Tuesday 12 December 2023

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കതിൽ പ്രത്യേകിച്ച് വേറേ മറുപടിയൊന്നും പറയേണ്ട കാര്യമില്ലല്ലോ.


പക്ഷേ, സംഗതി ഡിസമ്പറിലാണ്, അതു വരെ എല്ലാ ആഴ്ചയും രണ്ടു ദിവസം ഡാൻസ് പ്രാക്റ്റീസ് ചെയ്യണം ത്രേ! ശ്ശെടാ, അതെന്തു പരിപാടിയെന്നൊക്കെ അന്വേഷിച്ചുവന്നപ്പോഴാണ്, ഹിസ്പാനിക് കൾച്ചറിൽ “ക്വിൻസിയന്യേറ” (quinceañera) എന്നറിയപ്പെടുന്ന, പെൺകുട്ടികളുടെ പതിനഞ്ചാം പിറന്നാളിനെപ്പറ്റി മനസ്സിലാവുന്നത്. സംഗതി കളറാണ്, ന്നു വെച്ചാൽ ഒരു കല്യാണം പോലെ കളർ!


വീട്ടുകാരുടെ സാമ്പത്തികത്തിന്റെ മാക്സിമം ലെവലിൽ ഫോർമലായ ചടങ്ങു സംഘടിപ്പിക്കുന്നു, വിവാഹം പോലെത്തന്നെ. വിവാഹത്തേക്കാൾ കേമമായി നടത്തുന്നവരുമുണ്ടത്രേ! പെൺകുട്ടി ഒരു രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങുന്നു. കുട്ടിയുടെ ഏറ്റവുമടുത്ത കുറച്ചുകൂട്ടുകാർ ഒരുപോലെയുള്ള വേഷവിധാനങ്ങളിൽ മുഴുവൻ സമയവും കുട്ടിയെ അനുഗമിക്കുന്നുണ്ടാവും. അവരുടെ വക നൃത്തനൃത്യങ്ങൾ!


ഇതുവരെ അങ്ങനൊരു സംഗതി കൂടാൻ ചാൻസ് കിട്ടാത്തതിനാൽ, “ഞങ്ങളേം വിളിക്കുവോഡേയ്” ന്ന ആറ്റിറ്റ്യൂഡിൽ, എന്നാൽ “വേണെങ്കിൽ ഞാനും വരാം കേട്ടോ” എന്ന ആഗ്രഹത്തോടെ ചോദിച്ചപ്പോ “നിങ്ങളേം ക്ഷണിച്ചിട്ടുണ്ട്, പക്ഷേ വരണ്ടാ” എന്ന് സല്പുത്രൻ കട്ടായം പറഞ്ഞു, കാരണം അവന്റെ നൃത്തം തന്നെ! പക്ഷേ, കിട്ടിയ ചാൻസ് ഞങ്ങൾ വിടൂല്ലെന്നവനറിയാമായിരുന്നു. ഡാൻസ് പ്രാക്റ്റീസിന് അവനെ അവരോടെ കൊണ്ടാക്കുമ്പോ, ഒരു ക്ഷണക്കത്ത് ആ ക്ടാവിന്റെ അമ്മ നമുക്ക് തന്നു. “ഞങ്ങളെന്തായാലും ആദ്യത്തെ ബസ്സിന് തന്നെ എത്തും ചേച്ചീ” ന്ന് ഞാൻ ഉറപ്പുകൊടുത്തു.


അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ഇവിടെ അടുത്തൊരു റിസോർട്ടിലായിരുന്നു പരിപാടി. വാസു ഉൾപ്പെടെ നാലഞ്ച് ആൺകുട്ടികൾക്കും, മൂന്നാല് പെൺകുട്ടികൾക്കുമാണ് പിറന്നാൾക്ടാവിനെ അനുഗമിക്കാനുള്ള പ്രത്യേക ക്ഷണമുണ്ടായിരുന്നത്. അവർക്ക് പ്രത്യേക വേഷവിധാനങ്ങളുണ്ടായിരുന്നു; ഐവറി/നീല കോംബിയിലുള്ള ഫുൾസ്യൂട്ട് ആമ്പിള്ളേർക്കും, നീല/ഗ്രേ ഡ്രസ്സ് പെമ്പിള്ളേർക്കും. ചുള്ളമ്മാരും ചുള്ളികളും മ്യാരക ലുക്കിലായിരുന്നു.


കഥകളിക്കാരുടേതുപോലെ, അരയ്ക്കു താഴെ വിരിഞ്ഞു നിൽക്കുന്ന, അതിസുന്ദരമായ, വലിയ ല്വാവന്റർ ഉടുപ്പൊക്കെയിട്ട്, കിരീടമൊക്കെ വെച്ച്, പൂക്കളും പിടിച്ച്, ഒരു രാജകുമാരിയെയെപ്പോലെയുള്ള വേഷവിധാനത്തിൽ ജ്വലിച്ചു നിന്നിരുന്ന പിറന്നാൾകുട്ടിയുടെ കൂടെ നിന്ന് ഞങ്ങൾ ഓരോ പടമൊക്കെ ഏടുത്തു.


ഒരു 200-300 പേരുണ്ടായിരുന്നിരിക്കണം മൊത്തം. പടമെടുപ്പു കഴിഞ്ഞ് കോക്ക്ടെയിൽ പാർട്ടി. ഒരു അഞ്ചുപത്തു ടീനേജേഴ്സ് അടങ്ങിയ ബാന്റിന്റെ തകർപ്പൻ മ്യൂസിക് വിത്ത് പാട്ട്! സ്പാനിഷ് പാട്ടുകളായിരുന്നു മൊത്തം. മെക്സിക്കൻ/ഹിസ്പാനിക് വേഷവിധാനത്തിൽ, വയലിനും ഗിറ്റാറും, റ്റ്രമ്പറ്റും വെച്ച് അക്രമ പെരുക്ക്. ഒരു മൂന്ന് മണിക്കൂർ ലവരുടെ അഴിഞ്ഞാട്ടമായിരുന്നു! ഇവർക്ക് തൊണ്ട ഇനി ആവശ്യമില്ലേ എന്നു വരെ തോന്നിപ്പോയി! ട്രഡീഷനൽ എന്ന് കേട്ടാൽ തോന്നിപ്പിക്കുന്ന ഹൈപിച്ച് പാട്ടുകളൊക്കെ ചീളുകേസുകളെപ്പോലെ, ഒന്നിനുപുറകേ ഒന്നായി പിള്ളേരു തള്ളിമറിക്കുന്നു!


ഒരു മണിക്കൂർ കോക്ക്ടെയിൽ പരിപാടി കഴിഞ്ഞതും, ഡിന്നർ ഹാളിന്റെ വാതിൽ തുടക്കപ്പെട്ടു. മനോഹരമായി അലങ്കരിച്ച ഹാളിനകത്ത് അടുക്കോടെ ക്രമീകരിച്ച വട്ടമേശകളിൽ അതിഥികളെല്ലാരും ഇരുന്നു. നടുവിലെ തളത്തിൽ, പെൺകുട്ടിയ്ക്കൊപ്പം വാസു ആന്റ് പാർട്ടിയുടെ വക വാൾട്സ് ആയിരുന്നു അടുത്തത്. സൂപ്പർ പരിപാടി!


അതുകഴിഞ്ഞ്, ഭക്ഷണത്തിനിടെ, കുട്ടിയെ നടുവിൽ ഒരു സിംഹാസനത്തിലിരുത്തി ഗിഫ്റ്റ് തുറക്കൽ പരിപാടി നടന്നു. കുട്ടിയുടെ ഗോഡ്ഫാദറും മദറും, പിന്നെ അച്ഛനുമമ്മേം കൊടുത്ത ഗിഫ്റ്റുകൾ മാത്രമാണ് അവിടെ ഇരുന്നു തുറന്നത്. നല്ല മ്യാരക ബ്രാന്റുകളുടെ മ്യാരക പ്രോഡക്റ്റുകളൊക്കെയായിരുന്നുവെന്നൊക്കെ തിലകത്തിന്റെ ലൈവ് കമന്ററിയിൽ നിന്നും ഞാൻ മനസ്സിലാക്കി.


അപ്പോഴേയ്ക്കും ഡ്രസ്സ് മാറി വെള്ള ടീഷർട്ടും ജീൻസുമിട്ടു വന്ന വാസു ആന്റ് പാർട്ടി വക അടുത്ത ഡാൻസ് അരങ്ങേറി. പെൺകുട്ടിയെ എടുത്തുപൊക്കുന്നു, വട്ടം കറക്കുന്നു, അങ്ങനെ കുറേ ജഗപൊക!


പിന്നെ, അച്ഛന്റേം അമ്മേടെം കുട്ടീടെം വക നന്ദിപ്രകാശിപ്പിക്കൽ. എല്ലാരും വളരേ ഇമോഷണലായി സംസാരിച്ചു. കൂടുതലും സ്പാനിഷിലായതിനാൽ, ഞങ്ങൾക്ക് കാര്യമായി ഇമോഷണൽ കോണ്ട്രിബ്യൂഷൻ നടത്താൻ പറ്റിയില്ല. എന്നാലും കൂക്കിവിളിക്കേണ്ടിടത്ത് കൂക്കി വിളിച്ചും വിസിലടിച്ചും, കൈ കൊട്ടേണ്ടിടത്ത് ഓവറാക്കിയും നമ്മളാലാവുന്ന വിധം അലമ്പുകാണിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.


പിന്നീട്, അച്ഛനും മകളും കൂടി പതിഞ്ഞ ഈണത്തിലുള്ള ഗാനത്തിനൊപ്പം, സാവധാനം ചുവടുവെച്ചുകൊണ്ടുള്ള ഒരു നൃത്തമായിരുന്നു. പെൺകുട്ടി ആകെ വികാരാധീനയായി കരയുന്നതും, കണ്ണുതുടയ്ക്കുന്നതുമൊക്കെ കാണാമായിരുന്നു.


അതിനു ശേഷം സ്റ്റേജ് പബ്ലിക്കിനുവേണ്ടി തുറന്നു കൊടുത്തു. അടുത്ത രണ്ടുമണിക്കൂറോളം അവിടെ വെള്ളമടി ആന്റ് ഡാൻസായിരുന്നു അതിഥികളുടെ വക! അവിടെ എനിക്ക് കലാപ്രതിഭയ്ക്ക് ഒരു സാധ്യതയുണ്ടായിരുന്നെങ്കിലും, അത്യാവശ്യമായി വേറൊരിടാത്ത് ഫുഡ്ഡടി ഏറ്റിട്ടുണ്ടായിരുന്നതിനാൽ, മനസ്സിലാമനസ്സോടെ പോവേണ്ടി വന്നു. പുത്രനെ കുറേക്കഴിഞ്ഞ്, ഒരു 11 മണിയോടെ പോയി പിക്ക് ചെയ്തോണ്ടു വരികയായിരുന്നു.


നല്ലോരു അനുഭവായിരുന്നു! കുറേ നാളുകൂടി ഒരു കല്യാണത്തിനു പോയ ഫീലു കിട്ടി. 


Wednesday 22 November 2023

ഞാൻ കണ്ട ഫൈനൽ

 ഹൗസാറ്റ്!!!!!!!!!

ബുമ്രയ്ക്കൊപ്പം ഒരു ലക്ഷം പേർ അലറിവിളിച്ചു. അമ്പയറുടെ വലതുകയ്യിന്റെ ചൂണ്ടുവിരൽ മുകളിലേയ്ക്കുയർന്നു. 

സ്മിത്ത് വീണിരിക്കുന്നു! ഓസ്റ്റ്രേലിയയുടെ മൂന്നാം വിക്കറ്റും വീണിരിക്കുന്നു!

ബാറ്റിങ് കിതച്ചപ്പോൾ, ചുറ്റിലുമിരുന്ന, തളർന്ന് നിശബ്ദരായ ആ ഒരു ലക്ഷം പേർക്കുവേണ്ടിയും, ടീവിക്കും മൊബൈലിനും മുന്നിൽ ഹൃദയം പെരുമ്പറ കൊട്ടിയിരുന്ന കോടിക്കണക്കിനു ഇന്ത്യക്കാർക്കു വേണ്ടിയും, വിശ്വസ്തരായ ബുമ്രയും ഷമിയും ഒന്നിച്ച് കങ്കാരുക്കളുടെ മുൻനിരയിൽ തീവിതറുന്നു...

തകർത്തടിക്കാൻ വന്ന മാർഷും, നിലയുറപ്പിച്ച് കഥകഴിക്കുന്ന സ്മിത്തും പുറത്ത്!

ഇനി ഹെഡും ലബൂഷെയിനും മാക്സ്വെലും, പിന്നെ ഇങ്ലിസും തീർന്നാൽ പിൻനിരക്കാർ!

പത്താമോവറിൽ ഷമിയുടെ കത്തിപ്പാറി വന്ന തകർപ്പൻ പന്തിൽ ലബൂഷെയിനു പിഴയ്ക്കുന്നു, ഓഫ്സ്റ്റമ്പിൽ പിച്ച് ചെയ്ത് ലൈൻ ഹോൾഡ് ചെയ്ത് സീം ചെയ്തുവന്ന പന്തിനെ തെറ്റായ ലൈനിൽ കളിച്ച ലബുവിന്റെ വലതുകാലിലെപാഡിൽ മുട്ടുയരത്തിൽ പന്തുതട്ടുമ്പോഴേ ഉറപ്പായിരുന്നു, അവൻ വീണു! ഷമി, വീണ്ടും മാജിക്!

75 ആവുമ്പോഴേക്കും നാലു പേർ പുറത്ത്!

മാക്സ്വെവെല്ലും ഹെഡും ക്രീസിൽ. ഒരേ രീതിയിൽ പ്രതികരിക്കുന്ന രണ്ടു കളിക്കാർ!

അഞ്ചോവർ വീതമെറിഞ്ഞു കഴിഞ്ഞ ബുമ്രയും ഷമിയും; ഓരോ ഓവർ കൂടി എറിയാൻ അവർക്ക് കഴിയുമോ? അതിനു രോഹിത് തയ്യാറാവുമോ?

ഇല്ല, സിറാജ് വരുന്നു!

പക്ഷേ, പിന്നത്തെ നാലോവറുകളിൽ കാര്യമായ ഒന്നും സംഭവിക്കുന്നില്ല. ആദ്യ പതിനഞ്ച്-ഇരുപത് ഓവറുകൾ തീർന്നാൽ, പന്തിന്റെ പുതുമ നഷ്ടപ്പെട്ടു കഴിഞ്ഞാൽ, പിന്നെ ബാറ്റിങ് എത്രയോ അനായാസകരമായിരിക്കുമെന്ന തിരിച്ചറിവുണ്ടായ ഓസികൾ ബുദ്ധിപരമായി നീങ്ങുകയാണ്. ജനം മുൾമുനയിലാണ്, അവർ അക്ഷമരായിക്കൊണ്ടിരിക്കുന്നു.

തന്റെ മൂന്നാമോവറിനായി സിറാജ് തയ്യാറെടുത്തുകഴിഞ്ഞു. അസാധാരണമായ രീതിയിൽ കോലിയും ഷമിയും ബുംരയും രോഹിതും അവന്റെ ചുറ്റിലും നിന്ന് നിരന്തരമായ നിർദ്ദേശങ്ങൾ നൽകുന്നു. സിറാജിന്റെ കണ്ണുകളിൽ തീ ജ്വലിക്കുന്നതുപോലെ!

റണ്ണപ്പ് തുടങ്ങിയ സിറാജിന്റെ തടഞ്ഞുകൊണ്ട് രോഹിത്, ഒന്നാം സ്ലിപിനെ രണ്ടിലേക്കു മാറ്റുന്നു. സ്ക്വയർ ലെഗിനെ ബൗണ്ടറിയിലേക്ക് നീക്കി, ഡീപ് കവറിനെ തേഡ്മാനിലേക്ക്, വളരേ ഫൈനായി കൊണ്ടു വരുന്നു. സിറാജും ക്യാപ്റ്റനും തമ്മിൽ വാക്കുകളില്ലാത്ത എന്തോ ആശയവിനിമയം നടക്കുന്നു.

അനന്യസാധാരണമായ വേഗതയിൽ ഒട്ടും സ്ഥലം നൽകാതെ ഷോട്ട് പിച്ച് ചെയ്ത പന്ത്, പക്ഷേ നിർണ്ണയിക്കുന്നതിൽ പരാജയപ്പെട്ട മാക്സ്വെൽ സ്വിച്ച് ഹിറ്റിനു ശ്രമിക്കുന്നു. വിഡ്ത് ഒട്ടുമില്ലാത്ത ലൈനിൽ 144 കിമീയിൽ വന്ന പന്ത് ടോപ് എഡ്ജ് എടുത്ത് ആകാശത്തേയ്ക്ക്!!! തേഡ്മാനിൽ കൃത്യമായി ബുമ്രയുടെ കൈകൾ അതേറ്റു വാങ്ങുന്നു! സ്റ്റേഡിയം അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളുന്നു!

ജോഷ് ഇങ്ലിസ് എന്ന താരതമ്യേന പരിചയക്കുറവുള്ള ബാറ്റർ, തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും സമ്മർദ്ദം നിറഞ്ഞ പരിസരത്ത് എത്തിപ്പെടുകയാണ്. തീതുപ്പാൻ വെമ്പി നിൽക്കുന്ന സിറാജിനു വേണ്ടി രോഹിത്ത് ഒരു സ്ലിപ്പിനേയും ഗള്ളിയേയും കൂടി കൊണ്ടുവരുന്നു. ഷോർട്ട് ബോൾ പ്രതീക്ഷിച്ച് ഒരല്പം ബാക്ഫുട്ടിൽ മുങ്കൂട്ടി തയ്യാറായ ജോഷിനെ, പക്ഷേ സിറാജ് ബുദ്ധിപരമായി കബളിപ്പിക്കുന്നു. കുതിച്ചു വന്ന സിറാജിന്റെ വിരലുകൾ കാണിച്ച മന്ത്രവിദ്യയിൽ 120 കിമീയിൽ പെർഫെക്റ്റ് ലെങ്തിൽ വന്നു വീഴുന്ന മാസ്മരികമായ ഒരു യോർക്കർ! ബാറ്റു താഴ്ത്താനൊരല്പം വൈകിയ ഇടവേള മതിയായിരുന്നു ആ പന്തിന് ഓഫ്സ്റ്റമ്പിനേയും ജോഷിന്റെ വീര്യത്തേയും വീഴ്ത്താൻ! 

ഓസ്റ്റ്രേലിയ ആറിന് നൂറ്!!

തുടർന്ന് സിറാജും ജഡേജയും ഹൃദയം കൊണ്ടെറിഞ്ഞു കൊണ്ടിരുന്ന മൂന്നു നാലോവറുകൾ! ധൈര്യസമേതനായി ഒരു പോരാളിയെപ്പോലെ 4 ബൗണ്ടറികൾ നേടുന്ന ഹെഡ്! അഫ്ഘാനിസ്ഥാനെതിരെ പൊരുതിയ പോരാട്ടം കാഴ്ചവെക്കാനുറച്ചെന്ന വണ്ണം ക്ഷമയോടെ നിലയുറപ്പിക്കുന്ന കമ്മിൻസ്!

ടേൺ ഒട്ടും കിട്ടാത്ത നിരാശയിലും ലൈനും ലെങ്തിലും കടുകുമണി വിട്ടുകൊടുക്കാതെ ജഡേജയും പിന്നീട് കുൽദീപും എറിയുന്ന ആറോവറുകൾ കൂടി.

ഓസീസ് 150/6.

വിക്കറ്റുകൾ വേണം, അല്ലാതെ ഈ ഗെയിം ഇന്ത്യയ്ക്ക് ജയിക്കാനാവില്ല.

ബുമ്ര തിരിച്ചു വരുന്നു. ആദ്യപന്തിൽ കമ്മിൻസിന്റെ ബാറ്റിന്റെ ഇൻസൈഡ് എഡ്ജിൽ നിന്നും ബൗണ്ടറി! അടുത്ത പന്തിൽ സിംഗിൾ, ഹെഡ് അനായാസമായി നേരിടുന്ന മൂന്ന് പന്തുകൾ. പിച്ചിൽ നിന്നും യാതൊരു ആനുകൂല്യവും ഇല്ലെന്ന് ബുമ്ര തിരിച്ചറിയുന്നു. സ്റ്റേഡിയത്തിന്റെ ആരവം കുറഞ്ഞുവരുന്നുവോ? അവർ ഒരു അട്ടിമറി മണത്തു തുടങ്ങുന്നോ?!

എന്നാൽ, ബുമ്രയെ ബുമ്രയാക്കിയതെന്തോ, അതായിരുന്നു ഹെഡിനു കാത്തു വെച്ച അവസാന പന്ത്. 145 കിമീയിൽ ചീറിപ്പാഞ്ഞെത്തുന്ന യോർക്കർ തടയാൻ കഴിയാതെ ഹെഡ് ബാലൻസ് തെറ്റി വീഴുന്നു, മിഡിൽ സ്റ്റമ്പും ലെഗ്സ്റ്റമ്പും കടപുഴകിത്തെറിക്കുന്നു! കൈകളുയർത്തി മന്ദഹസിക്കുന്ന ബുമ്ര! അലറിയടുക്കുന്ന കോലിയും രോഹിത്തും! ഇരമ്പിയാർത്ത് ബുമ്രയെ വാരിപ്പുണരുന്ന മറ്റുള്ളവർ!

തുടർന്നുള്ള മൂന്നേ മൂന്നോവറുകളിൽ വാലറ്റത്തെ തുടച്ചു നീക്കുന്ന ബുമ്രയും ഷമിയും! വർദ്ധിതവീര്യത്തോടെ, മനസ്സും ശരീരവും സമ്പൂർണ്ണമായി സമർപ്പിച്ചുകൊണ്ട് പന്തെറിഞ്ഞ ഇരുവർക്കും ഒരു കാവ്യനീതിപോലെ നാലു വിക്കറ്റുകൾ വീതം!

ലോകകപ്പുയർത്തി, സംതൃപ്തിയോടെ, ആഹ്ലാദം മറച്ചുവെക്കാൻ കഴിയാതെ ചിരിച്ചും കളിച്ചും, നിറകണ്ണുകളോടെ ആഘോഷിക്കുന്ന ഇന്ത്യൻ ടീം!!

ഒന്നരമാസത്തോളം രാത്രി 1230 മുതൽ ഉറക്കമെന്തെന്നറിയാതെ ഇരുന്ന് കണ്ട ഒരു ടൂർണ്ണമെന്റിന്റെ ആവേശോജ്ജ്വലമായ അന്ത്യം!

അവിസ്മരണീയമായ, അജയ്യമായ, കരുത്താർന്ന ഒരു ലോകകപ്പ് വിജയത്തിന്റെ പരിസമാപ്തി!


Tuesday 1 November 2022

കിങ് കോങ് പാർട്ട് 2

ചെറിയപ്രായത്തിൽ, എന്നു വെച്ചാൽ ഒരു ഏഴിലോ എട്ടിലോ ഒക്കെ ആയിരുന്നിരിക്കണം, അവധികളിൽ മാമന്റോടെ പോയി നിൽക്കാറുള്ള സമയത്തെ ഒരു സാധാ ദിവസം.

അന്നത്തെ എന്റെ റോൾമോഡലായിരുന്ന, ഞാൻ വാലുപോലെ കൂടെ നടന്നിരുന്ന, ഷനുച്ചേട്ടൻ എന്ന ഞങ്ങടെ ഏറ്റോം മൂത്ത കസിൻ ചേട്ടൻ, രാവിലെ ന്യൂസ്പേപ്പറിൽ സിനിമാപ്പരസ്യമൊക്കെ നോക്കുകയാണ്.

എന്നിട്ട് പതുക്കെ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി എന്നോട് ഒരു ചോദ്യം.

"ഡാ, മ്മക്ക് രണ്ടാൾക്കും ഒര് സിനിമ കാണാൻ പോയാലോ?"

"മ്മള് മാത്രോ?!" ആശ്ചര്യം, ആകാംക്ഷ, സാഹസികത, ഒടുവിൽ ഭയം!

"ആടാ, ആരും കൊറെ നേരത്തേക്കൊന്നും നമ്മളെ അന്നേഷിക്കാനൊന്നും പോണില്ല. എല്ലാരും നല്ല തിരക്കിലാ. മ്മക്ക് മിണ്ടാണ്ടെ പോയിവരാ."

സ്വരം താഴ്ത്തിപ്പറഞ്ഞ് മൂപ്പര്, പേപ്പറിന്റെ മൂലയിലെ ചെറുബോക്സിലേയ്ക്ക് ചൂണ്ടി.

'APE, The Great APE' ന്നു പറഞ്ഞ ഒരു ഇംഗ്ലീഷ് പടത്തിന്റെ പോസ്റ്റർ, നടുവിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന ഒരു ഗൊറില്ലയുടെ പടം.

"കിങ് കോങിന്റെ സെക്കന്റ് പാർട്ടാ ടാ"

"കിങ് കോങ്" എന്റെ ഉള്ളിൽ കത്തി നിക്കുന്ന പടമാണ്. അതിന്റെ സെക്കന്റ് പാർട്ട് കാണാൻ പോവാനാണ് ക്ഷണം. പക്ഷേ, ആരോടും പറയാതെ സിനിമയ്ക്ക് പോവാന്നു പറയുന്നതാണ് വലിയ വിഷയം. ടെൻഷൻ!

നോക്കുമ്പോ പടം തൃശ്ശൂർ രാഗത്തിൽ! നിരാശ!

"തൃശ്ശൂരോ?! നടക്കില്ല ഷനുച്ചേട്ടാ, ഞാൻ വിചാരിച്ചു ഇവിടെ അടുത്തെവിടെങ്കിലും ആവും ന്ന്. തൃശ്ശൂര് വരെ മ്മള് പറയാണ്ട് പോവേ? നമ്മളെ ഇവിടെ അന്വേഷിക്കില്ലേ? ആരെങ്കിലും അറിഞ്ഞാ തീർന്നു!"

"ടാ, ഇവിടെ ആണെങ്കിലല്ലേ മ്മളേ ആളോൾക്ക് അറിയുള്ളൂ. ഇത് തൃശ്ശൂര് ടൗണില്, അതും പകല്, അതും സിനിമാതിയറ്ററില് മ്മളെ ആര് അറിയാനാ?"

ഷനുച്ചേട്ടൻ ബുദ്ധിമാനാണ്. കാര്യം ശരിയാണ്. എന്നാലും, വീട്ടീന്ന് നടന്നോ സൈക്കിളിലോ എടമുട്ടത്തുപോയി, ബസ് കേറി തൃശ്ശൂര് ടൗണെത്താൻ മിനിമം ഒരൊന്നര മണിക്കൂറെട്ക്കും. പിന്നെ സിനിമ കണ്ട്, മ്മടോടയ്ക്കുള്ള ബസ് കേറി തിരിച്ചെത്താനുള്ള ടൈമൊക്കെപ്പാടെ എങ്ങനെ കൂട്ടിയാലും, അമ്മയുടെ രണ്ടു വിളികൾക്കിടയിലുള്ള സമയത്തേക്കാൾ വളരേ കൂടുതലായിരിക്കും.

പക്ഷേ, ഭയം തോറ്റു, ഹോർമോണുകൾ വിജയിച്ചു.

ഏതാണ് അരമുക്കാക്കിലോമീറ്റർ അകലെയുള്ള, 'കുറ്റിസ്റ്റേഡിയം' എന്നറിയപ്പെടുന്ന കുറ്റിപ്പാടത്ത് കളിക്കാൻ പോവാണ് എന്നൊരു സംഗതി ഒഴുക്കൻ മട്ടിൽ പലരോടായി പറഞ്ഞു വെയ്ക്കുന്നതായിരുന്നു ആദ്യപടി. "അതിനിപ്പ ഞാൻ തലേം കുത്തി നിക്കണാ?" ന്നുള്ള മട്ടിൽ പലരും പ്രതികരിച്ചെങ്കിലും, "ഞങ്ങൾ വിളിപ്പുറത്തില്ല" എന്ന സംഗതി അവരുടെ ഉള്ളിൽക്കേറി രെജിസ്റ്ററാവുക എന്നതായിരുന്നല്ലോ നമ്മൾടെ ലക്ഷ്യം. അതു മിക്കവാറും, 'വടക്കുനോക്കിയന്ത്ര'ത്തിൽ നിന്നും കിട്ടിയ ഐഡിയ ആയിരുന്നിരിക്കണം.

"കുറ്റിപ്പാടം വരെ പോവുന്നുണ്ടെങ്കിൽ മഞ്ചാടിപ്പറമ്പില് പോയിട്ട് തെങ്ങുംതടത്തില് വല്ല മടലും വീണുകിടക്കുന്നുണ്ടെങ്കിൽ വലിച്ചു മോട്ടോർപ്പുരേടെ അവിടേക്കിട്ടോളോ ട്ട്രാ" ന്ന് അച്ഛാച്ഛൻ പറഞ്ഞത് വലിയൊരു ഗുണായി. വൈകാനൊരു ന്യായം കൂടി കിട്ടീലോ!

സോ, അര മണിക്കൂറോളം സാഹചര്യങ്ങളെ സസൂക്ഷ്മം വിലയിരുത്തിയ ശേഷം, രണ്ടും കൽപ്പിച്ച് ഞങ്ങളിറങ്ങി. നല്ല ഉടുപ്പൊക്കെ ഇട്ട്, ആരും കാണാതെ സൈക്കിളെടുത്ത് നേരെ ഇടവഴി വെച്ച് എടമുട്ടത്തേക്ക്. അവിടുന്ന് ആദ്യം കണ്ട തൃശ്ശൂര് ബസ്സീക്കേറി ടൗണിലേയ്ക്ക്. "ചേട്ടാ രാഗത്തിന്റെ മുന്നില് നിർത്തോ" ന്ന് കണ്ടക്റ്ററോട് ചോദിച്ച പാടെ പുള്ളിയ്ക്ക് കത്തിക്കാണണം, ഇവമ്മാര് ബസ്സില് രാഗത്തിലേയ്ക്ക് ആദ്യായിട്ടാണ്ന്ന്. പക്ഷേ, പുള്ളി ചിരിച്ച് "എറങ്ങാറാവുമ്പ ഞാൻ പറയാ ട്ടാ" ന്ന് പറഞ്ഞു. ഞങ്ങള് ഹാപ്പിയായി.

അങ്ങനെ പഴേ സ്റ്റാന്റിലിറങ്ങി, ചോയ്ച്ച് ചോയ്ച്ച് നടന്ന് ഞങ്ങൾ സിനിമയ്ക്ക് മുന്നേ തന്നെ തിയറ്ററിലെത്തി. നല്ല തിരക്കുണ്ടാവുംന്ന് വിചാരിച്ചിട്ട് നോക്കുമ്പോ കൗണ്ടറിൽ ഒരു മനുഷ്യനില്ല. "ചേട്ടാ, ഗോറില്ലേരെ സിനിമയ്ക്ക് രണ്ട് ടിക്കറ്റ്" ന്ന് പറഞ്ഞു കൗണ്ടറിലെ അർദ്ധവൃത്താകൃതിയുള്ള ദ്വാരത്തിലേയ്ക്കു കാശുനീട്ടിയ ഷനുച്ചേട്ടന്റെ കൈകൾ റോസ്കളറിലുള്ള (പിങ്കൊക്കെ പിന്നെ വന്നതാണ്) രണ്ടു ടിക്കറ്റുകളുമായി പുറത്തേയ്ക്കു വന്നു. "പകലായോണ്ടാവും ആളില്ലാത്തേ" ന്നു സമാധാനിച്ച് ടിക്കറ്റുമെടുത്ത് ഞങ്ങൾ അകത്ത് കേറി. 

രാഗത്തിന്റെ അക്രമ സൗണ്ട് സിസ്റ്റത്തിൽ 'ദ് റോബോട്ട്സ്' മ്യൂസിക്കിന്റെ താളത്തിനൊപ്പം, കൂറ്റൻ സ്ക്രീനിന്റെ മുന്നിലെ, ഞൊറികൾക്കിടയിൽ കുഞ്ഞു ബൾബുകൾ തൂക്കിയ ചുവന്ന കർട്ടൻ പതിയെ ഉയർന്നു. രോമകൂപങ്ങൾ എഴുന്നേറ്റു നിന്നു. പതിയെ പടം തുടങ്ങി.

അങ്ങനെ, വെടികൊണ്ട് വീണിടത്തുനിന്നും ഉയിർത്തെഴുന്നേറ്റു വന്ന് പോലീസാരേം ഗുണ്ടകളേം തവിടുപൊടിയാക്കുന്ന ഭീമാകാരൻ "കിങ് കോങ്" നേം പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ കാണുന്നതെന്താ, ഗൊറില്ലകളെ കുറിച്ചുള്ള ഒരു നെരേറ്റഡ് ഡോക്യുമെന്ററി!! ഗോറില്ല, എങ്ങനെ ജനിക്കുന്നു, എങ്ങനെ വളരുന്നു, എന്തൊക്കെ തിന്നുന്നു, എങ്ങനെ ഡിംഗോൾഫിക്കേഷൻ നടത്തുന്നു, അതിന്റെ കുഞ്ഞുകുട്ടിപരാധീനതകൾ എന്തൊക്കെ, എന്നു തുടങ്ങി ഒരു ഒന്നര മണിക്കൂർ സ്റ്റഡിക്ലാസ്. 'കിങ് കോങ്' ദിപ്പ വരും ദിപ്പ വരും ന്ന് വിചാരിച്ച് ഞങ്ങളൊരു മുക്കാ മണിക്കൂറൊക്കെ ക്ഷമിച്ചു കാണണം.

"അല്ല ഷനുച്ചേട്ടാ, ഇത്... കിങ് കോങല്ലല്ലോ!"

"തെറ്റീന്നാട്ട്രാ തോന്ന്ണേ, ഇതതല്ല"

അങ്ങനെ പണി കിട്ടീന്ന് മനസ്സിയാലപ്പോ അന്യോന്യം നോക്കി, "നമ്മക്കിത് ആരോടും പറയണ്ടാ, ല്ലേ?" ന്ന് നിശ്ശബ്ദമായി അംഗീകരിച്ച്, ഞങ്ങൾ ദദു മുഴുവനും ദൈന്യതയോടെ ഇരുന്നു കണ്ടു; ഡയലോഗൊന്നും ഒരു വക മനസ്സിലാവുന്നില്ലെങ്കിലും കാശുമുടക്കീതല്ലേ!

'നാശം, ഇതിനാണെങ്കിൽ എടമുട്ടത്തെ 'ഏയ്ഞ്ചലീ' ന്ന് വൈൽഡ്ലൈഫ് കാസറ്റൊരെണ്ണം എടുത്ത് കണ്ടാ മതിയായിരുന്നു' എന്ന തോന്നലും ഇടയ്ക്ക് തലപൊക്കാതിരുന്നില്ല.

അങ്ങനെ ആദ്യത്തെ ഒറ്റയ്ക്കുള്ള സിനിമാപരിപാടി ഫൗളായതിന്റെ വെഷമത്തിൽ, 'പടം' തീർന്നതും ഞങ്ങൾ നേരെ ഇറങ്ങി ശക്തനിലേക്ക് ഓടി ആദ്യം കിട്ടിയ ബസ്സ് കേറി തിരിച്ചെത്തി. പോരുന്ന വഴിയ്ക്ക് മഞ്ചാടിപ്പറമ്പു വഴിയൊന്ന് തിരിഞ്ഞ്, അവിടെ കിടന്ന രണ്ടു മടലെടുത്ത് മോട്ടർപ്പുരേടേ അടുത്തേയ്ക്ക് മാറ്റിയിടാനും മറന്നില്ല.

ഒടുവിൽ വീടിന്റെ മതിലിന്റെ വെളിയിൽ കുറച്ചു നേരം നിന്ന്, അകത്തു നിന്നും നിലവിളീം നെഞ്ചത്തടീം ഒന്നും കേൾക്കുന്നില്ലാന്ന് ഉറപ്പു വരുത്തി പതിയെ ഞങ്ങൾ അകത്തുകേറി. "കൊറേ നേരായല്ലടാ നോക്ക്ണേ, എവ്ടെപ്പോയി കെടക്കായിരുന്നൂ?" ന്ന് അമ്മ ചോദിച്ചെങ്കിലും അതൊരു സാധാരണ ടോണിലായിരുന്നു. 'കുറ്റിപ്പാടത്തെ കളിയും മഞ്ചാടിപ്പറമ്പിലെ മടലും' പദ്ധതി വിജയിച്ചതിൽ ഞങ്ങൾ ഗൂഢമായി ആഹ്ലാദിച്ചു.

പടം അലമ്പായിരുന്നെങ്കിലും, ആദ്യത്തെ ഒറ്റയ്ക്കുള്ള ആ തൃശ്ശൂർ പോക്ക് ഇങ്ങനെ പച്ചയ്ക്ക് നിക്കുന്നുണ്ട് ഇപ്പോഴും!

Friday 29 July 2022

ചായയും കത്തിയും മഴയും

 ഇവിടെ ചായ ഇല്ലേ?!

തൃപ്രയാറിന്റെ ഹൃദയത്തിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന വൈ-മാളിന്റെ കഫറ്റീരിയയിൽ ചായ കിട്ടില്ലത്രേ!

ശ്രീത്തും അളിയനും ഞാനും പരസ്പരം നോക്കി ഇരിപ്പാണ്. ചായയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയാണ് മുഖാമുഖത്തിന്റെ വിഷയം. വൈകുന്നേരം നാലുമണിക്ക് ചൈനീസ് ഫുഡോ, പിസയോ, ഒക്കെ കഴിക്കാൻ മാത്രം ഓളംവെട്ടൊന്നും ആയിട്ടില്ല. പിന്നെ ആകെ കാണുന്ന ഓപ്ഷൻ ഫലൂദയാണ്. പുറത്താണെങ്കിൽ മഴക്കാറിന്റെ ഇരുളിച്ചയും, നേരിയ തണുപ്പും, ചാറ്റൽമഴയുമൊക്കെയായി നല്ല സ്റ്റൈലൻ ശീതളിപ്പ്. അതിനാൽ, ഫലൂദയെന്നത് അലുവയിലെ മീഞ്ചാറായിരിക്കും. ചൂടൻ ചായയ്ക്ക് ചൂടൻ ചായ തന്നെ വേണം.

അങ്ങനെ ചായയുടെ സാക്ഷാത്ക്കാരം സ്വപ്നം കണ്ടിരിക്കുമ്പോ ഗെഡിയും ദേവിയും പ്രത്യക്ഷപ്പെട്ടു. രണ്ടിനും ലുക്കിൽപ്പോലും ഒരു മാറ്റവുമില്ല. അതേ മുഖങ്ങൾ, അതേ ചിരി, അതേ വർത്തമാനം, അതേ രസം!

ഒഴിവാക്കാനാവാത്തതെന്തോ വന്നു കയറിയതുകൊണ്ട് റെനീഷിന് വരാൻ പറ്റില്ലെന്നു മെസേജ് വന്നു, അതൊരു നഷ്ടമായി. അഞ്ചാംക്ലാസ്സിൽ വെച്ച് അവന്റെ ചോറുംപാത്രത്തിൽ നിന്ന് ദിവസേന കഴിച്ചിരിരുന്ന പുട്ടിന്റേം പഴത്തിന്റേം ഇഡ്ലിടേം ചമ്മന്തിയുടേം കഥ അയവിറക്കി ഒന്നൂകൂടി ചിരിക്കാമായിരുന്നു.

നാട്ടിലെ കൂട്ടുകാരുമായി ഒന്നു കൂടണം, ഓരോ ചായ കുടിക്കണം, കുറേ കത്തി വെക്കണം. ദിത്രേം മോഹമേ ഉണ്ടാരുന്നുള്ളൂ. ഗെഡിയുടെ കൂടെ ഇത്തിരി നേരം പഴേ പത്താം ക്ലാസ്സുകാരനാവാമെന്നുള്ളതാണ് ആ മോഹലഡുവിലെ മുന്തിരി. അങ്ങനെ മൊത്തത്തിൽ വിരിഞ്ഞുവിടർന്നു നിൽക്കുന്ന നൊസ്റ്റി അന്തരീക്ഷം, ആവി പാറുന്ന അടിച്ച ചായയെയും മൊരിഞ്ഞ പരിപ്പുവടയേയും കഠിനമായി ആഗ്രഹിക്കുന്നു. സോ, സമയം കളയാതെ യൂസഫലിച്ചേട്ടനോടുള്ള പരിഭവത്തോടെ പുറത്തിറങ്ങി.

അഞ്ചുപേരെ ഗർഭം ധരിച്ച ശ്രീത്തിന്റെ ശകടം ഹൈവേയിൽക്കേറി ചായ തപ്പി നീങ്ങി. "അജീടെ ചായക്കട", "ന്റുമ്മൂമ്മാന്റെ ചായക്കട", "ചായപ്പീട്യ"...  നാട്ടിൽ ചായക്കട കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടില്ല. നാട്ടികയെത്തും മുന്നേ വലതുവശം കണ്ട "ചായക്ലബ്ബി"ലെ നില്പനടിക്കാനുള്ള സെറ്റപ്പിൽ, ചോദിക്കാതെ ചേർത്ത ഏലക്കായ ഇത്തിരി നിരാശപ്പെടുത്തിയ രണ്ടു ചായയും, മോശമില്ലാത്ത ഓരോ പരിപ്പുവടയും സവാളവടയും, കുറേ ചിരികളും ഉള്ളിൽ കുതിർന്നമർന്നു. കോടതിക്കഥകളും, ക്ഷീരവികസനവും, വീടുപണിയുടെ ആവലാതികളും, എണ്ണയൂറ്റും, ട്രാഫിക്ക് പരിഭവങ്ങളും, അമേരിക്കയും അവിടെ ചിതറിവീണുകൊണ്ടിരുന്നു.

ഉള്ളിൽ ഇരുട്ടുകുത്തിയ അവസ്ഥയിൽ നിന്നും കുതറിയെണീറ്റ്, വാശിക്ക് സ്വന്തം കാലിൽ കുതിച്ചുനീങ്ങുന്നവളുടെ സ്വപ്നഗൃഹമായിരുന്നു ഹൈലൈറ്റ്. നേരെ അങ്ങോട്ടു വെച്ചുപിടിച്ചു. അവസാനവട്ട മിനുക്കുപണികൾ തകൃതിയിൽ നടന്നുകൊണ്ടിരിക്കുന്ന നല്ല അസ്സൽ വീട്. ശൗചാലയത്തിന്റെ വാതിലിന്മേൽ ലെമൺ പീസുകൾ വീണു മുങ്ങിത്താഴുന്ന മാർട്ടീനി ഗ്ലാസ്സിന്റെ പടത്തിന്റെ ഡിസൈൻ വെച്ച ബുദ്ധിയെ അഭിനന്ദിച്ച വകയിൽ കിട്ടിയതെല്ലാം വാങ്ങിക്കൂട്ടി അവിടുന്നിറങ്ങുമ്പോൾ, ദേവിയുടെ സ്ഥിരം ഐറ്റമായ രസികൻ റവലഡു ഒരു പൊതി മുടക്കമില്ലാതെ വന്നെത്തി. വീടുപാർക്കൽ കൂടാൻ പറ്റില്ല, ലീവ് തീരും. തിരിച്ചു  പോവുന്നതിനു മുന്നേ തിലകത്തിനേയും കൂട്ടി  ഒന്നൂടെ വരണമെന്ന് ഉള്ളിലുറപ്പിച്ചു.

നേരെ ഗെഡിയുടെ വീട്ടിലേയ്ക്കായിരുന്നു. അകത്തേതു പോരാതെ, യാത്ര പറഞ്ഞിറങ്ങി പടിക്കൽ നിന്ന് വീണ്ടും തുടങ്ങിയ കത്തിയടിയിൽ മണിക്കൂർ ഒന്നര പോയതറിഞ്ഞില്ല. നാട്ടുവർത്തമാനവും, ലോകവർത്തമാനവും, ഇടയിലൂടെ പറയാതെ പറയുന്ന ഇത്തിരി കഥകളും നൂലുപോലെ പെയ്തുകൊണ്ടിരുന്നു. 

മഴയ്ക്ക് കടുപ്പത്തിലൊന്നു ശാസിക്കേണ്ടി വന്നു, പടിയ്ക്കൽ പാതിവഴിയിൽ ഇറങ്ങാൻ കൂട്ടാക്കാതിരുന്ന മനസ്സിനെ കൺവിൻസ് ചെയ്ത് ഒടുവിൽ പുറപ്പെടുവിയ്ക്കാൻ. വരണ്ട തടാകത്തിന്റെ ഹൃദയത്തിലേക്ക് പതിക്കുന്ന പുതുവർഷം പോലെയുള്ള ഒരു സായാഹ്നം വീണലിഞ്ഞു താഴ്ന്നു. ആദ്യമൊന്ന് പൊള്ളിച്ച്, പിന്നെ ആസ്വദിപ്പിച്ച്, പതിയെ ഉള്ളിലേയ്ക്കാഴ്ന്ന നനുത്ത അനുഭൂതികൾ. ഒരു ചാറ്റിനും പകർന്നു തരാൻ കഴിയാത്ത പൊട്ടിച്ചിരികൾ, കളിയാക്കലുകൾ, കുറിയ നനുത്ത നോട്ടങ്ങൾ. ഇനിയൊരു കാഴ്ചയുണ്ടാവും വരെ ചേതനയെ റീച്ചാർജ്ജു ചെയ്തു തരുന്നതുപോലെ. ഒരു മെസേജിനപ്പുറമെങ്കിലും, മുഖദാവിലിനിയെന്ന് എന്ന ചോദ്യം മുറ്റിനിൽക്കുന്ന, പരസ്പരം കൊളുത്തിവലിക്കുന്ന യാത്ര പറച്ചിലുകൾ... 

അഞ്ചു പഴയ പത്താംക്ലാസ്സുകാർക്കിടയിൽ ഒരു മഴ കൂടി പെയ്തിറങ്ങി.

Saturday 30 May 2020

യതി വാർത്താ:

ഡാ അറിഞ്ഞടാ…?”

മൂലക്ക് ഒരു കുഞ്ഞിസ്റ്റാന്റടിച്ച് പ്രതിഷ്ഠിച്ചിരുന്ന ഐടിഐ മുദ്രയുള്ള ലൈറ്റ് പച്ചക്കളർ ഫോണിന്റങ്ങേപ്രത്ത് നിന്ന് ലുലൂന്റെ ശ്വാസംകിട്ടാതെയുള്ള കെതപ്പ്.

“എന്തൂട്ട്…?”

“കുംബ്ലേ പത്ത് വിക്കറ്റെടുത്തൂടാ! ഇന്ത്യ ജയിച്ചു!”

“ഏ... കളി കഴിഞ്ഞാ? കാലത്ത് നോക്കീപ്പോ അവമ്മാര് നല്ല കളിയാരുന്നൂലോ…”

“പിന്നല്ലാ, കുംബ്ലേ കേറി മേഞ്ഞുടാ.. പത്ത് വിക്കറ്റ് മൂപ്പർക്ക്ണ്”

“ഹമ്മേ, കലക്ക്യേലാ.. ബാക്കി ആർക്കൊക്കെയാടാ കിട്ടിയേ..?”

“എന്തൂട്ട്?”

“വിക്കറ്റോള്”

“നിനക്ക് വട്ടായാ..! ഡാ, പത്തും കുംബ്ലേക്കാന്ന്”

“ആടാ.. ബാക്കി നാലെണ്ണം ഇല്ലേ എന്നാലും?”

“ഡാ പൊട്ടാ, മൊത്തം ടെസ്റ്റിലല്ല, അവമ്മാര്ടെ സെക്കന്റ് ഇന്നിങ്സിലെ പത്തില് പത്തു വിക്കറ്റും 
കുംബ്ലേക്കാടാ കിട്ടീത്. ലോകറെക്കോർഡാടാ!”

“ഉവ്വാ...?! ശരിക്കും...?” മേല് മൊത്തം ഒരു തരിപ്പാ കേറി.

“സത്യം. നീ വേം പോയി ടീവി വെച്ച് നോക്ക്…”

പറന്നു ചെന്ന് ടീവി ഓണാക്കുമ്പോ, ക്രിക്കറ്റ് ശ്വസിച്ചു ജീവിച്ചിരുന്ന അന്നത്തെ മാനസികാവസ്ഥയിൽ ഒരു നിലക്കും മാപ്പുനൽകാൻ കഴിയാത്ത തരത്തിലുള്ള എന്തോ മാരകപ്രോഗ്രാം ദൂരദർശനിൽ ഓടിക്കൊണ്ടിരിക്കുന്നു.

“കോപ്പ്, ന്യൂസൊക്കെ ഇനി ഏത് നേരത്താണാവോ.. ഇവമ്മാർക്കിതൊക്കെ ഒന്നെഴുതിക്കാണിച്ചൂടെ" ന്ന് പ്രാവി തിരിയുമ്പോ അച്ഛമ്മ ഉമ്മറത്തിരുന്ന് 'കടലാസ്' വായിക്കുന്നു.

"അല്ലച്ഛമ്മേ, ഇപ്പ റേഡിയോല് ന്യൂസ്ണ്ടാ?"

"ആ, ഇപ്പ തൊടങ്ങും. എന്തേ?"

മറുപടിക്കുപോലും ഒരു നിമിഷം കളയാണ്ടെ പാഞ്ഞുചെന്ന് റേഡിയോ ഓണാക്കി.

“സമ്പ്രതി വാർത്താഹ ശുയന്താം..പ്രവാചകാഹ..”

“ഓഹോ.. കറക്റ്റ് ടൈമിൽ സംസ്കൃതം വാർത്ത തന്നെ ല്ലേ... വെൽഡൺ യൂണിവേഴ്സ്, വെൽ ഡൺ" ന്നും നിരാശപ്പെട്ട്, എന്നാലും തോൽക്കാൻ തയ്യാറാവാതെ വല്ല തുമ്പോ തുരുമ്പോ കിട്ട്വോന്ന് നോക്കാം ന്ന് ആശ്വസിച്ച്, കാതുകൂർപ്പിച്ച് അന്നാ ന്യൂസിലെ ഓരോരോ അരിമണികളും പെറുക്കിപ്പെറുക്കി ചുമരിൽ ചാരി നിന്നതിന്റെ ഒടുവിൽ, നമുക്കാവശ്യമുള്ള വാക്കുകൾ മാത്രം ഒരു മായാജാലം പോലെ ചെവി ഫിൽട്ടർ ചെയ്തെടുത്തു തന്നു.

“ഭാരതാ ഹ പാകിസ്താന ഹ ക്രിക്കറ്റ് ക്രീഡാ ഹ കുംബ്ലേ ഹ ദശമ ഹ…”

“അടിച്ചു മോനേ!!!” ന്നും അലറി പടൂന്റെ വീട്ടിലേക്ക് ഇറങ്ങി ഓടീതും, അടുത്ത ന്യൂസ് ടെലികാസ്റ്റിൽ ഹൈലൈറ്റ്സ് കാണും വരേം, പിന്നെയുള്ള ഓരോ ന്യൂസിലും അതിന്റെ റിപീറ്റേഷൻ കണ്ടോണ്ടിരിക്കുമ്പോഴും ഉണ്ടായ ആ ആ, ഇത്..

ഓർക്കുമ്പോ തന്നെ… ദേ .. !

ബൈസിക്കിൾ ഡയറി


എഞ്ചിനീയറിങിന്റെ കൗൺസിലിങ്ങൊക്കെ കഴിഞ്ഞ് ഇടുക്കീലെ കോളേജിന്റെ പ്രണയലേഖനവും കാത്തിരിക്കുന്ന പരമബോറടിയുടെ മൂർദ്ധന്യാവസ്ഥയിലെ ദിനങ്ങളിലൊന്നിൽ...
 
അന്നൊക്കെ രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി, ശേഖരശാന്തീടവിടന്ന് വാങ്ങി വെച്ച രക്തചന്ദനത്തിന്റെ മുട്ടി അമ്മീമെലൊരച്ചെടുത്തതീന്ന് കൊറച്ചെടുത്ത് നെറ്റീമെ ഇരിഞ്ച് നീളത്തിൽ ചാർത്തി, ഡിസ്കോ ലൈറ്റിട്ട സെറ്റപ്പിന്റെ ഉള്ളിലിരിക്കുന്ന ഗണപതിയുടെ മുന്നിലിരിക്കുന്ന വിളക്കിന്റെ തിരി കരിഞ്ഞതിൽ നിന്ന് ലേശെടുത്ത് രക്തചന്ദനക്കുറീടെ താഴെ ഇത്തിരി നീളം കുറവിൽ കടുകുമണി ലെങ്തിൽ അപ്രത്തേക്കും ഇപ്രത്തേക്കും അളവു മാറാതെ കൃത്യം സെന്ററിൽത്തന്നെ അപ്ലൈ ചെയ്ത്, സൈക്കിളുമെടുത്തിറങ്ങി വിനൂന്റെ ഉമ്മറത്ത് കുറേനേരത്തേക്ക് കുറ്റിയടിക്കുന്ന പതിവുണ്ടായിരുന്നു. ആയിടെ മൊത്തം അലൈന്മെന്റു പൊളിച്ചുപണിത് പുതുപുത്തൻ മോടിയിൽ സെറ്റപ്പാക്കി ഇറങ്ങിത്തുടങ്ങിയ മനോരമയിലെ സ്പോർട്സ് പേജ് ഒരക്ഷരം വിടാതെ വായിച്ചുതീർക്കുകയും, കഴിഞ്ഞ ക്രിക്കറ്റ് കളികളെ ഇഴകീറി പരിശോധിക്കുകയും അടുത്ത് വരാൻ പോവുന്ന കളിയെപ്പറ്റി കൂലങ്കുഷമായി ചർച്ചിക്കുകയും, സത്യം പറഞ്ഞാ സ്കൂളിലേക്ക് പോവുന്ന ചില തല്പരകക്ഷികളെ കാണുകയും, ആർക്കും പരാതിയില്ലാത്ത "ഒരു ചെറുചിരി അങ്ങോട്ട്, ഒരു പുഞ്ചിരി ഇങ്ങോട്ട്" സ്കീമിൽ പങ്കെടുക്കുകയുമൊക്കെയാണ് ഉദ്ദേശ്യം.
 
മൂവായിരത്തിച്ചില്ലാനം കുട്ടികൾ പഠിക്കുന്ന കഴിമ്പ്രം സ്കൂളിലന്ന് കഷ്ടിച്ചൊരഞ്ഞൂറ് സൈക്കിള് തികച്ച് വെക്കാനുള്ള സ്ഥലം ഇല്ലാത്തോണ്ട് ഒരു പത്തുനൂറ് സൈക്കിളൊക്കെ എല്ലാ ദിവസോം, സ്കൂളിന്റെ അയല്പക്കത്തുള്ള സഹൃദയരായ നാട്ടുകാരുടെ പറമ്പിലെന്ന പോലെ, വിനൂന്റെ വീടും തറവാടുമൊക്കെ ഇരിക്കുന്ന, തുറന്നു കിടന്നിരുന്ന മ്മടെ അയലൊക്കപ്പറമ്പിലും കാണുമായിരുന്നു. അങ്ങനെ ഒരുമാതിരി ടൈമിലൊക്കെ ഞങ്ങടെ താവളമായിരുന്ന ആ പറമ്പിൽ സൈക്കിൾ വെക്കാൻ വരുന്ന സ്കൂൾകുട്ടികളോട്, വിശിഷ്യാ ലേഡിബേഡ് ഉടമകളോട്, “ദവടെ വെക്കല്ലടിവളേ, ആളേൾക്ക് പോണ്ടേ”, “ഹെയ് അവടെ വെച്ചാ മറ്റേ സൈക്കിളെട്ക്കാൻ പറ്റോ, നീയങ്ട് ലേശാ നീക്കി വെച്ചേ” ന്നൊക്കെ പറഞ്ഞ് പട്ടിഷോ കാണിക്കാറുള്ള ടൈം.
 
ഒരൂസം ഇങ്ങനെ പിള്ളേരൊക്കെ സ്കൂളീപ്പോയി, ബെല്ലൊക്കെ അടിച്ചുകഴിഞ്ഞ് കുറേനേരം കത്തിയടി കഴിഞ്ഞപ്പോ ഒരു തോറ്റം, 

“അല്ല വിന്വോ, മ്മക്കീ സൈക്കൊളൊക്കെ ഒന്ന് അറേഞ്ച് ചെയ്ത് വെച്ച് പിള്ളേരെ ഞെട്ടിച്ചാലോ?”. 

അഞ്ചിന്റെ പൈസക്ക് ഗുണമില്ലാത്ത ആ ഐഡിയ പക്ഷേ സംഘത്തെ ഉഷാറായി. സൈക്കിളുകൾ ബ്രാന്റനുസരിച്ച് പല ഭാഗങ്ങളിലേക്ക് മാറ്റി ലൈനപ്പാക്കി വെക്കപ്പെട്ടു. ലേഡീബേഡുകൾ പുളിമരത്തിന്റെ അടീല് വട്ടത്തില്, ബീഎസ്സേകൾ അയ്നീടെ താഴെ നീളത്തില്, വേറെ ചിലത് വരിവരിയായി നടവഴീടെ രണ്ടു സൈഡില്, അതിൽത്തന്നെ ആമ്പിള്ളെർടേം പെമ്പിള്ളേർടേം വേറെവേറെ സെക്ഷനുകൾ, അങ്ങനങ്ങനെ മൊത്തത്തിൽ പൊരിഞ്ഞ പരിപാടി. ലേഡീബേഡിന്റേം, ബീഎസ്സേടേം അതിപ്രസരത്തിൽ ലൈംലൈറ്റ് കിട്ടാത്ത ചെല ഹീറോ ഇമ്പാക്റ്റുകളും ഫോട്ടോണുകളും അപൂർവം ചെല അറ്റ്ലസുകളും, മറ്റു പല ഓർമ്മയില്ലാബ്രാന്റുകളും അടിച്ചുകൂട്ടി ഒരു മൂലക്ക് കൊണ്ടു വെച്ചു. അതിന്റെടക്ക് “മ്മക്ക് കളറു നോക്കി ഒന്നുങ്കൂടി അറെഞ്ച് ചെയ്താലാ?” ന്നൊരു രണ്ടാംതോറ്റത്തിന്റെ പുറത്ത് ബ്രാന്റിന്റെ സെക്ഷനുകൾ കളറിന്റെ അടിസ്ഥാനത്തിൽ സബ്സെക്ഷനുകളാക്കി മാറ്റി ഒരു റീഅറേഞ്ച്മെന്റ് കൂടി നടത്തിക്കഴിഞ്ഞപ്പോ പറമ്പൊരുമാതിരി സൈക്കിളുകളുടെ മെഗാമേള നടക്കുന്ന ഏതോ മൈതാനത്തിന്റെ ലുക്കായി. മനോഹരായിരുന്നു സീൻ!
 
വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ഗ്രാമത്തെ മൊത്തം രക്ഷിച്ച പട്ടാളക്കാർ വൈന്നേരം ബാരക്കിൽ രണ്ടെണ്ണമടിച്ച് ക്ഷീണം മാറ്റാനിരിക്കുന്ന ഫീലിൽ, അവിടെ ഒരു തെങ്ങുംചോട്ടിൽ ഞങ്ങൾ കയ്യും ബേക്കിൽ കുത്തി മലന്നു കിടന്ന് അന്നത്തെ അധ്വാനത്തിന്റെ ഫലം ആസ്വദിച്ചിരുന്നു.
വൈന്നേരം സ്കൂള് വിടാറായപ്പോ അന്തംവിടുന്ന പിള്ളേരെ കാണാൻ പട മൂന്നു മണിയോടെ തന്നെ സെറ്റായി റെഡിയായിരുന്നു.
 
നാലുമണിക്ക് കൂട്ടബെല്ലടിച്ച് രണ്ടുമിനിറ്റ് തികയും മുന്നേ പിള്ളേര് വന്നു തുടങ്ങി. വരുന്നവർ വരുന്നവർ “ഇതെന്ത് കൂത്ത്, എന്റെ സൈക്കിളെവടെ” എന്നമ്പരന്നും ലേശം പരിഭ്രമിച്ചും പരതിനടക്കുന്ന കണ്ടപ്പോ “ഞങ്ങളാട്ടാ ഈ കർമ്മം ചെയ്തത്, നന്ദിയൊന്നും പറയണ്ട ഒരാവശ്യോം ഇല്ല” എന്ന ഭാവത്തിൽ ഞങ്ങളവടെ ചായേം കുടിച്ചിങ്ങനെ സിരിച്ചിരുന്നു.
 
“ദേ നിങ്ങളിങ്ങനെ തോന്ന്യേ പോലെ സൈക്കിളൊക്കെ വെച്ച് പോയാ പറമ്പൊക്കെ കാണാൻ മോശല്ലേ?" 
"നാളെത്തൊട്ട് ഇന്ന് വെച്ച പോലെ അറേഞ്ച് ചെയ്ത് വെച്ചോളോട്ടാ.." 
"ഇന്ന് ഞങ്ങള് ഹെല്പ് ചെയ്തു. ഞങ്ങൾ എല്ലാ ദിവസോം ഇവിടെ തന്നെ കാണും, നിങ്ങളെ ഹെല്പാനായിട്ട്” 

എന്നിങ്ങനെ ഓരോ പത്ത് മിനിറ്റിലും ഓരോ അനൗൺസ്മെന്റും നടത്തി ആ ദിവസവും അതിന്റടുത്ത ദിവസവും ഞങ്ങൾ ടൈം കില്ലി. പിള്ളേർക്കാണെങ്കിൽ “ഇവമ്മാരിത് സീരിയസായിട്ടാണോ, അതോ പിരി പോയിട്ടാണോ” ന്ന് കൺഫ്യൂഷനുമുണ്ട്, എന്നാ പറഞ്ഞ പോലെ ചെയ്തില്ലെങ്കി ഇവമ്മാർടെ ഏരിയയിൽ ധൈര്യായിട്ടെങ്ങനെയാ സൈക്കിളും വെച്ച് പോവാൻ പറ്റാന്ന് നല്ല ഡൗട്ടുമുണ്ട്. ഞങ്ങക്കാണെങ്കിൽ അവർടെ ആ കൺഫ്യൂഷനൊക്കെ ഒന്നുരണ്ടു ദിവസം അത്യാവശ്യം നല്ല എന്റർടെയിന്റ്മെന്റ് ആയിരുന്നു.
 
ഇപ്പോ ആലോചിക്കുമ്പോ, എന്തിന്റെ കേടായിരുന്നോ ആവോ, ആ പെമ്പിള്ളേരൊക്കെ എന്ത് വിചാരിച്ചു കാണോ ആവോ! ഹൗ...

Thursday 14 February 2019

നെല്ലിയാമ്പതി

ക്ഷീണിതനായ ഒരു വൃദ്ധൻ ചുമട് താങ്ങി വേച്ചുവേച്ചു വരുന്നത് പോലെ പോലെ എസ്.ആർ.ടി. ബസ് മലയിലെ വളവും തിരിഞ്ഞു കയറി സ്റ്റോപ്പിൽ വന്നു. ബോർഡിലെ 'നെല്ലിയാമ്പതി' എന്ന വാക്കിനടുത്ത് ഓഫാക്കാൻ മറന്നു പോയ ഒരു കുഞ്ഞുബൾബ് നിന്നു കത്തുന്നുണ്ട്.

ബസ്സിൽ കൊള്ളാവുന്നത്രയും ആളുകൾ തിങ്ങി നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. നെല്ലിയാമ്പതിയിലേക്ക് ദൂരം ഇനിയും ഏറെയുണ്ട്. അടുത്ത വണ്ടിയാണെങ്കിൽ ഇനി രണ്ടു മണിക്കൂറെങ്കിലും കഴിയും, അതും വന്നാൽ വന്നു എന്ന് പറയാം. രണ്ടും കല്പിച്ച് മുത്തശ്ശനോട് ചോദിച്ചു, "മുത്തശ്ശന് ഇരുന്നു തന്നെ പോണംന്നുണ്ടോ?"

"നീ പോയേന്റെ കുട്ട്യേ. നെന്റെ കൂട്ടത്തിലെ കുട്ട്യോൾടെ പോലത്തെ പിണ്ണത്തടി അല്ലിത്, ഉരുക്കാണ് ഉരുക്ക്. നീ വേണെങ്കി സീറ്റു കിട്ടുന്ന വണ്ടിക്ക് പിന്നെ വന്നോളൂ, ഞാനും മുത്തശ്ശീം വടി പോലെ നിന്ന് ഇതിൽത്തന്നെ പോക്കോളാം"

ചോദിച്ചത് വേണ്ടാരുന്നൂന്ന് തോന്നി. വയസ്സ് എഴുപത്തഞ്ചാണ് മുത്തശ്ശന്, മുത്തശ്ശിക്ക് തൊണ്ണൂറ്റഞ്ചും, പക്ഷേ അതും പറഞ്ഞങ്ങോട്ട് പോയാ വെറുതെ തോറ്റു മടങ്ങുകയേ പിന്നെ നിവർത്തിയുള്ളൂ.

കിട്ടിയ ഇടയിൽ മൂന്നു പേരും പടികളിൽ നിന്ന്, വാതിൽ ഭദ്രമായി ചേർത്തടച്ചതും കിളി പുറകിൽ നിന്നും അലറുന്നതു കേട്ടു,

"പൂവാ... പൂവാ"

കഠിനാധ്വാനത്തോടെ ഡ്രൈവർ ഗിയർ വീഴ്ത്തുന്ന ശബ്ദം ആർത്തു വന്നു. മനസ്സില്ലാമനസ്സോടെ ബസ് മുരടനക്കി മുന്നോട്ടു നീങ്ങി.

വഴിയിൽ പുകമഞ്ഞു കനം വെച്ചു വരുന്നുണ്ട്. പോത്തുണ്ടി ഡാമിലെ വെള്ളപ്പരപ്പിൽ തട്ടി വെളിച്ചം ചിതറിത്തെറിക്കുന്നുണ്ട്. ടൂറിനു വന്ന ഏതോ സ്‌കൂളിലെ കുട്ടികൾ ഡാമിന്റെ മുകളിൽ നിരന്നു നിന്ന് പടമെടുക്കുന്നു. ആകാശത്തിന്റെ നിറം കരിനീലയോ അതോ ചാരനിറമോ എന്നറിയാൻ കഴിയുന്നില്ല, ദൂരെ മലനിരകൾ കറുപ്പു മൂടിക്കഴിഞ്ഞു. മഴ വരാതിരുന്നാൽ മതിയായിരുന്നു.

ബസിനു വേഗം കുറവെങ്കിലും കാറ്റിന്റെ ശക്തി അല്പം കൂടുതലായി തോന്നുന്നുണ്ട്. മഴക്കാറുള്ളതുകൊണ്ട് തണുപ്പും നല്ല പോലെ അടിക്കുന്നു. ചെറുതായി വിറക്കുന്നുണ്ടെന്നു മനസിലായി. ആധിയോടെ മുത്തശ്ശിയെ നോക്കി. അവർ ഒരു ചെറിയ മുഷിപ്പുപോലുമില്ലാതെ മുത്തശ്ശനോടെന്തോക്കെയോ കാര്യമായി സംസാരിച്ചുകൊണ്ടിരുന്നു. ഒന്ന് മയങ്ങണമെന്നുണ്ട്, പക്ഷെ ഈ നിൽപ്പിൽ എങ്ങനെ....

മണിക്കൂർ ഒന്ന് കഴിഞ്ഞു, ഒരു വലിയ വളവിന്റെ അരികിൽ വണ്ടി നിന്നു. "കാപ്പി കുടിക്കാൻ പത്തുമിനിറ്റ് സമയമുണ്ട്", വണ്ടി നിർത്തുന്നതിനു മുൻപേ  ചാടിയിറങ്ങിയ കിളി ബസിനകത്തേക്ക് വിളിച്ചു പറഞ്ഞു.

വാതിൽ തുറക്കാൻ ഇത്തിരി പ്രയാസപ്പെട്ടു. അതുകണ്ട്, മുഖത്തു കാർമേഘം ഉരുണ്ടുകൂടിവന്ന  കിളി വന്ന് വാതിൽ വലിച്ചു തുറന്നു. മുഖത്തു പോലും നോക്കാതെ അയാൾ പിറുപിറുത്തുകൊണ്ട് മൂലയിലുള്ള ചെറിയ ചായക്കടയിലേക്ക് ധൃതിയിൽ നടന്നുപോയി.

മുത്തശ്ശനു നേരെ കൈ നീട്ടിയെങ്കിലും നീരസം ഘനീഭവിച്ച ഒരു നോട്ടത്തോടെ അദ്ദേഹം ആ വാഗ്ദാനം നിരസിച്ചു കൊണ്ട് സ്വയം ഇറങ്ങി വന്നു. പിന്നാലെ മുത്തശ്ശിയും ഇറങ്ങി. ഇരുവർക്കുമുള്ള ചായ പറയാൻ ഞാൻ മുന്നോട്ടു നീങ്ങി.

കടയിൽ എല്ലാവരും ആദ്യത്തെ ചായ തനിക്കു കിട്ടണമെന്ന ആഗ്രഹത്തിൽ തിക്കിത്തിരക്കുന്നുണ്ട്. ഇന്റർവെൽ സമയത്ത് സ്‌കൂളിനു പുറത്തെ മിഠായിക്കടകളെ പൊതിഞ്ഞുനിൽക്കുന്ന കുട്ടികളുടെ മുഖത്തെ ആശങ്കയാണ് പലർക്കും. കഴുത്തിൽ ഒരു നീല തൂവാല കെട്ടിയ ഡ്രൈവർക്കുള്ള സ്‌പെഷൽ ചായ അതിനകം വന്നു കഴിഞ്ഞിരുന്നു. ആദരവോടെ അയാളെ നോക്കിക്കൊണ്ടു നിൽക്കുന്ന ബസ് യാത്രക്കാരായ രണ്ടുകുട്ടികളെ നോക്കി കുസൃതിയോടെ കണ്ണിറുക്കിക്കാണിച്ച ശേഷം, അയാൾ കൊക്കക്കരികിലുള്ള ഒരു മൈൽക്കുറ്റിയിയിലിരുന്ന് തന്റെ ചായ ഊതിയൂതി ആസ്വദിക്കാൻ തുടങ്ങി.

സമോവറിന്റെ അരികിൽ ഒരു ഇരുപതുപേരെങ്കിലുമുണ്ട്. മുഷിവോടെ ഞാൻ മുത്തശ്ശന്റെ നേരെ നോക്കി.

"ചായ ഒന്നും വേണ്ട, കുറച്ചു മുൻപേ ആഹാരം കഴിച്ചതല്ലേ ഉള്ളൂ, പ്രസാദിങ്ങു പോന്നോളൂ", മുത്തശ്ശിയാണ് പറഞ്ഞത്. ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നെങ്കിലും ആ ചിന്ത നാലായി മടക്കി കീശയിൽ വെച്ച് അവരുടെ അടുത്തേക്ക് നടന്നു.

പെട്ടെന്ന് കൊക്കയുടെ അരികിലൂടെയുള്ള നടവഴിയിലൂടെ കുറച്ചു പേർ കയറി വന്നു. തലയിൽ കെട്ടും, കണ്ണാടിയും, തോളിൽ ബാഗുകളുമൊക്കെയുണ്ട്, മലകയറ്റക്കാരാവണം. ഇനിയും പകുതിയോളം മല കയറാൻ ബാക്കിയുണ്ട്. സംഗതി എളുപ്പമല്ല. ദിനവും ഒരു കുന്നു നടന്നു കയറി പോയിരുന്ന കോളേജ് ദിനങ്ങൾ ഓർത്തു. അന്നതൊക്കെ എത്ര എളുപ്പമായിരുന്നു. ഇന്നാണെങ്കിൽ പത്തടി നടക്കാനുള്ള ത്വര പോലും കെട്ടു പോയിരിക്കുന്നു. ലജ്ജ തോന്നി.

മലകയറ്റക്കാരുടെ സംഘം ചായ കുടിക്കാൻ നിൽക്കാതെ നീങ്ങി കഴിഞ്ഞപ്പോൾ കുറച്ചു പുറകിലായി നല്ല ഉയരമുള്ള ഒരാൾ ഒറ്റക്ക് കയറി വന്നു. ഒറ്റനോട്ടത്തിൽ ആളെ മനസിലായി. ഋത്വിക് റോഷനെ മുൻപും ടിവിയിൽ കണ്ട പരിചയമുണ്ട്, ഒന്നു മുന്നോട്ടു നീങ്ങി അയാൾക്ക് കൈ വാഗ്ദാനം ചെയ്തു.

"പ്രസാദെന്താ ഇവിടെ, ഇന്ന് ഓഫീസില്ലെ?" ഋത്വിക് ചോദിച്ചു.

"ഇല്ല, മുത്തശ്ശനേം മുത്തശ്ശിയേം കൊണ്ടൊന്ന് നെല്ലിയാമ്പതിക്ക് പോവാണ്."

അവൻ അവരെ നോക്കി കൈകൂപ്പി. മുത്തശ്ശൻ മുഖം തിരിച്ചു, ആൾക്ക് സിനിമാക്കാരെ ഇഷ്ടമല്ല. മുത്തശ്ശി ചിരിച്ചു.

അവൻ പുറകിലേക്കൊന്ന് വലിഞ്ഞ് എന്റെ ചെവിയിൽ ചോദിച്ചു, "നിനക്ക് നാണമില്ലെടെ, ബസ്സിൽ മല കയറാൻ...! നിന്നെ പോലുള്ള ചെറുപ്പക്കാരൊക്കെ ഇങ്ങനെ മടി പിടിക്കാൻ തുടങ്ങിയാലോ? അയ്യേ, ഛെ..."

അവന്റെ ചോദ്യം കേട്ട് ചൂളിപ്പോയി. എത്ര മല കയറിയവനാ എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു, അവൻ കേൾക്കണ്ടെന്നോർത്തു മനസ്സിൽ പറഞ്ഞാശ്വസിച്ചു.

എന്റെ വാടിയ ചിരി കണ്ടിട്ടാവണം, ഋത്വിക് ഒന്നയഞ്ഞു. പതിയെ മാറ്റി നിർത്തി ചോദിച്ചു, "നീ വരുന്നോ എന്റെ കൂടെ കയറാൻ? എനിക്കീ ബോറു കമ്പനി ഇഷ്ടപ്പെട്ടില്ല. അതാ അവരെ വിട്ട് ഒറ്റക്ക് നടക്കുന്നത്. നീയാവുമ്പോ ബെസ്റ്റാണ്... നമുക്ക് എസ്.പി.വെങ്കിടേഷിന്റെ പാട്ടുകളൊക്കെ പാടി ജോളിയായി കയറാം. മുത്തശ്ശനും മുത്തശ്ശീം ബസിൽ വന്നോട്ടെ..."

അതൊരു നല്ല പദ്ധതിയാണ്. മനസ് മുരടിച്ചിരിക്കുകയാണ്. ഒന്ന് ഫ്രെഷാവാം, നല്ല ഉന്മേഷം തോന്നി.

മുത്തശ്ശനോട് കാര്യം പറയാൻ തുടങ്ങിയപ്പോഴേ അദ്ദേഹം കൈ കാണിച്ചു പറഞ്ഞു,"കുട്ടി അവന്റെ കൂടെ നടന്നു പോരെ, ഞങ്ങൾ ബസിൽ പൊയ്‌ക്കോളാ"

ഡ്രൈവർ ആ സമയത്ത് കയറി ഇരുന്ന് കഴിഞ്ഞിരുന്നു. സ്റ്റിയറിങ്ങിൽ കൈ കുത്തി പിന്നോട്ട് തിരിഞ്ഞിരുന്ന്, കൂടെക്കൂടെ വാച്ചിൽ നോക്കി അക്ഷമ കാണിക്കുന്നുണ്ട് അയാൾ. കിളി എല്ലാവരെയും കുത്തിക്കയറ്റുകയാണ്. മുന്നോട്ടു നീങ്ങി നിൽക്കാനുള്ള ആജ്ഞക്ക് ആക്കം പോരെന്നു തോന്നുമ്പോഴൊക്കെ അയാൾ ബസ്സിന്റെ വശത്ത് ആഞ്ഞടിച്ചു കൊണ്ടിരുന്നു. സീറ്റുകൾ കിട്ടണമെന്ന് എല്ലാവർക്കുമുണ്ടെങ്കിലും പല നിറത്തിലുള്ള തൂവാലകളും പുസ്തകങ്ങളും ഉടമസ്ഥരല്ലാത്തവരെ സീറ്റുകളിൽ നിന്നുമകറ്റി നിർത്തി.

ഒടുവിൽ, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഊഴമായി. അവരെ ഫുട്‍ബോർഡിൽ കയറ്റി ഞാൻ വാതിലടച്ചു. കിളിയുടെ അലർച്ചയിൽ ഡ്രൈവർ കടിഞ്ഞാൺ ഇളക്കി. നീങ്ങി നിരങ്ങി അകലുന്ന ബസ്സിന്റെ നേരെ വെറുതെ ഞാൻ കൈ വീശി. മുത്തശ്ശന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛച്ചിരി ഉണ്ടായിരുന്നത് പോലെ തോന്നി.

"ഡേയ്.. വാഡേയ്, ബസ് പോയില്ലേ...!" ഋത്വിക്കിന്റെ വിളി ചിന്തയിൽ നിന്നുണർത്തി.

"യാ, പോവാം." നീണ്ട കാലുകൾ വലിച്ചു വെച്ച് റോഡ് മുറിച്ചു കടന്ന് അപ്പുറത്തേക്കെത്തി നിൽക്കുന്ന അവന്റെ അരികിലേക്ക്, കീശയിലെ നോട്ടുകൾ താഴെ പോവാതെ പൊത്തിപ്പിടിച്ചു ഞാൻ ധൃതിയിൽ ഓടി. മലയുടെ മുകളിലേക്ക് ഒരു മണ്ണിരയെപ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലേക്ക് ഞങ്ങൾ ഊർന്നു കയറി.

* * *

"ഹെന്താ മനുഷ്യാ ഈ വെളുപ്പാൻ കാലത്തു മേലേക്ക് പൊത്തിപ്പിടിച്ചു കേറുന്നേ" ന്നൊരു അലർച്ചയും വെള്ളിടി വെട്ടുന്ന പോലെ മുതുകത്തൊരു ചവിട്ടുമാണ് സ്ഥലകാലബോധത്തിലേക്ക് ടിക്കറ്റു തന്നത്. കണ്ണു മിഴിച്ചപ്പോൾ തറയിലാണ് കിടപ്പ്. പതിയെ എഴുന്നേറ്റ് കർട്ടൻ മാറ്റി നോക്കിയപ്പോൾ, രണ്ടു നാളായി കിഴക്കൻതീരത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്ന മഞ്ഞുകാറ്റ് ഒട്ടും തീവ്രത കുറയാതെ  അവിടെ തന്നെ ഉണ്ട്, എങ്ങും പോയിട്ടില്ല. ഇന്നും വീട്ടിൽത്തന്നെ അടച്ചുപൂട്ടിയിരുന്നു മുഷിയേണ്ടി വരും.

ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ കടന്നൽ കുത്തിയ മുഖശ്രീയോടെ മയങ്ങാൻ ശ്രമിക്കുന്ന നല്ലപാതിയെ പതിയെ ഉന്തിനീക്കിക്കിടത്തി പുതപ്പുവലിച്ചുകേറ്റി ഒന്നൂടെ കിടന്നു. ഇടയ്ക്കു മുറിഞ്ഞു പോയ ആ കാട്ടുവഴിയിലേക്ക് ഒന്നുകൂടി ഏന്തിയെത്താൻ പറ്റുമോന്നു നോക്കാം. നെല്ലിയാമ്പതിക്ക് മുകളിലേക്കു നടന്നു കയറാൻ വെമ്പുന്ന മനസ്സു മാത്രം പക്ഷേ സംശയിച്ചു നിന്നു, "ഋത്വിക് പോയിക്കാണുമോ..."

* * *
പ്രകോപനം: കെപി കണ്ട സ്വപ്നം

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...