Thursday 29 March 2007

ചെറിയ ചില തിരിച്ചറിവുകള്‍

ഇന്നൊരു ചീത്ത ദിവസമായിരുന്നു.

ചെയ്ത ജോലിയൊന്നും ശരിയായില്ല ശരിയായി വന്നപ്പോഴേക്കും ദിവസം തീര്‍ന്നു പോവുകയും ചെയ്തു. ചെറിയ തെറ്റുകള്‍ക്കും മുന്നോട്ടുള്ള പ്രയാണത്തിള്‍ വലിയ അമാന്തം ഉണ്ടാക്കാന്‍ കഴിയുമെന്നു ഞാന്‍ ആവര്‍ത്തിച്ചു മനസ്സിലാക്കുന്നു.

പക്ഷേ... അതു പോലെ തിരിച്ചും ഒരു തത്വം ഉണ്ടായിക്കൂടെ?

ഒരിക്കല്‍ ശ്രീരാമ പോളിയോടു ഇടയ്ക്കു വെച്ചു യാത്ര പറഞ്ഞ് എഞ്ചിനീറിങ് ഡിഗ്രിക്കു വേണ്ടി ഇറങ്ങിപ്പുറപ്പെട്ടില്ലേ... അച്ഛന്‍ തടഞ്ഞില്ലല്ലോ.... മുന്‍പെഴുതിയിരുന്ന യോഗ്യതാപരീക്ഷയില്‍ ഉയര്‍ന്ന(എന്നു വെച്ചാല്‍ നീണ്ടു ഫോണ്‍ നമ്പറു പോലെയുള്ള) മാര്‍ക്കു കിട്ടിയിരുന്നിട്ടും അച്ഛന്‍ ഒന്നും പറഞ്ഞില്ലല്ലോ... ഒടുവില്‍ രണ്ടാമത്തെ തവണ പ്രവേശനം കിട്ടിയപ്പോളും അച്ഛന്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല... പക്ഷേ ആ ഒരു തീരുമാനമല്ലേ ജീവിതത്തെ ഇത്രയും മാറ്റി മറിച്ചത്...?

അന്ന് ആ പരീക്ഷാക്കാലത്ത് മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് വിധിയല്ലാതെ മറ്റെന്താണ്...? ആ... എനിക്കറിഞ്ഞൂട... പക്ഷേ, സ്വപ്നഗൃഹത്തിന്‍റെ ആധാരത്തിനു മുകളില്‍ തൂങ്ങിക്കിടന്ന ഡെമോക്ലീസുമാരുടെ വാളുകളെയും അവഗണിക്കാന്‍ കഴിയാത്ത വിധം തീക്ഷ്ണമായിരുന്ന അവജ്ഞയുടെ ദൃഷ്ടിമുനകളെയും തടുത്തുമാറ്റാന്‍ ഇന്നെനിക്കു കഴിയുന്നെങ്കില്‍ അത് ആ തീരുമാനം മൂലമായിരുന്നില്ലേ? എന്നിട്ട് വെറും ഒരു ദിവസത്തിന്‍റെ നിരാശയിന്മേല്‍ ഞാനതിനെ തള്ളിപ്പറയുകയോ....?

ഛെ! ഞാന്‍ എന്തൊരു അപക്വമതിയാണ്‌...! ഈ ദിവസത്തെയും ഞാന്‍ സ്നേഹിക്കുന്നു.... എന്‍റെ മറ്റേതൊരു മനോഹരമായ ദിനത്തെയും പോലെ... നന്ദി...

Friday 23 March 2007

കുറ്റിക്കാട്ടൂരിലെ യുദ്ധകാഹളം

എനിക്ക് ആ നാട്ടുകാരോട് സഹതാപമുണ്ടു്‌...അവരെന്തു പിഴച്ചു? സ്വന്തം ഗ്രാമത്തില്‍ ഒരു എഞ്ചിനീറിങ് കോളേജ് വരുന്നതില്‍ അതിയായി സന്തോഷിച്ചതാണോ അവര്‍ ചെയ്ത തെറ്റ്...? എന്തായാലും, കോളേജിന്റെ കൂടെ "മെന്‍സ് ഹോസ്റ്റല്‍" എന്ന മാരണം കൂടി തോളത്തേറ്റെണ്ടി വരുമെന്നു അവര്‍ പ്രതീക്ഷിച്ചു കാണില്ല.....

എന്തൊക്കെ പറഞാലും 2001 കേരളപ്പിറവി കോഴിക്കോടിന്റെ അതിര്‍ത്തി കടന്നു വന്നത് കുറ്റിക്കാട്ടൂരെന്ന കൊച്ചു ഗ്രാമത്തില്‍ മാറ്റങളുടെ തുടക്കം കുറിച്ചുകൊണ്ടാണു്‌...പണ്ടാരോ എതോ സിനിമയില്‍ പറഞ്ഞ പോലെ, ഉജാലേടെ പരസ്യത്തിനെന്ന പോലെ വെള്ളേം വെള്ളേം ഇട്ട് നടക്കുന്ന സീനിയര്‍ പുലികള്‍.. അവരുടെ കുറവു കൂടി നികത്താനെന്ന പോലെ കണ്ണിന്റെ ഫ്യൂസ് അടിച്ചു പോകുന്ന തരത്തിലുള്ള കളറുകളില്‍ സപ്തവര്‍ണ്ണങള്‍ ചാലിച്ച കുട്ടിഷര്‍ട്ടും ബെല്‍ബോട്ടം പാന്റും ഇട്ട് ഉണങ്ങിയ ജയന്മാരെ പോലെ തേരാപാര നടക്കുന്ന യുവജനസഖ്യവും ഉള്ള കുറ്റിക്കാട്ടൂര്.... മലബാറിന്റെ(തൃശ്ശൂരിനെ ഞാന്‍ ഉള്‍പ്പെടുത്തീട്ടില്ല...വെറുതെ എന്തിനാ....!!) തനതായ ആ ആതിഥേയമര്യാദയോടെ ഞങ്ങളെ സ്വീകരിച്ച ആ പാവം നാട്ടുകാര്‍ പിന്നീട് അതിനൊക്കെ സ്വയം പ്‌രാകീട്ടുണ്ടാവും..എതായാലും മനസ്സമാധാനത്തോടെയുള്ള ഉറക്കം എന്നത് അവര്‍ക്ക് വല്ലപ്പോളുമൊക്കെ അമ്പതോ നൂറോ വീണു കിട്ടുന്ന ഒറ്റനമ്പര്‍ ലോട്ടറി പോലെയായി..

പാവം കുറെ മനുഷ്യരുടെ വീടുകളുടെ ഇടയില്‍ കെട്ടിപ്പൊക്കിയ ഞങ്ങളുടെ ഹോസ്റ്റെലിന്‌ മെന്‍സ് ഹോസ്റ്റെലിന്റെ തനതായ സദ്ഗുണങ്ങള്‍ കൊടുക്കേണ്ടത് ഞങ്ങളുടെ കടമയായതിനാലും ഞങ്ങള്‍ക്കത് വളരെ വളരെ താല്പര്യമുള്ള ഒരു കാര്യമായതിനാലും പ്രസ്തുത കെട്ടിടത്തിന്റെ ഒരു നാലയലത്തിന്റെ ചുറ്റളവില്‍ ഭൂമിയുടെ വില, മൂന്ന് വിക്കറ്റ് വീണ ഇന്ത്യന്‍ റ്റീമിന്റെ റണ്‍റേറ്റ് പോലെ അതിവേഗത്തില്‍ താഴേക്ക് പോരാന്‍ രണ്ട് മാസം പോലും എടുത്തില്ല...
മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഞങ്ങളുടെ സ്വന്തം മാളിയേക്കലിന്റെയും അതിലെ അന്തേവാസികളായിരുന്ന ഞങ്ങള്‍ എന്ന പുപ്പുലികളുടെയും തനി സ്വരൂപം നാട്ടുകാര്‍ ആദ്യം അറിഞ്ഞത് ക്രിസ്തുവര്‍ഷം രണ്ടായിരത്തി ഒന്ന് നവമ്പര്‍ മാസത്തിലെ ഒരു തണുത്ത രാത്രിയിലാണ്‌... ആദ്യമായി വീട് വിട്ട് വന്നതിന്റെ ജോളി ആക്കല്‍ ഒരു വശത്ത്.. നാളിതു വരെ ചെയ്തു കൂട്ടിയ പരാക്രമങ്ങള്‍ ഉപ്പും മുളകും കൂട്ടി അടിച്ചു വിട്ട് കയ്യടി വാങ്ങുന്നവരുടെ കഥാകഥനം വേറൊരു ഭാഗത്ത്... ഇതിനിടയില്‍ നമ്മുടെ ഐതിഹ്യമാലയില്‍ പറഞ്ഞ കോടന്‍ ഭരണിയിലെ ഉപ്പുമാങ്ങ പോലെ സമൂഹത്തിലെ അനാചാരങ്ങളെയും, നമ്മുടെ അഴീക്കോടിന്റെ സ്വന്തം ഡയലോഗായ മൂല്യച്യുതിയെക്കുറിച്ചും ഘോരഘോരം സംസാരിച്ചു കൊണ്ട് ഞങ്ങളുടെ ഒരു സംഘവും കൂടിചേര്‍ന്നപ്പോള്‍ അന്നേ വരെ പരിശുദ്ധയായിരുന്ന ആ ഗ്രാമത്തിന്റെ ജാതകം തന്നെ മാറിപ്പോവുകയായിരുന്നു....ചൂട് പിടിച്ച ചര്‍ച്ച സ്ത്രീകളുടെ പര്‍ദ്ദധാരണത്തിലെത്തി കുടുങ്ങി നിന്നു... പര്‍ദ്ദ വേണമെന്നും വേണ്ടെന്നുമുള്ള വാദപ്രതിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നേന്റെ ഇടയില്‍ അന്തരീക്ഷം പൂരപ്പറമ്പിനേക്കാള്‍ അലമ്പാകുന്നത് ശ്രദ്ധിക്കാന്‍ ആര്‍ക്കും ടൈം കിട്ടീല്യ. ഖുറാനില്‍ കൂടുതല്‍ അറിവുള്ളവരെ വിളിച്ചു വന്നു കൊണ്ടും കൂടുതല്‍ പേരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ നെട്ടോട്ടമോടുന്നതിന്റെയും ഇടയില്‍ സമയം പതിനൊന്നും പന്ത്‌റണ്ടും കഴിഞ്ഞ് ഒന്നിലേക്കു പോയത് ഞാനും (ഹിഹി) ശ്രദ്ധിച്ചില്ല... ഒടുവില്‍ താഴെ ഞങ്ങളുടേതിനെക്കാള്‍ വലിയ എന്തോ ഒച്ച കേള്‍ക്കുന്നുണ്ടോ എന്നൊരു ഡൌട്ടടിച്ചപ്പോ "ആരെടാ അവിടെ ബഹളമുണ്ടാക്കുന്നത്" എന്ന മട്ടില്‍ ഞങ്ങള്‍ ഒന്നു രണ്ട് പേര്‍ പതുക്കെ ജനലിലൂടെ ഏന്തി വലിഞ്ഞു നോക്കി.... കൊലവിളിയും വിളിച്ച് നില്‍ക്കുന്ന മദയാനകളെപ്പോലെ താഴെ നാട്ടുകാരുടെ ഒരു ഗ്രൂപ്പിനെ കണ്ടപ്പോലാണ്‌ സംഗതി കൈ വിട്ടു പോയ വിവരം ഞങ്ങളറിഞ്ഞത്..... സമസ്താപരാധം പൊറുത്ത് മാപ്പു തരണേ ചേട്ടമ്മാരേ ഇക്കമാരേ ഏ ഏ ഏ എന്നുള്ള രീതിയിലുള്ള മാപ്പുപറയലുകളുടെ എക്കോ അടുത്തുള്ള പള്ളീടെ ബാങ്കുവിളി പോലെ പാറേക്കോട്ട് താഴത്തും പട്ടയില്‍കുന്നിന്റെ താഴ്വരകളിലും അലയടിച്ചു....നാടിന്റെ സാംസ്കാരികകാര്യങ്ങളില്‍ ഒരു താല്പര്യവുമില്ലാത്തവരും ഒഴിവുവേളകള്‍ ആനന്ദപ്രദമാക്കുന്നതില്‍ വിമുഖത കാണിക്കുന്നവരുമായ ഇത്തരം ആളുകള്‍ നമ്മുടെ ചര്‍ച്ച ആസ്വദിക്കാനുള്ള സൌഭാഗ്യം അര്‍ഹിക്കുന്നില്ലെന്ന് മനസ്സാ പറഞ്ഞ് സമാധാനിച്ച് ഞങ്ങള്‍ പതിയെ കിടക്കകളില്‍ അഭയം പ്രാപിച്ചു.

സംഗതി എന്തൊക്കെയായാലും പട്ടിയുടെ വാലിന്റെ കഥ പറഞ്ഞ പോലെയായിരുന്നു കാര്യങ്ങളുടെ പിന്നീടുള്ള ഗതിവിഗതികള്‍... കൂടുതല്‍ ഗൌരവമേറിയ ചര്‍ച്ചകളും വാഗ്വാദങ്ങളും, പിന്നെ 15*10 ഹാളിനുള്ളിലെ ക്രിക്കറ്റ് കളിയുമായി ഞങ്ങളെന്ന ചാത്തന്‍കൂട്ടം മുന്നേറിയപ്പോള്‍ സ്വന്തം ശീലങ്ങളെ മാറ്റിയെടുക്കുകയല്ലതെ നാട്ടുകാര്‍ക്കു വേരെ വഴിയുണ്ടായിരുന്നില്ല... ഹോസ്റ്റെലിനോട് ചേര്‍ന്നു നില്‍ക്കുന്ന വീട്ടുകാര്‍ അങ്ങോട്ടുള്ള ഞങ്ങളുടെ ദൃഷ്ടി മറക്കാന്‍ റ്റാര്‍പോളിന്‍ ഷീറ്റ് വെച്ച് മറച്ചതും കളികള്‍ക്കിടെ ആദ്യമായി ഫുട്ബോള്‍ അങ്ങോട്ട് പോയപ്പോളുണ്ടായ കൊലവിളികളും ഒന്നും തന്നെ പിന്നീടുള്ള ഞങ്ങളുടെ തല്ലുകൊള്ളിത്തരങ്ങള്‍ക്ക്, ഞങ്ങളുടെ ഭാഷയില്‍പറഞാല്‍ സ്വസ്ഥവും സ്വതന്ത്രവുമായ ഞങ്ങളുടെ ജീവിതത്തിന്‌, യാതൊരു വിധ മാറ്റവുമുണ്ടാക്കാനായില്ല...
പതിയെപതിയെ കുറ്റിക്കാട്ടൂര്‍ അതിന്റെ മുഖച്ഛായ മാറ്റി...അല്ലെങ്കില്‍ ഞങ്ങളെന്ന ഒഴിയാബാധകളും ഒരിക്കലും നിലക്കാത്ത ഞങ്ങളുടെ പിന്‍തലമുറയും ചേര്‍ന്ന് അതിനെ മാറ്റി.... അവിടം വിട്ടിട്ട് രണ്ട് കൊല്ലം കഴിഞ്ഞെങ്കിലും ഇടക്കൊന്നു അവിടെ ചെന്നപ്പോള്‍ പഴയതിലും ഹൃദ്യമായ പുഞ്ചിരിയോടെ നാട്ടുകാര്‍ വിശേഷങ്ങളൊക്കെ ചോദിച്ചപ്പോള്‍ മനസ്സിലെവിടെയോ ആരോ പറഞ്ഞു.."എന്തൂട്ടിന്ണ്ടാ ജേഷ്ടേ അവര്- രെ തൊയ്‌ര്യം നശിപ്പിച്ചേ?"

Saturday 17 March 2007

അനിയന്‍റെ ഒന്നാം തിരുപ്രണയം

സംഭവം ഞാനൊരു നുണയനാണെങ്കിലും, താഴെപറയുന്ന കഥ വാസ്തവമാണ്... പ്രേമം എന്നാല്‍, ഷനുച്ചേട്ടനും കൂട്ടുകാരും ചെയ്തിരുന്ന പോലെ സ്കൂളിലെ കാണാന്‍ കൊള്ളാവുന്ന ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ കൂട്ടത്തില്‍ ശുദ്ധനും തിരിച്ചടിക്കാന്‍ സാധ്യത ഇല്ലാത്തവനും ആയവന്‍റെ തലയില്‍ കെട്ടിവെച്ചു കൊടുക്കുകയും, തല്ഫലമായി, ഇല്ലാത്തതും എന്നാല്‍ ഉണ്ടായാല്‍ കൊള്ളാമെന്നു പ്രസ്തുത ശുദ്ധനു തോന്നുകയും ചെയ്യുന്ന ഒരു വികാരമാണെന്നായിരുന്നു എന്‍റെ പൊതുവെയുള്ള ഒരു ധാരണ. പിന്നീടെപ്പൊഴെങ്കിലും അന്ത പെണ്‍കുട്ടിയില്‍ നിന്നും നമ്മുടെ ശുദ്ധനു വഴക്കു കിട്ടുകയും അതിന്‍റെ ബോണസ്, ഗ്രാറ്റുവിറ്റി എന്നിവയായി കൂടെ നടന്നു ഒടുവില്‍ പാലം വലിച്ച ആത്മാക്കളുടെ ഒടുക്കത്തെ തേജോവധവും, കൂനിന്മേല്‍ കുരു എന്ന കണക്കു വീട്ടുകാരുടെ കയ്യില്‍ നിന്നും കിഴുക്കു കിട്ടുകയും ചെയ്യുന്നതോടെ ലാസ്റ്റ് കര്‍ട്ടന്‍ വീഴുന്ന അത്തരം ഒരു നാടകത്തിന്‍റെ നായകനാകാന്‍ എനിക്കു കൈ വന്ന മഹാസൌഭാഗ്യമാണു കഥാതന്തു...പാവം ഞാന്‍...

ഞാന്‍ വെറും ഒരു നാലാം ക്ലാസ്സ് വിദ്യാര്‍ഥി ആയിരുന്നു അന്ന്‌...സ്കൂള്‍ വിട്ട് ഷനുചേട്ടന്‍റെയും ചേട്ടന്‍റെ പട്ടാളത്തിന്‍റെയും കൂടി നടന്ന് വന്ന പാവം ഞാന്‍ വൈദ്യരുദെ കടയ്ക്കു മുന്‍പുള്ള വളവില്‍ എനിക്കുള്ള പണി കാത്തു നില്ക്കുന്നുണ്ടെന്നു എങ്ങനെ അറിയാന്‍....!വളവിലെ വീടിന്‍റെ ഗേറ്റില്‍ പിദിച്ചു നിന്നിരുന്ന എന്‍റെ പഴയ ഒരു സഹപാഠി എന്നെ കണ്ട് ഒന്നു ചിരിച്ചു. യുവര്‍ ഓണര്‍, അതാണു ഞാന്‍ ചെയ്ത അപരാധം...! ആ ഒരു ചിരിക്കു കിട്ടിയ വ്യാഖ്യാനങ്ങള്‍ കേട്ടു എനിക്കു തന്നെ തോന്നിപ്പോയി, എല്‍.കെ.ജിയില്‍ ഒരു വര്‍ഷം മാത്രം കൂടെ പഠിച്ച എന്നെ അവള്‍ അതിഭയങ്കരമായി പ്രേമിക്കുന്നുണ്ടോ എന്നു....

കാര്യം എന്തൊക്കെയായാലും അനിയന്‍റെ പ്രേമം എല്ലാരും കൂടെ ആഘോഷിച്ചു..പ്രണയലേഖനങ്ങള്‍ തയ്യാറായി...ഇന്‍ത്യന്‍ പ്രസിഡണ്ട്‌ നിയമത്തില്‍ ഒപ്പു വെക്കുന്നതു പോലെ എനിക്ക് അതിലെല്ലാം എന്‍റെ കയ്യൊപ്പ് വയ്ക്കേണ്ടി വന്നു. "നീ പേടിക്കണ്ട്രാ..അവള്‍ക്കു നിന്നോടു ഉരു ജ്ജാതി പ്രേമാണ്ടാ.." എന്നൊക്കെ ഒടുക്കത്തെ സഹോദരസ്നേഹം നടിച്ചു പറഞ്ഞ് അവരൊക്കെ എന്നിലെ നാലാംക്ലാസ്സ് കാമുകനു കരുത്തു നല്കി. ഒടുവില്‍ എന്‍റെ സ്വന്തം കൈപ്പടയില്‍ എന്‍റെ ആദ്യത്തെ പ്രണയലേഖനം ഞാന്‍ എഴുതി....
ഒരു പക്ഷേ, എം.ടി യെക്കാളും പ്രസവവേദന അനുഭവിച്ചു വെള്ളക്കടലാസില്‍ ഞാന്‍ തയ്യാറാക്കിയ എന്‍റെ ആദ്യത്തെ കത്തിലെ അക്ഷരങ്ങള്‍ക്ക് മഞ നിറം ഉപയോഗിച്ചാല്‍ എളുപ്പം ആര്‍ക്കും മനസ്സിലാവില്ലെന്നു ഉപദേശിച്ചതു വെല്ലിയമ്മേടെ മോന്‍ കിച്ചു ആയിരുന്നു. പാപി!ഒടുവില്‍ വെറും ഒരു പാവമായ ഞാന്‍ എന്ന കാമുകന്‍റെ ജീവിതത്തിലെ ആ പരിപാവനമായ ദിനം വന്നെത്തി... ഇന്നാണു ഞാന്‍ എന്ന റോമിയോ എന്‍റെ ജൂലിയറ്റിനു കത്തു കൊടുക്കുന്നത്‌. കത്തു കാമുകനു നേരിട്ടു കൊടുക്കാന്‍ ധൈര്യമില്ലാതതിനാല്‍ ആ ദൌത്യം എറ്റെടുക്കാനും ആളുണ്ടായി. അങ്ങനെ എന്‍റെ കത്ത് ഞാന്‍ ദൂതനു കൈമാറി.

കാലം ഹാര്‍ലി ഡേവിഡ്സണില്‍ കേറി പറന്നു പോയി. എന്‍റെ കത്തിനു ഒരു മറുപടിയും വന്നില്ല. പിന്നീടു പലപ്പോഴും ഞാന്‍ എന്‍റെ അഭിനവകാമുകിയെ കണ്ടെങ്കിലും പതിവു ചിരിയില്‍കവിഞ ഒന്നും ലവള്‍ പ്രകടിപ്പിച്ചില്ല. എന്‍റെ ആകാംക്ഷയും ആകുലതയും ആക്രാന്തവും അപസ്മാരവുമെല്ലാം കൂടിക്കൂടി വന്നു. എന്‍റെ കത്തു അവള്‍ വായിച്ചിരിക്കുമോ, അവള്‍ മറുപടി എഴുതിയിരിക്കുമോ, ഇനി അവള്‍ കൊടുത്ത മറുപടി എന്‍റെ സഹോദരലോബി മുക്കിയതായിരിക്കുമോ എന്നൊക്കെ ഓര്‍ത്ത് എന്‍റെ കുറേ രാത്രികള്‍ പടുവേസ്റ്റായി. പതുക്കെ പതുക്കെ ഞാന്‍ ആ കത്തിനെയും പിന്നീടു അവളെത്തന്നെയും മറന്നു. പാവം ഞാന്‍. എന്നോടു ചെയ്ത പാപത്തിന്‍റെ ഫലമായിട്ടോ എന്തോ, ചേട്ടനെ പിന്നീടു കാലടിയില്‍ ശ്രീ ശങ്കരാചാര്യ മഠത്തിലാണു പഠിപ്പിക്കാന്‍ വിട്ടത്.

എതാണ്ട് രണ്ടു വര്‍ഷത്തിനു ശേഷം എല്ലാരും കൂടി ചേട്ടനെ കാണാന്‍ വേണ്ടി കാലടിയിലേക്കു പോയി. അവിടെ വച്ചാണു ഞാന്‍ ഹൃദയഭേദകമായ ആ കാഴ്ച കണ്ടത്. ഊണും ഉറക്കവും ഉപേക്ഷിച്ച് അച്ഛനും അമ്മയും ഒന്നും കാണാതെ ഞാന്‍ സൃഷ്ടിച്ചെടുത്ത എന്‍റെ സ്വന്തം പ്രേമലേഖനം കിച്ചു പുറത്തെടുത്ത് ഷനുച്ചേട്ടനുമൊത്തു വായിച്ചു ചിരിക്കുന്നു. ആ സാമദ്രോഹികളെയെല്ലാം കൂടി അപ്പൊള്‍ത്തന്നെ മുതലക്കടവില്‍ മുക്കിക്കൊല്ലാനുള്ള സങ്കടവും നിരാശയും എല്ലാം കൂടി എനിക്കു വന്നെങ്കിലും എന്‍റെ ആരോഗ്യസ്ഥിതി അതിഭീകരമായിരുന്നതിനാലും, മമ്മൂട്ടിയുടെ "യാത്ര" കണ്ടതു മുതല്‍ എനിക്കു ജയിലിന്‍റെ അക്കോമഡേഷനെ പറ്റി അത്ര അഭിപ്രായം ഇല്ലാഞ്ഞതിനാലും, അന്നവര്‍ രണ്ടും രക്ഷപെട്ടു. മതിലില്മേല്‍ പറ്റിപിടിച്ചിരുന്ന പൂപ്പായിമേലെല്ലാം എന്‍റെ പ്രസ്തുത സഹോദരങളുടെ പേരിനു നേരെ അന്നത്തെ എന്‍റെ അതിഭീകരതെറികളായിരുന്ന "പട്ടി", "ചെറ്റ" , "എരപ്പ", "വ്രികോദരന്‍" ഇത്യാദികള്‍ എഴുതിയിട്ട് ഞാനും എന്‍റെ നിരാശ തീര്‍ത്തു. ഹാര്‍ലി ഡേവിഡ്സണില്‍ എന്നേം കേറ്റി പോയ കാലം എന്‍റെ മുറിവ് പതിയെ ഉണക്കി....

എങ്കിലും ഇപ്പോഴും വൈദ്യരുടെ കടയുടെ അടുത്തുള്ള വളവിലെത്തുമ്പോള്‍ വെള്ളക്കടലാസില്‍ മഞ്ഞയിലെഴുതിയ ആ പ്രണയലേഖനമാണ്‌ എനിക്കോര്‍മ്മ വരിക. അപ്പോഴൊക്കെ ഞാന്‍ മനസ്സില്‍ പറയും...സഹപാഠീ.....പാവം ഞാന്‍.....

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...