടടിച്ചു. ആ, എന്തു ഡാഷെങ്കിലുമാവട്ടേന്നു മനസ്സില്‍ കരുതിയിരിക്കുമ്പോഴാണ്‌ വെളുപ്പിന്‌ തൃപ്രയാറു നിന്നും കട്ടപ്പനക്കൊരു ബസ്സുണ്ടെന്നു ഞാനറിയുന്നത്. എന്ത്!, ഞാന്‍ പിന്നേം ഞെട്ടി. ഇതെന്തു കൂത്ത്, കഴിമ്പ്രത്തു നിന്നും കോവളത്തേക്ക് ബസ്സ് സര്‍വ്വീസു തുടങ്ങീന്നു പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. എന്നാലിത്... പക്ഷേ, സംഗതി സത്യമായിരുന്നു. കടവുള്‍ജി, എന്നെ ഇടുക്കിയിലേക്കു പറിച്ചു നടാന്‍ നീങ്ക മനഃപൂര്‍വ്വം സെറ്റിങ്സ് നടത്തുകയാണോ, "സുഖമോ ദേവി"-യിലെപോലെ ഒരു കാമ്പസ് എന്ന എന്‍റെ സ്വപ്നത്തിന്‍റെ കതിരിന്‍മേല്‍ താങ്കള്‍ കുരുടാന്‍ അടിക്കുകയാണോ. എന്‍റെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി.

എന്തൊക്കെയായാലും കൂടുതല്‍ ഞെട്ടിരസിക്കാന്‍ അവസരം നല്‍കാതെ, അഡ്മിഷനു മുമ്പു തന്നെ എനിക്ക് കോഴിക്കോട്ടേക്ക് ഹയര്‍ ഓപ്ഷന്‍ കിട്ടി. ഏ.ഡബ്ളിയൂ.എഛ് എഞ്ചിനീറിങ്ങ് കോളേജ്... ടെന്‍ടെടേന്‍..!!!ഒരു മാതിരി പച്ചക്കറിക്കടയുടെ പേരു പോലെ ആദ്യം തോന്നിയെങ്കിലും, അന്വേഷിച്ചു പിടിച്ചു വന്നപ്പൊ സംഗതി കൊള്ളാമെന്നു തോന്നി. കോളേജ് പുതുതായി തുടങ്ങുന്നതാണ്‌ എന്ന ഒരു പ്രസ്താവന എനിക്കങ്ങോട്ട് ദഹിച്ചില്ലെങ്കിലും ആവശ്യക്കാരനു ഔചിത്യമില്ലെന്ന് പണ്ടാരോ പറഞ്ഞതു കൊണ്ടു മാത്രം പാവപ്പെട്ട ഞാന്‍ ക്ഷമിച്ചു. പിന്നെ, കട്ടപ്പന എന്നതിനേക്കാള്‍ കേള്‍ക്കാന്‍ സുഖം കാലിക്കറ്റ് തന്നെ എന്നും ഞാനങ്ങോട്ട് ഉറപ്പിച്ചു. അങ്ങനെയങ്ങനെ, എഞ്ചിനീറിങ്ങ് മോഹങ്ങള്‍ക്ക്‌ പച്ചഷേഡും, സ്വപ്നങ്ങളുടെ ബാക്ഗ്രൌണ്ടുകള്‍ക്ക് ഒപ്പനമ്യൂസിക്കുമായി നവമ്പര്‍ മാസത്തെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഞാന്‍ പിതൃസമേതം കോഴിക്കോട് നഗരത്തില്‍ നിന്നും പത്തുപന്ത്രണ്ടു കി.മീ. കിഴക്കുള്ള കുറ്റിക്കാട്ടൂര്‍ ഗ്രാമത്തിനു അഞ്ചാറു ഫര്‍ലോങ്ങ് തെക്ക് സ്ഥിതി ചെയ്യുന്ന പട്ടയില്‍കുന്നെന്ന മൊട്ടക്കുന്നില്‍, പണിതിട്ടും പണിതിട്ടും പണി തീരാത്ത അന്ത സ്ഥാപനത്തില്‍ കാലെടുത്തു കുത്തി.

(തുടരാം, തുടരാതിരിക്കാം. മന്സമ്മാരെ കാര്യല്ലെ കോയാ, ഇന്നാട്ടില്‌ ആരേം ബിസ്സൊസിക്കാന്‍ പറ്റൂലാന്ന്.. ;) )

Wednesday, 27 June 2007

കന്നിമോഷണം, കന്നിവാറന്‍റ്, കന്നിശിക്ഷ

കഴിമ്പ്രത്ത് സ്കൂളിന്‌ മതില്‌ പണിയുന്നതിനും മുമ്പ്, എന്നു വെച്ചാല്‍, എട്ടരയ്ക്ക് തൃശൂര്‍ക്ക് പതിവു തെറ്റാതെ ട്രിപ്പടിയ്ക്കുന്ന "വര്‍ഷ" യുടെ (ഇന്നത്തെ ഡീപ് ബ്ളൂ സീ) വരെ അടി മുട്ടുമാറാകും വണ്ണം, കഴിമ്പ്രം-എടമുട്ടം റോഡില്‍, എണ്ണം പറഞ്ഞ മൂന്നു ഹമ്പുകള്‍ പണിതുയര്‍ത്തുന്നതിനും വളരെ മുമ്പ്, ഗോപാലേട്ടന്‍ കട പുതുക്കിപ്പണിയുന്നതിനും റോയല്‍ സ്റ്റോഴ്സ് സ്കൂള്‍കുട്ടികളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്നതിനും വളരെ വളരെ മുമ്പ്, ഇന്‍റര്‍ബെല്ലിന്‌(അതെ, ഇന്‍റര്‍വെല്‍ തന്നെ) പുറത്തേയ്ക്ക് പായുന്ന കഴിമ്പ്രം സ്കൂളിലെ പിള്ളേരുടെ ആശ്രയമായിരുന്ന ശാന്തേട്ടന്‍റെയും ശേഖരശാന്തിയുടെയും ബൈജുച്ചേട്ടന്‍റെയും കടകള്‍ ഫുള്‍ ത്രോട്ടിലില്‍ ബിസിനസ്സ് നടത്തിക്കൊണ്ടിരുന്ന അന്ത സുവര്‍ണ്ണകാലം...

താരനാഥന്‍മാഷിന്‍റെ ഹിറ്റ്ലര്‍ ഭരണകാലമായിരുന്നു അന്ന്. വെള്ളയും വെള്ളയും ഇട്ട് കമ്പൌണ്ടര്‍മാരെപ്പോലെ നടന്നിരുന്ന ഞങ്ങളൊക്കെ അന്ന് മാഷിന്‍റെ ബുള്ളറ്റിന്‍റെ ശബ്ദം കേള്‍ക്കുമ്പൊത്തന്നെ ഓടിയൊളിക്കുമായിരുന്നു, എന്തിനാന്നറിഞ്ഞിട്ടല്ല, എല്ലാരും ചെയ്യുന്നു, അപ്പൊ ഞങ്ങളും ചെയ്തു പോന്നു. സ്കൂളിന്‍റെ പടിഞ്ഞാറേ ഭാഗത്തുള്ള കുഞ്ഞുഗേറ്റിലൂടെ പുറത്തു കടന്നാല്‍ മേല്‍പ്പറഞ്ഞ കടകള്‍ സ്ഥിതി ചെയ്യുന്ന, പ്രസിദ്ധമായ അന്നത്തെ കഴിമ്പ്രം സെന്‍ററിലെത്താം. പിന്നീട് സ്കൂളിന്‍റെ ഗേറ്റ് കിഴക്കോട്ടു മാറ്റിയപ്പൊ സെന്‍ററും കൂടെ അങ്ങോട്ടു മാറി. ചുരുക്കം പറഞ്ഞാല്‍ അത്രേ ഉള്ളൂ കഴിമ്പ്രംന്ന്...

അങ്ങനെ സെന്‍ററിലെത്തിയാപ്പിന്നെ പൊടിപൂരമല്ലേ... ശാന്തേട്ടന്‍റെ പെട്ടിക്കടയില്‍ നിന്ന് ഐസു കിട്ടും. 20 പൈസയായിരുന്നു അന്ന് വലിയ ഐസിന്‌. ഐസെന്നു പറഞ്ഞാല്‍, ശാന്തേട്ടന്‍റെ അന്നത്തെ ശിങ്കിടിയായിരുന്ന പാലക്കാട്ടുകാരന്‍ നാരായണേട്ടന്‍ കുറേ, മുന്തിരിയും പൈനാപ്പിളുമൊക്കെ ജൂസടിച്ചിട്ട് പ്ളാസ്റ്റിക് കവറിലാക്കി ഫ്രീസറില്‍ വെച്ച് ഷേപ്പാക്കി കൊടുക്കുന്നതായിരുന്നു ഞങ്ങടെ അന്നത്തെ ഐസ്. കഴിമ്പ്രത്തെ പാവപ്പെട്ട കൌമാരങ്ങളുടെ ബേബിവിറ്റയായിരുന്നു ആ "ശാന്തേട്ടന്‍ ബ്രാന്‍റഡ്, നാരായണന്‍ മെയ്ഡ് ഫ്രോസണ്‍ ജൂസ്". അങ്ങനെയുള്ള ഐസ് പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി ദയാപരനും ശുദ്ധനുമായ ശാന്തേട്ടന്‍ പൈന്‍റായും കൊടുത്തിരുന്നു. അതിനു പത്തു പൈസയായിരുന്നു വില. അതേ പരിപാടി തന്നെയായിരുന്നു ബൈജുച്ചേട്ടനും നടത്തിയിരുന്നതു. ഐസിന്‍റെ കൂടെ അന്നത്തെ ഫാസ്റ്റ്മൂവിങ്ങ് മുട്ടായി ഐറ്റംസായിരുന്ന ഡെക്കാണ്‍, തേന്‍നിലാവ്, പാരിസിന്‍റെ, നാരങ്ങേടെ ടേസ്റ്റുള്ള ചെമന്ന ഒരു തരം മുട്ടായി, പിന്നെ ജെനുവിന്‍ നാരങ്ങമുട്ടായി, ചുക്കുണ്ട, പൊരിയുണ്ട, കപ്പലണ്ടിമുട്ടായി എന്നിവയൊക്കെ വാങ്ങാന്‍ വേണ്ടി ഞാനുള്‍പ്പെടെയുള്ള പിള്ളേര്‍ക്കൂട്ടം അന്നൊക്കെ തള്ളിക്കയറുന്നതു കണ്ടിരുന്നെങ്കില്‍ സൊമാലിയയിലേയ്ക്ക് കൊണ്ടു പോകുന്ന ഭക്ഷണപ്പൊതികളെല്ലാം യു.എന്‍. ഹെലിക്കോപ്റ്ററുകള്‍ കഴിമ്പ്രത്തിട്ട് പോയേനെ.

ഒരു രൂപ ഉണ്ടെങ്കില്‍ അഞ്ചു ഡെക്കാണും ആറു്‌ നാരങ്ങമുട്ടായിയും രണ്ടുമൂന്ന് പൊരിയുണ്ടയുമായി സുഭിക്ഷം വാഴാമായിരുന്ന കാലം. എന്തു പറഞ്ഞിട്ടെന്താ, സ്കൂളിന്‍റെ തൊട്ടടുത്തായിരുന്നു വീട്‌ എന്നതിനാല്‍ എന്‍റെ കയ്യില്‍ പാഞ്ച് കാ നയാപൈസാ ഉണ്ടാവാറില്ലായിരുന്നു. ഭക്ഷണം ചോറുപാത്രത്തിലാക്കിക്കിട്ടും. പിന്നെ എന്തൂട്ടിനാണ്ടാ നീ പൊറത്തെറങ്ങണെ? എന്നായിരുന്നു ചോദ്യം. സംഭവം ശരിയായതു കൊണ്ട് ഞാനന്ന് തര്‍ക്കിക്കാനൊന്നും പോവാറില്ലായിരുന്നു. പക്ഷേ, എന്നു കരുതി നമുക്കു നമ്മുടെ വാസനകളെ നിയന്ത്രിക്കാന്‍ പറ്റുമോ, നല്ല കാര്യായി, ബാക്കി പിള്ളേരൊക്കെ ചുക്കുണ്ടയും തേന്‍നിലാവും ഐസുമൊക്കെ ചുമ്മാ വാങ്ങി അടിച്ചു കേറ്റുമ്പൊ ഞാനെന്തിനു വെറുതെയിരിക്കണം!! ഹും!
വീട്ടില്‍ ചോദിച്ചാല്‍ കാശു കിട്ടില്ല എന്ന്, ഏതൊരു നിഷ്കളങ്കന്‍റെയും പോലെ എനിക്കുമൊരു മുന്‍വിധി ഉണ്ടായിരുന്നു. അതു കൊണ്ട് അമ്മയുടെ ബാഗിന്‍റെ സൈഡില്‍ "അറിയാതെ" കയ്യിടുമ്പോള്‍ കിട്ടുന്ന ഇരുപതിന്‍റെയും അമ്പതിന്‍റെയും ഇടയ്ക്കൊക്കെ ഒറ്റക്കൊട്ടുറുപ്യേന്‍റേം നാണയങ്ങള്‍ ഞാന്‍ കൂട്ടി വെക്കാന്‍ തുടങ്ങി. ഈ ചില്ലറയെല്ലാം കൂടി താങ്ങിയെടുത്ത് വലപ്പാട് സ്കൂളു വരെ പോയി വരാന്‍ അമ്മയ്ക്കുണ്ടാവുന്ന ബുദ്ധിമുട്ടു കണ്ട് ഞാന്‍ ചെയ്യുന്ന ഒരു പുണ്യപ്രവൃത്തിയായി അവരതു കണ്ടോളുമെന്നു ഞാന്‍ സമാധാനിച്ചു. :(

അങ്ങനെ ഒരു മാസത്തോളമായപ്പോ എന്‍റെ കയ്യില്‍ ഏകദേശം ഇരുപത്തഞ്ചു രൂപയോളമായി. ഒരു കൊല്ലം മുഴുവനും എനിയ്ക്ക് ഐസുകടകളില്‍ പാറിപ്പറന്നു നടക്കാം. ഊണു കഴിച്ചെന്നു വരുത്തി പുറത്തിറങ്ങുമ്പോള്‍ കൂടെ കൂട്ടുകാരുടെ നീണ്ട നിര ഉണ്ടാവും. കടയില്‍ച്ചെന്ന് എല്ലാര്‍ക്കും ആവശ്യമുള്ളത് വാങ്ങിക്കോ എന്നു പറയുമ്പോളുണ്ടാവുന്ന വില, ഹൊ! എന്‍റെ ഉള്ളില്‍ ശിവമണി ഉടുക്കു കൊട്ടി ! ഞാനെന്‍റെ സമ്പാദ്യം ചെറിയ തോതില്‍ മാര്‍ക്കറ്റിലേക്കിറക്കിത്തുടങ്ങി. കച്ചവടം കൂടിയപ്പൊ ശാന്തേട്ടനും ബൈജുച്ചേട്ടനുമൊക്കെ എന്നോടു വലിയ ബഹുമാനം വന്നു തുടങ്ങി. കടയില്‍ ഞാന്‍ വരുമ്പോത്തന്നെ പിള്ളേരു വഴിമാറിത്തുടങ്ങി. ഹിഹി! അങ്ങനെ ഞാന്‍ അര്‍മാദിച്ചു നടന്നു.

പക്ഷേ, ആ അര്‍മ്മാദപ്രക്രിയക്ക് അധികം ആയുസ്സുണ്ടായില്ല, അമ്മേടെ ബന്ധുവായിരുന്ന ശേഖരശാന്തി എന്ന ശേഖരച്ഛാച്ഛന്‍റെ കണ്ണില്‍ വിപണിയിലെ എന്‍റെ ഈ ഇടപെടല്‍ കൃത്യമായി പതിഞ്ഞു. അടുത്ത ദിവസം അമ്മയെ കണ്ടപ്പോള്‍ മൂപ്പരത് വ്യക്തവും ശക്തവുമായ ഭാഷയില്‍ അമ്മയെ അറിയിക്കുകയും ചെയ്തു. "റാണ്യേ, ചെക്കനെ സൂക്ഷിച്ചോളോട്ടാ, എന്തോരം മുട്ടായ്‌യാ അവന്‍ വാങ്ങിത്തിന്ന്‌ണേ..നീയെന്തൂട്ട്‌ണാടീ അവനിങ്ങനെ കാശു കൊടുക്ക്‌ണേ..". അമ്മ കിടുങ്ങി. പാവപ്പെട്ട ഞാന്‍ ഈ സംഭവം അറിഞ്ഞില്ല. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍! പിറ്റേന്ന് വൈകീട്ട് പതിവുപോലെ സ്കൂളൊക്കെ വിട്ട് ജോളിയായി, സിങ്ങ്‌ച്ചേട്ടന്‍ വീടു പണിയുന്നതിനു മുമ്പ് ഒഴിഞ്ഞു കിടന്നിരുന്ന വടക്കേക്കാരുടെ വിശാലമായ പറമ്പിലൂടെ ആണിച്ചാലൊക്കെ ചാടിക്കടന്ന് ഞാന്‍ വീട്ടിലെത്തിയപ്പൊ അവിടെ ഒരു അസുഖകരമായ അന്തരീക്ഷം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. പക്ഷേ, കുടുംബപ്രശ്നങ്ങളില്‍ തലയിട്ട് അലമ്പാക്കാനുള്ള പ്രായമെനിക്കായിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നതിനാലും എനിക്കെന്‍റെ 'പോസ്റ്റ് സ്കൂള്‍ സെഷന്‍' ലീലാവിലാസങ്ങള്‍ക്കു പോവേണ്ടതിനാലും കിട്ടിയതൊക്കെ വലിച്ചു വാരിത്തിന്ന് ഞാനെന്‍റെ സങ്കല്പക്കുതിരയുടെ പുറത്ത് കേറി "ഹൊയ് ഹൊയ്" വിളിച്ച് കുളമ്പടി മ്യൂസിക്കുമിട്ട് പുറത്തേക്കു പാഞ്ഞു പോയി.

വൈകീട്ട് വന്നു കേറിയപ്പോഴെക്കും അന്തരീക്ഷം ആകെ കലുഷിതമായിരുന്നു. അച്ഛനും അപ്പോളേക്കും വിവരമറിഞ്ഞിരുന്നു. വല്യമ്മായീടെ മോന്‍ സജിച്ചേട്ടനുള്‍പ്പെടെ ഒരു മൂന്നുനാലംഗ കമ്മീഷന്‍ അവിടെ ചോദ്യം ചെയ്യലിനു തയ്യാറായി നില്‍പ്പുണ്ടായിരുന്നു. ഞാനെത്തുമ്പോളേക്കും അവര്‍ എന്‍റെ ബാഗ് പരിശോധിച്ച് നമ്പൂതിരീസ് പല്‍പ്പൊടിയുടെ ഒഴിഞ്ഞ ഒരു അളക്കില്‍ (ചെറിയ ഡബ്ബ) സൂക്ഷിച്ചു വച്ചിരുന്ന തൊണ്ടിമുതലെല്ലാം പിടിച്ചിരുന്നു. കഷ്ടം! തൊണ്ടി പിടിക്കുമ്പോള്‍ ഒരു കള്ളനുണ്ടാകുന്ന ആത്മനൊമ്പരം എനിയ്ക്കന്നാണ്‌ ആദ്യമായി മനസ്സിലായത്. തറവാട്ടിലെ ഇടുങ്ങിയ തെക്കേമുറിയീല്‍ വച്ച്, കമ്മീഷന്‍ മുന്‍പാകെ എന്‍റെ ക്രോസ്സ് വിസ്താരം നടന്നു. ഞാന്‍ തല കുമ്പിട്ടു നിന്നു. ഒരു വശത്ത് അമ്മ കണ്ണീരൊഴുക്കുന്നു. അച്ഛന്‍ കണ്ണു തുറിപ്പിക്കുന്നു. കിട്ടിയ ചാന്‍സില്‍ സജിച്ചേട്ടന്‍ ഒരു പീറ ബാലനായ എന്‍റെ മുന്നില്‍ ഷൈന്‍ ചെയ്യുന്നു... എന്‍റെ പിഴ, എന്‍റെ വലിയ പിഴ!
വിസ്താരത്തിനും കയ്യും കാലും തല്ലിയൊടിക്കുമെന്നു തുടങ്ങുന്ന ചെറുഭീഷണികള്‍ക്കുമൊടുവില്‍, പ്രതിയുടെ പ്രായം കണക്കിലെടുത്ത് അവരെല്ലാം കൂടി എന്നെ വെറുതെ വിട്ടു, ഇനി മേലാല്‍ അച്ഛന്‍റെയോ അമ്മയുടെയോ സമ്മതം കൂടാതെ കാശ് നോക്കുക പോലുമില്ലെന്നും എല്ലാ ദിവസവും വൈകീട്ട് ബാഗ് അമ്മയെ കാണിച്ച് ഒപ്പു വാങ്ങിക്കൊള്ളാമെന്നുമുള്ള ഉപാധികളിന്‍മേല്‍.... അവസാനം കോടതി പിരിഞ്ഞ് വായിട്ടലച്ച ക്ഷീണത്തോടെ എല്ലാരും മുറി വിട്ടു പോയപ്പൊ, നിലത്ത് ഒഴിഞ്ഞു കിടന്നിരുന്ന പല്‍പ്പൊടി അളക്കിന്‍റെ പുറത്തെ പടത്തിലിരുന്ന് നമ്പൂതിരി മാത്രം എന്നെ നോക്കി ചിരിച്ചു.

Friday, 15 June 2007

കിഴക്കേപ്രത്തെ ചക്രവര്‍ത്തി

ഞാനൊരു പുസ്തകപ്പുഴുവായിരുന്നു. എന്നു വെച്ചാല്‍, കണ്ട ബാലരമേം ബാലമംഗളോം പൂമ്പാറ്റേം മലര്‍വാടീം അമ്പിളിമാമനും അമര്‍ ചിത്രകഥേം ഇന്‍സ്പെക്ടര്‍ ഗുല്‍ഗുലുമാലും അങ്ങനെയങ്ങനെ കയ്യില്‍വന്നു ചേരുന്ന സകലമാന പുസ്തകാദികളും ഞാന്‍ വള്ളിപുള്ളി വിടാതെ വായിച്ചു സായൂജ്യമടഞ്ഞിരുന്നു. അങ്ങനെയിരിക്കെ 3-4 ക്ളാസ്സുകളില്‍ പഠിക്കുന്ന സമയത്ത് എനിക്ക് കുറേ റഷ്യന്‍ പുസ്തകങ്ങള്‍ കിട്ടി. അവിടത്തെ റാദുഗാ പബ്ളിക്കേഷന്‍സിന്‍റെ പുസ്തകങ്ങള്‍ പ്രഭാത് ബുക്സ് ഇവിടെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. മനോഹരങ്ങളായ അവയിലെ കഥകളും, തനിമ ഒട്ടും ചോര്‍ന്നു പോവാത്ത രീതിയിലുള്ള, ഗോപാലകൃഷ്ണന്‍റെയും ഓമനയുടെയും വിവര്‍ത്തനവും, എന്നിലെ നിഷ്കളങ്കനായ ബാലനെ സ്വപ്നങ്ങളുടെയും ഭാവനകളുടെയും നെറുകയിലെത്തിച്ചു. "രത്നമല", "മായാജാലക്കഥകള്‍", "കുട്ടികളും കളിത്തോഴരും", അങ്ങനെയങ്ങനെ ഒരുപാടൊരുപാടു പുസ്തകങ്ങള്‍. KSRTC-യിലായിരുന്ന വല്യച്ഛന്‍റെ ശേഖരത്തില്‍ നിന്നായിരുന്നു അവ കിട്ടിയത്. അതൊക്കെ വായിച്ചു കഴിഞ്ഞതിനു ശേഷം, ഒഴിവുവേളകളില്‍ ഞാന്‍ രാജാവും പടയാളിയും ധീരയോദ്ധാവും രാജകുമാരനും ഒക്കെയായി.

മാമന്‍റോടെ പോവുമ്പോഴായിരുന്നു എനിക്ക് ഇത്തരം ബാധകള്‍ കൂടിയിരുന്നത്. അവിടെ സഹോദരലോബി ഇല്ലെങ്കില്‍ പിന്നെ ഞാന്‍ ഒറ്റക്കാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ കിഴക്കേപ്രത്തെ വിശാലമായ തൊടിയിലേയ്ക്ക് ഞാനിറങ്ങും. ഉച്ചയ്ക്ക് ഊണു കഴിഞ്ഞതിനു ശേഷമായിരിക്കും കൂടുതലും. ആ സമയത്ത് ആരുടേം ശല്യമുണ്ടാവില്ലെന്നതു തന്നെ കാരണം. "തോട്ടിലൊന്നും എറങ്ങണ്ട്രാ" "ചെരിപ്പിടാണ്ട് അവടൊന്നും നടക്കണ്ട്രാ" "അമ്പും വില്ലും കൊണ്ട് കളിച്ച് കണ്ണു കളയണ്ട്രാ" എന്നൊന്നും ആരും അപ്പൊ വന്നു പറയുകയില്ല.

അങ്ങനെ കിഴക്കേപ്രത്തിറങ്ങിക്കഴിഞാല്‍, പിന്നെ കാലവും കഥയും മാറുകയായി. സൂര്യന്‍റെ സഹോദരി ഇലാന കോസിന്‍സാനയെ ജീവനു തുല്യം സ്നേഹിച്ച് അവളെ വീണ്ടെടുക്കാനിറങ്ങിപ്പുറപ്പെട്ട ബാസില്‍ ഫെറ്റ്ഫ്രൂമോസായി ഞാന്‍ മാറും. ആനറാഞ്ചിപ്പക്ഷികളും ഒമ്പതു തലകളുള്ള വ്യാളികളും നിറഞ്ഞ താഴ്വരകളിലൂടെ, പ്രിയസുഹൃത്തിന്റെ കാമുകിയെത്തേടി ഇറങ്ങിയ മൃഗകുമാരനായി ഞാന്‍ അലയും. അടക്കാരപ്പട്ടകള്‍ കുതിരകളായും കൊലഞ്ചലുകള്‍ കത്തികളായും ശീമക്കൊന്നകള്‍ അമ്പും വില്ലുമായും രൂപം മാറും. വഴി തടയുന്ന രാക്ഷസന്മാരും ആനകളുമൊക്കെയായി മാറുന്ന ചേമ്പിന്‍ കൂട്ടത്തിലേയ്ക്ക് ഉന്നം തെറ്റാതെ ഞാന്‍ ശരമാരി ചൊരിയും. ഓലപ്പട്ടയുടെ തണ്ടില്‍ നിന്ന് ചെത്തിയെടുത്ത പീസുകള്‍ ബാസിലിന്‍റെ വജ്രത്തേക്കാള്‍ മൂര്‍ച്ചയുള്ള ഖഡ്ഗമായി മാറും. അവ ഒമ്പതു തലയന്‍ വ്യാളിയുടെ തലകളെ, ചേമ്പിലകളെ, അരിഞ്ഞിടും ( കഥയിലെപ്പോലെ അതൊന്നും വീണ്ടും മുളച്ചു വരാത്തതിനാല്‍ ഞാന്‍ സിമ്പിളായി വേറെ ചേമ്പിന്‍റെ മെക്കട്ടു കേറും ;) ).

നെറ്റിയില്‍ വെളുത്ത പുള്ളികളുള്ള കുതിരകളായി മാറുന്ന അടക്കാരപ്പട്ടകളുടെ മുകളില്‍ക്കയറിയിരുന്ന് ഞാനെന്‍റെ സാമ്രാജ്യം മുഴുവനും ചുറ്റിയടിക്കും. ചിലപ്പോള്‍ ഏഴു ചിറകുള്ള, ഒറ്റക്കൊമ്പുള്ള, വെണ്മേഘത്തിന്‍റെ ശോഭയോടു കൂടിയ കുതിരയുടെ പുറത്തു കേറി, സമുദ്രം (കിഴക്കേപ്രത്തെ തോട് ;)) )ചാടിക്കടന്ന് ഞാന്‍ കുതികുതിക്കും. ഇടയ്ക്കു ചാട്ടം പിഴച്ച് സമുദ്രത്തിന്‍റെ അഗാധതയിലേയ്ക്ക് വീഴുമ്പോള്‍, വീണതു വിദ്യയാക്കി അതു വേറൊരു കഥയ്ക്ക് ഞാന്‍ വഴിയൊരുക്കും. ഒറ്റക്കോഴിക്കാലില്‍ തിരിയുന്ന കുടിലുകളില്‍ ചെന്ന് ഞാന്‍ നല്ല മന്ത്രവാദിനികളുടെ ആതിഥ്യം സ്വീകരിച്ചു. ദുര്‍മന്ത്രവാദിനികളെ ഞാന്‍ ശിക്ഷിച്ചു. രാജകല്‍പനയനുസരിച്ച്, "ആരും കാണുകയോ കേള്‍ക്കുകയോ അറിയുകയോ" ചെയ്യാത്ത സാധനം അന്വേഷിച്ച്, കൊടുംകാടുകളിലൂടെ, ഒറ്റ ചക്രച്ചാലുള്ള വഴികളിലൂടെ നടന്നു തളരുമ്പോള്‍ അദൃശ്യനായ മുര്‍സ എനിക്കു വിഭവസമൃദ്ധമായ സദ്യയൊരുക്കി. കറുത്ത വാത്തക്കൂട്ടങ്ങളും വെളുത്ത വാത്തക്കൂട്ടങ്ങളും ശിശിരത്തിന്‍റെ വരവറിയിച്ചു കൊണ്ട് ദൂരദേശങ്ങളിലേയ്ക്ക് പറന്നകന്നു. പിനീഷ്യയോടൊന്നിച്ച് അവന്‍റെ ചായമടിച്ച കളിവഞ്ചിയില്‍ ഞാനും മീന്‍ പിടിക്കാന്‍ പോയി.

നിരനിരയായി നില്‍ക്കുന്ന അടക്കാമരങ്ങളായിരുന്നു എന്‍റെ കുതിരലായവും ആനക്കൊട്ടിലുമൊക്കെ. അവിടെ ഞാനെന്‍റെ കുതിരകളെ കെട്ടിയിടുകയും ഇടയ്ക്കു പോയി തലോടുകയും ചെയ്തു. ആനകളെ ഞാന്‍ മര്യാദ പഠിപ്പിച്ചു. കടുവകളെയും മറ്റു കാട്ടുമൃഗങ്ങളെയും പുഴ (കിഴക്കേപ്രത്തെ തോട് തന്നെ) യ്ക്കപ്പുറത്തുള്ള വനാന്തരങ്ങളില്‍ നിന്നും ഞാന്‍ വേട്ടയാടിക്കൊണ്ടു വന്നു. അവയെ എന്‍റെ ലായത്തിലിട്ടു ഞാന്‍ മെരുക്കിയെടുത്തു. അങ്ങനെ, ദിയാന്‍കയും തോംചിക്കും ചുബാറിയും വാസ്കയും ഈല്‍ക്കയും മീല്‍ക്കയും മീഷ്കയുമൊക്കെ അവിടെ ഓട്സ് കഴിച്ചു വളര്‍ന്നു.

ധീരരും വീരരും ദയാപരരുമായ രാജാക്കന്‍മാരായി കളിച്ച് മടുക്കുമ്പൊ ഞാന്‍ ഇടയ്ക്ക് ഫൌള്‍ കാണിക്കും. ക്രൂരനും ദുഷ്ടനുമായ എതിര്‍രാജാവായി ഞാന്‍ പയറ്റും. അത്തരം തലയ്ക്ക് പിരിയിളകുന്ന നേരത്തെ എന്‍റെ വേണ്ടാതീനങ്ങള്‍ക്ക് മുഴുവന്‍ പണിയും ഏറ്റു വാങ്ങേണ്ടി വന്നത് ആ തോട്ടിലെ തവളകളും ഇടയ്ക്കു മാത്രം പിടികിട്ടുന്ന ബ്രാലുകളും മറ്റുമായിരുന്നു. അവരായിരുന്നു എന്‍റെ രാജ്യത്തെ പ്രധാന രാജ്യദ്രോഹികളും ചാരന്‍മാരും കൊള്ളക്കാരുമെല്ലാമായിരുന്നത്. തോട്ടിലിറങ്ങി കുറെയെണ്ണത്തിനെ പിടീച്ച് അടുത്തുണ്ടായിരുന്ന ചെമ്പരത്തിക്കൂട്ടങ്ങളില്‍ തലകീഴായി കെട്ടിയിട്ട് ഞാന്‍ നല്ല ചാമ്പ് ചാമ്പുമായിരുന്നു. പാവങ്ങള്‍!!

അങ്ങനെ അന്നന്നത്തെ അങ്കമെല്ലാം കഴിഞ്ഞ് വൈകുന്നേരം ചായ കുടിക്കാറാവുമ്പൊ ഞാനെന്‍റെ സാമ്രാജ്യത്തോട് വിട പറയും. വൈകീട്ട് പറമ്പ് നനയ്ക്കാന്‍ വരുന്ന പ്രസാദേട്ടനായിരിക്കും പിന്നീട് അടയ്ക്കാമരത്തിന്‍റെ കടയ്ക്കല്‍ കെട്ടിയിട്ടിരിക്കുന്ന "കുതിരകളെ"യും "ആനകളെ"യുമൊക്കെ അഴിച്ചു മാറ്റുക. അരിഞ്ഞിട്ടിരിയ്ക്കുന്ന ചേമ്പിന്‍റെ ഇലകളെല്ലാം ഞാന്‍ അതിനു മുമ്പു തന്നെ തോട്ടിലൊഴുക്കിയിട്ടുണ്ടാകുമായിരുന്നു. തല പോയ നിലയില്‍ ചേമ്പിന്‍തണ്ടുകളും കടപ്ളാവിന്‍റെ കൂമ്പുകളും കണ്ട്, "ആ ജേഷ്ടക്കോഴ്യോള്‌ ഇതിന്‍റെയൊക്കെ തല മുഴേനും കൊത്തിത്തിന്ന്‌ണ്ടാവും" എന്ന് അമ്മാമ്മ ആത്മഗതം ചെയ്യുമ്പൊ, ഞാനവിടെ പടീമെലിരുന്ന് ചായയും മിക്ചറുമൊക്കെ ശാപ്പിട്ടു കൊണ്ട് എന്‍റെ അടുത്ത ദിവസത്തെ വീരഗാഥയുടെ മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കുകയാവും....

****

പ്രിയബൂലോഗസുഹൃത്തുക്കളേ.. മേല്‍പ്പറഞ്ഞ ആ പുസ്തകങ്ങളെല്ലാം പിന്നീടെങ്ങനെയൊക്കെയോ കൈമാറി നഷ്ടപ്പെട്ടു. എനിക്കവയുടെ ഒരു ശേഖരം വേണമെന്ന് അതിയായ ആഗ്രഹമുണ്ട്. ആരുടെയെങ്കിലും കയ്യില്‍ അവയുണ്ടെങ്കില്‍, കൈ മാറാന്‍ തയ്യാറാണെങ്കില്‍, ദയവായി എന്നെ അറിയിയ്ക്കുക.

Thursday, 7 June 2007

സ്വപ്നത്തില്‍ കലിപ്പ്

രണ്ടു ദിവസം മുമ്പാണ്‌.
കാലത്ത് ഓഫീസില്‍ ചെന്നപ്പോള്‍ എല്ലാരും എന്നെ ഒരു തരം ദയനീയ ഭാവത്തോടെ നോക്കുന്നു. എല്ലാര്‍ക്കും എന്താവോ പറ്റിയേതാവോന്നാലോചിച്ച് ഞാന്‍ എന്‍റെ ബേയില്‍ പോയി ഇരുന്നു. സിസ്റ്റം ഓണാക്കി. ലോഗിന്‍ ചെയ്യാന്‍ നോക്കി.
"പാസ്സ്‌വേഡ് ഇന്‍കറക്റ്റ്" എന്ന് ലവന്‍ സൌമ്യമായി പറഞ്ഞു.
"എന്‍റെ ഒരു കാര്യം" എന്നാലോചിച്ച് ഞാന്‍ പിന്നേം ടൈപ്പ് ചെയ്തു. പിന്നേം ലവന്‍ സമ്മതിക്കുന്നില്ല. ഇതെന്തു കൂത്ത് എന്നാലോചിച്ച് ഞാന്‍ ചുറ്റും നോക്കി. ദേ, സകല ജനങ്ങളും എന്നേം നോക്കി നിക്കണു. എല്ലാരുടെം മുഖത്ത് ഒരു തരം മറ്റേ ഭാവം... എനിക്കാകെ പ്രാന്തു വന്നു.
"ആരെങ്കിലും ഒന്നു മിണ്ട്വോ".. ഞാന്‍ ആകെ കലിപ്പിട്ട് ഒരു ഡയലോഗടിച്ചു.
അപ്പൊ ഒരു ഓഫീസ് ബോയ്(പ്യൂണെന്നു മലയാളത്തില്‍ പറയുന്ന അതേ കക്ഷി) ഒരു ദൂതുമായി എന്റെ അടുത്തെത്തി(മറ്റേ, പുരാണപടത്തിലൊക്കെ കാണുന്ന അതേ ദൂത്!). കലി പൂണ്ടു നിന്നിരുന്ന ഞാന്‍ അന്ത ദൂതെടുത്ത് നിവര്‍ത്തി വായിച്ചു.
എന്‍റീശ്വരാ.... എന്‍റെ തല കറങ്ങിപ്പോയി..
"നിന്നെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരിക്കുന്നു..ഇനി നീ ഇവടെ നിക്കണ്ട" എന്ന് ശുദ്ധമലയാളത്തില്‍ അതില്‍ അടിച്ചു വെച്ചിരിക്കുന്നു...!!
എന്‍റെ കണ്ണു തള്ളി..എനിക്കാകെ റ്റെന്‍ഷനായി. എന്തൂട്ടപരാധത്തിനാ ദൈവേ എനിക്കിപ്പൊ ഇങ്ങനെ ഒരു പണി എന്നാലോചിച്ച് എന്‍റെ മണ്ട പുകഞ്ഞു. ഞാന്‍ നേരെ HR-ന്‍റെ അടുത്തേക്കോടി. ഇനി ആളു തെറ്റിയങ്ങാനും പറ്റിയതാണെങ്കിലോ. ഓടുമ്പൊ വഴിയിലതാ ഓഫീസിലെ മൂത്ത ചില മാനേജര്‍മ്മാരിരിക്കുന്നു. ഒരാള്‍ടെ കൂടെ ഞാന്‍ രണ്ടൂസം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഹാവൂ.. എനിക്കു സമാധാനായി. ഞാന്‍ മൊഴിഞ്ഞു,
"ബാലാജീ, എന്തൂട്ടാ ഈ ലെറ്റര്‍ ? ദേ, നിങ്ങള്‍ക്കാളു തെറ്റീട്ടാ.."
ബാലാജി എന്നെ കടുപ്പിച്ചൊന്നു നോക്കീട്ട് അടുത്തിരുന്നിരുന്ന നീലപ്രിയയെ നോക്കി. നീലപ്രിയയും ഭയങ്കര കലിപ്പ്.
ഓ മിസ്റ്റര്‍ കടവുള്‍ഭഗവാനേ, ഇനി ഇതെനിക്കു തന്നെ ഒള്ളതാണോ, എന്‍റെ ഹാര്‍ട്ട് ബീറ്റ് പല പ്രാവശ്യം മിസ്സായി. കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും നോക്കി കണ്ണും കണ്ണും കൊള്ളയടിച്ച ശേഷം, ഒന്നും പറയാതെ അവരെനിക്ക് വേറൊരു കടലാസ്സു തന്നു. ചങ്കിടിപ്പോടെ ഞാനതു തുറന്നു നോക്കി.

"പോയന്‍റ് 1: ഹോഴ്സ്റേസ് ശരിയാംവണ്ണം കണ്ടക്റ്റ് ചെയ്തില്ല.
പോയന്‍റ് 2: പോലീസ് ട്രെയിനിങ്ങ് അക്കാദമിയിലെ പരിശീലനം മുഴുവനാക്കിയില്ല..."

അങ്ങനെ തുടങ്ങി മുഴുവനാക്കാത്ത കാര്യങ്ങളുടെ ഒരു വലിയ ലിസ്റ്റായിരുന്നു അത്. പണ്ട് ബീഡി ആദ്യമായി വലിച്ചപ്പോ തല കറങ്ങിയ പോലെ ഭൂമി എനിക്കു ചുട്ടും വട്ടപ്പാലം ചുറ്റി. ഹോഴ്സ് റേസ്, പോലീസ് ട്രെയിനിങ്ങ്..ങ്ഹേ..എന്തൂട്ടാ ഇത്.... ഒരു സ്വിച്ചിന്‍റെയോ റൌട്ടറിന്‍റെയോ SMB-യുടെയൊ ഒക്കെ സോഫ്റ്റ്വെയറെഴുതുന്ന ( പോലെ അഭിനയിക്കുന്ന..;) ) ഞാനെന്തിന്‌ ഇപ്പറഞ്ഞതൊക്കെ ചെയ്യണം? ഉച്ചയ്ക്ക് ന്യൂ കേരളാ മെസ്സില്‍ നിന്നു പാഴ്സല്‍ വരുന്ന, മട്ടയരിയുടെ ചോറും, സാമ്പാറും അച്ചാറും ഉപ്പേരിയും പപ്പടവുമൊക്കെ ഒക്കെ കൂട്ടിക്കുഴച്ച് ആക്രാന്തത്തോടെ ഉള്ളിലാക്കിക്കഴിഞ്ഞ്, സംതൃപ്തിയോടെ ഒമ്പതാം നിലയില്‍ നിന്ന് ചെന്നൈ നഗരത്തെ നോക്കിക്കാണുമ്പോള്‍ അകലെ മൌണ്ട്റോഡിനപ്പുറത്ത് മദ്രാസ് റേസ്ക്ളബ് കണ്ടിട്ടുണ്ടെന്നല്ലാതെ.... പണ്ട് ചേട്ടന്‍റെ പാസ്സിങ്ങൌട്ട് പരേഡിനു വേണ്ടി പാലക്കാട് പോലീസ് ട്രെയിനിങ്ങ് ക്യാമ്പില്‍ പോയിട്ടുണ്ടെന്നല്ലാതെ.... ഈപ്പറഞ്ഞവയുമായൊന്നും എനിക്ക് മറ്റൊരു ബന്ധവുമില്ലെന്നും ജോലി തരുമ്പോള്‍ ഇതൊന്നും ഷ്രെഡ്സിലെ പുലികളോ ഇവിടെ ഓഫീസിലെ കടുവകളോ പറഞ്ഞിട്ടില്ലെന്നും ഞാന്‍ കുറേ പറഞ്ഞു നോക്കി. ആരു കേള്‍ക്കാന്‍!!! ആ ഇതൊക്കെ ചെലപ്പൊ പറഞ്ഞിട്ടുണ്ടായിരുന്നിരിക്കണം എന്നു കരുതി പിന്നെ ഞാന്‍ കുറേ ന്യായവും പറയാന്‍ ശ്രമിച്ചു തുടങ്ങി. "അതു പിന്നെ ഹോഴ്സ് റേസിനിടെ എനിക്ക് വേറെ പണി കിട്ടിയതു കൊണ്ടാണ്‌...പിന്നെ മറ്റേ ട്രെയിനിങ്ങ് ഞാന്‍ പൂര്‍ത്തിയാക്കീട്ടുണ്ട്... അതിന്റെ കടലാസൊക്കെ കൊടുത്തിരുന്നു. എന്തോ ക്ളെരിക്കല്‍ മിസ്റ്റേക്കാണ്‌" അങ്ങനെയൊക്കെ ഞാന്‍ കാലു പിടിച്ചു പറഞ്ഞു... ങേഹെ.. ബാലാജിയും നീലപ്രിയയും ഒരു ദയവും കാണിക്കുന്നില്ല.
എന്‍റെ തല പെരുത്തു വരുന്നു.. ദൈവൂ... എന്തു ചെയ്യും എഡ്യുക്കേഷന്‍ ലോണ്‌, ഹോം ലോണ്‌, ബൈക്ക് ലോണ്‌, പെഴ്സണല്‍ ലോണ്‌ എന്നിങ്ങനെയൊക്കെ എഴുതിയ പ്ളക്കാര്‍ഡുകളും പിടിച്ച് ആരൊക്കെയോ അതിലൂടെ നടന്നു പോവുന്നു.. കയ്യില്‍ തന്ന ആ കടലാസും ചുരുട്ടിപ്പിടിച്ച് ഞാന്‍ പുറത്തിറങ്ങി. ഫോണെടുത്ത് ബാംഗ്ലൂരിലേക്ക് വിളിയോട് വിളി... ആലാ, പ്രേമേ..റെനിലേ... എനിക്കു പറ്റിയ ജോലി വല്ലതും അവടെ ഉണ്ട്രാ... എന്നെ ഇവരു പിരിച്ചു വിട്ടെടാ...ഞാന്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി.... ആകെപ്പാടെ റ്റെന്‍ഷനടിച്ച് വിയര്‍ത്തു കുളിച്ച് ഞാന്‍ ഞെട്ടിയെണീക്കുമ്പൊ സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു.
കണ്ണു മിഴിച്ചു നോക്കുമ്പൊ അടുത്ത് "എന്നെ ഒറങ്ങിത്തോല്‍പ്പിക്കാനാരുണ്ടെടാ" എന്ന ഭാവത്തില്‍ വാ പകുതി തുറന്ന് തടിയന്‍ മലച്ചു കിടക്കുന്നു. "നെഞ്ചത്തൊരു പന്തം കുത്തി നില്‍പ്പൂ കാട്ടാളന്‍.." പണ്ടു പഠിച്ച ഏതോ കവിത ഓര്‍മ്മ വന്നു... കുറച്ചു നേരം ആ ഇരുപ്പിരുന്ന ഞാന്‍ പിന്നെ എണീറ്റുപോയി കുറച്ചു വെള്ളമൊക്കെ കുടിച്ച് വന്ന് കിടന്നു...ഒറക്കം വന്നില്ലാന്നിനി പറയണ്ടല്ലൊ...ല്ലേ?

ഹോ...സ്വപ്നത്തിലാണെങ്കില്‍പ്പോലും ഈശ്വരാ...ഇങ്ങനെയൊന്നും നീ പരീക്ഷിക്കല്ലേ... ചെറിയൊരു മിസ്‌അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ഉണ്ടാക്കിയെങ്കിലും സംഭവം ഒരു സ്വപ്നത്തിലൊതുക്കിത്തന്നതിന്‌ ഞാന്‍ പിന്നെ മൂപ്പരോട് നന്ദി പറഞ്ഞു...

ഇതൊക്കെയാണെങ്കിലും പിറ്റേന്ന് കാലത്ത് പതിവിലും നേരത്തേ ഓഫീസില്‍ പോയി ലോഗിന്‍ നേമും പാസ്സ്‌വേഡും കൊടുത്ത് ശരിയാവുന്ന നിമിഷം വരെയും എന്‍റെ ഉള്ളിലൊരു ആളലുണ്ടായിരുന്നൂ...

Thursday, 24 May 2007

തീച്ചാമുണ്ഡി

കുടുംബത്തു നടന്ന ഒട്ടുമിക്ക വിശേഷചടങ്ങുകളിലും എനിക്കു പൂര്‍ണ്ണാരോഗ്യത്തോടെ പങ്കെടുക്കാന്‍ പറ്റീട്ടില്ല, പ്രത്യേകിച്ച് കല്യാണങ്ങള്‍ക്ക്. എന്തെങ്കിലുമൊക്കെ കൊസ്രാംകൊള്ളികള്‍ കല്യാണത്തോടടുത്ത ദിവസങ്ങളില്‍ എനിക്കു പണി തരാറുണ്ട്. ആ സീരീസിലെ എന്‍റെ ആദ്യത്തെ പെര്‍ഫോമന്‍സാണ്‌ തീച്ചാമുണ്ഡി.

* * *

വെല്ലിമാമന്റെ കല്യാണമാണ്‌ ഓര്‍മ്മയിലെ ആദ്യത്തെ വലിയ ആഘോഷം. ഞങ്ങള്‍ സഹോദരന്മാര്‍ക്കെല്ലാം കൂടെ ഒരേ ഡിസൈനില്‍ പല കളറിലുള്ള ഷര്‍ട്ടും, പിന്നെ ബെല്‍റ്റും വിസിലുമൊക്കെ ഡിഫോള്‍ട്ടായി കൂടെയുള്ള പാന്റുമൊക്കെ ഇട്ട് ചെത്തി മിനുങ്ങി നടക്കാന്‍ ചാന്‍സ് കിട്ടിയ ആദ്യത്തെ സുരഭില സുന്ദര മൂഹൂര്‍ത്തം. അമ്മവീട്ടിലെ സഹോദരര്‍ക്കിടയില്‍ ഏറ്റവും ജൂനിയറായിപ്പോയതു കൊണ്ട് എനിക്കു വിധിയുടെ വിളയാട്ടത്തിന്റെ ക്വാട്ടയില്‍ കിട്ടുന്നതു കൂടാതെ സഹോദരപക്ഷത്തു നിന്നും കൂടി സാമാന്യം നല്ല രീതിയില്‍ പണികള്‍ കിട്ടിക്കൊണ്ടിരുന്ന കാലം.

കല്യാണത്തിനു വേണ്ടി രണ്ടു മൂന്നു ദിവസം മുമ്പ് പറമ്പു മുഴുവന്‍ വൃത്തിയാക്കി, അടിച്ചു കൂട്ടിയ ചവറെല്ലാം കൂടെ പറമ്പിന്‍റെ ഒരു മൂലയ്ക്ക്, ഇടയ്ക്കൂടെ ഒഴുകുന്ന തോടിന്‍റെ കരയിലായി തീയിട്ടിരുന്നു. ഏകദേശം പത്തടി നീളത്തിലും ആറടി വീതിയിലും ആ കത്തിതീര്‍ന്ന ചാരം കിടപ്പുണ്ടായിരുന്നു. കല്യാണത്തലേന്ന് സഹോദരന്മാരുടെ കൂടെ അര്‍മ്മാദിച്ച് അലമ്പാക്കി നടക്കുന്ന ഒരു ഏര്‍പ്പാടുണ്ടല്ലോ. സത്യം പറഞ്ഞാല്‍, അവരു കൂട്ടത്തില്‍ കൂട്ടീട്ടൊന്നുമല്ലെങ്കിലും, വ്യക്തിഹത്യയുടെ അങ്ങേയറ്റം വരെ ഏറ്റു വാങ്ങിയാലും നമ്മളു കൂടെപ്പോയല്ലേ പറ്റൂ. അല്ലെങ്കില്‍ കുറ്റിപ്പാടത്ത് കളിക്കാന്‍ പോവുമ്പഴും സ്കൂള്‍ വിട്ട് തിരിച്ച് വരുമ്പോഴും നൂറാംകോല്‍-കവടി-പുള്ളികുത്ത്-അമ്പസ്താനി തുടങ്ങിയ കര്‍മ്മപദ്ധതികളിലും നമ്മള്‍ സഹോദരരുടെ "സിന്‍ഡിക്കേറ്റ്" പ്രവര്‍ത്തനങ്ങള്‍ക്കിരയാകേണ്ടി വരുമായിരുന്ന കാലഘട്ടമായിരുന്നു. അതിപ്പൊ കാലാകാലങ്ങളായി അടിസ്ഥാനഅനിയന്‍സ് വര്‍ഗ്ഗം അനുഭവിച്ചു പോരുന്ന പീഢനമുറകളാണല്ലോ! എന്തായാലും അന്നു ആ കനല്‍ക്കൂമ്പാരത്തിനടുത്ത് ഞങ്ങള്‍ തമ്മില്‍ ഒരു വാദപ്രതിവാദം നടന്നു.

പരിചയമില്ലാത്തതോ കൌതുകമുണര്‍ത്തുന്നതോ എന്തെങ്കിലും നിലത്തു കണ്ടാല്‍ ഒന്നു ചവിട്ടി നോക്കുക എന്ന, പൊതുവെ മനുഷ്യസഹജമായ, ആ ആ ആ വാസന എനിക്കുമുണ്ടായി. കനലില്‍ ചവിട്ടി ധീരത തെളിയിക്കാന്‍ തുനിഞ്ഞ എന്നെ പതിവു പോലെ എന്നേക്കാള്‍ തൊട്ടു മൂത്തവന്‍ തടഞ്ഞു.
"വേണ്ട്ര കെഴങ്ങാ...അത് കത്തിത്തീര്‍ന്നിട്ട്‌ണ്ടാവുല്യ"...
എനിക്കങ്ങോട്ട് തരിച്ചു വന്നു. ഹല്ല പിന്നെ, രണ്ടൂസം മുമ്പ് ഇട്ട തീയാണ്‌. ഇതിപ്പൊ മൂന്നാംപൊക്കമായി.പോരാത്തതിന്‌ കാലത്ത് മഴേം ചാറിയിരിക്കുന്നു. അപ്പഴാണ്‌ ലവന്‍റെ ഒരു ഉപദേശം.സംഭവം, അന്ത സഹോദരനു ഇളയതായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. മൂത്തവരു പറയുന്നതുസഹിക്കാം, പക്ഷേ, ഇതിപ്പൊ നീര്‍ക്കോലികള്‍ വരെ വിടൂല്ലാന്നു വെച്ചാല്...
LSS-ഇലും USS-ഇലും യുറീക്കാപ്പരീക്ഷകളിലും അങ്ങനെ പങ്കെടുക്കാന്‍ പറ്റിയവയിലെല്ലാം തോറ്റുമടങ്ങാന്‍ എന്നെ പ്രാപ്തനാക്കിയ എന്റെ ശാസ്ത്രീയവിജ്ഞാനത്തിന്‍റെ പിന്‍ബലത്തെ സാക്ഷിയാക്കി ഞാന്‍ പ്രഖ്യാപിച്ചു.
"ഇതിലെ തീ കെട്ടിട്ടുണ്ടാവും. തീയൊന്നും രണ്ട് ദൂസത്തീക്കൂടല്‍ കത്തിനിക്കൂല്യ. ഞാന്‍ പുട്ടു പോലെ ഇതു ക്രോസ്സ് ചെയ്തു വരും.. കാണണാ?"
സഹോദരലോബി ചിരിച്ചു..പുച്ഛിച്ച് ചിരിച്ചു..
"ഡ ചെക്കാ, വെറ്തെ കാല്‌ പൊള്ളിക്കണ്ട്രാ..."
എനിക്കു വാശി കൂടുകയല്ലേ ഉള്ളൂ എന്നവരെന്താണവോ മനസ്സിലാക്കാഞ്ഞത്. അങ്ങനെ പുട്ടാലു ദേഹത്ത് കൂടിയ ആ നട്ടുച്ച നേരത്ത് ഞാന്‍ ആ ചാരക്കൂമ്പാരത്തിലേക്ക് വലതു കാലു വെച്ച് ജംപ്ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌... ആദ്യത്തെ രണ്ട് സ്റ്റെപ്പില്‍ എനിക്കൊന്നും തോന്നീല. ആ തോന്നല്‍ പകര്‍ന്നു തന്ന ധൈര്യത്തില്‍ ഞാന്‍ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു. "ഞാന്‍ പറഞ്ഞില്ലെറാ" . അതു പറഞ്ഞു തീര്‍ന്ന അതേ നിമിഷം തന്നെ പാദത്തിനടിയില്‍ ഒരുഗ്രന്‍ ഷോക്കടിച്ച പോലെ എനിക്കു തോന്നി. ഈശ്വരാ...അതെ പൊള്ളല്‍ തന്നെ..നല്ല എണ്ണം പറഞ്ഞ പൊള്ളല്‍. വലതുകാലാണോ ഇടതുകാലാണോ ആദ്യം എന്നോര്‍മ്മയില്ലെങ്കിലും രണ്ടും പൊള്ളി. നല്ല അസ്സലായി, വൃത്തിയായി പൊള്ളി. ഞാന്‍ അപ്രത്തേക്കും ഇപ്രത്തേക്കുമൊക്കെ ചാടി മറഞ്ഞു. ഏവടെ? കാലു വെക്കുന്നിടത്തൊക്കെ ഉഗ്രന്‍ ചൂട്. കളിയാട്ടത്തിലെ സുരേഷ്ഗോപിയെപ്പോലെ ഞാനാ കനല്‍ക്കൂനയില്‍ക്കൂടെ അങ്ങടുമിങ്ങടും പാഞ്ഞു നടന്നു. ഒപ്പം വലിയ വായില്‍ നിലവിളിച്ചും കൊണ്ടിരുന്നു. സംഭവം നമ്മടെ സ്വന്തം കയ്യിലിരുപ്പിന്‍റെ ഔട്ട്‌പുട്ടായിരുന്നെങ്കിലും പൊള്ളിക്കൊണ്ടിരുന്നത് എന്റെ സ്വന്തം കാലുകളായിരുന്നല്ലോ...:(

ഒരു പറമ്പപ്രത്ത് കല്യാണപ്പണികളിലായിരുന്ന എല്ലാരുടെയും ചെവികളിലേയ്ക്ക് എന്‍റെ കാറലിന്‍റെ ഒച്ച സൈറണ്‍ പോലെ അടിച്ചെത്തി. എല്ലാരും പാഞ്ഞെത്തുമ്പോ ഞാന്‍ ആ കനല്‍ക്കൂട്ടത്തില്‍ക്കിടന്ന് അങ്ങോട്ടുമിങ്ങോട്ടും ഓടുകയായിരുന്നു. ഒടുവിലെങ്ങനെയോ ഞാന്‍ പുറത്തെത്തി. സഹോദരലോബി ഐസൊക്കെയായി റെഡിയായി നില്‍പ്പുണ്ടായിരുന്നു. കാല്‍വിരലുകള്‍ക്കുള്ളിലേക്കൊക്കെ ഐസുകട്ടയൊക്കെ വച്ച് അന്നവിടെയൊരു കമുങ്ങിന്‍റെ ചോട്ടില്‍ ഞാന്‍ ബോധം കെട്ടു കിടന്നു...കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു...

പിറ്റേന്ന് കല്യാണത്തിന്‌, പ്രത്യേകം വാങ്ങിയ ഷൂവൊന്നും ഇടാന്‍ പറ്റാതെ, കാലില്‍ പൊള്ളലിലൊന്നും അനക്കം തട്ടാതിരിക്കാന്‍ ടാര്‍പണിക്കാരിടുന്ന പോലത്തെ ഒരു സാധനമൊക്കെ വലിച്ചു കേറ്റി, വികലാംഗരെപ്പോലെ മുടന്തിമുടന്തി, കല്യാണത്തിന്‌ കൂടാന്‍ വന്ന ചീള്പിള്ളേര്‍ വരെ ഓടിനടന്ന് ജോളിയടിക്കുമ്പോ ഗേറ്റുമ്മേല്‍ പിടിച്ചു നിന്ന്, "ഇതിലൊന്നും എനിക്ക് താല്‍പര്യമില്ല" എന്ന മട്ടില്‍ ചുമ്മാ സീരിയസ്സ്‌ചെക്കനായി അഭിനയിച്ച്....ഹാ! പാവം ഞാന്‍....

അന്ന് ആ തീയില്‍ച്ചാടാന്‍ എനിക്ക് തലക്ക് നല്ല സുഖമുണ്ടായിരുന്നില്ലേ എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്... അതിനു ശേഷവും പല തവണ ഇതേ രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പണികള്‍ കിട്ടാന്‍ തുടങ്ങിയപ്പൊഴാണ്‌ എനിക്ക് കാര്യം പിടികിട്ടിയത്, ഇത് നമ്മടെ കുഴപ്പമല്ല. മറ്റേതിന്‍റെ കൊഴപ്പാണ്‌, വരേടെ, നമ്മടെ ഗ്ളാമറിലും ജോളിലൈഫിലും അസൂയ മൂത്ത് മോളിലൊള്ള ആള്‍ മാറ്റിവരച്ച അതേ വരേടെ.

വാല്‍ :
വിശേഷദിവസങ്ങള്‍ക്ക് കൃത്യമായി പണി വാങ്ങുന്ന ഈ ശീലം ഞാന്‍ തുടങ്ങിയതെന്നാണെന്നു കൃത്യമായി പറയാന്‍ പറ്റില്ല, എന്തായാലും അങ്ങേ അറ്റത്ത് വെല്ലിമാമന്‍റെ കല്യാണത്തലേന്ന് നടത്തിയ തീച്ചാമുണ്ഡി മുതല്‍ ഇങ്ങേയറ്റത്ത് ധിരിമാമന്‍റെ ജാതകംവാങ്ങലിനു, കുളി കഴിഞ്ഞ് തോര്‍ത്തുമ്പൊ കഴുത്തുളുക്കി രണ്ടു ദിവസം "ലൌ ഇന്‍ സിങ്കപ്പൂര്‍"-ന്‍റെ പോസ്റ്ററില്‍ ജയന്‍ മുകളിലോട്ട് നോക്കി നിക്കുന്ന പോലെ കഴിഞ്ഞു കൂടിയതുള്‍പ്പെടെ .... ഓര്‍ക്കാപ്പുറത്തെ അടികളേറ്റു വാങ്ങാന്‍ അനിയന്‍റെ ജീവിതം ഇനിയും ബാക്കി....

Tuesday, 22 May 2007

ബാലരമയ്ക്കു വാശി പിടിയ്ക്കുമ്പോള്‍

പക്വത വരാത്ത പ്രായത്തില്‍, ഒരു ബാലരമ വാങ്ങാന്‍ പോവാന്‍ വരെ അച്ഛന്‍റെ/അമ്മയുടെ കാശ് മാത്രമല്ല, അവരുടെ അകമ്പടി വരെ ആവശ്യമുള്ള ചെറുപ്പകാലങ്ങളില്‍, നിഷ്കളങ്കരായ ബാലന്മാരും ബാലികമാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍, ചില റ്റിപ്സ് ഫ്രം എക്സ്പീരിയന്സ്ഡ് ഹാന്‍ഡ്സ്.

  • പണം തരുന്ന രക്ഷിതാവ് അച്ഛനാണെങ്കില്‍ നിര്‍ബന്ധബുദ്ധി അല്‍പം കടിച്ചു പിടിച്ചു മാത്രം പ്രകടിപ്പിക്കുക. അച്ഛന്‍മാര്‍ക്കു പൊതുവെ ദേഷ്യം പതുക്കെയേ വരൂ എങ്കിലും വന്നാപ്പിന്നെ ചെന്നൈയില്‍ മഴ വന്ന പോലെ ആയിരിക്കാന്‍ സാധ്യത വളരെ കൂടുതലാണ്‌.
  • അച്ഛന്‍ അധ്യാപകനാണെങ്കില്‍ വളരെ സൂക്ഷിക്കണം, പ്രത്യേകിച്ച് അച്ഛന്‍റെ ഓഫീസ്റൂമില്‍ വച്ചും മറ്റും ബാലരമക്കു വേണ്ടി വാശി പിടിക്കുമ്പൊള്‍.
  • ആരും ചുറ്റിലും ഇല്ലാത്തപ്പോള്‍ വാശി പിടിക്കുന്നതാണ്‌ ഉത്തമം. വിശിഷ്യാ, അച്ഛന്‍റെ മേലുദ്യോഗസ്ഥര്‍ അടുത്തുണ്ടാവുമ്പോള്‍ സംയമനം പാലിക്കുക.
  • അച്ഛന്‍റെ ഓഫീസ്സില്‍ വച്ച് ഇനി ബാലരമ അത്രയ്ക്കും അത്യാവശ്യമായി തോന്നുകയാണെങ്കില്‍, സ്വന്തം വീടോ, ഏതെങ്കിലും ബന്ധുക്കളുടെ വീടോ അടുത്തില്ലെന്ന് ഉറപ്പു വരുത്തുക. ഓഫീസില്‍ വച്ച് കീറു കിട്ടാന്‍ സാധ്യത കുറവാണെങ്കിലും മേല്‍പ്പറഞ്ഞ വീടുകളുടെ സാമീപ്യം അപകടം ക്ഷണിച്ചു വരുത്താന്‍ സാധ്യതയുണ്ട്.
  • ഇനി വീടു തൊട്ടടുത്താണെങ്കില്‍, വീട്ടില്‍ തെങ്ങുകയറ്റം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. തേങ്ങക്കുട്ടികള്‍ കുലകളില്‍ കിടന്ന് ഊഞ്ഞാലാടാന്‍ ഉപയോഗിക്കുന്ന "ഞെട്ടി" എന്ന ഭാഗം, അതായത് "കൊലഞ്ചല്‍" എന്ന പേരില്‍ കഴിമ്പ്രം-എടമുട്ടം-തൃശ്ശൂര്‍ ഭാഗങ്ങളില്‍ അറിയപ്പെടുന്ന സാധനം അടുത്തൊന്നും ലഭ്യമല്ലെന്ന് വളരെ സത്യസന്ധമായി ഉറപ്പു വരുത്തുക.
  • നമ്മുടെ വാശി പിടിക്കലുകള്‍ക്കിടയില്‍ അച്ഛന്‍ മേലുദ്യോഗസ്ഥനെ നോക്കി ഒരു തരം വക്രിച്ച ചിരി ചിരിക്കുന്നുണ്ടെങ്കില്‍ വളരെ ശ്രദ്ധിക്കണം. കരച്ചിലും വാശിയും താല്‍ക്കാലികമായെങ്കിലും നിര്‍ത്തുന്നതാണ്‌ നല്ലത്. ഈ ഘട്ടത്തില്‍ നിങ്ങളുടെ മേല്‍ പിടുത്തം വീഴാന്‍ സാധ്യതയുള്ളതിനാല്‍ വളരെ സൂക്ഷിച്ചു വേണം പെരുമാറാന്‍.
  • ഇനി നമ്മുടെ കയ്യിലിരിപ്പു കൊണ്ടും തലയ്ക്കു മുകളില്‍ ചൊവ്വയും ശനിയും കൂടിയിരുന്നു ചീട്ടു കളിക്കുന്നതിന്‍റെ പ്രഭാവത്താലും, മേല്‍പ്പറഞ്ഞതെല്ലാം സംഭവിച്ചെന്നിരിക്കട്ടെ. ക്രൂശിക്കാന്‍ വേണ്ടി വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ ബലം അധികം പിടിക്കരുത്. നമ്മള്‍ കൂടുതല്‍ ബലം പിടിക്കുമ്പോള്‍ അതിനു 1:100 എന്ന ആനുപാതത്തില്‍ പിടുത്തത്തിന്റെ ശക്തി കൂടാനും അതു വഴി കൈത്തണ്ടയില്‍ ചെമന്ന വളയിട്ടതു പോലെ ചില അടയാളങ്ങള്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ പതിയാനും സാധ്യതയുണ്ട്. പകരം മാക്സിമം വോളിയത്തില്‍ അകറിക്കരയുക. ആരെങ്കിലും ഓടി വന്ന് അച്ഛനെ പിടിച്ചു മാറ്റുന്നതു വരെ കാറല്‍ തുടരുക.
  • ഇനി ഒന്നും നടന്നില്ലെങ്കില്‍, അതായത് കിട്ടാനുള്ളതെല്ലാം ശരീരത്തിന്‍റെ പ്രധാന മര്‍ദ്ദനബാധിതപ്രദേശങ്ങളായ തുടകള്‍, നടുമ്പുറം, ഇളം ചന്തികള്‍ എന്നിവയില്‍ ഏറ്റു വാങ്ങിയ ശേഷം, കുറച്ചു ദിവസത്തേക്ക് അച്ഛനെ കാണുമ്പോള്‍ മൂപ്പരുടെ ചങ്കു പറിയുന്ന വിധത്തില്‍ നോക്കി തിരിഞ്ഞു നടക്കുക. രണ്ടു ദിവസത്തിനുള്ളില്‍ ബാലരമയും കൂടെ പ്രോല്‍സാഹനസമ്മാനങ്ങളും കിട്ടുന്നതായിരിക്കും.

    വാല്: കിട്ടിയ ലാത്തിച്ചാര്‍ജ്ജിന്‍റെ ഇഫക്റ്റില്‍ നടുമ്പുറം വച്ച് മലര്‍ന്നു കിടക്കാന്‍ പറ്റാതെ കമഴ്ന്നു കിടക്കുമ്പോ, ആരെങ്കിലും പുറത്തെ പാടുകളില്‍ തടവുന്ന പോലെ തോന്നിയാല്‍ ആരാണെന്നു തിരിഞ്ഞു നോക്കണ്ട. അച്ഛനായിരിക്കും. മൂപ്പരുടെ ഒരു സമാധാനത്തിനല്ലേ, അങ്ങേരു തടവിക്കോട്ടെ. ഭാവിയില്‍ വളര്‍ന്നു വലുതായി ഒരു ബ്ളോഗൊക്കെ തുടങ്ങീട്ട് ആ അനുഭവമൊക്കെ ഒരു പോസ്റ്റാക്കി ഇട്ടാ മതി.

Wednesday, 9 May 2007

പോലീസ്മാമന്‍റെ ബീഡിക്കുറ്റി

പോലീസ്മാമന്‍ അന്തസ്സുള്ള ഒരു ബീഡി വലിക്കാരനായിരുന്നു.
ആത്മാര്‍ത്ഥതയോടെയുള്ള മൂപ്പരുടെ ബീഡിവലി ഞാന്‍ ഒരു പാട് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ചെറുപ്പത്തില്.
മഞ്ഞക്കാജയുടെ മൂടൊന്നു പൊട്ടിച്ച്, അതിലൊരെണ്ണം മജീഷ്യന്‍ സാമ്രാട്ടിനെപ്പോലെ കയ്യിലെടുത്ത്, കയ്യിലെ തീപ്പെട്ടിയില്‍
നിന്നൊരു കൊള്ളി സ്റ്റൈലില്‍ പുറത്തെടുത്ത്, ബീഡി നല്ല ഉശിരന്‍ കട്ടിമീശയുടെ കീഴെയുള്ള ചുണ്ടുകള്‍ക്കിടയില്‍ വെച്ച്, രണ്ടു കൈ കൊണ്ടും തീയ്ക്കു മറ പിടിച്ചുള്ള ബീഡിവലിയുടെ ആ ട്രഡിഷണല്‍ സ്റ്റാര്‍ട്ട് ഒരു സെക്കന്‍റു പോലും മിസ്സ് ചെയ്യാതെ വാ പൊളിച്ച് ഞാന്‍ നോക്കി നിക്കുമായിരുന്നു.
കത്തിപ്പിടിച്ചു കഴിഞ്ഞാല്‍പ്പിന്നെ കൊള്ളിയെ കൈ കൊണ്ടൊരാട്ടാട്ടി മണ്ണിലേക്കൊരേറും...ഹൊ! അത്തരം വാ പൊളിച്ചു നില്‍ക്കലുകള്‍ക്കിടക്കെവിടെയോ ആണ്‌
എനിക്കും ബീഡി വലിക്കണമെന്ന് പൂതി വന്നു തുടങ്ങിയത്. കൊള്ളിത്തരത്തിനു മറുചിന്തയില്ലല്ലോ. എങ്ങനെയെങ്കിലും ബീഡി വലിച്ചേ പറ്റൂ...
എന്തു ചെയ്യും! ടെന്‍ഷന്‍...! ഹൊ! ബീഡിവലിയുടെ ഗുണങ്ങള്‍ മനസ്സില്‍ നോണ്-സ്റ്റോപ്പ് ട്രെയിലറുകളായി ഓടുന്നു....!
ബീഡി കിട്ടിയാ മാത്രം പോരല്ലോ. അതെവിടെയിരുന്നു വലിക്കും, കൂട്ടത്തിലെ ഏറ്റവും പ്രോബ്ളമാറ്റിക്കായ മിഷന്‍ അതാണല്ലോ.
അമ്മയുടെ പിച്ച് മട്റും തല്ലിനെയും അച്ഛന്‍റെ ചൂലുംകെട്ടു കൊണ്ടുള്ള ഔട്ട്-ഓഫ്-കണ്ട്രോള്‍ ചാമ്പുകളെയും അന്ധമായി പേടിച്ചിരുന്ന കാലം.
പക്ഷേ, ബീഡി വലിച്ചേ പറ്റൂ. ആരാണൊരു തുണ!
രക്ഷകന്‍റെ വേഷത്തിലാണ്‌ കിഴക്കേലേ ശാന്തേച്ചീടെ മോന്‍ രാമഡു(അതു ചുള്ളന്‌ പരമ്പരാഗതമായി കിട്ടിയ പേരാണ്‌) അവതരിച്ചത്. കക്ഷി നമ്മടെ കളിക്കൂട്ടുകാരനായിരുന്നു. പഠനപദ്ധതികളില്‍ വിശ്വാസം പോരാഞ്ഞിരുന്നതു കൊണ്ടും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടി ഒന്നില്‍ കൂടുതല്‍ വര്‍ഷം ഒട്ടു മിക്ക ക്ളാസ്സുകളിലും ചെലവഴിച്ചിരുന്നതു കൊണ്ടും കാഴ്ചക്കു ചെറുതാണെങ്കിലും ലവന്റെ പ്രായം എന്നേക്കാളും കുറച്ചു കൂടുതലായിരുന്നു. പക്ഷേ തല്ലുകൊള്ളിത്തരങ്ങള്‍ക്കു പ്രായഭേദമില്ലെന്നാണല്ലോ മഹദ്വചനം. എന്തായാലും സംഗതി രാമഡു ഏറ്റു.
പോലീസ്മാമന്‍റെ മഞ്ഞക്കാജ സെറ്റില്‍ നിന്നും ഒന്നു രണ്ട് മെംബേഴ്സിനെ ഞാന്‍ അടിച്ചു മാറ്റി. എവിടുന്നോ രാമഡുവും മൂന്നാലെണ്ണം കൊണ്ടു വന്നു.
തെക്കേലെ സിങ്ച്ചേട്ടന്‍റെ പറമ്പിലെ കുളക്കരയിലുള്ള കശുമാവിന്‍റെ ഉച്ചി...അതായിരുന്നു രാമഡു കണ്ടെത്തിയ സങ്കേതം. കൊള്ളാം..എനിക്കിഷ്ടായി.
അങ്ങനെ ഒരു ഞായറാഴ്ചദിവസം കഴിമ്പ്രം ഉച്ചയൂണു കഴിഞ്ഞു മയങ്ങുന്ന ആ ധന്യവേളയില്‍ ഞാനും രാമഡുവും പ്രസ്തുതകശുമാവിന്‍റെ ഉച്ചിയേക്കു വലിഞ്ഞു കേറി. പ്രതീക്ഷിച്ചതിലും കൂടുതല്‍ പുളിയുറുമ്പുകള്‍ അന്നാ മരത്തിലുണ്ടായിരുന്നെങ്കിലും അന്നത്തെ അവയുടെ കടികള്‍ കൊണ്ട് എനിക്കോ രാമഡുവിനോ തീരെ വേദന തോന്നിയില്ല...
അങ്ങനെ ടോപ്പിലെത്തിയ ഞങ്ങള്‍ പദ്ധതി തുടങ്ങി. ഒറിജിനലിലേക്കു കടക്കും മുന്‌പ് ഒരു ഡ്രസ്സ് റിഹേഴ്സലിനായി അയ്നിത്തിരി കടലാസ്സില്‍ ചുരുട്ടി വലിച്ചു ഞാന്‍ പ്രാക്ടീസ് ചെയ്തിരുന്നു. അതു കൊണ്ടു തന്നെ പുക വായില്‍ കയറുമ്പോളുണ്ടാകുന്ന അവസ്ഥയുടെ ഒരു ഏകദേശധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ സ്വതവേ വിഡ്ഢിയായ ഞാന്‍ പുക ഉള്ളിലേക്കെടുത്തിരുന്നില്ല. അതു രാമഡു കണ്ടു. "ഡാ, കന്നാലീ, പൊഗ ഉള്ളീല്‍ക്കിട്ത്ത് വിട്റാ." എന്നു സ്നേഹത്തോടെ അപ്പൊത്തന്നെ എന്നെ ശാസിക്കുകയും ചെയ്തു. വിദഗ്ദ്ധോപദേശം ശിരസ്സാ വഹിച്ച ഞാന്‍ അടുത്ത ഒന്നു രണ്ട് പുകകള്‍ അണ്ണാക്കിന്‍റെ അന്തരാളങ്ങളിലേക്കു വലിച്ചെടുത്തു.......
"ഖോ ഖോ ഖോ....ഖ്രോ ഖ്രോ ഖ്രോ...ബുഹുബുഹുഖ്രാ.." തുടങ്ങിയ സ്വരങ്ങളുടെ ഒരു വിസ്താരമായിരുന്നു അവിടെ പിന്നെ ഉയര്‍ന്നു കേട്ടത്. "ഡാ...മിണ്ടാണ്ടിരിക്കഡാ...ആരെങ്കിലും വരൂഡാ.." എന്നൊക്കെ ആരോ പറയുന്ന പോലെ എനിക്കു തോന്നി. പക്ഷേ, കറങ്ങിക്കൊണ്ടിരിക്കുന്ന കശുമാവിനെ രണ്ടു കൈ കൊണ്ടും കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്താന്‍ നോക്കുന്ന എനിക്ക് അതാരാണെന്നു നോക്കാന്‍ സമയമില്ലല്ലോ. ഇടയ്ക്ക് തലയൊന്നുയര്‍ത്താന്‍ ഞാന്‍ നോക്കി. അപ്പോഴാണ്‌ കശുമാവ് മാത്രല്ല, അടുത്തുള്ള മോട്ടോര്‍പ്പുരയും മയില്‍പ്പീരിയന്‍ മാവും ദൂരെയുള്ള തൊഴുത്തും ഉള്‍പ്പെടെ സിങ്ച്ചേട്ടന്‍റെ പറമ്പ് മൊത്തം കറങ്ങുന്നതായി എനിക്കു ബോദ്ധ്യപ്പെട്ടത്. രാമഡുവിന്റെ കരങ്ങളെന്നെ താങ്ങിയില്ലായിരുന്നെങ്കില്‍ ചുള്ളന്റെ ആജ്ഞ വഹിച്ച എന്‍റെ അന്ത ചള്ളു ശിരസ്സ് നിലത്തു കുത്തി വീണ്‌ ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്കു പോകുന്നതു കാണാനുള്ള അസുലഭാവസരം രാമഡുവിനു കൈ വന്നേനെ. വാട്ട് എ മിസ്സ്! കുറച്ചു നേരം പുളിയുറുമ്പിന്‍റെ കടി കൊണ്ടപ്പൊ സിങ്ച്ചേട്ടന്‍റെ പറമ്പ് റൊട്ടേഷന്‍ സ്റ്റോപ്പ് ചെയ്തു. സംഭവം, പ്രത്യേകിച്ച് തല കറങ്ങിയ കാര്യം ആരോടും പറയണ്ട എന്ന് രാമഡുവിനെ ചട്ടം കെട്ടി ആത്മനിര്‍വൃതിയോടെ ഞാന്‍ മരമിറങ്ങി. പുളിയുറുമ്പുകള്‍ എനിക്കു വഴി മാറിത്തന്നു.. അറബിക്കടലില്‍ നിന്നും ഒഴുകിയെത്തിയ ഇളംകാറ്റ് എനിക്ക് വെഞ്ചാമരം വീശി...ഞാന്‍ കൃതാവുള്ളവനായി...

വാല്‍ : അസമയത്ത് കശുമാവിന്‍റെ മുകളില്‍ നിന്നുള്ള പുകയും ഡ്രം ബീറ്റ്സുമെല്ലാം കേട്ട് സിങ്ച്ചേട്ടന്‍റെ മോള്‍ വന്നു നോക്കീര്‍ന്നൂന്നോ അവളു കണ്ടതെല്ലാം എന്‍റെ സ്വന്തം അമ്മയായ റാണിറ്റീച്ചറോടു പോയി പറഞ്ഞു കൊടുത്തൂന്നോ ഒക്കെ പാണന്‍മാര്‍ ഇപ്പോഴും കഴിമ്പ്രത്ത് പാടി നടക്കുന്നു... എന്തായാലും കിഴക്കേ വീട്ടിലും പടിഞ്ഞാറേ വീട്ടിലും അന്നു നല്ല അങ്കച്ചാര്‍ത്തായിരുന്നു.

ഡങ്ക് സിനിമാറ്റിക് അപ്രോച്ച്

ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...