Wednesday, 1 April 2026

ഒരു ഭാരതീയശകാരം

 രാവിലെത്തന്നെ രോഷാകുലനായ ഒരു ഭാരതീയന്റെ ശകാരം കേൾക്കാനുള്ള സൗഭാഗ്യമുണ്ടായി.

പുത്രനെ സ്കൂളിൽ കൊണ്ടുവിടാൻ പോയതായിരുന്നു. സ്കൂളിന്റെ പുറകിലെ ചെറിയ സ്ട്രീറ്റിലാണ് വിടാറ്. അവിടെ ആ സമയത്ത്, പൊതുവേ ഒരു 5-10 കാറുകളുടെ ഒരു ചെറിയ നിര ഉണ്ടാവും. എല്ലാവരും സഹകരിച്ച് പെട്ടെന്നുപെട്ടെന്ന് ഡ്രോപ്പ് ചെയ്ത് പോവലാണ് പതിവ്.


പൊതുവേ, ഞാനായിട്ട് വണ്ടി റോഡിൽ നിർത്തി ഇറക്കാറില്ല, പകരം വലത്തോട്ട് ചേർത്ത് പാർക്ക് ചെയ്തിട്ടാണ് ഇറക്കാറ്. എന്നിരുന്നാലും, ആരെങ്കിലും മുന്നിൽ നിർത്തി ഇറക്കാൻ തുടങ്ങിയാൽ ഉടനെ പുത്രനോടും ഇറങ്ങിക്കൊള്ളാൻ പറയും. ആകെ 3 സെക്കന്റിൽ പരിപാടി കഴിയും - സമയവും ലാഭം. വളരെ ചെറിയ സ്ട്രീറ്റ് ആയതിനാലും, ഇറങ്ങുന്നത് വലതുവശത്തേക്കായതിനാലും റിസ്കൊന്നും ഇല്ല. സ്കൂൾ ഇടതുവശത്തായതിനാൽ, ഇറങ്ങുന്ന കുട്ടികൾ റോഡ് ക്രോസ് ചെയ്യാനായിട്ട് കൂടി ചിലപ്പോൾ ഒരു ഡിലേ ഉണ്ടാവാറുണ്ട്. അവിടെ ക്രോസ്-വാക്കും ഉണ്ട്. അവിടെയും ആരും അലമ്പുണ്ടാക്കാറില്ല - അവനോന്റെ പിള്ളേരാണല്ലോ.


ഇന്ന്, എന്റെ മുന്നിലെ വണ്ടി നിർത്തിയപ്പോ, പതിവുപോലെ ഞാൻ മകനോടും ഇറങ്ങിക്കോളാൻ പറഞ്ഞു, അവൻ പെട്ടെന്ന് തന്നെ ഇറങ്ങി. മുന്നിലെ കാർ നീങ്ങാത്തതിനാൽ ഞാൻ വെയിറ്റിങ്ങിലാണ്. ഇന്നധികം കാറുകൾ ഉണ്ടായിരുന്നില്ല. പിന്നിലൊരു ടെസ്ല പാഞ്ഞുവരുന്നതും ഫ്ലാഷ് ചെയ്യുന്നതുമൊക്കെ ഞാൻ കണ്ടു. ഇയാളിതെന്തോന്ന് എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. പുള്ളി പിന്നിൽ നിർത്തുന്നു, ചറപറാ ഹോണടിക്കുന്നു. എന്റെ മുന്നിലെ കാർ വിട്ടുപോയെങ്കിലും, വേറെയും കുട്ടികൾ ആ സമയത്ത് ക്രോസ് ചെയ്യാൻ എത്തിയതിനാൽ ഞാൻ വീണ്ടും വെയിറ്റിങ്. ക്ഷുഭിതൻ വീണ്ടും ഹോങ്കിങ്.


ഞാൻ വിൻഡോ താഴ്ത്തി “എന്തൊന്നേടെയ്” എന്ന വിരലുകൊണ്ടുള്ള മറ്റേ പ്രത്യേക ആക്ഷൻ (പ്ലക്യൂ അല്ല) കാണിച്ചു.


ക്ഷുഭിതനതു പിടിച്ചില്ല, ലവൻ എന്നെ ഓവർടേക്ക് ചെയ്തുവന്ന് സൈഡിൽ നിർത്തുന്നു. എന്നിട്ട് “എക്സ്ക്യൂസ് മീ എക്സ്ക്യൂസ് മി” എന്നലറുന്നു.


വലതുവശത്തു നിന്നും കുട്ടികൾ ക്രോസ് ചെയ്യുന്നതിൽ ശ്രദ്ധിക്കുന്ന ഞാൻ ഇടതുവശത്തെ ക്ഷുഭിതന്റെ ലീലകൾ ഏതാനും നിമിഷത്തേക്ക് അവഗണിക്കുന്നു.


കുട്ടികൾ എന്റെ കാറിന്റെ മുന്നിൽ നിന്നും മാറിക്കഴിഞ്ഞപ്പോ ഞാൻ അവനോട്, “എന്താ മാന്യ?” എന്നാരാഞ്ഞു.


അപ്പോൾ ക്ഷു: “ഇതൊരു ഡ്രോപ്പ് സോൺ ആണോ? ഏടോ ആണോ?”


ഞാൻ: “ആയാലും ഇല്ലെങ്കിലും മുന്നിലെ കാർ പോവാതെ എനിക്ക് പോവാൻ കഴിയില്ലല്ലോ പങ്കാളീ?”


ക്ഷു: “തനിക്ക് കുറച്ചൊക്കെ സിവിക് സെൻസ് കാണിച്ചുകൂടെ?”


പൊടുന്നനെ, പത്താം ക്ലാസിലെ 'ചരിത്രവും പൗരധർമ്മവും' ക്ലാസ്സും സേവ്യൻമാഷിന്റെ ചൂരൽ പ്രയോഗവും എന്റെ കണ്ണിൽ മിന്നിമാഞ്ഞു. ചന്തിയിലെവിടെയോ പഴയ പെരുപ്പ് അനുഭവപ്പെടുന്നത് പോലെ തോന്നി, ഞാൻ അറിയാതെ അവിടെയൊക്കെ ഒന്ന് തടവിപ്പോയി.


ടൈംട്രാവൽ കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ ചോദിച്ചു, “മുന്നിലെ വണ്ടി, കുട്ടികൾക്ക് ക്രോസ് ചെയ്യാനായി നിർത്തിയിട്ടിരിക്കുന്ന സാഹചര്യത്തിൽ, സിവിക് സെൻസിനേക്കാൾ സുരക്ഷയ്ക്കല്ലേ മുൻതൂക്കം, പങ്കാളീ? എന്നിരുന്നാലും, ഇനിയിപ്പോ സിവിക് സെൻസ് ഇവിടെ എങ്ങനെ ആയിരിക്കണമെന്നാണ് അങ്ങ് കരുതുന്നത്?“


ക്ഷു: “മുന്നിലെ വണ്ടി നീങ്ങുന്നില്ലെങ്കിൽ നിങ്ങൾ ഹോങ്കണം മിസ്റ്റർ. ഞാൻ ഹോങ്കിയത് കണ്ടില്ലേ?”


ഞാൻ: “അയ്ശരി. സോറി, ഹോങ്കിങ് ചെയ്യാൻ എനിക്ക് തൽക്കാലം സൗകര്യപ്പെടില്ല. പങ്കാളി തൽക്കാലം വിട്ടുപോവൂ.”


ക്ഷു: “നിങ്ങൾ എന്തായാലും അല്പമെങ്കിലും സിവിക് സെൻസ് കാണിക്കണം ഹേ”


ഞാൻ: “ഏടോ മാന്യാ, താൻ എന്നെ സിവിക് സെൻസ് പഠിപ്പിക്കാൻ നിർത്തിയിരിക്കുന്നത് റോങ് സൈഡിലാണ്, അതും പാസിങ് അനുവദിയ്ക്കാത്ത സ്ഥലത്ത്, അതും സ്കൂൾ സോണിൽ, അതും സ്വന്തം കാറിന്റെ കാൽ ഭാഗം കുട്ടികൾ നടക്കുന്ന ക്രോസ്-വാക്കിൽ കേറ്റി നിർത്തിയിട്ട്, അതും കുട്ടികൾ ക്രോസ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്. അതുകൊണ്ട്, കൂടുതൽ ക്ലാസെടുക്കാതെ ഇയ്യാളു പോയേ”


ക്ഷുഭിതന്റെ കുരു പൊട്ടിയെന്ന് തോന്നുന്നു. പുള്ളി മറ്റേ ക്ലാസിക്ക് സാധനം എടുത്ത് ഒറ്റ വീശാണ്.


“തന്നെപ്പോലുള്ള ഇന്ത്യക്കാര് കാരണമാണ് സകല ഇന്ത്യക്കാരും വിഡ്ഢികളാണെന്ന് ഇവിടെയുള്ളവർ വിചാരിക്കുന്നത്!”


എന്നിട്ട് ഇരുവശത്തും കുട്ടികളെ ഇറക്കാൻ നിർത്തിക്കൊണ്ടിരിക്കുന്ന കാറുകൾക്കും, പലയിടത്തായി ക്രോസ് ചെയ്യുന്ന കുട്ടികൾക്കും ഇടയിലൂടെ, ഒരു 35-40 മൈൽ സ്പീഡിൽ ഒറ്റ പോക്ക്!!


അങ്ങനെ, ആത്മാഭിമാനവും പൗരബോധവുമുള്ള ആ ക്ഷുഭിതഭാരതീയനുമായുള്ള സൗഹൃദസംഭാഷണം കഴിഞ്ഞപ്പോ, ദൂരദർശനിലേക്ക് ഫോൺ ചെയ്ത അഡ്വക്കേറ്റ് ശ്യാംപ്രകാശിനു കൈവന്ന അതേ വികാരമാണ് എന്നിലും തികട്ടിവന്നത്.


ഹോ! രാവിലെത്തന്നെ ഒരുത്തന്റെ വായിലിരിക്കുന്നതു കേട്ടപ്പോ എന്തൊരാശ്വാസം!”

ഒരു ഭാരതീയശകാരം

  രാവിലെത്തന്നെ രോഷാകുലനായ ഒരു ഭാരതീയന്റെ ശകാരം കേൾക്കാനുള്ള സൗഭാഗ്യമുണ്ടായി. പുത്രനെ സ്കൂളിൽ കൊണ്ടുവിടാൻ പോയതായിരുന്നു. സ്കൂളിന്റെ പുറകിലെ ...