Monday 9 July 2007

കുറ്റിക്കാട്ടൂരിന്‍റെ മണ്ണില്‍

മഴ അതിന്‍റെ രൌദ്രഭാവം കാണിച്ചുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇടയ്ക്കു പെയ്യുന്ന മഴയില്‍, നല്ല ഏ ക്ളാസ്സ് മത്തങ്ങാപ്പായസം രണ്ടു ലോഡ് വീതം എല്ലാ പത്തു മീറ്റര്‍ ഗാപ്പിലും തട്ടിമറിച്ചിട്ടപോലെ അളിപിളിയായി കിടക്കുന്ന കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോ‌ഡ് നവയുഗ ശാസ്ത്രകുതുകികളെന്ന അവകാശവാദവുമായി അന്ത മണ്ണില്‍ കാലുകുത്തിയ ഞങ്ങളെ വരവേറ്റു. ഫസ്റ്റ് ഇമ്പ്രഷന്‍ മഹാബോറായിരുന്നു. കുറ്റിക്കാട്ടൂര്‍ "ടൌണി"ല്‍ നിന്നും ഇരുപത്തഞ്ചു രൂപക്കു പിടിച്ച ഓട്ടോയില്‍, നായികയുടെ പിന്നാലെ പായുന്ന വില്ലന്‍റെ വില്ലീസ് ജീപ്പു പോലെ, വളഞ്ഞു പുളഞ്ഞ്, അന്ത ചെളിക്കുണ്ടിലൂടെയുള്ള യാത്രക്കു ശേഷം, പട്ടയില്‍കുന്നിന്‍റെ ഉച്ചിയിലേക്ക് ഒരു ട്രെക്കിങ്ങും നടത്തി ഞാനെന്‍റെ പുതിയ കളിസ്ഥലത്തെത്തിച്ചേര്‍ന്നു.
കാട്ടുപോത്തിനെക്കാണാന്‍ മൃഗശാലയില്‍ച്ചെന്നിട്ട്, പോത്ത് തിരിഞ്ഞു നിന്നു തന്നാലുണ്ടാവുന്ന അവസ്ഥയായിരുന്നു കുന്നിന്‍മുകളിലെ കാഴ്ച. പുറം തിരിഞ്ഞു നില്‍ക്കുന്ന പോലെ ഒരു മൂന്നു നില കെട്ടിടം. ഇതെന്തു കൂത്ത്, ഇതിന്‍റെ മുന്‍ഭാഗം എവടെ, അപ്രത്തെ കൊക്കയുടെ സൈഡിലൂടെ ഊഞ്ഞാലില്‍ തൂങ്ങിയാണോ കേറണ്ടി വരിക എന്നൊക്കെ വെറുതെ ചിന്തിച്ച് ബോറടിച്ച് ഞനതിന്‍റെ ഉള്ളിലേക്ക് കയറി.

ഇനിയൊരു നാലു വര്‍ഷത്തേക്ക് ഞാന്‍ ചുമ്മാ അലഞ്ഞു തിരിഞ്ഞു നടക്കേണ്ട ക്ളാസ്സ്മുറികളും ക്യാമ്പസും (അവിടെ പഠിച്ചവര്‍ ക്ഷമിക്കുക, കോളേജിന്‍റെ ചുറ്റുപാടുമുള്ള ഭൂപ്രദേശത്തെ അങ്ങനെ വിളിക്കുന്നത് ക്യാമ്പസുകള്‍ക്കൊരു നാണക്കേടാണെന്നറിയാം, പക്ഷേ, കൊതുകിനുമില്ലേ ഇഷ്ടാ മറ്റേപ്രശ്നം... ;) ) ഒക്കെ ചുറ്റിനടന്നു. വൈകീട്ടായപ്പോളേക്കും പട്ടയില്‍ക്കുന്നിന്‍റെ താഴെയുള്ള മാളിയേക്കല്‍ ഹോസ്റ്റലിലേക്ക് അവിടെ വന്നു ചേര്‍ന്ന കുഞ്ഞാടുകളെയെല്ലാം അഡ്മിറ്റ് ചെയ്തു.

അവിടെ നിന്നുമാണ്‌ ചരിത്രം തുടങ്ങുന്നത്. വന്നു ചേര്‍ന്ന ആട്ടിന്‍കുട്ടികളെയും കാളക്കൂറ്റന്‍മാരെയും കുറുക്കന്‍മാരെയും കടുവകളെയുമെല്ലാം അവിടെ നിന്നിരുന്ന ശിങ്കിടികള്‍ കൊക്കയുടെ സൈഡിലുണ്ടാക്കിയ വര്‍ക്ക് ഷോപ്പില്‍ തയ്യാറാക്കിയ വേദിയിലേക്കാനയിച്ചു. അവിടെ വച്ച് ഒരു പാട് വലിയ ആത്മാക്കളുടെ ഇടയീല്‍ വെച്ച് ആരൊല്ലെയോ എന്തൊക്കെയോ പ്രഖ്യാപനങ്ങളും നടത്തി. ശരി, എല്ലാം കേട്ടപ്പൊ ഹയര്‍ ഓപ്ഷനും കട്ടു ചെയ്യാന്‍ ഞാനങ്ങോട്ട് ഡിസൈഡഡ്‌ഡ്‌ഡ്‌ഡ്‌ഡ്. (പതുക്കെപ്പറയട്ടെ, ഓന്തോടിയാല്‍ വേലി വരെ എന്നറിയാവുന്നതോണ്ട് "ഓടണ്ട" എന്നൊരു തീരുമാനമെടുത്തെന്നേയുള്ളൂ) ;)
വൈകീട്ടു മലയിറങ്ങി, താഴ്വാരത്തെ ഹോസ്റ്റലില്‍ എല്ലാ കന്നുകളും മുളഞ്ഞു. അവിടെ വച്ച് തഫു എന്ന, ഭാവിയില്‍ വലിയ ഇനമാണെന്ന് ഞാന്‍ മനസ്സിലാക്കിയ, ഒരു സീധാ സാധാ ആദ്മിയെക്കണ്ടു. "ഓരങ്ങനെ പലതും പറയും. പഷേ, ഇങ്ങളതൊന്നും കാര്യാക്കണ്ടാ. അതൊന്നും നടക്കൂലാന്ന്" എന്നൊക്കെ ചില അഡ്മിഷന്‍ കിട്ടാത്തോരോടു പറയണ കേട്ടു. ഇടപെട്ട് അടിവാങ്ങുന്ന ശീലം കുറച്ചു നാളേക്കു മാറ്റി വെച്ചിരുന്നതിനാല്‍ കൂടുതല്‍ അലമ്പിനു പോവാതെ രണ്ടു നില ഹോസ്റ്റലിന്‍റെ മോളിലെ മൂലയിലെ ഫ്ളാറ്റില്‍ (തെറ്റിദ്ധരിക്കല്ലേ, രണ്ടു റൂമിലും ഒരു വരാന്ത പോലത്തെ കിച്ചണിലും കൂടി ഏഴാളാണു താമസം തുടങ്ങിയത്) കിട്ടിയ കട്ടിലിന്‍റെ മോളിലേക്ക് പെട്ടിയും കുണ്ടാമണ്ടികളും വലിച്ചെറിഞ്ഞ് കുത്തിയിരുന്നപ്പൊ, കൊന്നത്തെങ്ങിന്‍റെ പൊക്കത്തിലുള്ളൊരുത്തന്‍ വന്നു കൈ തന്നു,

"എന്താ പേര്?"

"പ്രേമന്‍, നമ്മടെയോ?"

പേരും അച്ഛന്‍റെ പേരും വീട്ടുപേരും ചേര്‍ത്ത് നീട്ടിപ്പറഞ്ഞ് അവനെ കണ്‍ഫ്യൂഷന്‍റെ പരമാനന്ദത്തിലേക്ക് പറഞ്ഞയച്ച ശേഷം മുറിയുടെ ജനലു തുറന്നു നോക്കി. ഹോസ്റ്റല്‍കെട്ടിടത്തോടു ചേര്‍ന്നു നില്‍ക്കുന്ന അപ്പുറത്തെ വീട്ടിലെ ഉമ്മറത്തെ പടികളില്‍ നല്ല നയനാനന്തകരമായ കാഴ്ചകള്‍. കോഴിക്കോടിനെപ്പറ്റി കേട്ടപ്പോള്‍ ലിമ്പുവും പടുവും രാമഡുവുമൊക്കെ തന്ന മറ്റേ ഉപദേശങ്ങളെ തല്‍ക്കാലം ഞാന്‍ മാറ്റി വെച്ചു. കോഴിക്കോട് ഈസ് ബ്യൂട്ടിഫുള്‍ മോനേ, എന്ന് മനസ്സില്‍പ്പറഞ്ഞു. അതു കേട്ടീട്ടാവൂല്ലെന്നെനിക്കൊറപ്പാണ്‌, പടികളിരുന്ന പഞ്ചവര്‍ണ്ണക്കിളികളെപ്പിന്നെക്കണ്ടില്ല. ആ, നമ്മളിവിടൊക്കെത്തന്നെക്കാണുമെന്ന ഒരു അഹങ്കാരത്തോടെ, ലാലു അലക്സ് സ്റ്റൈലിലൊന്നു ചിരിച്ച് ഞാന്‍ ജനലടച്ചു. മിട്ടായിത്തെരുവിലെ മൊയ്തീന്‍പള്ളിയോടു തൊട്ടു നിക്കുന്ന കടയില്‍ നിന്നും വാങ്ങിയ കോസടിയും തലയിണയും കട്ടിലില്‍ നിവര്‍ത്തി വെച്ചു. സാധനങ്ങളൊക്കെ ആവുമ്പോലെയൊക്കെ അടുക്കി വെച്ചു. വിറ്റ്കോ-യില്‍ നിന്നും വാങ്ങിയ വി.ഐ.പി-യുടെ പെട്ടി അടി ഉരഞ്ഞ് ആനവണ്ടീടെ സൈഡ് പോലെ ആവാതിരിക്കാന്‍, അവിടെ നിന്നു തന്നെ വാങ്ങിയ, പട്ടാളക്കാര്ടെ പോലത്തെ പെട്ടിക്കവറിട്ടു കൊടുത്ത്, ഒരടി പൊക്കമുള്ള ഉരുക്കുകട്ടിലിന്‍റെ അടിയിലേക്കു തള്ളി വെച്ചു. ബക്കറ്റും കപ്പുമൊക്കെ റൂമില്‍തന്നെ വെച്ചു. "ആ, ഇനിയൊക്കെ എനിക്ക് തോന്നുമ്പൊ ചെയ്യു"മെന്ന് സ്വയം പറഞ്ഞ് ഞാനെന്‍റെ കോസടിയിലേക്കു ചെരിഞ്ഞു. അപ്പൊ മൂന്നാമത്തെ അന്തേവാസിയായ രണ്ടാമത്തെ കൊന്നത്തടിക്കാരന്‍ അവിടെ വന്നു. ലവനെ ഞാന്‍ വന്നപ്പഴേ പരിചയപ്പെട്ടതാണ്‌. ഇവറ്റോള്‍ക്കൊക്കെ എന്താ ഈ പൊക്കംന്ന് വെച്ച് എനിക്ക് അസൂയ വന്നു. അപ്പഴേ പറഞ്ഞതാ എനിക്ക് ഹോര്‍ലിക്സ് വാങ്ങിത്തരാന്‍. ഇനിപ്പൊ പറഞ്ഞിട്ടെന്താ എന്നാലോചിച്ച് അവമ്മാര്ടെ പൊക്കമൊക്കെ ചോദിച്ച് നിര്‍വൃതിയടഞ്ഞു. "എനിക്കും വെക്കൂടാ പൊക്കം, എന്‍റെ മുന്നില്‌ മൂന്നു കൊല്ലണ്ട്. ഒരു മൂന്നിഞ്ചൊക്കെ എന്തായാലും കൂടും"ന്ന് മനസ്സില്‍പ്പറഞ്ഞ്, അടുത്ത രണ്ടു ദിവസമായ ശനീം ഞായറും അതു കഴിഞ്ഞാ കോളേജില്‌ പൂവലുമൊക്കെ ആലോചിച്ച്, ഞാന്‍ പുറത്തു പോയി ഒരു കസേരയില്‍ ഇരുന്നു. ആറരയോടെ മഗ്‌രിബിനുള്ള ബാങ്കു വിളി കേട്ടപ്പോളാണ്‌ തൊട്ടടുത്തൊരു പള്ളിയുണ്ടെന്നറീഞ്ഞത്. ലോറിയില്‍ നിന്ന് ബേബിമെറ്റലിറക്കുന്ന പോലത്തെ ശബ്ദത്തില്‍ ഒരു അപ്പൂപ്പന്‍റെ ശബ്ദം. പാവം.

ഏഴരയോടേ അത്താഴത്തിന്‌ മേലോട്ട് പോയി, തെറ്റിദ്ധരിക്കണ്ട. ടെറസ്സില്‍, ഷീറ്റിട്ടു മറച്ച മെസ്സ്. കൊള്ളാം. ചുറ്റും നെറ്റ് മാത്രമേ അടിച്ചിട്ടുള്ളൂ, റോഡ് മൊത്തമായി കാണാം. അതെനിക്കു വളരേ വളരേ ഇഷ്ടമായി. കഴിമ്പ്രത്ത്, ശാന്തേട്ടന്‍റെ പൂട്ടിപ്പോയ പഴയ ഐസുകടയുടെ മുന്നിലും, സ്കൂള്‍കുട്ടികള്‍ ലേഡി ബേഡ് കൊണ്ടു വെക്കുന്ന പടുവിന്‍റെ പറമ്പിലും, ഒരു നാലു നാലര നേരത്ത് റോഡിലേക്കും നോക്കി കുത്തിയിരുന്നിരുന്നതും മനസ്സിലോര്‍ത്ത്, മലബാറിന്‍റെ തനതായ (പേരറിയാഞ്ഞിട്ടല്ല, തോരന്‍, അല്ല, കാളന്‍, അല്ല സാമ്പാറ്, ശ്ശൊ, ഇപ്പത്തന്നെ ഓര്‍മ്മേണ്ടാര്‍ന്ന്) ഒന്നു രണ്ട് കറികളും കൂട്ടി അത്താഴിച്ച ശേഷം, മുറിയിലേക്ക് തിരിച്ചു വന്നു. അതിന്‍റെ ഇടയില്‍ കുറെപ്പേരെ പരിചയപ്പെട്ടു.

മുറിയില്‍ വന്ന്, വീട്ടില്‍ നിന്ന് കൊണ്ടു വന്ന കണസകുണുസകളെല്ലാം കൂടി, എനിക്കായി കൊണ്ടുവരപ്പെട്ട പച്ചക്കളര്‍ സ്റ്റീല്‍മേശയുടെ വലിപ്പില്‍ ഫില്‍ ചെയ്ത്, "കളേഴ്സ് കളേഴ്സ്" എന്ന് ഒച്ചയിടുന്ന മനസ്സിനെ "മിണ്ടാണ്ടിരിക്ക്‌റാ" എന്ന് പറഞ്ഞ് പേടിപ്പിച്ച്, എന്‍റെ കോഴിക്കോട്ടെ ആദ്യരാത്രിയുടെ മനോഹാരിതയിലേക്ക് ഞാന്‍ ഊളാക്കു കുത്തിയിറങ്ങി... ങുര്‍ര്‍ര്‍..ങുര്‍ര്‍ര്‍...

(തുടരുമായിരിക്കും...)

Thursday 5 July 2007

കോയിക്കോട്ടേയ്ക്ക്

തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ സന്തോഷം പകരുന്നതാണ്‌ എഞ്ചിനീറിങ്ങ് കോളേജ് ജീവിതം. അതെഴുതാനാണിരുന്നതും. പക്ഷേ, അതിലേക്കെത്തിയ വഴി പറയാതെ അങ്ങോട്ട് പോവാന്‍ മനസ്സു വരാത്തതിനാല്‍ ജീവിതത്തിന്‍റെ റ്റേണിങ്ങ് പോയിന്‍റെന്നു തോന്നുന്ന ഒരിടത്ത് നിന്നും തുടങ്ങാമെന്നു വെച്ചു, ഈ മനുഷ്യന്‍റെ ഒരു കാര്യം. ഇത്രയൊക്ക്യേ ഉള്ളൂന്ന്... :).

അച്ഛന്‍റെ സുഗ്രീവാജ്ഞയ്ക്കു മുമ്പില്‍ എന്‍റെ "മച്ച് എവൈറ്റെഡ്" പ്രീഡിഗി മോഹങ്ങള്‍, കരിമ്പന സിനിമയില്‍ ആദ്യരാത്രി കഴിഞ്ഞു വന്ന സീമയുടെ ബ്ളൌസു പോലെ ആയത് കുറച്ചൊന്നുമല്ല എനിക്ക് വിഷമമുണ്ടാക്കിയത്. ഒമ്പതു കൊല്ലത്തെ കഴിമ്പ്രം സ്കൂളിലെ പട്ടാളച്ചിട്ടക്കു കീഴിലെ ജീവിതത്തിനു ശേഷം, നാട്ടിക എസ്സെന്‍റെ ചൂടും ചൂരും അറിഞ്ഞു ഒന്നര്‍മ്മാദിക്കാനുള്ള എന്‍റെ മോഹങ്ങള്‍ കരിഞ്ഞുമലിഞ്ഞുമാശു ഇല്ലാതായ അന്ത തീരുമാനം മൂലം എസ്സെന്‍ കോളേജിന്‌ ഒരു കുട്ടിസഖാവിനെ നഷ്ടപ്പെട്ട കരിദിനങ്ങളായിരുന്നു അവ.

സ്കൂള്‍ ജീവിതവുമായി യൂണിഫോമില്‍ മാത്രം വ്യത്യാസമുണ്ടായിരുന്ന കഴിമ്പ്രത്തെ തന്നെ പ്ളസ്ടു ജീവിതം. ജീവപര്യന്തം കഴിഞ്ഞു പോണവനോട് "നിക്ക്‌ട്ടാ, ഒരു രണ്ടു കൊല്ലം കൂടെ കഴിഞ്ഞിട്ടു പോവാ.." എന്നു പറഞ്ഞാലുള്ള അവസ്ഥയായിരുന്നു അന്നെനിയ്ക്കും സമാനപീഢനത്തിനു പാത്രമായ ചുറ്റുവട്ടത്തെ മറ്റു പുലികള്‍ക്കും. എന്തായാലും "ഉള്ളതു കൊണ്ടോണം പോലെ, പ്ളസ്ടുവെങ്കില്‍ പ്ളസ്ടു" എന്നു കരുതി, പീജേ ജോസപ്പിനെ ശപിച്ച് ഞാനവിടെ പഠനം തുടങ്ങി.

ആ കാലത്ത്, പ്ളസ്ടു കഴിഞ്ഞാലെന്ത് എന്നൊന്നും യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണ്‌. പ്ളസ്ടു കഴിഞ്ഞാല്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റില്‍ ഡിഗ്രീ, പീജീ അങ്ങനെ വിദൂരങ്ങളിലെവിടെയോ ഉള്ള എന്തൊക്കെയോ ആയിരുന്നു കേട്ടറിവ്. അല്ലെങ്കിലും അതൊന്നും നമ്മളെ അലട്ടുന്ന പ്രശ്നമായിരുന്നില്ലല്ലോ അന്ന്, ഏത്! പക്ഷേ...
കഴിമ്പ്രത്തിന്‍റെ(എന്ന്വച്ചാ, കഴിമ്പ്രം സ്കൂളിന്‍റെ) ഗ്ളാമര്‍ കോമ്പറ്റീഷനിലെ അന്നാട്ടിലെ മുഖ്യ എതിരാളികളായിരുന്ന ചെന്ത്രാപ്പിന്നി എസ്സെന്‍ വിദ്യാഭവനില്‍ പഠിച്ചിരുന്ന നമ്മടെ സ്വന്തം കസിനാണ്‌ ഈ ലോകത്ത് "എന്‍ട്രന്‍സ്" എന്ന ഒരു കലാപരിപാടി വര്‍ഷാവര്‍ഷം കൊണ്ടാടപ്പെടുണ്ടെന്നും, സയന്‍സ് ഗ്രൂപ്പില്‍‍ പഠിക്കുന്ന എന്നെപ്പോലുള്ള ജീവികള്‍ ഇതൊക്കെ എഴുതുവാന്‍ വേണ്ടിയാണ്‌ ജനിച്ചതെന്നുമൊക്കെ എന്നെ ധരിപ്പിച്ചത്. ആ, പോട്ട് പുല്ലെന്നും പറഞ്ഞ്, അച്ഛനും ഞാനും കൂടെ ഒരു ദിവസം എട്ടരയുടെ സീതുവില്‍ കേറി വെച്ചു പിടിച്ചു. എവിടേക്കാ, തൃശ്ശൂരേക്ക്..എന്തിനാ, ജയറാംസാറിനെ കാണണം, എന്‍ട്രന്‍സു പഠിക്കണം. അങ്ങനെ പഠിച്ചിട്ടും പഠിച്ചിട്ടും വെടി തീരാതെ ബാക്കിയുണ്ടായിരുന്ന ഞാന്‍ ഏതോ ഒരു സുപ്രഭാതത്തില്‍ എന്‍റെ അന്ത പുതിയ അങ്കവും തുടങ്ങി.

കാലത്തിന്‍റെ വണ്ടി ഷൂമാക്കറും അലോന്‍സോയും മാറി മാറി ഓടിച്ചിരുന്ന കാലമായിരുന്നു അത്. ആഴ്ചയില്‍ ആറു ദിവസവും ഒടുക്കത്തെ പ്ളസ്ടു ക്ളാസുണ്ടാകുമായിരുന്നു. രണ്ടാം ശനിയാഴ്ച മാത്രം അതിനെ "സ്പെഷല്‍" എന്ന ഓമനപ്പേരില്‍ വിളിച്ചു. എന്നെങ്കിലും ഞാന്‍ വിദ്യാഭ്യാസമന്ത്രി ആവുകയാണെങ്കില്‍ അന്ത ശനിയാഴ്ചക്ളാസ്സുകളെയും കൂടെപ്പിറന്ത സ്പെഷലിനെയും എടുത്ത് അറബിക്കടലില്‍ തട്ടുമെന്നു കരുതി രോഷമടക്കിയിരുന്ന ആ കാലത്താണ്‌ ചൊറിച്ചിലു പോരാഞ്ഞിട്ട് ഞാന്‍ എല്ലാ ഞായറാഴ്ചയും ഏഴരയുടെ ശ്രീരാമിലേറി തൃശൂരു പോയി ജയറാംസാറിന്‍റെറ്റെയും മറ്റു സാറമ്മാരുടെയും (മാഷിനെ സാറെന്ന് ആദ്യമായി വിളിച്ചത് അവിടെയാണ്‌) വായിലിരിക്കുന്നത് കേള്‍ക്കാന്‍ തൃശ്ശൂര്-കോട്ടപ്പുറത്തെ ആ കടുവക്കൂട്ടിലേക്ക് കെട്ടിയെടുത്തിരുന്നത്.
എന്നാല്‍...

രണ്ടു വര്‍ഷത്തെ അതിഭീകര പ്രയത്നത്തിനു ശേഷം എന്‍ട്രന്‍സിന്‍റെ റിസല്‍റ്റു വന്നപ്പോള്‍ കഴിമ്പ്രം ഞെട്ടി. (വേളേക്കാട് തറവാട് ഞെട്ടി എന്നു തിരുത്തി വായിക്കാനപേക്ഷ). "നമ്മടെ ഫോണ്‍ നമ്പറെന്തൂട്ട്‌ണ്ടാ നിന്‍റെ നമ്പറിന്‍റെ നേരെ എഴ്ത്യേക്കണേ" എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ ഉണ്ടാക്കിയ ഞെട്ടലില്‍ നിന്നും വിമുക്തനാവാനും അച്ഛനടക്കമുള്ള എന്‍റെ അഭ്യുദയകാംക്ഷികളെ വിമുക്തരാക്കാനും, തറവാട്ടിലെ ആസ്ഥാനപഠിപ്പിസ്റ്റെന്ന ദുഷ്പേരു വഹിച്ചിരുന്ന ഞാന്‍ അന്ന് ആ പുലര്‍ച്ചയ്ക്ക് "ഞാന്‍ പോളീല്‌ ചേരാന്‍ പൂവാണ്‌" എന്നൊരു നയപ്രഖ്യാപനം നടത്തി. റ്റെക്നോളജിസ്റ്റും റ്റെക്നീഷ്യനും തമ്മില്‍ സ്പെല്ലിങ്ങില്‍ മാത്രമേ വ്യത്യാസമുണ്ടാവൂ എന്ന് അത്രയും കാലം തൃശൂരു പോയി വന്ന എന്‍റെ യാത്രാനുഭവജ്ഞാനം വെച്ച് ഞാന്‍ നിരൂപിച്ചു.

***

അങ്ങനെയൊരു ആഗസ്റ്റ് പുലരിയില്‍ തൃപ്രയാര്‍ ശ്രീരാമപോളിയില്‍ ഞാന്‍ കാലെടുത്തു വെച്ചു. നല്ല ക്യാമ്പസ്. കുറേ മരങ്ങള്‍, ഒടുക്കത്തെ വെയിലില്ല. പഴയ സ്റ്റൈലിലുള്ള കെട്ടിടങ്ങളും ക്ളാസ്സ്മുറികളും. സര്‍ക്കാര്‍സ്ഥാപനങ്ങളുടെ ഒരു തരം സുഖമുള്ള പേപ്പര്‍മണമുള്ള മുറികള്‍, അടക്കാനും തുറക്കാനും ശ്ശി കായികാധ്വാനമാവശ്യമുള്ള ഗമണ്ടന്‍ വാതിലുകളും ജനലുകളും..എന്തു കൊണ്ടും എനിക്കിഷ്ടമായി. ഇതു തന്നെ നമ്മുടെ ലോകം, ഞാന്‍ നിശ്ചയിച്ചു.

കാര്യങ്ങളെല്ലാം കുശാലായി മുന്നോട്ടു പോയി. റാഗിങ്ങും മറ്റുമെല്ലാം അതിന്‍റെ വഴിക്കു തകൃതിയായി നടന്നുകൊണ്ടിരുന്നു. പക്ഷേ, പൊതുവെ ഒരു സൌഹൃദാന്തരീക്ഷമായതിനാല്‍ ആകെപ്പാടെ മനസ്സിനു കുളിര്‍മ്മയുണ്ടായിരുന്ന ദിവസങ്ങളായിരുന്നു അവ. അതിനിടെ ഇലക്ഷന്‍ വന്നു. അന്നേ വരെ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ (ഇവനാരെടാ എന്നു വിചാരിക്കരുത്, എന്‍റെ തറവാട് പാര്‍ട്ടി ആപ്പീസു പോലെയായിരുന്നു..) വെല്ലുവിളിച്ച് ഞാന്‍ മറ്റൊന്നില്‍ കൂടുകൂട്ടാന്‍ നോക്കി. ക്ളാസ്സ്‌റെപ്പായി മല്‍സരിച്ചു, സ്വതന്ത്രനായിട്ട്. 24-ഓളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഹായ്...സന്തോഷായി. എന്നാല്‍ രാഷ്ട്രീയത്തിന്‍റെ അനവസരത്തിലുള്ള ഇടപെടലുകളില്‍ എനിക്ക് ഭാഗഭാക്കാവാന്‍ കഴിയുമായിരുന്നില്ല. ഞാനത് ശക്തമായി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അങ്ങനെ ഞാനെന്‍റെ പഴയ ചിന്താഗതിയിലേക്ക് തിരിച്ചു പോയി.

ഇത്തരം ചെറിയ ചെറിയ ഗുലുമാലുകള്‍ക്കിടെ ഒന്നാം വര്‍ഷപരീക്ഷ വന്നു. പക്ഷേ, ആ സമയത്ത് എനിക്ക് പിന്നേം എന്‍ട്രന്‍സെഴുതണമെന്നൊരു ആഗ്രഹം കയറിക്കൂടി. മടിച്ചുമടിച്ചാണ്‌ അന്ന് അച്ഛനോട് ആ ആഗ്രഹം പറഞ്ഞത്. പക്ഷേ അച്ഛന്‍ വളരെ നോര്‍മ്മലായി പ്രതികരിച്ചു. അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയാകരുതെന്നു മാത്രം ഒരു ഉപദേശം തന്നു. സൂപ്പര്‍...ഞാന്‍ വളരെ ഹാപ്പിയായി!

പിന്നെയുള്ള ഒരു മാസം അത്യുഗ്രന്‍ പഠിപ്പു പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുറേ നോട്ടെല്ലാം അവിടന്നും ഇവിടന്നുമൊക്കെ സമ്പാദിച്ചു. ചിരിച്ചു കൊണ്ട് നമ്പൂതിരിഭാഷയില്‍ ഫിസിക്സ് പഠിപ്പിച്ചിരുന്ന ജയറാംസാറിനെയും, ചുമരില്‍ ചാരി നിന്ന്, കൈ പിന്നില്‍കെട്ടി, കാലാട്ടിക്കൊണ്ട്, സൌമ്യമായി പിതാവിന്‍റെ സുഖസൌകര്യമന്വേഷിക്കുന്ന രാധാകൃഷ്ണന്‍ സാറിനെയും, പിന്നെ നല്ല അസ്സല്‍ തൃശ്ശൂര്‍ഭാഷയില്‍ വൃത്തിയായി പാട്ടും പാടി കണക്കുക്ളാസ്സെടുത്തിരുന്ന അജിത്ത്‌രാജ സാറിനെയുമൊക്കെ മനസ്സില്‍ ധ്യാനിച്ച് പഴയ തൃശൂര്‍ ചരിതങ്ങളുടെ ബാക്കിപത്രങ്ങളും മറിച്ചു നോക്കാന്‍ തുടങ്ങി. തൃശ്ശൂരെ എന്‍ട്രന്‍സ്‌ പുലി പീ.സി-യുടെ നോട്ടുകളും സംഘടിപ്പിച്ചു. വാഹ്, ക്യാ ബാത് ഥാ, എന്തൊരു ഒരുക്കമായിരുന്നു!!! അങ്ങനെ അന്ത വര്‍ഷത്തെ പരീക്ഷയില്‍ ഞാന്‍ ഒന്നൂടെ എന്‍റെ ഭാഗ്യം പരീക്ഷിച്ചു.

മാര്‍ക്കു വന്നപ്പോ, വിചാരിച്ചതിന്‍റെ ഏഴയലത്തെത്തിയില്ലെങ്കിലും ഒന്നു ഇടിച്ചു നിക്കാനുള്ള റാങ്ക് ഉണ്ടായിരുന്നതു കൊണ്ട് ഏതെങ്കിലുമൊരു കോളേജില്‍ അഡ്മിഷന്‍ കിട്ടുമെന്നൊരു വിശ്വാസം ബലപ്പെട്ടു കിട്ടി. ഇടുക്കി എഞ്ചിനീറിങ്ങ് കോളേജിലായിരുന്നു ആദ്യത്തെ അഡ്മിഷന്‍ കിട്ടിയത് (ഇപ്പൊ റാങ്കിനെപ്പറ്റി ഏകദേശധാരണ കിട്ടീലോ, ല്ലേ?). അതേത്തു രാജ്യത്താണെന്നൊക്കെ അന്വേഷിച്ചു പിടിച്ചു വന്നപ്പോത്തന്നെ ഊപ്പാടെളകിയിരുന്നു. ആരൊക്കെയോ പറഞ്ഞു, അവടത്തെ പഴയ ഒരു ആശുപത്രിയിലാണ്‌ കോളേജ് ഇപ്പൊ നടക്കുന്നത്. എന്ത്!! ഹോസ്പത്രിയിലും കോളേജോ, ഇനി മെഡിക്കല്‍ കോളേജാണോ അന്ത മഹാന്‍ ഉദ്ദേശിച്ചതെന്നൊക്കെ എനിക്കു ഡൌട്ടടിച്ചു. ആ, എന്തു ഡാഷെങ്കിലുമാവട്ടേന്നു മനസ്സില്‍ കരുതിയിരിക്കുമ്പോഴാണ്‌ വെളുപ്പിന്‌ തൃപ്രയാറു നിന്നും കട്ടപ്പനക്കൊരു ബസ്സുണ്ടെന്നു ഞാനറിയുന്നത്. എന്ത്!, ഞാന്‍ പിന്നേം ഞെട്ടി. ഇതെന്തു കൂത്ത്, കഴിമ്പ്രത്തു നിന്നും കോവളത്തേക്ക് ബസ്സ് സര്‍വ്വീസു തുടങ്ങീന്നു പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. എന്നാലിത്... പക്ഷേ, സംഗതി സത്യമായിരുന്നു. കടവുള്‍ജി, എന്നെ ഇടുക്കിയിലേക്കു പറിച്ചു നടാന്‍ നീങ്ക മനഃപൂര്‍വ്വം സെറ്റിങ്സ് നടത്തുകയാണോ, "സുഖമോ ദേവി"-യിലെപോലെ ഒരു കാമ്പസ് എന്ന എന്‍റെ സ്വപ്നത്തിന്‍റെ കതിരിന്‍മേല്‍ താങ്കള്‍ കുരുടാന്‍ അടിക്കുകയാണോ. എന്‍റെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി.

എന്തൊക്കെയായാലും കൂടുതല്‍ ഞെട്ടിരസിക്കാന്‍ അവസരം നല്‍കാതെ, അഡ്മിഷനു മുമ്പു തന്നെ എനിക്ക് കോഴിക്കോട്ടേക്ക് ഹയര്‍ ഓപ്ഷന്‍ കിട്ടി. ഏ.ഡബ്ളിയൂ.എഛ് എഞ്ചിനീറിങ്ങ് കോളേജ്... ടെന്‍ടെടേന്‍..!!!ഒരു മാതിരി പച്ചക്കറിക്കടയുടെ പേരു പോലെ ആദ്യം തോന്നിയെങ്കിലും, അന്വേഷിച്ചു പിടിച്ചു വന്നപ്പൊ സംഗതി കൊള്ളാമെന്നു തോന്നി. കോളേജ് പുതുതായി തുടങ്ങുന്നതാണ്‌ എന്ന ഒരു പ്രസ്താവന എനിക്കങ്ങോട്ട് ദഹിച്ചില്ലെങ്കിലും ആവശ്യക്കാരനു ഔചിത്യമില്ലെന്ന് പണ്ടാരോ പറഞ്ഞതു കൊണ്ടു മാത്രം പാവപ്പെട്ട ഞാന്‍ ക്ഷമിച്ചു. പിന്നെ, കട്ടപ്പന എന്നതിനേക്കാള്‍ കേള്‍ക്കാന്‍ സുഖം കാലിക്കറ്റ് തന്നെ എന്നും ഞാനങ്ങോട്ട് ഉറപ്പിച്ചു. അങ്ങനെയങ്ങനെ, എഞ്ചിനീറിങ്ങ് മോഹങ്ങള്‍ക്ക്‌ പച്ചഷേഡും, സ്വപ്നങ്ങളുടെ ബാക്ഗ്രൌണ്ടുകള്‍ക്ക് ഒപ്പനമ്യൂസിക്കുമായി നവമ്പര്‍ മാസത്തെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഞാന്‍ പിതൃസമേതം കോഴിക്കോട് നഗരത്തില്‍ നിന്നും പത്തുപന്ത്രണ്ടു കി.മീ. കിഴക്കുള്ള കുറ്റിക്കാട്ടൂര്‍ ഗ്രാമത്തിനു അഞ്ചാറു ഫര്‍ലോങ്ങ് തെക്ക് സ്ഥിതി ചെയ്യുന്ന പട്ടയില്‍കുന്നെന്ന മൊട്ടക്കുന്നില്‍, പണിതിട്ടും പണിതിട്ടും പണി തീരാത്ത അന്ത സ്ഥാപനത്തില്‍ കാലെടുത്തു കുത്തി.

(തുടരാം, തുടരാതിരിക്കാം. മന്സമ്മാരെ കാര്യല്ലെ കോയാ, ഇന്നാട്ടില്‌ ആരേം ബിസ്സൊസിക്കാന്‍ പറ്റൂലാന്ന്.. ;) )

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...