Monday, 29 September 2008
ചിത്രവധം
Thursday, 17 July 2008
പുതിയ വെളിച്ചം
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..."
ദാസേട്ടന്‍ ഉറക്കെപ്പറഞ്ഞു.
"ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ദെം റിയലി ഡോണ്ട് മീന്‍ വാട്ട് ദേ സേ..."
ദാസേട്ടന്‍റെ മുഖത്തുണ്ടായിരുന്ന നിര്‍വ്വികാരതയെ പുച്ഛഭാവം കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ തോന്നി. സാം ഒന്നും മിണ്ടുന്നില്ല. കുമ്പിട്ടിരിക്കുന്ന അവന്‍റെ മുഖത്ത് കണ്ട നിരാശ എന്നില്‍ പേടിയുളവാക്കി. ഞാന്‍ രാമ്വേട്ടനെ നോക്കി. രാമ്വേട്ടന്‍ സാമിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
"ദാസേട്ടന്‍ പറഞ്ഞതു ശരിയല്ല."
പപ്പന്‍റെ മറുപടി നിശ്ശബ്ദത ഭേദിച്ചു.
"അങ്ങനെ പറയാനൊന്നും പറ്റ്ല്ല. സാം അവളെ ശരിക്കും ആഗ്രഹിച്ചിരുന്നു. അവള്‍ പറയുന്നതല്ലേ വിശ്വസിക്കാന്‍ പറ്റൂ. അല്ലാതെ അവളുടെ ഉള്ളില്‍ മറ്റെന്തെങ്കിലുമുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഇവനവസരം കിട്ടിയിട്ടുണ്ടോ?", പപ്പനു ദേഷ്യം വരുന്നുണ്ടായിരുന്നു.
"അതാ ഞാന്‍ പറഞ്ഞത്, ഒന്നും സിന്‍സിയറല്ലെന്ന്..."
"അപ്പോ ദാസേട്ടന്‍ പറയുന്നത് ഇവന്‍ സിന്‍സിയറല്ലെന്നാണോ?"
"അതു കൊണ്ടെന്തു കാര്യം? പ്രണയം സിന്‍സിയറിറ്റിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണോ?", ദാസേട്ടന്‍ പപ്പനു നേരെ തിരിഞ്ഞു.
"പക്ഷേ, ഇതിപ്പോ ഇങ്ങനെ ഒരു സാഹചര്യത്തില്‍ അവളെയും പൂര്‍ണ്ണമായി കുറ്റം പറയുന്നത് ശരിയല്ല. അവള്‍ അവളുടെ സാഹചര്യം മനസ്സിലാക്കിയില്ല. പക്വതയില്ലാതെ പെരുമാറി. ഇവനു വാക്കും കൊടുത്തു. ഇവനു വേണമെങ്കില്‍ കുറേക്കൂടി ചിന്തിച്ചു പെരുമാറാമായിരുന്നു.", രാമ്വേട്ടന്‍റെ വാക്കുകള്‍ എന്നെ അത്‍ഭുതപ്പെടുത്തി. രാമ്വേട്ടന്‍ സാമിനെ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്.
"യെസ്, യൂ സെഡ് ഇറ്റ് റാം, അതാ ഞാന്‍ പറഞ്ഞത്. പപ്പാ, ഇവന്‍റെ അവസ്ഥയില്‍ നീയാണെങ്കിലും ഇങ്ങനെയേ പെരുമാറൂ. അതേ നമ്മളൊക്കെ ശീലിച്ചിട്ടുള്ളൂ. ഒരിക്കലും ഒന്നിനെയും പൂര്‍ണ്ണമായി മനസ്സിലാക്കില്ല."
ദാസേട്ടന്‍ തുടര്‍ന്നു.
"എന്തു വന്നാലും എതിര്‍ത്ത് ഒരുമിച്ചു ജീവിക്കാമെന്നാണ് ആദ്യം വരുന്ന മനോവിചാരം. അതിലെന്തു കാര്യം? അറിഞ്ഞുകൊണ്ട് പ്രശ്നങ്ങളെ വരുത്തിവെച്ച് പിന്നെ അവയെ നേരിട്ട് മിക്കവാറും കേസുകളില്‍ കീഴടങ്ങിക്കൊടുക്കുന്നതാണോ സോ-കോള്‍ഡ് ലൈഫ് ഫോര്‍ ദ ലവ്? ഇവന്‍റെ കാര്യം തന്നെ എടുക്ക്. അവളെ കണ്ടപ്പോളേ ഇവന് ഇഷ്ടമായി. അത് അവളോട് പറഞ്ഞു. അവള്‍ക്കും ഇവനെ ഇഷ്ടമായി. അവള്‍ ഇവന്‍റെ പ്രണയത്തെ അംഗീകരിച്ചു. എന്‍റെ ചോദ്യം ഇത്രയേ ഉള്ളൂ, നീ എന്തു കണ്ടിട്ടാണവള്‍ക്കു വാക്കു കൊടുത്തത്? അവള്‍ എന്തു കണ്ടിട്ടാണ് നിന്‍റെ വാക്കു വിശ്വസിച്ചത്? നിനക്ക് ജോലിയില്ലായിരുന്നു, നീ പഠിച്ചു കൊണ്ടിരിക്കയായിരുന്നു, അവളും. ബട്ട്, നിങ്ങളുടെ ബന്ധം തുടങ്ങിയ ശേഷം നിന്‍റെ ലക്‌ഷ്യങ്ങള്‍ മാറിപ്പോയി. യൂ ഷുഡ് ഹാവ് ട്രൈഡ് ഫോര്‍ IAS, അതായിരുന്നില്ലേ നിന്‍റെ ലക്‌ഷ്യം? പക്ഷേ, നീ പെട്ടെന്നു മറ്റേതെങ്കിലും ജോലിയില്‍ കയറി സെറ്റിലാവാന്‍ ശ്രമിച്ചു. അവളുടെ പഠനവും അവതാളത്തിലായി. എന്തിനു നിങ്ങള്‍ നിങ്ങളുടെ ജീവിതലക്‌ഷ്യങ്ങളെ മാറ്റിമറിച്ചു എന്നാണ് ഞാന്‍ ചോദിക്കുന്നത്. അവളും നിന്‍റെ IAS ലക്‌ഷ്യത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. ദെന്‍ വാട്ട്‌സ് സോ സ്പെഷ്യല്‍ അബൌട്ട് യുവര്‍ ഡാം ലവ്?"
"നോക്കൂ സാം. നമ്മുടെ ജീവിതത്തിന്‍റെ ലക്‌ഷ്യം, ഇറ്റീസ് ടു മേക് എ ഡിഫ്രന്‍സ്. വിദ്യാഭ്യാസം കൊണ്ട് മാത്രമേ നമ്മെപ്പോലുള്ളവര്‍ക്ക് അതു സാധിക്കൂ. അവളുടെ പാരന്‍റ്സിനു അവളെ പീ.ജി എടുപ്പിക്കണമെന്നുണ്ടായിരുന്നു. അവള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് അവര്‍ക്കാഗ്രഹമുണ്ടായിരുന്നു. ബട്ട്, ഷീ ഫെയില്‍ഡ് റ്റു മെയ്ക് ഇറ്റ്, ജസ്റ്റ് ബിക്കോസ് ഓഫ് ദിസ് റിലേഷന്‍."
"അവളാണ് തെറ്റുകാരിയെന്ന് പപ്പന്‍ പറയുന്നു. പക്ഷേ, നിങ്ങള്‍ രണ്ടു പേരും ഇക്കാര്യത്തില്‍ ഒരു പോലെ തെറ്റുകാരാണ്. നിങ്ങള്‍ തമ്മിലുള്ള റിലേഷന്‍ ശരിയാംവണ്ണം നിങ്ങളെ സ്നേഹിക്കുന്ന മറ്റുള്ളവര്‍ക്ക്, നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക്, മനസ്സിലാക്കിക്കൊടുക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല. അല്ലെങ്കില്‍ അവരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ കഴിയാത്തവണ്ണം ഒരു വെറും "ഊതിയാല്‍പ്പറക്കുന്ന" റിലേഷന്‍ മാത്രമായിരുന്നു അത്. ശരിയല്ലെന്നു തോന്നുന്നുണ്ടോ? ഈ ബന്ധം തുടങ്ങിയ ശേഷം നിന്‍റെ ജോലിയന്വേഷണത്തെ ആശ്രയിച്ചു മാത്രമായി അവളുടെ ജീവിതം. അവളറിയാതെത്തന്നെ അവള്‍ അവളുടെ കുടുംബത്തില്‍ നിന്നകലുകയായിരുന്നു. അതില്‍ നിനക്കും ഒരു വലിയ പങ്കുണ്ട്. അവളുടെ പഠനത്തിലുള്ള ശ്രദ്ധ കുറയുന്നതും മറ്റും നീ ശ്രദ്ധിക്കണമായിരുന്നു. അവളെ മോട്ടിവേറ്റ് ചെയ്യണമായിരുന്നു. പക്ഷേ, നിന്‍റെയും അവളുടെയും ഈ റിലേഷനില്‍ അത്തരം കാര്യങ്ങളൊന്നും കടന്നു വരാതിരുന്നതു തന്നെ ആ ബന്ധത്തിന്‍റെ കെട്ടുറപ്പില്ലായ്മയെ കാണിക്കുന്നു. ഐ ഡൌട്ട്, ഇഫ് ബോത്ത് ഓഫ് യൂ ഹാഡ് ഗോട്ട് എ ചാന്‍സ് ടു ഹാവ് സെക്‌ഷ്വല്‍ റിലേഷന്‍, നിങ്ങളുടെ ബന്ധം കുറേക്കൂടെ എളുപ്പത്തില്‍ തകരുമായിരുന്നു. കാരണം, പരസ്പരമുള്ള വെറുമൊരു അട്രാക്ഷനാണ് നിങ്ങളുടെ ബന്ധത്തിന്‍റെ അടിത്തറ. അതിന്‍റെ പുതുമ മാറിക്കഴിഞ്ഞാല്‍ ദേറിസ് നത്തിങ്ങ് ലെഫ്റ്റ് ഇന്‍ ഇറ്റ്."
"ദാസേട്ടാ, ഒന്നു നിര്‍ത്തുന്നുണ്ടോ? ഇവനൊരു അബദ്ധം പറ്റിയെന്നു വെച്ച് ദാസേട്ടന്‍ ഇവന്‍റെ ബന്ധത്തെ ഇത്രക്കങ്ങോട്ട് കളിയാക്കുന്നതെന്തിനാ? ഇവനൊരു വാക്കു പറഞ്ഞാല്‍ ഞാനിപ്പൊ അവളെ ഇവന്‍റടുത്തെത്തിക്കും. ഇവരുടെ വിവാഹവും നടത്തിക്കൊടുക്കും. കാണണോ?", പപ്പന്‍ പൊട്ടിത്തെറിച്ചു.
"ഹഹഹഹഹഹാ...", അതു കേട്ടപാടെ ദാസേട്ടന്‍ ഉറക്കെയുറക്കെ ചിരിച്ചു.
"ദിസ് ഈസ് ദ പ്രോബ്ലം. ഇതാണ് ഏറ്റവും വലിയ പ്രശ്നം. എടാ പപ്പാ, നിന്നെപ്പോലെ ഇടംവലം നോക്കാത്ത കൂട്ടുകാരാണ് പലപ്പോഴും സ്വാഭാവികമായി അറ്റു പോയേക്കാവുന്ന പല കേവലബന്ധങ്ങളെയും അനാവശ്യമായി വീട്ടുകാരെ എതിര്‍ക്കുന്നതിലേയ്ക്കും വിവാഹത്തിലേയ്ക്കും തുടര്‍ന്നുള്ള ദുരിതങ്ങളിലേയ്ക്കും നയിക്കുന്നത്. സ്റ്റുപ്പിഡ്, വാട്ട് ഡൂ യൂ തിങ്ക് ഓഫ് ഫാമിലി ലൈഫ്? ഒരു വിവാഹം നടത്തിക്കൊടുത്താല്‍ ഇവരുടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നെന്നാണോ നീ കരുതുന്നത്? അതോടെ ഇവര്‍ ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കുമോ? എടാ ഏറ്റവും പ്രധാനം മനഃപൊരുത്തമാണ്. പരസ്പരം അറിഞ്ഞുകൊണ്ടുള്ള സുഖകരമായ ജീവിതം. തന്‍റെ പങ്കാളിയുടെ എല്ലാ കഴിവുകളെയും കഴിവുകേടുകളെയും അറിഞ്ഞുകൊണ്ടും ബഹുമാനിച്ചുകൊണ്ടും ഉള്ള ലൈഫ്. അതാണ് ദാമ്പത്യം."
"പിന്നെ, ഞാനും കുറെ കണ്ടതാ ദാസേട്ടാ. ഇത്രേം കൊണ്ടെത്തിച്ചിട്ട് ഇനി വേണ്ടെന്നു വെച്ചാല്‍, ഇവന്‍ വാക്കു കൊടുത്തതല്ലേ? ഇവനൊരു ആണല്ലേ?", പപ്പന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.
"ബുള്‍ഷിറ്റ്!!! എന്താടാ ആണത്തം, പറ, എന്താ ആണത്തം??? കണ്ടവന്‍റെയൊക്കെ വാക്കും കേട്ട് എന്തിനുമേതിനും ഇറങ്ങിപ്പുറപ്പെടുന്നതോ? ഡാം ഇറ്റ്!! നീയൊക്കെ ഇതു വഷളാക്കിയേ അടങ്ങൂ അല്ലേ? സ്വന്തമായി നിലനില്‍പ്പില്ലാത്തവന് വാക്കുകൊടുക്കാന്‍ എന്താണവകാശം? ഇനി അങ്ങനെ വാക്കു കൊടുത്താല്‍ക്കൂടെ അതു വിശ്വസിക്കാന്‍ മാത്രം പക്വതയുള്ള ആ കുട്ടിയില്‍ നിന്നും സാം കൂടുതലൊക്കെ പ്രതീക്ഷിക്കാന്‍ പോയതു തന്നെ തെറ്റ്! സാം നീ പറ, നീ എന്തിനാണ് അവളെത്തന്നെ വേണമെന്നു കരുതുന്നത്? കമോണ്‍ ടെല്‍ മീ...", ദാസേട്ടനെ ക്ഷുഭിതനായി ഞാനാദ്യമായി കാണുകയായിരുന്നു.
ദാസേട്ടന്‍റെ ഭാവമാറ്റം കണ്ട് പരിഭ്രമിച്ച സാം ഒരു നിമിഷം എന്‍റെ മുഖത്തു നോക്കി. എന്നിട്ട് നിരാശയോടെ നിലത്തു നോക്കിപ്പറഞ്ഞു.
"എനിക്കവളെ മറക്കാന്‍ പറ്റണില്ല ദാസേട്ടാ... കഴിഞ്ഞ രണ്ടു വര്‍ഷമായി അവളാണെന്‍റെ മനസ്സില്‍, അവള്‍ മാത്രം. അവളെനിക്ക് വാക്കു തന്നിരുന്നു, മറ്റൊരു വിവാഹം അവളുടെ ജീവിതത്തിലില്ലെന്ന്. എനിക്കും അങ്ങനെ തന്നെയായിരുന്നു. എന്നിട്ടിപ്പൊ, അവളുടെ ചേട്ടന്മാര്‍ ഇങ്ങനെ അവളെ ബ്രെയിന്‍വാഷ് ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. അവളെന്‍റെ മുഖത്തു നോക്കിപ്പറഞ്ഞു, ഇതു നടക്കില്ലെന്ന്."
സാമിന്‍റെ മറുപടി കേട്ട് ദാസേട്ടന്‍ രാമ്വേട്ടനെ ഒരു നിമിഷം നോക്കി. എന്നിട്ട് സാമിനോട് പറഞ്ഞു.
"അവള്‍ക്ക് നിന്നേക്കാള്‍ വിവരമുണ്ടെന്ന് ഞാന്‍ പറയും. അവളുടെ ചേട്ടന്മാര്‍ അവള്‍ക്കു കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്തു. ഇന്‍റര്‍നെറ്റു വഴി പരിചയപ്പെട്ട ഒരു പെണ്ണിനോടു തോന്നിയ കേവലമൊരു ഇന്‍ഫാക്ച്വേഷന്‍റെ പേരില്‍ സ്വന്തം ജീവിതലക്‌ഷ്യങ്ങളെ മറന്ന നിന്നോടവര്‍ക്ക് പുച്ഛം തോന്നിക്കാണും. അവളും തെറ്റുകാരിയാണ്, സമ്മതിച്ചു. ബട്ട് ഷീ റിയലൈസ്ഡ് ഇറ്റ് ബിഫോര്‍ ഇറ്റ് ബിക്കംസ് ടൂ ലേറ്റ്. പറയ്, ടെലിഫോണിലൂടെയും ചാറ്റിങ്ങിലൂടെയും നടത്തിയ മധുരം പുരട്ടിയ സംഭാഷണങ്ങളില്‍കൂടെ അറിഞ്ഞതല്ലാതെ നിങ്ങള്‍ക്ക് പരസ്പരം എന്തറിയാം? അവളെയോ അവളുടെ കുടുംബത്തെയോ അവള്‍ പറഞ്ഞ അറിവു മാത്രം വെച്ച് കണ്ട നിന്നോട് അവളുടെ വീട്ടുകാര്‍ക്ക് എന്ത് അഭിപ്രായമുണ്ടാവാനാടാ? അവളുടെ എഡ്യൂക്കേഷന്‍ ഇത്രയും പ്രാധാന്യത്തോടെ അവളുടെ പാരന്‍റ്‌സ് കാണുന്നു എന്നറിഞ്ഞിട്ടു കൂടെ അവളോ നീയോ അതിന് പ്രാധാന്യം കൊടുത്തില്ല. വൈ? നോ വണ്ടര്‍ ദേ റിജെക്ടഡ് യുവര്‍ പ്രൊപ്പോസല്‍!"
"ദാസേട്ടാ, ഇങ്ങനെയൊക്കെപ്പറഞ്ഞാല്‍...ഇതിങ്ങനെയൊക്കെയല്ലേ ദാസേട്ടാ നടക്കൂ", പപ്പന്‍റെ ശബ്ദത്തിന് ഇത്തവണ നല്ല ഒതുക്കമുണ്ടായിരുന്നു.
ദാസേട്ടനൊരു ദീര്‍ഘനിശ്വാസമെടുത്തു, എന്നിട്ട് പപ്പനോടായിപറഞ്ഞു.
"പൊതുവെയുള്ള പ്രശ്നമാണ്. പെണ്ണായാലും ആണായാലും സ്വന്തം വീട്ടുകാരെ ഒന്നും അറിയിക്കില്ല. അവസാനംവരെ രഹസ്യമായി കൊണ്ടു നടക്കും. സാം, നിന്‍റെ കാര്യത്തില്‍ത്തന്നെ, അവളുടെ അച്ഛനുമമ്മയുമൊക്കെ അവളോടെത്ര അടുപ്പമുള്ളവരായിരുന്നു, സ്റ്റില്‍ ഷീ ചോസ് നോട്ട് ടു ടെല്‍ ദിസ് ടു ദെം. ഞാന്‍ പറയും ഇതൊരു തരം ചീറ്റിങ്ങാണെന്ന്. പാരന്‍റ്‌സറിഞ്ഞാലെന്താടാ പ്രശ്നം? നല്ല ബന്ധമാണെന്നു തോന്നിയാല്‍ അവര്‍ സമ്മതിക്കില്ലെന്നാണോ നീ കരുതുന്നത്? നമ്മുടെ സൊസൈറ്റി പണ്ടത്തെപ്പോലെയല്ല സാം, മാറിക്കൊണ്ടിരിക്കുന്ന ഒന്നാണത്. ആ മാറ്റം നമ്മളിലൂടെ ആവണോ വേണ്ടയോ എന്നത് നമ്മുടെ ചോയ്സാണ്. നിങ്ങള്‍ അതു തെരെഞ്ഞെടുത്തില്ല. ഐ വുഡ് സേ, അതാണ് നിങ്ങളിവിടെ ചെയ്ത ഏറ്റവും വലിയ മിസ്റ്റേക്ക്."
ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും മുഖം കുമ്പിട്ടിരിക്കുകയായിരുന്നു, ദാസേട്ടനൊഴികെ.
"എനിക്ക് തെറ്റുപറ്റിയിട്ടുണ്ട് ദാസേട്ടാ, ഞാന്‍ കുറേക്കൂടി പക്വത കാണിക്കേണ്ടതായിരുന്നു. ഇറ്റ്സ് മൈ മിസ്റ്റേക്ക്. പക്ഷേ, എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു. ഇല്ലെന്ന് ദാസേട്ടന്‍ പറയരുത്", സാമിന്‍റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.
"നോ സാം. ഞാനങ്ങനെയല്ല ഉദ്ദേശിച്ചത്. ഒരു പാട് നന്മകളുള്ളതാണെങ്കിലും, നാമുള്‍പ്പെടെയുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ ചില പ്രശ്നങ്ങളാണിത്. പ്രേമിച്ചാല്‍ കല്യാണം കഴിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ ഇടയ്ക്കു വെച്ച് താളപ്പിഴകളുണ്ടായി പിരിയേണ്ടി വന്നാല്‍, ഇതിനെയൊക്കെ നാം നല്ല രീതിയില്‍ക്കൂടി എടുക്കാന്‍ പഠിക്കണം. ഒരു പ്രണയം അതിന്‍റെ പൂര്‍ണ്ണതയിലെത്തുന്നത് വിവാഹം കഴിക്കുമ്പോളല്ല, പരസ്പരം പൂര്‍ണ്ണമായി അറിയുമ്പോളാണ്. ആ തിരിച്ചറിവുണ്ടാക്കുന്ന ആനന്ദമാണ് ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതും. സാം, നീ നല്ല ഒരു ചെറുപ്പക്കാരനാണ്, നിനക്ക് സ്നേഹിക്കാനറിയാം. നിന്‍റെ ജീവിതത്തില്‍ നല്ല പ്രണയം ഇനിയുമുണ്ടാവാം. ജസ്റ്റ് വെയ്റ്റ് ഫോര്‍ ഇറ്റ്. നൌ മേക്ക് യുവര്‍സെല്‍ഫ് ബിലീവ് ദാറ്റ് ഷീ വാസ് നോട്ട് ദ വണ്‍. പക്ഷേ അടുത്ത തവണ നീ കുറേക്കൂടി മച്യൂരിറ്റി കാണിക്കണം. പ്രായം കൂടുന്നതോടൊപ്പം നീ കൊടുക്കുന്ന വാക്കിനും വിലയേറുമെന്ന് നീ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു."
"ഉവ്വ് ദാസേട്ടാ, എനിക്ക് കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ട്",
ഒന്നു നിര്‍ത്തിയ ശേഷം സാം ഉറച്ച ശബ്ദത്തില്‍ തുടര്‍ന്നു.
"പിന്നെ, ദാസേട്ടാ, ഞാന്‍ IAS വിട്ടിട്ടൊന്നുമില്ല. അടുത്ത തവണ ഞാന്‍ എഴുതിയെടുക്കും, യൂ ബെറ്റ് ഓണ്‍ ദാറ്റ്..."
ദാസേട്ടന്‍ സാമിനെ ചേര്‍ത്തു പിടിച്ചു,
"നന്നായി സാം, യൂ വില്‍ മേക്ക് ഇറ്റ്. ഐം ഷുവര്‍. ഇതൊന്നും നിന്‍റെ ലക്‌ഷ്യങ്ങളെ ബാധിക്കാന്‍ പാടില്ല സാം. ഐം ദേര്‍ വിത് യൂ..."
***
കുറച്ചു ദിവസമായി മനസ്സിനെ മൂടിക്കെട്ടി നിന്ന അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ പെയ്തൊഴിയുകയായിരുന്നു അന്നവിടെ. അടുത്ത കട്ടിലില്‍, വളരേ നാളുകള്‍ക്കു ശേഷം അന്ന് ശാന്തമായി കിടന്നുറങ്ങിയിരുന്ന സാമിനെ നോക്കി മനസ്സു മന്ത്രിച്ചു, "സാം, നീ ഇതിനെ അതിജീവിക്കും, ഇതൊരു അവസാനമല്ലടാ, എ മച്ച് ബെറ്റര്‍ ലൈഫ് ഈസ് വെയ്റ്റിങ്ങ് ഫോര്‍ യൂ."
അവന്‍റെ മുഖത്ത് ദാസേട്ടന്‍ കനലൂതി ജ്വലിപ്പിച്ചു വിട്ട ഒരു പുതിയ വെളിച്ചം തെളിഞ്ഞു കാണാമായിരുന്നു. ചിലപ്പോഴൊക്കെ കയ്പുള്ള സത്യങ്ങള്‍ ഒളിച്ചു വെക്കുന്നതിനേക്കാള്‍ പറഞ്ഞുതീര്‍ക്കുന്നതു തന്നെയാണ് നല്ലതെന്ന് ഞാനന്ന് മനസ്സിലാക്കുകയായിരുന്നു.
Wednesday, 9 July 2008
ബാലചരിതം
"എടാ, അവള്‍ സാധാരണക്കാരിയല്ല, അസ്സലായി എഴുതും, അപാരഭാവന! അവള്‍ടെ കുറേ എഴുത്തുകുത്തുകളാണ് ഇതില്. കുറേ കവിതകളും മറ്റും. എന്നോട് വായിച്ചു നോക്കാന്‍ പറഞ്ഞു".
ഓഹോ, അതാണു കാര്യം. കുറച്ചു നാളായി ബാലനീ അസുഖം തുടങ്ങിയിട്ട്. CS-ലെ ആ നീണ്ട മുടിയുള്ള പെങ്കൊച്ചിനെക്കാണുമ്പോളുള്ള മിസ്സിങ്ങ് കണ്ടപ്പോഴേ തോന്നിയതാണ് ഇതിവിടെയൊക്കെ എത്തിപ്പെടുമെന്ന്. ശരി, അപ്പൊ അവളോട് സൊള്ളി ഡയറിയും വാങ്ങി വന്നിരിക്കുകയാണ് ചുള്ളന്‍. കൊള്ളാമല്ലോ, കാര്യങ്ങള്‍ക്ക് നല്ല വേഗതയുണ്ട്.
മെസ്സിലെ ചൂടുചായ-മുഷ്ബീര്‍ പഴംപൊരി സെഷന്‍ തീരുന്നതിനു മുമ്പേ, കുട്ടകം പോലുള്ള ഗ്ളാസ്സിലെ പാതിയോളം ചായയെ ബേസിനിലേക്കൊഴിച്ച്, പകുതി പഴംപൊരി മേശപ്പുറത്തുപേക്ഷിച്ച്, പഹയന്‍ മാളത്തിലേയ്ക്ക് ഓടിപ്പോയി.
"ഡാ ഡാ, ആ ഡയറി അവിടെത്തന്നെ കാണൂല്ലേ, കുറച്ചു കഴിഞ്ഞ് നോക്കിയാല്‍ എഴുതിയതൊന്നും മാഞ്ഞുപോവത്തില്ലല്ലോ..." കെ.പി. വിളിച്ചു പറഞ്ഞു. പക്ഷേ, F4-ലെ ബെഡ്റൂമിന്‍റെ കതകടഞ്ഞു കഴിഞ്ഞിരുന്നു.
ഈയ്യിടെയുള്ള ബാലന്‍റെ ചുറ്റിക്കളികളെക്കുറിച്ചും, സോഫ്റ്റ്കോര്‍ണറുകളെക്കുറിച്ചും, തുളസിക്കതിരിനോടും നീണ്ട മുടിയോടും മലയാളത്തനിമയോടുമൊക്കെ അവനു വര്‍ദ്ധിച്ചു വരുന്ന താല്‍പര്യത്തെക്കുറിച്ചും, അവിടെ സംഘത്തിന്‍റെ ചര്‍ച്ച നടന്നു.
"എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട്...ഹും...", ആലന്‍ ആത്മഗതം ചെയ്തു.
"എന്തോന്ന് സംശയം? ഇവനവളെ വളച്ചെടുക്കാനുള്ള പരിപാടിയാണ്, വേറൊന്നുമല്ല", ഖാന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
കുറ്റിക്കാട്ടൂരിന്‍റെ ഭാവിവികസനപദ്ധതികളെക്കുറിച്ചും കോളേജ് മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയെക്കുറിച്ചും പണക്കൊതിയെക്കുറിച്ചും രോഷപൂര്‍വ്വം നടത്താറുള്ള സ്ഥിരം ചര്‍ച്ച കൂടി കഴിഞ്ഞ ശേഷം സംഘം അടിയിലെത്തിയപ്പോള്‍, ബാലന്‍റെ മുറിയില്‍ നിന്നും വയലിന്‍ നാദം ഉയരുന്നതു കേട്ടു! ശ്ശെടാ, ഈ നേരത്ത് ഇവനിതു പതിവില്ലല്ലൊ, മുറിയില്‍ച്ചെന്ന് കതകുതട്ടിയപ്പോള്‍ തുറക്കാനൊരു താമസമുണ്ടായിരുന്നു. അകത്തു കേറിയപ്പോള്‍ തുറന്നു വെച്ച ഡയറിയുടെ താളില്‍ ഒരു കവിത കുറിച്ചിട്ടിരിക്കുന്നു. കവിത വായിച്ച യുവകവി പ്രേം അത്ഭുതത്തോടെ മൊഴിഞ്ഞു, "ഏ, അപ്പോ ഇവള്‍ മാധവിക്കുട്ടിയുടെ ആളാണോ?"
"അതേടാ, സൂപ്പര്‍ കവിത! കാമുകനെ കാത്തിരിക്കുന്ന കാമുകിയുടെ മനോവിചാരങ്ങളുടെ അത്യുഗ്രന്‍ ആവിഷ്കാരം! ഇത്ര മനോഹരമായ ഒരു കവിത അടുത്തൊന്നും ഞാന്‍ കണ്ടിട്ടില്ല. ചരണത്തിലെ ആ പ്രയോഗങ്ങളോക്കെക്കണ്ടോ? ഇങ്ങനെയൊക്കെ എഴുതാനവള്‍ക്കു കഴിയുമെന്ന് ഞാനൊരിക്കലും കരുതിയില്ല. അവളുടെ ഈ കവിതയെ എങ്ങനെ ഒന്നു അഭിനന്ദിക്കുമെന്നു കരുതിയപ്പോളാണ് ഇങ്ങനൊരു ഐഡിയ തോന്നിയത്", ബാലന്‍ ആവേശത്തിന്‍റെ മുള്‍മുനയിലായിരുന്നു.
"എന്ത് ഐഡിയ?", സംഘത്തിന് താല്‍പര്യമുണര്‍ന്നു.
"ഞാനിതിനു ട്യൂണ്‍ കൊടുക്കും, എന്നിട്ട് നാളെ അവളെ കേള്‍പ്പിക്കും, സ്വന്തം കവിതയ്ക്ക് മറ്റൊരാള്‍ ട്യൂണ്‍ കൊടുത്ത് അതു കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ഒരു സന്തോഷമുണ്ടാകില്ലേ, യേത്?".
"ഓ, അപ്പോ ആ ട്യൂണ്‍ ജനിപ്പിച്ച സന്തോഷം വഴി നിനക്ക് മറ്റു പാതകള്‍ വെട്ടിത്തുറക്കാമെന്ന്... ഗൊള്ളാം, നല്ല ഐഡിയ", പ്രേമിന്‍റെ ഇടംകാലനടി പോസ്റ്റിന്‍റെ വലതുമൂലയിലേയ്ക്ക് പതിച്ചു. ബാലന്‍ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.
കൂട്ടത്തില്‍ സംഗീതബോധമുള്ള ഒരെയൊരുവന്‍ ബാലനാണ്; കുറേക്കാലം ഒരു പാവം തിമിലയുടെ ഇരുകരണവും പുകച്ച കേ.പിയും ഇടയ്ക്ക് രാഗം, താളം, ബോധം എന്നൊക്കെപ്പറയാറുണ്ടെങ്കിലും. അതു കൊണ്ട് ബാലന്‍റെ ഈ ഉദ്യമത്തിന് ആദ്യമേ തന്നെ കെ.പി. പിന്തുണ പ്രഖ്യാപിച്ചു. വഴിയേ എല്ലാവരും. അന്ന് അത്താഴത്തിന് മുകളിലേക്ക് പോവുമ്പോഴും ബാലന്‍റെ മുറി തുറന്നിരുന്നില്ല. അകത്ത് വയലിന്‍ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു. മുറിയില്‍ കയറാന്‍ പറ്റാതെ ബാലന്‍റെ സഹവാസി ദീപക് ഫ്ളാറ്റുകള്‍ തോറും അലഞ്ഞു നടക്കുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ "ഞാന്‍ വന്നേക്കാം" എന്ന മറുപടി കിട്ടിയതു കൊണ്ട് സംഘം ജീവിതലക്‌ഷ്യം നിറവേറ്റാന്‍ മുകളിലേയ്ക്ക് നടന്നു. രാത്രി ഏറെ വൈകിയിട്ടും ബാലന്‍റെ വയലിന്‍ കരച്ചില്‍ തുടരുന്നുണ്ടായിരുന്നു.
പിറ്റേന്ന് അതിരാവിലെത്തന്നെ ബാലന്‍ ഉറക്കമുണര്‍ന്നു. എട്ടരയുടെ ബസ്സില്‍ വരുന്ന കാമുകിയെക്കാണാന്‍ ബദ്ധപ്പെട്ട് ഒരുങ്ങുന്നതിനിടെ ഞാന്‍ ബാലനെക്കണ്ടപ്പോള്‍ ഊക്കനൊരു ട്യൂണ്‍ കിട്ടിയതിന്‍റെ സര്‍വ്വലക്ഷണങ്ങളും ആ മുഖത്തു മിന്നിമായുന്നുണ്ടായിരുന്നു. കുളിച്ച് കുട്ടപ്പനായി നേരത്തേ ഒരുങ്ങി നില്‍പ്പാണ് കക്ഷി. കൊള്ളാം.
"ഡാ, ഇന്നു നിന്നെ വെറുതെ വിട്ടിരിക്കുന്നു, നീ അവള്‍ടെ അടുത്ത് ട്യൂണ്‍ കേള്‍പ്പിക്കുമ്പൊ ശല്യപ്പെടുത്തേണ്ട എന്ന് സംഘം തീരുമാനിച്ചിട്ടുണ്ട്", ബാലന്‍റെ മുഖത്ത് ആശ്വാസത്തിന്‍റെ ചെമ്പരത്തിപ്പൂക്കള്‍ പൂത്തുലഞ്ഞു.
വൈകീട്ട് ബാലന്‍റെ ഉദ്യമത്തിന്‍റെ ഫലമറിയാനുള്ള തിടുക്കത്തിലായിരുന്നു എല്ലാരും. കോളേജില്‍ വെച്ച് അവന്‍റെ ഭാവത്തില്‍ പ്രത്യേകിച്ചൊരു മാറ്റം കണ്ടതായി തോന്നിയില്ല, ആരും അങ്ങനെയൊന്നും പറഞ്ഞതുമില്ല.
"ഇനിയിപ്പൊ അവള്‍ക്കത് കേള്‍പ്പിച്ചു കൊടുക്കാന്‍ അവസരം കിട്ടിക്കാണില്ലേ, അതോ അവളെങ്ങാനും 'ഇയാളുടെ കോപ്പിലെ ഒരു ട്യൂണ്‍, കൊണ്ട് പോടാ' എന്നെങ്ങാനും താങ്ങിയിരിക്കുമോ, ഏയ്... അവളൊരു മിണ്ടാപ്പൂച്ചയല്ലേ, അങ്ങനൊന്നും പറയത്തില്ല..." ആലന്‍ പിറുപിറുത്തുകൊണ്ടേ ഇരുന്നു.
നേരം സന്ധ്യയാവാറായപ്പോള്‍, ബാലന്‍ കയറി വന്നു. മുഖത്താകെ ഒരു തരം കരിഞ്ഞ ഭാവം, വിഷാദത്തിന്‍റെ നൂലാമാലകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന ആ മുഖത്ത് നിരാശയുടെ ചിലന്തിക്കുഞ്ഞുക്കള്‍ ഓടിക്കളിക്കുന്നു. "ബാലാ, എന്തു പറ്റി? ട്യൂണ്‍ തന്ത്രം ഏറ്റില്ലേ?", എല്ലാവരും ആകാംക്ഷയോടെ ആ മുഖത്ത് കണ്ണും നട്ടിരിപ്പാണ്. പത്തുവര്‍ഷം പഴക്കമുള്ള പച്ച ജാന്‍സ്പോര്‍ട്ട് ബാഗ് കസേരയിലേയ്ക്ക് വലിച്ചറിഞ്ഞ് ബാലന്‍ എല്ലാവരെയും ഒന്നു നോക്കി. എന്നിട്ട് വിഷണ്ണഭാവത്തോടെ പറഞ്ഞു.
"ഉച്ചക്ക് അവളെ ഒതുക്കത്തിലൊന്നു കിട്ടിയപ്പോ ഞാന്‍ കരുതി ഇതു തന്നെ ടൈം എന്ന്. പക്ഷേ, ഞാനാകെ നെര്‍വസ്സ് ആയിരുന്നു. ഒരു തുടക്കം കിട്ടാന്‍ വേണ്ടി ആ കവിതയെ ഞാന്‍ കുറേ പൊക്കിപ്പറഞ്ഞു. അവള്‍ ചിരിച്ചു. എനിക്ക് ആവേശമായി. റൂട്ട് ഒന്നൂടൊന്നു ക്ളിയറാക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു, 'ഇയ്യാളാണ് ഇതെഴുതിയതെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. സത്യം പറ, ഇതെങ്ങനെ ഒപ്പിച്ചു?' എന്ന് ..." ബാലന്‍ ഒന്നു നിര്‍ത്തി, നിരാശയുടെ മുകുളങ്ങള്‍ കുറേയെണ്ണം കൂടി ആ മുഖത്ത് മുളച്ച്, വിരിഞ്ഞ്, പൊഴിഞ്ഞു വീണു.
"അപ്പോ...?", സംഘത്തിന് ആകാംക്ഷ സഹിക്കാനായില്ല.
"അവളുടെ മറുപടി എന്‍റെ ചങ്കിലാണ് കൊണ്ടത്, 'അയ്യോ, അത് പുതിയ ഒരു സിനിമയിലെയാ, കണ്ണകി. വരികള്‍ക്കൊക്കെ നല്ല ഭാവം, കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള ട്യൂണ്‍. എനിക്ക് വളരേ ഇഷ്ടായി, അതാ ഡയറിയില്‍ അത് എഴുതി വെച്ചേ...'"
ഒരു നിമിഷം അന്തം വിട്ടു നിന്ന സംഘത്തില്‍ നിന്നും മാലപ്പടക്കം പൊട്ടിയ കണക്കെ പൊട്ടിച്ചിരി ഉയര്‍ന്നു. തലേന്ന് മെസ്സില്‍ പകുതി ബാക്കി വെച്ച പഴംപൊരിയെയും, രാത്രി നഷ്ടപ്പെടുത്തിയ പൊറോട്ട-ചിക്കനെയും, ഉറക്കത്തെയും, അതിലുപരി, യുഗയുഗാന്തരങ്ങളോളം നില നിന്നേക്കാവുന്ന സംഘം വക പീഢകളേയും മനസ്സിലോര്‍ത്ത് സ്വയം പ്‌രാകിക്കൊണ്ട് ബാലന്‍ ദൂരെ തെങ്ങിന്‍തലപ്പുകള്‍ക്കു മുകളിലൂടെ മറയുന്ന പ്രത്യാശയുടെ പകല്‍വെളിച്ചത്തെ നോക്കിനിന്നു. അവന്‍റെ ഉള്ളില്‍, തലേന്നു രാത്രി മോഹനകല്യാണിയില്‍ താന്‍ ചിട്ടപ്പെടുത്തിയ ആ വരികള്‍ അപ്പോള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
"എന്നു വരും നീ... എന്നു വരും നീ...
എന്‍റെ കിനാപ്പന്തലില്‍...വെറുതേ...
എന്‍റെ കിനാപ്പന്തലില്‍..."
* * *
വാല്‍:
ബാലന്‍റെ കല്യാണം അടുത്ത മാസമാണ്. വധു ആരാണെന്നിനി പ്രത്യേകം പറയണ്ടല്ലോ, ല്ലേ? ;)
Monday, 7 July 2008
പെരുമഴക്കാലം
മഴ അതിശക്തിയായി പെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡിനെ തോടാക്കിക്കൊണ്ട് വെള്ളച്ചാലുകള്‍ കുത്തിപ്പാഞ്ഞൊഴുകുന്നു. ഇടയ്ക്ക് വീശുന്ന ശക്തിയായ കാറ്റിലുലഞ്ഞ് കാവടിയാടുന്ന മാവുകളും ഇടയ്ക്കിടെ വീഴുന്ന ഓലപ്പട്ടകളുടെ ശബ്ദവും ഇരുണ്ട മാനത്ത് പെരുമ്പറ കൊട്ടുന്ന ഇടിമുഴക്കവുമൊക്കെച്ചേര്‍ന്ന് പ്രകൃതി അതിന്‍റെ വശ്യതയാര്‍ന്ന ഒരു ദൃശ്യാവിഷ്കാരം അവിടെ മാളിയേക്കല്‍ ഹോസ്റ്റലിനു പുറത്ത് നടമാടിക്കൊണ്ടിരിക്കുന്നു.
എത്ര കണ്ടാലും മതിവരാത്തതെന്തെന്നു ചോദിച്ചാല്‍, ആനയെയും കടലിനെയും കൂടാതെ മഴ എന്നു കൂടി ഒരു ഉത്തരം എന്നും മനസ്സിലുണ്ടായിരുന്നു. പുറത്ത് മഴ തകൃതിയായി പെയ്യുമ്പോള്‍, ശരീരത്തെ ചൂഴ്ന്നു കയറാന്‍ ശ്രമിക്കുന്ന തണുപ്പിന്‍റെ സൂചിക്കുത്തുകളെ വക വെക്കാതെ ഒരു ബര്‍മുഡയോ മുണ്ടോ മാത്രം ധരിച്ച്, വരാന്തയില്‍ "F6-ന്‍റെ സ്വന്തം കസേര" എന്നെഴുതിയ പ്ളാസ്റ്റിക് കസേരയും വലിച്ചിട്ട്, കാലു രണ്ടും പാരപെറ്റില്‍ വെച്ച് ചടഞ്ഞു കൂടിയിരിക്കുകയെന്നത് ഹോസ്റ്റല്‍ജീവിതത്തിലെ ഏറ്റവും നനുത്ത സുഖങ്ങളിലൊന്നായിരുന്നു. ടാര്‍ ചെയ്യാത്ത റോഡിലൂടെ പാഞ്ഞു പോകുന്ന "ന്യൂ ഇന്‍ഡ്യ"യും "ഫിഫാ പാലസു"മെല്ലാം ചേര്‍ന്ന് ചെമ്മണ്ണു പുതപ്പിച്ച് മൂടിവെക്കുന്ന തങ്ങളുടെ സൌന്ദര്യം, മഴവെള്ളം ഒഴുകിയിറങ്ങുന്നതോടെ പുറത്ത് വന്നു തുടങ്ങുമ്പോള്‍, വഴിവക്കിലെയും മറ്റും ശീമക്കൊന്നകളും, കശുമാവുകളും, തെങ്ങുകളുമെല്ലാം ആഹ്ളാദത്തില്‍ മതിമറന്ന് നീരാടാന്‍ തുടങ്ങും. പുറമെയുള്ള ചെമപ്പുനിറം മാഞ്ഞുപോയിത്തുടങ്ങുന്നതോടെ പച്ചപ്പിന്‍റെ സൌന്ദര്യമെന്തെന്ന് വിളിച്ചോതിക്കൊണ്ട് അവ ഊര്‍ജ്ജസ്വലതയോടെ ആടിയുലയും.
വിരിഞ്ഞാടുന്ന തെങ്ങിന്‍തലപ്പുകളുടെ കരിംപച്ചയും, അവയ്ക്കു പുറകില്‍, സൂര്യനെ മൂടിവെച്ച് സമയബോധത്തെ ദിശതെറ്റിക്കുന്ന ഇരുണ്ട മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആകാശവും ചേര്‍ന്നു സൃഷ്ടിച്ചിരുന്ന ആ നിഗൂഢസൌന്ദര്യം എത്ര കണ്ടാലും മതിവരാത്ത ഒരു വിസ്മയമായിരുന്നു. മഴ കനത്തു തുടങ്ങുമ്പോള്‍, മുന്‍വശത്തെ പാടം വെള്ളം കൊണ്ട് നിറയും. പുഴയിലെ ചെറുദ്വീപുകളെന്ന വണ്ണം, ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന വരമ്പുകളില്‍ നട്ടിട്ടുള്ള തെങ്ങുകളും അവയുടെ പുറത്തുകാണുന്ന വേരുകള്‍ തീര്‍ക്കുന്ന പൊല്ലകളും മാത്രം അപ്പോള്‍ ആ പാടത്ത് പൊന്തി നില്‍ക്കുന്നതു കാണാം. പാടം നിറഞ്ഞൊഴുകുന്ന വെള്ളം മുന്‍വശത്തെ റോഡിനെ പുണര്‍ന്നു കൊണ്ട് ഹോസ്റ്റലിന്‍റെ പടിവാതില്‍ വരെ കയറി വരും. എന്നാല്‍ ഉയര്‍ന്നു നില്‍ക്കുന്ന വളപ്പിലേയ്ക്ക് കയറാന്‍ കഴിയാതെ വെള്ളച്ചാലുകള്‍ നിരാശയോടെ പിന്‍വാങ്ങുന്നതും വീണ്ടും അതിനായി ശ്രമിക്കുന്നതും കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു.
മഴയുടെ ഹുങ്കാരം കൂടിവരുന്നതിനൊപ്പം ഹോസ്റ്റലില്‍ ആവേശത്തിന്‍റെ അലയടികളും ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. ഓരോരുത്തരായി പുറത്തേയ്ക്കു വന്ന് തോളില്‍ കയ്യിട്ട് നിരനിരയായി നിന്ന് മഴത്തുള്ളികളെ കയ്യിലെടുത്ത് അമ്മാനമാടി നോക്കുന്നുണ്ട്. ഒരു കയ്യില്‍ സോമര്‍വില്ലിയെയും താങ്ങിപ്പിടിച്ച് പുറത്തേക്ക് വന്ന നിഖില്‍ തന്‍റെ സ്വതസിദ്ധവും നിഷ്കളങ്കവുമായ മുറി-മലയാളത്തില്‍ മഴയെപ്പറ്റി എന്തോ ആവേശത്തോടെ പറയുന്നുണ്ട്. വരാന്തയുടെ അങ്ങേയറ്റത്ത് മടിയിലിരിക്കുന്ന "ജാവ അണ്‍ലീഷ്ഡ്"-നെ മുണ്ടു കൊണ്ട് മഴ നനയാതെ മൂടിവെച്ച്, പുട്ട് മാനം നോക്കിയിരിക്കുന്നു. അവിടെ F4-യില്‍ പിന്‍റോയുടെ കൂക്കുവിളി കേള്‍ക്കുന്നുണ്ട്. അടിയില്‍, കാടനെ ആരൊക്കെയോ ചേര്‍ന്ന് ചൊറിയുന്നുണ്ടെന്നു തോന്നുന്നു. ഇപ്പൊ തെറിവിളി കേള്‍ക്കാം.ഈ ആലന്‍ ഇതു വരെ എണീറ്റില്ലേ?
"എടാ ആലാ.. മ*$&%#..." ...
"എന്താടാ %^$#$%"...
"ഇവടെ വാടാ.."
F5-ന്‍റെ കവാടത്തില്‍ പുള്ളിനിക്കറിട്ട ആലന്‍റെ ദിവ്യരൂപം തെളിഞ്ഞു വന്നു. ഉറക്കം നഷ്ടപ്പെട്ട അവന്‍റെ പകുതിയടഞ്ഞ കണ്ണുകളില്‍ കളിപ്പാട്ടം കളഞ്ഞു പോയ ഒരു കുഞ്ഞിന്‍റെ ദൈന്യതയായിരുന്നു. പ്രേം അവനെ വലിച്ചു കൊണ്ട് വന്ന് കസേരയിലിരുത്തി.
"നീ മഴ കണ്ടില്ലേ?"
ആലന്‍ എന്നെ രൂക്ഷമായൊന്നു നോക്കി. ഇതു പറയാനാണോ പുന്നാരമോനേ നീ എന്നെ വിളിച്ചു വരുത്തിയതെന്ന ഭാവത്തില്‍. ഞാനതു കണ്ടില്ലെന്നു നടിച്ചു. ആലനെ ചൊറിയുക എന്നത് പണ്ടും ഒരു വിനോദമായിരുന്നല്ലോ.
തോരാനൊരു ഭാവവുമില്ലാതെ പെയ്തു കൊണ്ടിരിക്കുന്ന മഴയെ നോക്കിയിരുന്ന ആലന്‍റെ ഭാവം പതിയെ മാറുന്നുണ്ടായിരുന്നു. അലസതയില്‍ തുടങ്ങി, ആശങ്കയുടെ സങ്കീര്‍ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്ച്, നിസ്സംഗതയുടെ ഒരു പ്രത്യേക അവസ്ഥയിലെത്തി ആ ഭാവമാറ്റം അവസാനിച്ചു.
ഇടയ്ക്കിടെ ആഞ്ഞടിക്കുന്ന കാറ്റില്‍ "ശീതന്‍" മുഖത്ത് തട്ടിയുടയുന്നുണ്ടായിരുനു. പക്ഷേ, തുടച്ചുകളയാന്‍ മനസ്സു വരുന്നില്ല. മുഖത്ത് കൂടിനില്‍ക്കുന്ന വെള്ളത്തുള്ളികളെല്ലാം ചേര്‍ന്ന് ഇരുപുരികങ്ങള്‍ക്കുമിടയിലൂടെ ഒരു നീര്‍ച്ചാലായി രൂപം കൊണ്ട്, മുഖത്തുകൂടെ ഒഴുകി ചുണ്ടിലെത്തിച്ചേരുമ്പോള്‍, ശുദ്ധമായ മഴവെള്ളത്തിന്‍റെ നനുത്ത സ്വാദ് ബോധമണ്ഡലത്തെ തൊട്ടുണര്‍ത്തുന്നത് വല്ലാത്തൊരു സുഖമായിരുന്നു.
മഴയത്ത് കുടയുമെടുത്ത്, നനഞ്ഞു കൊണ്ട് പുറത്തേയ്ക്ക് പോയവരാരോ അടിയിലെത്തി വിളിച്ചു പറഞ്ഞു. "കുറ്റിക്കാട്ടൂരാകെ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. റോഡില്‍ അരപ്പൊക്കത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്നു."
രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ദൂരെയെവിടെയോ ഏതോ ബണ്ട് പൊട്ടിയിട്ടുണ്ട്. അതാണത്രെ കുറ്റിക്കാട്ടൂരില്‍ വെള്ളംകയറാന്‍ കാരണം. ഏതായാലുമൊന്നു പോയി നോക്കാന്‍ നിശ്ചയിച്ച് ആലനേം കുത്തിപ്പൊക്കി പുറത്തേക്കിറങ്ങി. മഴയ്ക്കൊരു കുറവുമില്ല. എന്നാലും മനുഷ്യന്‍റെ കൌതുകത്തെ തടയാന്‍ കഴിവില്ലാത്ത മഴയെ ഗൌനിക്കാതെ പുറത്തിറങ്ങിയപ്പോള്‍, റോഡിലൂടെ മുണ്ടും പോക്കിപ്പിടിച്ച് കാലുകള്‍ വലിച്ചു വലിച്ച് നടന്നു നീങ്ങുന്ന കുറേപ്പേരെ കണ്ടു. അവരുടെ പാത പിന്തുടര്‍ന്ന് നീങ്ങുമ്പോള്‍ ലേശം പേടിയും ഉള്ളിലുണ്ടായിരുന്നു. റോഡിന്‍റെ വശത്തുള്ള പാടത്തൊക്കെ പാമ്പിനേം കീരിയെയുമൊക്കെ കാണുന്നത് സര്‍വ്വസാധാരണമായ സമയത്ത്, അരയ്ക്കു കീഴെ "എക്സ്പോസ്ഡ്" ആയി ഇങ്ങനെ വെള്ളത്തില്‍ നീങ്ങുന്നത് അത്ര പന്തിയല്ല. പ്രത്യേകിച്ച് അവയുടെ ആവാസസ്ഥാനങ്ങളാകെ മഴ തകര്‍ത്തിരിക്കുന്ന അവസ്ഥയില്‍. എന്തായാലും അതൊന്നും ഇപ്പൊ ഓര്‍ക്കാത്തിരിക്കുന്നതാണ് നല്ലതെന്നു തോന്നി.
കുറ്റിക്കാട്ടൂരെത്തിയപ്പോള്‍ കണ്ട കാഴ്ച വല്ലാത്തതായിരുന്നു. ടൌണാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. മൂന്നും നാലും തവണ മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്ത മാവൂര്‍റോഡിന്‍റെ തരി പോലും പുറത്തു കാണാനില്ല. കടകളൊന്നും തുറന്നിട്ടില്ല, തുറന്നിട്ട് കാര്യവുമില്ലെന്നു തോന്നുന്നു, സാധനങ്ങളൊക്കെ വെള്ളം കയറി നശിച്ചു കാണണം. ഒന്നു രണ്ട് കടകളൊക്കെ തുറന്നിട്ടുണ്ട്. നശിച്ചുപോയ സാധനങ്ങള്‍ നോക്കി നിരാശയോടെ നില്‍ക്കുന്ന കടക്കാരെക്കണ്ടപ്പോള്‍ വിഷമം തോന്നാതിരുന്നില്ല. സെന്‍ററിനടുത്ത് കുടില്‍കെട്ടി താമസിച്ചിരുന്ന തമിഴന്മാരുടെ കൂരകള്‍ മുഴുവനും വെള്ളത്തില്‍ നാശമായിപ്പോയിരിക്കുന്നു. അവിടെ കളക്ടറോ മറ്റോ വന്നിട്ടുണ്ടെന്നോ നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയാണെന്നോ ഒക്കെ പറയുന്നതു കേട്ടു.കുറച്ചു നേരം അവിടെ ചുറ്റിയ ശേഷം തിരിച്ചു ഹോസ്റ്റലിലേയ്ക്ക് പോന്നു. അപ്പോഴേയ്ക്കും മഴ കൊണ്ട് ദേഹമാസകലം നനഞ്ഞു കുതിര്‍ന്നിരുന്നു. ഒട്ടിയിരിക്കുന്ന ഷര്‍ട്ടില്‍ വീണ്ടും മഴവെള്ളം വീഴുമ്പോഴുണ്ടാകുന്ന സുഖമുള്ള ആ അസ്വസ്ഥതയെ ആസ്വദിച്ചു കൊണ്ട് തിരിച്ച് പോരവേ മഴയുടെ ശക്തി കുറഞ്ഞു വരുന്നതായി തോന്നി.
വൈകുന്നേരമായപ്പോഴേക്കും മഴ ശമിച്ചു. രൌദ്രഭാവത്തില്‍ ആടിയുറഞ്ഞ് താണ്ഡവമാടിയ വൃക്ഷങ്ങള്‍ ശാന്തമായി നില കൊണ്ടു. ഒടിഞ്ഞു വീണ മരക്കൊമ്പുകളും ഓലപ്പട്ടകളും കടപ്ളാവിന്‍റെ വലിയ ഇലകളും ചേര്‍ന്ന് ചുറ്റുപാടുമുള്ള തൊടികള്‍ക്ക് അപൂര്‍വ്വമായ ഒരു ഭീകരതയും അപരിചിതത്വവും സൃഷ്ടിച്ചു. കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്ന ചില കശുമാവുകള്‍ ചെരിഞ്ഞ് നിലംപറ്റാറായി നില്‍പ്പുണ്ട്. ശീമക്കൊന്നകളുടെയും മറ്റു ചെറുമരങ്ങളുടെയും കൊമ്പുകള്‍ക്ക് കാറ്റിന്‍റെ സംഹാരശക്തിയില്‍ കാര്യമായ രൂപമാറ്റം സംഭവിച്ചിരിക്കുന്നു. നനഞ്ഞുകുതിര്‍ന്ന ചിറകുകള്‍ കുടഞ്ഞുണക്കിക്കൊണ്ട് കാക്കകളും ചെമ്പോത്തുകളും മരക്കൊമ്പുകളില്‍ ചേക്കേറിക്കഴിഞ്ഞു.
പൊഴിഞ്ഞു വീണ ഇലകള്‍ക്കിടയില്‍ നിന്നും മാങ്ങകള്‍ പെറുക്കാന്‍ ഓടി നടക്കുന്ന കുട്ടികളെ ജനലിലൂടെ നോക്കിക്കൊണ്ട് വസ്ത്രം മാറുമ്പോളാണ് രണ്ടുമൂന്നു ദിവസത്തേയ്ക്ക് ക്ളാസ്സുണ്ടാവില്ലെന്ന അപ്ഡേറ്റുമായി പ്രേം വന്നത്. "നന്നായി, ഈ ക്ളൈമറ്റില്‍ ക്ളാസ്സിലിരിക്കുന്നതിലും സുഖം ഈ വരാന്ത തന്നെയാസ്റ്റാ.." എന്ന് ഉരുവിട്ട്, കുളിമുറിയില്‍ക്കേറി തണുത്തുറഞ്ഞ വെള്ളത്തില്‍ ഞാനൊരു നീണ്ട ഒരു കുളി പാസ്സാക്കി.
അത്താഴത്തിനു ശേഷം, കിടക്ക വിരിച്ച് തലചായ്ച്ചപ്പോള്‍, പുറത്ത് വീണ്ടും മഴ ചാറുന്നതിന്‍റെ ലക്ഷണങ്ങള്‍ കേട്ടു തുടങ്ങി. "ഇതൊരു നടയ്ക്ക് പോവുന്ന ലക്ഷണമില്ലാ..." എന്ന് പിറുപിറുത്ത് പ്രേം പുതപ്പിനടിയിലേയ്ക്ക് പിന്‍വാങ്ങിയതും, ശക്തിയായ ഒരു ഇടിമുഴക്കത്തോടെ മഴ കോരിച്ചൊരിഞ്ഞതും ഒന്നിച്ചായിരുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും ഇരുട്ടില്‍ നിന്ന് മഴയുടെ നാദത്തെ മാത്രം ശ്രവിച്ചു കൊണ്ടിരിക്കുമ്പോഴുള്ള ആ സുഖത്തെ ഓര്‍ത്ത് ഒരു ബര്‍മുഡയും വലിച്ചു കേറ്റി വരാന്തയിലെത്തിയപ്പോള്‍, മങ്ങിയ വെളിച്ചത്തില്‍, അട്ടറവെള്ളത്തിന്‍റെ ശബ്ദത്തെ കാതോര്‍ത്ത്, ട്രേഡ്മാര്‍ക്ക് നിസ്സംഗതയോടെ, പുറത്തേയ്ക്കും നോക്കിക്കൊണ്ട് ആലന്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.
Thursday, 26 June 2008
റോക്ക് ഷോക്ക്
ഒടുവിലൊരു ശനിയാഴ്ച ദിവസം രാവിലെ, അച്ഛന്‍റെ കയ്യില്‍ത്തൂങ്ങി ഞാന്‍ സൈക്കിളു വാങ്ങാന്‍ പുറപ്പെട്ടു, ലോകം കീഴടക്കാന്‍ പോകുന്നവന്‍റെ സന്തോഷമായിരുന്നു അന്നെനിക്ക്. പുതിയ സൈക്കിളും ചവിട്ടി വരുമ്പൊ എല്ലാരും എന്നെ അത്ഭുതത്തോടേ നോക്കുന്നതും, പുത്തന്‍ സൈക്കിളില്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുന്നതും ശ്രീമോളേയും മുന്നിലിരുത്തി സ്കൂളില്‍ പോവുന്നതുമെല്ലാം സ്വപ്നം കണ്ട് ഞാനിങ്ങനെ യാത്ര തുടര്‍ന്നു.
ശ്രീജിത്ത് വാങ്ങിയ ഹെര്‍ക്കുലീസിന്‍റെ അതേ മോഡല്‍ തന്നെ വേണമെന്നായിരുന്നു എന്‍റെ ആവശ്യം. അന്നാണെങ്കില്‍ എടമുട്ടത്തൊന്നും അത്തരം സൈക്കിളു കിട്ടില്ല, ഓണ്‍ലി ഹീറോ ജെറ്റ്. അതു കൊണ്ട് മൂന്നുപീടികയിലേക്ക് പോവാന്‍ നിശ്ചയിച്ചു, അച്ഛന്‍റെ പരിചയക്കാരനായിരുന്ന സൈക്കിള്‍ഷോപ്പിലെ വല്‍സേട്ടനേം കൂടെ കൂട്ടി. മൂന്നുപീടികയിലെ സൈക്കിള്‍ എമ്പോറിയത്തില്‍ (അതാണു് രസം, കട വലുതാവുമ്പൊ പേരും മാറും, കഴിമ്പ്രത്ത് വെറും സൈക്കിള്‍ ഷാപ്പ്, എടമുട്ടത്ത് അതു പരിഷ്കരിച്ച് സൈക്കിള്‍ വര്‍ക്സ്, ഇവിടെയിതാ സൈക്കിള്‍ എമ്പോറിയം!!) അവിടെ ചെന്നപ്പോള്‍ സാധനം അവിടെ ഉണ്ട്. അതാ കാര്‍ഡ്ബോര്‍ഡ് കൊണ്ട് ശരീരം മറച്ച് വെച്ച് എന്നെ നോക്കി കള്ളച്ചിരി പൊഴിച്ചു കൊണ്ട് നില്‍ക്കുന്നു എന്‍റേതാവാന്‍ പോവുന്ന ഹെര്‍ക്കുലീസ് കുട്ടന്‍, oversaized 9000.... ജബ ജബാ...
അച്ഛാ, ദേ ഇത്...ഇതാണെന്‍റെ വണ്ടി എന്നു പറയാന്‍ തിരിഞ്ഞപ്പോള്‍ അച്ഛനവിടെ കടക്കാരനുമായി ചര്‍ച്ച നടത്തുന്നു. ശ്ശൊ, ഈ അച്ഛന്‍റെ ഒരു കാര്യം, ഇനി അവിടെ ഉള്ള സകല സൈക്കിളിന്‍റേം കംപ്ളീറ്റ് ഹിസ്റ്ററി ചോദിച്ചറിഞ്ഞിട്ടേ ഇന്നൊരു തീരുമാനത്തിലെത്തുള്ളൂ. അവിടെയാണെങ്കില്‍ നാനാവിധത്തിലുള്ള സൈക്കിളുകളുണ്ട്. ഇപ്പൊഴൊന്നും എന്‍റെ ഓവര്‍സൈസ്ഡ് കുട്ടനെ എനിക്ക് ചവിട്ടി നോക്കാന്‍ പറ്റുമെന്ന് തോന്നണില്ല. അതു കൊണ്ട് ഞാനിങ്ങനെ എന്‍റെ ഭാവിരഥത്തെ തൊട്ടും തലോടിയും അതിനെ പ്രദക്ഷിണം വെച്ചു കൊണ്ടേ ഇരുന്നു.
കുറേ നേരത്തെ ചര്‍ച്ചകള്‍ക്കു ശേഷം അച്ഛനും കടക്കാരനും കൂടെ സൈക്കിളുകളുടെ ഇടയിലേക്ക് വന്നു. "ആ, നീയിവിടെ നിക്ക്‌ണ്ണ്ടായിര്ന്നാ? ഏതാ വേണ്ടേന്നാ പറഞ്ഞേ?" അച്ഛന്‍ വളരെ സഹൃദയത്വത്തോടെ എന്നോടു ചോദിച്ചു. "ദേ..ദിദ്", 9000-ത്തിനെ ചൂണ്ടി ഞാന്‍ അനുസരണയോടെ പറഞ്ഞു. അച്ഛനൊന്നു അതിനെ നോക്കി, എന്നിട്ട് കടക്കാരനോട് ചോദിച്ചു, "ഇതിനു മറ്റേ സംഭവം കാണുന്നില്ലല്ലൊ?". ങേ, എന്തു സംഭവം, വല്യേ കാരിയറോ സീറ്റോ, അതൊ പഴയ മോഡലിന്‍റേതു പോലെയുള്ള ഹാന്ഡിലോ, ഡൈനാമോയോ, എന്താണീ അച്ഛന്‍ ഉദ്ദേശിക്കണതാവോ... അയ്യോ..അച്ഛാ, ഇതാണെന്‍റെ സ്വപ്നവണ്ടി..ഇതു മതി, ഞാന്‍ ഞീളാനുള്ള സംരഭങ്ങള്‍ സ്വരുക്കൂട്ടാന്‍ തുടങ്ങിയപ്പോഴാണ് കടക്കാരന്‍റെ മറുപടി വരുന്നത്.
"അത് ഈ മോഡലിനില്ല മാഷേ, അത് ലേറ്റസ്റ്റല്ലേ, ദേ, ഈ മോഡലിനാണത് ഒള്ളേ..".
ഞാന്‍ കണ്ണു മിഴിച്ച് നോക്കുമ്പോളതാ ഒരു വെടിക്കെട്ട് സൈക്കിളവിടെ ഇരിക്കുന്നു. "ഷോക്ക് അബ്സോര്‍ബര്‍" എന്ന ഷോക്കപ്പ് ഉള്ള വണ്ടി..!!!!!!! ഹെര്‍ക്കുലീസിന്‍റെ തന്നെ "ടെറേന്‍ റ്റേമെര്‍" എന്ന വണ്ടി. "റോക്ക് ഷോക്" എന്ന് തണ്ടിലെഴുതിയിട്ടുള്ള വണ്ടി, അന്നാട്ടില്‍ സ്കൂള്‍ ലീഡര്‍ സ്വരാജിനു മാത്രം സ്വന്തമായുള്ള വണ്ടി...!!! എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. അച്ഛന്‍ സത്യമായിട്ടും ഇതെനിക്ക് വാങ്ങിത്തരാന്‍ പൂവ്വാണോ, അച്ഛാ, ഞാനൊരു പിഞ്ചുബാലനാണ്, എന്നെ വെറുതെ കൊതിപ്പിക്കരുത്, വിശന്നുറങ്ങുന്നവനെ വിളിച്ചെണീപ്പിച്ച് ഇലയിട്ടിട്ട് ഗ്യാസിന് വില കൂടിയതു കൊണ്ട് ചോറില്ലെന്നു പറഞ്ഞു പറ്റിക്കരുത്... പക്ഷേ, അച്ഛനൊരു ഭാവമാറ്റവുമില്ല, എന്‍റെ 9000-ഇനെ ഒന്നു നോക്കുക പോലും ചെയ്യാതെ സിമ്പിളായി റോക്ക് ഷോക്കിനടുത്തേക്ക് പോയി.
"ഇത് പോരേടാ? ഇതല്ലേ കൊറച്ചുംകൂടി നല്ലത്?", എന്നൊരൊറ്റ ചോദ്യമാണ് അച്ഛന്‍ !!!
"യീഹാ...!!!!!!" ജമ്പന്‍റെ ചാട്ടം പോലെ ഒരു ചാട്ടമായിരുന്നു എന്‍റെ പ്രതികരണം. എന്‍റെ തുള്ളല്‍ കണ്ട് കടക്കാരനും വല്‍സേട്ടനുമുള്‍പ്പെടെ അവിടെ ഉണ്ടായിരുന്നവര്‍ മുഴുവന്‍ പൊട്ടിച്ചിരിച്ചു. എനിക്കാണെങ്കില്‍ സന്തോഷം കൊണ്ട് കണ്ണു കാണുന്നില്ല. എന്‍റെ ഏറ്റവും വന്യമായ സൈക്കിള്‍ സ്വപ്നങ്ങളില്‍ പോലും ഞാനിതു പ്രതീക്ഷിച്ചതല്ല. ഷോക്കപ്പുള്ള സൈക്കിളുമായി സ്കൂളിലേക്ക് പോവുന്ന എന്നെക്കുറിച്ചാലോചിച്ച് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കണില്ല...!!!
ഒടുവില്‍ ബില്‍ സെറ്റില്‍മെന്‍റും സൈക്കിളിന്‍റെ അല്ലറ ചില്ലറ ഫിറ്റിംഗ്സുമെലാം കഴിഞ്ഞ് ഹെര്‍ക്കുലിമോന്‍ ഡെലിവെറിക്ക് തയ്യാറായി. മൂന്നുപീടിക മുതല്‍ കഴിമ്പ്രം വരെ ചവിട്ടി വന്നാല്‍ എന്‍റെ ഇളംപെടലിക്ക് പിന്നെ ഒരു വാഴപ്പിണ്ടിയുടെ യൂസ് പോലുമുണ്ടാവില്ലറിയാവുന്ന അച്ഛന്‍, അതു കൊണ്ട് സൈക്കി്‌ള്‍ വീട്ടിലെത്തിച്ചോളാം എന്ന് പറഞ്ഞ് എന്നെ വല്‍സേട്ടന്‍റെ കൂടെ ബസില്‍ പറഞ്ഞയച്ചു. ബസ്സ് സൈക്കിള്‍ കടയെ പാസ്സ് ചെയ്യുമ്പോളും ഞാനെന്‍റെ റോക്ക് ഷോക്കിന്‍റെ മേല്‍ നിന്ന് കണ്ണെടുത്തില്ല. "എന്നാലും അതിനെ കിട്ടിയപ്പൊ കഴിഞ്ഞ രണ്ടു മൂന്നു മാസം മുഴേനും മനസ്സില്‍ക്കൊണ്ടു നടന്ന എന്നെ നീ മറന്നില്ലേടാ ഡാഷേ" എന്ന മട്ടില്‍ അവിടെ കണ്ണീര്‍ വാര്‍ത്തു നിന്ന ഓവര്‍സൈസ്ഡ് പാവത്തിനെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു,അല്ലെങ്കിലും അതിനൊരു ഗുമ്മില്ല എന്നെനിക്ക് അപ്പോള്‍ ആദ്യമായി തോന്നി.
ജീവിതത്തിലെ ഏറ്റവും കഷ്ടപ്പെട്ട് തള്ളിനീക്കിയ സമയങ്ങളിലൊന്നായിരുന്നു ആ ബസ്സ് യാത്ര. മൂന്നുപീടികയും എടമുട്ടവും തമ്മിലുള്ള തുച്ഛമായ കിലോമീറ്ററുകള്‍ എനിക്ക് കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് ആയി തോന്നി. ബസ്സിനു സ്പീഡ് പോര. ഛായ്!! അച്ഛന്‍റെ കൂടെ സൈക്കിളിന്‍റെ പിന്നില്‍ക്കേറി വന്നാ മത്യായിരുന്നു. ഒടുവില്‍ എടമുട്ടത്തു ചെന്ന് വീണ്ടും കുറേ നേരം കാത്തു നിന്ന ശേഷം അച്ഛന്‍ വന്നെത്തി. അച്ഛന്‍റെ പുറകിലിരുന്ന് കഴിമ്പ്രം വരെ യാത്ര. അവിടെ ചെന്ന് വീടിനു മുന്നിലെ ഇടവഴിയിലൂടെ ആദ്യമായി ആ സൈക്കിള്‍ ചവിട്ടിയപ്പോഴുണ്ടായ ആനന്ദം..!!! അന്നേ വരെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്. ഞായറാഴ്ച തള്ളിനീക്കാന്‍ എനിക്ക് കുറേ പാടു പെടേണ്ടി വന്നു. ഒടുവില്‍ തിങ്കളാഴ്ച സൈക്കിളില്‍ ശ്രീമോളേയും മുന്നിലിരുത്തി സ്കൂളിലേക്ക് പോയ യാത്ര ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു..
എല്ലാ ദിവസവും രാവിലെ ഹെര്‍ക്കുലിമോനെ ഞാന്‍ തേച്ചു കുളിപ്പിച്ചു, ജോയിന്‍റുകളില്‍ എണ്ണയിട്ടു കൊടുത്തു. റിമ്മിലും മഡ്ഗാഡിലും പോരാഞ്ഞ്, ടയറിന്‍റെ അരികില്‍ വരെ തിളക്കം കൂട്ടാന്‍ വെളിച്ചെണ്ണയിട്ട് തുടച്ചു. പിന്നീട് ഞാനും ഹെര്‍ക്കുലിയും നടത്തിയ ഒരു പാട് സഞ്ചാരങ്ങള്‍, കൊടും മഴയത്ത് വാവയും ഞാനും കൂടെ നടത്തിയ സാഹസികയാത്രകള്‍, തോട്ടിലൂടെയും പറമ്പിലൂടെയുമെല്ലാം നടത്തിയ പര്യവേക്ഷണങ്ങള്‍, ബീച്ചിലൂടെ തിരമാലകള്‍ക്കിടയിലൂടെ പാഞ്ഞു കളിച്ച ദിവസങ്ങള്‍, സഹോദരലോബിക്കൊപ്പം നടത്തിയ കഴിമ്പ്രം-നാട്ടിക, കഴിമ്പ്രം-പെരിഞ്ഞനം ബീച്ച് ട്രിപ്പുകള്‍...!
ആദ്യദിനങ്ങളിലൊരിക്കല്‍, വണ്ടി പഞ്ചറായതറിയാതെ, പത്തുകിലോ അരി കാരിയറില്‍ വെച്ച് വൈദ്യരുടെ കട മുതല്‍ വീടു വരെ ചവിട്ടിക്കൊണ്ടു വന്നതും, മാമന്‍റെ വീടിനപ്പുറത്തെ ഇത്തയുടെ മോളെ ഇടിച്ചിട്ട ആദ്യത്തെ ആക്സിഡന്‍റ് കേസും, പിന്നീടതു പുറത്തു പറയുമെന്ന പേരില്‍ മാസങ്ങളോളം സഹോദരലോബിയുടെ ബ്ളാക്ക്‌മെയില്‍-കം-പീഢനങ്ങളേറ്റു വാങ്ങിയതും, മുന്നിലെ ടയറു പൊക്കി സര്‍ക്കസു കാണിക്കാന്‍ നോക്കിയപ്പൊ, ഷോക്കപ്പു രണ്ടും ഹാന്ഡിലിനൊപ്പം ഊരിപ്പോന്നതിന്‍റെ ഫലമായി, റോഡില്‍ നടുവും തല്ലി വീണതും പുറത്തും കാലിലുമൊക്കെ ഒരുപാടു പാച്ച്‌വര്‍ക്ക് നടത്തേണ്ടി വന്നതും, ഹിരേഷ് അവന്‍റെ ലൊടുക്ക് വണ്ടിയില്‍ നൂറേ നൂറില്‍ പാഞ്ഞു പോണതു കണ്ടപ്പോള്‍, അതു പോലെ എനിക്കെന്താ പോയാലെന്നു കരുതി, മില്ലിനു മുന്നിലെ ഇറക്കത്തിലൂടെ പാഞ്ഞു പോയതും, എഴുന്നേറ്റ് നിന്നുള്ള ആ ആഞ്ഞുചവിട്ടിനിടയ്ക്ക് ചങ്ങല പൊട്ടിയതും (എന്‍റമ്മേ....അയ്യോ..)...
അങ്ങനെ പിന്നീടൊരു അഞ്ചാറു വര്‍ഷം അന്ത ഹെര്‍ക്കുലിമോന്‍ എന്‍റെ സന്തത സഹചാരിയായിരുന്നു. തൊട്ടടുത്ത അമ്മായിയുടെ വീട്ടില്‍ പോവുമ്പോഴായാലും മാച്ചു കളിക്കാന്‍ അകലെ നാട്ടികയില്‍ പോവുമ്പോഴായാലും ഹെര്‍ക്കുലിമോന്‍റെ സീറ്റ് എന്‍റെ ചന്തിക്കടിയിലുണ്ടാവുമായിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും രൂപഭാവമാറ്റങ്ങളും അംഗവൈകല്യങ്ങളും ഏച്ചുകെട്ടലുകളുമെല്ലാം വന്നുകൊണ്ടേ ഇരുന്നെങ്കിലും ലവന്‍ എന്‍റെ ഫേവറിറ്റായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒടുവില്‍, എഞ്ചിനീയറിങ്ങിനു കിട്ടി പോവുമ്പോള്‍ സോള്‍മേറ്റ് രാമഡുവിനെ ഞാന്‍ സൈക്കിള്‍ ഏല്‍പ്പിച്ചു കൊടുത്തു. അവന്‍ അന്ന് എടമുട്ടത്ത് ഓട്ടോമെക്കാനിക്കായി പണിക്ക് പോയിത്തുടങ്ങിയ കാലമാണ്. ഉപകാരം വരും എന്ന് അച്ഛന്‍ തന്നെയാണ് പറഞ്ഞത്. പിന്നീട് വരുമ്പോഴൊക്കെ കളിക്കാന്‍ പോവാനും ചുറ്റിയടിക്കാനുമൊക്കെ ഇടക്കു കൂട്ടാറുണ്ടെങ്കിലും വെറുതെ ഒന്നു ചവിട്ടി നോക്കുക എന്നതില്‍ക്കവിഞ്ഞ ഉല്‍സാഹമൊക്കെ എനിക്ക് കൈമോശം വന്നിരുന്നു. ഇപ്പോള്‍ ഇടക്ക് നാട്ടില്‍ച്ചെല്ലുമ്പോളോ, രാമഡുവുമായി കത്തിയടിക്കുമ്പോഴൊ, ആ പഴയ ഹെര്‍ക്കുലിക്കുട്ടന്‍ ഒരു വിഷയമായി വരാറുമില്ല. പക്ഷേ, ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു നിധി തന്നെയായിരുന്നു എനിക്കെന്‍റെ "ഹെര്‍ക്കുലിമോന്‍" !!
റോക്കൂ... നിനക്കെന്‍റെ റോക്ക് സലാം!!!
Saturday, 7 June 2008
പ്രണയകലപിലകള്‍
പ്ളസ്ടുവിലെ ആദ്യത്തെ ദിവസങ്ങളാണ്. മര്യാദക്ക് എസ്സെന്‍ കോളേജില്‍പ്പോയി പഠിച്ചോളാന്ന് ഞാന്‍ താണുകേണു പറഞ്ഞതാണ്. പക്ഷേ, മകന്‍റെ ഭാവിയെക്കുറിച്ച് മകനേക്കാളും ആശങ്കയുണ്ടായിരുന്ന ബുദ്ധിമാനായ എന്‍റെ അച്ഛന്‍, നിന്നെ ഇനി പഠിപ്പിക്കുന്നെങ്കില്‍ അതു കഴിമ്പ്രത്തു തന്നെ എന്ന് ഭീഷ്മശപഥം എടുത്തതിന്‍റെ പശ്ചാത്തലത്തില്‍ എനിക്ക് അതിനു വഴങ്ങേണ്ടി വന്ന കാലം. യൂണിഫോമുമിട്ട് കഴിമ്പ്രം സ്കൂളിലേക്ക് പിന്നേം കാലെടുത്ത് വെച്ച നിമിഷം തുടങ്ങിയ നിരാശ അവസാനിച്ചത് പാത്തൂന്‍റെ മുഖം കണ്ടപ്പോളാണ്. സ്വിച്ചിട്ട പോലെ എന്‍റെ ഭാവം മാറിയത് അടുത്തിരുന്ന ശങ്കരന്‍ ശ്രദ്ധിച്ചു, "അപ്പ അവളെ അങ്ങ്‌ട് ഒറപ്പിക്കാ ല്ലേ?" കൂടുതല്‍ ഡയലോഗടിക്കൊന്നും നില്‍ക്കാതെ ശങ്കരന്‍ മൊഴിഞ്ഞു. "ഹും...നമുക്കു നോക്കാം"..എന്ന് ഞാനും.
പുതിയ ടീച്ചര്‍മാര്‍ മാറിമാറി വന്നു പരിചയപ്പെടുന്നുണ്ട്. ഞാന്‍ പാത്തൂനേം നോക്കി ഇരിപ്പാണ്, നല്ല ചെമ്പന്‍ കണ്ണുകള്‍, വെള്ളാരം കല്ലു പോലെ ഇരിക്കുന്നു, നല്ല പില്‍സ്ബറി ആട്ടയുടെ നിറം, മെലിഞ്ഞ കൈകള്‍, അതില്‍ ചുവന്ന കുപ്പിവളകള്‍, ചിരിക്കുമ്പോള്‍ പകുതി മാത്രം വിടര്‍ന്നു വരുന്ന നുണക്കുഴികള്‍.. ഒരു ആവറേജ് കഴിമ്പ്രത്തുകാരനെ ഇമ്പ്രസ്സ് ചെയ്യിപ്പിക്കാനും ഉറക്കം കളയിപ്പിക്കാനും വേണ്ട എല്ലാ ചേരുവകളുമൊത്തിണങ്ങിയ പ്രകൃതിയുടെ മിശ്രണം, എടമുട്ടത്തുള്ള ഏതോ ഒരു ഇക്കയുടെ പായ്ക്കിങ്ങ്. കൊള്ളാം..ഇവിടൊരു ഹിന്ദു-മുസ്ളീം ലഹള ഞാന്‍ നടത്തും. ഞാന്‍ കണക്കു കൂട്ടി.
കെമിസ്ട്രി എടുക്കാന്‍ വന്ന ഷീബടീച്ചര്‍ ഓര്‍ഗാനിക്കിന്‍റെ പാമ്പും കോണിയും വരച്ചു കളിക്കുമ്പോള്‍ ഞാനെന്‍റെ പാത്തുവിന്‍റെ മോന്തയുടെ സൈഡ് വ്യൂ നോക്കിയിരുന്നു. പാത്തുവിനെക്കുറിച്ച് കമന്‍റടിക്കാന്‍ തുടങ്ങിയ സിജുവിന്‍റെ ഉപ്പാപ്പക്കു വരെ തെറി വിളിച്ചു. ഉച്ചക്കുണ്ണാന്‍ ഇരിക്കുമ്പോഴും കൈ കഴുകാന്‍ പോവുമ്പോഴും പാത്തുവിനെ എന്‍റെ കണ്ണുകള്‍ പിന്തുടര്‍ന്നു. ആശടീച്ചര്‍, കണ്ട ചെടിയുടേം പൂവിന്‍റേം പുല്ലിന്‍റേമൊക്കെ ക്രോസ്സ്-സെക്ഷനെടുത്ത് തകര്‍ത്തപ്പോള്‍ ഞാന്‍ തട്ടത്തിനുള്ളില്‍ ഒളിഞ്ഞു കിടന്നിരുന്ന പാത്തുവിന്‍റെ തലമുടിയുടെ നീളം കണക്കു കൂട്ടിയിരുന്നു. എല്ലാത്തിനും ശങ്കരന്‍റെ ധാര്‍മിക പിന്തുണ എനിക്കുണ്ടായിരുന്നു, അതായിരുന്നു എന്‍റെ ഊര്‍ജ്ജവും... :)
അങ്ങനെയിരിക്കെ, രണ്ടു ബഞ്ചുകള്‍ക്ക് മുന്നില്‍ നിന്ന് അതിതീവ്രമായ ചില നോട്ടങ്ങള്‍ പാത്തുവിന്‍റെ നേരെ പോവാറുണ്ടെന്ന് ശങ്കരന്‍ എന്നെ അറിയിച്ചു. ഞാന്‍ ഞെട്ടി, എന്ത്?? ഈ കുഞ്ഞി ക്ളാസ്സില്‍ രണ്ട് ഉണ്ണിയോ...ആരെടാ അവന്‍...മറ്റാരുമല്ല...നമ്മുടെ നിര്‍ജ്ജീവന്‍ തന്നെ. ഞാന്‍ തളര്‍ന്നു പോയി. കാരണമുണ്ട്. എന്‍റെ അന്നത്തെ ഒരു ദേഹപ്രകൃതി വളരേ മോശമായിരുന്നു. എന്ന്വച്ചാ, ഒരു മാതിരി പേക്കോലം... ഒരു കുഞ്ഞിമോന്ത, ഷോള്‍ഡറില്‍ തൂക്കിയിട്ട പോലത്തെ മെലിഞ്ഞ കൈകള്‍, ഉയരവും കമ്മി... ആകെപ്പാടെ സല്‍പ്പേരു മാത്രമുണ്ട് കൈമുതലായി. അച്ഛനുമമ്മേം നാട്ടില്‍ നാലാളറിയുന്ന ടീച്ചര്‍മാരായിപ്പോയതു കൊണ്ട്, അവര്‍ടെ പേരു കളയണ്ടല്ലോന്നു വെച്ച്, ഞാനന്നൊക്കെ വളരെ അനുസരണയുള്ള ഒരു പിഞ്ചുബാലനായി ആക്ട് ചെയ്തിരുന്ന കാലം. പക്ഷേ, എന്നു കരുതി സംയമനം പാലിക്കേണ്ട സമയമാണോ ഇത്? നിര്‍ജ്ജീവനാണെങ്കില്‍ ചുള്ളനാണ്. 11 kv കമ്പിയില്‍ നിന്ന് നല്ലൊരു ഷോക്കു കിട്ടിയ കളറാണെങ്കിലും, ലവനു നല്ല കട്ടയാണ്, ഉയരം കുറവാണെങ്കിലും ലവന്‍ 1500 മീറ്ററിലെയും 3000 മീറ്ററിലെയും ലോക(ലോക്കല്‍) ചാമ്പ്യനാണ്. സര്‍വ്വോപരി, അവന്‍ ഇംഗ്ളീഷ് മീഡിയത്തില്‍ നിന്ന് വന്നവനാണ്. അതൊരു വല്ലാത്ത മുന്‍തൂക്കമായിരുന്നു അവന്. ഞങ്ങളെല്ലാരും പത്തു വരെ കഴിമ്പ്രത്ത് ചെരച്ചവരായതു കൊണ്ട് പ്ളസ്ടുവിലെ പെട്ടെന്നുള്ള ആ ഇംഗ്ളീഷുമാറ്റം ഞങ്ങളെ കുറേ ബുദ്ധിമുട്ടിച്ചിരുന്നു. അന്നത്തെ ക്ളാസ്സ്നോട്ടുകളൊക്കെ എഴുതിയിരുന്നത് വെറും ദൈവകൃപ കൊണ്ട് മാത്രമായിരുന്നു. ആദ്യമായി സുവോളജി എന്നെഴുതിയതിന്‍റെ സ്പെല്ലിങ്ങ് എനിക്കിവിടെ പറയാന്‍ പോലും മടിയാണ്. പ്ളീസ്, നിര്‍ബന്ധിക്കല്ലേ, ഞാന്‍ പറയില്ല. ;)
അങ്ങനെയുള്ള സാഹചര്യത്തില്‍ ഇവനൊരു കൊളുത്തിട്ടാല്‍ എടമുട്ടത്തിന്‍റെ നിഷ്കളങ്കത തുളുമ്പുന്ന എന്‍റെ പാവം പാത്തു അതില്‍ കുടുങ്ങും. അതിനു ശങ്കരന്‍ ഗാരണ്ടി. അവനെ ഞാന്‍ ഭീഷണിപ്പെടുത്താന്‍ നോക്കി. തെറി വിളിച്ചു നോക്കി. "പുറത്തു വെച്ചു കണ്ടോളാടാ" എന്നു പറഞ്ഞു പേടിപ്പിക്കാന്‍ നോക്കി. ലവന്‍ കുലുങ്ങുന്ന മട്ടില്ല. അതല്ലെങ്കിലും ഈ പ്രേമം ഒരു വല്ലാത്ത സാധനമാണ്. വീട് അകലെയായതിന്‍റെ ഒരു അഡ്വാന്‍റേജ് എനിക്കന്നാ കാലത്താണ് മനസ്സിലായത്. അവനാണെങ്കില്‍ അവളുടെ കൂടെ റോഡിലൂടെ കത്തിയടിച്ചു നടക്കാം, ക്ളാസ്സ് കഴിഞ്ഞാലും ബസ്സു വരുന്ന വരെ കുറേ നേരം അവള്‍ടെ അടുത്ത് ചെലവഴിക്കാം. എനിക്കാണെങ്കില്‍ ബെല്ലടിച്ചു തുടങ്ങുമ്പോള്‍ ഇറങ്ങിയാല്‍ തീരുമ്പോളേക്കും നടന്നെത്താവുന്ന ദൂരമേയുള്ളൂ വീട്ടിലേക്ക്... ഞാനെന്‍റെ ദൌര്‍ഭാഗ്യത്തെ പ്രതി നിരാശനായി.
ഒടുവില്‍ ഞാന്‍ ഭയന്നതു തന്നെ സംഭവിച്ചു. ഒരു നാള്‍ ലാ പാപി ഓടിക്കിതച്ചെന്‍റെ അടുത്ത് വന്നു പറഞ്ഞു, "പാത്തു സമ്മതിച്ചെടാ...അവള്‍ക്കെന്നെ ഇഷ്ടമാണെന്ന്.."... അവനെ അരച്ചു കലക്കി കുടിക്കാനുള്ള അരിശം വന്നെങ്കിലും ഞാനടങ്ങി. ഈ നാട്ടില്‍ വേറേം പെമ്പിള്ളേരില്ലേ? നിനക്കെന്താ വേറെ പെണ്ണു കിട്ടില്ലെ.. ശങ്കരന്‍ എന്നെ ആശ്വസിപ്പിച്ചു, എന്നാലും ഞാന്‍ മോഹിച്ച പെണ്ണിനേം അവളു പ്രേമിച്ച ആ കാലമാടനേം ഞാന്‍ നിത്യവും കണ്ടോണ്ടിരിക്കണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കാകെ ചൊറിഞ്ഞു വന്നു. പക്ഷെ ആ ചൊറിച്ചില്‍ മാന്തിത്തരാമെന്നു ശങ്കരന്‍ ഏറ്റതിനാല്‍ തല്ക്കാലം ഞാന്‍ പാത്തുവിനെ മറക്കാന്‍ തീരുമാനിച്ചു. "എന്നാലും എടാ സാമദ്രോഹീ, നീ ഗുണം പിടിക്കില്ലറാ..." എന്ന് ഞാന്‍ നിര്‍ജ്ജീവനെ മനസ്സിലൊന്നു പ്രാകി..ചുമ്മാ..ഒരു സമാധാനത്തിന്.
കാലം കടന്നു പോയി. പാത്തുവിനെ ഞാന്‍ ഒഴിവാക്കി. അടിയില്‍ എട്ടാം ക്ളാസ്സിലെ വെളുമ്പത്തിയെയും പ്ളസ്സ്‌വണ്ണില്‍ പുതുതായി വന്ന ജൂനിയര്‍ പൈതങ്ങളെയും നോക്കി ഞാന്‍ ആശ തീര്‍ത്തു. ഇടക്ക് ശാസ്താവിന്‍റെ കൂടെ മാളികപ്പുറത്തു ബീവിയെ കാണാന്‍ കുട്ടമംഗലം വഴി സൈക്കിളില്‍ കറങ്ങുമ്പോഴെല്ലാം അവന്‍റെ ആവേശം കണ്ടു ഞാന്‍ സായൂജ്യമടഞ്ഞു. ഹാ, ഇതിനൊക്കെ ഒരു യോഗം വേണം... ശാസ്താവിനെപ്പോലെ ആറടി പൊക്കവും ഒത്ത വണ്ണവും തമിഴ്നടന്‍ അബ്ബാസിനെപ്പോലെ ഉള്ള ലുക്കുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഞാനുമൊരു കോരു കോരിയേനെ... പറഞ്ഞിട്ടെന്താ...
അക്കാലത്താണ് നിര്‍ജ്ജീവനും പാത്തുവും തമ്മിലെന്തോ കശപിശ ഉണ്ടാവുന്നത്. സംഭവം മൂത്തുമൂത്ത് അവര്‍ തമ്മില്‍ തെറ്റിപിരിയുന്നതിലേക്ക് ചെന്നെത്തി. കഴിമ്പ്രം പ്ളസ്ടുവിലെ പാവപ്പെട്ട , അഥവാ അസൂയാലുക്കളായ കാമുകവൃന്ദത്തിന്, ഞാനുള്‍പ്പെടെയുള്ളവര്‍ക്ക്, അതൊരു ശുഭവാര്‍ത്തയായിരുന്നു. അല്ലെങ്കിലും അവരു തമ്മിലൊരു മാച്ചും ഇല്ല എന്നു ഞങള്‍ പരസ്പരം പറഞ്ഞു. അടുത്ത ഊഴം ആര്‍ക്കാണെന്നതിനെക്കുറിച്ചും തര്‍ക്കം തുടങ്ങി. ഹിഹി.. മനുഷ്യന്‍റെ ഓരോരോ സ്വഭാവങ്ങളേ... ചാവാന്‍ കാത്തിരിക്കുകയാണ് കട്ടിലൊഴിക്കാന്‍..ഹിഹി...!
വാട്ടെവര്‍ ഇറ്റീസ്... അവര്‍ പിരിഞ്ഞു. എന്‍റെ കുഞ്ഞു കാമുകമനസ്സില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ വീണ്ടും മുള പൊട്ടി. പാത്തുവിന്‍റെ ചിരി അവയ്ക്ക് വളമേകി. പ്രതീക്ഷകള്‍ തഴച്ചു വളരാന്‍ തുടങ്ങി. അങ്ങനെ കനം വെച്ചു വരുന്ന ഈ ആഗ്രഹം താങ്ങാനെന്‍റെ ഇളം മനസ്സിന് കഴിവില്ലെന്നു വന്ന ഒരു സന്ദര്‍ഭത്തില്‍ അവളോട് കാര്യം തുറന്നു പറയാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു പേപ്പറില്‍ കാര്യം രണ്ടു വാക്യത്തിലെഴുതി ഞന്‍ അവളുടെ ഒരു പുസ്തകത്തില്‍ വച്ചു കൊടുത്തു. വായിച്ചു നോക്കിയിട്ട് നാളെ മറുപടി തരണമെന്നൊരു ഡയലോഗും അടിച്ചു. എന്‍റമ്മേ... അന്നത്തെ എന്‍റെ ചങ്കിടിപ്പിന്‍റെ ഒച്ച എടമുട്ടം സെന്‍ററു വരെ കേട്ടിരിക്കണം. ഈ പ്രേമം പ്രേമം എന്നു പറയുന്ന സാധനം, അതനുഭവിച്ചു തന്നെ അറിയേണ്ട ഒന്നു തന്നെയാണേ...ഹൊ..
എനിവേയ്സ്, പിറ്റേന്ന് കാലത്ത് എങ്ങനെയോ ഓടിക്കിതച്ച് ഞാന്‍ ക്ളാസ്സിലെത്തി. ഒരു മറുപടി, അതെന്തായാലും (അങ്ങനെ ഒന്നും ഇല്ല. പറ്റില്ല എന്നു പറഞ്ഞാല്‍ ഞാനാകെ ചമ്മിപ്പോവും...അതെനിക്ക് സഹിക്കില്ല..എന്നാലും) കിട്ടാനുള്ള ആ ത്വര... അതിങ്ങനെ മനസ്സിന്‍റെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു കൊണ്ടേ ഇരുന്നു. ഒടുവില്‍ മഹീന്ദ്രയുടെ ചടാക്കു വണ്ടിയില്‍ അവളെത്തി. മൂന്നാം നിലയിലെത്താന്‍ ആവശ്യത്തിലധികം പടികളുണ്ടെന്നെനിക്കന്നു തോന്നി. വാതുക്കല്‍ത്തന്നെ നിന്നിരുന്ന എന്നെ ഒന്നു വെറുതെ നോക്കി അവള്‍ അകത്തേക്ക് പോയി. ശ്ശെടാ..ഇതെന്തു കൂത്ത്. മനുഷ്യനിങ്ങനെ വിറ കൊണ്ടു നില്‍ക്കുകയാണെന്നിവള്‍ക്കറിഞ്ഞൂടെ..അതോ ഇനി അവളതു വായിച്ചില്ലേ.... കൂടുതല്‍ ചിന്തിച്ചു കൂട്ടാതെ ഞാനകത്തേക്ക് ചെന്നു. നോ രക്ഷ. അവളാണെങ്കിലൊരു ഭാവമാറ്റവുമില്ലാതെ കൂട്ടുകാരികളോടു കല പില കൂട്ടുന്നു. ഞാനിവിടെ ഉണ്ടേ.. എന്ന മട്ടില്‍ ഞാന്‍ അതിലേ രണ്ടു ചാല്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എവടെ, അവളു കണ്ട ഭാവം നടിക്കുന്നില്ല...
മണി മുഴങ്ങി..ക്ളാസ്സ് തുടങ്ങി. കഷ്ടം.. കെമിസ്ട്രിയും മാത്തമാറ്റിക്സുമെല്ലാം തലക്കു ചുറ്റും ശനിവലയം തീര്‍ത്തു കൊണ്ടേ ഇരിക്കുന്നു എന്നല്ലാതെ ഒന്നും അങ്ങോട്ട് ലാന്‍ഡ് ചെയ്യുന്നില്ല. ഉച്ചയായി... ഭക്ഷണം കഴിഞ്ഞു. ഇടവേളയിലും ഒന്നും സംഭവിച്ചില്ല. വീണ്ടും മണി മുഴങ്ങി. ബോട്ടണി തുടങ്ങി. എന്‍റെ ക്ഷമ നശിച്ചു, ആശടീച്ചറുടെ ശ്രദ്ധ തിരിഞ്ഞ ഒരു സമയം നോക്കി, ഞാന്‍ പാത്തൂനോടു പറഞ്ഞു, "പാത്തൂ, ഒന്നും പറഞ്ഞില്ലല്ലോ.."....
ഒരു കുഞ്ഞ്യേ ഓലപ്പറ്റക്കം ചീറ്റിപ്പോയ ശബ്ദമാണ് അതിനു മറുപറ്റിയായി പാത്തു ഉണ്ടാക്കിയത്.. "എന്തൂട്ട്‌ണ്ടാ അഭീ.. എന്തിനാ എന്നെ ഇനി പിന്നേം അതീല്ക്ക് കൊണ്ടു പോണ്..???" എന്നൊരു ഡയലോഗും.
എന്‍റെ പത്തി താണു, സന്ധ്യാസമയത്ത് ചക്രവാളത്തിലേക്ക് പറന്നകലുന്ന കടല്‍ക്കാക്കകളെപ്പോലെ ആശകള്‍ ചിറകടിച്ചു പറന്നകന്നു. ഭാരം കൊണ്ട് തളര്‍ന്ന ശിരസ്സുമായി ഞാന്‍ ഡസ്കില്‍ നോക്കിയിരുന്നു....ഭാഗ്യം, ആശടീച്ചര്‍ മറ്റെന്തോ ചെയ്തു കൊണ്ടിരിപ്പാണ്. ഈ അക്രമം ടീച്ചര്‍ കണ്ടിട്ടില്ല.
രണ്ടു വര്‍ഷം നീണ്ട പാത്തു സ്വയംവരശ്രമങ്ങള്‍ അന്നത്തോടെ അവസാനിച്ചു. :(
എട്ടാംക്ളാസ്സിലെ വെളുമ്പിയും അതിനു ശേഷം ജൂനിയറായി വന്ന പഴയ കളിക്കൂട്ടുകാരിയും വന്നതോടെ എന്‍റെ കാമുകഹൃദയം തരളിതമായി... ഓര്‍.. ഓര്‍ ക്യാ ഹുവാ...?
അഗ്‌ലേ ദിന്‍ അപ്നേ മൊഹല്ലേ മേം ... ഐശ്വര്യാ ആയീ.... "ജാനേ ക്യാ സൂരത്.....വൊ ക്യാ കെഹ്തി ഹേ....."
***
പൂട: നിര്‍ജ്ജീവന്‍ നല്ലവനായിരുന്നു. അതിനു ശേഷം എസ്സെന്‍ കോളേജിലും അവനു കിളികള്‍ക്ക് യാതൊരു പഞ്ഞവും ഉണ്ടായില്ല. പാത്തു കെട്ടി, കെട്ടിയവനുമായി എണ്ണപ്പാടങ്ങളില്‍ സ്വര്‍ണ്ണം കൊയ്യാന്‍ അരിവാളുമെടുത്ത് പറന്നു പോയി, ഇപ്പൊ ഒരു ജൂനിയര്‍ ആയെന്നു റിപ്പോര്‍ട്ട് കിട്ടി. ശാസ്താവു മാളികപ്പുറത്തു ബീവിയെ വിട്ടു, ഇപ്പൊ മാളികപ്പുറത്ത് തമ്പുരാട്ടിയെയും കെട്ടി ബങ്കളുരുവില്‍ സ്വസ്ഥം ജീവിതം. ശങ്കരന്‍റേ ഒരു വിവരവും ഇല്ല. ടോട്ടല്‍ അബ്സ്കോണ്ടിങ്ങ് !
ഞാന്‍...? ഞാന്‍ പെണ്ണു കെട്ടി ബങ്കളുരുവിലേക്ക് കണ്ണും നട്ട് കാത്തിരിക്കുന്നു, എന്‍റെ നല്ല പകുതിയുടെ അടുത്തേയ്ക്ക് ചേക്കേറുവാന്‍..... കാമുകകഥകള്‍ക്ക് അന്ത്യം കുറിച്ചു കൊണ്ട്...
***
ശുഭം.. :)
ഒരു മുനിശാപത്തിന്‍റെ കഥ
എടമുട്ടം അമ്മിണി എന്ന പേരില്‍ പ്രശസ്തയായിരുന്ന അമ്മിണിയായിരുന്നു എന്‍റെ ഓര്‍മ്മയിലെ ആദ്യത്തെ അത്തരം കഥാപാത്രം. അമ്മയുടെ സാരിത്തുമ്പില്‍പ്പിടിച്ച് ചെന്ത്രാപ്പിന്നിയിലേക്ക് പോവാന്‍ എടമുട്ടം ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോളെപ്പൊഴോ ആണ് അമ്മിണിയെ ആദ്യം ഞാന്‍ കണ്ടത്. അഴുക്കു പുരണ്ട് കറുത്ത ഒരു ചേല ചുറ്റി, വര്‍ഷങ്ങളായി വെള്ളം കാണാത്ത തലയിലെ ജടയില്‍ ഒരു ഉണക്കക്കമ്പു കുത്തി വെച്ച്, മുറുക്കാന്‍റെ അവശിഷ്ടങ്ങള്‍ ഉണങ്ങിപ്പിടിച്ച ചുണ്ടുകള്‍ വിടര്‍ത്തി അവര്‍ ഉറക്കെ പാടുമായിരുന്നു... "അരിയിടിക്കെടി പെണ്ണുങ്ങളേ...അരിയിടിക്കെടി പെണ്ണുങ്ങളേ..." എന്ന്. ലോകത്തുള്ള സകലമാന വട്ടുകേസുകളും അന്നെന്‍റെ ആരാധനാകഥാപാത്രങ്ങളായിരുന്നതിനാല്‍ എനിക്കവരോടും കടുത്ത ബഹുമാനമായിരുന്നു. അവര്‍ വരുമ്പോഴേക്കും ബസ്സ്റ്റോപ്പില്‍ നിക്കുന്ന ആബാലവൃദ്ധം ജനങ്ങളും, പ്രത്യേകിച്ച് സ്ത്രീകള്‍, ഒന്ന് ഒതുങ്ങുമായിരുന്നു, എപ്പോഴാണ് ആ തിരുമുഖത്തു നിന്നും അസ്സല്‍ പുളിച്ച തെറി ഒഴുകി വരുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ... എന്തിനാ അമ്മിണിക്ക് പണിയുണ്ടാക്കുന്നതെന്നു വെച്ചിട്ടാവും, എല്ലാരും അമ്മിണിയെ ബഹുമാനിച്ചു പോന്നു.
എടമുട്ടത്തെ "തീരം" തിയ്യറ്ററിന്‍റെ എതിരെയുള്ള, പഴയ കുഞ്ഞിമാമി വൈദ്യരുടെ കെട്ടിടത്തിന്‍റെ വരാന്തയായിരുന്നു മൂപ്പത്തിയാരുടെ അന്തിയുറക്കം. പകലു മുഴുവന്‍ രാജ്യം മുഴുവനും ചുറ്റിനടക്കലും തെറിവിളിയുമെല്ലാം കഴിഞ്ഞ് നാവും ശരീരവും അടക്കിവെച്ച് അമ്മിണി വിശ്രമം തുടങ്ങുമ്പോഴായിരുന്നു എടമുട്ടത്തിന്‍റെ മാനത്ത് അമ്പിളിയമ്മാവന്‍ പോലും വന്നിരുന്നത്, അല്ലാ വെറുതെ ഒരു കാര്യവുമില്ലാതെ പച്ചത്തെറി കേള്‍ക്കാന്‍ ആര്‍ക്കും ഒരു ചമ്മല്‍ കാണില്ലേ..?
അങ്ങനെ അമ്മിണി എടമുട്ടത്തിന്‍റെയും കഴിമ്പ്രത്തിന്‍റെയുമൊക്കെ കണ്‍മണിയായി വാഴുന്ന കാലത്തെ ഒരു പ്രഭാതത്തിലാണ് എടമുട്ടത്ത് ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അമ്മിണിയുടെ ഡെഡ്ബോഡി മതിലകത്തെ ഒരു പൊട്ടക്കുളത്തില്‍ പൊന്തിയിരിക്കുന്നു... ആദ്യമൊക്കെ ആരോ പൊട്ടിച്ച ഗുണ്ടായിരിക്കുമെന്നു കരുതിയെങ്കിലും പിന്നീടത് സത്യമാണെന്ന് ബോധ്യമായി. അന്ന് നാട്ടിലൊക്കെ കിഡ്നി കൊള്ളക്കാരിറങ്ങിയ കാലമായിരുന്നതു കൊണ്ട് എല്ലാവരും അങ്ങനെ സംശയിച്ചു. അങ്ങനെ അവിടത്തെ ആദ്യത്തെ ലൂസ് ശാപം അവസാനിച്ചു. എന്നാല്‍ അധികം വൈകാതെ തന്നെ ഗാങ്ങിലേക്ക് അടുത്ത മെമ്പര്‍ എത്തി. ഇത്തവണ അതു കഴിമ്പ്രം ബേസ്ഡ് ആയ ഒരാളായിരുന്നു. കുഞ്ഞമ്മിണി...
കുഞ്ഞമ്മിണി വളരെ ശാന്തയായിരുന്നു. കഴിമ്പ്രത്ത് വൈദ്യരുടെ കട മുതല്‍ എടമുട്ടം സെന്‍ററു വരെ എത്ര ദൂരമുണ്ടെന്നു സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൃത്യമായ കണക്ക് കുഞ്ഞമ്മിണിയുടെ കയ്യിലുണ്ട്. അത്രയധികം തവണയാണ് കുഞ്ഞമ്മിണി മേല്‍പ്പറഞ്ഞ ദൂരം ദിവസവും അങ്ങോട്ടുമിങ്ങോട്ടും കവര്‍ ചെയ്യുന്നത്. കാലത്ത് വൈദ്യരുടെ കടയുടെ അടുത്തു നിന്നും തുടങ്ങുന്ന ട്രിപ്പടി വൈകുന്നേരമാവും വരെ തുടരും. രാത്രി വീട്ടില്‍ ചേക്കേറും. രാവിലെ വീണ്ടും ഈ പതിവു തുടരും. ഇടക്ക് വഴിയില്‍ ചുമ്മാ നിന്ന് ആരോടൊക്കെയോ എന്തൊക്കെയോ ഉറക്കെ സംസാരിക്കും.. പിന്നേം നടപ്പു തുടരും.
ഇങ്ങനെ പൊതുവെ ശാന്തയാണെങ്കിലും, പ്രകോപിപ്പിച്ചാല്‍ കുഞമ്മിണി ആളാകെ മാറും. കൊടുങ്ങല്ലൂരമ്മയെ പ്രീതിപ്പെടുത്തതിനേക്കാള്‍ ഭീകരമായ സരസ്വതീവിളയാട്ടമായിരിക്കും പിന്നീടവിടെ. പക്ഷേ, വളരെ കുറച്ചു മാത്രമേ അതിനൊരവസരം നാട്ടുകാര്‍ ഉണ്ടാക്കിയിട്ടുള്ളൂ. കുറെ നാള്‍ അങ്ങനെ നടന്ന കുഞ്ഞമ്മിണിയെ ഒടുവില്‍ വീട്ടുകാര്‍ ചികില്‍സിച്ചു ഭേദമാക്കി. ഒരിക്കല്‍ അമ്മേടെ വീട്ടില്‍ പോവുമ്പോള്‍ അതാ എതിരെ വരുന്നു, കുളിച്ചു വൃത്തിയായി, മുടിയൊക്കെ മെടഞ്ഞിട്ട്, കയ്യിലൊരു പാല്‍പ്പാത്രവുമായി കുഞ്ഞമ്മിണി. ഞാനാദ്യമൊന്നു ഭയന്നെങ്കിലും പതിവില്ലാത ഒരു ഐശ്വര്യത്തോടെ വരുന്ന കുഞ്ഞമ്മിണിയെക്കണ്ട് എനിക്ക് അത്ഭുതം തോന്നി. അമ്മയെ കണ്ടപ്പോള്‍ കുഞ്ഞമ്മിണി "വീട്ടീപ്പോവ്വാ ടീച്ചറേ?" എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു. അതു കഴിഞ്ഞ് കുഞ്ഞമ്മിണി പോയ ശേഷമാണ് ഇവര്‍ക്കു ഭേദമായ വിവരം അമ്മ എന്നോട് പറഞ്ഞത്. ഭ്രാന്ത് ഭേദമാവുന്ന അസുഖമാണെന്ന് അന്നാണ് എനിക്കാദ്യമായ അറിവു കിട്ടുന്നതും. എന്തായാലും അതിനു ശേഷം കഴിമ്പ്രവും എടമുട്ടവും കുറേ നാള്‍ ശാന്തമായിരുന്നു...
പക്ഷേ, ആ ശാന്തത അശാന്തതയാവാന്‍ അധികനാള്‍ വേണ്ടി വന്നില്ല. കുഞ്ഞപ്പായി രംഗത്തിറങ്ങിയത് അക്കാലത്തായിരുന്നു. മുന്‍ഗാമികളെപ്പോലെ മുഴുവനും ഇളകിപ്പോയ ഒരു അവസ്ഥയിലല്ലെങ്കിലും എവിടെയോ എന്തോ കുഴപ്പം ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും തോന്നുമായിരുന്നു. ഉല്‍സവപ്പറമ്പുകളും ആളു കൂടുന്ന ഇടങ്ങളും, എടമുട്ടത്തെ 'ലാസ് വേഗാസ്' ആയ വൃന്ദാര ബാറുമെല്ലാം കുഞ്ഞപ്പായിയുടെ കേളീരംഗങ്ങളായി. ഒരിക്കല്‍ നൂറേ നൂറില്‍ പോയിരുന്ന ഒരു ഓട്ടോയില്‍ നിന്ന്, നിര്‍ത്തിയിട്ട ട്രെയിനില്‍നിന്നിറങ്ങുന്ന ലാഘവത്തോടെ ഇറങ്ങാന്‍ നോക്കിയതിന്‍റെ ഫലമായി, ശയനപ്രദക്ഷിണം ഫാസ്റ്റ് ഫോര്‍വേഡ് അടിച്ച കണക്കെ മുന്നിലൂടെ ഉരുണ്ട്പിരണ്ട് പാഞ്ഞു പോയ കുഞ്ഞപ്പായിയെക്കണ്ട് ഞാന്‍ അന്തം വിട്ട് നിന്നിട്ടുണ്ട്. അടുത്തുള്ള മതിലിലിടിച്ചു നിന്ന ആ പോക്കിനൊടുവില്‍ "ഹൊ, ഞാനൊന്നുറങ്ങിപ്പോയി" എന്ന മട്ടില്‍ നാലു പാടും നോക്കു കണ്ണും മിഴിച്ച് കൂളായി മൂപ്പരെണീറ്റും പോയി. അത്യാവശ്യം തല്ലുകൊള്ളിത്തരം കയ്യിലുണ്ടായിരുന്ന കുഞ്ഞപ്പായിയുടെ കഷ്ടകാലത്തിനാണ് വലപ്പാട് സര്‍ക്കിളായി ഉണ്ണിരാജയും എസ്സൈ ആയി ജോസും വരുന്നത്.
വലപ്പാട് സര്‍ക്കിളിലുള്ള പ്രദേശത്തുള്ള സകലമാന ചട്ടമ്പികളെയും പോക്കറ്റടിക്കാരെയും മറ്റു ലോക്കല്‍ കൊള്ളികളെയുമെല്ലാം നിരത്തി നിലം പരിശാക്കി മുന്നേറിയ ഉണ്ണിരാജയും ജോസും അന്നത്തെ പിള്ളേരുടെ ഹീറോസ് ആയി മാറിയ കാലം, കുഞ്ഞപ്പായിയുടെ കഷ്ടകാലം. എടമുട്ടം തൈപ്പൂയത്തിണ് അന്നൊക്കെ സംഘര്‍ഷമുണ്ടാവുക സര്‍വ്വസാധാരണമായിരുന്നു. വൃന്ദാരയില്‍ ഏറ്റവുമധികം കച്ചവടം നടക്കുകയും, അമ്പലപ്പറമ്പിനു തൊട്ടു നില്‍ക്കുന്ന "തീര"ത്തില്‍ അക്കൊല്ലത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഇക്കിളിപ്പടം വരികയും ചെയ്യുന്ന, വര്‍ഷത്തിലെ ഏക സന്ദര്‍ഭമാണ് ഓരോ എടമുട്ടം തൈപ്പൂയവും. അതു കൊണ്ടു തന്നെ വടക്കു തൃപ്രയാര്‍ മുതല്‍ തെക്ക് ചെന്ത്രാപ്പിന്നി വരെയും കിഴക്ക് കാട്ടൂര്‍ മുതല്‍ പടിഞ്ഞാറ് കടലിനക്കരെ നിന്നു വരെയും ഉള്ള നാട്ടുകാര്‍ അവിടെ അന്നൊത്തുകൂടും. രാത്രിയിലെ വെടിക്കെട്ടൊക്കെക്കഴിഞ്ഞ് നാടകമോ ഗാനമേളയോ ഒക്കെ നടക്കുമ്പോഴാണ് സാധാരണ അടി തുടങ്ങാറ്. അക്കൊല്ലം ഗാനമേളയായിരുന്നു. നാട്ടുകാരനായ സിജു അടക്കമുള്ള ഒരു പിടി യുവഗായകര്‍ ശ്രീമുരുകഭഗവാനെനെ അമ്പലത്തില്‍നിന്നോടിച്ച് കടലില്‍ ചാടാന്‍ പ്രേരിപ്പിക്കും വിധം തൊണ്ട പൊട്ടിക്കുന്നു. കയ്യിലെ കാശു മുഴുവന്‍ വൃന്ദാരയില്‍ കൊടുത്ത് ചെറുതും വലുതുമൊക്കെ അടിച്ച് ഇളകി നില്‍ക്കുന്ന പാവം ജനം ഇതൊക്കെ എത്ര നേരം സഹിക്കും...?! ഓരോരുത്തര്‍ അവിടവിടെ തല പൊക്കിത്തുടങ്ങി. എന്നാല്‍, സര്‍ക്കിളിന്‍റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ ഏഡമ്മാരും പീസികളും ചേര്‍ന്ന് അവമ്മാരെയെല്ലാം ഒതുക്കിക്കൊണ്ടിരിക്കുമ്പോളാണ് മൈതാനത്തിരുന്നിരുന്ന പുരുഷാരത്തിനു നടുവില്‍ ഒരാള്‍ മാത്രം എണീറ്റു നിന്ന് ഭരതനാട്യം കളിക്കുന്നതു കണ്ടത്, മറ്റാരുമല്ല കുഞ്ഞപ്പായി തന്നെ! ഇരിയെടാ അവിടെ എന്നാക്രോശിച്ച പീസിയോട് ആദ്യമൊക്കെ മര്യാദ കാട്ടിയെങ്കിലും പിന്നെപ്പിന്നെ കുഞ്ഞപ്പായി "ഏതോ ഒരു കള്ളുകുടിയന്‍ അവിടെക്കിടന്നു ബഹളമുണ്ടാക്കുന്നല്ലോ, ശല്യം.." എന്ന മട്ടിലായി അങ്ങേരോടുള്ള സമീപനം. അതു പീസിക്കു പിടിച്ചില്ല, പുരുഷാരത്തിനിടയില്‍ നിന്നും കുഞ്ഞപ്പായിയെ പുഷ്പം പോലെ തൂക്കിയെടുത്ത് അവര്‍ ജീപ്പിലേക്കെറിഞ്ഞു. കുഞ്ഞപ്പായിയുടെ ദീനരോദനങ്ങളൊന്നും അവമ്മാരുണ്ടോ വക വെക്കുന്നു!
പിന്നീട് കുറച്ചു നാള്‍ കഴിഞ്ഞ് വളരെ ഡീസന്‍റായ കുഞ്ഞപ്പായിയെയാണ് കഴിമ്പ്രത്തുകാര്‍ കണ്ടത്. എല്ലാരോടും കുശലം പറഞ്ഞ് കോമഡിയടിച്ചു നടക്കാന്‍ തുടങ്ങിയ കുഞ്ഞപ്പായി ഞങള്‍ക്കൊരത്ഭുതമായിരുന്നു. ഉണ്ണിരാജയോ ജോസോ അങ്ങനെ കൂടിയ പുള്ളികളാരോ കേറി മേഞ്ഞെന്നോ ഉണ്ണിരാജ സ്വന്തം ചെലവില്‍ ആയുര്‍വ്വേദചികില്‍സ നടത്തിയതിന്‍റെ ഫലമായാണ് ഇത്രയെങ്കിലും ആരോഗ്യം അതിനു ശേഷം തിരിച്ചു കിട്ടിയതെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പരന്നതോടെയാണ് ഈ ഭാവമാറ്റത്തിന്‍റെ പിന്നിലെ സംഗതി നാട്ടുകാര്‍ക്ക് പിടികിട്ടിയത്. എനിവേയ്സ്, കുഞ്ഞപ്പായി നല്ലവനായി. പക്ഷേ, വളരേ നാളുകള്‍ക്കു ശേഷം കേട്ട വാര്‍ത്ത കുഞ്ഞപ്പായി വടക്കെവിടെയോ ഒരു മരത്തില്‍ തൂങ്ങി നില്‍ക്കുന്നു എന്നായിരുന്നു. കാര്യകാരണങ്ങളൊന്നും വെളിവാക്കാതെയുള്ളതായിരുന്നു ആ സംഭവം. അങ്ങനെ കുഞ്ഞപ്പായിയും നാട്ടുകാര്‍ക്ക് ഓര്‍മ്മയായി മാറി.
പിന്നീട് കുറെ നാള്‍ വീണ്ടും കഴിമ്പ്രം ശാന്തമായി. മുനിശാപം മാറിയെന്നു നിനച്ച് നാട്ടുകാര്‍ സമാധാനിച്ചപ്പോഴാണ് അടുത്ത ആള്‍ ആ റോള്‍ ഏറ്റെടുത്ത് രംഗത്തു വന്നത്. ഇവരും കഴിമ്പ്രത്തു നിന്നു തന്നെയായിരുന്നു. മൂപ്പത്തിയാര്‍ വളരെ നിരുപദ്രവകാരിയാണ്, പലപ്പോഴും നടക്കാന്‍ മറന്നു പോയ പോലെ വല്ല തൂണിലോ മതിലിലോ ചാരി നിപ്പുണ്ടാവും, വീഴാതെ നോക്കാനുള്ള ഒരു സ്വയരക്ഷ. പുള്ളിക്കാരിക്ക് ബീഡിവലി പഥ്യമാണ്. എങ്ങനേലും കടകളില്‍ നിന്ന് അവ ചോദിച്ച് സംഘടിപ്പിച്ചെടുക്കും. അതും വലിച്ച് വല്ല മൂലയിലോ ഒഴിഞ്ഞ പറമ്പിലോ റോഡിന്‍റെ നടുവിലോ പോയി മൂപ്പത്തി ഇരുന്നോളും. വെള്ളം ശരീരത്തെ അശുദ്ധമാക്കുമെന്ന വിശ്വാസക്കാരിയായതിനാല്‍ കുളി ഒഴിവാക്കി എന്നതൊഴിച്ചാല്‍ അധികം ഉപദ്രവമില്ല, ആര്‍ക്കുമൊട്ടു പരാതിയുമില്ല. എന്നാല്‍.... കുറേക്കഴിഞപ്പോള്‍ വെള്ളത്തിനോടെന്ന പോലെ മൂപ്പത്തിക്ക് വസ്ത്രത്തിലുമുള്ള വിശ്വാസം നഷ്ടമായി. ആളുകള്‍ കുറേ നാളൊക്കെ ഉടുപ്പിട്ട് കൊടുത്തുകൊണ്ടേ ഇരുന്നെങ്കിലും പിന്നീടാ ശ്രമം ഉപേക്ഷിച്ചു. ഇപ്പൊ അര്‍ദ്ധ-ജൈനമത വിശ്വാസിയായി കഴിമ്പ്രത്തും പ്രാന്തപ്രദേശങ്ങളിലുമായി ചുറ്റിത്തിരിയുകയാണ് കക്ഷി.
മുനിശാപം അതിന്‍റെ ഉച്ചസ്ഥായിയിലെത്തിയതിന്‍റെ ഫലമായോ എന്തോ, ഇപ്പോള്‍ കക്ഷിക്കു കൂട്ടായി മറ്റൊരാള്‍ കൂടി നാട്ടിലുണ്ട്, പഴയ കുഞ്ഞമ്മിണി. എന്തോ ജാതകദോഷഫലമായി, മാറിയ അസുഖമൊക്കെ അവര്‍ക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരികയായിരുന്നു. ഇപ്പോഴും എടമുട്ടം-കഴിമ്പ്രം റൂട്ടില്‍ പോകുമ്പൊ മിനിമം ഒരു തവണയെങ്കിലും ഈ രണ്ടു കക്ഷികളെയും കാണാം, പകുതി വസ്ത്രം ധരിച്ച് മൂപ്പത്തിയാരും, പോയിട്ടെന്തോ ധൃതിയുണ്ടെന്ന മട്ടില്‍ പാഞ്ഞു പോകുന്ന കുഞ്ഞമ്മിണിയും...!
* * * * * *
വൈകിപ്പോയ ജാമ്യം: മുകളില്‍ പറഞ്ഞിരിക്കുന്നതൊന്നും തന്നെ ഏതെങ്കിലും വ്യക്തികളെ അധിക്ഷേപിക്കാന്‍ വേണ്ടി എഴുതിയതല്ല. ഇനി ഏതെങ്കിലും കോണിലൂടെ അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ ദയവായി ആ കോണിലൂടെയുള്ള നോട്ടം അങ്ങ് ഒഴിവാക്കുക. എന്തിനാ വെറുതെ... :)
Friday, 11 January 2008
സച്ചിന്‍റെ വെള്ളംകുപ്പി
"ഇനിക്കറിഞ്ഞൂട..ന്തൂട്ടാ?"
"ഒരു വെള്ളംകുപ്പി"
"വെള്ളംകുപ്പ്യാ? ഹിഹി.. ഒന്നു പോയേരാ. ആസ്സാക്കാ?"
"അല്ല ചേട്ടാ, സത്യായിട്ടും. സച്ചിന്‍ കുടിച്ച വെള്ളത്തിന്‍റെ ബാക്ക്യാണ്‌ന്നാ ല്ലാരും പറയണേ.."
"ന്തൂട്ട്??!!!"
"ആന്ന്, വേണെങ്ങെ വിശ്ശൊസിച്ചാ മതി. ഞാമ്പൂവ്വാ."
"നിക്കറാ, ശരിക്കും സച്ചിന്‍ കുടിച്ച വെള്ളാണോ?"
"അതേന്ന്, അവ്ടെ എല്ലാരൂണ്ട്. ചേട്ടന്‍ വര്ണ്ടാ??"
"ന്നാ വാടാ. വേഗം പൂവ്വാ"
* * *
"സലിച്ചേട്ടാ.."
"ഉം.."
"സലിച്ചേട്ടനെപ്പഴാ വന്നേ?"
"കൊറേ നേരായി..ന്തേ?"
"കള്യൊക്കെ എങ്ങനിണ്ടായിര്ന്നു?"
"കളിയൊക്കെ എപ്പഴായാലും കാണാല്ലോ. ഞാന്‍ കളിക്കാര്ടെ അട്ത്തായിര്ന്നു. സാറിനോട് പ്രത്യേകം പറഞ്ഞ് വാങ്ങിയതാ ഡ്രെസ്സിങ്ങ് റൂമിന്‍റെ അട്ത്ത് തന്നെ ഡ്യൂട്ടി"
ഇതില്‍പ്പരം ചിടുങ്ങുകള്‍ക്കൊന്നും വേണ്ടിയിരുന്നില്ല. ഞാനും വിശ്വസിച്ചു. ആരാധന, അസൂയ, ആകാംക്ഷ എല്ലാം കണ്ണുകളില്‍ തത്തിക്കളിച്ചു. സലിച്ചേട്ടന്‍ ഇടംകണ്ണിട്ട് നോക്കി. എല്ലാവരും ഭയഭക്തിബഹുമാനത്തോടെ തന്നെ നോക്കി നില്‍ക്കുന്നതു കണ്ട് ഒരു പുച്ഛച്ചിരി ചിരിച്ചു. നമുക്കുണ്ടോ അതില്‍ വല്ല ചേതവും.
"സലിച്ചേട്ടനൊരു കുപ്പി കൊണ്ടു വന്ന്‌ണ്ട്ന്ന്..."
"ഉം.."
"നിക്ക്യൊന്ന് കാണിച്ചര്വോ?"
പണ്ടാരം! ഇനീം കാത്തിരിക്കാന്‍ ക്ഷമയില്ല.സലിച്ചേട്ടനൊന്നു നോക്കി. വീണ്ടും പുച്ഛച്ചിരി ചിരിച്ചു. എന്നിട്ട് ഗൌരവത്തോടെ എണീറ്റ് അകത്തേക്കു പോയി. ഒരു കവറും കൊണ്ട് തിരിച്ചു വന്നു.
കീടങ്ങള്‍ ഇളകി.
"എല്ലാരും മിണ്ടാതെ നിക്ക്. വരി വര്യായിട്ട്.. കൈ കെട്ടി നിക്കണം. ഇല്ലെങ്കില്‍ കാണിച്ചു തരുന്ന പ്രശ്നല്യ."
ദുഷ്ടാ, ഒരിത്തിരി വെള്ളം കാണിച്ചു തരാന്‍ ഇത്രേം ജാടയോ... ഹും ഒരിക്കല്‍ ഞാനും പൂവും കളി കാണാന്‍. അന്ന് കാണിച്ചരാ.
പക്ഷേ, അത് പിന്നീട്, ഇപ്പൊ സച്ചിന്‍ കുടിച്ച വെള്ളംകുപ്പി കാണണം. പറ്റുകയാണെങ്കില്‍, അല്ല സലിച്ചേട്ടന്‍റെ കാലു പിടിച്ചിട്ടാണെങ്കിലും ഒരിത്തിരി അതീന്ന് കുടിക്കണം.ഹൊ!! ന്നിട്ട് വേണം നാളെ ക്ളാസ്സില് പോയി നാല് ഡയലോഗടിക്കാന്‍. ഹോ! ഓര്‍ക്കുമ്പൊ കുളിരു കോരുന്നു.
ആകാംക്ഷയും ആക്രാന്തവും ഇട കലര്‍ന്ന വികാരത്തോടെ ഒരുത്തനൊരുത്തന്‍റെ തോളില്‍ താങ്ങി നിന്നു കൊണ്ട്, കവറില്‍ നിന്ന് പുറത്തേക്കു വരുന്ന സലിച്ചേട്ടന്‍റെ കൈകളിലേക്ക് ഇമ വെട്ടാതെ നോക്കി നിന്നു. ആ കൈകള്‍ക്ക് ആവശ്യത്തിലേറെ നീളമുണ്ടെന്ന് അപ്പോള്‍ തോന്നി.
ഒടുവില്‍ ആ കുപ്പി വെളിയില്‍ പ്രത്യക്ഷപ്പെട്ടു. പകുതിയോളം വെള്ളമുള്ള ആ പ്ളാസ്റ്റിക് കുപ്പി.. സച്ചിന്‍ കുടിച്ച വെള്ളത്തിന്‍റെ ബാക്കി. വിശ്വസിക്കണോ വേണ്ടയോ എന്ന് ഉറപ്പിക്കാന്‍ പ്രയാസം. ന്നാലും സച്ചിനും സലിച്ചേട്ടനും തമ്മിലിങ്ങനെ വെള്ളം കൈ മാറാനുള്ള അവസരം എങ്ങനെ കിട്ടി??!!പക്ഷേ, ഇപ്പൊ അതൊന്നും ചിന്തിക്കേണ്ട സമയമല്ല. സച്ചിന്‍ കുടിച്ചതു തന്നെ. സലിച്ചേട്ടന്‍ ആ കുപ്പിയെ പരിചരിക്കുന്നതു കണ്ടാലറിയാം.
"ഡ്രെസ്സിങ്ങ് റൂമിന്‍റെ തൊട്ടടുത്താരുന്നു ഡ്യൂട്ടി. കളിക്കാര്‍ പുറത്തേക്കിറങ്ങുന്നതും തിരിച്ചു കേറുന്നതുമൊക്കെ ന്‍റെ മുന്നീക്കൂട്യായിരുന്നു. എല്ലാരും കളിക്കാരെ തൊടാന്‍ വേണ്ടി എന്തൊരു തിക്കും തെരക്ക്വായീര്ന്നു. ഞാനൊറ്റെണ്ണത്തിനേം മൈന്‍ഡ് ചെയ്തില്ല. ചെയ്താ അവമ്മാരു നമ്മടെ തലേക്കേറും. നമ്മളിവിടെ ക്രിക്കറ്റ് കളിക്കാത്തതൊന്ന്വല്ലല്ലൊ. എസ്സെന്‍ കോളേജിന്‍റെ ക്യാപ്റ്റനായിര്ന്നപ്പൊ ഞാന്‍ കളിച്ച കളി പോലൊന്നും ഇവമ്മാര്‍ കളിച്ചിട്ടുണ്ടോ..എവടെ?".
വാ പൊളിച്ചു വെച്ച്, സച്ചിന്‍റെ വെള്ളംകുപ്പിയിലേക്ക് കണ്ണും നട്ട് ഞങ്ങള്‍ കഥ കേട്ടിരുന്നു. നമ്മക്കെന്ത് എസ്സെന്‍ കോളേജ്, നമ്മക്കെന്ത് ക്യപ്റ്റന്‍സി? സച്ചിന്‍റെ വെള്ളംകുപ്പിയില്‍ നിന്നൊരു തുള്ളി..അതാണിപ്പൊ പരമമായ ലക്‌ഷ്യം.
"അങ്ങനെ ഇരിക്കുമ്പൊ ദേ സച്ചിന്‍ വരുന്നു. കയ്യില്‍ ഈ കുപ്പിയുമുണ്ട്. അങ്ങേരു പകുതിയേ കുടിച്ചിട്ടുണ്ടായിരുന്നുള്ളൂ." കുപ്പിയെ ശ്രദ്ധാപൂര്‍വ്വം കയ്യിലെടുത്തു കൊണ്ട് സലിച്ചേട്ടന്‍ തുടര്‍ന്നു.
ഞങ്ങള്‍ കാതു കൂര്‍പ്പിച്ചിരുന്നു. സച്ചിന്‍ രംഗത്തെത്തിക്കഴിഞ്ഞു.
"എനിക്ക് നല്ല ദാഹമുണ്ടായിരുന്നു, അങ്ങേരു ഡീസന്‍റായിരുന്നെന്നു തോന്നുന്നു, എന്‍റെ മുഖം കണ്ടപ്പൊ അങ്ങേര്‍ക്കു തോന്നിക്കാണും. അല്ലാ, കാലത്തു മുതല്‍ ആ രൊറ്റ നിപ്പു നിക്കണത് മൂപ്പരും കണ്ടതാണല്ലൊ.
ന്‍റട്ത്ത് രൊറ്റ ചോദ്യം, 'ഓഫീസര്‍, യൂ വാണ്ട് സം വാട്ടര്‍?'-ന്ന്"
"എന്‍റെയീ നിപ്പും ലുക്കുമൊക്കെ കണ്ടപ്പൊ മൂപ്പരു വിചാരിച്ചു കാണും ഞാന്‍ വല്ല ഓഫീസറുമായിരിക്കുമെന്നേ."
പിന്നെ പിന്നേ, കൊതി മൂത്ത് നോക്കി നിന്നപ്പൊ ചോദിച്ചതാവും, പ്രാക്ക് കിട്ടണ്ടാന്ന് വെച്ചിട്ട്, ഞാന്‍ മനസ്സിലോര്‍ത്തു. പക്ഷേ, സംയമനം പാലിച്ചേ പറ്റൂ, സച്ചിന്‍റെ വെള്ളംകുപ്പി മുന്നില്‍ത്തന്നെ ഇരിപ്പുണ്ട്.
"നല്ല ദാഹണ്ടായിരുന്നോണ്ട് മാത്രം, അല്ലെങ്കില്‍ ഞാനിങ്ങനെ വെള്ളൊന്നും വാങ്ങില്ലായിരുന്നു."
'യാ' ന്നു പറഞ്ഞപ്പൊ മൂപ്പരിതെന്‍റെ നേരെ നീട്ടി. വാങ്ങിയപ്പൊ ന്‍റെ കൈ മൂപ്പര്ടെ കയ്യിലൊന്നു തട്ടി.
അത്രേം പറഞ്ഞ് സലിച്ചേട്ടനൊന്ന് നിര്‍ത്തി. എന്നിട്ട് ഞങ്ങളെ പാളിയൊന്ന് നോക്കി. എല്ലാരും ഞെട്ടിയിരിക്ക്യാണ്. സലിച്ചേട്ടന്‍ സച്ചിനെ തൊട്ടിരിക്കുന്നു. ഭാഗ്യവാന്‍!! കണ്ണുകള്‍ കുപ്പിയില്‍ നിന്നു മാറി ഇപ്പൊ സലിച്ചേട്ടന്‍റെ കൈകളിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്.
പഴയ പുച്ഛച്ചിരിയുടെ കൂടെ ലേശം ഗൂഢച്ചിരി കൂടെ മിക്സ് ചെയ്ത് സലിച്ചേട്ടന്‍ കൊച്ചിപുരാണം തുടര്‍ന്നു.
"കുറച്ച് കുടിച്ചിട്ട് ഞാന്‍ 'താങ്ക് യൂ വെരി മച്ച് സച്ചിന്‍' ന്നു പറഞ്ഞ് കുപ്പി തിരിച്ച് നീട്ടി. അപ്പൊ മൂപ്പരു പറയാ, 'നൊ. യൂ കീപ് ഇറ്റ്. ഐ ഹാവ് ഗോട്ട് സം മോര്‍ ബോട്ടില്‍സ് ഹിയര്‍'-ന്ന്. സച്ചിന്‍ പറഞ്ഞതല്ലേന്നു കരുതി ഞാന്‍ പിന്നെ അതു കയ്യില്‍തന്നെ വച്ചു."
ആരാധന കൊണ്ട് പാരവശ്യരായിപ്പോയ ചിടുങ്ങുകളെ നോക്കി സലിച്ചേട്ടന്‍ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ഒരു അടപ്പ് വെള്ളം വീതം തരുന്നതായിരിക്കും.
സന്തോഷം കൊണ്ട് ചിടുങ്ങുകള്‍ നൃത്തം ചെയ്തു. തിക്കും തിരക്കും കൂട്ടി. അമ്പലത്തിലെ പുണ്യാഹം വാങ്ങാനെന്ന പോലെ വലതു കൈ വീട്ടി ഞാനുള്‍പ്പെടെയുള്ള പാവങ്ങള്‍ നിന്നു. രാജാ സലിച്ചേട്ടന്‍ അവര്‍കള്‍ ശ്രദ്ധാപൂര്‍വ്വം കുപ്പിയുടെ മൂടിയിലേക്കു പകര്‍ന്ന ആ പുണ്യജലം ഓരോരുത്തര്‍ക്കായി വിതരണം ചെയ്തു.
ഒടുവില്‍ ബാക്കി വന്ന ലേശം വെള്ളം തിരിച്ച് കവറിലേക്ക് വെച്ച് ഒരു ജേതാവിനെപ്പോലെ സലിച്ചേട്ടന്‍ മന്ദഹസിച്ചു. സച്ചിന്‍ കുടിച്ചതിന്‍റെ ബാക്കി വെള്ളം, സച്ചിനെ തൊട്ട കൈകളില്‍ നിന്ന് ഏറ്റു വാങ്ങിക്കുടിച്ച നിര്‍വൃതിയോടെ, ചിടുങ്ങുകള്‍ നിറഞ്ഞ ഹൃദയവും കൂട്ടിപ്പിടിച്ച കൈകളുമായി പതിയെപ്പതിയെ പിരിഞ്ഞു പോയി.
* * *
ന്നാലും ന്‍റെ സലിച്ചേട്ടാ... ;)
ഡങ്ക് സിനിമാറ്റിക് അപ്രോച്ച്
ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...
-
"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന് തോന്നണ് ", കൈ നെറ്റിയോട് ചേര്ത്ത് പിടിച്ച് ഷമ്മു പറഞ്ഞു. ചെമ്പന്‍ വൈദ്യര്‍...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്‍റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന്‍ ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന്‍ ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...