Saturday 28 April 2007

വലിയ ചോക്ളേറ്റ്

"ഗീതേ ഒരു പ്രധാനകാര്യം...ഇതാണു .."
"അമ്മായീ..."
"അവരും അറിയട്ടെ നമ്മളും മോഡേണാണെന്ന്.."

റ്റി വിയില്‍ പതിവു പോലെ അന്ത പരസ്യം വന്നു. കൂട്ടുകാരന്‍കുട്ടിയുടെ അമ്മ വേവലാതിയോടെ ചുറ്റും നോക്കി. ഇല്ല അവനിവിടെയൊന്നും ഇല്ല. ചെക്കന്‍ ആളു മാറിത്തുടങ്ങിയിട്ടുണ്ട്. വേണ്ടാത്ത കാര്യങ്ങളൊക്കെ അറിയാനാണിപ്പൊ താല്‍പര്യം. മൂത്ത മകളുടെ മുന്നില്‍ വെച്ചുള്ള അവന്‍റെ ചോദ്യങ്ങള്‍ കേട്ടു ചൂളിപ്പോയിട്ടുണ്ട്. അവനെന്തിനാണാവോ ഇതൊക്കെ അറിയുന്നത്. ഹും...

എന്നാല്‍ കൂട്ടുകാരന്‍കുട്ടി‍യാരാ മോന്‍... അമ്മായീ എന്ന വിളി കേട്ടതും കൂട്ടുകാരന്‍കുട്ടി ഹാളില്‍ ഹാജര്‍! അമ്മേ എന്തൂട്ടാ അദ്... അവന്‍ പതിവു ചോദ്യം പൊട്ടിച്ചു. അമ്മ മകളെ നോക്കി. ഒന്നുമറിയാത്ത പോലെ അവള്‍ റ്റി വിയിലും നോക്കി ഇരിപ്പാണ്‌. "ഇവനെക്കൊണ്ടു വല്യ ശല്യായല്ലോ തൃപ്രയാറപ്പാ" . പെട്ടെന്നൊരു ഐഡിയ!

"അതൊരു വലിയ ചോക്ളേറ്റാടാ. വലിയ കുട്ട്യോള്‍ക്കു മാത്രേ കഴിക്കാന്‍ പാടുള്ളൂ... മോന്‍ വല്‍താവുമ്പ അമ്മ വേടിച്ചു തരാട്ടാ..."

കൂട്ടുകാരന്‍കുട്ടി നിരാശനായി തിരിഞ്ഞു നടന്നു. അമ്മക്ക് സമാധാനമായി. ഹൊ. ഇനി കുറച്ചു നാളേക്ക് ശല്യമുണ്ടാവില്ലല്ലോ.

* * * * *

"ചേട്ടാ എനിക്കതെടുത്തു തര്വോ.."

കടയിലെ ഷെല്‍ഫുകള്‍ക്കു മുകളില്‍ അടുക്കി വെച്ചിട്ടുള്ള വെളുപ്പില്‍ പുള്ളികളുള്ള പായ്ക്കുകളിലേക്കു ചൂണ്ടി കൂട്ടുകാരന്‍കുട്ടി നിഷ്കളങ്കമായി ചോദിച്ചു. അത്ഭുതത്തോടെ അവനെ നോക്കിയ കടയിലെ ജോലിക്കാരനോട് കൂട്ടുകാരന്‍കുട്ടി ‍ പറഞ്ഞു. "വെല്യോര്ക്കൊള്ളതാണ്ന്നിനിക്കറിയാ ചേട്ടാ. അമ്മേ.. തരാന്‍ പറമ്മേ. അമ്മേ....നിക്ക്യ് വേടിച്ച് താ മ്മേ..
കൂട്ടുകാരന്‍കുട്ടി ബണ്ട് പൊട്ടിക്കാന്‍ തുടങ്ങി.. ഞാന്‍ വലുതാവുമ്പൊ കഴിച്ചോളാമ്മേ.."

നിന്ന നില്‍പ്പില്‍ ഉരുകിയൊലിച്ച അമ്മ അടക്കിപ്പിടിച്ച ചിരികളിക്കിടയില്‍ നിന്നും കാറിയലറുന്ന കൂട്ടുകാരന്‍കുട്ടിയെ റാഞ്ചിയെടുത്തു. നാണക്കേട് മുഴുവന്‍ കൂട്ടുകാരന്‍കുട്ടിയുടെ ചന്തിയില്‍ തീര്‍ത്ത് അവനേം വലിച്ച് പുറത്തിറങ്ങുമ്പോള്‍ അമ്മ ചിന്തിച്ചു.
"നാശം....എലിവെഷാണ്ന്ന് പറഞ്ഞാ മത്യായീര്ന്നു.."

* * * * *
വാലിലെ രോമം: കൂട്ടുകാരന്‍കുട്ടിയുടെ കല്യാണം കഴിഞ്ഞു.

Saturday 21 April 2007

നാടകം കലക്കലല്ല എന്‍റെ ഹോബി..എന്നാലും..

പത്തില്‍ കളിക്കുന്ന സമയത്താണ്‌ അയല്‍പക്കത്തു താമസിക്കുന്ന ചേട്ടന്‍റെ റിക്വസ്റ്റ് സ്വീകരിച്ച് ഞാന്‍ 3 പേര്‍ മാത്രമുള്ള ഒരു നാടകത്തിനു ഡേറ്റ് കൊടുത്തത്. അദ്ദേഹം തന്നെയായിരുന്നു നാടകത്തിന്‍റെ അഭിനവസംവിധായകനും.

കഥ വന്ത്, നാരദന്‍റെ ബോധവല്‍കരണക്ളാസ് കേട്ട് ഫാമിലിയുമായി ഉടക്കിപ്പിരിഞ്ഞ് കാട്ടാളനായ വാല്‍മീകി രാമായണമെഴുതാന്‍ പോണതായിരുന്നു.. എന്‍റെ റോള്‍ നാരദന്റെയും. (വേണ്ടാ..എന്നെ നോക്കി ചിരിക്കണ്ടാ!)... റിഹേഴ്സലൊക്കെ തകൃതിയായി മുന്നേറി. 20 മിനുറ്റായിരുന്നു നാടകതിനനുവദിച്ചിട്ടുള്ള സമയം. അത്രേം നേരം സ്റ്റേജില്‍ നിന്നാല്‍ ശരിയാവില്ലെന്ന് എനിക്കു തോന്നിയതിനാലും (എനിക്കീ മുട്ടു കൂട്ടിയിടിക്കുന്ന അസുഖമുണ്ടായിരുന്നേ..) നിര്‍ത്തിയാല്‍ ശരിയാവില്ലെന്നു അങ്ങേര്‍ക്കു തോന്നിയതിനാലും റിഹേഴ്സല്‍ കഴിഞ്ഞപ്പോളെക്കും 25 മിനുറ്റുണ്ടായിരുന്ന നാടകത്തിന്റെ ദൈര്‍ഘ്യം 15 മിനുറ്റോളമായി മാറി...

എത്യോപ്യയിലെ പിള്ളേരു കണ്ടാല്‍ കയ്യില്‍ വല്ലതുമുണ്ടെങ്കില്‍ എനിക്കു വച്ചു നീട്ടുന്ന അവസ്ഥയിലായിരുന്നു എന്‍റെ അന്നത്തെ സ്റ്റീല്‍ബോഡി എങ്കിലും അടിയിലൊരു മുണ്ടും ക്രോസ്സ്ബെല്‍റ്റ് പോലൊരു തുണിയും ചുറ്റി സ്റ്റേജില്‍ വരാന്‍ എന്നിലെ അഭിനേതാവു അന്നു തയ്യാറായി. കഴിമ്പ്രംസ്കൂളിലെ ജാലിയന്‍വാലാബാഗില്‍ തന്നെയായിരുന്നു ഈ നാടകവും.

കാട്ടാളന്‍-റ്റേണ്ട്‌-വാല്‍മീകിയായി വരുന്ന ഷൈജിത്തിന്‌ നാടകത്തെ പറ്റി വളരെ വലിയ പ്രതീക്ഷകളായിരുന്നു. റിഹേഴ്സലിനൊക്കെ വളരെ ആത്മാര്‍ഥമായി ചങ്കു പൊട്ടി ഡയലോഗുകള്‍ പറഞ്ഞു കൊണ്ടുള്ള അവന്‍റെ അഭിനയം മികച്ച നടനുള്ള ആ കൊല്ലത്തെ പ്ളാസ്റ്റിക്ക് ഡബ്ബ അവനായിരിക്കുമെന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

ഒടുവില്‍ നാടകം തുടങ്ങി. കയ്യിലൊരു വീണയും (ശീമക്കൊന്നയുടെ അസ്സലൊരു പീസ് വച്ചുള്ള അഡ്ജസ്റ്റ്മെന്‍റ്) തത്ത പറയുന്ന പോലെ "നാരായണ നാരായണ" പറഞ്ഞും ഞാന്‍ സ്റ്റേജിലേക്കു കേറി വന്നു. വലതു വശത്തെ പത്താംക്ളാസ്സ്-റ്റീച്ചേഴ്സ് റൂം ബ്ളോക്കിന്റെ ആസ്പാസ് കൂടിയ തരുണീമണികള്‍ ഇളകിച്ചിരി തുടങ്ങി. ഒരു മേല്‍മുണ്ടെങ്കിലും ഇട്ടു ഞാന്‍ വരുമെന്നു പ്രതീക്ഷിച്ച എന്‍റെ സഹപാഠികൂട്ടം എന്‍റെ സൊമാലിയന്‍ ബോഡി-കം-ബോഡി ലാന്‍ഗ്വേജു കണ്ട് കുറുക്കന്‍കൂട്ടമായി. ഒരു വിധം ആദ്യഡയലോഗുകള്‍ ഞാന്‍‍ പിടിച്ചു നിന്നു. നോക്കുമ്പോ കാട്ടാളന്‍ തകര്‍പ്പന്‍ ഡയലോഗടി... എനിക്കാ സ്പീഡ് കിട്ടുന്നുമില്ല. പണ്ടാരം. പൊല്ലാപ്പായല്ലോ. നമുക്കിത് എങ്ങനേലും തീര്‍ന്നാ മതീന്നായി. സ്റ്റേജിന്‍റെ സൈഡില്‍ സംവിധായകന്‍റെ കഥകളി നടക്കുന്നു. കോപ്പന്‍! ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്‍റെ ശ്രദ്ധ മുഴുവനും കൂവുന്നവരിലും വലതു വശത്തെ തരുണീമണികളുടെ ഇളിഭ്യച്ചിരിയിലേക്കുമായിരുന്നു... പണ്ടാരങ്ങള്‍..ഇവര്‍ക്കെന്താ ഇതൊന്നും ഇല്ലേ എന്നെനിക്കു തോന്നാതിരുന്നില്ല. ഇടക്കൊക്കെ ഷൈജിത്തിന്‍റെ വെടി പൊട്ടുന്ന പോലത്തെ ഡയലോഗിനു "വല്‍സാ" "ആ" "ഹും" എന്നും പിന്നെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ "നാരായണ നാരായണ" കേറ്റിയും ഞാന്‍ കുറച്ചു നേരമൊക്കെ പിടിച്ചു നിന്നു.

ചുറ്റുമുള്ള ഈ ഡിസ്റ്റര്‍ബന്സ് കാരണം ഇടക്ക് നാടകത്തില്‍ നിന്നുള്ള എന്‍റെ ശ്രദ്ധ കംപ്ളീറ്റായി മിസ്സായി. ഷൈജിത്തിന്‍റെ ഉഗ്രനൊരു അട്ടഹാസം കേട്ടാണ്‌ എന്‍റെ ബോധം തിരിച്ചു വന്നത്. "പറയൂ നാരദാ പറയൂ.."
ഞാന്‍ ചുറ്റും നോക്കി..ആരു പറയാന്‍ എന്തു പറയാന്‍.. കയ്യിലുള്ള വീണ കൊണ്ടെന്‍റെ വാരിയെല്ലുകളെ ഞാന്‍ പരമാവധി മറച്ചു പിടിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ അവന്‍റെ ഒരു നാരദന്‍! അതിനുള്ള എന്‍റെ മറുപടിക്കു ശേഷം വാല്‍മീകിയുടെ രണ്ടു പേജു നീളുന്ന പ്രകടനമാണു വരേണ്ടിയിരുന്നത്. അതു മുഴുവനും അരച്ചു കലക്കി പണ്ടാരമടങ്ങിയിരുന്ന ഷൈജിത്തിന്‍റെ മുഖത്ത് വല്ലാത്തൊരു പ്രകാശം ഞാന്‍ കാണുന്നുണ്ടായിരുന്നു. ഭാഗ്യവാന്‍ എനിക്കസൂയ തോന്നി. പക്ഷേ, എന്തു ചെയ്യും ഞാന്‍ ! അടുത്ത ഡയലോഗ് പോയിട്ട് എന്‍റെ റോളെന്താണെന്നു പോലും ഒരു ഐഡിയ ഇല്ലാതെയാണ്‌ ഞാനവിടെ നില്ക്കുന്നതെന്നു പാവം അവനറിഞ്ഞിരുന്നോ ആവോ. കാണികളേക്കാള്‍ ഷൈജിത്തിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒന്നു രണ്ട് നിമിഷങ്ങള്‍ക്കു ശേഷം സ്ഥലകാലബോധം തിരിച്ചു കിട്ടിയ എനിക്ക് സംഭവത്തിന്റെ സീരിയസ്നെസ്സ് മനസ്സിലായി.

പെട്ടെന്നെനിക്കൊരു ഡയലോഗ് ഓര്‍മ്മ വന്നു. ഭാഗ്യം അതിതു വരെ പറഞ്ഞിട്ടുമില്ല. ഞാന്‍ പിന്നെ താമസിച്ചില്ല. കൊടുത്തു തിരി... മുട്ടു കൂട്ടിയിടിയുടെയും തുടരെയുള്ള വെള്ളികളുടെയും വന്‍ സാധ്യത കണ്ടറിഞ്ഞ ഞാന്‍ പെട്ടെന്ന് മലക്കം മറിച്ചില്‍ നടത്തിയത് അവസാനത്തെ പാരഗ്രാഫിലേക്കായിരുന്നെന്ന് തുടങ്ങി ഒരു ലെവലെത്തിക്കഴിഞ്ഞപ്പോഴാണെനിയ്ക്കു ബോധം വന്നത്. കൈ രണ്ടും ആകാശത്തേക്കു പൊക്കിപ്പിടിച്ച് കാണികള്‍ക്കഭിമുഖമായി നിന്ന്, കാണാപാഠം പഠിച്ച ലാസ്റ്റ് ഡയലോഗ് ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുന്ന എന്നെ, ഷൈജിത്ത് വാല്‍മീകിയും മകനും, രോഷവും വൈക്ളഭ്യവും സമാസമം ചേര്‍ത്ത ഒരു വികാരത്തോടെ നോക്കി നിന്നു. പതിവില്ലാതെ ഭയങ്കര കയ്യടി വരുന്നുണ്ടായിരുന്നതു കൊണ്ട് ഞാന്‍ പിന്നെ നിര്‍ത്താനും പോയില്ല. ഏതായാലും 15 മിനിറ്റിന്റെ കാര്യം വെറും അഞ്ചു മിനിറ്റില്‍ അവസാനിപ്പിച്ച് ഞാന്‍ രംഗം വിട്ടു.. എല്ലാം കഴിഞ്ഞ് സ്റ്റേജിന്‍റെ പിന്നില്‍ വെച്ച് "ഈ നാലു ഡയലോഗ് പറയണ കേക്കാന്ണ്ടാ നീയെന്നെ വിളിച്ചു വര്ത്യേത്" എന്നവന്‍റെ എതോ ഒരു ബന്ധു (അച്ഛനൊന്നുമല്ല സത്യം) ചോദിച്ചപ്പൊ അവനെന്നെ ഒരു നോട്ടം നോക്കീര്ന്നു.... എന്‍റീശ്വരാ..... ഞാന്‍ വീണേം കയ്യിലോതുക്കി മാക്സിമം സ്പീഡില്‍ തിരിഞ്ഞു നടന്നു പോയി. (അവടെ ഇട്ടാല്‍ അവനെന്നെ അതെടുത്തു അലക്കിയാലോ എന്നെനിക്കു ഭയമൊന്നും ഉണ്ടായിട്ടല്ല.. എന്നാലും നമ്മളു വെറുതെ റിസ്കെടുക്കണ്ടാല്ലോ...)

Sunday 8 April 2007

ഒരു നോര്‍ത്തേണ്‍ വീരഗാഥ

നീണ്ട 11 വര്‍ഷത്തെ കുരുത്തക്കേടുകള്‍ക്കു ശേഷം കഴിമ്പ്രം സ്കൂളിനോട്‌ യാത്ര പറയുന്ന അവസരത്തിലാണ്‌ ഒരു നാടകം കളിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്...

ഞങ്ങളൊക്കെ അന്നേ വലിയ ഭാവാഭിനയം നടത്തുന്ന ഭയങ്കരനടന്മാരായിരുന്നെങ്കിലും സീരിയസ് ആയിട്ടുള്ള കഥയൊന്നും വേണ്ട, കോമഡി മതിയെന്നും അതു ഈസിയായിരിക്കുമെന്നും എതോ വിവരം കെട്ടവന്‍ (എന്നു വെച്ചാല്‍ ഞങ്ങളിലെ ഏക കലാകാരന്‍) അഭിപ്രായപ്പെട്ടതിന്‍ പ്രകാരമാണ്‌ അത്തരം ഒരു കഥക്കു
വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതും, ഒരു നോര്‍ത്തേണ്‍ വീരഗാഥ എന്ന പേരില്‍ ഞങ്ങള്‍ ഒരു സാധനം ഞങ്ങളുടെ കയ്യില്‍ വന്നു പെട്ടതും....

സംഭവം നമ്മുടെ ഉണ്ണിയാര്‍ച്ചേടേം ആരോമലുണ്ണീടേം സ്റ്റോറി തന്നെയായിരുന്നു...
അതിനെ വെറുതെ അവിടെം ഇവിടേം നമ്മുടെ സ്വന്തം ഐറ്റംസ് കേറ്റി പറ്റാവുന്നതിന്‍റെ മാക്സിമം അലമ്പാക്കി അവതരിപ്പിക്കുക എന്നതായിരുന്നു ഉദ്യമം.
റിഹേഴ്സല്‍വേളകളിലൊക്കെത്തന്നെ ഞങ്ങളുടെ തമാശകള്‍ കണ്ടും കേട്ടും ഞങ്ങള്‍ തന്നെ കുടുകുടാ പൊട്ടിപ്പൊട്ടിച്ചിരിച്ചു. സ്റ്റേജില്‍ ഇതൊക്കെ അലക്കുമ്പോള്‍ കാണികള്‍ ചിരിച്ചു കുടലു മറിയുന്നത് ആലോചിച്ച് ഞങ്ങള്‍ പുളകം കൊണ്ടു. അതിനൊക്കെ പുറമെ, ഏറ്റവും ഇംപോര്‍ട്ടന്‍റ് ആയിട്ട്, വരും കാലങ്ങളീല്‍ വരാന്തയിലൂടെ നടക്കുമ്പോള്‍, "ദേടി പോണ്‌ നമ്മടെ ആരോമല്‍ച്ചേകവര്...ദേ പോണ്ടി നമ്മടെ
കണ്ണപ്പച്ചേകവര്" എന്നിങ്ങനെയുള്ള കേള്‍ക്കാനിടയുള്ള സുഖമുള്ള കമന്‍റുകളെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ കൃതാവുള്ളവരായി...... ഹൊ!എന്തു വന്നാലും ഇതൊരു സംഭവമാക്കിയിട്ടു തന്നെ കാര്യം. ഞങ്ങള്‍ ഡിസൈഡെഡ്‌ഡ്‌ഡ്‌ഡ്‌ഡ്....

അങ്ങനെ ഞങ്ങളുടെ നോര്‍ത്തേണ്‍ വീരഗാഥയുടെ പരിശീലനമൊക്കെ തകൃതിയായി മുന്നേറി.
നാലു പേരേ ആകെ കഥാപാത്രങ്ങളായിട്ടുണ്ടായിരുന്നുള്ളൂ. ചന്തുവായി തടിയന്‍ അനൂപും, കണ്ണപ്പനുണ്ണിയായി നിര്‍ജ്ജീവനും, ആരോമലുണ്ണിയായി ഞാനും, പിന്നെ ചന്തൂന്റെ "കീപ്പ്" ആയി സിജുവും..കഴിഞ്ഞു. ഈ നിര്‍ജ്ജീവനെന്നു പറയുമ്പൊ, ഞങ്ങളുടെ ഇടയിലെ ആദ്യ ഇംഗ്ളീഷുമീഡിയംകാരനായിരുന്നു. പത്തു കഴിഞ്ഞിട്ട് വന്നു ചേര്‍ന്നവന്‍.
സ്വാഭാവികമായും അവന്‍ ഞങ്ങളുടെ ഒരു സ്ഥിരം ഗോള്‍ പോസ്റ്റായി മാറി. പല പ്രാവശ്യം എനിക്കു തന്നെ വിഷമം തോന്നീട്ടുണ്ട് ഞാന്‍ അവനിട്ടു കൊട്ടുന്നതു കണ്ടിട്ട്.
അല്ലാ, അവനതു വേണം അല്ലെങ്കില്‍ ഞാന്‍ പ്രേമിക്കാന്‍ വെച്ച പാത്തുമ്മയെ അവനു കേറി പ്രെമിക്കണ്ട വല്ല കാര്യവുമുണ്ടോ! അവളാണേങ്കില്‍ അവനെ തിരിച്ചും പ്രേമിച്ചു കളഞ്ഞില്ലേ...ഹും!
ചറപറാ ഇംഗ്ളീഷു പറയാനും 1500 മീറ്റര്‍ പുല്ലു പോലെ ഓടി വന്ന് കപ്പടിക്കാനുമൊന്നും അവനെപ്പോലെ എനിക്കു കഴിഞ്ഞില്ലെങ്കിലെന്താ... ഞാനൊരു നല്ല ഹൃദയത്തിന്റെ ഉടമയായിരുന്നില്ലേ...? (ഇല്ലേ?..ഉവ്വെന്നേ..സത്യം)? സ്കൂള്‍ ലീഡറായിരുന്നില്ലേ? ഹൌസ് ക്യാപ്റ്റനായിരുന്നില്ലേ... ഇല്ലേ? ഇല്ലേ? പക്ഷേ എന്തു പറഞ്ഞിട്ടെന്താ.. ആ മാമ്പഴം അവന്‍ കൊത്തിയെടുത്തു. സത്യമായിട്ടും അന്നു മുതല്‍ അവനു പണി കൊടുക്കണമെന്നു കരുതി ഞാന്‍ നടന്നിട്ടേ ഇല്ല. (ഇല്ലെന്നേ..)

ഒടുവില്‍ വിധിദിനം വന്നു. ഓര്‍മ്മ വെച്ച കാലം മുതല്‍ ഞാന്‍ കാണുന്ന, തിളങ്ങുന്ന മഞ്ഞയില്‍ വെള്ളനിറത്തില്‍ "ഷീഫെയര്‍ ടൈലേഴ്സ്" എന്നെഴുതിയ കര്‍ട്ടനും, 'സ്വാഗതം' എന്നെഴുതിയ അതിന്റെ കടുംനീല ബോര്‍ഡറും ഒക്കെ ചുറ്റി സ്കൂളിന്‍റെ സ്റ്റേജ് ഒരുങ്ങി. അല്ലാത്ത സമയത്തൊക്കെ ജയശ്രീടീച്ചറുടെ സംസ്കൃതം ക്ളാസ്സ് അരങ്ങു തകര്‍ക്കുന്ന പ്രസ്തുത സ്റ്റേജിന്‍റെ നാലു വശവും കെട്ടിടങ്ങളാണ്. കഴിമ്പ്രം സ്കൂളെന്നു പറയുമ്പോ, അതു കുറച്ചു വലുതാണ്‌. വടക്ക് തവളക്കുളവും തെക്കും തെക്കുകിഴക്കും കവര്‍ ചെയ്യുന്ന പ്രസിദ്ധമായ മേപ്പറവും ഒക്കെക്കൂടി ഒരു നൊസ്റ്റ-ഫീലിങ് തരുന്നതായിരുന്നു സ്കൂളിന്‍റെ ഒരു ഭൂപടം.
മേല്‍പറഞ്ഞ തവളക്കുളത്തിന്‍റെയും മേപ്പറത്തിന്‍റെയും നെഞ്ചത്തു കൂടിയാണ്‌ പില്‍ക്കാലത്ത് ഞങ്ങളുടെ പ്ലസ്‌റ്റു കെട്ടിപ്പൊക്കിയത്. നടുവില്‍ ഒരു ചെറിയ ഗ്രൌണ്ടും. ജാലിയന്‍ വാലാബാഗിനെ ഓര്‍മ്മിപ്പിക്കുന്ന ഈ കെട്ടിടങ്ങള്‍ക്കിടയിലായിരുന്നു വര്‍ഷാവര്‍ഷം ഞങ്ങള്‍ യൂത്ത് ഫെസ്റ്റിവല്‍ കൊണ്ടാടിയിരുന്നത്. ആ കെട്ടിടങ്ങളിലും ഗ്രൌണ്ടിലുമൊക്കെയായിട്ടാണ്‌ കാണികളുടെ ഇരിപ്പ്. കഴിമ്പ്രത്തെ ഏകപ്പെട്ട ഗ്ളാമര്‍ ഷോ ആയതിനാല്‍ അസംഖ്യം നാട്ടുകാരും സ്ഥിരം കാണികളായി എത്തുമായിരുന്നു

അങ്ങനെ നാടകം തുടങ്ങി. കോമഡി ഡയലോഗുകള്‍ അരങ്ങു തകര്‍ക്കുകയാണ്.
ബുള്ളറ്റില്‍ വന്നിറങ്ങിയ നിര്‍ജ്ജീവന്‍ എന്ന കണ്ണപ്പനുണ്ണിയും ഞാന്‍ എന്ന ആരോമലുണ്ണിയും കൂടി, കുംഭന്‍ അവതരിപ്പിക്കുന്ന ചന്തുവിനെ വെല്ലുവിളിക്കുന്നതാണു രംഗം. സ്റ്റേജിന്റെ വലതുവശത്തെ പത്താംക്ളാസ്സ് ബ്ളോക്കിന്‍റെ ആസ്പാസ് കൂടിയിരിക്കുന്ന തരുണീമണികളുടെ പൊട്ടിച്ചിരിയും കളകളാരവവും ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യവും പ്രചോദനവും. സ്ക്രിപ്റ്റിലില്ലാത്ത പല ഡയലോഗുകളും അടിച്ചും, ഇടക്കു റ്റീചര്‍മാരെയും മാഷ്മാരെയും ഓരോ കൊട്ടു കൊട്ടിയും ഞങ്ങള്‍ അടിച്ചു കേറുകയായിരുന്നു. ഒടുവില്‍ ചന്തുവിനെ പുറത്തേക്കു വിളിക്കുന്ന രംഗമായി.

"ഇറങ്ങി വരിനെടാ ചന്തൂ"..എന്ന് കണ്ണപ്പനുണ്ണി.

കാണികളില്‍ ആകാംക്ഷ...

ഇല്ലാത്ത മീശ പിരിച്ചു കോണ്ട് ആരോമലുണ്ണി അതേറ്റു പിടിക്കുന്നു.

"ആണാണെങ്കില്‍ ഇറങ്ങി വാടാ ചതിയന്‍ ചന്തൂ.."

പക്ഷേ, ഇല്ല. ചന്തു വരുന്നില്ല. പെട്ടെന്ന് ഉള്ളിലെവിടെയോ ഒരു തണ്ടര്‍ബോള്‍ട്ടടിച്ച പോലെ തോന്നി...

ഒന്നൂടെ വിളിച്ചു... "എടാ ചന്തൂ...ഇറങ്ങി വാടാ.."

നിര്‍ജ്ജീവന്‍റെ ആ വിളിയില്‍ അറിയാതെ ഒരു അപേക്ഷാ സ്വരം വന്നോന്നൊരു സംശയം.
അല്ല. സത്യമാണ്. ചന്തു വരുന്നില്ല. ബാക്ക് സ്റ്റേജില്‍ നിന്നും അനക്കമൊന്നും കേള്‍ക്കുന്നുമില്ല.
ഒന്നൊ രണ്ടോ ഡയലോഗ് അടിച്ചു പിടിച്ചു നിക്കാന്‍ ഞങ്ങളു നോക്കിത്തുടങ്ങി.
എവിടെയോ ഒരു കൂവല്‍ കേട്ട പോലെ എനിക്കു തോന്നി.
വലതുവശത്ത് തരുണീമണികള്‍ ഇളിഭ്യച്ചിരി തുടങ്ങി. ഇനിയതു പരിഹാസച്ചിരിയാകും.
ഈശ്വരാ..എന്റെ ഇമേജ്..

ഞാന്‍ ഒന്നൂടെ വിളിച്ചു. സാക്ഷാല്‍ ആരോമല്‍ച്ചേകവരു പോലും ഇത്ര ദേഷ്യത്തോടെ ചന്തൂനെ വിളിച്ചിട്ടുണ്ടാവില്ല.

"എടാ നാറീ..ചതിയാ..ചന്തൂ..ഏറങ്ങി വാടാ..."

"ചതിയാ" എന്ന ആ ലാസ്റ്റ് വിളിയില്‍ വല്ലാത്തൊരു ആത്മാര്‍ഥത ഉണ്ടായിരുന്നൂന്ന് പിന്നീടാരോ പറഞ്ഞു.
ഇല്ല. വീണ്ടും ചന്തു വരുന്നില്ല. ഞങ്ങള്‍ക്കു ബോധ്യപ്പെട്ടു. അനൂപിന്‌ എന്തോ പറ്റീട്ടുണ്ട്. അല്ലാതെ അവനീ മരണവിളി മുഴുവന്‍ കേട്ട് മിണ്ടാതെ നിക്കുമോ.

പെട്ടെന്നൊരു നിമിഷം എന്റെ കുടിലബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

"കണ്ണപ്പനുണ്ണീ..നീയിവിടെ നിക്ക്. ഞാന്‍ പോയി അവനെ പിടിച്ചിറക്കിക്കൊണ്ടു വരാം" എന്നൊരു ഡയലോഗ് ഞാന്‍ പൊട്ടിച്ചു.

അതു വരെ കോമഡികളടിച്ചു കൊണ്ടു കൂടെ നിന്ന, നിര്‍ജ്ജീവന്‍റെ പൊതുവെ കറുത്ത മുഖം സ്വിച്ചിട്ട പോലെ വെളുത്തു വന്നതു ഞാന്‍ കണ്ടു.

"ചതിക്കല്ലേ അളിയാ..." എന്ന ഭാവത്തില്‍ എന്നെ നോക്കിയ അവനെ "യൂ ആര്‍ റ്റെര്‍മിനേറ്റെഡ്" എന്ന ഭാവത്തില്‍ ലേശം നിസ്സഹായത പുരട്ടി ഒന്നു തിരിച്ചു നോക്കി ഞാന്‍ കഴിവതും വേഗത്തില്‍ ബാക്ക് സ്റ്റേജിലേക്കു പാഞ്ഞു പോയി.

കാണികള്‍ക്കു സംഭവം പിടികിട്ടിയിരുന്നു. അവരുടെ മുന്നില്‍ നിര്‍ജ്ജീവന്‍ പൂച്ചയുടെ മുന്നില്‍കിട്ടിയ എലിയെപ്പോലെയായി. അവരവനെ വാരാന്‍ തുടങ്ങി.
"ഞാനും വരുന്നു ആരോമലേ..." എന്നൊരു ഡയലോഗടിച്ച് അകത്തേക്കു വരാന്‍
അവനെന്തേ തോന്നാഞ്ഞേ എന്നെനിക്ക് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.

അകത്തു ചെന്ന ഞാന്‍ കണ്ടതു വല്ലാത്തൊരു കാഴ്ചയായിരുന്നു. അകത്തൊരു ഡസ്കില്‍ ചാരി നിക്കുന്ന ഞങ്ങടെ ചന്തു. തരിച്ചു കയറിയ ഞാന്‍ അവന്‍റെ വീട്ടിലുള്ളവര്‍ക്കു സുഖമാണോ എന്നു ചോദിക്കും മുന്‍പേ "അളിയാ...നീയിതു കാണുന്നില്ലേ" എന്നവന്‍ ചോദിച്ചു. സ്റ്റേജിലേക്കു വരാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന കുംഭനും എന്നാല്‍ അന്ത ഡസ്കിന്‍മേല്‍ മള്‍ട്ടിഡയമെന്‍ഷണല്‍ കുരുക്കില്‍പ്പെട്ട് "കമാന്‍റ് ഫെയില്‍ഡ്" എന്നു പറഞ്ഞു നില്‍ക്കുന്ന അവന്റെ ഉടുമുണ്ടും..സംഗതി ആരും അറിഞ്ഞിരുന്നില്ല. കുംഭനൊഴിച്ച്.

അന്ത കുടുക്കഴിച്ചെടുക്കാന്‍ നല്ല പോലെ കഷ്ടപ്പെടേണ്ടി വന്നു. ഇതിത്ര മനോഹരമായി കുടുക്കിയ ചന്തുവിന്‍റെ കഴിവില്‍ എനിക്ക് അത്യന്തം ആദരവു തോന്നി. അഴിക്കലും കാര്യങ്ങളും കഴിഞ്ഞപ്പോഴാണ്‌ സ്റ്റേജില്‍ വാര്‍ഷികപണി വാങ്ങിക്കൊണ്ടിരിക്കുന്ന കണ്ണപ്പനുണ്ണിയെപ്പറ്റി ഓര്‍മ്മ വന്നത്. ഉടന്‍ തന്നെ ഞാന്‍ സ്റ്റേജിലേക്ക് ഓടിക്കയറി വന്നിട്ടു പറഞ്ഞു..

"കണ്ണപ്പനുണ്ണീ..അവന്‍ വരുന്നുണ്ട്..തയ്യാറായിക്കോ.."

അപ്പൊ അവന്‍റെ മുഖഭാവം എന്തായിരുന്നെന്നു പല തവണ റീവൈന്‍റ് ചെയ്തു നോക്കീട്ടും എനിക്കു ഇതു വരെ മനസ്സിലാക്കാന്‍ പറ്റീട്ടില്ല.. സ്റ്റേജായതു കൊണ്ടായിരിക്കണം എനിക്ക് പ്രത്യേകിച്ച് അംഗവൈകല്യങ്ങളൊന്നും സംഭവിച്ചില്ല. ഏതായാലും ചന്തു വന്നതോടെ കാണികളും ഉഷാറായി. പിന്നീട് കൂടുതല്‍ ഉടക്കുകളൊന്നും വരാതെ എല്ലാം നന്നായി അവസാനിച്ചു. നാടകം കഴിഞ്ഞ് നിര്‍ജ്ജീവന്‍റെ കണ്ണില്‍പെടാതെ മതിലു ചാടി ഓടാന്‍ ഞാന്‍ മാത്രം ശ്ശി ബുദ്ധിമുട്ടീന്നു മാത്രം...

Friday 6 April 2007

6-6-6-6

ഇടിവാളിന്‍റെ പോസ്റ്റാണ്‌ എന്നെക്കൊണ്ട് ഈ പാതകം ചെയ്യിക്കുന്നത്. ഇടിവാളിന്‍റെ മേല്‍ എന്‍റെ കോപമുണ്ട്, എന്നെ ഇതോര്‍മ്മിപ്പിച്ചതിന്...ഇന്നലത്തെ എന്‍റെ ഉറക്കം കളഞ്ഞതിന്. അതിന്എല്ലാരും കൂടി ഇതനുഭവിച്ചേ പറ്റൂ...

കേരളത്തില്‍ കൂണു പൊലെ മുളച്ചു വന്ന അനേകം എഞ്ചിനീറിങ്ങ് കോളേജുകളിലൊന്നായിരുന്നു എന്‍റെയും. അവിടെ പൊട്ടക്കുളത്തിലെ തവളകളെ പോലെ ഞങ്ങള്‍ നൌഷാദിന്‍റെ കടയിലെ ആവി പറക്കുന്ന ഓംപ്ളേറ്റിനു (ഓംലെറ്റെന്നു വിവരമില്ലാത്തവര്‍ പറയും) വേണ്ടി വായില്‍ വെള്ളമൂറി കാത്തിരുന്നു കൊണ്ടും വേണ്ടി വന്നാല്‍ പോരടിച്ചും സസുഖം ഭരിച്ചു പോരുന്ന കാലം. സ്പോര്ട്സ് ഡെയുടെ ഭാഗമായി ക്ളാസ്സുകള്‍ തമ്മില്‍ ക്രിക്കറ്റ് മല്‍സരം നടത്താന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ ഏറ്റവും ശക്തരാരെന്ന മല്‍സരം ഇലക്രോണിക്സും കംപ്യൂട്ടറും തമ്മിലായിരുന്നു. പാവപ്പെട്ട ഐ ടി യായ ഞങ്ങള്‍ക്ക് ഒരു ടീം ഉണ്ടാക്കാനുള്ള ആളുകളെ ക്ളാസ്സില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും അഭിമാനത്തിന്റെ പ്രശ്നമായതിനാല്‍ ബാറ്റോ ബോളോ എന്നെങ്കിലും കൈ കൊണ്ടു തൊടുകയോ കളി അറ്റ്ലീസ്റ്റ് കാണുകയോ ചെയ്തിട്ടുള്ളവരെ കൂട്ടി ഞങ്ങളും തയ്യാറായി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൌണ്ടിലായിരുന്നു മല്‍സരങ്ങളെല്ലാം തന്നെ നടന്നത്. ആദ്യമല്‍സരത്തില്‍ പൊതുവെ ഊപ്പകളായിരുന്ന ഇലക്ട്രിക്കലിനെ ഞങ്ങള്‍ അടിച്ചു പൊട്ടിച്ചു കയ്യില്‍ കൊടുത്തതോടെ ബെറ്റുകാരുടെ ഇടയില്‍ ഞങ്ങള്‍ക്കും വില കൂടി. അടുത്തത് കമ്പ്യൂട്ടറുമായി അതു ജയിച്ചാല്‍ ഫൈനല്‍. അശുക്കളെന്നു മുദ്ര കുത്തിയിരുന്ന ഐ ടി പിന്നെ കോളേജില്‍ നെഞ്ചു വിരിച്ചു നടക്കും. പക്ഷേ ഒരു ചെറിയ സാങ്കേതികതടസ്സം; വയനാടിന്‍റെ ജില്ലാ റ്റീമില്‍ കളിച്ചിരുന്ന ഫിറോസ്, അത്യുഗ്രന്‍ ഓള്‍ റൌണ്ടര്‍ സന്ദീപ്, ഹര്‍ഭജനെപ്പോലെ നടന്നു വന്ന് ബ്രെറ്റ് ലീയെപ്പോലെ പന്ത് മൂളിപ്പിച്ചു വിടുന്ന ആറടിയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കിച്ചു, പിന്നെ ചൊറിഞ്ഞു ചൊറിഞ്ഞു എതിര്‍റ്റീമിനെ വട്ട് പിടിപ്പിക്കുന്ന സതീശന്‍... ഇവരെയൊന്നു തോല്‍പ്പിക്കണം...

സകലമാന ദൈവങ്ങളേയും മനസ്സില്‍ വിചാരിച്ചു ഞങ്ങളിറങ്ങി. ഓപ്പണറായി ഒരു ജൂനിയര്‍ പയ്യനും, പിന്നെ ഞങ്ങളുടെ വിശ്വസ്തനായ ക്യാപ്റ്റന്‍ ആലപ്പു എന്ന ആലനും. കിച്ചുവിന്‍റെ സ്പെല്‍ എങ്ങനെയെങ്കിലും ആരോഗ്യത്തൊടെ പിടിച്ചു നില്‍ക്കുക എന്നതായിരുന്നു അവരുടെ പ്രഥമലക്‌ഷ്യം. പക്ഷേ പയ്യനു പാളി, ആദ്യഓവറില്‍ ലവന്‍ എനിക്കു പണി തന്നു. രണ്ടാമനായി ഇറങ്ങേണ്ട ഞാന്‍ സധൈര്യം വണ്‍ ഡൌണ്‍ ഇറങ്ങാന്‍ തീരുമാനിച്ചു. ഒരു ക്ളാസിന്‍റെ മുഴുവന്‍ പ്രതീക്ഷകളുമാണ്‌ പിന്നില്‍, ദയനീയമായെങ്ങാനും തോറ്റാല്‍... എന്‍റെ ചങ്കു പിടക്കുന്ന ശബ്ദം ഞാന്‍ ഡി ടി എസ്സില്‍ കേട്ടു തുടങ്ങി. കിച്ചുവിന്‍റെ ആദ്യപന്തു തന്നെ ഗുഡ്‌ലെങ്തില്‍ നിന്നും അരക്കൊപ്പം ഉയരത്തില്‍, ഭാവിയില്‍ ഒരു പിതാവെന്ന എന്റെ സ്വപ്നത്തിന്‍റെ നാശം ലക്‌ഷ്യമാക്കി കുതിച്ചു വന്നു. സകല ദൈവങ്ങളെയും വിളിച്ചു കൊണ്ട് ബാറ്റും പൊക്കി ഞാന്‍ ജംപ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌..... എന്‍റെ തുടയില്‍ ചുവന്ന ഒരു സീലും വച്ച് അന്ത പന്ത് കീപ്പറുടെ കയ്യിലോട്ട് പോയി....ആ സീല്‍ പറഞ്ഞു, ഇവന്‍ കിച്ചുവിനെ നേരിട്ടിട്ടുണ്ട്! എനിക്കഭിമാനം തോന്നിയോ...ഏയ്...

5-6 ഓവര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു ക്ളച്ചു പിടിച്ചു. ഞങ്ങള്‍ പണി തുടങ്ങി. സമയമില്ലാത്തതിനാല്‍ 15 ഓവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ എല്ലാരും ആഞ്ഞു പിടിച്ചു. നാലു പാടും ബൌണ്ടറികള്‍ പാഞ്ഞു തുടങ്ങി. വിശ്വസ്തനായ ദാസനും സാനിയുമൊക്കെ ചേര്‍ന്ന് ഞങ്ങള്‍ സ്കോര്‍ 84 ല്‍ എത്തിച്ചു. ഹായ്... മോശല്യ.. ടീം ഹാപ്പി.... 34 റണ്‍സോടെ ഞമ്മള്‌ ടോപ്സ്കോറര്‍.. ഞമ്മളും ഹാപ്പി... ഇടവേളക്കിടയില്‍ ആലന്‍ പറഞ്ഞു, സുവര്‍ണ്ണാവസരമാണ്‌, ഇതു ജയിച്ചാല്‍... ഞങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങി. ദാസാ..വി കേ ആറെ....ബാലാ....നമ്മള്‌ ജയിച്ചാല്‍....ഹൊ! ഫിറോസിന്‍റെ റൂംമേറ്റായിരുന്ന ഞങ്ങളുടെ ഒരേയൊരു അംഗീകൃത ബൌളര്‍ അച്ചായനെ സംബന്ധിച്ചിടത്തോളം ഇതു റൂമിലെ നിലനില്‍പ്പിന്‍റെയും സ്വൈര്യജീവിതത്തിന്‍റെയും പോരാട്ടം കൂടിയായി മാറിയിരുന്നു.

പട്ടയില്‍കുന്നിലപ്പനെ ധ്യാനിച്ചു ഞങ്ങളും പിന്നെ അവരുമിറങ്ങി. കളി തുടങ്ങി. ഞാനും അച്ചായനും തുടങ്ങി. അച്ചായന്‍ തകര്‍പ്പനേറ്. ഞാനും മോശമില്ലാതെ എറിഞ്ഞു. നമ്മുടെ ഒരു ജൂനിയര്‍ പയ്യന്‍ സകല സ്വപ്നങ്ങള്‍ക്കും ചിറകു നല്‍കിക്കൊണ്ട് അവിശ്വസനീയമായ പെര്‍ഫോര്‍മന്‍സ്. ഞങ്ങള്‍ ജയിക്കാണോ.... മുത്തപ്പാ...വിക്കറ്റുകള്‍ വീഴുന്നു... ഫിറോസ് റണ്സെടുക്കാന്‍ പാടു പെടുന്നു... കൂട്ടുകെട്ടുകള്‍ പൊളിയുന്നു...പക്ഷേ, ഫിറോസിനു കൂട്ട് സന്ദീപെത്തിയതോടെ കളി മാറിത്തുടങ്ങി... എന്നാല്‍ അമിതാവേശത്തില്‍ കയറിയടിച്ച സന്ദീപ് ബൌണ്ടറിയില്‍ നിന്ന എന്റെ കയ്യിലേക്കു വന്നു വീണു. സ്റ്റേഡിയം പൊട്ടിത്തെറിച്ചു !!(അങ്ങനെയൊന്നുമില്ല... എന്‍റെ അലര്‍ച്ച കേട്ട് അടുത്തെവിടെയോ പുല്ലു മേഞ്ഞിരുന്ന ഒരു പശു അമറി, ഒന്നു രണ്ട് കാക്കകള്‍ കരഞ്ഞു, എതോ പട്ടി കുരച്ചു...ദാറ്റ്സ് ഓള്‍)

ഒടുവില്‍ ഫിറോസും പുറത്ത്. അവര്‍ക്കു ജയിക്കാന്‍ രണ്ടോവറില്‍ 23 റണ്‍സ്. രണ്ട് വിക്കറ്റ് മാത്രം ബാക്കി. പക്ഷേ അപകടകാരിയാഅയ കിച്ചുവാണ്‌ സ്ട്രൈക്ക്. അവന്‍ ഒന്നു നിവര്‍ന്നാല്‍ പിന്നെ പന്ത് പുതിയതെടുക്കേണ്ടി വരും എന്നതിനാല്‍ കളിയുടെ ഭാരവാഹികള്‍ക്കും ചങ്കു പടച്ചു തുടങ്ങി. ആരെറിയും, കൂലങ്കുമായ ചര്‍ച്ച നടക്കുന്നു. ബാലനായിരുന്നു എറിയേണ്ടിയിരുന്നത്, പക്ഷേ, അവനെ കിച്ചുവിനിട്ടു കൊടുത്താല്‍...? ഇത്രയും എത്തിച്ചിട്ട് ഇനി കയ്യീന്നു പോയാല്‍...? അവസാന ഓവര്‍ എന്തായാലും അച്ചായന്‍ തന്നെ. പെട്ടെന്നു ഞാന്‍ തന്നെ പന്തെടുത്തു പറഞ്ഞു "അളിയാ ഞാന്‍ എറിയാം..."വണ്‍ ഡൌണ്‍ ഇറങ്ങാന്‍ കാണിച്ച അതേ ആവേശം...അതേ ഞാന്‍...അതേ കിച്ചു. ഓപ്പണര്‍ ഹരീഷിന്‍റെയുള്‍പ്പെടെ രണ്ട് വിക്കറ്റെടുത്ത ആത്മവിശ്വാസം, കഴിഞ്ഞ മല്‍സരത്തില്‍ ട്രിപ്പിള്‍ ഈയെ തകര്‍ത്തു വിട്ട സ്പെല്ലിന്റെ പിന്‍ബലം! എവിടുന്നോ ആരോ പറയുന്ന പോലെ എനിക്കു തോന്നി.."വേണ്ട്രാ..." എന്നാല്‍ ഞാന്‍ തീരുമാനിച്ചിരുന്നു.

കൂടുതല്‍ സ്പീഡിലെറിഞ്ഞാല്‍ അതു കിച്ചുവിന്റെ പണി കുറയ്ക്കുകയേ ഉള്ളൂ എന്നറിയാവുന്നതിനാല്‍ സ്ളോ ബോളുകള്‍ എറിയാന്‍ ഞാന്‍ തീരുമാനിച്ചു. അതിഭീകര ഫീല്‍ഡ് സെറ്റിങ് നടന്നു. കയ്യും കാലും ഒടിഞ്ഞാലും ഒറ്റ ബൌണ്ടറി പോലും കൊടുക്കരുതെന്നു എല്ലാര്‍ക്കും കര്‍ശനനിര്‍ദ്ദേശം കൈ മാറ്റപ്പെട്ടു. ചങ്കിടിപ്പോടെ ഓടി വന്നു ഞാന്‍ ആദ്യ അസ്ത്രം തൊടുത്തു. എന്തു വന്നാലും ഓഫില്‍ മാത്രമേ എറിയൂ എന്നു ഞാന്‍ തീരുമാനിച്ചിരുന്നു. എല്ലാം കിറുകൃത്യം. ഞാന്‍ വിചാരിച്ച സ്ഥലത്തു പന്ത് പിച്ച് ചെയ്യുന്നു. എന്നാല്‍...... എനിക്കെന്നെക്കുറിച്ചഭിമാനം തോന്നാന്‍ തുടങ്ങിയില്ല; ഷോലെ സിനിമയില്‍ വെടി പൊട്ടുമ്പോളുണ്ടാകുന്ന പോലത്തെ ഒരു ശബ്ദമാണ്‌ എല്ലാരും കേട്ടത്. റ്റിസ്‌സ്‌ക്യാങ്.... പന്തെങ്ങോട്ടാണു പോകുന്നതെന്നു മനസ്സിലായെങ്കിലും ഡീപ് മിഡ്‌വിക്കറ്റില്‍ നിന്നിരുന്ന വീ കേ ആറിനോട് ഞാന്‍ ഒരു സമാധാനത്തിനു വിളിച്ചു പറഞ്ഞു. "വീകേആറേ...ക്യാച്ചിറ്റ്..."...ലവന്‍ എന്നെ പുച്ഛവും രോഷവും ഇട കലര്‍ന്ന ഒരു നോട്ടം നോക്കി. പതിനഞ്ചു മിനിട്ട് കഴിഞ്ഞു എവിടെ നിന്നോ അവന്‍ പന്തുമായി തിരിച്ചെത്തി.

എന്തായാലും ഞാന്‍ തീരുമാനിച്ചു. ഒരാള്‍ക്ക് ഒരേ ഷോട്ട് രണ്ട് തവണ കളിക്കാന്‍ ചെറിയ ബുദ്ധിമുട്ടു കാണില്ലേ, കാണണമല്ലോ. അതേ ലൈനില്‍ ഞാന്‍ ലെംങ്ത് അല്പം കുറച്ചെറിഞ്ഞാല്‍? എന്‍റെ കുരുട്ടുബുദ്ധി പ്രവര്‍ത്തിച്ചു, കിച്ചൂന്‍റെയും. വെടിശബ്ദം ആവര്‍ത്തിച്ചു. മെന്‍സ് ഹോസ്റ്റലിനടുത്തെവിടെയോ ഒരു പട്ടിയുടെ ദയനീയമായ കരച്ചില്‍... "പൈ പൈ..." നമ്മടെ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ഏതു നേരം നോക്കിയാലും പറേണ പോലെ, "ഈവന്‍ ബെറ്റര്‍...."
പട്ടി ദേഷ്യം തീര്‍ത്തതോ എന്തോ, ആ പന്ത് കിട്ടീല. എല്ലാ ഐ ടി സന്താനങ്ങളുടെയും മുഖം വാടി. അവിടെ സീഎസ്സ് ആഘോഷിക്കുന്നു, കിച്ചു ഒരു ആരാച്ചാരെപ്പോലെ നില്‍ക്കുന്നു, ഗദയേന്തി നിക്കുന്ന ഹനുമാനെപ്പോലെ എനിക്കു തോന്നി. രണ്ടേ രണ്ട് വിക്കറ്റകലെ വിജയം കയ്യൊഴിയാന്‍ മനസ്സ് വരുന്നില്ല. "ഇല്ലാ ഇല്ലാ വിട്ടു തരില്ല", ശ്രീരാമ പോളിയിലെ പഴയ മുദ്രാവാക്യങ്ങള്‍ മനസ്സില്‍ ഫില്ലറുകളായി എത്തി. ഇവനെ ഞാന്‍ വീഴ്ത്തും. സ്ളോ ബോളെന്ന എന്റെ തന്ത്രം ഞാന്‍ മാറ്റാന്‍ തീരുമാനിച്ചു. സര്‍വ്വശക്തിയുമെടുത്തു ഞാനൊരു യോര്‍ക്കറിനു ശ്രമിച്ചു. എവടെ! ഒന്നു മുന്നോട്ടു വന്ന യെന്‍റെ കൌണ്ടര്‍പാര്‍ട്ട് അന്ത പന്തിനെ യെന്‍റെ സ്വന്തം തലക്കു മുകളിലൂടെ യെന്‍റെ സ്വന്തം കണ്ണുകളില്‍ ഇരുട്ടു കയറ്റിക്കൊണ്ട് പറപറപ്പിച്ചു. മുത്തപ്പാ...ഇങ്ങനെ ഒരു വിധി! സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ഇത്തവണ ശരിക്കും. ദൈവമേ, എല്ലാരും ശോകമൂകരായി. ബാലനെ നോക്കാനെനിക്കു ശക്തിയുണ്ടായില്ല. ജയിക്കാന്‍ വെറും അഞ്ചു റണ്‍സ്. സപ്തനാഡികളും തളര്‍ന്നു നില്‍ക്കുന്ന ആലനെ ഞാന്‍ കണ്ടു. ദാസന്‍ വന്നു പറഞ്ഞു, "അളിയാ, എന്തെങ്കിലുമൊക്കെ ചെയ്യ്..."പക്ഷേ, എന്‍റെ കാറ്റ് പോയിരുന്നു. ഒരു AK 47 കിട്ടിയിരുന്നെങ്കിലെന്നു ഞാന്‍ വെറുതെ ആശിച്ചു. ഒരു വഴിപാടു പോലെ ഞാന്‍ അടുത്ത പന്തെറിഞ്ഞു കോടുത്തു. പറമ്പില്‍ കിളയ്ക്കാന്‍ വരാറുള്ള രജുച്ചേട്ടന്‍ തെങ്ങിനു തടമെടുക്കുമ്പൊ ഇടയ്ക്കു വല്ല ഇരുമ്പോ തുരുമ്പോ കിട്ടിയാല്‍ കൈക്കോട്ടു കൊണ്ട് അതെടുത്തു പുറത്തേയ്ക്കെറിയുന്ന ലാഘവത്തോടെ, ലവന്‍, അന്ത പടുപാപി, അന്ത പന്തിനേയും റ്റാറ്റ കൊടുത്തു പറഞ്ഞയച്ചു. പക്ഷേ അതെനിക്കു പുല്ലായിരുന്നു. അതു കിട്ടിയില്ലെങ്കിലേ എനിക്കു വിഷമമുണ്ടാകുമായിരുന്നുള്ളൂ. ഹല്ല പിന്നെ, വഴിയ്ക്കും വഴിയാലെ മൂന്നെണ്ണം വാങ്ങി നിക്കുന്നവനെയാണവന്‍ ഛക്ക കാണിച്ചു പ്യാടിപ്പിക്കുന്നത്. ഒന്നു പൊയേരെ ചെക്കാ എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു; വേറെന്തുട്ട് ചെയ്യാന്‍....!!!
എന്തായാലും ഞങ്ങള്‍ അന്ത കളിയും തോറ്റു. 34 റണ്‍സെടുത്ത ഞാന്‍ 34 റണ്‍സ് വിട്ടു കൊടുത്തു കൊണ്ട് കണക്കു ടാലിയാക്കി!

ലോട്ടറിയടിച്ച ടിക്കറ്റ് അറിയാതെ കീറിക്കളഞ്ഞ കുമാരേട്ടനെപ്പോലെ ന്തലയില്‍ കയ്യും കുത്തിയിരുന്ന എന്ന ആരൊക്കെയോ വന്നു സമാധാനിപ്പിച്ചു. ഇതെന്നോട് വേണ്ടിയിരുന്നില്ലെഡേ എന്ന മട്ടില്‍ ഞാന്‍ കിച്ചൂനെ ഒന്നു നോക്കി. ഒന്നില്ലെങ്കിലും ഞാനൊരു തരക്കേടില്ലാത്ത ബൌളറായിരുന്നില്ലെ, അന്നു വരെ. പണ്ട് ജഗതിയോട് ഉര്‍വ്വശി പറഞ്ഞ പോലെ "അടുത്ത കളിക്കെടുത്തോളാമെടാ എന്നു പറയാന്‍ ആ വര്‍ഷം പിന്നെ കളികളൊന്നും തന്നെ ഉണ്ടായിരുന്നില്ല". മൂഷികസ്ത്രീ പിന്നേം ലവളു തന്നെയായി....ഹാ....കാലം മായ്ച്ചു കളഞ്ഞ മുറിവുകളുടെ കൂട്ടത്തില്‍ ഇതും....


കടപ്പാടും രോഷവും: ഇടിവാളിനോട്.....

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...