Thursday 24 May 2007

തീച്ചാമുണ്ഡി

കുടുംബത്തു നടന്ന ഒട്ടുമിക്ക വിശേഷചടങ്ങുകളിലും എനിക്കു പൂര്‍ണ്ണാരോഗ്യത്തോടെ പങ്കെടുക്കാന്‍ പറ്റീട്ടില്ല, പ്രത്യേകിച്ച് കല്യാണങ്ങള്‍ക്ക്. എന്തെങ്കിലുമൊക്കെ കൊസ്രാംകൊള്ളികള്‍ കല്യാണത്തോടടുത്ത ദിവസങ്ങളില്‍ എനിക്കു പണി തരാറുണ്ട്. ആ സീരീസിലെ എന്‍റെ ആദ്യത്തെ പെര്‍ഫോമന്‍സാണ്‌ തീച്ചാമുണ്ഡി.

* * *

വെല്ലിമാമന്റെ കല്യാണമാണ്‌ ഓര്‍മ്മയിലെ ആദ്യത്തെ വലിയ ആഘോഷം. ഞങ്ങള്‍ സഹോദരന്മാര്‍ക്കെല്ലാം കൂടെ ഒരേ ഡിസൈനില്‍ പല കളറിലുള്ള ഷര്‍ട്ടും, പിന്നെ ബെല്‍റ്റും വിസിലുമൊക്കെ ഡിഫോള്‍ട്ടായി കൂടെയുള്ള പാന്റുമൊക്കെ ഇട്ട് ചെത്തി മിനുങ്ങി നടക്കാന്‍ ചാന്‍സ് കിട്ടിയ ആദ്യത്തെ സുരഭില സുന്ദര മൂഹൂര്‍ത്തം. അമ്മവീട്ടിലെ സഹോദരര്‍ക്കിടയില്‍ ഏറ്റവും ജൂനിയറായിപ്പോയതു കൊണ്ട് എനിക്കു വിധിയുടെ വിളയാട്ടത്തിന്റെ ക്വാട്ടയില്‍ കിട്ടുന്നതു കൂടാതെ സഹോദരപക്ഷത്തു നിന്നും കൂടി സാമാന്യം നല്ല രീതിയില്‍ പണികള്‍ കിട്ടിക്കൊണ്ടിരുന്ന കാലം.

കല്യാണത്തിനു വേണ്ടി രണ്ടു മൂന്നു ദിവസം മുമ്പ് പറമ്പു മുഴുവന്‍ വൃത്തിയാക്കി, അടിച്ചു കൂട്ടിയ ചവറെല്ലാം കൂടെ പറമ്പിന്‍റെ ഒരു മൂലയ്ക്ക്, ഇടയ്ക്കൂടെ ഒഴുകുന്ന തോടിന്‍റെ കരയിലായി തീയിട്ടിരുന്നു. ഏകദേശം പത്തടി നീളത്തിലും ആറടി വീതിയിലും ആ കത്തിതീര്‍ന്ന ചാരം കിടപ്പുണ്ടായിരുന്നു. കല്യാണത്തലേന്ന് സഹോദരന്മാരുടെ കൂടെ അര്‍മ്മാദിച്ച് അലമ്പാക്കി നടക്കുന്ന ഒരു ഏര്‍പ്പാടുണ്ടല്ലോ. സത്യം പറഞ്ഞാല്‍, അവരു കൂട്ടത്തില്‍ കൂട്ടീട്ടൊന്നുമല്ലെങ്കിലും, വ്യക്തിഹത്യയുടെ അങ്ങേയറ്റം വരെ ഏറ്റു വാങ്ങിയാലും നമ്മളു കൂടെപ്പോയല്ലേ പറ്റൂ. അല്ലെങ്കില്‍ കുറ്റിപ്പാടത്ത് കളിക്കാന്‍ പോവുമ്പഴും സ്കൂള്‍ വിട്ട് തിരിച്ച് വരുമ്പോഴും നൂറാംകോല്‍-കവടി-പുള്ളികുത്ത്-അമ്പസ്താനി തുടങ്ങിയ കര്‍മ്മപദ്ധതികളിലും നമ്മള്‍ സഹോദരരുടെ "സിന്‍ഡിക്കേറ്റ്" പ്രവര്‍ത്തനങ്ങള്‍ക്കിരയാകേണ്ടി വരുമായിരുന്ന കാലഘട്ടമായിരുന്നു. അതിപ്പൊ കാലാകാലങ്ങളായി അടിസ്ഥാനഅനിയന്‍സ് വര്‍ഗ്ഗം അനുഭവിച്ചു പോരുന്ന പീഢനമുറകളാണല്ലോ! എന്തായാലും അന്നു ആ കനല്‍ക്കൂമ്പാരത്തിനടുത്ത് ഞങ്ങള്‍ തമ്മില്‍ ഒരു വാദപ്രതിവാദം നടന്നു.

പരിചയമില്ലാത്തതോ കൌതുകമുണര്‍ത്തുന്നതോ എന്തെങ്കിലും നിലത്തു കണ്ടാല്‍ ഒന്നു ചവിട്ടി നോക്കുക എന്ന, പൊതുവെ മനുഷ്യസഹജമായ, ആ ആ ആ വാസന എനിക്കുമുണ്ടായി. കനലില്‍ ചവിട്ടി ധീരത തെളിയിക്കാന്‍ തുനിഞ്ഞ എന്നെ പതിവു പോലെ എന്നേക്കാള്‍ തൊട്ടു മൂത്തവന്‍ തടഞ്ഞു.
"വേണ്ട്ര കെഴങ്ങാ...അത് കത്തിത്തീര്‍ന്നിട്ട്‌ണ്ടാവുല്യ"...
എനിക്കങ്ങോട്ട് തരിച്ചു വന്നു. ഹല്ല പിന്നെ, രണ്ടൂസം മുമ്പ് ഇട്ട തീയാണ്‌. ഇതിപ്പൊ മൂന്നാംപൊക്കമായി.പോരാത്തതിന്‌ കാലത്ത് മഴേം ചാറിയിരിക്കുന്നു. അപ്പഴാണ്‌ ലവന്‍റെ ഒരു ഉപദേശം.സംഭവം, അന്ത സഹോദരനു ഇളയതായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. മൂത്തവരു പറയുന്നതുസഹിക്കാം, പക്ഷേ, ഇതിപ്പൊ നീര്‍ക്കോലികള്‍ വരെ വിടൂല്ലാന്നു വെച്ചാല്...
LSS-ഇലും USS-ഇലും യുറീക്കാപ്പരീക്ഷകളിലും അങ്ങനെ പങ്കെടുക്കാന്‍ പറ്റിയവയിലെല്ലാം തോറ്റുമടങ്ങാന്‍ എന്നെ പ്രാപ്തനാക്കിയ എന്റെ ശാസ്ത്രീയവിജ്ഞാനത്തിന്‍റെ പിന്‍ബലത്തെ സാക്ഷിയാക്കി ഞാന്‍ പ്രഖ്യാപിച്ചു.
"ഇതിലെ തീ കെട്ടിട്ടുണ്ടാവും. തീയൊന്നും രണ്ട് ദൂസത്തീക്കൂടല്‍ കത്തിനിക്കൂല്യ. ഞാന്‍ പുട്ടു പോലെ ഇതു ക്രോസ്സ് ചെയ്തു വരും.. കാണണാ?"
സഹോദരലോബി ചിരിച്ചു..പുച്ഛിച്ച് ചിരിച്ചു..
"ഡ ചെക്കാ, വെറ്തെ കാല്‌ പൊള്ളിക്കണ്ട്രാ..."
എനിക്കു വാശി കൂടുകയല്ലേ ഉള്ളൂ എന്നവരെന്താണവോ മനസ്സിലാക്കാഞ്ഞത്. അങ്ങനെ പുട്ടാലു ദേഹത്ത് കൂടിയ ആ നട്ടുച്ച നേരത്ത് ഞാന്‍ ആ ചാരക്കൂമ്പാരത്തിലേക്ക് വലതു കാലു വെച്ച് ജംപ്ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌... ആദ്യത്തെ രണ്ട് സ്റ്റെപ്പില്‍ എനിക്കൊന്നും തോന്നീല. ആ തോന്നല്‍ പകര്‍ന്നു തന്ന ധൈര്യത്തില്‍ ഞാന്‍ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു. "ഞാന്‍ പറഞ്ഞില്ലെറാ" . അതു പറഞ്ഞു തീര്‍ന്ന അതേ നിമിഷം തന്നെ പാദത്തിനടിയില്‍ ഒരുഗ്രന്‍ ഷോക്കടിച്ച പോലെ എനിക്കു തോന്നി. ഈശ്വരാ...അതെ പൊള്ളല്‍ തന്നെ..നല്ല എണ്ണം പറഞ്ഞ പൊള്ളല്‍. വലതുകാലാണോ ഇടതുകാലാണോ ആദ്യം എന്നോര്‍മ്മയില്ലെങ്കിലും രണ്ടും പൊള്ളി. നല്ല അസ്സലായി, വൃത്തിയായി പൊള്ളി. ഞാന്‍ അപ്രത്തേക്കും ഇപ്രത്തേക്കുമൊക്കെ ചാടി മറഞ്ഞു. ഏവടെ? കാലു വെക്കുന്നിടത്തൊക്കെ ഉഗ്രന്‍ ചൂട്. കളിയാട്ടത്തിലെ സുരേഷ്ഗോപിയെപ്പോലെ ഞാനാ കനല്‍ക്കൂനയില്‍ക്കൂടെ അങ്ങടുമിങ്ങടും പാഞ്ഞു നടന്നു. ഒപ്പം വലിയ വായില്‍ നിലവിളിച്ചും കൊണ്ടിരുന്നു. സംഭവം നമ്മടെ സ്വന്തം കയ്യിലിരുപ്പിന്‍റെ ഔട്ട്‌പുട്ടായിരുന്നെങ്കിലും പൊള്ളിക്കൊണ്ടിരുന്നത് എന്റെ സ്വന്തം കാലുകളായിരുന്നല്ലോ...:(

ഒരു പറമ്പപ്രത്ത് കല്യാണപ്പണികളിലായിരുന്ന എല്ലാരുടെയും ചെവികളിലേയ്ക്ക് എന്‍റെ കാറലിന്‍റെ ഒച്ച സൈറണ്‍ പോലെ അടിച്ചെത്തി. എല്ലാരും പാഞ്ഞെത്തുമ്പോ ഞാന്‍ ആ കനല്‍ക്കൂട്ടത്തില്‍ക്കിടന്ന് അങ്ങോട്ടുമിങ്ങോട്ടും ഓടുകയായിരുന്നു. ഒടുവിലെങ്ങനെയോ ഞാന്‍ പുറത്തെത്തി. സഹോദരലോബി ഐസൊക്കെയായി റെഡിയായി നില്‍പ്പുണ്ടായിരുന്നു. കാല്‍വിരലുകള്‍ക്കുള്ളിലേക്കൊക്കെ ഐസുകട്ടയൊക്കെ വച്ച് അന്നവിടെയൊരു കമുങ്ങിന്‍റെ ചോട്ടില്‍ ഞാന്‍ ബോധം കെട്ടു കിടന്നു...കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു...

പിറ്റേന്ന് കല്യാണത്തിന്‌, പ്രത്യേകം വാങ്ങിയ ഷൂവൊന്നും ഇടാന്‍ പറ്റാതെ, കാലില്‍ പൊള്ളലിലൊന്നും അനക്കം തട്ടാതിരിക്കാന്‍ ടാര്‍പണിക്കാരിടുന്ന പോലത്തെ ഒരു സാധനമൊക്കെ വലിച്ചു കേറ്റി, വികലാംഗരെപ്പോലെ മുടന്തിമുടന്തി, കല്യാണത്തിന്‌ കൂടാന്‍ വന്ന ചീള്പിള്ളേര്‍ വരെ ഓടിനടന്ന് ജോളിയടിക്കുമ്പോ ഗേറ്റുമ്മേല്‍ പിടിച്ചു നിന്ന്, "ഇതിലൊന്നും എനിക്ക് താല്‍പര്യമില്ല" എന്ന മട്ടില്‍ ചുമ്മാ സീരിയസ്സ്‌ചെക്കനായി അഭിനയിച്ച്....ഹാ! പാവം ഞാന്‍....

അന്ന് ആ തീയില്‍ച്ചാടാന്‍ എനിക്ക് തലക്ക് നല്ല സുഖമുണ്ടായിരുന്നില്ലേ എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്... അതിനു ശേഷവും പല തവണ ഇതേ രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പണികള്‍ കിട്ടാന്‍ തുടങ്ങിയപ്പൊഴാണ്‌ എനിക്ക് കാര്യം പിടികിട്ടിയത്, ഇത് നമ്മടെ കുഴപ്പമല്ല. മറ്റേതിന്‍റെ കൊഴപ്പാണ്‌, വരേടെ, നമ്മടെ ഗ്ളാമറിലും ജോളിലൈഫിലും അസൂയ മൂത്ത് മോളിലൊള്ള ആള്‍ മാറ്റിവരച്ച അതേ വരേടെ.

വാല്‍ :
വിശേഷദിവസങ്ങള്‍ക്ക് കൃത്യമായി പണി വാങ്ങുന്ന ഈ ശീലം ഞാന്‍ തുടങ്ങിയതെന്നാണെന്നു കൃത്യമായി പറയാന്‍ പറ്റില്ല, എന്തായാലും അങ്ങേ അറ്റത്ത് വെല്ലിമാമന്‍റെ കല്യാണത്തലേന്ന് നടത്തിയ തീച്ചാമുണ്ഡി മുതല്‍ ഇങ്ങേയറ്റത്ത് ധിരിമാമന്‍റെ ജാതകംവാങ്ങലിനു, കുളി കഴിഞ്ഞ് തോര്‍ത്തുമ്പൊ കഴുത്തുളുക്കി രണ്ടു ദിവസം "ലൌ ഇന്‍ സിങ്കപ്പൂര്‍"-ന്‍റെ പോസ്റ്ററില്‍ ജയന്‍ മുകളിലോട്ട് നോക്കി നിക്കുന്ന പോലെ കഴിഞ്ഞു കൂടിയതുള്‍പ്പെടെ .... ഓര്‍ക്കാപ്പുറത്തെ അടികളേറ്റു വാങ്ങാന്‍ അനിയന്‍റെ ജീവിതം ഇനിയും ബാക്കി....

Tuesday 22 May 2007

ബാലരമയ്ക്കു വാശി പിടിയ്ക്കുമ്പോള്‍

പക്വത വരാത്ത പ്രായത്തില്‍, ഒരു ബാലരമ വാങ്ങാന്‍ പോവാന്‍ വരെ അച്ഛന്‍റെ/അമ്മയുടെ കാശ് മാത്രമല്ല, അവരുടെ അകമ്പടി വരെ ആവശ്യമുള്ള ചെറുപ്പകാലങ്ങളില്‍, നിഷ്കളങ്കരായ ബാലന്മാരും ബാലികമാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍, ചില റ്റിപ്സ് ഫ്രം എക്സ്പീരിയന്സ്ഡ് ഹാന്‍ഡ്സ്.

  • പണം തരുന്ന രക്ഷിതാവ് അച്ഛനാണെങ്കില്‍ നിര്‍ബന്ധബുദ്ധി അല്‍പം കടിച്ചു പിടിച്ചു മാത്രം പ്രകടിപ്പിക്കുക. അച്ഛന്‍മാര്‍ക്കു പൊതുവെ ദേഷ്യം പതുക്കെയേ വരൂ എങ്കിലും വന്നാപ്പിന്നെ ചെന്നൈയില്‍ മഴ വന്ന പോലെ ആയിരിക്കാന്‍ സാധ്യത വളരെ കൂടുതലാണ്‌.
  • അച്ഛന്‍ അധ്യാപകനാണെങ്കില്‍ വളരെ സൂക്ഷിക്കണം, പ്രത്യേകിച്ച് അച്ഛന്‍റെ ഓഫീസ്റൂമില്‍ വച്ചും മറ്റും ബാലരമക്കു വേണ്ടി വാശി പിടിക്കുമ്പൊള്‍.
  • ആരും ചുറ്റിലും ഇല്ലാത്തപ്പോള്‍ വാശി പിടിക്കുന്നതാണ്‌ ഉത്തമം. വിശിഷ്യാ, അച്ഛന്‍റെ മേലുദ്യോഗസ്ഥര്‍ അടുത്തുണ്ടാവുമ്പോള്‍ സംയമനം പാലിക്കുക.
  • അച്ഛന്‍റെ ഓഫീസ്സില്‍ വച്ച് ഇനി ബാലരമ അത്രയ്ക്കും അത്യാവശ്യമായി തോന്നുകയാണെങ്കില്‍, സ്വന്തം വീടോ, ഏതെങ്കിലും ബന്ധുക്കളുടെ വീടോ അടുത്തില്ലെന്ന് ഉറപ്പു വരുത്തുക. ഓഫീസില്‍ വച്ച് കീറു കിട്ടാന്‍ സാധ്യത കുറവാണെങ്കിലും മേല്‍പ്പറഞ്ഞ വീടുകളുടെ സാമീപ്യം അപകടം ക്ഷണിച്ചു വരുത്താന്‍ സാധ്യതയുണ്ട്.
  • ഇനി വീടു തൊട്ടടുത്താണെങ്കില്‍, വീട്ടില്‍ തെങ്ങുകയറ്റം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. തേങ്ങക്കുട്ടികള്‍ കുലകളില്‍ കിടന്ന് ഊഞ്ഞാലാടാന്‍ ഉപയോഗിക്കുന്ന "ഞെട്ടി" എന്ന ഭാഗം, അതായത് "കൊലഞ്ചല്‍" എന്ന പേരില്‍ കഴിമ്പ്രം-എടമുട്ടം-തൃശ്ശൂര്‍ ഭാഗങ്ങളില്‍ അറിയപ്പെടുന്ന സാധനം അടുത്തൊന്നും ലഭ്യമല്ലെന്ന് വളരെ സത്യസന്ധമായി ഉറപ്പു വരുത്തുക.
  • നമ്മുടെ വാശി പിടിക്കലുകള്‍ക്കിടയില്‍ അച്ഛന്‍ മേലുദ്യോഗസ്ഥനെ നോക്കി ഒരു തരം വക്രിച്ച ചിരി ചിരിക്കുന്നുണ്ടെങ്കില്‍ വളരെ ശ്രദ്ധിക്കണം. കരച്ചിലും വാശിയും താല്‍ക്കാലികമായെങ്കിലും നിര്‍ത്തുന്നതാണ്‌ നല്ലത്. ഈ ഘട്ടത്തില്‍ നിങ്ങളുടെ മേല്‍ പിടുത്തം വീഴാന്‍ സാധ്യതയുള്ളതിനാല്‍ വളരെ സൂക്ഷിച്ചു വേണം പെരുമാറാന്‍.
  • ഇനി നമ്മുടെ കയ്യിലിരിപ്പു കൊണ്ടും തലയ്ക്കു മുകളില്‍ ചൊവ്വയും ശനിയും കൂടിയിരുന്നു ചീട്ടു കളിക്കുന്നതിന്‍റെ പ്രഭാവത്താലും, മേല്‍പ്പറഞ്ഞതെല്ലാം സംഭവിച്ചെന്നിരിക്കട്ടെ. ക്രൂശിക്കാന്‍ വേണ്ടി വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ ബലം അധികം പിടിക്കരുത്. നമ്മള്‍ കൂടുതല്‍ ബലം പിടിക്കുമ്പോള്‍ അതിനു 1:100 എന്ന ആനുപാതത്തില്‍ പിടുത്തത്തിന്റെ ശക്തി കൂടാനും അതു വഴി കൈത്തണ്ടയില്‍ ചെമന്ന വളയിട്ടതു പോലെ ചില അടയാളങ്ങള്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ പതിയാനും സാധ്യതയുണ്ട്. പകരം മാക്സിമം വോളിയത്തില്‍ അകറിക്കരയുക. ആരെങ്കിലും ഓടി വന്ന് അച്ഛനെ പിടിച്ചു മാറ്റുന്നതു വരെ കാറല്‍ തുടരുക.
  • ഇനി ഒന്നും നടന്നില്ലെങ്കില്‍, അതായത് കിട്ടാനുള്ളതെല്ലാം ശരീരത്തിന്‍റെ പ്രധാന മര്‍ദ്ദനബാധിതപ്രദേശങ്ങളായ തുടകള്‍, നടുമ്പുറം, ഇളം ചന്തികള്‍ എന്നിവയില്‍ ഏറ്റു വാങ്ങിയ ശേഷം, കുറച്ചു ദിവസത്തേക്ക് അച്ഛനെ കാണുമ്പോള്‍ മൂപ്പരുടെ ചങ്കു പറിയുന്ന വിധത്തില്‍ നോക്കി തിരിഞ്ഞു നടക്കുക. രണ്ടു ദിവസത്തിനുള്ളില്‍ ബാലരമയും കൂടെ പ്രോല്‍സാഹനസമ്മാനങ്ങളും കിട്ടുന്നതായിരിക്കും.

    വാല്: കിട്ടിയ ലാത്തിച്ചാര്‍ജ്ജിന്‍റെ ഇഫക്റ്റില്‍ നടുമ്പുറം വച്ച് മലര്‍ന്നു കിടക്കാന്‍ പറ്റാതെ കമഴ്ന്നു കിടക്കുമ്പോ, ആരെങ്കിലും പുറത്തെ പാടുകളില്‍ തടവുന്ന പോലെ തോന്നിയാല്‍ ആരാണെന്നു തിരിഞ്ഞു നോക്കണ്ട. അച്ഛനായിരിക്കും. മൂപ്പരുടെ ഒരു സമാധാനത്തിനല്ലേ, അങ്ങേരു തടവിക്കോട്ടെ. ഭാവിയില്‍ വളര്‍ന്നു വലുതായി ഒരു ബ്ളോഗൊക്കെ തുടങ്ങീട്ട് ആ അനുഭവമൊക്കെ ഒരു പോസ്റ്റാക്കി ഇട്ടാ മതി.

Wednesday 9 May 2007

പോലീസ്മാമന്‍റെ ബീഡിക്കുറ്റി

പോലീസ്മാമന്‍ അന്തസ്സുള്ള ഒരു ബീഡി വലിക്കാരനായിരുന്നു.
ആത്മാര്‍ത്ഥതയോടെയുള്ള മൂപ്പരുടെ ബീഡിവലി ഞാന്‍ ഒരു പാട് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ചെറുപ്പത്തില്.
മഞ്ഞക്കാജയുടെ മൂടൊന്നു പൊട്ടിച്ച്, അതിലൊരെണ്ണം മജീഷ്യന്‍ സാമ്രാട്ടിനെപ്പോലെ കയ്യിലെടുത്ത്, കയ്യിലെ തീപ്പെട്ടിയില്‍
നിന്നൊരു കൊള്ളി സ്റ്റൈലില്‍ പുറത്തെടുത്ത്, ബീഡി നല്ല ഉശിരന്‍ കട്ടിമീശയുടെ കീഴെയുള്ള ചുണ്ടുകള്‍ക്കിടയില്‍ വെച്ച്, രണ്ടു കൈ കൊണ്ടും തീയ്ക്കു മറ പിടിച്ചുള്ള ബീഡിവലിയുടെ ആ ട്രഡിഷണല്‍ സ്റ്റാര്‍ട്ട് ഒരു സെക്കന്‍റു പോലും മിസ്സ് ചെയ്യാതെ വാ പൊളിച്ച് ഞാന്‍ നോക്കി നിക്കുമായിരുന്നു.
കത്തിപ്പിടിച്ചു കഴിഞ്ഞാല്‍പ്പിന്നെ കൊള്ളിയെ കൈ കൊണ്ടൊരാട്ടാട്ടി മണ്ണിലേക്കൊരേറും...ഹൊ! അത്തരം വാ പൊളിച്ചു നില്‍ക്കലുകള്‍ക്കിടക്കെവിടെയോ ആണ്‌
എനിക്കും ബീഡി വലിക്കണമെന്ന് പൂതി വന്നു തുടങ്ങിയത്. കൊള്ളിത്തരത്തിനു മറുചിന്തയില്ലല്ലോ. എങ്ങനെയെങ്കിലും ബീഡി വലിച്ചേ പറ്റൂ...
എന്തു ചെയ്യും! ടെന്‍ഷന്‍...! ഹൊ! ബീഡിവലിയുടെ ഗുണങ്ങള്‍ മനസ്സില്‍ നോണ്-സ്റ്റോപ്പ് ട്രെയിലറുകളായി ഓടുന്നു....!
ബീഡി കിട്ടിയാ മാത്രം പോരല്ലോ. അതെവിടെയിരുന്നു വലിക്കും, കൂട്ടത്തിലെ ഏറ്റവും പ്രോബ്ളമാറ്റിക്കായ മിഷന്‍ അതാണല്ലോ.
അമ്മയുടെ പിച്ച് മട്റും തല്ലിനെയും അച്ഛന്‍റെ ചൂലുംകെട്ടു കൊണ്ടുള്ള ഔട്ട്-ഓഫ്-കണ്ട്രോള്‍ ചാമ്പുകളെയും അന്ധമായി പേടിച്ചിരുന്ന കാലം.
പക്ഷേ, ബീഡി വലിച്ചേ പറ്റൂ. ആരാണൊരു തുണ!
രക്ഷകന്‍റെ വേഷത്തിലാണ്‌ കിഴക്കേലേ ശാന്തേച്ചീടെ മോന്‍ രാമഡു(അതു ചുള്ളന്‌ പരമ്പരാഗതമായി കിട്ടിയ പേരാണ്‌) അവതരിച്ചത്. കക്ഷി നമ്മടെ കളിക്കൂട്ടുകാരനായിരുന്നു. പഠനപദ്ധതികളില്‍ വിശ്വാസം പോരാഞ്ഞിരുന്നതു കൊണ്ടും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടി ഒന്നില്‍ കൂടുതല്‍ വര്‍ഷം ഒട്ടു മിക്ക ക്ളാസ്സുകളിലും ചെലവഴിച്ചിരുന്നതു കൊണ്ടും കാഴ്ചക്കു ചെറുതാണെങ്കിലും ലവന്റെ പ്രായം എന്നേക്കാളും കുറച്ചു കൂടുതലായിരുന്നു. പക്ഷേ തല്ലുകൊള്ളിത്തരങ്ങള്‍ക്കു പ്രായഭേദമില്ലെന്നാണല്ലോ മഹദ്വചനം. എന്തായാലും സംഗതി രാമഡു ഏറ്റു.
പോലീസ്മാമന്‍റെ മഞ്ഞക്കാജ സെറ്റില്‍ നിന്നും ഒന്നു രണ്ട് മെംബേഴ്സിനെ ഞാന്‍ അടിച്ചു മാറ്റി. എവിടുന്നോ രാമഡുവും മൂന്നാലെണ്ണം കൊണ്ടു വന്നു.
തെക്കേലെ സിങ്ച്ചേട്ടന്‍റെ പറമ്പിലെ കുളക്കരയിലുള്ള കശുമാവിന്‍റെ ഉച്ചി...അതായിരുന്നു രാമഡു കണ്ടെത്തിയ സങ്കേതം. കൊള്ളാം..എനിക്കിഷ്ടായി.
അങ്ങനെ ഒരു ഞായറാഴ്ചദിവസം കഴിമ്പ്രം ഉച്ചയൂണു കഴിഞ്ഞു മയങ്ങുന്ന ആ ധന്യവേളയില്‍ ഞാനും രാമഡുവും പ്രസ്തുതകശുമാവിന്‍റെ ഉച്ചിയേക്കു വലിഞ്ഞു കേറി. പ്രതീക്ഷിച്ചതിലും കൂടുതല്‍ പുളിയുറുമ്പുകള്‍ അന്നാ മരത്തിലുണ്ടായിരുന്നെങ്കിലും അന്നത്തെ അവയുടെ കടികള്‍ കൊണ്ട് എനിക്കോ രാമഡുവിനോ തീരെ വേദന തോന്നിയില്ല...
അങ്ങനെ ടോപ്പിലെത്തിയ ഞങ്ങള്‍ പദ്ധതി തുടങ്ങി. ഒറിജിനലിലേക്കു കടക്കും മുന്‌പ് ഒരു ഡ്രസ്സ് റിഹേഴ്സലിനായി അയ്നിത്തിരി കടലാസ്സില്‍ ചുരുട്ടി വലിച്ചു ഞാന്‍ പ്രാക്ടീസ് ചെയ്തിരുന്നു. അതു കൊണ്ടു തന്നെ പുക വായില്‍ കയറുമ്പോളുണ്ടാകുന്ന അവസ്ഥയുടെ ഒരു ഏകദേശധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ സ്വതവേ വിഡ്ഢിയായ ഞാന്‍ പുക ഉള്ളിലേക്കെടുത്തിരുന്നില്ല. അതു രാമഡു കണ്ടു. "ഡാ, കന്നാലീ, പൊഗ ഉള്ളീല്‍ക്കിട്ത്ത് വിട്റാ." എന്നു സ്നേഹത്തോടെ അപ്പൊത്തന്നെ എന്നെ ശാസിക്കുകയും ചെയ്തു. വിദഗ്ദ്ധോപദേശം ശിരസ്സാ വഹിച്ച ഞാന്‍ അടുത്ത ഒന്നു രണ്ട് പുകകള്‍ അണ്ണാക്കിന്‍റെ അന്തരാളങ്ങളിലേക്കു വലിച്ചെടുത്തു.......
"ഖോ ഖോ ഖോ....ഖ്രോ ഖ്രോ ഖ്രോ...ബുഹുബുഹുഖ്രാ.." തുടങ്ങിയ സ്വരങ്ങളുടെ ഒരു വിസ്താരമായിരുന്നു അവിടെ പിന്നെ ഉയര്‍ന്നു കേട്ടത്. "ഡാ...മിണ്ടാണ്ടിരിക്കഡാ...ആരെങ്കിലും വരൂഡാ.." എന്നൊക്കെ ആരോ പറയുന്ന പോലെ എനിക്കു തോന്നി. പക്ഷേ, കറങ്ങിക്കൊണ്ടിരിക്കുന്ന കശുമാവിനെ രണ്ടു കൈ കൊണ്ടും കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്താന്‍ നോക്കുന്ന എനിക്ക് അതാരാണെന്നു നോക്കാന്‍ സമയമില്ലല്ലോ. ഇടയ്ക്ക് തലയൊന്നുയര്‍ത്താന്‍ ഞാന്‍ നോക്കി. അപ്പോഴാണ്‌ കശുമാവ് മാത്രല്ല, അടുത്തുള്ള മോട്ടോര്‍പ്പുരയും മയില്‍പ്പീരിയന്‍ മാവും ദൂരെയുള്ള തൊഴുത്തും ഉള്‍പ്പെടെ സിങ്ച്ചേട്ടന്‍റെ പറമ്പ് മൊത്തം കറങ്ങുന്നതായി എനിക്കു ബോദ്ധ്യപ്പെട്ടത്. രാമഡുവിന്റെ കരങ്ങളെന്നെ താങ്ങിയില്ലായിരുന്നെങ്കില്‍ ചുള്ളന്റെ ആജ്ഞ വഹിച്ച എന്‍റെ അന്ത ചള്ളു ശിരസ്സ് നിലത്തു കുത്തി വീണ്‌ ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്കു പോകുന്നതു കാണാനുള്ള അസുലഭാവസരം രാമഡുവിനു കൈ വന്നേനെ. വാട്ട് എ മിസ്സ്! കുറച്ചു നേരം പുളിയുറുമ്പിന്‍റെ കടി കൊണ്ടപ്പൊ സിങ്ച്ചേട്ടന്‍റെ പറമ്പ് റൊട്ടേഷന്‍ സ്റ്റോപ്പ് ചെയ്തു. സംഭവം, പ്രത്യേകിച്ച് തല കറങ്ങിയ കാര്യം ആരോടും പറയണ്ട എന്ന് രാമഡുവിനെ ചട്ടം കെട്ടി ആത്മനിര്‍വൃതിയോടെ ഞാന്‍ മരമിറങ്ങി. പുളിയുറുമ്പുകള്‍ എനിക്കു വഴി മാറിത്തന്നു.. അറബിക്കടലില്‍ നിന്നും ഒഴുകിയെത്തിയ ഇളംകാറ്റ് എനിക്ക് വെഞ്ചാമരം വീശി...ഞാന്‍ കൃതാവുള്ളവനായി...

വാല്‍ : അസമയത്ത് കശുമാവിന്‍റെ മുകളില്‍ നിന്നുള്ള പുകയും ഡ്രം ബീറ്റ്സുമെല്ലാം കേട്ട് സിങ്ച്ചേട്ടന്‍റെ മോള്‍ വന്നു നോക്കീര്‍ന്നൂന്നോ അവളു കണ്ടതെല്ലാം എന്‍റെ സ്വന്തം അമ്മയായ റാണിറ്റീച്ചറോടു പോയി പറഞ്ഞു കൊടുത്തൂന്നോ ഒക്കെ പാണന്‍മാര്‍ ഇപ്പോഴും കഴിമ്പ്രത്ത് പാടി നടക്കുന്നു... എന്തായാലും കിഴക്കേ വീട്ടിലും പടിഞ്ഞാറേ വീട്ടിലും അന്നു നല്ല അങ്കച്ചാര്‍ത്തായിരുന്നു.

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...