Friday, 19 February 2010
ലൈഫ് ഇന്‍ഷുറന്‍സ്
ഫോണിന്റെ അങ്ങേതലയ്ക്കല്‍ ഇന്‍ഷുറന്‍സ് ഏജന്റ് ഡെസ്പരേറ്റ് കോമളാംഗി: അതേ സര്‍... 5 ലക്ഷം ഉറപ്പായും കിട്ടും...
കൂ. കൂ. : ഇനി, ഇന്‍ കേസ്, ഈ അഞ്ചു കൊല്ലം എനിക്കൊന്നും പറ്റിയില്ലെങ്കില്‍...?
കോമള്‍: സര്‍... വൈ ഡോണ്ട് യൂ തിങ്ക് പോസിറ്റിവ്‌ലി?.... യൂ വില്‍ ഡെഫിനിറ്റ്ലി.....
<പെട്ടെന്നു നിശ്ശബ്ദത... ഫോണ്‍ കട്ടായ ശബ്ദം..>
...
Monday, 24 August 2009
ഓരോരോ കഷ്ടപ്പാടുകളേ...
വിവരദോഷികള്‍..
ഈ മുലപ്പാലു കൊണ്ടു മാത്രം എന്താവാനാ...അതും എന്നെപ്പോലെ വിജയകരമായ 3 മാസം പിന്നിട്ട ഒരു ശിശുകോമളന്.. രാത്രി ഓരോ ഈരണ്ടുമണിക്കൂറിലും വിശന്നിട്ടാണു മക്കളേ കരയുന്നത്, അല്ലാതെ വയറുവേദന കാരണമല്ല...ശ്ശൊ!!
ബെഡ്റൂം അല്ലെങ്കില്‍ ടിവിയുടെ മുന്നിലേയ്ക്ക്, അതല്ലാതൊരു ലോകം കണ്ടിട്ടില്ല ഈ ബ്ളാങ്കൂരു വന്ന ശേഷം. കഷ്ടം! ആ കഴിമ്പ്രത്തായിരുന്നെങ്കില്‍ ചാച്ചനും അച്ഛമ്മേം കൂടെ ഉച്ച തിരിഞ്ഞാല്‍ എടുത്ത് സിറ്റൌട്ടില്‍ കൊണ്ട് കിടത്തുമായിരുന്നു. ആ കാറ്റും കൊണ്ട് അവരുടെ വര്‍ത്തമാനമൊക്കെ കണ്ട് പറന്നു പോവുന്ന കിളികളേയും അണ്ണാറക്കണ്ണന്മാരെയും പടിഞ്ഞാറ് കടലിലേക്ക് താഴുന്ന സൂര്യനെയുമൊക്കെ കണ്ട്...ഹൊ എന്തു രസമായിരുന്നു. ആ ലോകമെവിടെ കുടുസ്സുമുറികളുടെ തടവറകളുടെ ഈ ലോകമെവിടെ! ഇവരൊക്കെ ഇവിടെ എങ്ങനെ ജീവിക്കുന്നാവോ!
നടക്കാന്‍, വേണ്ട, അറ്റ്ലീസ്റ്റൊന്ന് മുട്ടിലിഴയാനുള്ള പ്രായമെങ്കിലും ആയിട്ട് വേണം ഇവര്‍ക്കിട്ട് പണികള്‍ കൊടുത്തു തുടങ്ങാന്‍. ഈ മാതാപിതാക്കളുടെ ഭാഷ പഠിക്കാനാണെങ്കില്‍ എളുപ്പല്ല. ഇടക്ക് കേള്‍ക്കാം "ഇങ്ങ്ട് തര്യായ്ര്ന്നില്ലേ?" വേറെ ചെലപ്പൊ കേള്‍ക്കും "എനിക്ക് തന്നൂടേന്യോ?". അതു പോലെത്തന്നെ ഇടക്ക് "നീ അവനോടാ പറഞ്ഞീര്ക്ക്യ്" എന്നാണെങ്കില്‍ പിന്നെ കേള്‍ക്കാം "ജ്ജ് ഓന്‍റെട്ത്ത് പറഞ്ഞോള്‍ണ്ടീന്‍" -ന്ന്... എന്‍റെ ശ്രീപത്മനാഭാ, നീ എന്‍റെ ബുദ്ധിമുട്ട് വല്ലതും അറിയുന്നുണ്ടോ?
അപ്പി ഇട്ടാല്‍ തല്ലു കിട്ടില്ല എന്ന ഉറപ്പുള്ളതുകൊണ്ട് മാത്രം അതുകൊടുത്ത് ദേഷ്യം തീര്‍ക്കാം ഇപ്പൊ. ആരെങ്കിലും എടുക്കുന്ന വരെ അതൊന്നു പിടിച്ചു നിര്‍ത്താനുള്ള ബുദ്ധിമുട്ട് സഹിക്കണമെന്നേയുള്ളൂ.. ഹിഹി!
ഈശ്വരാ, ദേ വൈകുന്നേരത്തെ തല്ലിപ്പൊളി മരുന്ന് കൊണ്ട് വരുന്നു... വേഗം കരയാന്‍ ഒരുങ്ങട്ടെ... എന്നിട്ട് വേണം ആ പേട്ടമരുന്നിന് കോംപന്‍സേഷന്‍ കിട്ടുന്ന പാലും കുടിച്ച് ഒന്ന് മയങ്ങാന്‍...
Saturday, 28 March 2009
കലികാലം
മുറിയിലെ ഫാനും ലൈറ്റുമെല്ലാം ഓഫായി. വലിച്ചു വാരിയിട്ടിരിക്കുന്ന ഷെല്‍ഫില്‍ നിന്നും താക്കോല്‍ക്കൂട്ടമെടുത്ത് അയാള്‍ പുറത്തേക്കിറങ്ങി.
"ക്ടക്...", വാതിലിലെ താക്കോല്‍ദ്വാരത്തില്‍, ഒരാളെ തല്ലിക്കൊല്ലാന്‍ വലിപ്പമുള്ള താക്കോല്‍ തിരിഞ്ഞു വൃത്തികെട്ട ശബ്ദമുണ്ടാക്കി.
ഷൂസിന്‍റെ ശബ്ദം രണ്ടാം നിലയില്‍ നിന്നും താഴേക്കിറങ്ങി അകന്നകന്നു പോയി
മുറിയിലാകെ നിശ്ശബ്ദത പരന്നു.
പെട്ടെന്ന് മുക്കിലിരുന്ന ഡസ്റ്റ്ബിന്‍ ചാടിയെണീറ്റ് വായിട്ടലച്ചു
"ആ കോപ്പന്‍ പോയല്ലേ?..ഹൊ! മനസ്സമാധാനമായി. അങ്ങോട്ട് പോവുമ്പോ ഒരു തട്ട്, ഇങ്ങോട്ട് പോവുമ്പോ ഒരു തട്ട്, എന്നിട്ട് ഞാന്‍ നേരെ ഇരിക്കാത്തതിന് ആ പെണ്ണുമ്പിള്ളക്കിട്ട് തെറിയും! നേരെ വെച്ചാലല്ലേ നേരെ ഇരിക്കൂ...! ഉള്ളിലെ കവറിലാണെങ്കില്‍ വേസ്റ്റ് നിറഞ്ഞ് നാറിയിട്ട് വയ്യാ... എന്‍റെ ഒരു വിധി!"
"അതു താന്‍ പറഞ്ഞതു ശരിയാ", ഉള്ളില്‍ മുഴുവന്‍ അലക്കാത്ത തുണി നിറഞ്ഞു കവിഞ്ഞിരിക്കുന്ന പൊണ്ണത്തടിയന്‍ തുണിസഞ്ചി ചിരിച്ചു കൊണ്ടു പറഞ്ഞു. "ഞാന്‍ തന്നെ ഇതിപ്പൊ മൂന്നുനാലു ദിവസമായി ഇതേ ഇരിപ്പിരിക്കുന്നു. ഒന്നെടുത്ത് ആ വാഷിങ്മെഷീനിലിടാന്‍ ഇത്രപ്പെരുത്ത് സമയം വേണോ, എവടെ!! മടി തന്നെ, അല്ലാണ്ടെന്താ!
"വന്നാലുടനെ ആ ലാപ്കോപ്പെടുത്ത് കുത്തിക്കൊണ്ടിരിക്കും. ആ പെണ്ണുമ്പിള്ള പറയുന്ന കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കില്ല. അവരടുത്തു തന്നെ ഇങ്ങോരെ ഇട്ടിട്ടു പൊടീം തട്ടിപ്പോവും", കാലിളകിത്തുടങ്ങിയ മരക്കസേര ആരോടെന്നില്ലാതെ പറഞ്ഞു.
"ആ സ്ക്രൂഡ്രൈവറൊന്നെടുത്ത് രണ്ടേ രണ്ടു മിനിറ്റ് പണിയെടുത്താല്‍ എന്‍റെ ഈ ചാഞ്ചാട്ടം നിന്നോളും, എനിക്ക് വേണ്ടിയല്ലല്ലോ, സ്വന്തം തണ്ടലിന് സെഗ്‌മെന്‍റേഷന്‍ ഫോള്‍ട്ട് വരാണ്ടിരിക്കാന്‍ വേണ്ടിയല്ലേ, അവസാനം നടൂം കുത്തി വീണാല്‍ എന്നെയും എന്‍റെ അപ്പനപ്പൂമ്മരെയും മൊത്തം തെറി വിളി നടത്തുകേം ചെയ്യും. കണ്ട്രിപ്പയല്"!
"ഡേ ഡേ, പേടിക്കണ്ട, എയര്‍ടെലിന്‍റെ ഈ മാസത്തെ ബില്ലടച്ചിട്ടില്ല, കക്ഷി അതു മറന്നു പോയിരിക്കുകയാ. കണക്ഷന്‍ കട്ടായിക്കഴിയുമ്പൊ താനെ ലാപ്കോപ്പിലെ കുത്തലു നിന്നോളും", സ്റ്റൂളിന്മേലിരുന്ന മോഡം ചിരിച്ചു കൊണ്ട് പറഞ്ഞു.
"അതു തന്ന്യഷ്ടാ ഇവട്ത്തെ അവസ്ഥയും..ഹിഹി", സ്റ്റാന്‍ഡിലിരുന്ന സെറ്റ് ടോപ് ബോക്സ് ഏറ്റുപിടിച്ചു,
"അവസാനം സര്‍വ്വീസു കട്ടാവുമ്പോ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടം കാണാം... ഹായ് ഹായ്! ശ്വാസം കിട്ടാണ്ടായാപ്പോലും മന്ഷമ്മാര്ക്കിത്ര വെപ്രാളം കാണില്ല. പക്ഷേ ടീവി...ഹൊ!!!
"ബുഹു ബുഹു ബുഹാ", ഹാളിലാകെ തുമ്മലിന്‍റെ ഒച്ച മുഴങ്ങി.
"എന്‍റെ പൊന്നു പെങ്ങളേ, ഇങ്ങനെ തുമ്മിയാ നിന്‍റെ കട്ടേം പടോം അടുത്തു തന്നെ മടങ്ങും", അടുത്ത തുമ്മലിന് മൂക്കുതിരുമ്മിക്കൊണ്ടിരുന്ന കാര്‍പെറ്റിനോട് ടീപോയ് പറഞ്ഞു.
"പ്ഫ ചെറ്റേ!!എടുത്തൊരു അലക്കാ അലക്കീട്ട്‌ണ്ടെങ്കില്‌ണ്ടല്ലാ!! ദെവസം മുഴേനും എന്‍റെ നെഞ്ചത്തിരുന്ന് സുഖിക്കണതും പോരാ, കഷ്ടപ്പെട്ട് തുമ്മുമ്പോ ഡയലോഗ് വീശണാ? ഒരു ചാമ്പാ ചാമ്പ്യാലേ കയ്യും കാലും കണ്ടിച്ച് ആ മുക്കീപ്പോയ്ക്കെടക്കും", കാര്‍പെറ്റിന് ടീപോയെ പണ്ടേ പിടിക്കില്ല. കൊണ്ടുവന്ന അന്നു മുതല്‍ കേറ്റി വെച്ചിരിക്കയല്ലേ തന്‍റെ നെഞ്ചത്ത് ആ കുരിശിനെ...
"ആദ്യൊക്കെ ആഴ്ചേലൊരിക്കലെങ്കിലും ഈ പണ്ടാരത്തിനെ നെഞ്ചത്ത്‌ന്നെറക്കി ഈ പൊടിയൊക്കെ ഒന്നു തട്ടിക്കളഞ്ഞിരുന്നു. ഇപ്പ കൊറച്ച് നാളായി അതൂല്യ. യെവനൊക്കെ ക്ഷയം പിടിച്ചു ചാവാനാണാ നോക്കണേ...", കാര്‍പെറ്റിന്‍റെ അരിശം തീരുന്നില്ലായിരുന്നു. "എന്തു പണ്ടാരംവേണേലും ആയിക്കോട്ടെ, എനിക്കിത്തിരി സൌന്ദര്യബോധം ഉണ്ടായിപ്പോയി, ഒന്നു മെനയായിക്കെടക്കാന്‍ ആ കോപ്പനതിന് സമ്മതിക്കണ്ടേ, ഈ ആഴ്ചയെങ്കിലും ഒന്നെടുത്ത് വൃത്തിയാക്കിയാ മത്യായിര്ന്നു.
"പിന്നേ, കാത്തിരുന്നോ, ശനിയാഴ്ച വെളുപ്പിനേ അലാറം വെച്ചെണീറ്റ് വൃത്തിയാക്കും", ടി.വിയുടെ പ്രതികരണവും പൊട്ടിച്ചിരിയും ഒന്നിച്ചായിരുന്നു. "ഇക്കണ്ട കാലമായിട്ട് ഒരൊറ്റത്തവണയാണ് ഇപ്പറയണ മനുഷ്യന്‍ എന്നെയൊന്ന് തുടച്ചിട്ടുള്ളത്, ആ ആളാണ് നെലത്ത് കെടക്കണ തന്നെ എടുത്തിനി തൂത്തുവൃത്ത്യാക്കാന്‍ പോണേ, ഒന്നു പോടാപ്പാ..."
"ഇഹപരശാപം തീര്‍ക്കാനമ്മേ ഇനിയൊരു ജന്മം കൂടി തരുമോ", അടുക്കളയില്‍ നിന്നും ഗ്യാസടുപ്പിന്‍റെ കരകരശബ്ദം അരിച്ചരിച്ചു വന്നു.
"അമ്മാവോ, ഇന്നു നേരത്തേ തുടങ്ങിയല്ലോ?"
"വേണ്ട്റാ വേണ്ട്റാ... എനിക്കത്ര പ്രായൊന്നും ആയിട്ടില്ലടാ. ഈ കുഷ്ഠം പിടിച്ച പോലത്തെ ലുക്ക് നീ നോക്കണ്ടാട്ടാ... പക്ഷേ, പറഞ്ഞിട്ട് കാര്യല്ല. ഒക്കേത്തിനുമൊരു യോഗം വേണം. ഈ കരീം കറേമൊക്കെ ഒന്നു തുടച്ച് വൃത്തിയായി നല്ല കുട്ടപ്പനായി ഒന്നു തിളങ്ങാമെന്നുള്ള എന്‍റെ പ്രതീക്ഷ ഞാനിപ്പൊ അട്ടത്തു വെച്ചു. ഇനിയിപ്പൊ പ്രാര്‍ഥിച്ച് ശിഷ്ടകാലം കഴിക്കന്നെ. ആ സീലിങ്ങ് ഫാന്‍മണികളെത്തന്നെ കണ്ടില്ലേ, നല്ല ചോക്ളേറ്റ് ചോക്ളേറ്റു പോലെയായിരുന്നില്ലേ കൊണ്ടു വന്ന് തൂക്കിയിട്ടപ്പൊ. ഇപ്പഴോ, ഒരു മാതിരി മഡ്റേസ് കഴിഞ്ഞു വന്ന ബൈക്കിന്‍റെ എഞ്ചിന്‍ഗാര്‍ഡു പോലെയായി. ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര...
"തറ ഡെയ്‌ലി തുടക്കാന്‍ ആ തമിഴത്തിയെ ഏര്‍പ്പാടാക്ക്‌ണ കണ്ടപ്പൊ ഞാന്‍ വിചാരിച്ചു നല്ലകാലം തുടങ്ങീന്ന്. യെവടെ! ആ പെണ്ണുമ്പിള്ളയുടെ പരാക്രമം കണ്ടാല്‍ രൊറ്റ പൂശാ പൂശാനാ തോന്ന്വ. നെലത്തിരുന്ന് നനഞ്ഞ തുണി വെച്ച് അങ്ങോട്ടൊരു വീശ്, ഇങ്ങോട്ടൊരു വീശ്, പോണ വഴിയിലെങ്ങാനും തറയിലൊന്നു തൊട്ടായായി! ഇതിലും ഭേദം മാസത്തിലൊരു പ്രാവശ്യെങ്കിലും മര്യാദക്കു തൊടക്കലായിര്‌ന്നു. ടോയ്‌ലെറ്റില്‍പ്പോണവര്‍ക്ക് പോലും ആ അമ്മച്ചീടത്ര തിക്കും തെരക്കും ഞാന്‍ കണ്ടിട്ടില്ല", അഴുക്കു പിടിച്ച തറ അരിശത്തോടെ പറഞ്ഞു.
ഞെട്ടിയെണീറ്റപ്പൊ നോട്ടം നേരെ മേലേയ്ക്കാണ് പോയത്. അതാ അഴുക്കു കട്ട പിടിച്ച ഫാന്‍ മുരണ്ടുകൊണ്ട് കറങ്ങിക്കൊണ്ടിരിക്കുന്നു. മൂലയിലെ പൂര്‍ണ്ണഗര്‍ഭിണിയായ തുണിസഞ്ചിയും അഴുക്കു പിടിച്ച ടിവിയും ആടിയിളകുന്ന കസേരയുമെല്ലാം അതു പോലെ തന്നെ ഇരിപ്പുണ്ട്. മുന്‍വാതിലിനടുത്ത് ചെരിപ്പുകളും ഷൂസുകളും നിറകൊട്ടയിലെ ചാളകളെന്ന പോലെ കിടക്കുന്നു. ദൈവമേ, വാട്ട് അ മെസ്സ്! ഉച്ചമയക്കം വിടാതെ ശയിക്കുന്ന നല്ലപകുതിയെ ഉണര്‍ത്താന്‍ പതിവു പോലെ ഒരു വിഫലശ്രമം നടത്തി നേരെ കസേരയുടെ അടുത്തേക്കു ചെന്നു. കഴിഞ്ഞ ദിവസം വാങ്ങിയ സ്ക്രൂഡ്രൈവറെടുത്ത് അളിയന്‍റെ ഇളക്കം ശരിയാക്കി. ടിവിയുടെ മേല്‍ മിസ്റ്റര്‍ മസില്‍ വെച്ച് തുടച്ചു ക്ളീന്‍ ക്ളീനാക്കി. തുണിസഞ്ചിയിലെ തുണികളെടുത്ത് മെഷീനിലിട്ട് സൂപ്പര്‍വാഷ് തന്നെ കൊടുത്തു. അലമ്പായി കിടക്കുന്ന സ്വീകരണ-കം-ഡൈനിങ്ങ് മുറിയെ അടക്കിയൊതുക്കി. ഗ്യാസടുപ്പിനെ ഈസി-ഓ-ബാങ്ങ് വെച്ച് കലക്കനാക്കി.
Friday, 27 March 2009
ലില്ലിക്കഥ
വേഷവിധാനത്തില്‍ മാത്രം ലേശം മാറ്റമുണ്ടെന്നൊഴിച്ചാല്‍, ഒരു റഫറന്‍സിനു വേണ്ടി മാത്രം, വേണമെങ്കില്‍ കോണ്ടലീസ റൈസ് ചേച്ചിയുടെ മുറിച്ച മുറി എന്നു പറയാം. കഴിമ്പ്രത്തിന്‍റെ ദൈനംദിന ജീവിതത്തില്‍ തദ്ദേശീയരായ സ്ത്രീപ്രജകള്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാതിരുന്ന ഒരു കാലഘട്ടത്തിലാണ് പിറന്നു വീണതെന്നതിനാല്‍, നാലാളറിയണമെങ്കില്‍ അല്‍പ്പം തക്കിടതരികിടകളെല്ലാം വേണമെന്ന അറിവ് കൌമാരം വിട്ടതിന്‍റെ പിറ്റേന്ന് മുതല്‍ ലില്ലിക്കുട്ടിയ്ക്കുണ്ടായി എന്നതു വാസ്തവം.
സ്കൂളുമായുള്ള ബന്ധം വിച്ഛേദിച്ചതിനു ശേഷം ലില്ലിക്കുട്ടിയുടെ നേരംപോക്കുകള്‍ കഴിമ്പ്രത്തെ വേറൊരു പണിയുമില്ലാ-ഉണ്ണികള്‍ക്കൊപ്പമായിരുന്നു. അവര്‍ക്കും ഒരു രസം, ലില്ലിക്കുട്ടിയ്ക്കും ഒരു രസം.
അങ്ങനെയിരിക്കെ, നാട്ടിലെ പ്രധാന ഉല്‍സവമായ മാവില്‍ക്കുത്ത് പൂരം വന്നു. എല്ലാക്കൊല്ലത്തെയും പോലെ അഞ്ചാറു കരിവീരന്മാര്‍ പൂരം കൊഴുപ്പിക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും വന്നെത്തി. നാട്ടുകാര്‍ക്ക് മേല്‍പ്പറഞ്ഞ ആനകള്‍ കൌതുകവും സന്തോഷവുമൊക്കെയായിരുന്നെങ്കിലും, ലില്ലിക്കുട്ടിയുടെ ഫാമിലിക്കു മാത്രം അവ പേടിസ്വപ്നമായിരുന്നു. കാരണമെന്താ, ആനകളെ മുഴുവനും തളക്കുന്നത് ശങ്കുമാഷ്ടെ പറമ്പിന്‍റെ മൂലയിലാണ്, എന്ന്വച്ചാല്‍ ലില്ലിക്കുട്ടിയുടെ ഓലപ്പുര നില്‍ക്കുന്ന അഞ്ചു സെന്‍റിനോട് തൊട്ട്. ഈ രണ്ടു പറമ്പിനേം വേര്‍തിരിക്കുന്ന വേലി ലില്ലിക്കുട്ടി വളര്‍ത്തിയിരുന്ന ആട്ടിന്‍കുട്ടികള്‍ക്കോ കോഴികള്‍ക്കോ വരെ ഒരു ഭീഷണിയല്ലെന്നിരിക്കെ, അതിനെ വിശ്വസിച്ച് ലില്ലിക്കുട്ടി എങ്ങനെ കിടന്നുറങ്ങും. അതു കൊണ്ടു തന്നെ രാത്രികളില്‍ മുള്ളാനെന്ന വ്യാജേന ഇടക്കിടയ്ക്ക് പുറത്തിറങ്ങി ആനകള്‍ കെട്ടിയിടത്തു തന്നെയുണ്ടോ, അതോ കോലായില്‍കേറിയിരുപ്പുണ്ടോ എന്നൊക്കെ നോക്കുകയും , ജീവന്‍ ബാക്കിയുണ്ടെന്നുറപ്പു വരുത്തുകയുമായിരുന്നു പാവം ലില്ലിക്കുട്ടിയുടെ ഉല്‍സവരാത്രികളിലെ പ്രധാനപണി.
രാജുമോന്‍ അവതരിച്ചതോടെ ഈ രീതികള്‍ നടക്കാതെയായി. പല തവണ രാജുമോനുമായി എന്‍കൌണ്ടറിന് നമ്മുടെ സിംഹം ശ്രമിച്ചെങ്കിലും രാജുമോന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ ഒഴിഞ്ഞുമാറിക്കൊണ്ടേ ഇരുന്നു. എന്നാല്‍ അതിന്‍റെ ക്ളൈമാക്സ് സിംഹത്തിനൂഹിക്കാന്‍ കഴിയാവുന്നതിനേക്കാള്‍ കനത്തതായിരുന്നു. സിംഹത്തിന്റെ പതിവുബെഡ്റൂമായ ആ പറമ്പിലിട്ട് രാജുമോന്‍ സിംഹത്തെ തല്ലിത്തകര്‍ത്തു. ഇരുമ്പിന്‍കൂടം പോലുള്ള തന്‍റെ കൈകള്‍ കൊണ്ട് സിംഹത്തിന്‍റെ നെഞ്ചാംകൂട്ടില്‍ രാജുമോന്‍ പൊങ്കാലയിട്ടു. സമീപവാസികളെ മുഴുവനും സാക്ഷിയാക്കി അങ്കം ജയിച്ച രാജുമോന്‍, കുന്നത്തിന്‍റെ ചുവന്ന അണ്ടര്‍വെയറുമിട്ട്, 123 കിഡ്-നെപ്പോലെ നടത്തിയ വിജയാഹ്ളാദം അങ്ങേരെ ഞങ്ങള്‍ പീക്കിരികളുടെ മാച്ചോമാനാക്കി മാറ്റി.
ഒരു കാര്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഞെട്ടുന്നത് ഇഷ്ടമല്ലാത്തവരായതു കൊണ്ടും, കഴിമ്പ്രത്ത് രാജുമോനെ റീപ്ളേസ് ചെയ്ത പലരും കൂടുതല്‍ ശുഷ്കാന്തിയുള്ളവരായതു കൊണ്ടും, നാട്ടുകാര്‍ക്ക് അതൊരു പെട്ടിക്കോളം വാര്‍ത്ത മാത്രമായി മാറി. എന്നാല്‍ ലില്ലിക്കുട്ടിയ്ക്ക് അതിനു കഴിയില്ലല്ലോ, അവള്‍ രാജുമോനെ കാത്തിരുന്നു. ഏറെക്കാലം കഴിഞ്ഞിട്ടും രാജ്സെയ്തികള്‍ കിട്ടാതായപ്പോള്‍, അങ്ങേരെ ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ലില്ലിക്കുട്ടിയ്ക്ക് ബോധ്യപ്പെട്ടു.
അശുഭം...
Wednesday, 25 March 2009
കിളിക്കൊഞ്ചല്‍ 1.0
Monday, 29 September 2008
ചിത്രവധം
Thursday, 17 July 2008
പുതിയ വെളിച്ചം
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..."
ദാസേട്ടന്‍ ഉറക്കെപ്പറഞ്ഞു.
"ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ദെം റിയലി ഡോണ്ട് മീന്‍ വാട്ട് ദേ സേ..."
ദാസേട്ടന്‍റെ മുഖത്തുണ്ടായിരുന്ന നിര്‍വ്വികാരതയെ പുച്ഛഭാവം കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ തോന്നി. സാം ഒന്നും മിണ്ടുന്നില്ല. കുമ്പിട്ടിരിക്കുന്ന അവന്‍റെ മുഖത്ത് കണ്ട നിരാശ എന്നില്‍ പേടിയുളവാക്കി. ഞാന്‍ രാമ്വേട്ടനെ നോക്കി. രാമ്വേട്ടന്‍ സാമിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
"ദാസേട്ടന്‍ പറഞ്ഞതു ശരിയല്ല."
പപ്പന്‍റെ മറുപടി നിശ്ശബ്ദത ഭേദിച്ചു.
"അങ്ങനെ പറയാനൊന്നും പറ്റ്ല്ല. സാം അവളെ ശരിക്കും ആഗ്രഹിച്ചിരുന്നു. അവള്‍ പറയുന്നതല്ലേ വിശ്വസിക്കാന്‍ പറ്റൂ. അല്ലാതെ അവളുടെ ഉള്ളില്‍ മറ്റെന്തെങ്കിലുമുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഇവനവസരം കിട്ടിയിട്ടുണ്ടോ?", പപ്പനു ദേഷ്യം വരുന്നുണ്ടായിരുന്നു.
"അതാ ഞാന്‍ പറഞ്ഞത്, ഒന്നും സിന്‍സിയറല്ലെന്ന്..."
"അപ്പോ ദാസേട്ടന്‍ പറയുന്നത് ഇവന്‍ സിന്‍സിയറല്ലെന്നാണോ?"
"അതു കൊണ്ടെന്തു കാര്യം? പ്രണയം സിന്‍സിയറിറ്റിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണോ?", ദാസേട്ടന്‍ പപ്പനു നേരെ തിരിഞ്ഞു.
"പക്ഷേ, ഇതിപ്പോ ഇങ്ങനെ ഒരു സാഹചര്യത്തില്‍ അവളെയും പൂര്‍ണ്ണമായി കുറ്റം പറയുന്നത് ശരിയല്ല. അവള്‍ അവളുടെ സാഹചര്യം മനസ്സിലാക്കിയില്ല. പക്വതയില്ലാതെ പെരുമാറി. ഇവനു വാക്കും കൊടുത്തു. ഇവനു വേണമെങ്കില്‍ കുറേക്കൂടി ചിന്തിച്ചു പെരുമാറാമായിരുന്നു.", രാമ്വേട്ടന്‍റെ വാക്കുകള്‍ എന്നെ അത്‍ഭുതപ്പെടുത്തി. രാമ്വേട്ടന്‍ സാമിനെ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്.
"യെസ്, യൂ സെഡ് ഇറ്റ് റാം, അതാ ഞാന്‍ പറഞ്ഞത്. പപ്പാ, ഇവന്‍റെ അവസ്ഥയില്‍ നീയാണെങ്കിലും ഇങ്ങനെയേ പെരുമാറൂ. അതേ നമ്മളൊക്കെ ശീലിച്ചിട്ടുള്ളൂ. ഒരിക്കലും ഒന്നിനെയും പൂര്‍ണ്ണമായി മനസ്സിലാക്കില്ല."
ദാസേട്ടന്‍ തുടര്‍ന്നു.
"എന്തു വന്നാലും എതിര്‍ത്ത് ഒരുമിച്ചു ജീവിക്കാമെന്നാണ് ആദ്യം വരുന്ന മനോവിചാരം. അതിലെന്തു കാര്യം? അറിഞ്ഞുകൊണ്ട് പ്രശ്നങ്ങളെ വരുത്തിവെച്ച് പിന്നെ അവയെ നേരിട്ട് മിക്കവാറും കേസുകളില്‍ കീഴടങ്ങിക്കൊടുക്കുന്നതാണോ സോ-കോള്‍ഡ് ലൈഫ് ഫോര്‍ ദ ലവ്? ഇവന്‍റെ കാര്യം തന്നെ എടുക്ക്. അവളെ കണ്ടപ്പോളേ ഇവന് ഇഷ്ടമായി. അത് അവളോട് പറഞ്ഞു. അവള്‍ക്കും ഇവനെ ഇഷ്ടമായി. അവള്‍ ഇവന്‍റെ പ്രണയത്തെ അംഗീകരിച്ചു. എന്‍റെ ചോദ്യം ഇത്രയേ ഉള്ളൂ, നീ എന്തു കണ്ടിട്ടാണവള്‍ക്കു വാക്കു കൊടുത്തത്? അവള്‍ എന്തു കണ്ടിട്ടാണ് നിന്‍റെ വാക്കു വിശ്വസിച്ചത്? നിനക്ക് ജോലിയില്ലായിരുന്നു, നീ പഠിച്ചു കൊണ്ടിരിക്കയായിരുന്നു, അവളും. ബട്ട്, നിങ്ങളുടെ ബന്ധം തുടങ്ങിയ ശേഷം നിന്‍റെ ലക്‌ഷ്യങ്ങള്‍ മാറിപ്പോയി. യൂ ഷുഡ് ഹാവ് ട്രൈഡ് ഫോര്‍ IAS, അതായിരുന്നില്ലേ നിന്‍റെ ലക്‌ഷ്യം? പക്ഷേ, നീ പെട്ടെന്നു മറ്റേതെങ്കിലും ജോലിയില്‍ കയറി സെറ്റിലാവാന്‍ ശ്രമിച്ചു. അവളുടെ പഠനവും അവതാളത്തിലായി. എന്തിനു നിങ്ങള്‍ നിങ്ങളുടെ ജീവിതലക്‌ഷ്യങ്ങളെ മാറ്റിമറിച്ചു എന്നാണ് ഞാന്‍ ചോദിക്കുന്നത്. അവളും നിന്‍റെ IAS ലക്‌ഷ്യത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. ദെന്‍ വാട്ട്‌സ് സോ സ്പെഷ്യല്‍ അബൌട്ട് യുവര്‍ ഡാം ലവ്?"
"നോക്കൂ സാം. നമ്മുടെ ജീവിതത്തിന്‍റെ ലക്‌ഷ്യം, ഇറ്റീസ് ടു മേക് എ ഡിഫ്രന്‍സ്. വിദ്യാഭ്യാസം കൊണ്ട് മാത്രമേ നമ്മെപ്പോലുള്ളവര്‍ക്ക് അതു സാധിക്കൂ. അവളുടെ പാരന്‍റ്സിനു അവളെ പീ.ജി എടുപ്പിക്കണമെന്നുണ്ടായിരുന്നു. അവള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് അവര്‍ക്കാഗ്രഹമുണ്ടായിരുന്നു. ബട്ട്, ഷീ ഫെയില്‍ഡ് റ്റു മെയ്ക് ഇറ്റ്, ജസ്റ്റ് ബിക്കോസ് ഓഫ് ദിസ് റിലേഷന്‍."
"അവളാണ് തെറ്റുകാരിയെന്ന് പപ്പന്‍ പറയുന്നു. പക്ഷേ, നിങ്ങള്‍ രണ്ടു പേരും ഇക്കാര്യത്തില്‍ ഒരു പോലെ തെറ്റുകാരാണ്. നിങ്ങള്‍ തമ്മിലുള്ള റിലേഷന്‍ ശരിയാംവണ്ണം നിങ്ങളെ സ്നേഹിക്കുന്ന മറ്റുള്ളവര്‍ക്ക്, നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക്, മനസ്സിലാക്കിക്കൊടുക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല. അല്ലെങ്കില്‍ അവരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ കഴിയാത്തവണ്ണം ഒരു വെറും "ഊതിയാല്‍പ്പറക്കുന്ന" റിലേഷന്‍ മാത്രമായിരുന്നു അത്. ശരിയല്ലെന്നു തോന്നുന്നുണ്ടോ? ഈ ബന്ധം തുടങ്ങിയ ശേഷം നിന്‍റെ ജോലിയന്വേഷണത്തെ ആശ്രയിച്ചു മാത്രമായി അവളുടെ ജീവിതം. അവളറിയാതെത്തന്നെ അവള്‍ അവളുടെ കുടുംബത്തില്‍ നിന്നകലുകയായിരുന്നു. അതില്‍ നിനക്കും ഒരു വലിയ പങ്കുണ്ട്. അവളുടെ പഠനത്തിലുള്ള ശ്രദ്ധ കുറയുന്നതും മറ്റും നീ ശ്രദ്ധിക്കണമായിരുന്നു. അവളെ മോട്ടിവേറ്റ് ചെയ്യണമായിരുന്നു. പക്ഷേ, നിന്‍റെയും അവളുടെയും ഈ റിലേഷനില്‍ അത്തരം കാര്യങ്ങളൊന്നും കടന്നു വരാതിരുന്നതു തന്നെ ആ ബന്ധത്തിന്‍റെ കെട്ടുറപ്പില്ലായ്മയെ കാണിക്കുന്നു. ഐ ഡൌട്ട്, ഇഫ് ബോത്ത് ഓഫ് യൂ ഹാഡ് ഗോട്ട് എ ചാന്‍സ് ടു ഹാവ് സെക്‌ഷ്വല്‍ റിലേഷന്‍, നിങ്ങളുടെ ബന്ധം കുറേക്കൂടെ എളുപ്പത്തില്‍ തകരുമായിരുന്നു. കാരണം, പരസ്പരമുള്ള വെറുമൊരു അട്രാക്ഷനാണ് നിങ്ങളുടെ ബന്ധത്തിന്‍റെ അടിത്തറ. അതിന്‍റെ പുതുമ മാറിക്കഴിഞ്ഞാല്‍ ദേറിസ് നത്തിങ്ങ് ലെഫ്റ്റ് ഇന്‍ ഇറ്റ്."
"ദാസേട്ടാ, ഒന്നു നിര്‍ത്തുന്നുണ്ടോ? ഇവനൊരു അബദ്ധം പറ്റിയെന്നു വെച്ച് ദാസേട്ടന്‍ ഇവന്‍റെ ബന്ധത്തെ ഇത്രക്കങ്ങോട്ട് കളിയാക്കുന്നതെന്തിനാ? ഇവനൊരു വാക്കു പറഞ്ഞാല്‍ ഞാനിപ്പൊ അവളെ ഇവന്‍റടുത്തെത്തിക്കും. ഇവരുടെ വിവാഹവും നടത്തിക്കൊടുക്കും. കാണണോ?", പപ്പന്‍ പൊട്ടിത്തെറിച്ചു.
"ഹഹഹഹഹഹാ...", അതു കേട്ടപാടെ ദാസേട്ടന്‍ ഉറക്കെയുറക്കെ ചിരിച്ചു.
"ദിസ് ഈസ് ദ പ്രോബ്ലം. ഇതാണ് ഏറ്റവും വലിയ പ്രശ്നം. എടാ പപ്പാ, നിന്നെപ്പോലെ ഇടംവലം നോക്കാത്ത കൂട്ടുകാരാണ് പലപ്പോഴും സ്വാഭാവികമായി അറ്റു പോയേക്കാവുന്ന പല കേവലബന്ധങ്ങളെയും അനാവശ്യമായി വീട്ടുകാരെ എതിര്‍ക്കുന്നതിലേയ്ക്കും വിവാഹത്തിലേയ്ക്കും തുടര്‍ന്നുള്ള ദുരിതങ്ങളിലേയ്ക്കും നയിക്കുന്നത്. സ്റ്റുപ്പിഡ്, വാട്ട് ഡൂ യൂ തിങ്ക് ഓഫ് ഫാമിലി ലൈഫ്? ഒരു വിവാഹം നടത്തിക്കൊടുത്താല്‍ ഇവരുടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നെന്നാണോ നീ കരുതുന്നത്? അതോടെ ഇവര്‍ ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കുമോ? എടാ ഏറ്റവും പ്രധാനം മനഃപൊരുത്തമാണ്. പരസ്പരം അറിഞ്ഞുകൊണ്ടുള്ള സുഖകരമായ ജീവിതം. തന്‍റെ പങ്കാളിയുടെ എല്ലാ കഴിവുകളെയും കഴിവുകേടുകളെയും അറിഞ്ഞുകൊണ്ടും ബഹുമാനിച്ചുകൊണ്ടും ഉള്ള ലൈഫ്. അതാണ് ദാമ്പത്യം."
"പിന്നെ, ഞാനും കുറെ കണ്ടതാ ദാസേട്ടാ. ഇത്രേം കൊണ്ടെത്തിച്ചിട്ട് ഇനി വേണ്ടെന്നു വെച്ചാല്‍, ഇവന്‍ വാക്കു കൊടുത്തതല്ലേ? ഇവനൊരു ആണല്ലേ?", പപ്പന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.
"ബുള്‍ഷിറ്റ്!!! എന്താടാ ആണത്തം, പറ, എന്താ ആണത്തം??? കണ്ടവന്‍റെയൊക്കെ വാക്കും കേട്ട് എന്തിനുമേതിനും ഇറങ്ങിപ്പുറപ്പെടുന്നതോ? ഡാം ഇറ്റ്!! നീയൊക്കെ ഇതു വഷളാക്കിയേ അടങ്ങൂ അല്ലേ? സ്വന്തമായി നിലനില്‍പ്പില്ലാത്തവന് വാക്കുകൊടുക്കാന്‍ എന്താണവകാശം? ഇനി അങ്ങനെ വാക്കു കൊടുത്താല്‍ക്കൂടെ അതു വിശ്വസിക്കാന്‍ മാത്രം പക്വതയുള്ള ആ കുട്ടിയില്‍ നിന്നും സാം കൂടുതലൊക്കെ പ്രതീക്ഷിക്കാന്‍ പോയതു തന്നെ തെറ്റ്! സാം നീ പറ, നീ എന്തിനാണ് അവളെത്തന്നെ വേണമെന്നു കരുതുന്നത്? കമോണ്‍ ടെല്‍ മീ...", ദാസേട്ടനെ ക്ഷുഭിതനായി ഞാനാദ്യമായി കാണുകയായിരുന്നു.
ദാസേട്ടന്‍റെ ഭാവമാറ്റം കണ്ട് പരിഭ്രമിച്ച സാം ഒരു നിമിഷം എന്‍റെ മുഖത്തു നോക്കി. എന്നിട്ട് നിരാശയോടെ നിലത്തു നോക്കിപ്പറഞ്ഞു.
"എനിക്കവളെ മറക്കാന്‍ പറ്റണില്ല ദാസേട്ടാ... കഴിഞ്ഞ രണ്ടു വര്‍ഷമായി അവളാണെന്‍റെ മനസ്സില്‍, അവള്‍ മാത്രം. അവളെനിക്ക് വാക്കു തന്നിരുന്നു, മറ്റൊരു വിവാഹം അവളുടെ ജീവിതത്തിലില്ലെന്ന്. എനിക്കും അങ്ങനെ തന്നെയായിരുന്നു. എന്നിട്ടിപ്പൊ, അവളുടെ ചേട്ടന്മാര്‍ ഇങ്ങനെ അവളെ ബ്രെയിന്‍വാഷ് ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. അവളെന്‍റെ മുഖത്തു നോക്കിപ്പറഞ്ഞു, ഇതു നടക്കില്ലെന്ന്."
സാമിന്‍റെ മറുപടി കേട്ട് ദാസേട്ടന്‍ രാമ്വേട്ടനെ ഒരു നിമിഷം നോക്കി. എന്നിട്ട് സാമിനോട് പറഞ്ഞു.
"അവള്‍ക്ക് നിന്നേക്കാള്‍ വിവരമുണ്ടെന്ന് ഞാന്‍ പറയും. അവളുടെ ചേട്ടന്മാര്‍ അവള്‍ക്കു കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്തു. ഇന്‍റര്‍നെറ്റു വഴി പരിചയപ്പെട്ട ഒരു പെണ്ണിനോടു തോന്നിയ കേവലമൊരു ഇന്‍ഫാക്ച്വേഷന്‍റെ പേരില്‍ സ്വന്തം ജീവിതലക്‌ഷ്യങ്ങളെ മറന്ന നിന്നോടവര്‍ക്ക് പുച്ഛം തോന്നിക്കാണും. അവളും തെറ്റുകാരിയാണ്, സമ്മതിച്ചു. ബട്ട് ഷീ റിയലൈസ്ഡ് ഇറ്റ് ബിഫോര്‍ ഇറ്റ് ബിക്കംസ് ടൂ ലേറ്റ്. പറയ്, ടെലിഫോണിലൂടെയും ചാറ്റിങ്ങിലൂടെയും നടത്തിയ മധുരം പുരട്ടിയ സംഭാഷണങ്ങളില്‍കൂടെ അറിഞ്ഞതല്ലാതെ നിങ്ങള്‍ക്ക് പരസ്പരം എന്തറിയാം? അവളെയോ അവളുടെ കുടുംബത്തെയോ അവള്‍ പറഞ്ഞ അറിവു മാത്രം വെച്ച് കണ്ട നിന്നോട് അവളുടെ വീട്ടുകാര്‍ക്ക് എന്ത് അഭിപ്രായമുണ്ടാവാനാടാ? അവളുടെ എഡ്യൂക്കേഷന്‍ ഇത്രയും പ്രാധാന്യത്തോടെ അവളുടെ പാരന്‍റ്‌സ് കാണുന്നു എന്നറിഞ്ഞിട്ടു കൂടെ അവളോ നീയോ അതിന് പ്രാധാന്യം കൊടുത്തില്ല. വൈ? നോ വണ്ടര്‍ ദേ റിജെക്ടഡ് യുവര്‍ പ്രൊപ്പോസല്‍!"
"ദാസേട്ടാ, ഇങ്ങനെയൊക്കെപ്പറഞ്ഞാല്‍...ഇതിങ്ങനെയൊക്കെയല്ലേ ദാസേട്ടാ നടക്കൂ", പപ്പന്‍റെ ശബ്ദത്തിന് ഇത്തവണ നല്ല ഒതുക്കമുണ്ടായിരുന്നു.
ദാസേട്ടനൊരു ദീര്‍ഘനിശ്വാസമെടുത്തു, എന്നിട്ട് പപ്പനോടായിപറഞ്ഞു.
"പൊതുവെയുള്ള പ്രശ്നമാണ്. പെണ്ണായാലും ആണായാലും സ്വന്തം വീട്ടുകാരെ ഒന്നും അറിയിക്കില്ല. അവസാനംവരെ രഹസ്യമായി കൊണ്ടു നടക്കും. സാം, നിന്‍റെ കാര്യത്തില്‍ത്തന്നെ, അവളുടെ അച്ഛനുമമ്മയുമൊക്കെ അവളോടെത്ര അടുപ്പമുള്ളവരായിരുന്നു, സ്റ്റില്‍ ഷീ ചോസ് നോട്ട് ടു ടെല്‍ ദിസ് ടു ദെം. ഞാന്‍ പറയും ഇതൊരു തരം ചീറ്റിങ്ങാണെന്ന്. പാരന്‍റ്‌സറിഞ്ഞാലെന്താടാ പ്രശ്നം? നല്ല ബന്ധമാണെന്നു തോന്നിയാല്‍ അവര്‍ സമ്മതിക്കില്ലെന്നാണോ നീ കരുതുന്നത്? നമ്മുടെ സൊസൈറ്റി പണ്ടത്തെപ്പോലെയല്ല സാം, മാറിക്കൊണ്ടിരിക്കുന്ന ഒന്നാണത്. ആ മാറ്റം നമ്മളിലൂടെ ആവണോ വേണ്ടയോ എന്നത് നമ്മുടെ ചോയ്സാണ്. നിങ്ങള്‍ അതു തെരെഞ്ഞെടുത്തില്ല. ഐ വുഡ് സേ, അതാണ് നിങ്ങളിവിടെ ചെയ്ത ഏറ്റവും വലിയ മിസ്റ്റേക്ക്."
ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും മുഖം കുമ്പിട്ടിരിക്കുകയായിരുന്നു, ദാസേട്ടനൊഴികെ.
"എനിക്ക് തെറ്റുപറ്റിയിട്ടുണ്ട് ദാസേട്ടാ, ഞാന്‍ കുറേക്കൂടി പക്വത കാണിക്കേണ്ടതായിരുന്നു. ഇറ്റ്സ് മൈ മിസ്റ്റേക്ക്. പക്ഷേ, എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു. ഇല്ലെന്ന് ദാസേട്ടന്‍ പറയരുത്", സാമിന്‍റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.
"നോ സാം. ഞാനങ്ങനെയല്ല ഉദ്ദേശിച്ചത്. ഒരു പാട് നന്മകളുള്ളതാണെങ്കിലും, നാമുള്‍പ്പെടെയുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ ചില പ്രശ്നങ്ങളാണിത്. പ്രേമിച്ചാല്‍ കല്യാണം കഴിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ ഇടയ്ക്കു വെച്ച് താളപ്പിഴകളുണ്ടായി പിരിയേണ്ടി വന്നാല്‍, ഇതിനെയൊക്കെ നാം നല്ല രീതിയില്‍ക്കൂടി എടുക്കാന്‍ പഠിക്കണം. ഒരു പ്രണയം അതിന്‍റെ പൂര്‍ണ്ണതയിലെത്തുന്നത് വിവാഹം കഴിക്കുമ്പോളല്ല, പരസ്പരം പൂര്‍ണ്ണമായി അറിയുമ്പോളാണ്. ആ തിരിച്ചറിവുണ്ടാക്കുന്ന ആനന്ദമാണ് ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതും. സാം, നീ നല്ല ഒരു ചെറുപ്പക്കാരനാണ്, നിനക്ക് സ്നേഹിക്കാനറിയാം. നിന്‍റെ ജീവിതത്തില്‍ നല്ല പ്രണയം ഇനിയുമുണ്ടാവാം. ജസ്റ്റ് വെയ്റ്റ് ഫോര്‍ ഇറ്റ്. നൌ മേക്ക് യുവര്‍സെല്‍ഫ് ബിലീവ് ദാറ്റ് ഷീ വാസ് നോട്ട് ദ വണ്‍. പക്ഷേ അടുത്ത തവണ നീ കുറേക്കൂടി മച്യൂരിറ്റി കാണിക്കണം. പ്രായം കൂടുന്നതോടൊപ്പം നീ കൊടുക്കുന്ന വാക്കിനും വിലയേറുമെന്ന് നീ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു."
"ഉവ്വ് ദാസേട്ടാ, എനിക്ക് കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ട്",
ഒന്നു നിര്‍ത്തിയ ശേഷം സാം ഉറച്ച ശബ്ദത്തില്‍ തുടര്‍ന്നു.
"പിന്നെ, ദാസേട്ടാ, ഞാന്‍ IAS വിട്ടിട്ടൊന്നുമില്ല. അടുത്ത തവണ ഞാന്‍ എഴുതിയെടുക്കും, യൂ ബെറ്റ് ഓണ്‍ ദാറ്റ്..."
ദാസേട്ടന്‍ സാമിനെ ചേര്‍ത്തു പിടിച്ചു,
"നന്നായി സാം, യൂ വില്‍ മേക്ക് ഇറ്റ്. ഐം ഷുവര്‍. ഇതൊന്നും നിന്‍റെ ലക്‌ഷ്യങ്ങളെ ബാധിക്കാന്‍ പാടില്ല സാം. ഐം ദേര്‍ വിത് യൂ..."
***
കുറച്ചു ദിവസമായി മനസ്സിനെ മൂടിക്കെട്ടി നിന്ന അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ പെയ്തൊഴിയുകയായിരുന്നു അന്നവിടെ. അടുത്ത കട്ടിലില്‍, വളരേ നാളുകള്‍ക്കു ശേഷം അന്ന് ശാന്തമായി കിടന്നുറങ്ങിയിരുന്ന സാമിനെ നോക്കി മനസ്സു മന്ത്രിച്ചു, "സാം, നീ ഇതിനെ അതിജീവിക്കും, ഇതൊരു അവസാനമല്ലടാ, എ മച്ച് ബെറ്റര്‍ ലൈഫ് ഈസ് വെയ്റ്റിങ്ങ് ഫോര്‍ യൂ."
അവന്‍റെ മുഖത്ത് ദാസേട്ടന്‍ കനലൂതി ജ്വലിപ്പിച്ചു വിട്ട ഒരു പുതിയ വെളിച്ചം തെളിഞ്ഞു കാണാമായിരുന്നു. ചിലപ്പോഴൊക്കെ കയ്പുള്ള സത്യങ്ങള്‍ ഒളിച്ചു വെക്കുന്നതിനേക്കാള്‍ പറഞ്ഞുതീര്‍ക്കുന്നതു തന്നെയാണ് നല്ലതെന്ന് ഞാനന്ന് മനസ്സിലാക്കുകയായിരുന്നു.
ഡങ്ക് സിനിമാറ്റിക് അപ്രോച്ച്
ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന്‍ ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...
-
പക്വത വരാത്ത പ്രായത്തില്‍, ഒരു ബാലരമ വാങ്ങാന്‍ പോവാന്‍ വരെ അച്ഛന്റെ/അമ്മയുടെ കാശ് മാത്രമല്ല, അവരുടെ അകമ്പടി വരെ ആവശ്യമുള്ള ചെറുപ്പകാലങ്ങളില...