Thursday 26 June 2008

റോക്ക് ഷോക്ക്

ഏഴാംക്ളാസ്സില്‍ പഠിക്കുമ്പോഴായിരുന്നു എന്‍റെ സൈക്കിള്‍ മോഹം പതിന്മടങ്ങു വര്‍ധിച്ചത്. ഭക്ഷണം പോലും ബഹിഷ്കരിച്ച് ഒരു സൈക്കിളിനു വേണ്ടി സമരം ചെയ്യാനെന്നെ പ്രേരിപ്പിച്ച കാലഘട്ടം. സഹോദരലോബിയില്‍ എല്ലാര്‍ക്കും സൈക്കിളായിരിക്കുന്നു, ഹീറോ റേഞ്ചര്‍, അന്നത്തെ മോസ്റ്റ് മോഡേണ്‍ പുലി വണ്ടി രണ്ടെണ്ണം, പിന്നെ സ്ട്രീറ്റ് കാറ്റ്. അങ്ങനെ ആ ടീമില്‍ ഇപ്പൊ വണ്ടി മൂന്നെണ്ണമായി, അതു പോട്ടെ, മൂത്തവരല്ലേ, സഹിക്കാന്നു വെക്കാം. ഇതിപ്പൊ നമ്മുടെ സോള്‍ ഗെഡി ശ്രീജിത്തിനു അവന്‍റെ അച്ഛന്‍ വാങ്ങിക്കൊടുത്തിരിക്കുന്നു, പുത്തന്‍ പുതിയ മോഡല്‍ ഒരു ഹെര്‍ക്കുലീസ് MTB. oversized 9000 എന്ന് നെഞ്ചത്തെഴുതിയ ഒരു ചൊങ്കന്‍ സാധനം. എനിക്കും കൊതിയായി, മോഹമായി, സൈക്കിള്‍ മോഹം സിരകളില്‍ പടര്‍ന്നു കേറി. അതു മാതാപിതാക്കളുടെ ചെവിയില്‍ മൂട്ട പോയ അവസ്ഥയിലേക്കവരെ തള്ളിയിടുന്ന അവസ്ഥയിലേക്കെത്തിച്ചു. ഒടുവില്‍, ആ മാസത്തെ ശമ്പളത്തില്‍ നിന്നും മകന്‍റെ ആഗ്രഹനിവൃത്തിക്കായി ഒരു ഭീമന്‍ ഷെയര്‍ നീക്കി വെക്കാന്‍ എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ നിര്‍ബന്ധിതനായി...

ഒടുവിലൊരു ശനിയാഴ്ച ദിവസം രാവിലെ, അച്ഛന്‍റെ കയ്യില്‍ത്തൂങ്ങി ഞാന്‍ സൈക്കിളു വാങ്ങാന്‍ പുറപ്പെട്ടു, ലോകം കീഴടക്കാന്‍ പോകുന്നവന്‍റെ സന്തോഷമായിരുന്നു അന്നെനിക്ക്. പുതിയ സൈക്കിളും ചവിട്ടി വരുമ്പൊ എല്ലാരും എന്നെ അത്ഭുതത്തോടേ നോക്കുന്നതും, പുത്തന്‍ സൈക്കിളില്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുന്നതും ശ്രീമോളേയും മുന്നിലിരുത്തി സ്കൂളില്‍ പോവുന്നതുമെല്ലാം സ്വപ്നം കണ്ട് ഞാനിങ്ങനെ യാത്ര തുടര്‍ന്നു.

ശ്രീജിത്ത് വാങ്ങിയ ഹെര്‍ക്കുലീസിന്‍റെ അതേ മോഡല്‍ തന്നെ വേണമെന്നായിരുന്നു എന്‍റെ ആവശ്യം. അന്നാണെങ്കില്‍ എടമുട്ടത്തൊന്നും അത്തരം സൈക്കിളു കിട്ടില്ല, ഓണ്‍ലി ഹീറോ ജെറ്റ്. അതു കൊണ്ട് മൂന്നുപീടികയിലേക്ക് പോവാന്‍ നിശ്ചയിച്ചു, അച്ഛന്‍റെ പരിചയക്കാരനായിരുന്ന സൈക്കിള്‍ഷോപ്പിലെ വല്‍സേട്ടനേം കൂടെ കൂട്ടി. മൂന്നുപീടികയിലെ സൈക്കിള്‍ എമ്പോറിയത്തില്‍ (അതാണു് രസം‌, കട വലുതാവുമ്പൊ പേരും മാറും, കഴിമ്പ്രത്ത് വെറും സൈക്കിള്‍ ഷാപ്പ്, എടമുട്ടത്ത് അതു പരിഷ്കരിച്ച് സൈക്കിള്‍ വര്‍ക്സ്, ഇവിടെയിതാ സൈക്കിള്‍ എമ്പോറിയം!!) അവിടെ ചെന്നപ്പോള്‍ സാധനം അവിടെ ഉണ്ട്. അതാ കാര്‍ഡ്ബോര്‍ഡ് കൊണ്ട് ശരീരം മറച്ച് വെച്ച് എന്നെ നോക്കി കള്ളച്ചിരി പൊഴിച്ചു കൊണ്ട് നില്‍ക്കുന്നു എന്‍റേതാവാന്‍ പോവുന്ന ഹെര്‍ക്കുലീസ് കുട്ടന്‍, oversaized 9000.... ജബ ജബാ...

അച്ഛാ, ദേ ഇത്...ഇതാണെന്‍റെ വണ്ടി എന്നു പറയാന്‍ തിരിഞ്ഞപ്പോള്‍ അച്ഛനവിടെ കടക്കാരനുമായി ചര്‍ച്ച നടത്തുന്നു. ശ്ശൊ, ഈ അച്ഛന്‍റെ ഒരു കാര്യം, ഇനി അവിടെ ഉള്ള സകല സൈക്കിളിന്‍റേം കംപ്ളീറ്റ് ഹിസ്റ്ററി ചോദിച്ചറിഞ്ഞിട്ടേ ഇന്നൊരു തീരുമാനത്തിലെത്തുള്ളൂ. അവിടെയാണെങ്കില്‍ നാനാവിധത്തിലുള്ള സൈക്കിളുകളുണ്ട്. ഇപ്പൊഴൊന്നും എന്‍റെ ഓവര്‍സൈസ്ഡ് കുട്ടനെ എനിക്ക് ചവിട്ടി നോക്കാന്‍ പറ്റുമെന്ന് തോന്നണില്ല. അതു കൊണ്ട് ഞാനിങ്ങനെ എന്‍റെ ഭാവിരഥത്തെ തൊട്ടും തലോടിയും അതിനെ പ്രദക്ഷിണം വെച്ചു കൊണ്ടേ ഇരുന്നു.

കുറേ നേരത്തെ ചര്‍ച്ചകള്‍ക്കു ശേഷം അച്ഛനും കടക്കാരനും കൂടെ സൈക്കിളുകളുടെ ഇടയിലേക്ക് വന്നു. "ആ, നീയിവിടെ നിക്ക്‌ണ്ണ്ടായിര്ന്നാ? ഏതാ വേണ്ടേന്നാ പറഞ്ഞേ?" അച്ഛന്‍ വളരെ സഹൃദയത്വത്തോടെ എന്നോടു ചോദിച്ചു. "ദേ..ദിദ്", 9000-ത്തിനെ ചൂണ്ടി ഞാന്‍ അനുസരണയോടെ പറഞ്ഞു. അച്ഛനൊന്നു അതിനെ നോക്കി, എന്നിട്ട് കടക്കാരനോട് ചോദിച്ചു, "ഇതിനു മറ്റേ സംഭവം കാണുന്നില്ലല്ലൊ?". ങേ, എന്തു സംഭവം, വല്യേ കാരിയറോ സീറ്റോ, അതൊ പഴയ മോഡലിന്‍റേതു പോലെയുള്ള ഹാന്ഡിലോ, ഡൈനാമോയോ, എന്താണീ അച്ഛന്‍ ഉദ്ദേശിക്കണതാവോ... അയ്യോ..അച്ഛാ, ഇതാണെന്‍റെ സ്വപ്നവണ്ടി..ഇതു മതി, ഞാന്‍ ഞീളാനുള്ള സംരഭങ്ങള്‍ സ്വരുക്കൂട്ടാന്‍ തുടങ്ങിയപ്പോഴാണ്‌ കടക്കാരന്‍റെ മറുപടി വരുന്നത്.

"അത് ഈ മോഡലിനില്ല മാഷേ, അത് ലേറ്റസ്റ്റല്ലേ, ദേ, ഈ മോഡലിനാണത് ഒള്ളേ..".

ഞാന്‍ കണ്ണു മിഴിച്ച് നോക്കുമ്പോളതാ ഒരു വെടിക്കെട്ട് സൈക്കിളവിടെ ഇരിക്കുന്നു. "ഷോക്ക് അബ്സോര്‍ബര്‍" എന്ന ഷോക്കപ്പ് ഉള്ള വണ്ടി..!!!!!!! ഹെര്‍ക്കുലീസിന്‍റെ തന്നെ "ടെറേന്‍ റ്റേമെര്‍" എന്ന വണ്ടി. "റോക്ക് ഷോക്" എന്ന് തണ്ടിലെഴുതിയിട്ടുള്ള വണ്ടി, അന്നാട്ടില്‍ സ്കൂള്‍ ലീഡര്‍ സ്വരാജിനു മാത്രം സ്വന്തമായുള്ള വണ്ടി...!!! എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. അച്ഛന്‍ സത്യമായിട്ടും ഇതെനിക്ക് വാങ്ങിത്തരാന്‍ പൂവ്വാണോ, അച്ഛാ, ഞാനൊരു പിഞ്ചുബാലനാണ്‌, എന്നെ വെറുതെ കൊതിപ്പിക്കരുത്, വിശന്നുറങ്ങുന്നവനെ വിളിച്ചെണീപ്പിച്ച് ഇലയിട്ടിട്ട് ഗ്യാസിന്‌ വില കൂടിയതു കൊണ്ട് ചോറില്ലെന്നു പറഞ്ഞു പറ്റിക്കരുത്... പക്ഷേ, അച്ഛനൊരു ഭാവമാറ്റവുമില്ല, എന്‍റെ 9000-ഇനെ ഒന്നു നോക്കുക പോലും ചെയ്യാതെ സിമ്പിളായി റോക്ക് ഷോക്കിനടുത്തേക്ക് പോയി.

"ഇത് പോരേടാ? ഇതല്ലേ കൊറച്ചുംകൂടി നല്ലത്?", എന്നൊരൊറ്റ ചോദ്യമാണ്‌ അച്ഛന്‍ !!!

"യീഹാ...!!!!!!" ജമ്പന്‍റെ ചാട്ടം പോലെ ഒരു ചാട്ടമായിരുന്നു എന്‍റെ പ്രതികരണം. എന്‍റെ തുള്ളല്‍ കണ്ട് കടക്കാരനും വല്‍സേട്ടനുമുള്‍പ്പെടെ അവിടെ ഉണ്ടായിരുന്നവര്‍ മുഴുവന്‍ പൊട്ടിച്ചിരിച്ചു. എനിക്കാണെങ്കില്‍ സന്തോഷം കൊണ്ട് കണ്ണു കാണുന്നില്ല. എന്‍റെ ഏറ്റവും വന്യമായ സൈക്കിള്‍ സ്വപ്നങ്ങളില്‍ പോലും ഞാനിതു പ്രതീക്ഷിച്ചതല്ല. ഷോക്കപ്പുള്ള സൈക്കിളുമായി സ്കൂളിലേക്ക് പോവുന്ന എന്നെക്കുറിച്ചാലോചിച്ച് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കണില്ല...!!!

ഒടുവില്‍ ബില്‍ സെറ്റില്‍മെന്‍റും സൈക്കിളിന്‍റെ അല്ലറ ചില്ലറ ഫിറ്റിംഗ്സുമെലാം കഴിഞ്ഞ് ഹെര്‍ക്കുലിമോന്‍ ഡെലിവെറിക്ക് തയ്യാറായി. മൂന്നുപീടിക മുതല്‍ കഴിമ്പ്രം വരെ ചവിട്ടി വന്നാല്‍ എന്‍റെ ഇളംപെടലിക്ക് പിന്നെ ഒരു വാഴപ്പിണ്ടിയുടെ യൂസ് പോലുമുണ്ടാവില്ലറിയാവുന്ന അച്ഛന്‍, അതു കൊണ്ട് സൈക്കി്‌ള്‍ വീട്ടിലെത്തിച്ചോളാം എന്ന് പറഞ്ഞ് എന്നെ വല്‍സേട്ടന്‍റെ കൂടെ ബസില്‍ പറഞ്ഞയച്ചു. ബസ്സ് സൈക്കിള്‍ കടയെ പാസ്സ് ചെയ്യുമ്പോളും ഞാനെന്‍റെ റോക്ക് ഷോക്കിന്‍റെ മേല്‍ നിന്ന് കണ്ണെടുത്തില്ല. "എന്നാലും അതിനെ കിട്ടിയപ്പൊ കഴിഞ്ഞ രണ്ടു മൂന്നു മാസം മുഴേനും മനസ്സില്‍ക്കൊണ്ടു നടന്ന എന്നെ നീ മറന്നില്ലേടാ ഡാഷേ" എന്ന മട്ടില്‍ അവിടെ കണ്ണീര്‍ വാര്‍ത്തു നിന്ന ഓവര്‍സൈസ്ഡ് പാവത്തിനെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു,അല്ലെങ്കിലും അതിനൊരു ഗുമ്മില്ല എന്നെനിക്ക് അപ്പോള്‍ ആദ്യമായി തോന്നി.

ജീവിതത്തിലെ ഏറ്റവും കഷ്ടപ്പെട്ട് തള്ളിനീക്കിയ സമയങ്ങളിലൊന്നായിരുന്നു ആ ബസ്സ് യാത്ര. മൂന്നുപീടികയും എടമുട്ടവും തമ്മിലുള്ള തുച്ഛമായ കിലോമീറ്ററുകള്‍ എനിക്ക് കിലോമീറ്റേഴ്സ് ആന്‍റ്‌ കിലോമീറ്റേഴ്സ് ആയി തോന്നി. ബസ്സിനു സ്പീഡ് പോര. ഛായ്!! അച്ഛന്‍റെ കൂടെ സൈക്കിളിന്‍റെ പിന്നില്‍ക്കേറി വന്നാ മത്യായിരുന്നു. ഒടുവില്‍ എടമുട്ടത്തു ചെന്ന് വീണ്ടും കുറേ നേരം കാത്തു നിന്ന ശേഷം അച്ഛന്‍ വന്നെത്തി. അച്ഛന്‍റെ പുറകിലിരുന്ന് കഴിമ്പ്രം വരെ യാത്ര. അവിടെ ചെന്ന് വീടിനു മുന്നിലെ ഇടവഴിയിലൂടെ ആദ്യമായി ആ സൈക്കിള്‍ ചവിട്ടിയപ്പോഴുണ്ടായ ആനന്ദം..!!! അന്നേ വരെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്. ഞായറാഴ്ച തള്ളിനീക്കാന്‍ എനിക്ക് കുറേ പാടു പെടേണ്ടി വന്നു. ഒടുവില്‍ തിങ്കളാഴ്ച സൈക്കിളില്‍ ശ്രീമോളേയും മുന്നിലിരുത്തി സ്കൂളിലേക്ക് പോയ യാത്ര ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു..

എല്ലാ ദിവസവും രാവിലെ ഹെര്‍ക്കുലിമോനെ ഞാന്‍ തേച്ചു കുളിപ്പിച്ചു, ജോയിന്‍റുകളില്‍ എണ്ണയിട്ടു കൊടുത്തു. റിമ്മിലും മഡ്ഗാഡിലും പോരാഞ്ഞ്, ടയറിന്‍റെ അരികില്‍ വരെ തിളക്കം കൂട്ടാന്‍ വെളിച്ചെണ്ണയിട്ട് തുടച്ചു. പിന്നീട് ഞാനും ഹെര്‍ക്കുലിയും നടത്തിയ ഒരു പാട് സഞ്ചാരങ്ങള്‍, കൊടും മഴയത്ത് വാവയും ഞാനും കൂടെ നടത്തിയ സാഹസികയാത്രകള്‍, തോട്ടിലൂടെയും പറമ്പിലൂടെയുമെല്ലാം നടത്തിയ പര്യവേക്ഷണങ്ങള്‍, ബീച്ചിലൂടെ തിരമാലകള്‍ക്കിടയിലൂടെ പാഞ്ഞു കളിച്ച ദിവസങ്ങള്‍, സഹോദരലോബിക്കൊപ്പം നടത്തിയ കഴിമ്പ്രം-നാട്ടിക, കഴിമ്പ്രം-പെരിഞ്ഞനം ബീച്ച് ട്രിപ്പുകള്‍...!

ആദ്യദിനങ്ങളിലൊരിക്കല്‍, വണ്ടി പഞ്ചറായതറിയാതെ, പത്തുകിലോ അരി കാരിയറില്‍ വെച്ച് വൈദ്യരുടെ കട മുതല്‍ വീടു വരെ ചവിട്ടിക്കൊണ്ടു വന്നതും, മാമന്‍റെ വീടിനപ്പുറത്തെ ഇത്തയുടെ മോളെ ഇടിച്ചിട്ട ആദ്യത്തെ ആക്സിഡന്‍റ്‌ കേസും, പിന്നീടതു പുറത്തു പറയുമെന്ന പേരില്‍ മാസങ്ങളോളം സഹോദരലോബിയുടെ ബ്ളാക്ക്‌മെയില്‍-കം-പീഢനങ്ങളേറ്റു വാങ്ങിയതും, മുന്നിലെ ടയറു പൊക്കി സര്‍ക്കസു കാണിക്കാന്‍ നോക്കിയപ്പൊ, ഷോക്കപ്പു രണ്ടും ഹാന്ഡിലിനൊപ്പം ഊരിപ്പോന്നതിന്‍റെ ഫലമായി, റോഡില്‍ നടുവും തല്ലി വീണതും പുറത്തും കാലിലുമൊക്കെ ഒരുപാടു പാച്ച്‌വര്‍ക്ക് നടത്തേണ്ടി വന്നതും, ഹിരേഷ് അവന്‍റെ ലൊടുക്ക് വണ്ടിയില്‍ നൂറേ നൂറില്‍ പാഞ്ഞു പോണതു കണ്ടപ്പോള്‍, അതു പോലെ എനിക്കെന്താ പോയാലെന്നു കരുതി, മില്ലിനു മുന്നിലെ ഇറക്കത്തിലൂടെ പാഞ്ഞു പോയതും, എഴുന്നേറ്റ് നിന്നുള്ള ആ ആഞ്ഞുചവിട്ടിനിടയ്ക്ക് ചങ്ങല പൊട്ടിയതും (എന്‍റമ്മേ....അയ്യോ..)...

അങ്ങനെ പിന്നീടൊരു അഞ്ചാറു വര്‍ഷം അന്ത ഹെര്‍ക്കുലിമോന്‍ എന്‍റെ സന്തത സഹചാരിയായിരുന്നു. തൊട്ടടുത്ത അമ്മായിയുടെ വീട്ടില്‍ പോവുമ്പോഴായാലും മാച്ചു കളിക്കാന്‍ അകലെ നാട്ടികയില്‍ പോവുമ്പോഴായാലും ഹെര്‍ക്കുലിമോന്‍റെ സീറ്റ് എന്‍റെ ചന്തിക്കടിയിലുണ്ടാവുമായിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും രൂപഭാവമാറ്റങ്ങളും അംഗവൈകല്യങ്ങളും ഏച്ചുകെട്ടലുകളുമെല്ലാം വന്നുകൊണ്ടേ ഇരുന്നെങ്കിലും ലവന്‍ എന്‍റെ ഫേവറിറ്റായിരുന്നു.


വര്‍ഷങ്ങള്‍ക്ക് ശേഷം ഒടുവില്‍, എഞ്ചിനീയറിങ്ങിനു കിട്ടി പോവുമ്പോള്‍ സോള്‍മേറ്റ് രാമഡുവിനെ ഞാന്‍ സൈക്കിള്‍ ഏല്‍പ്പിച്ചു കൊടുത്തു. അവന്‍ അന്ന് എടമുട്ടത്ത് ഓട്ടോമെക്കാനിക്കായി പണിക്ക് പോയിത്തുടങ്ങിയ കാലമാണ്‌. ഉപകാരം വരും എന്ന് അച്ഛന്‍ തന്നെയാണ്‌ പറഞ്ഞത്. പിന്നീട് വരുമ്പോഴൊക്കെ കളിക്കാന്‍ പോവാനും ചുറ്റിയടിക്കാനുമൊക്കെ ഇടക്കു കൂട്ടാറുണ്ടെങ്കിലും വെറുതെ ഒന്നു ചവിട്ടി നോക്കുക എന്നതില്‍ക്കവിഞ്ഞ ഉല്‍സാഹമൊക്കെ എനിക്ക് കൈമോശം വന്നിരുന്നു. ഇപ്പോള്‍ ഇടക്ക് നാട്ടില്‍ച്ചെല്ലുമ്പോളോ, രാമഡുവുമായി കത്തിയടിക്കുമ്പോഴൊ, ആ പഴയ ഹെര്‍ക്കുലിക്കുട്ടന്‍ ഒരു വിഷയമായി വരാറുമില്ല. പക്ഷേ, ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു നിധി തന്നെയായിരുന്നു എനിക്കെന്‍റെ "ഹെര്‍ക്കുലിമോന്‍" !!

റോക്കൂ... നിനക്കെന്‍റെ റോക്ക് സലാം!!!

4 comments:

അനിയന്‍കുട്ടി | aniyankutti said...

എന്‍റെ ഹെര്‍ക്കുലിമോന്‍റെ കഥ.. :-)

ശ്രീ said...

ആദ്യത്തേതെന്തും നമുക്ക് പ്രിയപ്പെട്ടതായിരിയ്ക്കും... പ്രത്യേകിച്ചും കുട്ടിക്കാലത്ത്.
നന്നായി എഴുതിയിരിയ്ക്കുന്നു... ഞാനും എന്റെ കുട്ടിക്കാലത്തേയ്ക്ക് ഒരു സൈക്കിള്‍ സവാരി നടത്തി, നന്ദി.
:)

Eccentric said...

aliya olam...super

അനിയന്‍കുട്ടി | aniyankutti said...

ശ്രീ, ബാബു കല്യാണം, പുഴു... നന്ദി :)

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...