Friday, 19 February 2010

ലൈഫ് ഇന്‍ഷുറന്‍സ്

കൂട്ടുകാരന്‍റെ കൂട്ടുകാരന്‍: സോ, നിങ്ങളുടെ ഈ ഇന്‍ഷുറന്‍സ് എടുത്താല്‍ എനിക്ക് 5 വര്‍ഷത്തെ ലൈഫ് കവറേജ് കിട്ടുമെന്ന് ചുരുക്കം... ആം ഐ കറക്ട്?

ഫോണിന്റെ അങ്ങേതലയ്ക്കല്‍ ഇന്‍ഷുറന്‍സ് ഏജന്റ് ഡെസ്പരേറ്റ് കോമളാംഗി: അതേ സര്‍... 5 ലക്ഷം ഉറപ്പായും കിട്ടും...

കൂ. കൂ. : ഇനി, ഇന്‍ കേസ്, ഈ അഞ്ചു കൊല്ലം എനിക്കൊന്നും പറ്റിയില്ലെങ്കില്‍...?

കോമള്‍: സര്‍... വൈ ഡോണ്ട് യൂ തിങ്ക് പോസിറ്റിവ്‌ലി?.... യൂ വില്‍ ഡെഫിനിറ്റ്ലി.....

<പെട്ടെന്നു നിശ്ശബ്ദത... ഫോണ്‍ കട്ടായ ശബ്ദം..>

...

Monday, 24 August 2009

ഓരോരോ കഷ്ടപ്പാടുകളേ...

ഇവര്‍ക്കൊക്കെ വട്ടാണെന്നു തോന്നുന്നു.

ഈ വെളിച്ചം കണ്ണിലടിക്കുമ്പോ ഉള്ള മഞ്ഞളിപ്പു കാരണം കണ്ണടച്ചാല്‍ അപ്പൊ തൊടങ്ങും,

"അച്ചോടാ... കണ്ണു തൊറക്കെടാ കുട്ടാ...അച്ഛമുത്തല്ലേടാ... തൊറക്കെടാ.." ശല്യം!

ഇനി കഷ്ടപ്പെട്ട് കണ്ണുതുറന്ന് എല്ലാരേമൊന്നു നോക്കാന്നു വെച്ചാല്‍ അപ്പൊ തൊടങ്ങും അടുത്ത കമന്‍ററി,

"അയ്യോടാ.. എല്ലാരേം സൂക്ഷിച്ചു നോക്കണുണ്ടല്ലോ...ഏ..ചുന്ദരാ..കള്ളാ...എന്താടാ നോക്കണേ.."

എന്‍റെ പൊന്നുചങ്ങാതീ, ഒന്നും നോക്കണില്ല.വെറുതെ കണ്ണു തുറന്നതാ ക്ഷമി... എന്നു പറയണമെന്നുണ്ട് . നാക്കു വഴങ്ങിത്തുടങ്ങാത്തതു കൊണ്ട് അതും പറ്റ്ണില്ല.

എത്ര നേരംന്ന് വെച്ചിട്ടാ ഈ കെടക്കേമൈങ്ങനെ കെടക്കാ. പൊറത്തെ കാഴ്ച്ചോള്‌ കാണാന്‍ ഏതൊരു സാമാന്യമനുഷ്യനും ആഗ്രഹം കാണില്ലേ... എന്നീട്ട് അതിനു വേണ്ടി ഒന്നു കരഞ്ഞാല്‍ പുറത്തു കൊണ്ട് പോവുന്നതൊഴിച്ചുള്ള എല്ലാ കാര്യങ്ങളും ചെയ്യും. മണ്ടന്മാര്‍!

വിവരദോഷികള്‍..

ഈ മുലപ്പാലു കൊണ്ടു മാത്രം എന്താവാനാ...അതും എന്നെപ്പോലെ വിജയകരമായ 3 മാസം പിന്നിട്ട ഒരു ശിശുകോമളന്‌.. രാത്രി ഓരോ ഈരണ്ടുമണിക്കൂറിലും വിശന്നിട്ടാണു മക്കളേ കരയുന്നത്, അല്ലാതെ വയറുവേദന കാരണമല്ല...ശ്ശൊ!!

ബെഡ്റൂം അല്ലെങ്കില്‍ ടിവിയുടെ മുന്നിലേയ്ക്ക്, അതല്ലാതൊരു ലോകം കണ്ടിട്ടില്ല ഈ ബ്ളാങ്കൂരു വന്ന ശേഷം. കഷ്ടം! ആ കഴിമ്പ്രത്തായിരുന്നെങ്കില്‍ ചാച്ചനും അച്ഛമ്മേം കൂടെ ഉച്ച തിരിഞ്ഞാല്‍ എടുത്ത് സിറ്റൌട്ടില്‍ കൊണ്ട് കിടത്തുമായിരുന്നു. ആ കാറ്റും കൊണ്ട് അവരുടെ വര്‍ത്തമാനമൊക്കെ കണ്ട് പറന്നു പോവുന്ന കിളികളേയും അണ്ണാറക്കണ്ണന്മാരെയും പടിഞ്ഞാറ്‌ കടലിലേക്ക് താഴുന്ന സൂര്യനെയുമൊക്കെ കണ്ട്...ഹൊ എന്തു രസമായിരുന്നു. ആ ലോകമെവിടെ കുടുസ്സുമുറികളുടെ തടവറകളുടെ ഈ ലോകമെവിടെ! ഇവരൊക്കെ ഇവിടെ എങ്ങനെ ജീവിക്കുന്നാവോ!

കഷ്ടപ്പെട്ട് അമ്മേ എന്നൊന്നു വിളിക്കാന്‍ ശ്രമിച്ചപ്പൊ കഷ്ടകാലത്തിനാണ്‌ അതു "ങ്കേ" എന്ന് പുറത്തേക്ക് വന്നത്. അതോടെ പുകിലായി, അതു "ഗംഗേ" എന്നാണത്രെ. ഈ പിതാശ്രീ വരുന്നവരോടും പോകുന്നവരോടുമൊക്കെ ഇതേ കോമഡി പറയുന്നത് കേട്ട് ചെവിയുടെ ടിമ്പാനം തേഞ്ഞു. സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്‌ അടുത്ത് താപ്പിനു കിട്ടിയപ്പൊ രണ്ടു ചവിട്ട് പാസ്സാക്കിയത്. അപ്പൊ ദേ പറയണു "ഹും ചവിട്ടിക്കേറാന്‍ നോക്കുന്നുണ്ട്, ഇവന്‍ ഭാവിയില്‍ നീല്‍ ആംസ്ട്രോങ്ങാവുമെടീ""... എന്‍റെ ദൈവമേ, എനിക്കൊരു മിനിമം കോമണ്‍സെന്‍സെങ്കിലുമുള്ള ഒരു തന്തയെ തരാമായിരുന്നില്ലേ നിനക്ക്?

നടക്കാന്‍, വേണ്ട, അറ്റ്ലീസ്റ്റൊന്ന് മുട്ടിലിഴയാനുള്ള പ്രായമെങ്കിലും ആയിട്ട് വേണം ഇവര്‍ക്കിട്ട് പണികള്‍ കൊടുത്തു തുടങ്ങാന്‍. ഈ മാതാപിതാക്കളുടെ ഭാഷ പഠിക്കാനാണെങ്കില്‍ എളുപ്പല്ല. ഇടക്ക് കേള്‍ക്കാം "ഇങ്ങ്ട് തര്യായ്ര്ന്നില്ലേ?" വേറെ ചെലപ്പൊ കേള്‍ക്കും "എനിക്ക് തന്നൂടേന്യോ?". അതു പോലെത്തന്നെ ഇടക്ക് "നീ അവനോടാ പറഞ്ഞീര്ക്ക്യ്" എന്നാണെങ്കില്‍ പിന്നെ കേള്‍ക്കാം "ജ്ജ് ഓന്‍റെട്ത്ത് പറഞ്ഞോള്‍ണ്ടീന്‍" -ന്ന്... എന്‍റെ ശ്രീപത്മനാഭാ, നീ എന്‍റെ ബുദ്ധിമുട്ട് വല്ലതും അറിയുന്നുണ്ടോ?

അപ്പി ഇട്ടാല്‍ തല്ലു കിട്ടില്ല എന്ന ഉറപ്പുള്ളതുകൊണ്ട് മാത്രം അതുകൊടുത്ത് ദേഷ്യം തീര്‍ക്കാം ഇപ്പൊ. ആരെങ്കിലും എടുക്കുന്ന വരെ അതൊന്നു പിടിച്ചു നിര്‍ത്താനുള്ള ബുദ്ധിമുട്ട് സഹിക്കണമെന്നേയുള്ളൂ.. ഹിഹി!

ഈശ്വരാ, ദേ വൈകുന്നേരത്തെ തല്ലിപ്പൊളി മരുന്ന് കൊണ്ട് വരുന്നു... വേഗം കരയാന്‍ ഒരുങ്ങട്ടെ... എന്നിട്ട് വേണം ആ പേട്ടമരുന്നിന്‌ കോംപന്‍സേഷന്‍ കിട്ടുന്ന പാലും കുടിച്ച് ഒന്ന് മയങ്ങാന്‍...


Saturday, 28 March 2009

കലികാലം

മുറിയിലെ ഫാനും ലൈറ്റുമെല്ലാം ഓഫായി. വലിച്ചു വാരിയിട്ടിരിക്കുന്ന ഷെല്‍ഫില്‍ നിന്നും താക്കോല്‍ക്കൂട്ടമെടുത്ത് അയാള്‍ പുറത്തേക്കിറങ്ങി.

"ക്ടക്...", വാതിലിലെ താക്കോല്‍ദ്വാരത്തില്‍, ഒരാളെ തല്ലിക്കൊല്ലാന്‍ വലിപ്പമുള്ള താക്കോല്‍ തിരിഞ്ഞു വൃത്തികെട്ട ശബ്ദമുണ്ടാക്കി.

ഷൂസിന്‍റെ ശബ്ദം രണ്ടാം നിലയില്‍ നിന്നും താഴേക്കിറങ്ങി അകന്നകന്നു പോയി

മുറിയിലാകെ നിശ്ശബ്ദത പരന്നു.

പെട്ടെന്ന് മുക്കിലിരുന്ന ഡസ്റ്റ്ബിന്‍ ചാടിയെണീറ്റ് വായിട്ടലച്ചു

"ആ കോപ്പന്‍ പോയല്ലേ?..ഹൊ! മനസ്സമാധാനമായി. അങ്ങോട്ട് പോവുമ്പോ ഒരു തട്ട്, ഇങ്ങോട്ട് പോവുമ്പോ ഒരു തട്ട്, എന്നിട്ട് ഞാന്‍ നേരെ ഇരിക്കാത്തതിന്‌ ആ പെണ്ണുമ്പിള്ളക്കിട്ട് തെറിയും! നേരെ വെച്ചാലല്ലേ നേരെ ഇരിക്കൂ...! ഉള്ളിലെ കവറിലാണെങ്കില്‍ വേസ്റ്റ് നിറഞ്ഞ് നാറിയിട്ട് വയ്യാ... എന്‍റെ ഒരു വിധി!"

"അതു താന്‍ പറഞ്ഞതു ശരിയാ", ഉള്ളില്‍ മുഴുവന്‍ അലക്കാത്ത തുണി നിറഞ്ഞു കവിഞ്ഞിരിക്കുന്ന പൊണ്ണത്തടിയന്‍ തുണിസഞ്ചി ചിരിച്ചു കൊണ്ടു പറഞ്ഞു. "ഞാന്‍ തന്നെ ഇതിപ്പൊ മൂന്നുനാലു ദിവസമായി ഇതേ ഇരിപ്പിരിക്കുന്നു. ഒന്നെടുത്ത് ആ വാഷിങ്മെഷീനിലിടാന്‍ ഇത്രപ്പെരുത്ത് സമയം വേണോ, എവടെ!! മടി തന്നെ, അല്ലാണ്ടെന്താ!

"വന്നാലുടനെ ആ ലാപ്കോപ്പെടുത്ത് കുത്തിക്കൊണ്ടിരിക്കും. ആ പെണ്ണുമ്പിള്ള പറയുന്ന കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കില്ല. അവരടുത്തു തന്നെ ഇങ്ങോരെ ഇട്ടിട്ടു പൊടീം തട്ടിപ്പോവും", കാലിളകിത്തുടങ്ങിയ മരക്കസേര ആരോടെന്നില്ലാതെ പറഞ്ഞു. 

"ആ സ്ക്രൂഡ്രൈവറൊന്നെടുത്ത് രണ്ടേ രണ്ടു മിനിറ്റ് പണിയെടുത്താല്‍ എന്‍റെ ഈ ചാഞ്ചാട്ടം നിന്നോളും, എനിക്ക് വേണ്ടിയല്ലല്ലോ, സ്വന്തം തണ്ടലിന്‌ സെഗ്‌മെന്‍റേഷന്‍ ഫോള്‍ട്ട് വരാണ്ടിരിക്കാന്‍ വേണ്ടിയല്ലേ, അവസാനം നടൂം കുത്തി വീണാല്‍ എന്നെയും എന്‍റെ അപ്പനപ്പൂമ്മരെയും മൊത്തം തെറി വിളി നടത്തുകേം ചെയ്യും.  കണ്ട്രിപ്പയല്"!

"ഡേ ഡേ, പേടിക്കണ്ട, എയര്‍ടെലിന്‍റെ ഈ മാസത്തെ ബില്ലടച്ചിട്ടില്ല, കക്ഷി അതു മറന്നു പോയിരിക്കുകയാ. കണക്ഷന്‍ കട്ടായിക്കഴിയുമ്പൊ താനെ ലാപ്കോപ്പിലെ കുത്തലു നിന്നോളും", സ്റ്റൂളിന്മേലിരുന്ന മോഡം ചിരിച്ചു കൊണ്ട് പറഞ്ഞു.

"അതു തന്ന്യഷ്ടാ ഇവട്ത്തെ അവസ്ഥയും..ഹിഹി", സ്റ്റാന്‍ഡിലിരുന്ന സെറ്റ് ടോപ് ബോക്സ് ഏറ്റുപിടിച്ചു,

"അവസാനം സര്‍വ്വീസു കട്ടാവുമ്പോ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടം കാണാം... ഹായ് ഹായ്! ശ്വാസം കിട്ടാണ്ടായാപ്പോലും മന്ഷമ്മാര്ക്കിത്ര വെപ്രാളം കാണില്ല. പക്ഷേ ടീവി...ഹൊ!!!

"ബുഹു ബുഹു ബുഹാ", ഹാളിലാകെ തുമ്മലിന്‍റെ ഒച്ച മുഴങ്ങി. 

"എന്‍റെ പൊന്നു പെങ്ങളേ, ഇങ്ങനെ തുമ്മിയാ നിന്‍റെ കട്ടേം പടോം അടുത്തു തന്നെ മടങ്ങും", അടുത്ത തുമ്മലിന്‌ മൂക്കുതിരുമ്മിക്കൊണ്ടിരുന്ന കാര്‍പെറ്റിനോട് ടീപോയ് പറഞ്ഞു.

"പ്ഫ ചെറ്റേ!!എടുത്തൊരു അലക്കാ അലക്കീട്ട്‌ണ്ടെങ്കില്‌ണ്ടല്ലാ!! ദെവസം മുഴേനും എന്‍റെ നെഞ്ചത്തിരുന്ന് സുഖിക്കണതും പോരാ, കഷ്ടപ്പെട്ട് തുമ്മുമ്പോ ഡയലോഗ് വീശണാ? ഒരു ചാമ്പാ ചാമ്പ്യാലേ കയ്യും കാലും കണ്ടിച്ച് ആ മുക്കീപ്പോയ്ക്കെടക്കും", കാര്‍പെറ്റിന്‌ ടീപോയെ പണ്ടേ പിടിക്കില്ല. കൊണ്ടുവന്ന അന്നു മുതല്‍ കേറ്റി വെച്ചിരിക്കയല്ലേ തന്‍റെ നെഞ്ചത്ത് ആ കുരിശിനെ...

"ആദ്യൊക്കെ ആഴ്ചേലൊരിക്കലെങ്കിലും ഈ പണ്ടാരത്തിനെ നെഞ്ചത്ത്‌ന്നെറക്കി ഈ പൊടിയൊക്കെ ഒന്നു തട്ടിക്കളഞ്ഞിരുന്നു. ഇപ്പ കൊറച്ച് നാളായി അതൂല്യ. യെവനൊക്കെ ക്ഷയം പിടിച്ചു ചാവാനാണാ നോക്കണേ...", കാര്‍പെറ്റിന്‍റെ അരിശം തീരുന്നില്ലായിരുന്നു. "എന്തു പണ്ടാരംവേണേലും ആയിക്കോട്ടെ, എനിക്കിത്തിരി സൌന്ദര്യബോധം ഉണ്ടായിപ്പോയി, ഒന്നു മെനയായിക്കെടക്കാന്‍ ആ കോപ്പനതിന്‌ സമ്മതിക്കണ്ടേ, ഈ ആഴ്ചയെങ്കിലും ഒന്നെടുത്ത് വൃത്തിയാക്കിയാ മത്യായിര്ന്നു.

"പിന്നേ, കാത്തിരുന്നോ, ശനിയാഴ്ച വെളുപ്പിനേ അലാറം വെച്ചെണീറ്റ് വൃത്തിയാക്കും", ടി.വിയുടെ പ്രതികരണവും പൊട്ടിച്ചിരിയും ഒന്നിച്ചായിരുന്നു. "ഇക്കണ്ട കാലമായിട്ട് ഒരൊറ്റത്തവണയാണ് ഇപ്പറയണ മനുഷ്യന്‍ എന്നെയൊന്ന് തുടച്ചിട്ടുള്ളത്, ആ ആളാണ്‌ നെലത്ത് കെടക്കണ തന്നെ എടുത്തിനി തൂത്തുവൃത്ത്യാക്കാന്‍ പോണേ, ഒന്നു പോടാപ്പാ..."

"ഇഹപരശാപം തീര്‍ക്കാനമ്മേ ഇനിയൊരു ജന്മം കൂടി തരുമോ", അടുക്കളയില്‍ നിന്നും ഗ്യാസടുപ്പിന്‍റെ കരകരശബ്ദം അരിച്ചരിച്ചു വന്നു.

"അമ്മാവോ, ഇന്നു നേരത്തേ തുടങ്ങിയല്ലോ?"

"വേണ്ട്റാ വേണ്ട്റാ... എനിക്കത്ര പ്രായൊന്നും ആയിട്ടില്ലടാ. ഈ കുഷ്ഠം പിടിച്ച പോലത്തെ ലുക്ക് നീ നോക്കണ്ടാട്ടാ... പക്ഷേ, പറഞ്ഞിട്ട് കാര്യല്ല. ഒക്കേത്തിനുമൊരു യോഗം വേണം. ഈ കരീം കറേമൊക്കെ ഒന്നു തുടച്ച് വൃത്തിയായി നല്ല കുട്ടപ്പനായി ഒന്നു തിളങ്ങാമെന്നുള്ള എന്‍റെ പ്രതീക്ഷ ഞാനിപ്പൊ അട്ടത്തു വെച്ചു. ഇനിയിപ്പൊ പ്രാര്‍ഥിച്ച് ശിഷ്ടകാലം കഴിക്കന്നെ. ആ സീലിങ്ങ് ഫാന്‍മണികളെത്തന്നെ കണ്ടില്ലേ, നല്ല ചോക്ളേറ്റ് ചോക്ളേറ്റു പോലെയായിരുന്നില്ലേ കൊണ്ടു വന്ന് തൂക്കിയിട്ടപ്പൊ. ഇപ്പഴോ, ഒരു മാതിരി മഡ്റേസ് കഴിഞ്ഞു വന്ന ബൈക്കിന്‍റെ എഞ്ചിന്‍ഗാര്‍ഡു പോലെയായി. ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര...

"തറ ഡെയ്‌ലി തുടക്കാന്‍ ആ തമിഴത്തിയെ ഏര്‍പ്പാടാക്ക്‌ണ കണ്ടപ്പൊ ഞാന്‍ വിചാരിച്ചു നല്ലകാലം തുടങ്ങീന്ന്. യെവടെ! ആ പെണ്ണുമ്പിള്ളയുടെ പരാക്രമം കണ്ടാല്‍ രൊറ്റ പൂശാ പൂശാനാ തോന്ന്വ. നെലത്തിരുന്ന് നനഞ്ഞ തുണി വെച്ച് അങ്ങോട്ടൊരു വീശ്, ഇങ്ങോട്ടൊരു വീശ്, പോണ വഴിയിലെങ്ങാനും തറയിലൊന്നു തൊട്ടായായി! ഇതിലും ഭേദം മാസത്തിലൊരു പ്രാവശ്യെങ്കിലും മര്യാദക്കു തൊടക്കലായിര്‌ന്നു. ടോയ്‌ലെറ്റില്‍പ്പോണവര്‍ക്ക് പോലും ആ അമ്മച്ചീടത്ര തിക്കും തെരക്കും ഞാന്‍ കണ്ടിട്ടില്ല", അഴുക്കു പിടിച്ച തറ അരിശത്തോടെ പറഞ്ഞു.

ഞെട്ടിയെണീറ്റപ്പൊ നോട്ടം നേരെ മേലേയ്ക്കാണ്‌ പോയത്. അതാ അഴുക്കു കട്ട പിടിച്ച ഫാന്‍ മുരണ്ടുകൊണ്ട് കറങ്ങിക്കൊണ്ടിരിക്കുന്നു. മൂലയിലെ പൂര്‍ണ്ണഗര്‍ഭിണിയായ തുണിസഞ്ചിയും അഴുക്കു പിടിച്ച ടിവിയും ആടിയിളകുന്ന കസേരയുമെല്ലാം അതു പോലെ തന്നെ ഇരിപ്പുണ്ട്. മുന്‍വാതിലിനടുത്ത് ചെരിപ്പുകളും ഷൂസുകളും നിറകൊട്ടയിലെ ചാളകളെന്ന പോലെ കിടക്കുന്നു. ദൈവമേ, വാട്ട് അ മെസ്സ്! ഉച്ചമയക്കം വിടാതെ ശയിക്കുന്ന നല്ലപകുതിയെ ഉണര്‍ത്താന്‍ പതിവു പോലെ ഒരു വിഫലശ്രമം നടത്തി നേരെ കസേരയുടെ അടുത്തേക്കു ചെന്നു. കഴിഞ്ഞ ദിവസം വാങ്ങിയ സ്ക്രൂഡ്രൈവറെടുത്ത് അളിയന്‍റെ ഇളക്കം ശരിയാക്കി. ടിവിയുടെ മേല്‍ മിസ്റ്റര്‍ മസില്‍ വെച്ച് തുടച്ചു ക്ളീന്‍ ക്ളീനാക്കി. തുണിസഞ്ചിയിലെ തുണികളെടുത്ത് മെഷീനിലിട്ട് സൂപ്പര്‍വാഷ് തന്നെ കൊടുത്തു. അലമ്പായി കിടക്കുന്ന സ്വീകരണ-കം-ഡൈനിങ്ങ് മുറിയെ അടക്കിയൊതുക്കി. ഗ്യാസടുപ്പിനെ ഈസി-ഓ-ബാങ്ങ് വെച്ച് കലക്കനാക്കി.

കാര്‍പെറ്റിന്‍റെ മേലെന്ന് ടീപ്പോയെ എടുത്ത് മാറ്റിവെച്ച് അതിനെ പുറത്തു കൊണ്ടു പോയി തട്ടിക്കുടഞ്ഞു വൃത്തിയാക്കി. നിസ്കാരപ്പള്ളി പോലെ കിടന്നിരുന്ന സോഫാസെറ്റിയെല്ലാം വലിച്ചിട്ട് നേരെയാക്കി. എല്ലാം കഴിഞ്ഞപ്പൊ കണ്ണും തിരുമ്മി എണീറ്റു വന്ന നല്ല പകുതി ഏതോ വിചിത്രലോകത്തെത്തിയെന്നോണം കണ്ണു മിഴിച്ചു നിന്നു. ഞാനാരെന്നു നീ കരുതി എന്ന മട്ടില്‍ വിജയീഭാവത്തോടെ ഞാനവളെ നോക്കി ഒരു അഹങ്കാരച്ചിരി ചിരിച്ചു... ഹൊ!
"അഭിട്ടാ...എണീക്ക്, ഞാന്‍ കുളിക്കാന്‍ പോവ്വാ, ആ അമ്മച്ചി വന്നിട്ടുണ്ട്, ഒന്നു നോക്കിക്കോണേ..."
"ഏ? എന്താന്ന്? അയ്യോ, തൃപ്രയാറപ്പാ... അപ്പദ് സ്വപ്നായിര്ന്നോ?"
"നാന്‍ വറേന്‍ അമ്മാ..." തമിഴ്പ്പൊണ്ണിന്‍റെ കളമൊഴി വാസലില്‍ മുഴങ്ങി.
"ഓ ഓ, അങ്ങനെയാവട്ടമ്മച്ചീ..." എന്നും പറഞ്ഞ് പല്ലു തേക്കാനായി നടന്നപ്പൊ നിറഞ്ഞുകവിഞ്ഞ തുണിസഞ്ചിയില്‍ തട്ടി വീഴാന്‍ പോയി.
നാശം, ഇവള്‍ടൊരു കാര്യം!
"ഡീ, നീയ്യീ തുണി ഇതു വരെ അലക്കീലേ...????"

Friday, 27 March 2009

ലില്ലിക്കഥ

ലില്ലിക്കുട്ടിക്ക് ഏഴഴകായിരുന്നു.

വേഷവിധാനത്തില്‍ മാത്രം ലേശം മാറ്റമുണ്ടെന്നൊഴിച്ചാല്‍, ഒരു റഫറന്‍സിനു വേണ്ടി മാത്രം, വേണമെങ്കില്‍ കോണ്ടലീസ റൈസ് ചേച്ചിയുടെ മുറിച്ച മുറി എന്നു പറയാം. കഴിമ്പ്രത്തിന്‍റെ ദൈനംദിന ജീവിതത്തില്‍ തദ്ദേശീയരായ സ്ത്രീപ്രജകള്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാതിരുന്ന ഒരു കാലഘട്ടത്തിലാണ്‌ പിറന്നു വീണതെന്നതിനാല്‍, നാലാളറിയണമെങ്കില്‍ അല്‍പ്പം തക്കിടതരികിടകളെല്ലാം വേണമെന്ന അറിവ് കൌമാരം വിട്ടതിന്‍റെ പിറ്റേന്ന് മുതല്‍ ലില്ലിക്കുട്ടിയ്ക്കുണ്ടായി എന്നതു വാസ്തവം.
സ്കൂളുമായുള്ള ബന്ധം വിച്ഛേദിച്ചതിനു ശേഷം ലില്ലിക്കുട്ടിയുടെ നേരംപോക്കുകള്‍ കഴിമ്പ്രത്തെ വേറൊരു പണിയുമില്ലാ-ഉണ്ണികള്‍ക്കൊപ്പമായിരുന്നു. അവര്‍ക്കും ഒരു രസം, ലില്ലിക്കുട്ടിയ്ക്കും ഒരു രസം.

അങ്ങനെ കുടുംബത്തില്‍പ്പിറന്നവരും അല്ലാത്തവരുമൊക്കെ തന്‍റെ പറമ്പിലൂടെ "ലില്ലിക്കുട്ടി ഭവനി"ലേയ്ക്ക് മാര്‍ച്ചു ചെയ്യുന്നതു കണ്ട മിലിറ്ററി സിംഹം ഹിറ്റ്ലര്‍ മാധവന്‍കുട്ടിയാണ്‌ ലില്ലിക്കുട്ടിയ്ക്കു നേരേ ആദ്യ യുദ്ധഭീഷണി മുഴക്കിയത്. എന്നാല്‍ സുനാമി ഇളകി വരുന്നെന്നു പറഞ്ഞാല്‍പ്പോലും "എന്നാലിന്നൊന്നു കുളിച്ചേക്കാം" എന്ന ഭാവം മാത്രം കാണിക്കുന്ന ലില്ലിക്കുട്ടിയ്ക്കുണ്ടോ വല്ല കുലുക്കവും. അവള്‍ തന്‍റെ ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നു. ലില്ലിക്കുട്ടിയുടെ അത്രേം തൊലിക്കട്ടിയില്ലാത്ത നാട്ടുകാര്‍ വഴി ലേശം വളഞ്ഞു വരാന്‍ തുടങ്ങിയെന്നു മാത്രം.

അങ്ങനെയിരിക്കെ, നാട്ടിലെ പ്രധാന ഉല്‍സവമായ മാവില്‍ക്കുത്ത് പൂരം വന്നു. എല്ലാക്കൊല്ലത്തെയും പോലെ അഞ്ചാറു കരിവീരന്മാര്‍ പൂരം കൊഴുപ്പിക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും വന്നെത്തി. നാട്ടുകാര്‍ക്ക് മേല്‍പ്പറഞ്ഞ ആനകള്‍ കൌതുകവും സന്തോഷവുമൊക്കെയായിരുന്നെങ്കിലും, ലില്ലിക്കുട്ടിയുടെ ഫാമിലിക്കു മാത്രം അവ പേടിസ്വപ്നമായിരുന്നു. കാരണമെന്താ, ആനകളെ മുഴുവനും തളക്കുന്നത് ശങ്കുമാഷ്ടെ പറമ്പിന്‍റെ മൂലയിലാണ്‌, എന്ന്വച്ചാല്‍ ലില്ലിക്കുട്ടിയുടെ ഓലപ്പുര നില്‍ക്കുന്ന അഞ്ചു സെന്‍റിനോട് തൊട്ട്. ഈ രണ്ടു പറമ്പിനേം വേര്‍തിരിക്കുന്ന വേലി ലില്ലിക്കുട്ടി വളര്‍ത്തിയിരുന്ന ആട്ടിന്‍കുട്ടികള്‍ക്കോ കോഴികള്‍ക്കോ വരെ ഒരു ഭീഷണിയല്ലെന്നിരിക്കെ, അതിനെ വിശ്വസിച്ച് ലില്ലിക്കുട്ടി എങ്ങനെ കിടന്നുറങ്ങും. അതു കൊണ്ടു തന്നെ രാത്രികളില്‍ മുള്ളാനെന്ന വ്യാജേന ഇടക്കിടയ്ക്ക് പുറത്തിറങ്ങി ആനകള്‍ കെട്ടിയിടത്തു തന്നെയുണ്ടോ, അതോ കോലായില്‍കേറിയിരുപ്പുണ്ടോ എന്നൊക്കെ നോക്കുകയും , ജീവന്‍ ബാക്കിയുണ്ടെന്നുറപ്പു വരുത്തുകയുമായിരുന്നു പാവം ലില്ലിക്കുട്ടിയുടെ ഉല്‍സവരാത്രികളിലെ പ്രധാനപണി.

അല്ലാണ്ടുള്ള പകല്‍സമയങ്ങളില്‍ ചെറുപ്പക്കാരായ പാപ്പാന്മാരോട് കത്തിയടിക്കാനും ലില്ലിക്കുട്ടി സമയം കണ്ടെത്തുക പതിവായിരുന്നു. പകലു മുഴുവന്‍ ആനകളെ നോക്കി നോക്കി കുരു പൊട്ടി നില്‍ക്കുന്നപാപ്പാന്മാര്‍ക്ക് ലില്ലിക്കുട്ടിയെ കാണുമ്പോള്‍ "ഇതെങ്കിലിത്" എന്ന ഒരു ചിന്ത വരുന്നതിലും തെറ്റു പറയാന്‍ പറ്റില്ല.

അങ്ങനെയിരിക്കെയാണ്‌, അക്കൊല്ലത്തെ പൂരത്തിന്‌ ലക്ഷണമൊത്ത ഒരു ആനയുടെ കൊമ്പില്‍ത്തൂങ്ങി ലക്ഷണം അത്ര പോരാത്ത രാജ്കുമാര്‍ എന്ന രാജുമോന്‍ കഴിമ്പ്രത്ത് കാലു കുത്തുന്നത്. ദോഷം പറയരുതല്ലോ, രാജുമോന്‍ സുന്ദരനായിരുന്നു, വിരിഞ്ഞു നില്‍ക്കുന്ന നെഞ്ചുംകൂടും 6 പാക്ക് ആബ്സും ബലിഷ്ഠമായ കരങ്ങളും കട്ടിമീശയും കണ്ടാല്‍ ഏതു മോളുമൊന്നു മയങ്ങിപ്പോവും. എന്നല്ലാ, മയങ്ങി. ലില്ലിക്കുട്ടിയല്ല, ഉല്‍സവപ്പറമ്പിലെ വള-മാല-ചാന്ത്-പൊട്ട് കച്ചവടക്കാര്‍ക്കു നേരെ ഒളികണ്ണെറിഞ്ഞ് ഷോപ്പിങ്ങ് നടത്തുന്ന അവളെക്കണ്ട രാജുമോന്‍. പൂരം കഴിഞ്ഞതിന്‍റെ പിറ്റേന്ന് രാജുമോന്‍ ലില്ലിക്കുട്ടിയുടെ കുടുംബത്തു ചെന്നു പെണ്ണു ചോദിച്ചു.

അങ്ങനെ, അരോഗദൃഢഗാത്രനും കട്ടിമീശക്കാരനുമായ രാജുപ്പുലി അന്നേയ്ക്ക് പത്താം നാള്‍ ലില്ലിക്കുട്ടിയുടെ കഴുത്തില്‍ കുരുക്കിട്ടു. വിവാഹശേഷം ലില്ലിക്കുട്ടിയുടെ സ്നേഹമസൃണമായ നിര്‍ബന്ധത്തിനു വഴങ്ങി രാജുമോന്‍ തന്‍റെ ഊരുചുറ്റല്‍ അവസാനിപ്പിച്ചു. നാട്ടിലെ അല്ലറ ചില്ലറ പണികളിലേയ്ക്ക് തിരിഞ്ഞ രാജ് വളരേപ്പെട്ടെന്നു തന്നെ നാട്ടുകാര്‍ക്കു വേണ്ടപ്പെട്ടവനായി. തെങ്ങിനു തടമെടുക്കാനായാലും, വളമിടാനായാലും, കുളം വറ്റിക്കാനായാലും, മീന്‍ പിടിക്കാനായാലും, ഇലക്ട്രിക് പോസ്റ്റില്‍ വീണ പട്ട എടുത്തുമാറ്റാനായാലും, കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനായാലും എന്തിന്, അറ്റ കൈയ്ക്ക് കടലില്‍ പോവാന്‍ വരെ രാജുമോന്‍ റെഡിയായിരുന്നു!!

ലില്ലിച്ചേച്ചിയുടെ മൂത്ത സഹോദരി അമ്മിണിച്ചേച്ചിയുടെ ഹബ്ബി ഒരു ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു. മൂന്നരയടി പൊക്കമുള്ള ആ സിംഹം ഗര്‍ജ്ജിക്കുമ്പോള്‍ വമിക്കുന്ന ചാരായത്തിന്‍റെ മണം സഹിക്കാന്‍ വയ്യാതെ, അങ്ങേരുടെ കൂടെയുള്ള പൊറുതി അകാലത്തില്‍ ടെര്‍മിനേറ്റ് ചെയ്ത്, സഹോദരിക്കും അമ്മയ്ക്കുമൊപ്പം സ്വവസതിയില്‍ താമസിച്ച്, കൂലിപ്പണിയ്ക്കു പോയി സ്വന്തമായി വരുമാനമുണ്ടാക്കി മൂന്നു കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്യുന്ന തങ്കപ്പെട്ട ഒരു സ്ത്രീ ആയിരുന്നു അമ്മിണിച്ചേച്ചി. ഭാര്യയുടെ ഈ പ്രവര്‍ത്തി അത്രയ്ക്കിഷ്ടപ്പെടാത്ത ഹബ്ബി പണി കഴിഞ്ഞു കിട്ടുന്നതെല്ലാം വൃന്ദാരബാറിന്‍റെ ഓണര്‍ ശ്രീനിവാസേട്ടനു കൊടുത്ത് ഫുള്‍ടാങ്കായി വന്ന് ഇടയ്ക്കിടെ തെറിവിളി നടത്തും. ഒടുവില്‍ റിലേ കട്ടായിക്കഴിയുമ്പോള്‍ പറമ്പില്‍ത്തന്നെ കിടന്നുറങ്ങി വെളുപ്പിനേ പോവുകയായിരുന്നു മൂപ്പരുടെ ഒരു രീതി.

എന്നാല്‍...
രാജുമോന്‍ അവതരിച്ചതോടെ ഈ രീതികള്‍ നടക്കാതെയായി. പല തവണ രാജുമോനുമായി എന്‍കൌണ്ടറിന്‌ നമ്മുടെ സിംഹം ശ്രമിച്ചെങ്കിലും രാജുമോന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ ഒഴിഞ്ഞുമാറിക്കൊണ്ടേ ഇരുന്നു. എന്നാല്‍ അതിന്‍റെ ക്ളൈമാക്സ് സിംഹത്തിനൂഹിക്കാന്‍ കഴിയാവുന്നതിനേക്കാള്‍ കനത്തതായിരുന്നു. സിംഹത്തിന്റെ പതിവുബെഡ്റൂമായ ആ പറമ്പിലിട്ട് രാജുമോന്‍ സിംഹത്തെ തല്ലിത്തകര്‍ത്തു. ഇരുമ്പിന്‍കൂടം പോലുള്ള തന്‍റെ കൈകള്‍ കൊണ്ട് സിംഹത്തിന്‍റെ നെഞ്ചാംകൂട്ടില്‍ രാജുമോന്‍ പൊങ്കാലയിട്ടു. സമീപവാസികളെ മുഴുവനും സാക്ഷിയാക്കി അങ്കം ജയിച്ച രാജുമോന്‍, കുന്നത്തിന്‍റെ ചുവന്ന അണ്ടര്‍വെയറുമിട്ട്, 123 കിഡ്-നെപ്പോലെ നടത്തിയ വിജയാഹ്ളാദം അങ്ങേരെ ഞങ്ങള്‍ പീക്കിരികളുടെ മാച്ചോമാനാക്കി മാറ്റി.

അനാഥനായിരുന്ന തന്നെ എടുത്തു വളര്‍ത്തിയ പള്ളീലച്ചന്‍റെയും ആരുമറിയാതെ ഒളിഞ്ഞു നിന്ന് ഒരു ദിവസം താന്‍ കണ്ട തന്‍റെ പണക്കാരായ അച്ഛനമ്മമാരുടെയും കഥ ഒരിക്കല്‍ രാജുമോന്‍ പറഞ്ഞപ്പോള്‍, കേട്ടുനിന്ന ഞങ്ങളുടെ കണ്ണും നിറഞ്ഞുപോയിരുന്നു. അന്നേ ഉടലെടുത്തിരുന്ന ആരാധനാമനോഭാവം ഈ സംഭവത്തോടെ ഇരട്ടിക്കുകയും സമയം കിട്ടുമ്പോഴൊക്കെ രാജുമോന്‍റെ വീരസ്യങ്ങള്‍ കേള്‍ക്കാന്‍ കുട്ടിപ്പട പിന്നാലെ പായുന്നതും പതിവായി.

അങ്ങനെ കാക്ക കരയുകയും പട്ടി കുരയ്ക്കുകയും ശാന്തേച്ചി രാമഡുവിനെ തെറി വിളിച്ചെണീപ്പിക്കുകയും ചെയ്ത, കഴിമ്പ്രത്തെ ഒരു ടിപ്പിക്കല്‍ പുലര്‍കാലത്ത് രാജുമോന്‍ മിസ്സിങ്ങായി. രാജുമോനെ അന്വേഷിച്ച് പലരും പല വഴിയ്ക്ക് പോയി. ചേമ്പിന്‍തണ്ടുപോലെ തളര്‍ന്നു കിടന്ന ലില്ലിക്കുട്ടിയെ ആശ്വസിപ്പിക്കാന്‍ അയല്‍പക്കത്തെ സ്ത്രീകള്‍ ഇടയ്ക്കിടെ വന്നുംപോയും കൊണ്ടിരുന്നു എന്നതൊഴിച്ചാല്‍, കാര്യമായ പുരോഗതിയൊന്നും ഇക്കാര്യത്തിലുണ്ടായില്ല. ദിവസങ്ങള്‍ ആഴ്ചകളുടെ കൂടെ മാസങ്ങളിലേറി പൊയ്ക്കൊണ്ടേ ഇരുന്നു.

രാജുമോന്‍റെ വരവോടെ ലില്ലിക്കുട്ടിയുടെ കമ്പനി നഷ്ടപ്പെട്ട യുവകോമളന്‍മാര്‍ മാത്രം സന്തോഷിച്ചു. അവരുടെ അപവാദപ്രചരണങ്ങള്‍ നാട്ടുകാര്‍ വിശ്വസിച്ചു തുടങ്ങി. അങ്ങനെ ഇനി രാജുമോന്‍ തിരിച്ചുവരില്ലെന്ന വിശ്വാസം ഉറച്ചു തുടങ്ങിയപ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് രാജ് ലില്ലിക്കുട്ടിയുടെ പടി കേറി വന്നു. വെറുംകയ്യോടെയല്ല, ഒരു ബാഗ് നിറയെ മധുരപലഹാരങ്ങളും, പിന്നെ ഒരു വലിയ കുപ്പി ഹോര്‍ലിക്സും! അമ്മയ്ക്ക് കമ്പിളിയും ചേച്ചിക്കും പിള്ളേര്‍ക്കും ഉടുപ്പുകളും ലില്ലിക്കുട്ടിക്ക് ഹോര്‍ലിക്സും കൊടുത്തൊതുക്കിയ രാജുമോന്‍ പറഞ്ഞ കഥകളില്‍ ബോംബെയും (മുംബൈ, അതു തന്നെ), അധോലോകവും സംഘട്ടനങ്ങളും നീണ്ട ആശുപത്രിവാസവുമെല്ലാമുണ്ടായിരുന്നു. എല്ലാം കേട്ട് തരിച്ചിരുന്ന, ആ ആവറേജ് കഴിമ്പ്രം ഫാമിലി രാജുമോനെ സസന്തോഷം സല്‍ക്കരിച്ചു. എന്നാല്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ട് മറ്റൊരു പുലര്‍കാലത്ത് രാജുമോന്‍ എന്നെന്നേക്കുമായി അപ്രത്യക്ഷനായി.

ഒരു കാര്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഞെട്ടുന്നത് ഇഷ്ടമല്ലാത്തവരായതു കൊണ്ടും, കഴിമ്പ്രത്ത് രാജുമോനെ റീപ്ളേസ് ചെയ്ത പലരും കൂടുതല്‍ ശുഷ്കാന്തിയുള്ളവരായതു കൊണ്ടും, നാട്ടുകാര്‍ക്ക് അതൊരു പെട്ടിക്കോളം വാര്‍ത്ത മാത്രമായി മാറി. എന്നാല്‍ ലില്ലിക്കുട്ടിയ്ക്ക് അതിനു കഴിയില്ലല്ലോ, അവള്‍ രാജുമോനെ കാത്തിരുന്നു. ഏറെക്കാലം കഴിഞ്ഞിട്ടും രാജ്സെയ്തികള്‍ കിട്ടാതായപ്പോള്‍, അങ്ങേരെ ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ലില്ലിക്കുട്ടിയ്ക്ക് ബോധ്യപ്പെട്ടു.

രാജുമോന്‍റെ കൂടെ നടക്കുമ്പോള്‍, തന്‍റെ പഴയ കമ്പനികളെ കണ്ടാല്‍, അങ്ങേരുടെ കരിവീട്ടി പോലുള്ള കൈകളില്‍ കുറേക്കൂടി മുറുകെപ്പിടിച്ച്, "കണ്ട്റാ മക്കളേ, വാഴപ്പിണ്ടി പോല്യൊള്ള നിന്‍റെ കയ്യിലെ നീരല്ല, ദേ ഇത്ണ്‌ ഈ മസില്‍ മസില്‍ എന്നു പറയുന്ന സാധനം" എന്ന ഭാവത്തില്‍ പുച്ഛത്തോടെ നോക്കിയിരുന്ന ലില്ലിമോള്‍, പിന്നെ അവമ്മാരോട് ചിരിച്ചു കാണിച്ചു തുടങ്ങി. ഹിറ്റ്ലറുടെ കണ്ണില്‍പ്പെടാതെ ലില്ലിഭവനിലേയ്ക്ക് സമയത്തും അസമയത്തും ആരാധകവൃന്ദത്തിന്‍റെ വിസിറ്റുകള്‍ വീണ്ടും ഉണ്ടാവാന്‍ തുടങ്ങി. ഇടയ്ക്കിടെ അമ്മിണിച്ചേച്ചിയും ലില്ലിയും തമ്മിലുള്ള അങ്കംവെട്ടിന്‍റെ ഒച്ച അയല്‍ക്കാരുടെ ഉറക്കവും കെടുത്താന്‍ തുടങ്ങി. എന്നാല്‍ ലില്ലിക്കുണ്ടോ വല്ല കുലുക്കവും!

അവള്‍ രണ്ടും കല്‍പ്പിച്ചു തന്നെയായിരുന്നു. അവളുടെ ലക്‌ഷ്യങ്ങള്‍ മറ്റൊന്നായിരുന്നു. ഇരുട്ടു പരക്കുമ്പോള്‍ റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുകളില്‍ ലില്ലിക്കുട്ടി കയറിപ്പോവുന്നതു പതിവായി. സല്‍ഗുണസമ്പന്നന്മാരും സദാചാരത്തിന്‍റെ അപ്പോസ്തലന്മാരും എല്ലാം തികഞ്ഞവരുമായ നാട്ടുകാര്‍ കുശുകുശുത്തു, അപവാദം പറഞ്ഞു. പക്ഷേ, ഹൂ കെയ്ഴ്സ്?! ലില്ലിക്കുട്ടി തന്‍റെ പാത തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. പിന്നെന്താ, പകലൊക്കെ അല്ലറചില്ലറ പരദൂഷണം പറയുമെന്നല്ലേയുള്ളൂ; അങ്ങ് പടിഞ്ഞാറ്‌ സൂര്യന്‍ കടലിലെ ചേറില്‍ പൂണ്ടുകഴിഞ്ഞാല്‍പ്പിന്നെ നാട്ടുകാരുടെ വകയും നല്ല പ്രോത്സാഹനമായിരുന്നല്ലോ.

അശുഭം...

Wednesday, 25 March 2009

കിളിക്കൊഞ്ചല്‍ 1.0

ജനശതാബ്ധി എക്സ്പ്രസ്സ് കൂകിക്കിതച്ച് തൃശ്ശൂര്‍ സ്റ്റേഷന്‍റെ പ്ളാറ്റ്ഫോം 2-ല്‍ തളര്‍ന്ന് നിന്നു. ബാഗുകളും സൂട്ട്കേസും കവറുകളും വാട്ടര്‍ബോട്ടിലുമൊക്കെ തൂക്കിപ്പിടിച്ച് ഞങ്ങള്‍ ബോഗിക്കുള്ളിലേക്ക് കേറിക്കൂടി. പതിവു പോലെ പോവുന്ന ദിശയ്ക്ക് എതിര്‍വശത്തോട്ട് നോക്കിയിരിക്കാനായിരുന്നു ചെയര്‍കാറില്‍ക്കേറിയ ഞങ്ങളുടെ യോഗം. അങ്ങനെ ഒരു വിധം ഇരിപ്പുറപ്പിച്ചു കഴിഞ്ഞപ്പോള്‍ കിളിനാദം... 
 "നാശം, എന്നും ഈ ട്രെയിന്‍ പോവുന്നത് എതിര്‍ദിശയിലേക്കാണെന്നറിഞ്ഞൂടെ ഇവര്‍ക്ക്?? പിന്നെന്തിനാ സീറ്റൊക്കെ ഇങ്ങനെ തിരിച്ചു ഫിറ്റ് ചെയ്തുവെച്ചിരിക്കുന്നതാവോ!!" 
 എന്തു പറയാന്‍! ;) 

 *** 

 മെരിലാന്‍ഡിന്‍റെ ശ്രീമഹാഭാരതം ടിവിയില്‍ നടമാടിക്കൊണ്ടിരിക്കുന്നു. അജ്ഞാതവാസത്തില്‍ കഴിയുന്ന പാണ്ഡവര്‍ തങ്ങളുടെ അവസ്ഥകള്‍ പരസ്പരം ഡിസ്കസ്സ് ചെയ്യുന്ന സീന്‍ ആണ്. ഓരോരുത്തരുടെ ഡയലോഗും അതിന്‍റെ ക്ളോസപ്പ് ഷോട്ടും കഴിഞ്ഞ് ക്യാമറ പാഞ്ചാലിയായി അഭിനയിക്കുന്ന കുട്ടിയുടെ മുഖത്തേക്ക് സൂം ചെയ്തു. ഉടനെ പുറകില്‍ നിന്നും ആത്മാര്‍ഥമായ ഒരു കമന്‍റ്. 

"പോരാ..സീത പോരാ..." 

 "@$#@#!@#" 

 *** 

"നോക്ക് നോക്ക്... ആ പശൂനൊരു റോയല്‍ ലുക്കില്ലേ?"

"എന്താന്ന്??" 

"അല്ലാ, അതിന്‍റെ പുറത്തെ ആ മുഴയൊക്കെ കണ്ടോ? നല്ല എടുപ്പുള്ള പശു!"

"@#!#!@#!@!@...അതൊരു കാളയാടീ...!!!" 

***

"അമ്പാടിപ്പയ്യുകള്‍ മേയും കാണാത്തീരത്ത്..."

"ഹലോ.."

"ഹലോ..എന്താ?"

"ഇട്ടാ, എവടെയാ?"

"കൊഞ്ചാതെ കാര്യം പറ മോളേ, ഞാനിവിടെ സിഗ്നലില്‍ കെട്ക്ക്‌ണ്. ഗ്രീനാവാറായി."

"ഇട്ടന്‍ വീട്ടിലെത്തുമ്പൊ എന്നെ ഒന്നു വിളിക്ക്വോ?"

"അതെന്തേ? നീ വീട്ടിലെത്താറായില്ലേ?"

"അല്ലാ, മഴ ചാറുന്ന്‌ണ്ടേ. ഞാന്‍ കുട എടുത്തില്ലേന്നൊരു സംശയം. ഇട്ടന്‍ വീട്ടില്ച്ചെന്ന് ഞാന്‍ വെക്കാറുള്ളിടത്തൊക്കെ ഒന്നു നോക്ക്വോ? എന്നിട്ടവിടെ ഇല്ലെങ്കിലെന്നെ വിളിച്ചു പറയണം."

"എന്തിനാ??"

"എനിക്കെന്‍റെ ബാഗില്‍ നോക്കാനാ..."

"!@#!$@!#!@#$#@#$%@#!!!!"


***

"മാന്‍ ഓഫ് ദ് മാച്ച് ഡക്ക്‌വര്‍ത്ത് ലുയിസ്-നു കൊടുക്കണം. കളി ജയിച്ചത് അതു കാരണമല്ലേ...ഹഹ.." 

അടുക്കളയില്‍ നിന്നും ദേ കിളിമൊഴി, "അതിന്‌ ഇന്ത്യയല്ലേ ജയിച്ചത്..പിന്നെങ്ങനാ അയാള്‍ക്ക് മാന്‍ ഓഫ് ദ് മാച്ച് കൊടുക്കണേ?" 

ഹാളില്‍ ചിരി അടങ്ങി. കരച്ചില്‍ തുടങ്ങി...

* * * 

"എന്‍റെ പൊന്നിഷ്ടാ.. വേണ്ടി വന്നാ ലിവര്‍പൂളിനു വേണ്ടി ഞാന്‍ മരിക്കും..." 

കിളിമൊഴി, "ഓ... അതെന്തു തരം വെപ്പാ? നിനക്ക് അത്രക്ക് ഇഷ്ടാ? എനിക്കീ ലിവര്‍ ഇട്ടതൊന്നും അത്ര പിടിക്കില്യ!" 

ആവേശം അടങ്ങി. അടി തുടങ്ങി...

* * * 

കിളിമൊഴി, "അയ്യോ.. ആലന്‍ ഫോണ്‍ ഇവിടെ വെച്ചു മറന്നല്ലോ... അവന്‍ വീട്ടിലെത്തിക്കാണും.." 

"ഇല്ലെന്നേ... ഞാനിപ്പത്തന്നെ അവനെ വിളിച്ചു പറയാം. 9940..." 

 "????!!!!!!" 

"ഓ..ഛെ..!!" (കിളിയുടെ പൊട്ടിച്ചിരി) 

കുറച്ചു സമയത്തിനു ശേഷം... 

"ക്ളാ ക്ളാ ക്ളീ ക്ളീ ക്ളൂ ക്ളൂ..പ്ളീസ് ഓപണ്‍ ദ് ഡോര്‍!" 

"ഹിഹി... നീ വന്നോ..ഫോണ്‍ മറന്നല്ലേ...? ദാ കൊണ്ടു പൊക്കോ.." 

"ഉം.. വഴിയില്‍ വെച്ചാ ഓര്‍മ്മ വന്നത്..ഉടനെ വണ്ടി നിര്‍ത്തി മൊത്തം തപ്പുവാരുന്നു..നിന്നെ വിളിച്ചു പറയാന്‍..." 

"????!!!!!!" 

(അടുക്കളയില്‍ കിളിയുടെ അട്ടഹാസം)

* * *

"ദാ, ആ വലതു വശത്തു കാണുന്നതാണ്‌ വിധാന്‍ സൌധ, ഇനി കണ്ടില്ലാ കണ്ടില്ലാ എന്നു പറയരുത്"

"ഹായ്! ബാംഗ്ളൂരു വന്നിട്ട് ഇത്രേം നാളായിട്ടും ഇതു കണ്ടിട്ടില്ലായിരുന്നു, എന്തു വലുതാ അല്ലെ? എന്തൊരു ഭംഗി! ഇവിടെ ആരാ ഇപ്പൊ താമസിക്കുന്നത്?"

"????!!!!"

* * *

(തുടര്‍ന്നു കൊണ്ടേ ഇരിക്കും)

Monday, 29 September 2008

ചിത്രവധം


"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന്‌ തോന്നണ്‌ ", കൈ നെറ്റിയോട്‌ ചേര്ത്ത്‌ പിടിച്ച്‌ ഷമ്മു പറഞ്ഞു.

ചെമ്പന്‍ വൈദ്യര്‍ പതിയെ പുറത്തേയ്ക്കു വന്നു. ശരിയായിരുന്നു. അബോധാവസ്ഥയിലായ ഒരുവനെ അവിടേയ്ക്ക്‌ കുറേപ്പേര്‍ താങ്ങിക്കൊണ്ട്‌ വന്നു. അവരയാളെ നിലത്തു കിടത്തി. വായില്‍ നിന്നും നുരയും പതയും ഒഴുകി അവശനായിക്കിടന്ന അയാളുടെ ദേഹമാകെ നനഞ്ഞു കുതിര്‍ന്നിരുന്നു, എന്തൊക്കെയോ രാസവസ്തുക്കളുടെ മണം അവിടെയാകെ പടര്‍ന്നു.

ചെമ്പന്‍ വൈദ്യര്‍ ചുറ്റിനും നോക്കി. കൂടി നില്‍ക്കുന്നവരുടെയെല്ലാം കണ്ണുകളില്‍ ആശങ്കയുടെയും മരണഭീതിയുടേയും സ്ഫുരണങ്ങള്‍ വൈദ്യര്‍ക്കു കാണാന്‍ കഴിഞ്ഞു. ആസന്നമായ മരണത്തിന്‍റെ ദൈന്യമായ രൂപം അവരിങ്ങനെ കാണാന്‍ തുടങ്ങിയിട്ട്‌ കുറച്ചു ദിവസങ്ങളായിരിക്കുന്നു.

പ്രായം തളര്‍ത്തിയെങ്കിലും തിളക്കവും തീക്ഷണതയും വിട്ടു മാറാത്ത വൈദ്യരുടെ കണ്ണുകള്‍ തന്‍റെ രോഗിയുടെ ദേഹമാകെ പരതി നടന്നു, അയാളുടെ തളര്‍ന്ന കൈകളില്‍ പിടിച്ചു നോക്കിയ അദ്ദേഹത്തിന്‍റെ ഉള്ളില്‍ നിന്നും നീണ്ട ഒരു നെടുവീര്‍പ്പുയര്‍ന്നു.

"കഴിഞ്ഞു. ഇതും അതു തന്നെ കാരണം", നിരാശയോടെ അദ്ദേഹം നിലത്തു നോക്കിപ്പറഞ്ഞു. ചുറ്റും കൂടിയവരിലെ ചില സ്ത്രീകള്‍ വാവിട്ടു നിലവിളിച്ചു കൊണ്ട്‌ അവിടെ നിന്നും ഓടിപ്പോയി, അടുത്തത്‌ തങ്ങളുടെ വീട്ടുകാരനായിരിക്കുമെന്നവര്‍ ഭയന്നിരിക്കണം.

തറയില്‍ കിടന്ന ചേതനയറ്റ ശരീരം ആരൊക്കെയോ ചേര്‍ന്ന് എടുത്തുകൊണ്ട്‌ പോയി. "പോവുന്നില്ലേ" എന്ന ഷമ്മുവിന്‍റെ ചോദ്യത്തിന്‌, എവിടെയോ നോക്കി ചിന്തയിലാണ്ടു നിന്ന വൈദ്യര്‍ തലയാട്ടി "ഇല്ല" എന്ന്‌ മറുപടി പറഞ്ഞു. 

"ഈ ചുരുങ്ങിയ ദിനങ്ങള്‍ക്കുള്ളില്‍ ഇതെത്ര തവണയായി വൈദ്യരേ, എന്താ നമുക്കൊക്കെ സംഭവിക്കുന്നത്‌?" ഷമ്മുവിന്‍റെ ചോദ്യത്തിലെ ഉത്കണ്ഠ വൈദ്യരെ ചിന്തയില്‍ നിന്നുണര്‍ത്തി.

മൌനം തളം കെട്ടിനിന്ന കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം വൈദ്യര്‍ എങ്ങോട്ടെന്നില്ലാതെ നോക്കി നിന്നു കൊണ്ടു പറഞ്ഞു,

 "എല്ലാം വിധിയാണ്‌ ഷമ്മ്വോ.. വിധിയുടെ കളികളാണെല്ലാം. കുറേ നാള്‍ ആരുടെയും നിയന്ത്രണങ്ങളില്ലാതെ ഇവിടെ നമ്മുടെ ആളുകള്‍ അഹങ്കരിച്ചു നടന്നു. അവനവന്‍റെ ശക്തിയുടെ പതിന്മടങ്ങ്‌ കഴിവുള്ള ശത്രുക്കളോടെതിരിടുമ്പോള്‍ കരുതലോടെയിരിക്കാനുള്ള നമ്മുടെയൊന്നും മുന്നറിയിപ്പുകളെ ചെറുപ്പക്കാര്‍ ഗൌനിച്ചില്ല. കയ്യും കാലും മാത്രമേ നമ്മുടെ ആളുകള്‍ക്ക്‌ ആയുധമായുള്ളൂ. അവരങ്ങനെയല്ല, അവര്‍ ചതിയന്മാരാണ്‌, വിഷമാണവരുടെ ആയുധം, ചതിയാണവരുടെ മുറ, കാണുന്നില്ലേ ഓരോ ദിവസവും കുന്നുകൂടുന്ന നമ്മുടെ ആളുകളുടെ ശവശരീരങ്ങള്‍?? നമുക്കവരെ എതിര്‍ക്കാന്‍ കഴിയില്ലെടോ. അതിനുള്ള ആയുധങ്ങള്‍ നമുക്കില്ല. ഇനിയൊന്നുണ്ടാക്കാനും നമുക്കാവില്ല. നമുക്കു മുന്നില്‍ ഒരൊറ്റ വഴിയേ അവശേഷിച്ചിട്ടുള്ളൂ; പോകണം, ഇവിടം വിട്ടെങ്ങോട്ടെങ്കിലും പോവണം."

"പക്ഷേ, നാമെങ്ങോട്ട്‌ പോവും വൈദ്യരേ, ഇവിടെയല്ലേ നാം ജനിച്ചത്‌? ഇവിടെയല്ലേ നാം വളര്‍ന്നത്‌? ഇല്ല, എനിക്കെങ്ങോട്ടും പോവാന്‍ കഴിയില്ല. മരിക്കുന്നെങ്കില്‍ ഇവിടെക്കിടന്ന്‌, അതെനിക്കുറപ്പാണ്‌", ഷമ്മുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

"അങ്ങനെയല്ല ഷമ്മ്വോ. വികാരങ്ങളും ആത്മബന്ധങ്ങളും ഷമ്മുവിനേക്കാള്‍ ഈ നാടിനോടുള്ളതെനിക്കാണ്‌. പക്ഷേ, പോയേ പറ്റൂ. നമ്മുടെ വികാരങ്ങള്‍ക്കു വേണ്ടി ഒരു കുഞ്ഞുതലമുറയെ കുരുതികൊടുക്കാന്‍ നാമൊരുങ്ങരുത്. ഇനിയും നാമെതിര്‍ത്തു നിന്നാല്‍ അവര്‍ ആക്രമണത്തിന്റെ ശക്തി കൂട്ടുകയേ ഉള്ളൂ. കാണുന്നില്ലേ പുറമെയെല്ലാം പടരുന്ന വിഷപ്പുക? കാണുന്നില്ലേ നമ്മുടെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നത്? രാത്രിയില്‍ പാത്തും പതുങ്ങിയും പുറത്തു പോയിട്ടു പോലും നമ്മുടെ എത്ര ചെറുപ്പക്കാര്‍ ജീവനോടെ തിരിച്ചു വരുന്നുണ്ട്‌? പട്ടിണിയും ദാരിദ്ര്യവും നമ്മുടെ വീടുകളെ കീഴ്പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇനിയുമിങ്ങനെ തുടര്‍ന്നാല്‍ സര്‍വ്വനാശമായിരിക്കും ഫലം. എത്രയോ തലമുറകളിലൂടെ നിലനിന്നു പോരുന്നതാണ്‌ നമ്മുടെ വംശം! അതിനിങ്ങനെ ഒരു ദാരുണമായ അന്ത്യമുണ്ടാവരുത്.  അതിനു വേണ്ടി നാം ഈ നശിച്ച സ്ഥലമുപേക്ഷിച്ചേ പറ്റൂ. ദൈവമുണ്ട്‌ നമുക്ക്‌ കൂട്ടിന്‌."

ഒന്നു നിര്‍ത്തിയ ശേഷം വൈദ്യര്‍ തുടര്‍ന്നു.

"പുറത്തു കണ്ടാല്‍ ജീവനോടെ വിടരുതെന്നാണത്രെ കല്‍പ്പന! ആരോ ഒളിവിലറിഞ്ഞതാണ്‌. കീഴടങ്ങി നിന്ന ബാബുക്കുട്ടനെ നിഷ്ഠൂരം ശ്വാസം മുട്ടിച്ചുകൊല്ലുന്നത്‌ ഞാനെന്‍റെ കണ്ണുകൊണ്ടു കണ്ടതാണ്‌. അതാണു ഞാന്‍ പറയുന്നത്‌. നമ്മുടെ കീഴടങ്ങലല്ല, വംശഹത്യയാണവരുടെ ലക്‌ഷ്യം. അതിനു നാം ഇട വരുത്തരുത്‌. നാമിവിടം വിടുന്നു, ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ഇതാണെന്‍റെ തീരുമാനം.", വൈദ്യരുടെ ശബ്ദം ഉറച്ചതായിരുന്നു. 

കൂടി നിന്നവര്‍ക്കാര്‍ക്കും മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. എല്ലാവരുടേയും മുഖത്ത്‌ നിരാശ പടര്‍ന്നിരുന്നു.

"പോവാം വൈദ്യരേ, നമുക്കു പോവാം, നമ്മുടെ കുഞ്ഞുങ്ങളെ ഇനിയും കൊലയ്ക്കു കൊടുക്കാന്‍ വയ്യ", വാര്‍ദ്ധക്യം കീഴ്പ്പെടുത്തിയ കുഞ്ഞിക്കണ്ണന്‍ വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

"എങ്കില്‍ ശരി. ഇന്നു രാത്രി നാം ഇവിടെ നിന്നും പുറപ്പെടുന്നു. ആരും ഇന്നു പകല്‍ പുറത്തിറങ്ങരുത്‌. രാത്രി ഏറെ വൈകിക്കഴിഞ്ഞാല്‍, വഴികളിലൊന്നും വിഷം തുപ്പുന്ന ആയുധങ്ങളുമായി ആരുമില്ലെന്നുറപ്പു വരുത്തി നമുക്കു നീങ്ങണം. നമ്മളില്‍ പലരും പല സംഘങ്ങളായി വേണം രക്ഷപ്പെടാന്‍. വഴികളില്‍ അവരൊരുക്കിയ ചതിക്കുഴികള്‍ കാണും, അവയില്‍ വീഴാതെ നോക്കണം. എന്തെങ്കിലും കാരണവശാല്‍ ശത്രുക്കളുടെ മുന്നിലകപ്പെട്ടാല്‍ എതിര്‍ക്കാന്‍ നില്‍ക്കരുത്‌. ഓടണം, കഴിവതും വേഗത്തില്‍ ഓടി രക്ഷപ്പെടണം. ഇവിടത്തെ ഭൂമിശാസ്ത്രം നമ്മുടെയത്ര അവര്‍ക്കറിയാന്‍ വഴിയില്ലല്ലോ, എവിടെയെങ്കിലും പോയി ഒളിക്കണം. നാളെ പുലരുമ്പോള്‍ നമ്മളിലൊരൊറ്റക്കുഞ്ഞു പോലും ഇവിടെ കാണരുത്‌", വൈദ്യര്‍ തന്‍റെ പദ്ധതി വിവരിച്ചുകൊടുത്തു.

പൊടുന്നനെ അവിടെയാകെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നു. പെട്ടെന്നുണ്ടായ ശക്തിയായ വെളിച്ചത്തില്‍ കണ്ണു മഞ്ഞളിച്ചു പോയവര്‍ എങ്ങോട്ടെന്നില്ലാതെ പരക്കം പാഞ്ഞു. എവിടെ നിന്നോ അവിടെയാകെ ഒരു അലര്‍ച്ച ഉയര്‍ന്നു. 

"ജസ്കൂ, ദേടി ഇവടേം കൊറേയെണ്ണം കൂടിയിരിക്കണ്‌, വേഗം ഹിറ്റ്‌ എടുത്തോണ്ടു വാ...".

"രക്ഷപ്പെടൂ...", അപകടം മണത്തറിഞ്ഞ വൈദ്യര്‍ അലറി. ചുറ്റും കൂടിനിന്നവരെല്ലാം നാലുപാടും ഓടി. പൊടുന്നനെ അവിടമാകെ വിഷം പടര്‍ന്നു. മുന്നില്‍പെട്ടു പോയ ഒരു കുഞ്ഞിനെ അവിടെക്കണ്ട  മാളത്തിലൊളിപ്പിച്ച്‌ ഓടാന്‍ നോക്കിയ വൈദ്യര്‍ക്കു പക്ഷേ രക്ഷപെടാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ ശരീരത്തിലാകെ പൊടുന്നനെ വിഷമഴ പെയ്തു. മലര്‍ന്നു വീണുപിടഞ്ഞ വൈദ്യരുടെ കൈകാലുകള്‍ നിമിഷനേരം കൊണ്ട്‌ നിശ്ചലമായി. അദ്ദേഹത്തിന്‍റെ നീണ്ട കൊമ്പുകള്‍ പതിയെ താഴ്ന്ന്‌ നിലം തൊട്ടു.

വിഷത്തില്‍ കുളിച്ചു കിടന്ന് ഊര്‍ദ്ധന്‍ വലിക്കവെ അവസാനമായി അദ്ദേഹമൊരു ശബ്ദം കേട്ടു.

"ഹൊ, ഇത്രേം വല്യേ ഒരെണ്ണം ഇവടെയുണ്ടായിരുന്നോ...! കൊറച്ചൂസായിട്ട്‌ കുഞ്ഞിപ്പീക്കിരികളെ മാത്രം കണ്ടപ്പോ ഞാന്‍ കരുതി തീരാറായീന്ന്‌. എവടെ!! ഇവറ്റകളെയൊക്കെ ഞാനെങ്ങനെയാ ദൈവമേ ഒന്നു നശിപ്പിക്കുന്നത്‌...!"

* * *
വാല്‍ കാ പൂട:
 "ചിത്രശാല"യില്‍ ചിത്രവധം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നവരുടെ പാവനസ്മരണയ്ക്കു മുന്നില്‍ തലകുനിച്ചു കൊണ്ട്...

Thursday, 17 July 2008

പുതിയ വെളിച്ചം

"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..."

ദാസേട്ടന്‍ ഉറക്കെപ്പറഞ്ഞു.

"ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ദെം റിയലി ഡോണ്ട് മീന്‍ വാട്ട് ദേ സേ..."

ദാസേട്ടന്‍റെ മുഖത്തുണ്ടായിരുന്ന നിര്‍വ്വികാരതയെ പുച്ഛഭാവം കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ തോന്നി. സാം ഒന്നും മിണ്ടുന്നില്ല. കുമ്പിട്ടിരിക്കുന്ന അവന്‍റെ മുഖത്ത് കണ്ട നിരാശ എന്നില്‍ പേടിയുളവാക്കി. ഞാന്‍ രാമ്വേട്ടനെ നോക്കി. രാമ്വേട്ടന്‍ സാമിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

"ദാസേട്ടന്‍ പറഞ്ഞതു ശരിയല്ല."

പപ്പന്‍റെ മറുപടി നിശ്ശബ്ദത ഭേദിച്ചു.

"അങ്ങനെ പറയാനൊന്നും പറ്റ്ല്ല. സാം അവളെ ശരിക്കും ആഗ്രഹിച്ചിരുന്നു. അവള്‍ പറയുന്നതല്ലേ വിശ്വസിക്കാന്‍ പറ്റൂ. അല്ലാതെ അവളുടെ ഉള്ളില്‍ മറ്റെന്തെങ്കിലുമുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഇവനവസരം കിട്ടിയിട്ടുണ്ടോ?", പപ്പനു ദേഷ്യം വരുന്നുണ്ടായിരുന്നു.

"അതാ ഞാന്‍ പറഞ്ഞത്, ഒന്നും സിന്‍സിയറല്ലെന്ന്..."

"അപ്പോ ദാസേട്ടന്‍ പറയുന്നത് ഇവന്‍ സിന്‍സിയറല്ലെന്നാണോ?"

"അതു കൊണ്ടെന്തു കാര്യം? പ്രണയം സിന്‍സിയറിറ്റിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണോ?", ദാസേട്ടന്‍ പപ്പനു നേരെ തിരിഞ്ഞു.

"പക്ഷേ, ഇതിപ്പോ ഇങ്ങനെ ഒരു സാഹചര്യത്തില്‍ അവളെയും പൂര്‍ണ്ണമായി കുറ്റം പറയുന്നത് ശരിയല്ല. അവള്‍ അവളുടെ സാഹചര്യം മനസ്സിലാക്കിയില്ല. പക്വതയില്ലാതെ പെരുമാറി. ഇവനു വാക്കും കൊടുത്തു. ഇവനു വേണമെങ്കില്‍ കുറേക്കൂടി ചിന്തിച്ചു പെരുമാറാമായിരുന്നു.", രാമ്വേട്ടന്‍റെ വാക്കുകള്‍ എന്നെ അത്‍ഭുതപ്പെടുത്തി. രാമ്വേട്ടന്‍ സാമിനെ സപ്പോര്‍ട്ട് ചെയ്യുമെന്നാണ്‌ ഞാന്‍ കരുതിയത്.

"യെസ്, യൂ സെഡ് ഇറ്റ് റാം, അതാ ഞാന്‍ പറഞ്ഞത്. പപ്പാ, ഇവന്‍റെ അവസ്ഥയില്‍ നീയാണെങ്കിലും ഇങ്ങനെയേ പെരുമാറൂ. അതേ നമ്മളൊക്കെ ശീലിച്ചിട്ടുള്ളൂ. ഒരിക്കലും ഒന്നിനെയും പൂര്‍ണ്ണമായി മനസ്സിലാക്കില്ല."

ദാസേട്ടന്‍ തുടര്‍ന്നു.

"എന്തു വന്നാലും എതിര്‍ത്ത് ഒരുമിച്ചു ജീവിക്കാമെന്നാണ്‌ ആദ്യം വരുന്ന മനോവിചാരം. അതിലെന്തു കാര്യം? അറിഞ്ഞുകൊണ്ട് പ്രശ്നങ്ങളെ വരുത്തിവെച്ച് പിന്നെ അവയെ നേരിട്ട് മിക്കവാറും കേസുകളില്‍ കീഴടങ്ങിക്കൊടുക്കുന്നതാണോ സോ-കോള്‍ഡ് ലൈഫ് ഫോര്‍ ദ ലവ്? ഇവന്‍റെ കാര്യം തന്നെ എടുക്ക്. അവളെ കണ്ടപ്പോളേ ഇവന്‌ ഇഷ്ടമായി. അത് അവളോട് പറഞ്ഞു. അവള്‍ക്കും ഇവനെ ഇഷ്ടമായി. അവള്‍ ഇവന്‍റെ പ്രണയത്തെ അംഗീകരിച്ചു. എന്‍റെ ചോദ്യം ഇത്രയേ ഉള്ളൂ, നീ എന്തു കണ്ടിട്ടാണവള്‍ക്കു വാക്കു കൊടുത്തത്? അവള്‍ എന്തു കണ്ടിട്ടാണ്‌ നിന്‍റെ വാക്കു വിശ്വസിച്ചത്? നിനക്ക് ജോലിയില്ലായിരുന്നു, നീ പഠിച്ചു കൊണ്ടിരിക്കയായിരുന്നു, അവളും. ബട്ട്, നിങ്ങളുടെ ബന്ധം തുടങ്ങിയ ശേഷം നിന്‍റെ ലക്‌ഷ്യങ്ങള്‍ മാറിപ്പോയി. യൂ ഷുഡ് ഹാവ് ട്രൈഡ് ഫോര്‍ IAS, അതായിരുന്നില്ലേ നിന്‍റെ ലക്‌ഷ്യം? പക്ഷേ, നീ പെട്ടെന്നു മറ്റേതെങ്കിലും ജോലിയില്‍ കയറി സെറ്റിലാവാന്‍ ശ്രമിച്ചു. അവളുടെ പഠനവും അവതാളത്തിലായി. എന്തിനു നിങ്ങള്‍ നിങ്ങളുടെ ജീവിതലക്‌ഷ്യങ്ങളെ മാറ്റിമറിച്ചു എന്നാണ്‌ ഞാന്‍ ചോദിക്കുന്നത്. അവളും നിന്‍റെ IAS ലക്‌ഷ്യത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. ദെന്‍ വാട്ട്‌സ് സോ സ്പെഷ്യല്‍ അബൌട്ട് യുവര്‍ ഡാം ലവ്?"

"നോക്കൂ സാം. നമ്മുടെ ജീവിതത്തിന്‍റെ ലക്‌ഷ്യം, ഇറ്റീസ് ടു മേക് എ ഡിഫ്രന്‍സ്. വിദ്യാഭ്യാസം കൊണ്ട് മാത്രമേ നമ്മെപ്പോലുള്ളവര്‍ക്ക് അതു സാധിക്കൂ. അവളുടെ പാരന്‍റ്സിനു അവളെ പീ.ജി എടുപ്പിക്കണമെന്നുണ്ടായിരുന്നു. അവള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് അവര്‍ക്കാഗ്രഹമുണ്ടായിരുന്നു. ബട്ട്, ഷീ ഫെയില്‍ഡ് റ്റു മെയ്ക് ഇറ്റ്, ജസ്റ്റ് ബിക്കോസ് ഓഫ് ദിസ് റിലേഷന്‍."

"അവളാണ്‌ തെറ്റുകാരിയെന്ന് പപ്പന്‍ പറയുന്നു. പക്ഷേ, നിങ്ങള്‍ രണ്ടു പേരും ഇക്കാര്യത്തില്‍ ഒരു പോലെ തെറ്റുകാരാണ്‌. നിങ്ങള്‍ തമ്മിലുള്ള റിലേഷന്‍ ശരിയാംവണ്ണം നിങ്ങളെ സ്നേഹിക്കുന്ന മറ്റുള്ളവര്‍ക്ക്, നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക്, മനസ്സിലാക്കിക്കൊടുക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല. അല്ലെങ്കില്‍ അവരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ കഴിയാത്തവണ്ണം ഒരു വെറും "ഊതിയാല്‍പ്പറക്കുന്ന" റിലേഷന്‍ മാത്രമായിരുന്നു അത്. ശരിയല്ലെന്നു തോന്നുന്നുണ്ടോ? ഈ ബന്ധം തുടങ്ങിയ ശേഷം നിന്‍റെ ജോലിയന്വേഷണത്തെ ആശ്രയിച്ചു മാത്രമായി അവളുടെ ജീവിതം. അവളറിയാതെത്തന്നെ അവള്‍ അവളുടെ കുടുംബത്തില്‍ നിന്നകലുകയായിരുന്നു. അതില്‍ നിനക്കും ഒരു വലിയ പങ്കുണ്ട്. അവളുടെ പഠനത്തിലുള്ള ശ്രദ്ധ കുറയുന്നതും മറ്റും നീ ശ്രദ്ധിക്കണമായിരുന്നു. അവളെ മോട്ടിവേറ്റ് ചെയ്യണമായിരുന്നു. പക്ഷേ, നിന്‍റെയും അവളുടെയും ഈ റിലേഷനില്‍ അത്തരം കാര്യങ്ങളൊന്നും കടന്നു വരാതിരുന്നതു തന്നെ ആ ബന്ധത്തിന്‍റെ കെട്ടുറപ്പില്ലായ്മയെ കാണിക്കുന്നു. ഐ ഡൌട്ട്, ഇഫ് ബോത്ത് ഓഫ് യൂ ഹാഡ് ഗോട്ട് എ ചാന്‍സ് ടു ഹാവ് സെക്‌ഷ്വല്‍ റിലേഷന്‍, നിങ്ങളുടെ ബന്ധം കുറേക്കൂടെ എളുപ്പത്തില്‍ തകരുമായിരുന്നു. കാരണം, പരസ്പരമുള്ള വെറുമൊരു അട്രാക്ഷനാണ്‌ നിങ്ങളുടെ ബന്ധത്തിന്‍റെ അടിത്തറ. അതിന്‍റെ പുതുമ മാറിക്കഴിഞ്ഞാല്‍ ദേറിസ്‌ നത്തിങ്ങ് ലെഫ്റ്റ് ഇന്‍ ഇറ്റ്."

"ദാസേട്ടാ, ഒന്നു നിര്‍ത്തുന്നുണ്ടോ? ഇവനൊരു അബദ്ധം പറ്റിയെന്നു വെച്ച് ദാസേട്ടന്‍ ഇവന്‍റെ ബന്ധത്തെ ഇത്രക്കങ്ങോട്ട് കളിയാക്കുന്നതെന്തിനാ? ഇവനൊരു വാക്കു പറഞ്ഞാല്‍ ഞാനിപ്പൊ അവളെ ഇവന്‍റടുത്തെത്തിക്കും. ഇവരുടെ വിവാഹവും നടത്തിക്കൊടുക്കും. കാണണോ?", പപ്പന്‍ പൊട്ടിത്തെറിച്ചു.

"ഹഹഹഹഹഹാ...", അതു കേട്ടപാടെ ദാസേട്ടന്‍ ഉറക്കെയുറക്കെ ചിരിച്ചു.

"ദിസ് ഈസ് ദ പ്രോബ്ലം. ഇതാണ്‌ ഏറ്റവും വലിയ പ്രശ്നം. എടാ പപ്പാ, നിന്നെപ്പോലെ ഇടംവലം നോക്കാത്ത കൂട്ടുകാരാണ്‌ പലപ്പോഴും സ്വാഭാവികമായി അറ്റു പോയേക്കാവുന്ന പല കേവലബന്ധങ്ങളെയും അനാവശ്യമായി വീട്ടുകാരെ എതിര്‍ക്കുന്നതിലേയ്ക്കും വിവാഹത്തിലേയ്ക്കും തുടര്‍ന്നുള്ള ദുരിതങ്ങളിലേയ്ക്കും നയിക്കുന്നത്. സ്റ്റുപ്പിഡ്, വാട്ട് ഡൂ യൂ തിങ്ക് ഓഫ് ഫാമിലി ലൈഫ്? ഒരു വിവാഹം നടത്തിക്കൊടുത്താല്‍ ഇവരുടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നെന്നാണോ നീ കരുതുന്നത്? അതോടെ ഇവര്‍ ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കുമോ? എടാ ഏറ്റവും പ്രധാനം മനഃപൊരുത്തമാണ്‌. പരസ്പരം അറിഞ്ഞുകൊണ്ടുള്ള സുഖകരമായ ജീവിതം. തന്‍റെ പങ്കാളിയുടെ എല്ലാ കഴിവുകളെയും കഴിവുകേടുകളെയും അറിഞ്ഞുകൊണ്ടും ബഹുമാനിച്ചുകൊണ്ടും ഉള്ള ലൈഫ്. അതാണ്‌ ദാമ്പത്യം."

"പിന്നെ, ഞാനും കുറെ കണ്ടതാ ദാസേട്ടാ. ഇത്രേം കൊണ്ടെത്തിച്ചിട്ട് ഇനി വേണ്ടെന്നു വെച്ചാല്‍, ഇവന്‍ വാക്കു കൊടുത്തതല്ലേ? ഇവനൊരു ആണല്ലേ?", പപ്പന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.

"ബുള്‍ഷിറ്റ്!!! എന്താടാ ആണത്തം, പറ, എന്താ ആണത്തം??? കണ്ടവന്‍റെയൊക്കെ വാക്കും കേട്ട് എന്തിനുമേതിനും ഇറങ്ങിപ്പുറപ്പെടുന്നതോ? ഡാം ഇറ്റ്!! നീയൊക്കെ ഇതു വഷളാക്കിയേ അടങ്ങൂ അല്ലേ? സ്വന്തമായി നിലനില്‍പ്പില്ലാത്തവന്‌ വാക്കുകൊടുക്കാന്‍ എന്താണവകാശം? ഇനി അങ്ങനെ വാക്കു കൊടുത്താല്‍ക്കൂടെ അതു വിശ്വസിക്കാന്‍ മാത്രം പക്വതയുള്ള ആ കുട്ടിയില്‍ നിന്നും സാം കൂടുതലൊക്കെ പ്രതീക്ഷിക്കാന്‍ പോയതു തന്നെ തെറ്റ്! സാം നീ പറ, നീ എന്തിനാണ്‌ അവളെത്തന്നെ വേണമെന്നു കരുതുന്നത്? കമോണ്‍ ടെല്‍ മീ...", ദാസേട്ടനെ ക്ഷുഭിതനായി ഞാനാദ്യമായി കാണുകയായിരുന്നു.

ദാസേട്ടന്‍റെ ഭാവമാറ്റം കണ്ട് പരിഭ്രമിച്ച സാം ഒരു നിമിഷം എന്‍റെ മുഖത്തു നോക്കി. എന്നിട്ട് നിരാശയോടെ നിലത്തു നോക്കിപ്പറഞ്ഞു.

"എനിക്കവളെ മറക്കാന്‍ പറ്റണില്ല ദാസേട്ടാ... കഴിഞ്ഞ രണ്ടു വര്‍ഷമായി അവളാണെന്‍റെ മനസ്സില്‍, അവള്‍ മാത്രം. അവളെനിക്ക് വാക്കു തന്നിരുന്നു, മറ്റൊരു വിവാഹം അവളുടെ ജീവിതത്തിലില്ലെന്ന്. എനിക്കും അങ്ങനെ തന്നെയായിരുന്നു. എന്നിട്ടിപ്പൊ, അവളുടെ ചേട്ടന്മാര്‍ ഇങ്ങനെ അവളെ ബ്രെയിന്‍വാഷ് ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. അവളെന്‍റെ മുഖത്തു നോക്കിപ്പറഞ്ഞു, ഇതു നടക്കില്ലെന്ന്."

സാമിന്‍റെ മറുപടി കേട്ട് ദാസേട്ടന്‍ രാമ്വേട്ടനെ ഒരു നിമിഷം നോക്കി. എന്നിട്ട് സാമിനോട് പറഞ്ഞു.

"അവള്‍ക്ക് നിന്നേക്കാള്‍ വിവരമുണ്ടെന്ന് ഞാന്‍ പറയും. അവളുടെ ചേട്ടന്മാര്‍ അവള്‍ക്കു കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്തു. ഇന്‍റര്‍നെറ്റു വഴി പരിചയപ്പെട്ട ഒരു പെണ്ണിനോടു തോന്നിയ കേവലമൊരു ഇന്‍ഫാക്ച്വേഷന്‍റെ പേരില്‍ സ്വന്തം ജീവിതലക്‌ഷ്യങ്ങളെ മറന്ന നിന്നോടവര്‍ക്ക് പുച്ഛം തോന്നിക്കാണും. അവളും തെറ്റുകാരിയാണ്‌, സമ്മതിച്ചു. ബട്ട് ഷീ റിയലൈസ്ഡ് ഇറ്റ് ബിഫോര്‍ ഇറ്റ് ബിക്കംസ് ടൂ ലേറ്റ്. പറയ്, ടെലിഫോണിലൂടെയും ചാറ്റിങ്ങിലൂടെയും നടത്തിയ മധുരം പുരട്ടിയ സംഭാഷണങ്ങളില്‍കൂടെ അറിഞ്ഞതല്ലാതെ നിങ്ങള്‍ക്ക് പരസ്പരം എന്തറിയാം? അവളെയോ അവളുടെ കുടുംബത്തെയോ അവള്‍ പറഞ്ഞ അറിവു മാത്രം വെച്ച് കണ്ട നിന്നോട് അവളുടെ വീട്ടുകാര്‍ക്ക് എന്ത് അഭിപ്രായമുണ്ടാവാനാടാ? അവളുടെ എഡ്യൂക്കേഷന്‍ ഇത്രയും പ്രാധാന്യത്തോടെ അവളുടെ പാരന്‍റ്‌സ് കാണുന്നു എന്നറിഞ്ഞിട്ടു കൂടെ അവളോ നീയോ അതിന്‌ പ്രാധാന്യം കൊടുത്തില്ല. വൈ? നോ വണ്ടര്‍ ദേ റിജെക്ടഡ് യുവര്‍ പ്രൊപ്പോസല്‍!"

"ദാസേട്ടാ, ഇങ്ങനെയൊക്കെപ്പറഞ്ഞാല്‍...ഇതിങ്ങനെയൊക്കെയല്ലേ ദാസേട്ടാ നടക്കൂ", പപ്പന്‍റെ ശബ്ദത്തിന്‌ ഇത്തവണ നല്ല ഒതുക്കമുണ്ടായിരുന്നു.

ദാസേട്ടനൊരു ദീര്‍ഘനിശ്വാസമെടുത്തു, എന്നിട്ട് പപ്പനോടായിപറഞ്ഞു.

"പൊതുവെയുള്ള പ്രശ്നമാണ്‌. പെണ്ണായാലും ആണായാലും സ്വന്തം വീട്ടുകാരെ ഒന്നും അറിയിക്കില്ല. അവസാനംവരെ രഹസ്യമായി കൊണ്ടു നടക്കും. സാം, നിന്‍റെ കാര്യത്തില്‍ത്തന്നെ, അവളുടെ അച്ഛനുമമ്മയുമൊക്കെ അവളോടെത്ര അടുപ്പമുള്ളവരായിരുന്നു, സ്റ്റില്‍ ഷീ ചോസ് നോട്ട് ടു ടെല്‍ ദിസ് ടു ദെം. ഞാന്‍ പറയും ഇതൊരു തരം ചീറ്റിങ്ങാണെന്ന്. പാരന്‍റ്‌സറിഞ്ഞാലെന്താടാ പ്രശ്നം? നല്ല ബന്ധമാണെന്നു തോന്നിയാല്‍ അവര്‍ സമ്മതിക്കില്ലെന്നാണോ നീ കരുതുന്നത്? നമ്മുടെ സൊസൈറ്റി പണ്ടത്തെപ്പോലെയല്ല സാം, മാറിക്കൊണ്ടിരിക്കുന്ന ഒന്നാണത്. ആ മാറ്റം നമ്മളിലൂടെ ആവണോ വേണ്ടയോ എന്നത് നമ്മുടെ ചോയ്സാണ്‌. നിങ്ങള്‍ അതു തെരെഞ്ഞെടുത്തില്ല. ഐ വുഡ് സേ, അതാണ്‌ നിങ്ങളിവിടെ ചെയ്ത ഏറ്റവും വലിയ മിസ്റ്റേക്ക്."

ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും മുഖം കുമ്പിട്ടിരിക്കുകയായിരുന്നു, ദാസേട്ടനൊഴികെ.

"എനിക്ക് തെറ്റുപറ്റിയിട്ടുണ്ട് ദാസേട്ടാ, ഞാന്‍ കുറേക്കൂടി പക്വത കാണിക്കേണ്ടതായിരുന്നു. ഇറ്റ്സ് മൈ മിസ്റ്റേക്ക്. പക്ഷേ, എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു. ഇല്ലെന്ന് ദാസേട്ടന്‍ പറയരുത്", സാമിന്‍റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.

"നോ സാം. ഞാനങ്ങനെയല്ല ഉദ്ദേശിച്ചത്. ഒരു പാട് നന്മകളുള്ളതാണെങ്കിലും, നാമുള്‍പ്പെടെയുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ ചില പ്രശ്നങ്ങളാണിത്. പ്രേമിച്ചാല്‍ കല്യാണം കഴിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ ഇടയ്ക്കു വെച്ച് താളപ്പിഴകളുണ്ടായി പിരിയേണ്ടി വന്നാല്‍, ഇതിനെയൊക്കെ നാം നല്ല രീതിയില്‍ക്കൂടി എടുക്കാന്‍ പഠിക്കണം. ഒരു പ്രണയം അതിന്‍റെ പൂര്‍ണ്ണതയിലെത്തുന്നത് വിവാഹം കഴിക്കുമ്പോളല്ല, പരസ്പരം പൂര്‍ണ്ണമായി അറിയുമ്പോളാണ്‌. ആ തിരിച്ചറിവുണ്ടാക്കുന്ന ആനന്ദമാണ്‌ ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതും. സാം, നീ നല്ല ഒരു ചെറുപ്പക്കാരനാണ്‌, നിനക്ക് സ്നേഹിക്കാനറിയാം. നിന്‍റെ ജീവിതത്തില്‍ നല്ല പ്രണയം ഇനിയുമുണ്ടാവാം. ജസ്റ്റ് വെയ്റ്റ് ഫോര്‍ ഇറ്റ്. നൌ മേക്ക് യുവര്‍സെല്‍ഫ് ബിലീവ് ദാറ്റ് ഷീ വാസ് നോട്ട് ദ വണ്‍. പക്ഷേ അടുത്ത തവണ നീ കുറേക്കൂടി മച്യൂരിറ്റി കാണിക്കണം. പ്രായം കൂടുന്നതോടൊപ്പം നീ കൊടുക്കുന്ന വാക്കിനും വിലയേറുമെന്ന് നീ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു."

"ഉവ്വ് ദാസേട്ടാ, എനിക്ക് കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ട്",

ഒന്നു നിര്‍ത്തിയ ശേഷം സാം ഉറച്ച ശബ്ദത്തില്‍ തുടര്‍ന്നു.

"പിന്നെ, ദാസേട്ടാ, ഞാന്‍ IAS വിട്ടിട്ടൊന്നുമില്ല. അടുത്ത തവണ ഞാന്‍ എഴുതിയെടുക്കും, യൂ ബെറ്റ് ഓണ്‍ ദാറ്റ്..."

ദാസേട്ടന്‍ സാമിനെ ചേര്‍ത്തു പിടിച്ചു,

"നന്നായി സാം, യൂ വില്‍ മേക്ക് ഇറ്റ്. ഐം ഷുവര്‍. ഇതൊന്നും നിന്‍റെ ലക്‌ഷ്യങ്ങളെ ബാധിക്കാന്‍ പാടില്ല സാം. ഐം ദേര്‍ വിത് യൂ..."

***

കുറച്ചു ദിവസമായി മനസ്സിനെ മൂടിക്കെട്ടി നിന്ന അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ പെയ്തൊഴിയുകയായിരുന്നു അന്നവിടെ. അടുത്ത കട്ടിലില്‍, വളരേ നാളുകള്‍ക്കു ശേഷം അന്ന് ശാന്തമായി കിടന്നുറങ്ങിയിരുന്ന സാമിനെ നോക്കി മനസ്സു മന്ത്രിച്ചു, "സാം, നീ ഇതിനെ അതിജീവിക്കും, ഇതൊരു അവസാനമല്ലടാ, എ മച്ച് ബെറ്റര്‍ ലൈഫ് ഈസ് വെയ്റ്റിങ്ങ് ഫോര്‍ യൂ."

അവന്‍റെ മുഖത്ത് ദാസേട്ടന്‍ കനലൂതി ജ്വലിപ്പിച്ചു വിട്ട ഒരു പുതിയ വെളിച്ചം തെളിഞ്ഞു കാണാമായിരുന്നു. ചിലപ്പോഴൊക്കെ കയ്പുള്ള സത്യങ്ങള്‍ ഒളിച്ചു വെക്കുന്നതിനേക്കാള്‍ പറഞ്ഞുതീര്‍ക്കുന്നതു തന്നെയാണ്‌ നല്ലതെന്ന് ഞാനന്ന് മനസ്സിലാക്കുകയായിരുന്നു.

ഡങ്ക് സിനിമാറ്റിക് അപ്രോച്ച്

ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...