Friday 27 March 2009

ലില്ലിക്കഥ

ലില്ലിക്കുട്ടിക്ക് ഏഴഴകായിരുന്നു.

വേഷവിധാനത്തില്‍ മാത്രം ലേശം മാറ്റമുണ്ടെന്നൊഴിച്ചാല്‍, ഒരു റഫറന്‍സിനു വേണ്ടി മാത്രം, വേണമെങ്കില്‍ കോണ്ടലീസ റൈസ് ചേച്ചിയുടെ മുറിച്ച മുറി എന്നു പറയാം. കഴിമ്പ്രത്തിന്‍റെ ദൈനംദിന ജീവിതത്തില്‍ തദ്ദേശീയരായ സ്ത്രീപ്രജകള്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാതിരുന്ന ഒരു കാലഘട്ടത്തിലാണ്‌ പിറന്നു വീണതെന്നതിനാല്‍, നാലാളറിയണമെങ്കില്‍ അല്‍പ്പം തക്കിടതരികിടകളെല്ലാം വേണമെന്ന അറിവ് കൌമാരം വിട്ടതിന്‍റെ പിറ്റേന്ന് മുതല്‍ ലില്ലിക്കുട്ടിയ്ക്കുണ്ടായി എന്നതു വാസ്തവം.
സ്കൂളുമായുള്ള ബന്ധം വിച്ഛേദിച്ചതിനു ശേഷം ലില്ലിക്കുട്ടിയുടെ നേരംപോക്കുകള്‍ കഴിമ്പ്രത്തെ വേറൊരു പണിയുമില്ലാ-ഉണ്ണികള്‍ക്കൊപ്പമായിരുന്നു. അവര്‍ക്കും ഒരു രസം, ലില്ലിക്കുട്ടിയ്ക്കും ഒരു രസം.

അങ്ങനെ കുടുംബത്തില്‍പ്പിറന്നവരും അല്ലാത്തവരുമൊക്കെ തന്‍റെ പറമ്പിലൂടെ "ലില്ലിക്കുട്ടി ഭവനി"ലേയ്ക്ക് മാര്‍ച്ചു ചെയ്യുന്നതു കണ്ട മിലിറ്ററി സിംഹം ഹിറ്റ്ലര്‍ മാധവന്‍കുട്ടിയാണ്‌ ലില്ലിക്കുട്ടിയ്ക്കു നേരേ ആദ്യ യുദ്ധഭീഷണി മുഴക്കിയത്. എന്നാല്‍ സുനാമി ഇളകി വരുന്നെന്നു പറഞ്ഞാല്‍പ്പോലും "എന്നാലിന്നൊന്നു കുളിച്ചേക്കാം" എന്ന ഭാവം മാത്രം കാണിക്കുന്ന ലില്ലിക്കുട്ടിയ്ക്കുണ്ടോ വല്ല കുലുക്കവും. അവള്‍ തന്‍റെ ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നു. ലില്ലിക്കുട്ടിയുടെ അത്രേം തൊലിക്കട്ടിയില്ലാത്ത നാട്ടുകാര്‍ വഴി ലേശം വളഞ്ഞു വരാന്‍ തുടങ്ങിയെന്നു മാത്രം.

അങ്ങനെയിരിക്കെ, നാട്ടിലെ പ്രധാന ഉല്‍സവമായ മാവില്‍ക്കുത്ത് പൂരം വന്നു. എല്ലാക്കൊല്ലത്തെയും പോലെ അഞ്ചാറു കരിവീരന്മാര്‍ പൂരം കൊഴുപ്പിക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും വന്നെത്തി. നാട്ടുകാര്‍ക്ക് മേല്‍പ്പറഞ്ഞ ആനകള്‍ കൌതുകവും സന്തോഷവുമൊക്കെയായിരുന്നെങ്കിലും, ലില്ലിക്കുട്ടിയുടെ ഫാമിലിക്കു മാത്രം അവ പേടിസ്വപ്നമായിരുന്നു. കാരണമെന്താ, ആനകളെ മുഴുവനും തളക്കുന്നത് ശങ്കുമാഷ്ടെ പറമ്പിന്‍റെ മൂലയിലാണ്‌, എന്ന്വച്ചാല്‍ ലില്ലിക്കുട്ടിയുടെ ഓലപ്പുര നില്‍ക്കുന്ന അഞ്ചു സെന്‍റിനോട് തൊട്ട്. ഈ രണ്ടു പറമ്പിനേം വേര്‍തിരിക്കുന്ന വേലി ലില്ലിക്കുട്ടി വളര്‍ത്തിയിരുന്ന ആട്ടിന്‍കുട്ടികള്‍ക്കോ കോഴികള്‍ക്കോ വരെ ഒരു ഭീഷണിയല്ലെന്നിരിക്കെ, അതിനെ വിശ്വസിച്ച് ലില്ലിക്കുട്ടി എങ്ങനെ കിടന്നുറങ്ങും. അതു കൊണ്ടു തന്നെ രാത്രികളില്‍ മുള്ളാനെന്ന വ്യാജേന ഇടക്കിടയ്ക്ക് പുറത്തിറങ്ങി ആനകള്‍ കെട്ടിയിടത്തു തന്നെയുണ്ടോ, അതോ കോലായില്‍കേറിയിരുപ്പുണ്ടോ എന്നൊക്കെ നോക്കുകയും , ജീവന്‍ ബാക്കിയുണ്ടെന്നുറപ്പു വരുത്തുകയുമായിരുന്നു പാവം ലില്ലിക്കുട്ടിയുടെ ഉല്‍സവരാത്രികളിലെ പ്രധാനപണി.

അല്ലാണ്ടുള്ള പകല്‍സമയങ്ങളില്‍ ചെറുപ്പക്കാരായ പാപ്പാന്മാരോട് കത്തിയടിക്കാനും ലില്ലിക്കുട്ടി സമയം കണ്ടെത്തുക പതിവായിരുന്നു. പകലു മുഴുവന്‍ ആനകളെ നോക്കി നോക്കി കുരു പൊട്ടി നില്‍ക്കുന്നപാപ്പാന്മാര്‍ക്ക് ലില്ലിക്കുട്ടിയെ കാണുമ്പോള്‍ "ഇതെങ്കിലിത്" എന്ന ഒരു ചിന്ത വരുന്നതിലും തെറ്റു പറയാന്‍ പറ്റില്ല.

അങ്ങനെയിരിക്കെയാണ്‌, അക്കൊല്ലത്തെ പൂരത്തിന്‌ ലക്ഷണമൊത്ത ഒരു ആനയുടെ കൊമ്പില്‍ത്തൂങ്ങി ലക്ഷണം അത്ര പോരാത്ത രാജ്കുമാര്‍ എന്ന രാജുമോന്‍ കഴിമ്പ്രത്ത് കാലു കുത്തുന്നത്. ദോഷം പറയരുതല്ലോ, രാജുമോന്‍ സുന്ദരനായിരുന്നു, വിരിഞ്ഞു നില്‍ക്കുന്ന നെഞ്ചുംകൂടും 6 പാക്ക് ആബ്സും ബലിഷ്ഠമായ കരങ്ങളും കട്ടിമീശയും കണ്ടാല്‍ ഏതു മോളുമൊന്നു മയങ്ങിപ്പോവും. എന്നല്ലാ, മയങ്ങി. ലില്ലിക്കുട്ടിയല്ല, ഉല്‍സവപ്പറമ്പിലെ വള-മാല-ചാന്ത്-പൊട്ട് കച്ചവടക്കാര്‍ക്കു നേരെ ഒളികണ്ണെറിഞ്ഞ് ഷോപ്പിങ്ങ് നടത്തുന്ന അവളെക്കണ്ട രാജുമോന്‍. പൂരം കഴിഞ്ഞതിന്‍റെ പിറ്റേന്ന് രാജുമോന്‍ ലില്ലിക്കുട്ടിയുടെ കുടുംബത്തു ചെന്നു പെണ്ണു ചോദിച്ചു.

അങ്ങനെ, അരോഗദൃഢഗാത്രനും കട്ടിമീശക്കാരനുമായ രാജുപ്പുലി അന്നേയ്ക്ക് പത്താം നാള്‍ ലില്ലിക്കുട്ടിയുടെ കഴുത്തില്‍ കുരുക്കിട്ടു. വിവാഹശേഷം ലില്ലിക്കുട്ടിയുടെ സ്നേഹമസൃണമായ നിര്‍ബന്ധത്തിനു വഴങ്ങി രാജുമോന്‍ തന്‍റെ ഊരുചുറ്റല്‍ അവസാനിപ്പിച്ചു. നാട്ടിലെ അല്ലറ ചില്ലറ പണികളിലേയ്ക്ക് തിരിഞ്ഞ രാജ് വളരേപ്പെട്ടെന്നു തന്നെ നാട്ടുകാര്‍ക്കു വേണ്ടപ്പെട്ടവനായി. തെങ്ങിനു തടമെടുക്കാനായാലും, വളമിടാനായാലും, കുളം വറ്റിക്കാനായാലും, മീന്‍ പിടിക്കാനായാലും, ഇലക്ട്രിക് പോസ്റ്റില്‍ വീണ പട്ട എടുത്തുമാറ്റാനായാലും, കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനായാലും എന്തിന്, അറ്റ കൈയ്ക്ക് കടലില്‍ പോവാന്‍ വരെ രാജുമോന്‍ റെഡിയായിരുന്നു!!

ലില്ലിച്ചേച്ചിയുടെ മൂത്ത സഹോദരി അമ്മിണിച്ചേച്ചിയുടെ ഹബ്ബി ഒരു ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു. മൂന്നരയടി പൊക്കമുള്ള ആ സിംഹം ഗര്‍ജ്ജിക്കുമ്പോള്‍ വമിക്കുന്ന ചാരായത്തിന്‍റെ മണം സഹിക്കാന്‍ വയ്യാതെ, അങ്ങേരുടെ കൂടെയുള്ള പൊറുതി അകാലത്തില്‍ ടെര്‍മിനേറ്റ് ചെയ്ത്, സഹോദരിക്കും അമ്മയ്ക്കുമൊപ്പം സ്വവസതിയില്‍ താമസിച്ച്, കൂലിപ്പണിയ്ക്കു പോയി സ്വന്തമായി വരുമാനമുണ്ടാക്കി മൂന്നു കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്യുന്ന തങ്കപ്പെട്ട ഒരു സ്ത്രീ ആയിരുന്നു അമ്മിണിച്ചേച്ചി. ഭാര്യയുടെ ഈ പ്രവര്‍ത്തി അത്രയ്ക്കിഷ്ടപ്പെടാത്ത ഹബ്ബി പണി കഴിഞ്ഞു കിട്ടുന്നതെല്ലാം വൃന്ദാരബാറിന്‍റെ ഓണര്‍ ശ്രീനിവാസേട്ടനു കൊടുത്ത് ഫുള്‍ടാങ്കായി വന്ന് ഇടയ്ക്കിടെ തെറിവിളി നടത്തും. ഒടുവില്‍ റിലേ കട്ടായിക്കഴിയുമ്പോള്‍ പറമ്പില്‍ത്തന്നെ കിടന്നുറങ്ങി വെളുപ്പിനേ പോവുകയായിരുന്നു മൂപ്പരുടെ ഒരു രീതി.

എന്നാല്‍...
രാജുമോന്‍ അവതരിച്ചതോടെ ഈ രീതികള്‍ നടക്കാതെയായി. പല തവണ രാജുമോനുമായി എന്‍കൌണ്ടറിന്‌ നമ്മുടെ സിംഹം ശ്രമിച്ചെങ്കിലും രാജുമോന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ ഒഴിഞ്ഞുമാറിക്കൊണ്ടേ ഇരുന്നു. എന്നാല്‍ അതിന്‍റെ ക്ളൈമാക്സ് സിംഹത്തിനൂഹിക്കാന്‍ കഴിയാവുന്നതിനേക്കാള്‍ കനത്തതായിരുന്നു. സിംഹത്തിന്റെ പതിവുബെഡ്റൂമായ ആ പറമ്പിലിട്ട് രാജുമോന്‍ സിംഹത്തെ തല്ലിത്തകര്‍ത്തു. ഇരുമ്പിന്‍കൂടം പോലുള്ള തന്‍റെ കൈകള്‍ കൊണ്ട് സിംഹത്തിന്‍റെ നെഞ്ചാംകൂട്ടില്‍ രാജുമോന്‍ പൊങ്കാലയിട്ടു. സമീപവാസികളെ മുഴുവനും സാക്ഷിയാക്കി അങ്കം ജയിച്ച രാജുമോന്‍, കുന്നത്തിന്‍റെ ചുവന്ന അണ്ടര്‍വെയറുമിട്ട്, 123 കിഡ്-നെപ്പോലെ നടത്തിയ വിജയാഹ്ളാദം അങ്ങേരെ ഞങ്ങള്‍ പീക്കിരികളുടെ മാച്ചോമാനാക്കി മാറ്റി.

അനാഥനായിരുന്ന തന്നെ എടുത്തു വളര്‍ത്തിയ പള്ളീലച്ചന്‍റെയും ആരുമറിയാതെ ഒളിഞ്ഞു നിന്ന് ഒരു ദിവസം താന്‍ കണ്ട തന്‍റെ പണക്കാരായ അച്ഛനമ്മമാരുടെയും കഥ ഒരിക്കല്‍ രാജുമോന്‍ പറഞ്ഞപ്പോള്‍, കേട്ടുനിന്ന ഞങ്ങളുടെ കണ്ണും നിറഞ്ഞുപോയിരുന്നു. അന്നേ ഉടലെടുത്തിരുന്ന ആരാധനാമനോഭാവം ഈ സംഭവത്തോടെ ഇരട്ടിക്കുകയും സമയം കിട്ടുമ്പോഴൊക്കെ രാജുമോന്‍റെ വീരസ്യങ്ങള്‍ കേള്‍ക്കാന്‍ കുട്ടിപ്പട പിന്നാലെ പായുന്നതും പതിവായി.

അങ്ങനെ കാക്ക കരയുകയും പട്ടി കുരയ്ക്കുകയും ശാന്തേച്ചി രാമഡുവിനെ തെറി വിളിച്ചെണീപ്പിക്കുകയും ചെയ്ത, കഴിമ്പ്രത്തെ ഒരു ടിപ്പിക്കല്‍ പുലര്‍കാലത്ത് രാജുമോന്‍ മിസ്സിങ്ങായി. രാജുമോനെ അന്വേഷിച്ച് പലരും പല വഴിയ്ക്ക് പോയി. ചേമ്പിന്‍തണ്ടുപോലെ തളര്‍ന്നു കിടന്ന ലില്ലിക്കുട്ടിയെ ആശ്വസിപ്പിക്കാന്‍ അയല്‍പക്കത്തെ സ്ത്രീകള്‍ ഇടയ്ക്കിടെ വന്നുംപോയും കൊണ്ടിരുന്നു എന്നതൊഴിച്ചാല്‍, കാര്യമായ പുരോഗതിയൊന്നും ഇക്കാര്യത്തിലുണ്ടായില്ല. ദിവസങ്ങള്‍ ആഴ്ചകളുടെ കൂടെ മാസങ്ങളിലേറി പൊയ്ക്കൊണ്ടേ ഇരുന്നു.

രാജുമോന്‍റെ വരവോടെ ലില്ലിക്കുട്ടിയുടെ കമ്പനി നഷ്ടപ്പെട്ട യുവകോമളന്‍മാര്‍ മാത്രം സന്തോഷിച്ചു. അവരുടെ അപവാദപ്രചരണങ്ങള്‍ നാട്ടുകാര്‍ വിശ്വസിച്ചു തുടങ്ങി. അങ്ങനെ ഇനി രാജുമോന്‍ തിരിച്ചുവരില്ലെന്ന വിശ്വാസം ഉറച്ചു തുടങ്ങിയപ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് രാജ് ലില്ലിക്കുട്ടിയുടെ പടി കേറി വന്നു. വെറുംകയ്യോടെയല്ല, ഒരു ബാഗ് നിറയെ മധുരപലഹാരങ്ങളും, പിന്നെ ഒരു വലിയ കുപ്പി ഹോര്‍ലിക്സും! അമ്മയ്ക്ക് കമ്പിളിയും ചേച്ചിക്കും പിള്ളേര്‍ക്കും ഉടുപ്പുകളും ലില്ലിക്കുട്ടിക്ക് ഹോര്‍ലിക്സും കൊടുത്തൊതുക്കിയ രാജുമോന്‍ പറഞ്ഞ കഥകളില്‍ ബോംബെയും (മുംബൈ, അതു തന്നെ), അധോലോകവും സംഘട്ടനങ്ങളും നീണ്ട ആശുപത്രിവാസവുമെല്ലാമുണ്ടായിരുന്നു. എല്ലാം കേട്ട് തരിച്ചിരുന്ന, ആ ആവറേജ് കഴിമ്പ്രം ഫാമിലി രാജുമോനെ സസന്തോഷം സല്‍ക്കരിച്ചു. എന്നാല്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ട് മറ്റൊരു പുലര്‍കാലത്ത് രാജുമോന്‍ എന്നെന്നേക്കുമായി അപ്രത്യക്ഷനായി.

ഒരു കാര്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഞെട്ടുന്നത് ഇഷ്ടമല്ലാത്തവരായതു കൊണ്ടും, കഴിമ്പ്രത്ത് രാജുമോനെ റീപ്ളേസ് ചെയ്ത പലരും കൂടുതല്‍ ശുഷ്കാന്തിയുള്ളവരായതു കൊണ്ടും, നാട്ടുകാര്‍ക്ക് അതൊരു പെട്ടിക്കോളം വാര്‍ത്ത മാത്രമായി മാറി. എന്നാല്‍ ലില്ലിക്കുട്ടിയ്ക്ക് അതിനു കഴിയില്ലല്ലോ, അവള്‍ രാജുമോനെ കാത്തിരുന്നു. ഏറെക്കാലം കഴിഞ്ഞിട്ടും രാജ്സെയ്തികള്‍ കിട്ടാതായപ്പോള്‍, അങ്ങേരെ ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ലില്ലിക്കുട്ടിയ്ക്ക് ബോധ്യപ്പെട്ടു.

രാജുമോന്‍റെ കൂടെ നടക്കുമ്പോള്‍, തന്‍റെ പഴയ കമ്പനികളെ കണ്ടാല്‍, അങ്ങേരുടെ കരിവീട്ടി പോലുള്ള കൈകളില്‍ കുറേക്കൂടി മുറുകെപ്പിടിച്ച്, "കണ്ട്റാ മക്കളേ, വാഴപ്പിണ്ടി പോല്യൊള്ള നിന്‍റെ കയ്യിലെ നീരല്ല, ദേ ഇത്ണ്‌ ഈ മസില്‍ മസില്‍ എന്നു പറയുന്ന സാധനം" എന്ന ഭാവത്തില്‍ പുച്ഛത്തോടെ നോക്കിയിരുന്ന ലില്ലിമോള്‍, പിന്നെ അവമ്മാരോട് ചിരിച്ചു കാണിച്ചു തുടങ്ങി. ഹിറ്റ്ലറുടെ കണ്ണില്‍പ്പെടാതെ ലില്ലിഭവനിലേയ്ക്ക് സമയത്തും അസമയത്തും ആരാധകവൃന്ദത്തിന്‍റെ വിസിറ്റുകള്‍ വീണ്ടും ഉണ്ടാവാന്‍ തുടങ്ങി. ഇടയ്ക്കിടെ അമ്മിണിച്ചേച്ചിയും ലില്ലിയും തമ്മിലുള്ള അങ്കംവെട്ടിന്‍റെ ഒച്ച അയല്‍ക്കാരുടെ ഉറക്കവും കെടുത്താന്‍ തുടങ്ങി. എന്നാല്‍ ലില്ലിക്കുണ്ടോ വല്ല കുലുക്കവും!

അവള്‍ രണ്ടും കല്‍പ്പിച്ചു തന്നെയായിരുന്നു. അവളുടെ ലക്‌ഷ്യങ്ങള്‍ മറ്റൊന്നായിരുന്നു. ഇരുട്ടു പരക്കുമ്പോള്‍ റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുകളില്‍ ലില്ലിക്കുട്ടി കയറിപ്പോവുന്നതു പതിവായി. സല്‍ഗുണസമ്പന്നന്മാരും സദാചാരത്തിന്‍റെ അപ്പോസ്തലന്മാരും എല്ലാം തികഞ്ഞവരുമായ നാട്ടുകാര്‍ കുശുകുശുത്തു, അപവാദം പറഞ്ഞു. പക്ഷേ, ഹൂ കെയ്ഴ്സ്?! ലില്ലിക്കുട്ടി തന്‍റെ പാത തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. പിന്നെന്താ, പകലൊക്കെ അല്ലറചില്ലറ പരദൂഷണം പറയുമെന്നല്ലേയുള്ളൂ; അങ്ങ് പടിഞ്ഞാറ്‌ സൂര്യന്‍ കടലിലെ ചേറില്‍ പൂണ്ടുകഴിഞ്ഞാല്‍പ്പിന്നെ നാട്ടുകാരുടെ വകയും നല്ല പ്രോത്സാഹനമായിരുന്നല്ലോ.

അശുഭം...

9 comments:

അനിയന്‍കുട്ടി | aniyankutti said...

ലില്ലിക്കുട്ടി, രാജുമോന്‍, പിന്നെ ഒരു കുപ്പി ഹോര്‍ലിക്സും!!

Babu Kalyanam said...

സ്റ്റൈലന്‍ എഴുത്ത് :-)

ബാജി ഓടംവേലി said...

ഇവിടെ ആദ്യമായി വരികയാണ്.
നന്നായിരിക്കുന്നു..
എങ്കിലും ?
കൂടുതല്‍ നന്നാക്കാമായിരുന്നു...
ആശംസകള്‍ നേരുന്നു.....

Eccentric said...

enikk aa pularchayude vivaranam angdu ishtaayi.. :))

മുസാഫിര്‍ said...

എഴുത്ത് ഇഷ്ടമായി . അവസാനം , എന്തോ ശരിയായില്ലെന്നു തോ‍ന്നല്‍.

ശ്രീ said...

പെട്ടെന്ന് പറഞ്ഞു തീര്‍ത്തതു പോലെ...

എന്നാലും രാജ്‌മോന് എന്തു പറ്റി?

അനിയന്‍കുട്ടി | aniyankutti said...

ലാസ്റ്റ് ഭാഗം ഒന്നൂടെ മോഡിഫൈ മാടിയിട്ടുണ്ട്... :)

സൌമ്യ said...

പാവം ലില്ലിക്കുട്ടി! :(

അനിയന്‍കുട്ടി | aniyankutti said...

ഉവ്വുവ്വാ... അത്ര പാവൊന്നല്ല മോളേ....!! ;)

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...