Saturday 28 March 2009

കലികാലം

മുറിയിലെ ഫാനും ലൈറ്റുമെല്ലാം ഓഫായി. വലിച്ചു വാരിയിട്ടിരിക്കുന്ന ഷെല്‍ഫില്‍ നിന്നും താക്കോല്‍ക്കൂട്ടമെടുത്ത് അയാള്‍ പുറത്തേക്കിറങ്ങി.

"ക്ടക്...", വാതിലിലെ താക്കോല്‍ദ്വാരത്തില്‍, ഒരാളെ തല്ലിക്കൊല്ലാന്‍ വലിപ്പമുള്ള താക്കോല്‍ തിരിഞ്ഞു വൃത്തികെട്ട ശബ്ദമുണ്ടാക്കി.

ഷൂസിന്‍റെ ശബ്ദം രണ്ടാം നിലയില്‍ നിന്നും താഴേക്കിറങ്ങി അകന്നകന്നു പോയി

മുറിയിലാകെ നിശ്ശബ്ദത പരന്നു.

പെട്ടെന്ന് മുക്കിലിരുന്ന ഡസ്റ്റ്ബിന്‍ ചാടിയെണീറ്റ് വായിട്ടലച്ചു

"ആ കോപ്പന്‍ പോയല്ലേ?..ഹൊ! മനസ്സമാധാനമായി. അങ്ങോട്ട് പോവുമ്പോ ഒരു തട്ട്, ഇങ്ങോട്ട് പോവുമ്പോ ഒരു തട്ട്, എന്നിട്ട് ഞാന്‍ നേരെ ഇരിക്കാത്തതിന്‌ ആ പെണ്ണുമ്പിള്ളക്കിട്ട് തെറിയും! നേരെ വെച്ചാലല്ലേ നേരെ ഇരിക്കൂ...! ഉള്ളിലെ കവറിലാണെങ്കില്‍ വേസ്റ്റ് നിറഞ്ഞ് നാറിയിട്ട് വയ്യാ... എന്‍റെ ഒരു വിധി!"

"അതു താന്‍ പറഞ്ഞതു ശരിയാ", ഉള്ളില്‍ മുഴുവന്‍ അലക്കാത്ത തുണി നിറഞ്ഞു കവിഞ്ഞിരിക്കുന്ന പൊണ്ണത്തടിയന്‍ തുണിസഞ്ചി ചിരിച്ചു കൊണ്ടു പറഞ്ഞു. "ഞാന്‍ തന്നെ ഇതിപ്പൊ മൂന്നുനാലു ദിവസമായി ഇതേ ഇരിപ്പിരിക്കുന്നു. ഒന്നെടുത്ത് ആ വാഷിങ്മെഷീനിലിടാന്‍ ഇത്രപ്പെരുത്ത് സമയം വേണോ, എവടെ!! മടി തന്നെ, അല്ലാണ്ടെന്താ!

"വന്നാലുടനെ ആ ലാപ്കോപ്പെടുത്ത് കുത്തിക്കൊണ്ടിരിക്കും. ആ പെണ്ണുമ്പിള്ള പറയുന്ന കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കില്ല. അവരടുത്തു തന്നെ ഇങ്ങോരെ ഇട്ടിട്ടു പൊടീം തട്ടിപ്പോവും", കാലിളകിത്തുടങ്ങിയ മരക്കസേര ആരോടെന്നില്ലാതെ പറഞ്ഞു. 

"ആ സ്ക്രൂഡ്രൈവറൊന്നെടുത്ത് രണ്ടേ രണ്ടു മിനിറ്റ് പണിയെടുത്താല്‍ എന്‍റെ ഈ ചാഞ്ചാട്ടം നിന്നോളും, എനിക്ക് വേണ്ടിയല്ലല്ലോ, സ്വന്തം തണ്ടലിന്‌ സെഗ്‌മെന്‍റേഷന്‍ ഫോള്‍ട്ട് വരാണ്ടിരിക്കാന്‍ വേണ്ടിയല്ലേ, അവസാനം നടൂം കുത്തി വീണാല്‍ എന്നെയും എന്‍റെ അപ്പനപ്പൂമ്മരെയും മൊത്തം തെറി വിളി നടത്തുകേം ചെയ്യും.  കണ്ട്രിപ്പയല്"!

"ഡേ ഡേ, പേടിക്കണ്ട, എയര്‍ടെലിന്‍റെ ഈ മാസത്തെ ബില്ലടച്ചിട്ടില്ല, കക്ഷി അതു മറന്നു പോയിരിക്കുകയാ. കണക്ഷന്‍ കട്ടായിക്കഴിയുമ്പൊ താനെ ലാപ്കോപ്പിലെ കുത്തലു നിന്നോളും", സ്റ്റൂളിന്മേലിരുന്ന മോഡം ചിരിച്ചു കൊണ്ട് പറഞ്ഞു.

"അതു തന്ന്യഷ്ടാ ഇവട്ത്തെ അവസ്ഥയും..ഹിഹി", സ്റ്റാന്‍ഡിലിരുന്ന സെറ്റ് ടോപ് ബോക്സ് ഏറ്റുപിടിച്ചു,

"അവസാനം സര്‍വ്വീസു കട്ടാവുമ്പോ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടം കാണാം... ഹായ് ഹായ്! ശ്വാസം കിട്ടാണ്ടായാപ്പോലും മന്ഷമ്മാര്ക്കിത്ര വെപ്രാളം കാണില്ല. പക്ഷേ ടീവി...ഹൊ!!!

"ബുഹു ബുഹു ബുഹാ", ഹാളിലാകെ തുമ്മലിന്‍റെ ഒച്ച മുഴങ്ങി. 

"എന്‍റെ പൊന്നു പെങ്ങളേ, ഇങ്ങനെ തുമ്മിയാ നിന്‍റെ കട്ടേം പടോം അടുത്തു തന്നെ മടങ്ങും", അടുത്ത തുമ്മലിന്‌ മൂക്കുതിരുമ്മിക്കൊണ്ടിരുന്ന കാര്‍പെറ്റിനോട് ടീപോയ് പറഞ്ഞു.

"പ്ഫ ചെറ്റേ!!എടുത്തൊരു അലക്കാ അലക്കീട്ട്‌ണ്ടെങ്കില്‌ണ്ടല്ലാ!! ദെവസം മുഴേനും എന്‍റെ നെഞ്ചത്തിരുന്ന് സുഖിക്കണതും പോരാ, കഷ്ടപ്പെട്ട് തുമ്മുമ്പോ ഡയലോഗ് വീശണാ? ഒരു ചാമ്പാ ചാമ്പ്യാലേ കയ്യും കാലും കണ്ടിച്ച് ആ മുക്കീപ്പോയ്ക്കെടക്കും", കാര്‍പെറ്റിന്‌ ടീപോയെ പണ്ടേ പിടിക്കില്ല. കൊണ്ടുവന്ന അന്നു മുതല്‍ കേറ്റി വെച്ചിരിക്കയല്ലേ തന്‍റെ നെഞ്ചത്ത് ആ കുരിശിനെ...

"ആദ്യൊക്കെ ആഴ്ചേലൊരിക്കലെങ്കിലും ഈ പണ്ടാരത്തിനെ നെഞ്ചത്ത്‌ന്നെറക്കി ഈ പൊടിയൊക്കെ ഒന്നു തട്ടിക്കളഞ്ഞിരുന്നു. ഇപ്പ കൊറച്ച് നാളായി അതൂല്യ. യെവനൊക്കെ ക്ഷയം പിടിച്ചു ചാവാനാണാ നോക്കണേ...", കാര്‍പെറ്റിന്‍റെ അരിശം തീരുന്നില്ലായിരുന്നു. "എന്തു പണ്ടാരംവേണേലും ആയിക്കോട്ടെ, എനിക്കിത്തിരി സൌന്ദര്യബോധം ഉണ്ടായിപ്പോയി, ഒന്നു മെനയായിക്കെടക്കാന്‍ ആ കോപ്പനതിന്‌ സമ്മതിക്കണ്ടേ, ഈ ആഴ്ചയെങ്കിലും ഒന്നെടുത്ത് വൃത്തിയാക്കിയാ മത്യായിര്ന്നു.

"പിന്നേ, കാത്തിരുന്നോ, ശനിയാഴ്ച വെളുപ്പിനേ അലാറം വെച്ചെണീറ്റ് വൃത്തിയാക്കും", ടി.വിയുടെ പ്രതികരണവും പൊട്ടിച്ചിരിയും ഒന്നിച്ചായിരുന്നു. "ഇക്കണ്ട കാലമായിട്ട് ഒരൊറ്റത്തവണയാണ് ഇപ്പറയണ മനുഷ്യന്‍ എന്നെയൊന്ന് തുടച്ചിട്ടുള്ളത്, ആ ആളാണ്‌ നെലത്ത് കെടക്കണ തന്നെ എടുത്തിനി തൂത്തുവൃത്ത്യാക്കാന്‍ പോണേ, ഒന്നു പോടാപ്പാ..."

"ഇഹപരശാപം തീര്‍ക്കാനമ്മേ ഇനിയൊരു ജന്മം കൂടി തരുമോ", അടുക്കളയില്‍ നിന്നും ഗ്യാസടുപ്പിന്‍റെ കരകരശബ്ദം അരിച്ചരിച്ചു വന്നു.

"അമ്മാവോ, ഇന്നു നേരത്തേ തുടങ്ങിയല്ലോ?"

"വേണ്ട്റാ വേണ്ട്റാ... എനിക്കത്ര പ്രായൊന്നും ആയിട്ടില്ലടാ. ഈ കുഷ്ഠം പിടിച്ച പോലത്തെ ലുക്ക് നീ നോക്കണ്ടാട്ടാ... പക്ഷേ, പറഞ്ഞിട്ട് കാര്യല്ല. ഒക്കേത്തിനുമൊരു യോഗം വേണം. ഈ കരീം കറേമൊക്കെ ഒന്നു തുടച്ച് വൃത്തിയായി നല്ല കുട്ടപ്പനായി ഒന്നു തിളങ്ങാമെന്നുള്ള എന്‍റെ പ്രതീക്ഷ ഞാനിപ്പൊ അട്ടത്തു വെച്ചു. ഇനിയിപ്പൊ പ്രാര്‍ഥിച്ച് ശിഷ്ടകാലം കഴിക്കന്നെ. ആ സീലിങ്ങ് ഫാന്‍മണികളെത്തന്നെ കണ്ടില്ലേ, നല്ല ചോക്ളേറ്റ് ചോക്ളേറ്റു പോലെയായിരുന്നില്ലേ കൊണ്ടു വന്ന് തൂക്കിയിട്ടപ്പൊ. ഇപ്പഴോ, ഒരു മാതിരി മഡ്റേസ് കഴിഞ്ഞു വന്ന ബൈക്കിന്‍റെ എഞ്ചിന്‍ഗാര്‍ഡു പോലെയായി. ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര...

"തറ ഡെയ്‌ലി തുടക്കാന്‍ ആ തമിഴത്തിയെ ഏര്‍പ്പാടാക്ക്‌ണ കണ്ടപ്പൊ ഞാന്‍ വിചാരിച്ചു നല്ലകാലം തുടങ്ങീന്ന്. യെവടെ! ആ പെണ്ണുമ്പിള്ളയുടെ പരാക്രമം കണ്ടാല്‍ രൊറ്റ പൂശാ പൂശാനാ തോന്ന്വ. നെലത്തിരുന്ന് നനഞ്ഞ തുണി വെച്ച് അങ്ങോട്ടൊരു വീശ്, ഇങ്ങോട്ടൊരു വീശ്, പോണ വഴിയിലെങ്ങാനും തറയിലൊന്നു തൊട്ടായായി! ഇതിലും ഭേദം മാസത്തിലൊരു പ്രാവശ്യെങ്കിലും മര്യാദക്കു തൊടക്കലായിര്‌ന്നു. ടോയ്‌ലെറ്റില്‍പ്പോണവര്‍ക്ക് പോലും ആ അമ്മച്ചീടത്ര തിക്കും തെരക്കും ഞാന്‍ കണ്ടിട്ടില്ല", അഴുക്കു പിടിച്ച തറ അരിശത്തോടെ പറഞ്ഞു.

ഞെട്ടിയെണീറ്റപ്പൊ നോട്ടം നേരെ മേലേയ്ക്കാണ്‌ പോയത്. അതാ അഴുക്കു കട്ട പിടിച്ച ഫാന്‍ മുരണ്ടുകൊണ്ട് കറങ്ങിക്കൊണ്ടിരിക്കുന്നു. മൂലയിലെ പൂര്‍ണ്ണഗര്‍ഭിണിയായ തുണിസഞ്ചിയും അഴുക്കു പിടിച്ച ടിവിയും ആടിയിളകുന്ന കസേരയുമെല്ലാം അതു പോലെ തന്നെ ഇരിപ്പുണ്ട്. മുന്‍വാതിലിനടുത്ത് ചെരിപ്പുകളും ഷൂസുകളും നിറകൊട്ടയിലെ ചാളകളെന്ന പോലെ കിടക്കുന്നു. ദൈവമേ, വാട്ട് അ മെസ്സ്! ഉച്ചമയക്കം വിടാതെ ശയിക്കുന്ന നല്ലപകുതിയെ ഉണര്‍ത്താന്‍ പതിവു പോലെ ഒരു വിഫലശ്രമം നടത്തി നേരെ കസേരയുടെ അടുത്തേക്കു ചെന്നു. കഴിഞ്ഞ ദിവസം വാങ്ങിയ സ്ക്രൂഡ്രൈവറെടുത്ത് അളിയന്‍റെ ഇളക്കം ശരിയാക്കി. ടിവിയുടെ മേല്‍ മിസ്റ്റര്‍ മസില്‍ വെച്ച് തുടച്ചു ക്ളീന്‍ ക്ളീനാക്കി. തുണിസഞ്ചിയിലെ തുണികളെടുത്ത് മെഷീനിലിട്ട് സൂപ്പര്‍വാഷ് തന്നെ കൊടുത്തു. അലമ്പായി കിടക്കുന്ന സ്വീകരണ-കം-ഡൈനിങ്ങ് മുറിയെ അടക്കിയൊതുക്കി. ഗ്യാസടുപ്പിനെ ഈസി-ഓ-ബാങ്ങ് വെച്ച് കലക്കനാക്കി.

കാര്‍പെറ്റിന്‍റെ മേലെന്ന് ടീപ്പോയെ എടുത്ത് മാറ്റിവെച്ച് അതിനെ പുറത്തു കൊണ്ടു പോയി തട്ടിക്കുടഞ്ഞു വൃത്തിയാക്കി. നിസ്കാരപ്പള്ളി പോലെ കിടന്നിരുന്ന സോഫാസെറ്റിയെല്ലാം വലിച്ചിട്ട് നേരെയാക്കി. എല്ലാം കഴിഞ്ഞപ്പൊ കണ്ണും തിരുമ്മി എണീറ്റു വന്ന നല്ല പകുതി ഏതോ വിചിത്രലോകത്തെത്തിയെന്നോണം കണ്ണു മിഴിച്ചു നിന്നു. ഞാനാരെന്നു നീ കരുതി എന്ന മട്ടില്‍ വിജയീഭാവത്തോടെ ഞാനവളെ നോക്കി ഒരു അഹങ്കാരച്ചിരി ചിരിച്ചു... ഹൊ!
"അഭിട്ടാ...എണീക്ക്, ഞാന്‍ കുളിക്കാന്‍ പോവ്വാ, ആ അമ്മച്ചി വന്നിട്ടുണ്ട്, ഒന്നു നോക്കിക്കോണേ..."
"ഏ? എന്താന്ന്? അയ്യോ, തൃപ്രയാറപ്പാ... അപ്പദ് സ്വപ്നായിര്ന്നോ?"
"നാന്‍ വറേന്‍ അമ്മാ..." തമിഴ്പ്പൊണ്ണിന്‍റെ കളമൊഴി വാസലില്‍ മുഴങ്ങി.
"ഓ ഓ, അങ്ങനെയാവട്ടമ്മച്ചീ..." എന്നും പറഞ്ഞ് പല്ലു തേക്കാനായി നടന്നപ്പൊ നിറഞ്ഞുകവിഞ്ഞ തുണിസഞ്ചിയില്‍ തട്ടി വീഴാന്‍ പോയി.
നാശം, ഇവള്‍ടൊരു കാര്യം!
"ഡീ, നീയ്യീ തുണി ഇതു വരെ അലക്കീലേ...????"

Friday 27 March 2009

ലില്ലിക്കഥ

ലില്ലിക്കുട്ടിക്ക് ഏഴഴകായിരുന്നു.

വേഷവിധാനത്തില്‍ മാത്രം ലേശം മാറ്റമുണ്ടെന്നൊഴിച്ചാല്‍, ഒരു റഫറന്‍സിനു വേണ്ടി മാത്രം, വേണമെങ്കില്‍ കോണ്ടലീസ റൈസ് ചേച്ചിയുടെ മുറിച്ച മുറി എന്നു പറയാം. കഴിമ്പ്രത്തിന്‍റെ ദൈനംദിന ജീവിതത്തില്‍ തദ്ദേശീയരായ സ്ത്രീപ്രജകള്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാതിരുന്ന ഒരു കാലഘട്ടത്തിലാണ്‌ പിറന്നു വീണതെന്നതിനാല്‍, നാലാളറിയണമെങ്കില്‍ അല്‍പ്പം തക്കിടതരികിടകളെല്ലാം വേണമെന്ന അറിവ് കൌമാരം വിട്ടതിന്‍റെ പിറ്റേന്ന് മുതല്‍ ലില്ലിക്കുട്ടിയ്ക്കുണ്ടായി എന്നതു വാസ്തവം.
സ്കൂളുമായുള്ള ബന്ധം വിച്ഛേദിച്ചതിനു ശേഷം ലില്ലിക്കുട്ടിയുടെ നേരംപോക്കുകള്‍ കഴിമ്പ്രത്തെ വേറൊരു പണിയുമില്ലാ-ഉണ്ണികള്‍ക്കൊപ്പമായിരുന്നു. അവര്‍ക്കും ഒരു രസം, ലില്ലിക്കുട്ടിയ്ക്കും ഒരു രസം.

അങ്ങനെ കുടുംബത്തില്‍പ്പിറന്നവരും അല്ലാത്തവരുമൊക്കെ തന്‍റെ പറമ്പിലൂടെ "ലില്ലിക്കുട്ടി ഭവനി"ലേയ്ക്ക് മാര്‍ച്ചു ചെയ്യുന്നതു കണ്ട മിലിറ്ററി സിംഹം ഹിറ്റ്ലര്‍ മാധവന്‍കുട്ടിയാണ്‌ ലില്ലിക്കുട്ടിയ്ക്കു നേരേ ആദ്യ യുദ്ധഭീഷണി മുഴക്കിയത്. എന്നാല്‍ സുനാമി ഇളകി വരുന്നെന്നു പറഞ്ഞാല്‍പ്പോലും "എന്നാലിന്നൊന്നു കുളിച്ചേക്കാം" എന്ന ഭാവം മാത്രം കാണിക്കുന്ന ലില്ലിക്കുട്ടിയ്ക്കുണ്ടോ വല്ല കുലുക്കവും. അവള്‍ തന്‍റെ ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നു. ലില്ലിക്കുട്ടിയുടെ അത്രേം തൊലിക്കട്ടിയില്ലാത്ത നാട്ടുകാര്‍ വഴി ലേശം വളഞ്ഞു വരാന്‍ തുടങ്ങിയെന്നു മാത്രം.

അങ്ങനെയിരിക്കെ, നാട്ടിലെ പ്രധാന ഉല്‍സവമായ മാവില്‍ക്കുത്ത് പൂരം വന്നു. എല്ലാക്കൊല്ലത്തെയും പോലെ അഞ്ചാറു കരിവീരന്മാര്‍ പൂരം കൊഴുപ്പിക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും വന്നെത്തി. നാട്ടുകാര്‍ക്ക് മേല്‍പ്പറഞ്ഞ ആനകള്‍ കൌതുകവും സന്തോഷവുമൊക്കെയായിരുന്നെങ്കിലും, ലില്ലിക്കുട്ടിയുടെ ഫാമിലിക്കു മാത്രം അവ പേടിസ്വപ്നമായിരുന്നു. കാരണമെന്താ, ആനകളെ മുഴുവനും തളക്കുന്നത് ശങ്കുമാഷ്ടെ പറമ്പിന്‍റെ മൂലയിലാണ്‌, എന്ന്വച്ചാല്‍ ലില്ലിക്കുട്ടിയുടെ ഓലപ്പുര നില്‍ക്കുന്ന അഞ്ചു സെന്‍റിനോട് തൊട്ട്. ഈ രണ്ടു പറമ്പിനേം വേര്‍തിരിക്കുന്ന വേലി ലില്ലിക്കുട്ടി വളര്‍ത്തിയിരുന്ന ആട്ടിന്‍കുട്ടികള്‍ക്കോ കോഴികള്‍ക്കോ വരെ ഒരു ഭീഷണിയല്ലെന്നിരിക്കെ, അതിനെ വിശ്വസിച്ച് ലില്ലിക്കുട്ടി എങ്ങനെ കിടന്നുറങ്ങും. അതു കൊണ്ടു തന്നെ രാത്രികളില്‍ മുള്ളാനെന്ന വ്യാജേന ഇടക്കിടയ്ക്ക് പുറത്തിറങ്ങി ആനകള്‍ കെട്ടിയിടത്തു തന്നെയുണ്ടോ, അതോ കോലായില്‍കേറിയിരുപ്പുണ്ടോ എന്നൊക്കെ നോക്കുകയും , ജീവന്‍ ബാക്കിയുണ്ടെന്നുറപ്പു വരുത്തുകയുമായിരുന്നു പാവം ലില്ലിക്കുട്ടിയുടെ ഉല്‍സവരാത്രികളിലെ പ്രധാനപണി.

അല്ലാണ്ടുള്ള പകല്‍സമയങ്ങളില്‍ ചെറുപ്പക്കാരായ പാപ്പാന്മാരോട് കത്തിയടിക്കാനും ലില്ലിക്കുട്ടി സമയം കണ്ടെത്തുക പതിവായിരുന്നു. പകലു മുഴുവന്‍ ആനകളെ നോക്കി നോക്കി കുരു പൊട്ടി നില്‍ക്കുന്നപാപ്പാന്മാര്‍ക്ക് ലില്ലിക്കുട്ടിയെ കാണുമ്പോള്‍ "ഇതെങ്കിലിത്" എന്ന ഒരു ചിന്ത വരുന്നതിലും തെറ്റു പറയാന്‍ പറ്റില്ല.

അങ്ങനെയിരിക്കെയാണ്‌, അക്കൊല്ലത്തെ പൂരത്തിന്‌ ലക്ഷണമൊത്ത ഒരു ആനയുടെ കൊമ്പില്‍ത്തൂങ്ങി ലക്ഷണം അത്ര പോരാത്ത രാജ്കുമാര്‍ എന്ന രാജുമോന്‍ കഴിമ്പ്രത്ത് കാലു കുത്തുന്നത്. ദോഷം പറയരുതല്ലോ, രാജുമോന്‍ സുന്ദരനായിരുന്നു, വിരിഞ്ഞു നില്‍ക്കുന്ന നെഞ്ചുംകൂടും 6 പാക്ക് ആബ്സും ബലിഷ്ഠമായ കരങ്ങളും കട്ടിമീശയും കണ്ടാല്‍ ഏതു മോളുമൊന്നു മയങ്ങിപ്പോവും. എന്നല്ലാ, മയങ്ങി. ലില്ലിക്കുട്ടിയല്ല, ഉല്‍സവപ്പറമ്പിലെ വള-മാല-ചാന്ത്-പൊട്ട് കച്ചവടക്കാര്‍ക്കു നേരെ ഒളികണ്ണെറിഞ്ഞ് ഷോപ്പിങ്ങ് നടത്തുന്ന അവളെക്കണ്ട രാജുമോന്‍. പൂരം കഴിഞ്ഞതിന്‍റെ പിറ്റേന്ന് രാജുമോന്‍ ലില്ലിക്കുട്ടിയുടെ കുടുംബത്തു ചെന്നു പെണ്ണു ചോദിച്ചു.

അങ്ങനെ, അരോഗദൃഢഗാത്രനും കട്ടിമീശക്കാരനുമായ രാജുപ്പുലി അന്നേയ്ക്ക് പത്താം നാള്‍ ലില്ലിക്കുട്ടിയുടെ കഴുത്തില്‍ കുരുക്കിട്ടു. വിവാഹശേഷം ലില്ലിക്കുട്ടിയുടെ സ്നേഹമസൃണമായ നിര്‍ബന്ധത്തിനു വഴങ്ങി രാജുമോന്‍ തന്‍റെ ഊരുചുറ്റല്‍ അവസാനിപ്പിച്ചു. നാട്ടിലെ അല്ലറ ചില്ലറ പണികളിലേയ്ക്ക് തിരിഞ്ഞ രാജ് വളരേപ്പെട്ടെന്നു തന്നെ നാട്ടുകാര്‍ക്കു വേണ്ടപ്പെട്ടവനായി. തെങ്ങിനു തടമെടുക്കാനായാലും, വളമിടാനായാലും, കുളം വറ്റിക്കാനായാലും, മീന്‍ പിടിക്കാനായാലും, ഇലക്ട്രിക് പോസ്റ്റില്‍ വീണ പട്ട എടുത്തുമാറ്റാനായാലും, കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനായാലും എന്തിന്, അറ്റ കൈയ്ക്ക് കടലില്‍ പോവാന്‍ വരെ രാജുമോന്‍ റെഡിയായിരുന്നു!!

ലില്ലിച്ചേച്ചിയുടെ മൂത്ത സഹോദരി അമ്മിണിച്ചേച്ചിയുടെ ഹബ്ബി ഒരു ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു. മൂന്നരയടി പൊക്കമുള്ള ആ സിംഹം ഗര്‍ജ്ജിക്കുമ്പോള്‍ വമിക്കുന്ന ചാരായത്തിന്‍റെ മണം സഹിക്കാന്‍ വയ്യാതെ, അങ്ങേരുടെ കൂടെയുള്ള പൊറുതി അകാലത്തില്‍ ടെര്‍മിനേറ്റ് ചെയ്ത്, സഹോദരിക്കും അമ്മയ്ക്കുമൊപ്പം സ്വവസതിയില്‍ താമസിച്ച്, കൂലിപ്പണിയ്ക്കു പോയി സ്വന്തമായി വരുമാനമുണ്ടാക്കി മൂന്നു കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്യുന്ന തങ്കപ്പെട്ട ഒരു സ്ത്രീ ആയിരുന്നു അമ്മിണിച്ചേച്ചി. ഭാര്യയുടെ ഈ പ്രവര്‍ത്തി അത്രയ്ക്കിഷ്ടപ്പെടാത്ത ഹബ്ബി പണി കഴിഞ്ഞു കിട്ടുന്നതെല്ലാം വൃന്ദാരബാറിന്‍റെ ഓണര്‍ ശ്രീനിവാസേട്ടനു കൊടുത്ത് ഫുള്‍ടാങ്കായി വന്ന് ഇടയ്ക്കിടെ തെറിവിളി നടത്തും. ഒടുവില്‍ റിലേ കട്ടായിക്കഴിയുമ്പോള്‍ പറമ്പില്‍ത്തന്നെ കിടന്നുറങ്ങി വെളുപ്പിനേ പോവുകയായിരുന്നു മൂപ്പരുടെ ഒരു രീതി.

എന്നാല്‍...
രാജുമോന്‍ അവതരിച്ചതോടെ ഈ രീതികള്‍ നടക്കാതെയായി. പല തവണ രാജുമോനുമായി എന്‍കൌണ്ടറിന്‌ നമ്മുടെ സിംഹം ശ്രമിച്ചെങ്കിലും രാജുമോന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ ഒഴിഞ്ഞുമാറിക്കൊണ്ടേ ഇരുന്നു. എന്നാല്‍ അതിന്‍റെ ക്ളൈമാക്സ് സിംഹത്തിനൂഹിക്കാന്‍ കഴിയാവുന്നതിനേക്കാള്‍ കനത്തതായിരുന്നു. സിംഹത്തിന്റെ പതിവുബെഡ്റൂമായ ആ പറമ്പിലിട്ട് രാജുമോന്‍ സിംഹത്തെ തല്ലിത്തകര്‍ത്തു. ഇരുമ്പിന്‍കൂടം പോലുള്ള തന്‍റെ കൈകള്‍ കൊണ്ട് സിംഹത്തിന്‍റെ നെഞ്ചാംകൂട്ടില്‍ രാജുമോന്‍ പൊങ്കാലയിട്ടു. സമീപവാസികളെ മുഴുവനും സാക്ഷിയാക്കി അങ്കം ജയിച്ച രാജുമോന്‍, കുന്നത്തിന്‍റെ ചുവന്ന അണ്ടര്‍വെയറുമിട്ട്, 123 കിഡ്-നെപ്പോലെ നടത്തിയ വിജയാഹ്ളാദം അങ്ങേരെ ഞങ്ങള്‍ പീക്കിരികളുടെ മാച്ചോമാനാക്കി മാറ്റി.

അനാഥനായിരുന്ന തന്നെ എടുത്തു വളര്‍ത്തിയ പള്ളീലച്ചന്‍റെയും ആരുമറിയാതെ ഒളിഞ്ഞു നിന്ന് ഒരു ദിവസം താന്‍ കണ്ട തന്‍റെ പണക്കാരായ അച്ഛനമ്മമാരുടെയും കഥ ഒരിക്കല്‍ രാജുമോന്‍ പറഞ്ഞപ്പോള്‍, കേട്ടുനിന്ന ഞങ്ങളുടെ കണ്ണും നിറഞ്ഞുപോയിരുന്നു. അന്നേ ഉടലെടുത്തിരുന്ന ആരാധനാമനോഭാവം ഈ സംഭവത്തോടെ ഇരട്ടിക്കുകയും സമയം കിട്ടുമ്പോഴൊക്കെ രാജുമോന്‍റെ വീരസ്യങ്ങള്‍ കേള്‍ക്കാന്‍ കുട്ടിപ്പട പിന്നാലെ പായുന്നതും പതിവായി.

അങ്ങനെ കാക്ക കരയുകയും പട്ടി കുരയ്ക്കുകയും ശാന്തേച്ചി രാമഡുവിനെ തെറി വിളിച്ചെണീപ്പിക്കുകയും ചെയ്ത, കഴിമ്പ്രത്തെ ഒരു ടിപ്പിക്കല്‍ പുലര്‍കാലത്ത് രാജുമോന്‍ മിസ്സിങ്ങായി. രാജുമോനെ അന്വേഷിച്ച് പലരും പല വഴിയ്ക്ക് പോയി. ചേമ്പിന്‍തണ്ടുപോലെ തളര്‍ന്നു കിടന്ന ലില്ലിക്കുട്ടിയെ ആശ്വസിപ്പിക്കാന്‍ അയല്‍പക്കത്തെ സ്ത്രീകള്‍ ഇടയ്ക്കിടെ വന്നുംപോയും കൊണ്ടിരുന്നു എന്നതൊഴിച്ചാല്‍, കാര്യമായ പുരോഗതിയൊന്നും ഇക്കാര്യത്തിലുണ്ടായില്ല. ദിവസങ്ങള്‍ ആഴ്ചകളുടെ കൂടെ മാസങ്ങളിലേറി പൊയ്ക്കൊണ്ടേ ഇരുന്നു.

രാജുമോന്‍റെ വരവോടെ ലില്ലിക്കുട്ടിയുടെ കമ്പനി നഷ്ടപ്പെട്ട യുവകോമളന്‍മാര്‍ മാത്രം സന്തോഷിച്ചു. അവരുടെ അപവാദപ്രചരണങ്ങള്‍ നാട്ടുകാര്‍ വിശ്വസിച്ചു തുടങ്ങി. അങ്ങനെ ഇനി രാജുമോന്‍ തിരിച്ചുവരില്ലെന്ന വിശ്വാസം ഉറച്ചു തുടങ്ങിയപ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് രാജ് ലില്ലിക്കുട്ടിയുടെ പടി കേറി വന്നു. വെറുംകയ്യോടെയല്ല, ഒരു ബാഗ് നിറയെ മധുരപലഹാരങ്ങളും, പിന്നെ ഒരു വലിയ കുപ്പി ഹോര്‍ലിക്സും! അമ്മയ്ക്ക് കമ്പിളിയും ചേച്ചിക്കും പിള്ളേര്‍ക്കും ഉടുപ്പുകളും ലില്ലിക്കുട്ടിക്ക് ഹോര്‍ലിക്സും കൊടുത്തൊതുക്കിയ രാജുമോന്‍ പറഞ്ഞ കഥകളില്‍ ബോംബെയും (മുംബൈ, അതു തന്നെ), അധോലോകവും സംഘട്ടനങ്ങളും നീണ്ട ആശുപത്രിവാസവുമെല്ലാമുണ്ടായിരുന്നു. എല്ലാം കേട്ട് തരിച്ചിരുന്ന, ആ ആവറേജ് കഴിമ്പ്രം ഫാമിലി രാജുമോനെ സസന്തോഷം സല്‍ക്കരിച്ചു. എന്നാല്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ട് മറ്റൊരു പുലര്‍കാലത്ത് രാജുമോന്‍ എന്നെന്നേക്കുമായി അപ്രത്യക്ഷനായി.

ഒരു കാര്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഞെട്ടുന്നത് ഇഷ്ടമല്ലാത്തവരായതു കൊണ്ടും, കഴിമ്പ്രത്ത് രാജുമോനെ റീപ്ളേസ് ചെയ്ത പലരും കൂടുതല്‍ ശുഷ്കാന്തിയുള്ളവരായതു കൊണ്ടും, നാട്ടുകാര്‍ക്ക് അതൊരു പെട്ടിക്കോളം വാര്‍ത്ത മാത്രമായി മാറി. എന്നാല്‍ ലില്ലിക്കുട്ടിയ്ക്ക് അതിനു കഴിയില്ലല്ലോ, അവള്‍ രാജുമോനെ കാത്തിരുന്നു. ഏറെക്കാലം കഴിഞ്ഞിട്ടും രാജ്സെയ്തികള്‍ കിട്ടാതായപ്പോള്‍, അങ്ങേരെ ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ലില്ലിക്കുട്ടിയ്ക്ക് ബോധ്യപ്പെട്ടു.

രാജുമോന്‍റെ കൂടെ നടക്കുമ്പോള്‍, തന്‍റെ പഴയ കമ്പനികളെ കണ്ടാല്‍, അങ്ങേരുടെ കരിവീട്ടി പോലുള്ള കൈകളില്‍ കുറേക്കൂടി മുറുകെപ്പിടിച്ച്, "കണ്ട്റാ മക്കളേ, വാഴപ്പിണ്ടി പോല്യൊള്ള നിന്‍റെ കയ്യിലെ നീരല്ല, ദേ ഇത്ണ്‌ ഈ മസില്‍ മസില്‍ എന്നു പറയുന്ന സാധനം" എന്ന ഭാവത്തില്‍ പുച്ഛത്തോടെ നോക്കിയിരുന്ന ലില്ലിമോള്‍, പിന്നെ അവമ്മാരോട് ചിരിച്ചു കാണിച്ചു തുടങ്ങി. ഹിറ്റ്ലറുടെ കണ്ണില്‍പ്പെടാതെ ലില്ലിഭവനിലേയ്ക്ക് സമയത്തും അസമയത്തും ആരാധകവൃന്ദത്തിന്‍റെ വിസിറ്റുകള്‍ വീണ്ടും ഉണ്ടാവാന്‍ തുടങ്ങി. ഇടയ്ക്കിടെ അമ്മിണിച്ചേച്ചിയും ലില്ലിയും തമ്മിലുള്ള അങ്കംവെട്ടിന്‍റെ ഒച്ച അയല്‍ക്കാരുടെ ഉറക്കവും കെടുത്താന്‍ തുടങ്ങി. എന്നാല്‍ ലില്ലിക്കുണ്ടോ വല്ല കുലുക്കവും!

അവള്‍ രണ്ടും കല്‍പ്പിച്ചു തന്നെയായിരുന്നു. അവളുടെ ലക്‌ഷ്യങ്ങള്‍ മറ്റൊന്നായിരുന്നു. ഇരുട്ടു പരക്കുമ്പോള്‍ റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുകളില്‍ ലില്ലിക്കുട്ടി കയറിപ്പോവുന്നതു പതിവായി. സല്‍ഗുണസമ്പന്നന്മാരും സദാചാരത്തിന്‍റെ അപ്പോസ്തലന്മാരും എല്ലാം തികഞ്ഞവരുമായ നാട്ടുകാര്‍ കുശുകുശുത്തു, അപവാദം പറഞ്ഞു. പക്ഷേ, ഹൂ കെയ്ഴ്സ്?! ലില്ലിക്കുട്ടി തന്‍റെ പാത തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. പിന്നെന്താ, പകലൊക്കെ അല്ലറചില്ലറ പരദൂഷണം പറയുമെന്നല്ലേയുള്ളൂ; അങ്ങ് പടിഞ്ഞാറ്‌ സൂര്യന്‍ കടലിലെ ചേറില്‍ പൂണ്ടുകഴിഞ്ഞാല്‍പ്പിന്നെ നാട്ടുകാരുടെ വകയും നല്ല പ്രോത്സാഹനമായിരുന്നല്ലോ.

അശുഭം...

Wednesday 25 March 2009

കിളിക്കൊഞ്ചല്‍ 1.0

ജനശതാബ്ധി എക്സ്പ്രസ്സ് കൂകിക്കിതച്ച് തൃശ്ശൂര്‍ സ്റ്റേഷന്‍റെ പ്ളാറ്റ്ഫോം 2-ല്‍ തളര്‍ന്ന് നിന്നു. ബാഗുകളും സൂട്ട്കേസും കവറുകളും വാട്ടര്‍ബോട്ടിലുമൊക്കെ തൂക്കിപ്പിടിച്ച് ഞങ്ങള്‍ ബോഗിക്കുള്ളിലേക്ക് കേറിക്കൂടി. പതിവു പോലെ പോവുന്ന ദിശയ്ക്ക് എതിര്‍വശത്തോട്ട് നോക്കിയിരിക്കാനായിരുന്നു ചെയര്‍കാറില്‍ക്കേറിയ ഞങ്ങളുടെ യോഗം. അങ്ങനെ ഒരു വിധം ഇരിപ്പുറപ്പിച്ചു കഴിഞ്ഞപ്പോള്‍ കിളിനാദം... 
 "നാശം, എന്നും ഈ ട്രെയിന്‍ പോവുന്നത് എതിര്‍ദിശയിലേക്കാണെന്നറിഞ്ഞൂടെ ഇവര്‍ക്ക്?? പിന്നെന്തിനാ സീറ്റൊക്കെ ഇങ്ങനെ തിരിച്ചു ഫിറ്റ് ചെയ്തുവെച്ചിരിക്കുന്നതാവോ!!" 
 എന്തു പറയാന്‍! ;) 

 *** 

 മെരിലാന്‍ഡിന്‍റെ ശ്രീമഹാഭാരതം ടിവിയില്‍ നടമാടിക്കൊണ്ടിരിക്കുന്നു. അജ്ഞാതവാസത്തില്‍ കഴിയുന്ന പാണ്ഡവര്‍ തങ്ങളുടെ അവസ്ഥകള്‍ പരസ്പരം ഡിസ്കസ്സ് ചെയ്യുന്ന സീന്‍ ആണ്. ഓരോരുത്തരുടെ ഡയലോഗും അതിന്‍റെ ക്ളോസപ്പ് ഷോട്ടും കഴിഞ്ഞ് ക്യാമറ പാഞ്ചാലിയായി അഭിനയിക്കുന്ന കുട്ടിയുടെ മുഖത്തേക്ക് സൂം ചെയ്തു. ഉടനെ പുറകില്‍ നിന്നും ആത്മാര്‍ഥമായ ഒരു കമന്‍റ്. 

"പോരാ..സീത പോരാ..." 

 "@$#@#!@#" 

 *** 

"നോക്ക് നോക്ക്... ആ പശൂനൊരു റോയല്‍ ലുക്കില്ലേ?"

"എന്താന്ന്??" 

"അല്ലാ, അതിന്‍റെ പുറത്തെ ആ മുഴയൊക്കെ കണ്ടോ? നല്ല എടുപ്പുള്ള പശു!"

"@#!#!@#!@!@...അതൊരു കാളയാടീ...!!!" 

***

"അമ്പാടിപ്പയ്യുകള്‍ മേയും കാണാത്തീരത്ത്..."

"ഹലോ.."

"ഹലോ..എന്താ?"

"ഇട്ടാ, എവടെയാ?"

"കൊഞ്ചാതെ കാര്യം പറ മോളേ, ഞാനിവിടെ സിഗ്നലില്‍ കെട്ക്ക്‌ണ്. ഗ്രീനാവാറായി."

"ഇട്ടന്‍ വീട്ടിലെത്തുമ്പൊ എന്നെ ഒന്നു വിളിക്ക്വോ?"

"അതെന്തേ? നീ വീട്ടിലെത്താറായില്ലേ?"

"അല്ലാ, മഴ ചാറുന്ന്‌ണ്ടേ. ഞാന്‍ കുട എടുത്തില്ലേന്നൊരു സംശയം. ഇട്ടന്‍ വീട്ടില്ച്ചെന്ന് ഞാന്‍ വെക്കാറുള്ളിടത്തൊക്കെ ഒന്നു നോക്ക്വോ? എന്നിട്ടവിടെ ഇല്ലെങ്കിലെന്നെ വിളിച്ചു പറയണം."

"എന്തിനാ??"

"എനിക്കെന്‍റെ ബാഗില്‍ നോക്കാനാ..."

"!@#!$@!#!@#$#@#$%@#!!!!"


***

"മാന്‍ ഓഫ് ദ് മാച്ച് ഡക്ക്‌വര്‍ത്ത് ലുയിസ്-നു കൊടുക്കണം. കളി ജയിച്ചത് അതു കാരണമല്ലേ...ഹഹ.." 

അടുക്കളയില്‍ നിന്നും ദേ കിളിമൊഴി, "അതിന്‌ ഇന്ത്യയല്ലേ ജയിച്ചത്..പിന്നെങ്ങനാ അയാള്‍ക്ക് മാന്‍ ഓഫ് ദ് മാച്ച് കൊടുക്കണേ?" 

ഹാളില്‍ ചിരി അടങ്ങി. കരച്ചില്‍ തുടങ്ങി...

* * * 

"എന്‍റെ പൊന്നിഷ്ടാ.. വേണ്ടി വന്നാ ലിവര്‍പൂളിനു വേണ്ടി ഞാന്‍ മരിക്കും..." 

കിളിമൊഴി, "ഓ... അതെന്തു തരം വെപ്പാ? നിനക്ക് അത്രക്ക് ഇഷ്ടാ? എനിക്കീ ലിവര്‍ ഇട്ടതൊന്നും അത്ര പിടിക്കില്യ!" 

ആവേശം അടങ്ങി. അടി തുടങ്ങി...

* * * 

കിളിമൊഴി, "അയ്യോ.. ആലന്‍ ഫോണ്‍ ഇവിടെ വെച്ചു മറന്നല്ലോ... അവന്‍ വീട്ടിലെത്തിക്കാണും.." 

"ഇല്ലെന്നേ... ഞാനിപ്പത്തന്നെ അവനെ വിളിച്ചു പറയാം. 9940..." 

 "????!!!!!!" 

"ഓ..ഛെ..!!" (കിളിയുടെ പൊട്ടിച്ചിരി) 

കുറച്ചു സമയത്തിനു ശേഷം... 

"ക്ളാ ക്ളാ ക്ളീ ക്ളീ ക്ളൂ ക്ളൂ..പ്ളീസ് ഓപണ്‍ ദ് ഡോര്‍!" 

"ഹിഹി... നീ വന്നോ..ഫോണ്‍ മറന്നല്ലേ...? ദാ കൊണ്ടു പൊക്കോ.." 

"ഉം.. വഴിയില്‍ വെച്ചാ ഓര്‍മ്മ വന്നത്..ഉടനെ വണ്ടി നിര്‍ത്തി മൊത്തം തപ്പുവാരുന്നു..നിന്നെ വിളിച്ചു പറയാന്‍..." 

"????!!!!!!" 

(അടുക്കളയില്‍ കിളിയുടെ അട്ടഹാസം)

* * *

"ദാ, ആ വലതു വശത്തു കാണുന്നതാണ്‌ വിധാന്‍ സൌധ, ഇനി കണ്ടില്ലാ കണ്ടില്ലാ എന്നു പറയരുത്"

"ഹായ്! ബാംഗ്ളൂരു വന്നിട്ട് ഇത്രേം നാളായിട്ടും ഇതു കണ്ടിട്ടില്ലായിരുന്നു, എന്തു വലുതാ അല്ലെ? എന്തൊരു ഭംഗി! ഇവിടെ ആരാ ഇപ്പൊ താമസിക്കുന്നത്?"

"????!!!!"

* * *

(തുടര്‍ന്നു കൊണ്ടേ ഇരിക്കും)

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...